പേജുകള്‍‌

2012, ജൂലൈ 7, ശനിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -7 (കലി- ദ്വാപരന്മാർ)

നളചരിതം രണ്ടാം ദിവസം കഥയില്‍  ആസ്വാദകരെ  വളരെ അധികം സ്വാധീനിക്കുന്ന ഒരു വേഷമാണ്  പുഷ്ക്കരന്‍.   രാജകൊട്ടാരത്തില്‍ നിന്നും ലഭിക്കുന്ന ആഹാരം  കൊണ്ട് ജീവന്‍ നിലനിര്‍ത്തി തന്റെ ഗൃഹത്തില്‍ ഒതുങ്ങി കഴിയുകയും  സ്വജീവിതത്തില്‍ ഒന്നിനോടും തന്നെ  താല്‍പ്പര്യം ഇല്ലാത്തവനുമായ ഒരു  കഥാപാത്രമാണ്  പുഷ്ക്കരന്‍. ഇങ്ങിനെയുള്ള ഒരു കഥാപാത്രത്തിന് വ്യക്തിത്തം തീരെ ഉണ്ടാവുക ഇല്ല. ഭയവും, സംശയവും,  അധൈര്യവുമാണ് കഥാപാത്രത്തിന്റെ  സ്വഭാവം. നളന്റെ ഭരണത്തില്‍ വിശ്വാസവും ഒപ്പം  അസൂയയും പുഷ്കരന് ഉണ്ട്.  കലി ദ്വാപരന്മാരുടെ പ്രേരണയില്‍ വശംവദനായി ധൈര്യം അവലംബിച്ച് കൊട്ടാരത്തില്‍ എത്തി നളനെ ചൂതിനു വിളിച്ചു. അവരുടെ  ദയവുകൊണ്ട് നളനെ ചൂതില്‍ തോല്‍പ്പിച്ച് രാജാവായി. തനിക്ക് രാജകിരീടം ലഭ്യമായപ്പോള്‍ അല്‍പ്പനായ പുഷ്ക്കരന്‍ നളനെയും ദമയന്തിയെയും കൊട്ടാരത്തില്‍ നിന്നും പുറത്താക്കി. പ്രജകള്‍ ആരെങ്കിലും നളദമയന്തിമാരെ സഹായിച്ചാല്‍ ശിക്ഷിക്കും എന്ന് മുന്നറിയിപ്പും നല്‍കി. ചുരുക്കത്തില്‍ നളനോട്  ചൂതില്‍ ജയിക്കുന്നത് വരെയുള്ള  പുഷ്കരന്റെ  സ്വഭാവത്തില്‍ ഈ ഭയവും, സംശയവും,  അധൈര്യവുമെല്ലാം ഉണ്ടാകണം. എന്നാല്‍ ചൂതില്‍ വിജയിച്ച ശേഷം   അല്‍പ്പന്     ഐശ്വര്യം വന്നപ്പോള്‍ അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന രീതിയിലുള്ള ഒരു അവസ്ഥയിലേക്ക് കഥാപാത്രത്തെ എത്തിക്കണം. ആ സ്ഥിതിക്ക് പുഷ്കരനെ സന്ധിച്ചു നളനെ ചൂതിനു വിളിക്കുവാന്‍ പ്രേരിപ്പിക്കുന്ന  കലി ദ്വാപരന്മാരോട് തന്റെ സംശയങ്ങള്‍ ഉന്നയിക്കുന്നത് പാത്രരീതിക്ക് എന്തുകൊണ്ടും ഉചിതമാണല്ലോ?

നളനും നീയും ഭേദമെന്തിവിടെ? എന്ന് കലി പറയുമ്പോള്‍ പുഷ്ക്കരന്‍ ഭയന്ന് കലിയുടെ വായ്‌ പൊത്തുക, എന്റെ അന്നം മുട്ടിക്കരുതെ !എന്നുള്ള അപേക്ഷ, നിങ്ങള്‍ എന്നെ രാജാവിന്റെ മുന്നിലേക്ക്‌ തള്ളിവിട്ടിട്ടു ഓടി പോകുമോ? എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍, ആരെങ്കിലും വീക്ഷിക്കുന്നുവോ എന്നുള്ള  ശ്രദ്ധ തുടങ്ങിയവ പുഷ്കരന്റെ അവതരണത്തില്‍ ഉണ്ടാകുമല്ലോ.

പണ്ട് ദക്ഷിണ കേരളത്തിലെ ഒരു കളി അരങ്ങില്‍ ഒരു പുഷ്ക്കരന്‍ കലിയോടു ഇങ്ങിനെ ചോദിച്ചു"അല്ലയോ ആഗതരെ! ഈ നാട്ടിലുള്ള എല്ലാ       പ്രജകള്‍ക്കും നളനോട്  ബഹുമാനമുണ്ട്. നിങ്ങള്‍ രണ്ടു പേര്‍ക്ക് മാത്രം രാജാവിനോട് വിരോധവും ആരാലും ശ്രദ്ധിപ്പെടാത്ത എന്നോട്  സ്നേഹവും കാട്ടുന്നു". ഇതിന്റെ കാരണം എന്താണ് ?
 ഇങ്ങിനെ ഒരു ചോദ്യം അന്നുവരെ ഒരു പുഷ്കരനും ചോദിച്ചു അനുഭവം ഇല്ലാത്ത കലി നടന്‍ പെട്ടെന്ന് ഒരു ഉത്തരം പറയുവാന്‍ സാധിക്കാതെ അരങ്ങില്‍ പരുങ്ങി.   തന്റെ ചോദ്യത്തിന്  സഹ നടനില്‍ നിന്നും ഒരു  ഉത്തരം ലഭിക്കുകയില്ല എന്ന് പുഷ്കരനടന്‍   മനസിലാക്കി കൊണ്ട് രംഗം തുടര്‍ന്നു. കളി കഴിഞ്ഞു അണിയറയില്‍ എത്തിയ  പുഷ്കരനടന്‍ വേഷം തുടച്ചു കൊണ്ടിരുന്നപ്പോള്‍ കലിനടന്‍ അദ്ദേഹത്തിന്‍റെ  സമീപമെത്തി  താങ്കള്‍ അരങ്ങത്തു വെച്ച് ഉന്നയിച്ച  ചോദ്യത്തിന്  എന്ത് ഉത്തരമാണ് എന്നില്‍ നിന്നും     പ്രതീക്ഷിച്ചിരുന്നത് എന്ന് ചോദിച്ചു? യഥാര്‍ത്ഥ  കാരണം ദമയന്തി മനുഷ്യനായ നളനെ  വരിച്ചതിന്റെ   വൈരാഗ്യമാണ് എന്ന് അറിയിക്കുവാന്‍ സാധിക്കുകയില്ലല്ലോ?.

"അല്ലയോ പുഷ്കരാ! ഒരു മനുഷ്യ ജന്മത്തില്‍ ശൈശവം, ബാല്യം, കൌമാര്യം, യവ്വനം, വാര്‍ദ്ധക്ക്യം എന്നിങ്ങനെയുള്ള അവസ്ഥാ ഭേദങ്ങള്‍ ഉണ്ട്. നിനക്ക് ഇപ്പോള്‍ യവ്വനം ആണ്. ഈ കാലത്ത് നിനക്ക് പദവി, കുടുംബം, കുഞ്ഞുങ്ങള്‍ എന്നിങ്ങനെ നേടേണ്ട ഒന്നിലും ശ്രദ്ധയില്ല. ഇതെല്ലം നളന്‍ അനുഭവിക്കുന്നുണ്ട്. അദ്ദേഹം അനുഭവിക്കുന്ന ഈ സുഖങ്ങള്‍ക്കെല്ലാം നീയും അര്‍ഹനാണ് എന്ന് നിന്നെ അറിയിക്കുകയും അത് നേടിത്തരുന്നതിന് സഹായിക്കുകയും  എന്നത് കലിയായ എന്റെ  ധര്‍മ്മം ആണെന്ന് നീ അറിയുക." ഇതാണ് എന്റെ സങ്കല്‍പ്പത്തില്‍ കലിക്കു പറയുവാന്‍ ഉചിതമായ മറുപടി എന്ന് അറിയിച്ചു. പിന്നീട്  പല അരങ്ങുകളിലും ഇവര്‍ പുഷ്കരനും കലിയുമായി എത്തുമ്പോള്‍  ഈ ചോദ്യം പുഷ്ക്കരന്‍ ചോദിക്കുകയും കലി പ്രസ്തുത മറുപടി പറയുന്നതും കണ്ട അനുഭവം പല തവണ ഉണ്ടായിട്ടുണ്ട്. ഓരോ അരങ്ങില്‍ നിന്നും കലാകാരന്മാര്‍ പലതും മനസിലാക്കി വന്നിരുന്നു എന്നതിന്റെ ഒരു തെളിവായി കൂടി ഇത് കരുതാം.  
ശ്രീ. രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലി പുഷ്കരന്റെ ഇതുപോലുള്ള ചോദ്യത്തിന്  " അല്ലയോ പുഷ്കരാ! ഒരു മനുഷ്യ ജന്മത്തില്‍ ശൈശവം, ബാല്യം, കൌമാര്യം, യവ്വനം, വാര്‍ദ്ധക്ക്യം എന്നിങ്ങനെയുള്ള അവസ്ഥാ ഭേദങ്ങള്‍ ഉണ്ട്.  "നിനക്ക് ഇപ്പോള്‍ യവ്വനം ആണ്. നീ ഈ കാലം അനുഭവിക്കണം". എന്നാല്‍  മാത്രമേ നിനക്ക്  മരണാനന്തരം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കൂ. എന്ന് കാണിക്കുന്നത്  കണ്ടിട്ടുണ്ട്.


കലി പ്രേരണകൊണ്ട്  വളരെ വേഗം  നളനെ നേരിടുവാന്‍ പുറപ്പെടുന്ന പുഷ്കരന്മാരെയാണ്  നാം ഇപ്പോള്‍ കണ്ടു വരുന്നത്. ഒരു രാജാവിനെ നേരിടുക എന്നത് അത്ര നിസ്സാരമല്ല  എന്ന് ഉണര്‍ത്തുന്ന ഒരു അവതരണ രീതിയായിരുന്നു പണ്ട് നിലവില്‍ നിന്നിരുന്നത്. നളനെ നേരിട്ടാല്‍ ജീവഹാനി സംഭവിക്കും  എന്നു ഭയക്കുന്ന പുഷ്കരനെ കലിയും ദ്വാപരനും കൂടി  ഉത്തേജിപ്പിക്കും.   പുഷ്കരന്റെ പിറകില്‍ നിന്നുകൊണ്ട് ഇവര്‍ ഉത്തരീയം കൊണ്ട് ഉഴിയുകയോ, അലറി ആവേശം കൊള്ളിക്കുകയോ ചെയ്യും. അവിടെ നിന്നും ആവേശഭരിതനായ പുഷ്ക്കരന്‍ നളനെ നേരിടുവാന്‍ തയ്യാറാകും. മദ്ധ്യകേരളത്തില്‍   ഈ രീതി മാറ്റി എടുത്തതിനു ശ്രീ. ഗോപി ആശാന്റെ പങ്ക്  "ഓര്‍മ്മയിലെ പച്ചകള്‍" എന്ന പുസ്തകത്തില്‍ സ്മരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് കഥകളി സമാരോഹത്തില്‍ ശ്രീ.കലാമണ്ഡലം കേശവദേവിന്റെ കലി ഈ "ഉത്തേജനം" അവതരിപ്പിച്ചിട്ടുണ്ട്. 1981 - കാലഘട്ടത്തിനു മുന്‍പുതന്നെ ദക്ഷിണ കേരളത്തില്‍ ഈ രീതിക്ക് മാറ്റം വന്നിരുന്നു  എങ്കിലും അന്നത്തെ ഒരു ചില  നടന്മാര്‍  ഇതിനെ ഉള്‍ക്കൊള്ളുവാന്‍ മടി കാട്ടിയിരുന്നു. 
  
ഒരിക്കല്‍ പന്തളം എന്‍. എസ്. എസ്  കോളേജില്‍ അവതരിപ്പിച്ച  നളചരിതം രണ്ടാം ദിവസം കഥകളിയില്‍  ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്റെ കലിയും ശ്രീ. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ദ്വാപരനുമായിരുന്നു. 
കലിയുടെയും ദ്വാപരന്റെയുംപ്രേരണയില്‍  വശംവദനാകാതെ     
 കൊട്ടാരത്തിലേക്ക് കാലടി വെയ്ക്കുവാനും  രാജാവിനെ നേരിടുവാനും ഭയമാണ് എന്ന നിലയില്‍ ഉറച്ചു നിന്നിരുന്ന പുഷ്കരനെ "ഉത്തേജിപ്പിക്കല്‍" ചെയ്തു.  ആവേശഭരിതനായ  പുഷ്ക്കരന്‍  നളനെ നേരിടുവാന്‍ തയ്യാറായി. പുഷ്കരനോട് യാത്ര പറഞ്ഞു പിരിഞ്ഞ കലി ദ്വാപരന്മാര്‍   രംഗത്തു നിന്നും പിറകോട്ടു മാറിയ ശേഷം പെട്ടെന്ന് തിരിഞ്ഞു നിന്നു  കൊണ്ട് പുഷ്കരനെ വീക്ഷിക്കുകയും "നമ്മുടെ പ്രയോഗം ഇവനില്‍ ശരിക്കും ഫലിച്ചു " എന്ന് കാണിച്ച ശേഷം രംഗം വിടുന്നത് കണ്ട ഓര്‍മ്മയുണ്ട്.

 "പുഷ്കരനെ മുഷ്കരനാക്കി എന്ന്  ഉറപ്പിക്കുന്ന രീതിയിലുള്ള  കലി- ദ്വാപരന്മാരുടെ ഈ  ചെറിയ രംഗപ്രയോഗം അരങ്ങില്‍ വളരെ നല്ല പ്രതീതിയുണ്ടാക്കി എന്നായിരുന്നു  അന്നത്തെ ആസ്വാദകരുടെ വിലയിരുത്തല്‍."


                                                                                                                                




2012, ജൂലൈ 1, ഞായറാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -6 (ഇന്ദ്രൻ താനേ വരികിലിളകാ)

കഥകളി എന്ന മഹത്തായ കലാരൂപം ഓരോ കാലഘട്ടത്തില്‍ പല പല പരിഷ്കരണത്തില്‍ കൂടി വളര്‍ന്നു വന്നിട്ടുള്ളതാണ്.  അപ്പോഴും  പ്രാദേശികമായി കഥകളിയുടെ അവതരണ രീതിയിലും ആസ്വാദന രീതിയിലും വളരെ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഓരോ സമ്പ്രദായം പ്രബലമാകുമ്പോള്‍  നിലനിന്നിരുന്ന സമ്പ്രദായങ്ങള്‍ക്ക്  കാലക്രമത്തില്‍ മങ്ങലേല്‍ക്കുന്ന പ്രവണതയാണ് കഥകളി ലോകം നമുക്ക് അനുഭവമാക്കി തന്നിട്ടുള്ളത്. സമ്പ്രദായം, ശൈലികള്‍ എന്നിവയുടെ വ്യത്യസ്തതകളിലും ഒന്നിച്ചു കൂട്ടുവേഷം ചെയ്തു ഒരു കഥ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ പല കലാകാരന്മാരും വിജയിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള  വിജയം ചിട്ടവട്ടമായ കഥകളി അഭ്യാസം കൊണ്ട് മാത്രം നേടിയെടുത്തതാകണം എന്നില്ല.

ഒരു ഗുരുനാഥന്‍ പഠിപ്പിക്കുന്നത് അതേപടി പകര്‍ത്തി പ്രവര്‍ത്തിക്കുന്ന ശിഷ്യന്‍ ഒരു യഥാര്‍ത്ഥ കലാകാരന്‍ ആകുന്നില്ല. താന്‍ അഭ്യസിച്ച കലയുടെ അടിസ്ഥാന തത്വങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതാണ് ഗുരുവിന്റെ കടമ. അഭ്യസിച്ച കലയിലെ മൌലീക തത്വങ്ങള്‍ സ്വന്തം പരിശ്രമങ്ങള്‍ കൊണ്ടും പഠനം കൊണ്ടും വികസിപ്പിച്ചെടുത്ത് ആവിഷ്കരിക്കുക എന്നത് ശിഷ്യന്റെ ചുമതലയാണ്. അതിന് സ്വന്ത ജീവിതാനുഭവങ്ങളില്‍ നിന്നും ഉയിര്‍ക്കൊണ്ട ഒരു സംസ്ക്കാരം ആര്‍ജ്ജിക്കണം. കാവ്യം നാടകം പുരാണം എന്നിവയില്‍ നല്ല പരിജ്ഞാനം സമ്പാദിക്കണം. കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷണങ്ങള്‍ നിരവധി തവണ മനനം ചെയ്ത് എപ്രകാരം രംഗത്ത് അവതരിപ്പിക്കണം എന്ന് തീരുമാനിക്കണം.


"ആചാര്യാല്‍ പാദമാദസ്യ   പാദം ശിഷ്യ സ്വമേധയാ, 
 പാദം സബ്രഹ്മചാരിഭ്യ   പാദം കാലക്രമേണച."  എന്നതാണ് ഇതിന്റെ തത്വം. ഈ തത്വത്തില്‍ കൂടി കഥകളി ലോകത്ത് പ്രശസ്തി ആര്‍ജ്ജിച്ച കഥകളിയിലെ അഗ്രഗണ്യന്മാരായ കലാകാരന്മാരില്‍  ശ്രീ. വാഴേങ്കട കുഞ്ചു നായര്‍ ആശാന്റെ സ്ഥാനം പ്രമുഖമാണെന്ന് നാം മനസിലാക്കിയിട്ടുണ്ട്. 


ശ്രീ. വാഴേങ്കട കുഞ്ചു നായര്‍ ആശാന്‍ ജീവിച്ചിരുന്ന അതേ കാലഘട്ടത്തില്‍ അദ്ദേഹം അഭ്യസിച്ച സമ്പ്രദായം,  അവതരണ രീതി എന്നിവയില്‍  നിന്നും വ്യത്യസ്ഥമായ രീതി കൈക്കൊണ്ട്    പ്രഗത്ഭനായിരുന്ന ഒരു കഥകളി കലാകാരനായിരുന്നു ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി. ഒരു കഥകളി കലാകാരന് വേണ്ടിയ പ്രധാന ഗുണ വിശേഷമായ കണ്ണിന്റെ ഗുണം മാങ്കുളത്തിനു ഇല്ലായിരുന്നു.  അദ്ദേഹത്തിന്‍റെ കണ്ണുകളെ  "പൂച്ചകണ്ണ് " എന്നാണ് പറയപ്പെട്ടിരുന്നത്‌.  ശ്രീ. കുഞ്ചു നായര്‍ ആശാന്‍ അഭ്യസിച്ച സമ്പ്രദായത്തിന്റെ ഗുണ വിശേഷങ്ങളില്‍ ഒന്നായ മിതത്വം മാങ്കുളത്തിനു തീരെ ഇല്ലായിരുന്നു.   ആവശ്യത്തില്‍ കവിഞ്ഞ ഇളകിയാട്ടം അദ്ദേഹം ചെയ്തിരുന്നു എന്ന അഭിപ്രായം പല കലാകാരന്മാര്‍ ആസ്വാദകര്‍ എന്നിവരില്‍ നിന്നും ഉണ്ടായിട്ടുണ്ട് .  മഹാനായ ശ്രീ. വാഴേങ്കട കുഞ്ചു നായര്‍ ആശാന്റെ ജന്മനാട്ടില്‍ വിലമതിക്കാനാവാത്ത  ഒരു അംഗീകാരം നേടിയെടുത്ത ഒരു കഥകളി കലാകാരനും  ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയാണ്. വാഴേങ്കടയിലെ കഥകളി പ്രേമികളുടെ വകയായി ഒരു സ്വര്‍ണ്ണ ശ്രുംഖല വാഴേങ്കട ക്ഷേത്ര സന്നിധിയില്‍ വെച്ച് അന്നത്തെ കേരള കലാമണ്ഡലം ചെയര്‍മാന്‍ ആയിരുന്ന   ഡോക്ടര്‍. കെ. എന്‍. പിഷാരടി നല്‍കുകയുണ്ടായി. ഇതില്‍ നിന്നും വഴേങ്കടയിലെ കഥകളി ആസ്വാദകരെ സ്വാധീനിക്കുവാനുള്ള എന്തോ  ഒരു സവിശേഷത മാങ്കുളം തിരുമേനിക്ക് ഉണ്ടായിരുന്നു എന്ന് മനസിലാക്കുവാന്‍ സാധിക്കും. 
 
  ഏഷ്യാനെറ്റ് അവതരിപ്പിച്ച കഥകളി സമാരോഹത്തിലെ നളചരിതം ഒന്നാം ദിവസത്തെ ഹംസത്തെ അവതരിപ്പിച്ചു വിജയിപ്പിച്ചത് ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ ആശാനാണ്. പ്രസ്തുത കഥകളിയുടെ   പ്രക്ഷേപണം സംബന്ധിച്ചുള്ള ആമുഖ പ്രസംഗത്തില്‍ (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍) ശ്രീ. കെ. ബി. രാജ്ആനന്ദ് അവര്‍കള്‍ ശ്രീ. വൈക്കം (കലാമണ്ഡലം) കരുണാകരന്‍ നായര്‍ ആശാന്റെ ഹംസം കണ്ടിട്ടുണ്ടെന്നും കഥയിലെ  പദങ്ങളിലെയും   ശ്ലോകങ്ങളിലെയും  അര്‍ത്ഥം പൂര്‍ണ്ണമായി   ഉള്‍ക്കൊണ്ടു കൊണ്ടുള്ള അവതരണ രീതിയാണ് അദ്ദേഹം ചെയ്തിരുന്നത്  എന്ന് വ്യക്തമാക്കിയിരുന്നു. ശ്രീ. പത്മനാഭന്‍ നായര്‍ ആശാന്റെ ഹംസത്തിന്റെയും ശ്രീ. കരുണാകരന്‍ ആശാന്റെ ഹംസത്തിന്റെയും അവതരണത്തിലുള്ള ചെറിയ വ്യത്യാസം ഇവിടെ സ്പഷ്ടമാകുന്നുണ്ട്. 


 മാങ്കുളം തിരുമേനിയുടെ ഒന്നാം ദിവസത്തെ നളന്റെ കൂടെ ഹംസ വേഷം ചെയ്യുന്ന നടന്  കഥാപാത്രത്തെയും  കഥയിലെ പദങ്ങളും  ശ്ലോകങ്ങളും മാത്രമല്ല കഥാസന്ദര്‍ഭങ്ങളെ നല്ലതു പോലെ മനസിലാക്കി അരങ്ങില്‍ നളന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍  കഴിവും മനസ്സും ഉണ്ടായിരിക്കണം. ഇപ്രകാരമുള്ള ചോദ്യങ്ങളും മറുപടികളും കഥകളിക്കു ആവശ്യമില്ല എന്ന് ചിന്തിക്കുന്ന കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും മാങ്കുളം തിരുമേനി യുടെ വേഷങ്ങള്‍  സ്വീകാര്യമായിരുന്നില്ല. ഒരു പക്ഷെ ശ്രീ. കരുണാകരന്‍ ആശാന്റെ ഹംസത്തിന്റെ അവതരണ രീതി മാങ്കുളത്തിനു ഇഷ്ടമായതുകൊണ്ടായിരിക്കാം  തന്റെ  ചുമതലയില്‍ വരുന്ന കളികള്‍ക്ക് ഹംസ വേഷത്തിനു  അദ്ദേഹത്തെയും  ക്ഷണിച്ചിരുന്നത്. 

 നളനും ഹംസവും തമ്മിലുള്ള  രംഗത്തില്‍ "അല്ലയോ ഹംസമേ! നിന്നെ ഞാന്‍  പിടിച്ചപ്പോള്‍  നീ  വിലപിച്ചു. നിന്റെ വിലാപം കേട്ട ഞാന്‍ നിന്നെ വിട്ടു. നീ പോയിട്ട് മടങ്ങി വന്നതിന്റെ കാരണം എന്താണ് ? എന്ന് ഇളകിയാട്ടത്തില്‍  നളന്‍ ചോദിക്കുക പതിവായിരുന്നു. 

 അല്ലയോ രാജാവേ ! അങ്ങ് എന്നെ  വിട്ടയച്ചപ്പോള്‍ ഞാന്‍  എന്റെ ഗൃഹത്തില്‍ പോയി എന്റെ കുടുംബത്തെയും  കുഞ്ഞുങ്ങളെയും കണ്ടു. എനിക്ക് വളരെ  സന്തോഷമായി. എന്റെ ജീവന്‍ രക്ഷിച്ച രാജാവിന്  ഉപകാരം ചെയ്യണം എന്ന് എനിക്ക്  തോന്നി. അതുകൊണ്ടാണ് ഞാന്‍ മടങ്ങി വന്നത് എന്ന് ഹംസം മറുപടിയും നല്‍കുമായിരുന്നു.  ഇത്തരത്തില്‍  ഒരു ചോദ്യം നളന്‍ നല്‍കിയാല്‍ ഒരു മറുപടി നല്‍കുവാന്‍ സാധിക്കാത്ത പല ഹംസത്തെയും ഞാന്‍ കണ്ടിട്ടുണ്ട്.

1979- 80 കാലത്ത് തട്ടാരമ്പലത്തിനു  സമീപമുള്ള  മറ്റം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവക്കളിക്ക് നളചരിതം ഒന്നാം ദിവസം ആയിരുന്നു ആദ്യ കഥ. ശ്രീ. ചെന്നിത്തല ആശാന്റെ നളനും ശ്രീ. ഫാക്റ്റ് പത്മനാഭന്റെ ദമയന്തിയും കലാനിലയത്തില്‍ അഭ്യസിച്ച ഒരു യുവ നടന്റെ (പേര് ഞാന്‍ ഇവിടെ പറയുന്നില്ല)  ഹംസവുമായിരുന്നു. "അല്ലയോ ഹംസമേ! നിന്നെ ഞാന്‍  പിടിച്ചപ്പോള്‍  നീ  വിലപിച്ചു. നിന്റെ വിലാപം കേട്ട ഞാന്‍ നിന്നെ വിട്ടു. നീ പോയിട്ട് മടങ്ങി വന്നതിന്റെ കാരണം എന്താണ് ? എന്ന് നളന്‍ ചോദിച്ചപ്പോള്‍ ആ ചോദ്യം ശ്രദ്ധിക്കാതെ നിന്ന ഹംസത്തെയാണ്‌ കാണാന്‍ സാധിച്ചത്. ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും ഈ ഹംസത്തില്‍ നിന്നും കിട്ടില്ല എന്ന് മനസിലാക്കിയ നളനടന്‍ പിന്നീടു ഒരു പരീക്ഷണത്തിനും തയ്യാറായില്ല. കളി കഴിഞ്ഞു കളിപ്പണം വാങ്ങി തട്ടാരമ്പലത്തിലേക്ക് നടന്നു പോകുമ്പോള്‍ ഹംസ നടനെ നേരിട്ട് വിമര്‍ശിക്കുന്ന ദമയന്തി നടനെയാണ് കാണുവാന്‍ സാധിച്ചത്. ഇങ്ങിനെ ചുണ്ടും ചിറകും വെച്ചു കെട്ടി ഞങ്ങളെ ഉപദ്രവിക്കുവാന്‍ വരാതേ!  എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. അരങ്ങില്‍ മറ്റു നടന്മാര്‍ ചെയ്യുന്നത് ഒന്ന് മനസിരുത്തി കണ്ടിട്ട് വേഷം കെട്ടിക്കൂടെ, അല്ലെങ്കില്‍ ചെയ്യാന്‍ പോകുന്ന രീതിയെ കുറിച്ച്‌ സഹ നടന്മാരോട് ഒന്ന് ചോദിച്ചറിഞ്ഞു ചെയ്തു കൂടെ  എന്ന ചോദ്യത്തിന് ഞാന്‍ ഇതുവരെ ആറോളം ഹംസം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഹംസ നടന്റെ മറുപടി. ഇതിനു മുന്‍പ് ആറു തവണ ഹംസം  ചെയ്തപ്പോള്‍ സംഭവിക്കാത്ത  എന്തു കുറവാണ് ഈ ദമയന്തിക്ക് തോന്നിയത് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. 

ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ഹംസത്തിനു  ശേഷം ദക്ഷിണ കേരളത്തില്‍  ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്   ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള ആശാന്റെയും ശ്രീ. ചെന്നിത്തല  ആശാന്റെയും ഹംസം ആണ്. ഹംസവേഷത്തില്‍ പ്രസിദ്ധനായിരുന്ന  ശ്രീ. വൈക്കം കരുണാകരന്‍ ആശാന്റെ ശിഷ്യനും ധാരാളം ഹംസവേഷം  ചെയ്തു വരുന്ന നടനുമായ ശ്രീ . ഫാക്റ്റ് പത്മനാഭന്‍ അവര്‍കളുടെ ഒരു  അഭിപ്രായം ഞാന്‍ ഇവിടെ സ്മരിക്കുകയാണ്.
 
സുമാര്‍ അഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈ മ്യൂസിക് അക്കാദമിയില്‍ ഒരു കളിക്ക് എത്തിയ ശ്രീ. ഫാക്റ്റ് പത്മനാഭനും ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരിയും അടുത്തദിവസം ഓച്ചിറയില്‍ ഒരു കളിക്ക് കൂടേണ്ടതുണ്ടെന്നും രാത്രിയില്‍ ചെന്നൈ കോയമ്പേട് ബസ്‌ സ്റ്റാന്റ്റില്‍ നിന്നും കോയമ്പത്തൂരിനു  പുറപ്പെടുന്ന ബസില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ അവരോടൊപ്പം ഞാനും ഡാക്ടര്‍. ഏവൂര്‍ മോഹന്‍ദാസും  കോയമ്പേട് വരെ  യാത്രയായി. ഞങ്ങള്‍ യാത്രാമദ്ധ്യേ സംസാരിക്കുമ്പോള്‍ ചെന്നിത്തല ആശാന്റെ  ഹംസമാണ് ഏറ്റവും നല്ലത് എന്ന് (എന്നെ  ചൂണ്ടിക്കൊണ്ട് ) ഇദ്ദേഹം  എപ്പോഴും പറയാറുണ്ട്‌ എന്നും താങ്കളുടെ വിലയിരുത്തല്‍ എന്താണ് എന്ന് അറിയുവാന്‍ താല്‍പ്പര്യം ഉണ്ട് എന്നും ഡാക്ടര്‍.മോഹന്‍ദാസ്  ഫാക്റ്റ് പത്മനാഭനോട് ചോദിച്ചു. 
ഇവന്‍ വെറുതെ പറയുകയാണ്‌ എന്ന് ധരിക്കരുത്. ഒരിക്കല്‍  തിരുവല്ല ക്ഷേത്രത്തിലെ ഒരു കളിക്ക് മാങ്കുളം തിരുമേനിയുടെ നളനും ചെല്ലപ്പന്‍ ചേട്ടന്റെ ഹംസവുമായി ഒരു അരങ്ങു കണ്ടിരുന്നു. ഞാന്‍ ഹംസം കെട്ടി തുടങ്ങിയ കാലം ആയിരുന്നതിനാല്‍ പ്രഗത്ഭ നടന്മാരുടെ ഈ രംഗങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു. അന്നത്തെ കളിയില്‍ നള-ഹംസ രംഗത്തിലെ ഇളകിയാട്ടത്തില്‍ "അല്ലയോ ഹംസമേ ! ഉറങ്ങിയിരുന്ന നിന്നെ ഞാന്‍ പിടിച്ചപ്പോള്‍ നീ വിലപിച്ചു. നിന്നെ ഞാന്‍ വിട്ടയച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ നീ മടങ്ങി വന്ന്‌ സുന്ദരിയായ ഒരു സ്ത്രീ രത്നത്തെ കുറിച്ച് എന്നോട് പറയുവാന്‍ കാരണം എന്താണ് എന്ന് നളന്‍ ചോദിച്ചു? 

അല്ലയോ രാജാവേ! അങ്ങ് എന്നെ വിട്ടയച്ചപ്പോള്‍ ഞാന്‍ എന്റെ ഗൃഹത്തില്‍ പോയി. എന്റെ കുടുംബത്തെയും കുട്ടികളെയും കണ്ടു. എന്റെ ജീവന്‍ രക്ഷിച്ച അങ്ങയെ പറ്റി  ഞാന്‍ ചിന്തിച്ചു. ഒരു ശ്രേഷ്ടനായ മഹാരാജാവ് പരിവാരങ്ങളും ഒന്നും ഇല്ലാതെ പൂന്തോട്ടത്തില്‍ ഏകനായി കാണുന്നു.  അദ്ദേഹത്തിന്റെ  മാനസീകമായ  അസ്വസ്ഥത തന്നെയായിരിക്കണം ഇതിന്റെ കാരണം. ചിന്തിച്ചപ്പോള്‍ രാജാവ് അവിവാഹിതന്‍ എന്ന് മനസിലായി. അപ്പോള്‍ തീര്‍ച്ചയായും രാജാവിന്റെ അസ്വസ്ഥതയ്ക്ക് കാരണം ഒരു സ്ത്രീ തന്നെയായിരിക്കണം. എന്ന് എനിക്ക് തോന്നി. എന്തുകൊണ്ടും രാജാവിന് യോജിച്ച ഒരു കുടുംബിനി ദമയന്തി തന്നെയാണെന്ന് ഞാന്‍ മനസിലാക്കി. അതുകൊണ്ടാണ്   സ്ത്രീരത്നമായ ദമയന്തിയെ  പറ്റി  ഞാന്‍ അങ്ങയെ അറിയിച്ചത്  എന്നായിരുന്നു ഹംസത്തിന്റെ ഉത്തരം.

ഇങ്ങിനെ ഒരു ചോദ്യം എന്റെ ഹംസത്തിനോട് ഒരു നളന്‍ ചോദിച്ചാല്‍ അന്നുവരെ പറയുവാന്‍ ഒരു ഉത്തരം എനിക്ക് ഇല്ലായിരുന്നു. ആ ഉത്തരം ചെല്ലപ്പന്‍ ചേട്ടന്റെ ഹംസത്തില്‍ നിന്നുമാണ് എനിക്ക് ലഭിച്ചത് എന്നായിരുന്നു ഫാക്റ്റ് പത്മനാഭന്റെ മറുപടി. 

ഹംസവും ദമയന്തിയും തമ്മില്‍ പിരിയുന്നതിനു മുന്‍പ് ഒരു ഇളകിയാട്ടം പതിവുണ്ട്. ഈ ഇളകിയാട്ടത്തില്‍  അടുത്ത രംഗത്തില്‍ നളനെ സന്ധിക്കുന്ന ഹംസം എന്താണ് പറയുന്നത് എന്ന് ഒരു ശ്ലോകത്തില്‍ കൂടി കഥാകൃത്ത്‌ ഉണ്ണായി വാര്യര്‍ വ്യക്തമാക്കുന്നതിനെ ആസ്പദമാക്കിയുള്ളതാണ്.

"സന്ധിപ്പിച്ചേന്‍ തവ ഖുലു മനം ഭൈമി തന്‍ മാനസത്തോ-
ടിന്ദ്രന്‍ താനേ വരികിലിളകാ കാകഥാന്യേഷ്ഠ രാജന്‍ " എന്ന ശ്ലോകത്തെ ഉള്‍ക്കൊണ്ടു ചെയ്യുന്ന ഇളകിയാട്ടം ശ്രീ. പത്മനാഭന്‍ നായര്‍ ആശാന്‍ ചെയ്തു കണ്ടിട്ടില്ല. ഇന്ദ്രന്‍ നേരിട്ടുവന്നു ദമയന്തിയോട് തന്നെ വരിക്കണം എന്ന് ആവശ്യപ്പെട്ടാല്‍  നീ എന്ത് ചെയ്യും എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഈ ചോദ്യത്തിന്  മാന്യമായ   ഉത്തരം നല്‍കുവാന്‍ ദമയന്തി നടന്‍ കഴിവുള്ളവന്‍ ആയിരിക്കണം. ഈ ചോദ്യം ശീലം ഇല്ലാത്ത, അനുഭവം ഇല്ലാത്ത നടന്മാര്‍ അരങ്ങില്‍ ഉത്തരം മുട്ടി കണ്ടിട്ടുള്ള ഒരു അനുഭവ കഥയാണ് ഇവിടെ സ്മരിക്കുന്നത്.  


1977- 78 കാലഘട്ടത്തില്‍ കോട്ടയം ജില്ലയിലെ പാമ്പാടി എന്ന   സ്ഥലത്ത് നടന്ന ഒരു നളചരിതം കളിക്ക് ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിക്ക് പകരക്കാരനായി എത്തിയത്    കലാമണ്ഡലത്തില്‍ അഭ്യാസം പൂര്‍ത്തിയാക്കിയ ഒരു യുവ നടന്‍ ആയിരുന്നു. ആദ്യമായാണ്‌ അയാള്‍ ചെന്നിത്തല ആശാന്റെ  കൂടെ വേഷം  ചെയ്യുന്നത്. പദാട്ടങ്ങള്‍ എല്ലാംവളരെ ഭംഗിയായി തന്നെ ദമയന്തി  രംഗത്ത്  അവതരിപ്പിച്ചു.  

"സന്ധിപ്പിച്ചേന്‍ തവ ഖുലു മനം ഭൈമി തന്‍ മാനസത്തോ-
ടിന്ദ്രന്‍ താനേ വരികിലിളകാ കാകഥാന്യേഷ്ഠ രാജന്‍ " എന്ന ശ്ലോകത്തെ ഉള്‍ക്കൊണ്ടു ചെയ്യുന്ന ഇളകിയാട്ടത്തില്‍ കൂടി  ദമയന്തി തന്റെ ഹൃദയത്തില്‍ നളനെ ബലമായി ഉറപ്പിച്ചിരിക്കുകയാണ് എന്നും ഒരു ശക്തിക്കും ദമയന്തിയുടെ ഹൃദയത്തില്‍ ഉറപ്പിച്ചിരിക്കുന്ന നളനെ ഇളക്കുവാന്‍ സാധിക്കില്ല എന്ന് സ്ഥിതീകരിക്കുന്നതാണ്  ചെന്നിത്തല ആശാന്റെ അവതരണ രീതി. 

അല്ലയോ ദമയന്തി! നിന്റെ സൌന്ദര  ഗുണങ്ങള്‍ അറിഞ്ഞു ഇന്ദ്രാദികള്‍ക്ക് എല്ലാം നിന്നില്‍ മോഹം ഉണ്ട്. (ദേവലോകത്തെ അത്ഭുതങ്ങള്‍ വര്‍ണ്ണിച്ചു കൊണ്ട് ) ഇന്ദ്രന്‍ നേരിട്ട് എത്തി നിന്നെ ഞാന്‍ വരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചാല്‍ നീ എന്ത് ചെയ്യും എന്ന് ഹംസം ചോദിച്ചു. 
ഞാന്‍ നളന്‍  മഹാരാജാവിനെ മനസാ വരിച്ചു കഴിഞ്ഞു . അദ്ദേഹം എന്നെ വരിക്കുവാന്‍ എന്നെ അനുഗ്രഹിക്കണം എന്ന് ദമയന്തി മറുപടിയും പറഞ്ഞു.
ഒരു സംശയം കൂടി. ഇന്ദ്രന്‍ നിന്റെ വാക്കുകള്‍  ശ്രദ്ധിക്കാതെ നിന്നെ ബലമായി (ഇന്ദ്രന്‍ അത്തരക്കാരന്‍ ആണല്ലോ) പിടിച്ചു കൊണ്ടു  പോയാല്‍ നീ എന്ത് ചെയ്യും  എന്നായി ഹംസത്തിന്റെ  അടുത്ത ചോദ്യം.

 ഈ ചോദ്യത്തിന്  (ഈ ദമയന്തിനടന് ഇത്തരം ചോദ്യം ആന്നുവരെ അനുഭവം  ഇല്ലാത്ത ആട്ടം ആയതിനാല്‍) എന്താണ് മറുപടി പറയേണ്ടത് എന്ന്   അറിയാതെ ദമയന്തി നടന്‍  ഒന്നു പരിഭ്രമിച്ച ശേഷം   "ഞാന്‍ കയറു കൊണ്ട് കെട്ടിച്ചാടി  ചത്തു കളയും" എന്നു കാണിച്ചു. ദമയന്തി നടനില്‍ നിന്നും ഇത്തരം ഒരു മറുപടി ആദ്യമായാണ്‌  ഹംസ നടന് ലഭിച്ചത്.
രംഗം കഴിഞ്ഞു ദമയന്തി വെളിയില്‍ എത്തിയപ്പോള്‍ ഒരു ചില ആസ്വാദകരും പിന്നണി ഗായകനും എല്ലാം ചേര്‍ന്ന് ദമയന്തി നടനെ വളരെ അധികം അധിക്ഷേപിച്ചു. ഒരു നടനുമായി ആദ്യമായി ഒരു കൂട്ടു വേഷം ചെയ്യുമ്പോള്‍ പ്രസ്തുത നടന്റെ അവതരണ രീതികള്‍  ചോദിച്ചറിഞ്ഞു വേണ്ടേ ചെയ്യേണ്ടത് എന്നായിരുന്നു ദമയന്തി നടനോടുള്ള അവരുടെ പ്രതികരണം.   

ഇന്ദ്രന്‍ എന്നെ ബലമായി പിടിച്ചു കൊണ്ട് പോയാല്‍ ഞാന്‍ പിന്നീട് ജീവനെ ചുമന്നു കൊണ്ട് (അല്ലെങ്കില്‍ ധരിച്ചുകൊണ്ട് ) ഇരിക്കുകയില്ല എന്നാണ് എല്ലാ  ദമയന്തിമാരും  അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. ഇവിടെ എത്ര ശ്രേഷ്ടനായ  ഗുരുനാഥന്റെ  ശിഷ്യന്‍ ആണെങ്കില്‍ കൂടി ചെയ്തു ശീലം ഇല്ലാത്ത നടന്മാരുടെ കൂടെ വേഷം കെട്ടുമ്പോള്‍ അവരുടെ രീതികള്‍ ചോദിച്ചറിഞ്ഞു ചെയ്‌താല്‍ മാത്രമേ ഇത്തരം അനൌചിത്യങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കുകയുള്ളൂ. 

ഉണ്ണായി വാര്യരുടെ സൃഷ്ടിയിലുള്ള ദമയന്തി ഇവിടെ  ഒരു സാധാരണ സ്ത്രീയെക്കാള്‍ തരം താഴ്ന്നു പോകേണ്ടി വന്നത് വേഷം ചെയ്യുന്ന നടന്‍ കഥാപാത്രത്തെ പറ്റി പൂര്‍ണ്ണമായി മനസിലാക്കുവാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് എന്നതിന് ഒരു സംശയവും ഇല്ല.