പേജുകള്‍‌

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കീചകവധം കഥകളി

ചെന്നൈയിലെ കഥകളി ആസ്വാദകരുടെ സംഘടനയായ  ഉത്തരീയത്തിന്റെ  വിജയകരമായ    പതിനാലാമത് അരങ്ങ് ഒക്ടോബർ -25 ന് വൈകിട്ട് ആറുമണിക്ക് ചെന്നൈ അഡയാർ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കാഞ്ചിമഹാസ്വാമി അനന്തമണ്ഡപത്തിൽ അവതരിപ്പിച്ചു.  അനന്തപത്മനാഭ സ്വാമി ക്ഷേത്രനടയിൽ കേളി അവതരിപ്പിച്ചു കൊണ്ടായിരുന്നു  കഥകളിയുടെ  തുടക്കം. ശ്രീ.  ഇരയിമ്മൻതമ്പി കഥകളി ലോകത്തിന് നൽകിയ വലിയ സംഭാവനകളിൽ ഒന്നായ  കീചകവധം  കഥകളിയാണ് അവതരിപ്പിച്ചത്.  

കൌരവരുമായി ചൂതിൽ തോറ്റ പാണ്ഡവർ വനവാസം കഴിഞ്ഞ് ഒരു വർഷകാലം അജ്ഞാതവാസം ചെയ്ത കാലഘട്ടമാണ് കഥയുടെ സന്ദർഭം.  പാണ്ഡവർ വിരാടരാജ്യത്തെത്തി പല പേരുകളിൽ രാജകൊട്ടാരത്തിൽ അഭയം തേടി. പാഞ്ചാലി, മാലിനി എന്ന പേര് സ്വീകരിച്ച് വിരാടരാജ്ഞിയായ സുദേഷ്ണയുടെ  തോഴീപദവി നേടുന്നു. ഭീമൻ വലലൻ എന്ന നാമധേയത്തിൽ കൊട്ടാരത്തിലെ പാചകശാലയിലാണ് കടന്നു കൂടിയത്. വിരാടരാജ്ഞിയായ  സുദേഷ്ണയുടെ വീരനും അതിശക്തനുമായ സഹോദരൻ, കീചകന്റെ   കാമനയനങ്ങൾ മാലിനിയിലെത്തി.    കീചകൻ ഒരു ദിവസം ഉദ്യാനത്തിൽ വെച്ച്  മാലിനിയെ തന്റെ കാമാശ അറിയിച്ചു. പരസ്ത്രീകളോട് താൽപ്പര്യം കാണിക്കുന്നത് അപകടമാണെന്നും തനിക്കു അഞ്ചു ഗന്ധർവന്മാർ ഭർത്താക്കന്മാരായി ഉണ്ടെന്നും അവർ ഈ വിവരം അറിഞ്ഞാൽ നിന്നെ വധിക്കും എന്നും മുന്നറിയിപ്പ് നല്കുന്നു. 

മാലിനിയെ പ്രാപിക്കുവാൻ മറ്റൊരു വഴിയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ സ്വസഹോദരിയുടെ സഹായം തേടി. സഹോദരിയുടെ ഉപദേശം ഉൾക്കൊള്ളാൻ കീചകൻ തയ്യാറായില്ല. മാലിനിയുടെ ഭർത്താക്കന്മാർ അഞ്ചുപേരെയും ജയിക്കാൻ തനിക്കു വിഷമമില്ലെന്നും മാലിനിയോടുള്ള കാമം അടക്കാനാണ് വിഷമം എന്നാണ് കീചകൻ സഹോദരിയെ അറിയിച്ചത്.  ഒടുവിൽ കീചകന്റെ താൽപ്പര്യത്തിന് വഴങ്ങി മാലിനിയെ അവന്റെ മന്ദിരത്തിലേക്ക് അയയ്കാം എന്ന് ഉറപ്പു നല്കുന്നു. സഹോദരന്റെ  താൽപ്പര്യപ്രകാരം    സുദേഷ്ണ, മാലിനിയോട്   സോദരമന്ദിരത്തിൽ ചെന്ന്  ആഹാരവും മദ്യവും വാങ്ങിവരുവാൻ  ആജ്ഞാപിക്കുന്നു. മാലിനിയുടെ ഒഴിവുകഴിവുകൾ ഒന്നും സുദേഷ്ണയുടെ കാതിൽ വിലപ്പോയില്ല. പരുഷസ്വരത്തിലുള്ള സുദേഷ്ണയുടെ ആജ്ഞ സ്വീകരിക്കേണ്ട ഒരു ദാസിയാകേണ്ടി വന്നതിലുള്ള   ദുഖത്തോടും, തന്നിൽ കാമക്കൊതി പൂണ്ടിരിക്കുന്ന കീചകനെ നേരിടേണ്ടിവരുന്നത്  ഓർത്തുള്ള വിറയലോടും, ഭയത്തോടും കൂടി സുദേഷ്ണ നൽകിയ പാത്രവുമായി കീചകമന്ദിരത്തിലേക്ക് മാലിനി പുറപ്പെടുന്നു. 
കീചകമന്ദിരത്തിൽ എത്തിയ മാലിനിയെ കീചകൻ തന്നോടൊപ്പം കാമകേളിക്ക് ക്ഷണിക്കുന്നു. തന്റെ ഇംഗിതത്തിന് വശംവദയാകാത്ത മാലിനിയെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കുകയും  മർദ്ദിക്കുകയും തൊഴിക്കുകയും ചെയ്യുന്നു. കീചകന്റെ പിടിയിൽ നിന്നും   മാലിനി ഓടി രക്ഷപെടുന്നു. 

രാത്രിയിൽ പാചകശാലയിൽ വിശ്രമിക്കുന്ന വലലനിടം രഹസ്യമായി മാലിനി (സൈരന്ധ്രി) തനിക്ക് ഏർപ്പെട്ട സങ്കടം അറിയിക്കുന്നു. കീചകനെ നൃത്തശാലയിലേക്ക് നീ വരുത്തുക ഞാൻ അവനോട് പ്രതികാരം ചെയ്തു കൊള്ളാം എന്ന് വലലൻ മാലിനിയെ ആശ്വസിപ്പിക്കുന്നു. കീചകനെ നേരിടാൻ തയ്യാറായി വലലൻ നൃത്തശാലയിൽ മൂടിപ്പുതച്ച് ശയിക്കുന്നു.  നൃത്തശാലയിലെത്തിയ കീചകൻ ഇരുട്ടിൽ മാലിനിയെ തേടുന്നു. ശരീരം മൂടി നൃത്തശാലയിൽ ശയിക്കുന്ന വലലന്റെ സമീപം കീചകൻ എത്തുന്നു. മാലിനിയാണ് ശയിക്കുന്നത്‌ എന്ന വിശ്വാസത്തോടെ  വലലനോടൊപ്പം ശയിക്കാൻ മുതിരുന്ന കീചകനെ വലലൻ കടന്നു പിടിച്ച് ഞെരിച്ചു കൊല്ലുന്നതോടെ കഥ അവസാനിക്കുന്നു. 

ഏഴു  രംഗങ്ങളായിട്ടാണ് കഥ അവതരിപ്പിച്ചത്.  സുദേഷ്ണയുടെ സമീപം മാലിനി എന്ന പേര് സ്വീകരിച്ച് പാഞ്ചാലി എത്തുന്നതും സുദേഷ്ണ മാലിനിയെ തോഴിയായി (സൈരന്ധ്രി)  സ്വീകരിക്കുന്നതുമാണ് ആദ്യരംഗം. ഉദ്യാനത്തിൽ വെച്ച്  കീചകൻ മാലിനിയെ കണ്ട് തന്റെ ഇംഗിതം അറിയിക്കുന്നതും ഈ വിവരം എന്റെ ഭർത്താക്കന്മാരായ ഗന്ധർവന്മാർ അറിഞ്ഞാൽ നിന്നെ വധിക്കും എന്നും മാലിനി കീചകന് മുന്നറിയിപ്പ് നൽകുന്നതുമാണ് രണ്ടാം രംഗം. മൂന്നാം രംഗത്തിൽ കീചകൻ തന്റെ അഭിലാഷം സുദേഷ്ണയെ അറിയിക്കുന്നതും  മാലിനിയെ എങ്ങിനെയെങ്കിലും നിന്റെ മന്ദിരത്തിലേക്ക് അയയ്കാമെന്ന് കീചകന് ഉറപ്പു നൽകുന്നതുമാണ്. കീചകമന്ദിരത്തിൽ പോയി ആഹാരവും മദ്യവും വാങ്ങി വരുവാൻ മലിനിയോട് സുദേഷ്ണ ആജ്ഞാപിക്കുന്നതും മാലിനി ദുഖത്തോടും ഭയത്തോടും കീചകമന്ദിരത്തിലേക്ക് യാത്രയാകുന്നതുമാണ് നാലാം രംഗം. അഞ്ചാം രംഗത്തിൽ കീചകമന്ദിരത്തിൽ എത്തുന്ന മാലിനിയെ കീചകൻ കാമകേളിക്കു ക്ഷണിക്കുന്നതും കീചകന്റെ ഇംഗിതത്തിനു വഴങ്ങാത്ത മാലിനിയെ കീചകൻ മർദ്ദിക്കുന്നതും മാലിനി ഓടി രക്ഷപെടുന്നതുമാണ്. പാചകശാലയിൽ വിശ്രമിക്കുന്ന വലലനോട് മാലിനി കീചകനിൽ നിന്നും ഉണ്ടായ അനുഭവം അറിയിക്കുന്നതും വലലൻ മാലിനിയെ ആശ്വസിപ്പിച്ച ശേഷം കീചകനോട്  നൃത്തശാലയിൽ എത്തിക്കുവാൻ നിർദ്ദേശിക്കുന്നതുമാണ് ആറാം രംഗം. നൃത്തശാലയിൽ എത്തുന്ന കീചകനെ വലലൻ ഞെരിച്ചു കൊല്ലുന്നതുമാണ് അവതരിപ്പിച്ച ഏഴാം രംഗം. 
                                                         സുദേഷ്ണയും സൈരന്ധ്രിയും

                                                                          കീചകൻ

യുവപ്രതിഭകളായ കലാകാരന്മാരാണ് അരങ്ങിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   ശ്രീ. കലാമണ്ഡലം  പ്രതീപ് കീചകനായി രംഗത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. കീചകന്റെ തിരനോക്കിനു ശേഷം ഇരുന്നാട്ടം അവതരിപ്പിക്കുകയുണ്ടായി. ഒരു പ്രഭപോലെയുള്ള സ്ത്രീരത്നത്തെ കണ്ട് അവൾ ആരെന്നു ചിന്തിക്കുന്നതും അവൾ കൊട്ടാരത്തിന്റെ മുകളിലുള്ള രാജ്ഞിയുടെ മുറിയിലേക്ക് പോകുന്നത് കണ്ട് അവൾ രാജ്ഞിയുടെ സൈരന്ധ്രിയാണ് എന്ന് കീചകൻ  മനസിലാക്കുന്നതുമാണ് ഇരുന്നാട്ടത്തിലൂടെ അവതരിപ്പിച്ചത്. ഉദ്യാനത്തിൽ നിന്നും മാലിനി പോയ ശേഷവും  അവളെ ചിന്തിച്ച് കീചകൻ കാമപരവശനാകുന്നതും കൊട്ടാരത്തിന്റെ മുകളിലുള്ള രാജ്ഞിയുടെ മുറിയിലേക്ക് പോയി വാതിൽ മൂടുന്നതും കീചകൻ ശ്രദ്ധിച്ചു. മാലിനിയെ പ്രപിക്കുവാനുള്ള മാർഗ്ഗങ്ങളെ പറ്റി ചിന്തിക്കുന്നതും സഹോദരിയുടെ സഹായം തേടുന്നത് ശരിയല്ല എന്ന് ചിന്തിക്കുകയും മറ്റു മാർഗ്ഗങ്ങൾ ഒന്നും തെളിയാത്ത സാഹചര്യത്തിൽ അങ്ങിനെ തന്നെ എന്ന് തീരുമാനിക്കുന്നതും   സുദേഷ്ണയെ സമീപിച്ച് മാലിനിയെ അടയുവാനുള്ള താൽപ്പര്യം അറിയിക്കുന്ന  കീചകന്റെ ലജ്ജമൂലമുള്ള മടിയും വളരെ ഹൃദ്യമായിരുന്നു. 

                                       കീചകനും സൈരന്ധ്രിയും (മാലിനി)

                                                               സുദേഷ്ണയും  കീചകനും

                                                          സുദേഷ്ണയും സൈരന്ധ്രിയും ((മാലിനി)
                                    കീചകനും സൈരന്ധ്രിയും (മാലിനി)

                                                     വലലനും  സൈരന്ധ്രിയും (മാലിനി)
                                                                       കീചകൻ

                                                                        കീചകൻ

                                                             വലലനും   കീചകനും

                                                             വലലനും   കീചകനും
                                                                        വലലൻ 

ശ്രീ. സദനം വിജയനാണ് മാലിനിയെ അവതരിപ്പിച്ചത്. വളരെ നല്ല അവതരണമാണ് വിജയൻ കാഴ്ചവെച്ചത്. സിംഹത്തിന്റെ മുൻപിൽ അകപ്പെട്ട മാൻപേടപോലെപോലെയാണ് കീചകന്റെ കൊട്ടാരത്തിൽ എത്തിയ മാലിനിയുടെ അവതരണത്തിൽ കണ്ടത്. നൃത്തശാലയിൽ കീചകനെ എത്തിക്കുവാൻ വലലൻ നിർദ്ദേശിക്കുമ്പോൾ കീചകനെ നേരിടാൻ തനിക്കുള്ള ഭയത്തെയും മാലിനി ഭാവാഭിനയത്തിലൂടെ  വ്യക്തമാക്കി. ശ്രീ. കലാമണ്ഡലം ആദിത്യൻ സുദേഷ്ണയേയും ശ്രീ. കലാമണ്ഡലം ചിനോഷ് ബാലൻ വലലനെയും വളരെ ഭംഗിയായി അവതരിപ്പിച്ചു. 

ശ്രീ. കോട്ടയ്ക്കൽ നാരായണൻ, ശ്രീ. വേങ്ങേരി നാരായണൻ എന്നിവരുടെ സംഗീതവും,  ശ്രീ. കലാമണ്ഡലം രവിശങ്കരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം വേണുവിന്റെ മദ്ദളവും കളിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളായി. ശ്രീ. കലാമണ്ഡലം സതീശൻ അവർകൾ ചുട്ടി കൈകാര്യം ചെയ്തു. ശ്രീ. കോട്ടയ്ക്കൽ കുഞ്ഞിരാമൻ, ശ്രീ. രാമകൃഷ്ണൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ചു കളിയുടെ വിജയത്തിന്റെ പങ്കാളികളായി. 

കഥകളി സ്നേഹികളായ ഉത്തരീയത്തിന്റെ സംഘാടകരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിന് എന്നും എപ്പോഴും വിജയം ആശംസിക്കുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ