പേജുകള്‍‌

2014, ജൂൺ 23, തിങ്കളാഴ്‌ച

ഒരു കലാകാരന്റെ നർമ്മ പ്രകടനം

എന്റെ ഗ്രാമമായ ചെന്നിത്തലയിൽ പണ്ട് ഒരു കഥകളി വിദ്യാലയവും, കഥകളി യോഗവും ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാരും ഉണ്ടായിരുന്ന കാലം ഓർമ്മയിൽ ഉണ്ട്. ചെന്നിത്തലയിൽ വടയത്തു ശ്രീ. രാമവർമ്മ തിരുമുൽപ്പാട്‌ അവർകളുടെ ശിഷ്യനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ പേരിലായിരുന്നു പ്രസ്തുത കഥകളി വിദ്യാലയം.   മണ്മറഞ്ഞ കഥകളി കലാകാരന്മാരായ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ശ്രീ. ചെന്നിത്തല രാഘവൻ പിള്ള തുടങ്ങിയവർ   ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യന്മാരാണ്.  ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാൻ അവശനായപ്പോൾ മാങ്കുളവും ഓയൂരും ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാന്റെ കീഴിലും ഹരിപ്പാടും ചെന്നിത്തലയും ഗുരു. ചെങ്ങന്നൂരിന്റെ കീഴിലും കഥകളി അഭ്യാസം തുടർന്നു. 

                          ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാൻ 

ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യനായിരുന്നു   ചെന്നിത്തല, ചാലയിൽ ശ്രീ. ശങ്കരൻ പോറ്റി. ശ്രീ. ശങ്കരൻ പോറ്റിയുടെ ചുമതലയിൽ ചാലയിൽ കഥകളിയോഗം നിലനിന്നിരുന്നു.  ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാർ ചെന്നിത്തലയിൽ ഉണ്ടായിരുന്നു. അവരിൽ  പലരുടെയും പേരുകൾ എന്റെ ഓർമ്മയിൽ ഇല്ല. ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി കളിയോഗത്തിലെ പ്രധാന നടനും ശ്രീ. ചെന്നിത്തല കൊച്ചുപിള്ള അവർകൾ  കഥകളി പാട്ടും ശ്രീ. അരിയന്നൂർ നാരായണൻ നമ്പൂതിരി ചെണ്ടയും ശ്രീ.  നീലകണ്ഠൻ ആചാരി ചുട്ടിയും, ശ്രീ. കൊച്ചനുജൻ  അണിയറയും ചെയ്തു വന്നിരുന്നു. പുറപ്പാടും കുട്ടിത്തരം വേഷങ്ങൾ ശ്രീ. ചെന്നിത്തല ലക്ഷ്മണൻ അവർകളാണ് ചെയ്തിരുന്നത്. പുറപ്പാട് ചെയ്യാൻ പ്രാപ്തനാക്കിയാൽ  മറ്റു വേഷങ്ങൾ അരങ്ങിൽ നടന്മാർ ചെയ്യുന്നത് കണ്ടു പഠിക്കുക എന്നതാണ് അക്കാലത്ത് മിക്ക കളിയോഗത്തിലെ നടന്മാരുടെയും കഥകളി ശീലം. പ്രഹളാദൻ, ദൂതൻ, ഉത്തരൻ, നിഴൽക്കുത്തിൽ കൃഷ്ണൻ തുടങ്ങിയ  കുട്ടിത്തരം  വേഷങ്ങൾ ചെയ്യുമ്പോൾ രംഗത്ത് ആടേണ്ട പദങ്ങൾ വായിച്ചു മനസിലാക്കിയും സീനിയർ നടന്മാരോട് സംശയനിവർത്തി ചെയ്തുമാണ് പ്രവർത്തിച്ചു വന്നത്. ശ്രീ.  ചാലയിൽ പോറ്റിക്ക് അനാരോഗ്യം ബാധിച്ചപ്പോൾ, അതായത് 1960- കളുടെ അവസാന കാലഘട്ടത്തിൽ   അദ്ദേഹം   കളിയോഗം വിറ്റു. അതോടെ  ലക്ഷ്മണന്റെ കഥകളി ജീവിതവും അവസാനിച്ചു.    ഗുരു. ചെങ്ങന്നൂർ, ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചിറക്കര മാധവൻ കുട്ടി, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള  തുടങ്ങിയ കലാകാരന്മാരുമൊത്ത് വേഷങ്ങൾ ചെയ്തിട്ടുള്ളത്   സ്മരണയിൽ   സൂക്ഷിക്കുന്ന ശ്രീ. ലക്ഷ്മണൻ ഇപ്പോൾ അനാരോഗ്യവാനാണ്. അപ്രതീക്ഷിതമായാണ്  (2014) മെയ് മാസത്തിൽ ശ്രീ. ലക്ഷ്മണനെ ചെന്നിത്തല തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് കണ്ടു മുട്ടിയത്‌. 



                                                        ശ്രീ. ചെന്നിത്തല ലക്ഷ്മണൻ

ദക്ഷിണ കേരളത്തിൽ അറിയപ്പെട്ടിരുന്ന ചുവന്ന താടി വേഷക്കാരനായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ആശാന്റെ മകൾ സുകുമാരിയും ചാലാ കളിയോഗത്തിലെ അംഗമായിരുന്നു. ഹരിശ്ചന്ദ്രചരിതത്തിലെ ലോഹിതാക്ഷൻ, നിഴൽകുത്തിലെ മണികണ്ഠൻ, രുഗ്മാംഗദചരിതത്തിൽ മഹാവിഷ്ണു,  ധർമ്മാംഗദൻ, സന്ധ്യാവലി തുടങ്ങിയ വേഷങ്ങൾ ചെയ്തു കണ്ടിട്ടുണ്ട്. ഉദ്യോഗാർത്ഥം മുംബയ്ക്ക് പോയതോടെ കഥകളി ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. 

തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിന്റെ മുൻപിൽ കട നടത്തുന്ന ശ്രീ. ചെന്നിത്തല  ഭാസ്കരൻ പിള്ളയും കഥകളി അഭ്യസിച്ച വ്യക്തിയാണ്. ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വത്തിൽ ഗുരുകുല സമ്പ്രദായപ്രകാരം കഥകളി അഭ്യസിച്ച ശ്രീ. ഭാസ്കരൻ പിള്ളയുടെ അരങ്ങേറ്റം ചെന്നിത്തല സിദ്ധാശ്രമത്തിൽ വെച്ച് ഹരിശ്ചന്ദ്രചരിതത്തിൽ ദേവേന്ദ്രൻറെ വേഷത്തിലായിരുന്നു. ഹരിശ്ചന്ദ്രൻ  സത്യസന്ധനാണ് എന്ന് ഇന്ദ്രസഭയിൽ വസിഷ്ഠൻറെ പ്രസ്താവനയെ  രാജർഷിയായ വിശ്വാമിത്രൻ എതിർക്കുകയും ഇരുവരെയും സമാധാനിപ്പിക്കുവാൻ ഇന്ദ്രൻ ശ്രമിക്കുമ്പോൾ ഇടയിൽ നാരദൻ ഇടപെട്ട് പ്രശ്നം വലുതാക്കുകയും സഭവിട്ടു പോകാൻ തയ്യാറാകുന്ന വിശ്വാമിത്രനെ കൂട്ടിവന്ന് സഭ നടത്തുന്നതാണ്‌ രംഗം. ഗുരു. ചെങ്ങന്നൂരിന്റെ വസിഷ്ഠനും ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ വിശ്വാമിത്രനും ശ്രീ. മങ്കൊമ്പ് ആശാന്റെ നാരദനും ആയിരുന്നു അന്നത്തെ അരങ്ങിൽ.

ശ്രീ. ഭാസ്കരൻ പിള്ള പച്ച വേഷക്കാരനായി വളരെക്കാലം കഥകളി അരങ്ങിൽ പ്രവർത്തിച്ചു വന്നു. തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ട് കഥകളികളിൽ സ്ഥിരസാന്നിദ്ധ്യം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.   വേഷഭംഗിക്കുറവ്‌ അദ്ദേഹത്തിൻറെ കഥകളി ജീവിതത്തെ ബാധിച്ചപ്പോൾ   കഥകളി വിട്ട് ശ്രീ. അമ്പലപ്പുഴ രാമുണ്ണി ആശാന്റെ നേതൃത്വത്തിലുള്ള ബാലൈ ട്രൂപ്പിൽ പ്രവർത്തിച്ചു വന്നു. പിന്നീട്  കലാജീവിതം ഉപേക്ഷിക്കുകയായിരുന്നു.

ചെന്നിത്തലയിൽ കഥകളി അഭ്യസിച്ച് പ്രവർത്തിച്ചു വന്നിരുന്ന ഒരു നമ്പൂതിരിയെയും  ഓർമ്മയുണ്ട് (പേര് ചേർക്കുന്നില്ല).    ചാലയിൽ കഥകളി യോഗത്തിലെ കളികൾക്ക് കുചേലപത്നി, ബ്രാഹ്മണസ്ത്രീ നിഴൽകുത്തിലെ കുന്തി, നളചരിതം ഒന്നിലെ സഖി, സൌഗന്ധികത്തിൽ പാഞ്ചാലി, ദക്ഷയാഗത്തിൽ വേദവല്ലി    തുടങ്ങിയ സ്ത്രീവേഷങ്ങൾ അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.   ചാലയിൽ പോറ്റി കളിയോഗം വിറ്റപ്പോൾ  പല  ബാലൈ നൃത്ത സംഘങ്ങളിലെയും  പ്രധാന നർത്തകനായി അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നു.  ബാലൈയിൽ  ഹരിശ്ചന്ദ്രൻ, ദുഷ്യന്തൻ, കർണ്ണൻ തുടങ്ങിയ പ്രധാന വേഷങ്ങൾ ചെയ്തു കണ്ട അനുഭവം സ്മരിച്ചു കൊള്ളട്ടെ. ഉത്സവ സീസണ്‍ കഴിഞ്ഞാൽ വാച്ച് റിപ്പയറിങ്ങും, ക്ഷേത്രത്തിലെ ശാന്തിയും ചെയ്തു വന്നിരുന്ന തിരുമേനി അൽപ്പം മദ്യപിച്ചു കഴിഞ്ഞാൽ    ഒരു നർമ്മ   രാജനായി   മാറുമെന്നതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ അരങ്ങിലെ നർമ്മ പ്രകടനം കാണുവാൻ എനിക്ക് സാധിച്ചിട്ടിലലാ എങ്കിലും അരങ്ങിനു വെളിയിൽ അദ്ദേഹം ചെയ്ത ഒരു നർമ്മപ്രകടനം  കാണാൻ അവസരം ഉണ്ടായിട്ടുണ്ട്. പ്രസ്തുത അനുഭവം   വായനക്കാരിൽ  എത്തിക്കുക കൂടിയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. 

ഓച്ചിറ - മാന്നാർ റൂട്ടിൽ   "ആനന്ദാ മോട്ടോർസ് " എന്ന പേരിൽ ഒരു ബസ് സർവീസ് ഉണ്ടായിരുന്നു.  കായംകുളം,  മാവേലിക്കര വഴി ചെന്നിത്തലയിലെത്തിയാൽ, മെയിൻ റോഡ്‌ വിട്ട്  ഗ്രാമറോഡിൽ കൂടി തൃപ്പെരുംതുറ വഴിയാണ്  മാന്നാറിന് പോവുക.  ഈ ബസ്സ് അടിയ്ക്കടി ചില്ലറ അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  ഒരിക്കൽ മാന്നാറിൽ നിന്നും ഓച്ചിറയ്ക്ക് പോകും വഴിയിൽ  ഈ ബസ് ചെറുകോൽ ജംഗ്ഷനിലെ   വളവു തിരിയാതെ, നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്  ഇടിച്ച് കയറി ഉണ്ടായ  അപകടത്തിൽ ഒരു  വിദ്യാർത്ഥി മരണമടയുകയും മറ്റവർക്കു അംഗഭംഗം  സംഭവിക്കുകയും ചെയ്തു.    പ്രസ്തുത  അപകടം കഴിഞ്ഞ് ചില മാസങ്ങൾക്ക് ശേഷം ബസ്സിന്റെ അറ്റകുറ്റപ്പണികളും  തീർത്ത്‌ , പെയിന്റിംഗ് ചെയ്ത് ആദ്യ സർവീസ് തുടങ്ങിയ ദിവസമാണ് സന്ദർഭം. ചെന്നിത്തല (കല്ലുംമൂട്) ജംഗ്ഷഷനിൽ നിന്നുമുള്ള  ഗ്രാമറോഡിൽ  ചെന്നിത്തല മഹാത്മാഗേൾസ്‌ സ്ക്കൂളിലെയും ബോയിസ് സ്ക്കൂളിലെയും വിദ്യാർത്ഥികൾ,   അദ്ധ്യാപകർ  മറ്റു പൊതുജനങ്ങൾ എന്നിവരെക്കൊണ്ട്  തിരക്കേറിയ സമയം.   നമ്മുടെ കഥാനായകനായ കലാകാരൻ നമ്പൂതിരിയും (അൽപ്പം മദ്യ ലഹരിയിൽ)   സൈക്കിളിൽ ചെന്നിത്തല  ജംഗ്ഷന് സമീപത്ത് എത്തിയ സമയത്താണ് മെയിൻ റോഡ്‌ വിട്ട് ഗ്രാമറോഡിലേക്ക് പ്രസ്തുത ബസ് തിരിഞ്ഞത്. ബസ് കണ്ട ഉടൻ നമ്പൂതിരിയുടെ മനസ്സിൽ നർമ്മം വിരിഞ്ഞു. അദ്ദേഹം സൈക്കിളിൽ നിന്നും ചാടിയിറങ്ങി, സൈക്കിൾ റോഡിന്റെ ഒരു വശത്തേക്ക് തള്ളി വിട്ടിട്ട് അടുത്ത പുരയിടത്തിലേക്ക് ഓടിക്കയറിയ  ശേഷം ബസ്സിനെ നോക്കി   രണ്ടു കൈകളും കൂപ്പി സാഷ്ടാംഗം നമസ്കരിച്ചു. 

പ്രസ്തുത ബസ്,  റോഡ്‌ വിട്ട് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ  എത്തി  അപകടം വരുത്തിയ സംഭവത്തെ സ്മരിച്ചു കൊണ്ട് "എന്നെ ഇടിക്കല്ലേ"  എന്ന അപേക്ഷിക്കുന്നതു പോലെ   രക്ഷപെടുവാനെന്ന    രീതിയിൽ അടുത്ത പുരയിടത്തിലേക്ക് ഓടി ബസ്സിനെ നോക്കിക്കൊണ്ട്‌ നമ്പൂതിരി നമസ്കരിച്ചത് കണ്ട്    ബസ്സ് നിർത്തി ഡ്രൈവറും പൊട്ടിച്ചിരിച്ചു പോയി.  ഈ നർമ്മാവതരണം നേരിൽ കണ്ടവർക്കെല്ലാം  കുറച്ചു സമയത്തേക്ക് പൊട്ടിച്ചിരി   അടക്കാനായില്ല. 

2014, ജൂൺ 20, വെള്ളിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -4


14-05-2014-ന്  വൈകിട്ട് നാലര മണിയോടെ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണനും ശ്രീ. കലാഭാരതി ഹരികുമാറും ശ്രീ. കലാഭാരതി ജയശങ്കറും ഒന്നിച്ച് കാറിൽ ചെന്നിത്തലയിൽ എത്തി. ഞാനും അവരോടൊപ്പം മണ്ണൂർക്കാവിന് യാത്ര തിരിച്ചു. യാത്രയിൽ കഥകളി വിഷയങ്ങൾ തന്നെയായിരുന്നു ചർച്ച. കഥകളി യോഗത്തിന്റെയും, കഥകളി നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കഥകളി കലാകാരനായ ശ്രീ. കലാഭാരതി  ഹരികുമാർ അവർകളുടെ അനുഭവങ്ങൾ ഞങ്ങളുടെ യാത്രയിൽ   മധുരരസം പകർന്നു നല്കിക്കൊണ്ടിരുന്നു. കൃത്യം അഞ്ച് ഇരുപതിന്     ഞങ്ങൾ മണ്ണൂർക്കാവ് ദേവീ  ക്ഷേത്രത്തിൽ എത്തിച്ചേർന്നു. പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ.ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ മൂത്ത മകൻ ശ്രീ. ഗോപാലകൃഷ്ണൻ അവർകൾ കഥകളി കാണാൻ എത്തിയിരുന്നു. ഞങ്ങൾ പരസ്പരം സൗഹൃദം പുതുക്കിക്കൊണ്ട്  കളികാണാൻ ഞങ്ങൾ മുൻ നിരയിൽ സ്ഥാനം പിടിച്ചു.     (മണ്ണൂർക്കാവ് ദേവീ ക്ഷേത്രത്തിലെ വഴിപാട് കഥകളികളിൽ ഒരു കാലത്തെ ഓയൂർ ആശാന്റെ സ്ഥിര സാന്നിധ്യം സ്മരണാർഹമാണ്‌.) അഞ്ചരമണിക്ക് കളിക്ക് വിളക്ക് വെച്ച് പുറപ്പാടും തുടർന്ന് മേളപ്പദവും ആരംഭിച്ചു. ശ്രീ. കലാമണ്ഡലം ഹരികൃഷ്ണൻ, ഹരിശങ്കർ എന്നിവരാണ്‌ പുറപ്പാടിന് വേഷമിട്ടത്.  ശ്രീ. വേങ്ങേരി നാരായണനും ശ്രീ. തൃപ്പൂണിത്തുറ അർജുൻരാജ് എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.

                                                                            പുറപ്പാട്

                                                                            മേളപ്പദം

മേളപ്പദം കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം നളചരിതം മൂന്നാം ദിവസം കഥകളി ആരംഭിച്ചു. പുഷ്കരനുമായി ചൂതിൽ തോറ്റ്, രാജ്യം നഷ്ടപ്പെട്ട് പ്രിയ പത്നിയായ  ദമയന്തിയുമൊത്തു വനത്തിൽ എത്തി. ഉറങ്ങിക്കിടന്ന  ദമയന്തിയെ വനത്തിൽ ഉപേക്ഷിച്ച ശേഷം വനാന്തർഭാഗത്തെത്തിയ നളൻ, പ്രിയ പത്നിയെ ഉപേക്ഷിച്ച കുറ്റ ബോധത്തോടെ ലോകപാലന്മാരായ ഈശ്വരന്മാരെ വിളിച്ചു വിലപിക്കുന്ന രംഗം മുതൽ കാർക്കോടക ദംശനമേറ്റ്  വിരൂപിയായ നളൻ കാർക്കോടകന്റെ നിർദ്ദേശ പ്രകാരം കോസല രാജ്യത്തെത്തി ബാഹുകൻ എന്ന പേര് സ്വീകരിച്ച് ഋതുപർണ്ണ മഹാ രാജാവിന്റെ സേവകനായി വസിക്കുന്ന കാലഘട്ടത്തിൽ, നളനെ കാണാതെ വിഷമിച്ച ദമയന്തിയുടെ ദുഃഖം മനസിലാക്കിയ സുദേവ ബ്രാഹ്മണൻ, നളനെ കണ്ടുമുട്ടുവനുള്ള ഒരു ഉപായവുമായി ഋതുപർണ്ണസന്നിധിയിൽ എത്തി. സുദേവൻ  ദമയന്തിയുടെ രണ്ടാം സ്വയംവരം നാളെ നടക്കുന്നു എന്ന ഒരു വാർത്ത സഭയിൽ അറിയിച്ചത്  അനുസരിച്ച് ഋതുപർണ്ണൻ സ്വയംവരത്തിൽ പങ്കെടുക്കുവാൻ കുണ്ഡിനപുരിയിലേക്ക് ബാഹുകനെയും കൂട്ടി യാത്രയാകുന്നത് വരെയുള്ള രംഗങ്ങളാണ് അവതരിപ്പിച്ചത്. 

                                                               വെളുത്ത നളൻ

                                                                  കാർക്കോടകൻ
                                                        നളനും കാർക്കോടകനും

                                                 കാർക്കോടകനും ബാഹുകനും 

                                                      ബാഹുകനും  കാർക്കോടകനും

                                                                         ബാഹുകൻ 

                                                         ഋതുപർണ്ണനും ,ബാഹുകനും

                                                ബാഹുകൻ , ജീവലൻ, വാഷ്ണേ യൻ

                                                          ദമയന്തി , സുദേവൻ

                                                       ഋതുപർണ്ണനും സുദേവനും

                                                ബാഹുകൻ , ഋതുപർണ്ണൻ , സുദേവൻ 

                                                         ഋതുപർണ്ണൻ, ബാഹുകൻ

പ്രിയ പത്നിയെ ഘോരവനത്തിൽ ഉപേക്ഷിച്ച കുറ്റ ബോധത്തോടെ ലോകപാലന്മാരെ വിളിച്ചു വിലപിക്കുന്ന വെളുത്ത നളനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം ശ്രീകുമാർ ആയിരുന്നു. രണ്ടാം രംഗത്തിൽ ഘോര വനവും നാടും തമ്മിലുള്ള താരതമ്യങ്ങൾ ഓരോരോ തത്വ ചിന്തകളിലൂടെ നളൻ വീക്ഷിക്കുന്നു.  വനകാഴ്ച്ചകളിൽ (ഇളകിയാട്ടം) ഒരു കലമാനും, പേടമാനും അവരുടെ രണ്ടു മാൻ കുട്ടികളെയുമാണ്‌ നളൻ കണ്ടത്. ഈ അവസരത്തിൽ തന്റെ കുടുംബത്തെയും  കുഞ്ഞുങ്ങളെയും ഓർത്ത്‌ നളൻ വികാരാധീനനാകുന്ന അവതരണം വളരെ ഹൃദ്യമായിരുന്നു.

കാട്ടുതീയിൽ അകപ്പെട്ട്‌ രക്ഷയ്ക്കായി നളന്റെ പേരുവിളിച്ചു വിലപിക്കുകയും രക്ഷിച്ച നളനെ ദംശിക്കുകയും, നളന്റെ ഉള്ളിൽ കൂടിയിരിക്കുന്ന കലിയെ നശിപ്പിക്കനാണ് താൻ ദംശിച്ചതെന്ന് ആശ്വാസവാക്കരുളി, ബാഹുകനെന്ന പേര് സ്വീകരിച്ച് കോസലാധിപനായ ഋതുപർണ്ണന്റെ സേവകനായി കുറച്ചു കാലം ജീവിക്കുക എന്നും അധികം താമസിയാതെ ദമയന്തിയെ കണ്ടു മുട്ടി പണ്ടെന്ന പോലെ ജീവിക്കാൻ അവസരം ഉണ്ടാകും എന്ന് അനുഗ്രഹിച്ച് നഗ്നത മറയ്ക്കാനും ആവശ്യമുള്ള സമയത്ത് സ്വരൂപം വീണ്ടെടുക്കുവാനും രണ്ടു വസ്ത്രങ്ങൾ നൽകിയ കാർക്കോടകനെ    ശ്രീ. കലാമണ്ഡലം പ്രശാന്ത്  അവതരിപ്പിച്ചു.

കാർക്കോടക ദംശനത്താൽ വിരൂപനായ നളനെ (ബാഹുകൻ)  അവതരിപ്പിച്ചത് പ്രശസ്ത കഥകളി കലാകാരനായിരുന്ന ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ മകൻ ശ്രീ. കലാമണ്ഡലം  രതീശനായിരുന്നു.  കാർക്കോടകനിൽ നിന്നും പണ്ടെന്നപോലെ ദമയന്തിയുമൊത്ത് ജീവിക്കാൻ സാധിക്കും എന്നുള്ള കാർക്കോടകവാക്ക്യത്താൽ നല്ല ഒരു നാളയെ മനസ്സിൽ കണ്ട ബാഹുകൻ,   കോസല രാജ്യം ലക്ഷ്യമാക്കിയുള്ള വനയാത്രയിലെ കാഴ്ചകളിൽ അവതരിപ്പിച്ചത്  മാൻ പ്രസവമാണ്. കൂടുതൽ വിസ്തരിക്കാതെ ആശയം വളരെ ഭംഗിയായി അവതരിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രമിച്ചത്‌. 

കോസലാധിപനായ ഋതുപർണ്ണനെ ശ്രീ. കലാഭാരതി ഹരികുമാറാണ് അവതരിപ്പിച്ചു.   ശ്രീ. കലാമണ്ഡലം അരുണ്‍ ജീവലനെയും     ശ്രീ. കലാമണ്ഡലം അഖിൽ ആനന്ദ്   വാർഷ്ണേയനെയും  അവതരിപ്പിച്ചു. തന്റെ പ്രാണേശ്വരനായ നളൻ ഋതുപർണ്ണരാജധാനിയിലുണ്ടെന്നുള്ള സംശയത്താൽ തന്റെ നന്മയെ ആഗ്രഹിക്കുന്നവനും വിശ്വാസ യോഗ്യനുമായ സുദേവബ്രാഹ്മണനെ കോസലരാജ്യത്തേക്ക് അയയ്ക്കുന്ന ദമയന്തിയെ   ശ്രീ. മധു.വാരണാസി അവതരിപ്പിച്ചു. ദമയന്തിയെ ആശ്വസിപ്പിച്ചു കൊണ്ട് നൈഷധനെ കണ്ടെത്തുവാൻ ഉപകരിക്കുന്ന ഒരു കപട വാർത്ത ഋതുപർണ്ണരാജധാനിയിൽ അറിയിക്കുന്ന  (ദമയന്തിയുടെ രണ്ടാം സ്വയംവരമാണെന്നും   ഒരാളിന്റെ അഭാവം മൂലം സ്വയംവരം നാളെയാണ്‌   എന്നും)  സുദേവനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം രാജശേഖരനായിരുന്നു. മിതത്വമാർന്ന അവതരണമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 

ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി, ശ്രീ. വേങ്ങേരി നാരായണൻ, ശ്രീ. കലാമണ്ഡലം വിഷ്ണു, ശ്രീ. തൃപ്പൂണിത്തുറ അർജുൻരാജ്, ശ്രീ. സദനം സായികുമാർ എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തത്. ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകൾ ചുട്ടിയും ശ്രീ. തേവലക്കര രാജൻ പിള്ള, ശ്രീ. മുളങ്കാടകം രമേശൻ, ശ്രീ. പന്മന കെ. ജഗനാഥൻ എന്നിവർ അണിയറ കലാകാരന്മാരായി പ്രവർത്തിച്ച്‌ കളി ഗംഭീരമാക്കി. 
മയ്യനാട്, നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

കളി കഴിഞ്ഞ് ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. ഹരികുമാർ , ശ്രീ. ജയശങ്കർ എന്നിവരുമൊത്ത് മടങ്ങി.  എന്റെ ഔദ്യോഗിക ജീവിതം ഈ വർഷം അവസാനിക്കുന്നതിനാൽ അടുത്ത വർഷത്തെ  മണ്ണൂർക്കാവിലെ കഥകളി മഹോത്സവ കളികള്ക്കെല്ലാം പങ്കെടുക്കണം എന്ന ഉറച്ച തീരുമാനത്തോടെയാണ്‌ അവിടെ നിന്നും മടങ്ങിയത്.
*****************************************************************************************************************
സ്മരണാനുഭവം

പുറപ്പാടും മേളപ്പദവും കഴിഞ്ഞ് കളി തുടങ്ങുന്നതിന് മുൻപ് മണ്ണൂർക്കാവ് ക്ഷേത്രത്തിന്റെ സമീപമുള്ള ജങ്ക്ഷനിലെ ഒരു കടയിൽ  അത്യാവശ്യം വിശപ്പ് ശമിപ്പിക്കാനെത്തി. അവിടെ സാമാന്യം ഭേദപ്പെട്ട ഒരു ദോശയുടെ വില രണ്ടു രൂപ മാത്രം. രണ്ടു കൂട്ടം ചട്ടിണിയും.
 
ദോശ തിന്നു കൊണ്ടിരിക്കുമ്പോൾ കളിക്ക് പങ്കെടുക്കുന്ന നടന്മാരുടെ പേരുവിവരവും വേഷവിവരങ്ങളും അനൌണ്സ് ചെയ്യുവാൻ തുടങ്ങി. ബാഹുകൻ ശ്രീ. ഓയൂർ രതീശൻ എന്ന് അനൌണ്സ് ചെയ്തപ്പോൾ  ആ കടയിൽ നിന്നുകൊണ്ടിരുന്ന ഒരു വ്യക്തി ('ഓയൂർ' എന്ന പേര് കേട്ട ഉടൻ)   'ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, പന്തളം കേരളവർമ്മ' എന്നിങ്ങനെ മണ്‍ മറഞ്ഞ കലാകാരന്മാരുടെ പേര് പറഞ്ഞു.
ഞാൻ ഉടനെ ഈ പറഞ്ഞവരൊക്കെ ആരാണ് എന്ന് അദ്ദേഹത്തോട് ചോദിച്ചു. അവരൊക്കെ ഇവിടെ കഥകളിക്കു സ്ഥിരമായി എത്തിയിരുന്ന പഴയ കഥകളി കലാകാരന്മാർ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നീട് ഞാൻ അദ്ദേഹവുമായി പരിചയപ്പെട്ടു കൊണ്ട് കുറച്ചു സമയം സംസാരിച്ചു.  എന്റെ കഥകളി ബന്ധം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ വേറൊരു പഴയ   ആസ്വാദകനെ കൂട്ടി വന്ന് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പഴയ കലാകാരന്മാരെ സ്മരണയിൽ സൂക്ഷിക്കുന്ന ചിലരുരെങ്കിലും ഈ കാലഘട്ടത്തിൽ ഉണ്ടെന്ന ആശ്വാസത്തോടെയാണ് ഞാൻ അരങ്ങിനു മുൻപിൽ മടങ്ങിയെത്തിയത് .

2014, ജൂൺ 7, ശനിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -3


ഹരിശ്ചന്ദ്രചരിതം കഥയിലെ ആദ്യരംഗം ദേവസഭയാണ്. സഭയിൽ എത്തുന്ന വിശ്വാമിത്രൻ, വസിഷ്ഠൻ, നാരദൻ എന്നിവരെ ഇന്ദ്രൻ സ്വീകരിച്ചു. ഭൂമിയിൽ സത്യ ധർമ്മതൽപ്പരനായി  ആരാണുള്ളത്  എന്ന് ഇന്ദ്രൻ സഭയിൽ ഒരു ചോദ്യം ഉന്നയിച്ചു.  ഭൂമിയിൽ സത്യസന്ധനും ധർമ്മിഷ്ഠനുമായ മഹാരാജാവ് ഹരിശ്ചന്ദ്രനാണ്‌ എന്ന് വസിഷ്ഠൻ അറിയിച്ചു. വസിഷ്ഠമുനിയുടെ പ്രസ്താവന  വസിഷ്ഠനോട് പൂർവവൈരാഗ്യം പുലർത്തിവന്ന രാജർഷിയായ വിശ്വാമിത്രനെ ചൊടിപ്പിച്ചു.  ഇത്രയും  മുഴുത്ത ഒരു കള്ളൻ ഈ ത്രിലോകത്ത് വേറെയാരും ഇല്ലെന്നും നിന്ദ്യനും നീചനുമാണ്‌ ഹരിശ്ചന്ദ്രനെന്നും കൂടി വിശ്വാമിത്രൻ സഭയിൽ വാദിച്ചു. വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ വാഗ്വാദം മൂത്തു. കലഹ പ്രിയനായ നാരദൻ തന്റെ റോൾ ഭംഗിയാക്കിയപ്പോൾ വിശ്വാമിത്രൻ സഭവിട്ടു പോകാൻ ഒരുങ്ങി. ഇന്ദ്രൻ ഇരുവരെയും സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു.  ഹരിശ്ചന്ദ്രൻ അസത്യം ഉരച്ചാൽ മദ്യകുംഭവും ചുമന്നു കൊണ്ട് യാത്ര ചെയ്യുമെന്ന് വസിഷ്ഠൻ  ശപഥം ചെയ്തപ്പോൾ, "കണ്ടോ ശപഥം ചെയ്തൊരു ധീരത" എന്ന് നാരദൻ വസിഷ്ഠനെ അഭിനന്ദിച്ചു.  ഹരിശ്ചന്ദ്രൻ അസത്യം ചെയ്യുന്നവനാണ് എന്ന് ഞാൻ തെളിയിക്കുമെന്നും, അപ്രകാരം തന്നാൽ സാധിക്കാതെ വന്നാൽ താൻ ഇത്രകാലം തപം ചെയ്ത് ആർജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രന് നൽകുമെന്നും   വിശ്വാമിത്രനും സഭയിൽ പ്രസ്താവിച്ചു. തുടർന്ന് സഭ പിരിഞ്ഞതായി ഇന്ദ്രൻ അറിയിച്ചു. വിശ്വാമിത്രൻ ദേവസഭയിൽ നിന്നും മടങ്ങി.  ഹരിശ്ചന്ദ്രൻ അസത്യവാനും   അധർമ്മിയും എന്ന് തെളിയിക്കുന്നതിനുള്ള ഉപായങ്ങളെ പറ്റി ചിന്തിച്ചു. മഹർഷിയുടെ മനസ്സിൽ ഉദിച്ച മാർഗ്ഗങ്ങളുമായി ഹരിശ്ചന്ദ്രനെ കാണുവാനായി കോസല രാജധാനിയിലേക്ക് യാത്രയാകുവാൻ തീരുമാനിച്ചു.



ഇന്ദ്രൻ, വസിഷ്ഠൻ, വിശ്വാമിത്രൻ , നാരദൻ


                                              വസിഷ്ഠൻ, ഇന്ദ്രൻ, വിശ്വാമിത്രൻ, നാരദൻ

                                             വസിഷ്ഠൻ, ഇന്ദ്രൻ, വിശ്വാമിത്രൻ, നാരദൻ 
 
           ഹരിശ്ചന്ദ്രമഹാരാജാവിന്റെ സത്യസന്ധതയുടെ പേരിൽ   മഹർഷിമാർ ഏറ്റുമുട്ടുന്നു

           ഹരിശ്ചന്ദ്രമഹാരാജാവിന്റെ സത്യസന്ധതയുടെ പേരിൽ   മഹർഷിമാർ ഏറ്റുമുട്ടുന്നു

                     ദേവസഭയിൽ രണ്ടു മഹർഷിമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾക്ക് പിന്നിൽ
                     നാരദ മഹർഷിയുടെ ഏഷണിയാണ് എന്ന് വിശ്വാമിത്രൻ മനസിലാക്കുന്നു.

വിശ്വാമിത്രമഹർഷി കോസല രാജധാനിയിൽ എത്തുന്നതാണ് രണ്ടാം രംഗം.    ഹരിശ്ചന്ദ്രൻ മഹർഷിയെ സ്വീകരിച്ചു. ഒരു യാഗം നടത്തുവത്തിന് ധാരാളം ധനം വേണം എന്ന ഉദ്ദേശം മഹർഷി ഹരിശ്ചന്ദ്രമഹാരാജാവിനെ അറിയിച്ചു. എത്ര ധനം വേണമെങ്കിലും നല്കുവാൻ തയ്യാറാണ് എന്ന വിവരം രാജാവ് മഹർഷിക്ക് ഉറപ്പു നൽകി. ഒരു ആരോഗ്യവാനായ യുവാവ് (വീരൻ ) ഒരു ആനപ്പുറത്ത് നിന്നുകൊണ്ട് ഒരു കല്ല്‌ ചുഴറ്റി ഏറിഞ്ഞാൽ കല്ല്‌  എത്തും ഉയരത്തിൽ ധനമാണ് വേണ്ടത്‌ എന്ന് മഹർഷി അറിയിച്ചു. രാജാവ്  കൊട്ടാരത്തിലെ  ഭണ്ഡാരം തുറന്ന്   സൂക്ഷിച്ചിരിക്കുന്ന ധനം   മഹർഷിയെ കാട്ടി. മഹർഷി സംതൃപ്തനായി. ധനം തൽക്കാലം കൊട്ടാരത്തിലെ  ഭണ്ഡാരത്തിൽത്തന്നെ സൂക്ഷിക്കുവാനും  യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം ധനം സ്വീകരിച്ചു കൊള്ളാം എന്നും അറിയിച്ച് മഹർഷി യാത്രയായി. 

                                ഹരിശ്ചന്ദ്രൻ അസത്യവാനാണ് എന്ന് തെളിയിക്കുവാനുള്ള 
                                           ഉപായത്തെ വിശ്വാമിത്രൻ ആലോചിക്കുന്നു

                                     ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ എത്തുന്ന വിശ്വാമിത്രൻ 


വിശ്വാമിത്രൻ തന്റെ തപശക്തി ഉപയോഗിച്ച് വന്യ മൃഗങ്ങളെയും ക്ഷുദ്ര ജീവികളെയും സൃഷ്ടിച്ച് കോസലരാജ്യത്തിൽ ദാരിദ്ര്യവും പട്ടിണിയും സൃഷ്ടിക്കുവാൻ ശ്രമിച്ചു.   രാജാവിന്റെ    രാജ്യരക്ഷാ നടപടികളിൽ കൂടി മഹർഷിയുടെ  ഉപായങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ   രതി, വിരതി എന്ന രണ്ടു കന്യകകളെ സൃഷ്ടിച്ച് അവർക്ക് ലാസ്യ, വശ്യ നടനങ്ങൾ അഭ്യസിപ്പിച്ച് കോസലരാജ്യത്തേക്ക് അയച്ചു.   രാജാവിനെ വശീകരിച്ച് രാജഅടയാളമായ 'വെണ്‍കൊറ്റക്കുട' കൈക്കലാക്കുകയോ, രാജാവിന്റെ പട്ടമഹിഷിമാരാവുകയോ ചെയ്യണം എന്ന് നിർദ്ദേശിച്ച് രതി,വിരതികളെ മഹർഷി യാത്രയാക്കുന്നതാണ് മൂന്നാം രംഗം. 


                                                  വിശ്വാമിത്രൻ രതി വിരതികളുമൊത്ത്

                                   രതിവിരതികൾക്ക് നിർദ്ദേശം നൽകുന്ന വിശ്വാമിത്രൻ

രാജസന്നിധിയിലെത്തി നൃത്തമാടിയ  രതി, വിരതിമാർക്ക്   സമ്മാനങ്ങൾ നൽകുവാൻ ഹരിശ്ചന്ദ്രൻ, മന്ത്രിയായ സത്യകീർത്തിക്ക് നിർദ്ദേശം നല്കി. മഹാരാജാവിന്റെ 'വെണ്‍കൊറ്റക്കുട' ആവശ്യപ്പെട്ട രതി, വിരതിമാരെ രാജാവിന്റെ നിയോഗപ്രകാരം സത്യകീർത്തി അടിച്ച് ഓടിക്കുന്നതാണ് നാലാം രംഗം.
                                                
                               ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ നൃത്തമാടുന്ന രതി, വിരതിമാർ
                                                    
                                                                          
                                            സത്യകീർത്തി ,   ഹരിശ്ചന്ദ്രൻ, രതിവിരതിമാർ 
       
അടുത്ത രംഗത്തിൽ തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ രതി, വിരതിമാർ സങ്കടത്തോടെ വിശ്വാമിത്രനെ അറിയിക്കുകയും കോപാകുലനായ വിശ്വാമിത്രൻ കന്യകകളെയും കൂട്ടി കോസലരാജ്യത്തേക്ക് പുറപ്പെടുന്നു. 


ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ ഉണ്ടായ അനുഭവം രതി വിരതിമാർ വിശ്വാമിത്രനെ അറിയിക്കുന്നു.
 
ആറാം രംഗത്തിൽ രതിവിരതികളുമായി വിശ്വാമിത്രൻ ഹരിശ്ചന്ദ്രൻറെ കൊട്ടാരത്തിലെത്തി. തന്റെ കന്യകകളെ അപമാനിച്ചതിൽ ക്ഷുഭിതനായി എത്തിയ മഹർഷിയോട് രാജാവ് മാപ്പിരന്നുകൊണ്ട് നമസ്കരിച്ചു. കുപിതനായ മഹർഷി രാജാവിന്റെ തലയിൽ ചവിട്ടി. മുനിയുടെ പാദങ്ങൾ തന്റെ ശിരസിൽ പെട്ട് വേദനിച്ചോ എന്നാണ് രാജാവിന് ആശങ്ക ഉണ്ടായത്.  മഹർഷിയുടെ   തീഷ്ണമായ കോപം ശമിപ്പിക്കുവാൻ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണ് എന്ന് രാജാവ്‌ മഹർഷിയെ അറിയിച്ചു. ഈ  അവസരം ഉപയോഗിച്ച്  രാജ്യവും, വെണ്‍കൊറ്റക്കുടയും,  സ്വത്തുക്കളുമെല്ലാം, ഉടുവസ്ത്രങ്ങളും വരെ വിശ്വാമിത്രൻ കൈക്കലാക്കി. വിശ്വാമിത്രൻ കാലുകൊണ്ട്‌ ചവുട്ടിത്തേച്ചശേഷം നൽകിയ വസ്ത്രങ്ങളും ധരിച്ച് ഹരിശ്ചന്ദ്രനും, പത്നി ചന്ദ്രമതിയും, മകൻ ലോഹിതാക്ഷനും വനവാസത്തിനു യാത്ര തിരിക്കുമ്പോൾ തനിക്ക് മുൻപ് യാഗത്തിന് നൽകാമെന്നേറ്റ ധനം നൽകിയിട്ടു പോകാൻ വിശ്വാമിത്രൻ ആവശ്യപ്പെട്ടു. തന്റെ രാജ്യവും സമ്പത്തുമെല്ലാം അങ്ങയ്ക്ക് നൽകിയ ശേഷം എങ്ങിനെയാണ് എന്നാൽ ധനം നൽകാൻ സാധിക്കുക എന്ന ഹരിശ്ചന്ദ്രന്റെ മറുപടിക്ക് നിനക്ക് സത്യഭംഗം സംഭവിക്കും എന്ന താക്കീതാണ് മഹർഷി നൽകിയത്. മുൻപ് നൽകാമെന്നേറ്റ ധനം 48 നാളുകൾക്കുള്ളിൽ നൽകാം എന്നൊരു വ്യവസ്ഥയിൽ   ഹരിശ്ചന്ദ്രൻ വനത്തിലേക്ക് യാത്രയാകുമ്പോൾ, വ്യവസ്ഥ പ്രകാരമുള്ള  സ്വീകരിക്കാനായി ഒപ്പം   ശുക്രനെയും അയയ്ക്കുന്നു. ദുഖിതരായ ഹരിശ്ചന്ദ്രനും കുടുംബവും മന്ത്രിയായ സത്യകീർത്തിയും, ശുക്രനും ഒന്നിച്ചു വനത്തിലേക്ക് യാത്രയാകുന്നു. 
 

                      കോപാകുലനായ വിശ്വാമിത്രൻ, നമസ്കരിച്ച  ഹരിശ്ചന്ദ്രന്റെ ശിരസ്സിൽ ചവുട്ടി.
                                          പ്രയാസപ്പെട്ട് എഴുനേൽക്കുന്ന ഹരിശ്ചന്ദ്രൻ. 
 


                             രാജ്യവും സമ്പത്തുകളും വിശ്വാമിത്രന്റെ കാലടിയിൽ സമർപ്പിച്ച ശേഷം 
                                                               ഹരിശ്ചന്ദ്രനും കുടുംബവും 

 
             രാജ്യവും സമ്പത്തുകളുംകൈക്ക്ലാകിയ ശേഷം യാഗത്തിന് നൽകാമെന്നേറ്റ 
        ധനം ആവശ്യപ്പെടുന്ന വിശ്വാമിത്രനോട് നിസ്സഹായത അപേക്ഷിക്കുന്ന ഹരിശ്ചന്ദ്രൻ. 
 
 (ആറാം രംഗം കഴിഞ്ഞപ്പോൾ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ മടക്കയാത്രയ്ക്ക് തയ്യാറായി. അദ്ദേഹത്തോടൊപ്പം മടങ്ങുവാൻ ഞാനും തീരുമാനിച്ചു) 
 
വിശ്വാമിത്രനായി  ശ്രീ. കലാമണ്ഡലം രാമകൃഷ്ണൻ, വസിഷ്ഠനായി ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, നാരദനായി ശ്രീ. കലാമണ്ഡലം അനിൽകുമാർ, ഇന്ദ്രനായി ശ്രീ. കലാമണ്ഡലം അനന്തകൃഷ്ണൻ, ഹരിശ്ചന്ദ്രനായി ശ്രീ. കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ, രതി, ശുക്രൻ വേഷങ്ങൾ ശ്രീ. കലാഭാരതി വാസുദേവനും, വിരതിയായി ശ്രീ. കലാമണ്ഡലം അരുണും സത്യകീർത്തിയായി ശ്രീ. കലാമണ്ഡലം അനന്തുവും വേഷമിട്ടു രംഗങ്ങൾ വിജയിപ്പിച്ചു.   ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം വിനോദ്, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാഭാരതി മുരളി എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം രവീന്ദ്രൻ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളിയുടെ വിജയിപ്പിച്ചു. മയ്യനാട്, നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.  
 
ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും ശ്രീ. കലാമണ്ഡലം രാമകൃഷ്ണൻ അവർകളും മടക്കയാത്രയിൽ ഉണ്ടായിരുന്നു. യാത്രാ മദ്ധ്യേ അടുത്ത ദിവസത്തെ കളിക്ക് വരുന്നുണ്ടോ എന്ന് ശ്രീ. ഉണ്ണികൃഷ്ണൻ ചോദിച്ചു. വരുന്നുണ്ട് എങ്കിൽ നാളെ വൈകിട്ട് നാലരമണിക്ക് ചെന്നിത്തല മഹാത്മാഹൈസ്കൂൾ ജംഗഷനിൽ എത്തിയാൽ മതി ഒന്നിച്ചു പോകാം എന്ന് അദ്ദേഹം അറിയിച്ചു.