പേജുകള്‍‌

2010, നവംബർ 23, ചൊവ്വാഴ്ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -2

                                          
                                (Sri. Mathur Govindan kutty as brahmanan)

    അവാര്‍ഡ് ചടങ്ങിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കഥകളിയിലെ രംഗം.  
                 ബാഹുകന്‍ (ശ്രീ. സദനം ബാലകൃഷ്ണന്‍) ദമയന്തി (മാത്തൂര്‍)          

ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ശ്രീ. ഗുരുസ്വാമി അവര്‍കള്‍ മാത്തൂരിനെ പൊന്നാട അണിയിച്ച് ആശംസിച്ചു. ശ്രീ. വാഴേങ്കട കുഞ്ചുനായര്‍  ആശാന്റെ ശഷ്ട്യബ്ടപൂര്‍ത്തി പഴയ കലാമണ്ഡലത്തില്‍  ആഘോഷിച്ചപ്പോള്‍ അന്ന് ശ്രീ. കുഞ്ചു നായര്‍ ആശാനും  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനും ചേര്‍ന്നുള്ള കൂട്ടു വേഷം കാണാനായി ചെന്ന  അനുഭവമാണ് പങ്കുവെച്ചത്. അന്ന് അവതരിപ്പിച്ച അഞ്ചു കഥകളില്‍ ഏറ്റവും ആകര്‍ഷിച്ചത് ശ്രീ. കുടമാളൂര്‍ ആശാന്‍ ചിത്രലേഖയായും   മാത്തൂര്‍ ഉഷയായും ചേര്‍ന്നു അവതരിപ്പിച്ച   രംഗമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ഈ കഴിഞ്ഞ ഒക്ടോബറില്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ മാത്തൂര്‍ അവതരിപ്പിച്ച കുചേലനെ കണ്ട് അന്നുതന്നെ അഭിപ്രായം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് ഏര്‍പ്പെട്ട മാനസീകമായ അടുപ്പമാണ് തന്നെ ഈ വേദിയില്‍ എത്തിച്ചതെന്നും അറിയിച്ചു. എന്നും കഥകളി വേഷത്തില്‍ മാത്തൂരിനു കുട്ടിത്തം നില നില്‍ക്കട്ടെ എന്ന് ആശംസിക്കയും ഗുരുവായൂരപ്പനെ നമിക്കയും ചെയ്യുന്നു എന്ന് അറിയിച്ചു. 

ഗുരുവായൂര്‍ ജയശ്രീ ലോഡ്ജിന്റെ ഉടമ (ശ്രീ. ശങ്കരന്‍ നമ്പൂതിരി എന്നാണ് ഓര്‍മ്മ) തൃശൂര്‍ കഥകളി ക്ലബ്ബിന്റെ വകയായി ഉപഹാരം നല്‍കി മാത്തൂരിനെ ആശംസിച്ചു. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം ഞങ്ങളില്‍ കൂടി ഈ വേദിയില്‍ എത്തി ചേര്‍ന്നതായി അറിയിച്ചു കൊണ്ട്  മാത്തൂരിന്റെ കര്‍ത്തവ്യ ബോധത്തെ പ്രശംസിച്ചു കൊണ്ട് പൊന്നാട അണിയിച്ചു. 
  
കഥകളി നടന്‍ ശ്രീ.തലവടി അരവിന്ദനാണ് പിന്നീടു സംസാരിച്ചത്. 1961 ജൂലൈ 11-നു ആര്‍. എല്‍. വി. കഥകളി അക്കാദമിയില്‍ തന്നോടൊപ്പം മാത്തൂരും ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനു ദക്ഷിണ നല്‍കി  കഥകളി അഭ്യാസത്തിനു ചേര്‍ന്ന നാള്‍ സ്മരിച്ചു. സുമാര്‍ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ കഥകളിക്കാര്‍ക്കുള്ള ചവുട്ടി തിരുമ്മിനാലുള്ള ശരീര വേദന കൊണ്ടോ അതോ ലേലം വിളിച്ചു വാങ്ങി വരുന്ന കുഴമ്പിന്റെ അസഹ്യമായ ഗന്ധം കൊണ്ടോ എന്തോ മാത്തൂര്‍ ആര്‍.എല്‍.വി  വിട്ടു പോയി. ആറു വര്‍ഷത്തെ കഥകളി അഭ്യാസം കഴിഞ്ഞ് ഞാന്‍ 1967- ല്‍ തെക്കന്‍ കേരളത്തിലെ കളിയരങ്ങുകളില്‍ അവസരം തേടി ചെന്നെത്തിയ എനിക്ക് ഒരു തികഞ്ഞ സ്ത്രീ വേഷക്കാരനായി, കൃഷ്ണന്‍ നായര്‍ ആശാന്‍, മാങ്കുളം തിരുമേനി ഉള്‍പ്പടെയുള്ള  പ്രസിദ്ധ നടന്മാരുടെ  നായികാ വേഷക്കാരനായി നില്‍ക്കുന്ന മാത്തൂരിനെയാണ്  കാണാന്‍ കഴിഞ്ഞത് . 

ഒരു കളിസ്ഥലത്ത് ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്‍ എത്താതെ വന്നപ്പോള്‍ തന്നെകൊണ്ട് നിര്‍ബ്ബന്ധിച്ച്‌, ധൈര്യം തന്ന് താടിവേഷം കെട്ടിച്ചത് മാത്തൂരാണ്. ആ പ്രചോദനം  കൊണ്ട് താന്‍ ഇന്ന് കഥകളിക്കാരന്‍ ആയി   ജീവിച്ചു പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. അസൂയ, കുശുമ്പ് എന്നിവ ഇല്ലാത്ത ഒരു കഥകളി കലാകാരന്‍, പുറപ്പാട്  കെട്ടുന്ന കലാകാരനോട് പോലും നല്ല സമീപനം കൊള്ളുന്ന സന്മനസ്സിന്റെ ഉടമ എന്നിവയാണ് മാത്തൂരിന്റെ ഗുണ വിശേഷങ്ങള്‍.  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനും  മാത്തൂരും  ഒന്നിച്ചു തെക്കന്‍ കേരളത്തിലെ ഒരു അരങ്ങില്‍ നിന്നും ഒന്നിച്ചു മറ്റൊരു അരങ്ങിലേക്കുള്ള യാത്രകളുടെ ഓര്‍മ്മകള്‍ സ്മരിച്ചുകൊണ്ട് ശ്രീ. തലവടി അരവിന്ദന്‍  മാത്തൂരിന്റെ ശതാഭിഷേകം, നവതി എന്നിവ ആഘോഷിക്കാന്‍ ഇട വരട്ടെ എന്ന് ശ്രീവല്ലഭ നാമത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. 


കലാകാരന്മാര്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും അഭിമാനിക്കുവാനും സന്തോഷിക്കുവാനും ഉള്ള ധന്യ  മുഹൂര്തമാണിത് എന്നാണ് പ്രസിദ്ധ കഥകളി കലാകാരന്‍ ആയിരുന്ന ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും , കഥകളി ചെണ്ട വിദഗ്ദനും പ്രൊഫസ്സറുമായ   ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടത്. മാങ്കുളത്തിന്റെ കാലഘട്ടത്തില്‍ ശ്രീ. കുടമാളൂര്‍ ആശാനുമൊന്നിച്ചുള്ള അവരുടെ രംഗ പ്രവര്‍ത്തികള്‍, ചെങ്ങന്നൂര്‍ ആശാന്‍, മാങ്കുളം, കുഞ്ചുനായര്‍ ആശാന്‍ തുടങ്ങിയവര്‍ മുതല്‍  ഇപ്പോഴത്തെ കഥകളി തലമുറയുടെ പിന്നില്‍ വരെ കഥകളി ചെണ്ടക്കാരനായി പ്രവര്‍ത്തിക്കാന്‍ സാധിച്ച അനുഭവങ്ങള്‍ എന്നിവ സ്മരിച്ചു.  ചിറക്കര മാധവന്‍ കുട്ടി, കോട്ടക്കല്‍ ശിവരാമന്‍  തുടങ്ങിയ പ്രശസ്തരായ സ്ത്രീ വേഷക്കാരെ പോലെ കഥകളി രംഗത്ത്‌ ആസ്വാദകരുടെ അനുഗ്രഹാശിസ്സുകള്‍ നേടാന്‍ മാത്തൂരിനു സാധിച്ചുവെന്നും ഏതു വേഷക്കാരനോടും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള മനസ്സും വേഷ സൌന്ദര്യവും അഭിനയത്തിലെ മിതത്വവും മാത്തൂരിന്റെ കലാ വിജയത്തിന് കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഒരു സഹോദരന്‍ എന്ന നിലയിലും കഥകളി കലാകാരന്‍ എന്ന നിലയിലും കൂട്ടു വേഷക്കാരന്‍ എന്ന നിലയിലും ശ്രീ. മാത്തൂരിനെ പറ്റി കൂടുതല്‍ പറയുവാന്‍ എനിക്ക് സാധിക്കും എന്നാണ് ശ്രീ. കലാമണ്ഡലം രാജശേഖരന്‍ അഭിപ്രായപ്പെട്ടത്. ഒരു സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യം, സൌഭാഗ്യം, ഔചിത്യം, പെരുമാറ്റം, മാന്യത ഇവകള്‍ എല്ലാം നിറഞ്ഞ ഒരു കലാകാരനാണ് ശ്രീ. ഗോവിന്ദന്‍കുട്ടി ജ്യേഷ്ടന്‍ എന്നും ഇനിയും അദ്ദേഹത്തിന്റെ ധാരാളം വേഷങ്ങള്‍ ആസ്വദിക്കാന്‍  ആസ്വാദകര്‍ക്ക് അവസരം ഉണ്ടാകട്ടെ എന്നും മാത്തൂര്‍ കുടുംബത്തിന്റെ കലാ പാരമ്പര്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകനായ മുരളീ കൃഷ്ണനും കഴിയട്ടെ എന്ന് ആശംസിച്ചു. 


കഥകളിയെ പോലെ കലകാരന്മാര്‍ക്കിടയില്‍  സൗഹൃദം സൂക്ഷിക്കുന്ന മറ്റൊരു കലാരൂപവും ഇല്ല എന്നാണ് പ്രൊഫസ്സര്‍  ശ്രീ.അമ്പലപ്പുഴ രാമവര്‍മ്മ അവര്‍കളുടെ പുത്രനും കോട്ടയം സി. എം. എസ് കോളേജിലെ ഉദ്യോഗസ്ഥനുമായ ശ്രീ. രാജാ ശ്രീകുമാര്‍ വര്‍മ്മ അഭിപ്രായപ്പെട്ടത്. ടൂറിസ്റ്റ് വാരാഘോഷത്തോട്‌ അനുബന്ധിച്ച് ഒരിക്കല്‍ ഒരു  കഥകളി നടന്നപ്പോള്‍ അന്നു അവതരിപ്പിച്ച നളചരിതത്തില്‍  ശ്രീ. ഓയൂര്‍ ആശാന്റെ ഹംസവും മാത്തൂരിന്റെ ദമയന്തിയും തമ്മിലുള്ള രംഗം കണ്ട് ഒരു കന്യാസ്ത്രീ " പാഞ്ചാലിയും കോഴിയും" തമ്മിലുള്ള രംഗം വളരെ നന്നായി എന്ന് അഭിപ്രായപ്പെട്ടത് ശ്രീ. ശ്രീകുമാര്‍ വര്‍മ്മ സൂചിപ്പിച്ചപ്പോള്‍  സദസ്സില്‍ പൊട്ടിച്ചിരി ഉണ്ടായി.  ശ്രീ.കുടമാളൂരിന്റെ കഥകളി പാരമ്പര്യം നിലനിര്‍ത്തുവാന്‍  മാത്തൂരിനു ശേഷം ശ്രീ. മുരളീകൃഷ്ണന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 


കരുണാകരന്‍ ആശാന്‍ കഴിഞ്ഞാല്‍ സ്ത്രീ വേഷത്തിനു ചിറക്കര മാധവന്‍ കുട്ടി, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നിവരില്‍ ഏതു കുട്ടി എന്നാണ് ഒരുകാലത്ത് നിലനിന്നിരുന്ന കഥകളി  ആസ്വാദകരുടെ ചോദ്യം എന്നായിരുന്നു ശ്രീ. രാജു,കുമ്മനം പറഞ്ഞത്. ആപല്‍ ബാന്ധവനാണ് ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നും തന്റെ അനുഭവത്തില്‍ അദ്ദേഹം കളിക്കെത്തിയാല്‍ സംഘാടകരില്‍ ഒരാള്‍ ആയിരിക്കും. ഏതെങ്കിലും വേഷക്കാര്‍ എത്തിയില്ലെങ്കില്‍  അതിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഗോവിന്ദന്‍ കുട്ടി ആയിരിക്കും. അണിയറ ശാഠ്യം തീരെ ഇല്ലാത്ത
ഗോവിന്ദന്‍ കുട്ടി ഒരു കളിക്ക് രണ്ടോ മൂന്നോ വേഷങ്ങള്‍ വരെ കെട്ടാന്‍ തയ്യാറാവുന്നത് കണ്ടിട്ടുണ്ടെന്ന്  സ്മരിച്ചു.

സംഗീതജ്ഞയായ മാതംഗി സത്യമൂര്‍ത്തി കുടമാളൂര്‍ ആശാന്റെ കുടുംബവുമായി ഇരുപത്തി ആറു വര്‍ഷത്തെ ആത്മബന്ധം നില നിര്‍ത്തിയതു സ്മരിച്ചു കൊണ്ട്  മാത്തൂരിനു സര്‍വ മംഗളവും നേര്‍ന്നു.

പ്രസിദ്ധ കഥകളി നടി ശ്രീമതി. ചവറ പാറുക്കുട്ടി സൌഹൃദ സമ്മേളനത്തിന്റെ ലിസ്റ്റില്‍ തന്റെ പേര് ചേര്‍ത്തിരുന്നില്ല എന്നതിന്റെ ഖേദമാണ്‌ ആദ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മാത്തൂരിന്റെ ചിത്രലേഖയും തന്റെ ഉഷയുമായി ഉണ്ടായിട്ടുള്ള ധാരാളം അരങ്ങുകള്‍ സ്മരിച്ചു.  പരസ്പരം രംഗത്ത്‌ എന്തു ചെയ്യണം എന്നതിനെ പറ്റി സംസാരിക്കാതെ മാത്തൂര്‍ വേദിയിലേക്ക് പോയിട്ടില്ലെന്നും കണ്ണു കൊണ്ട് ആശയം കാണിച്ചാലും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനും, അംഗീകരിക്കുവാനും ഉള്ള സന്മനസും, സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യവും   അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണം എന്നും ശ്രീമതി. ചവറ അഭിപ്രായപ്പെട്ടു.    ഒരിക്കല്‍ മുതുപിലാക്കാട്ടു നടന്ന കളിക്ക് ചെന്നിത്തല ആശാന്‍ എത്താതെ വന്നപ്പോള്‍ ധൈര്യപൂര്‍വ്വം  തന്റെ ദേവയാനിക്ക് കചന്‍  കെട്ടി താന്‍ പുരുഷ വേഷങ്ങള്‍ക്കും പ്രാപ്തനാണ് എന്ന് ഗോവിന്ദന്‍ കുട്ടി തെളിയിച്ചു എന്നും പറഞ്ഞു. കളി അരങ്ങില്‍ എന്നും യവ്വനത്തോടെ ധാരാളം വേഷങ്ങള്‍ കെട്ടുവാനും അദ്ദേഹത്തിനോടൊപ്പം ധാരാളം കൂട്ടു വേഷങ്ങള്‍  കെട്ടുവാന്‍  തനിക്കും സൌഭാഗ്യം  ഉണ്ടാകട്ടെ എന്ന്  ഈശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ശ്രീമതി. ചവറ അവസാനിപ്പിച്ചു. 

ആര്‍. എല്‍. വി കഥകളി അക്കാദമിയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ  കളരിയില്‍ തന്നോടൊപ്പം മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  കഥകളി അഭ്യസിച്ച കാലഘട്ടം ശ്രീ. മയ്യനാട് കേശവന്‍ നമ്പ്യാതിരി സ്മരിച്ചു. ആശാന്റെ വിശ്വാമിത്രനോടൊപ്പം താനും മാത്തൂരും ഒന്നിച്ചു  രതി വിരതികളുടെ വേഷമിട്ടതും ലോഹിതാക്ഷന്‍ കെട്ടിയതു മുതല്‍ ഇന്നുവരെയുള്ള   അനുഭവങ്ങള്‍ മനസ്സില്‍ സ്മരിക്കുന്നതായി അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്  ശ്രീ. കുടമാളൂര്‍ അപ്പുക്കുട്ടന്‍ തുടങ്ങിയ പ്രമുഖരും സുഹൃത്ത് സമ്മേളനത്തില്‍ പങ്കെടുത്തു. സുഹൃത്ത് സമ്മേളനത്തിളും അന്നത്തെ കഥകളിയിലും  പങ്കെടുത്ത കഥകളി കലാകാരന്മാര്‍ക്കു പുറമേ (എനിക്ക് കണ്ടാല്‍ അറിയാവുന്ന)  ശ്രീമാന്മാര്‍.  വാരണാസി വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഭാഗ്യനാഥ്, പ്രശാന്ത്,  ശശീന്ദ്രന്‍, അമ്പിളി (ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍, ന്യു ഡല്‍ഹി), കലാനിലയം വിജയന്‍,  കുടമാളൂര്‍ ബാലു, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, പന്തളം ഉണ്ണികൃഷ്ണന്‍, തട്ടയില്‍ ഉണ്ണികൃഷ്ണന്‍, കലാഭാരതി ഹരികുമാര്‍, കൊട്ടാരക്കര ഗംഗ , കലാനിലയം രവീന്ദ്രനാഥ പൈ,  ചുട്ടി ആര്‍ട്ടിസ്റ്റ്: ശ്രീ. തിരുവല്ല ഗോപിനാഥന്‍ നായര്‍  തുടങ്ങി ധാരാളം  കലാകാരന്മാര്‍ സന്നിഹിതരായിരുന്നു. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

2010, നവംബർ 17, ബുധനാഴ്‌ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -1


മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കളുടെ സപ്തതി  ആഘോഷം 2010  നവംബര്‍ ഒന്‍പതു ചൊവ്വാഴ്ച രാവിലെ കൃത്യം ഒന്‍പതു മണിക്ക് കഥകളി ആചാര്യന്‍ ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് തുടക്കം കുറിച്ചു.



ഒന്‍പതര മണിക്ക് കുടമാളൂര്‍ സ്വയംവരം ആഡിറ്റോറിയത്തില്‍ ഉത്ഘാടന സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഉത്ഘാടന കര്‍മ്മം  ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി അവര്‍കള്‍ നിര്‍വഹിച്ചു. 

പതിനൊന്നു മണിക്ക് ഗുരുവന്ദനം നടന്നു. കഥകളി കലാകാരന്മാരില്‍ പ്രസിദ്ധനായിരുന്ന, ഇന്ന് ജീവിച്ചിരിക്കുന്ന കഥകളി  കലാകാരന്മാരില്‍ വെച്ച് പ്രായധിക്യം ഉള്ള ശ്രീ. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയെയും കഥകളി ഗായകന്‍ ശ്രീ. വൈക്കം തങ്കപ്പന്‍ പിള്ള  അവര്‍കളെയും   പ്രൊഫസ്സര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ തുടങ്ങിയ വിശിഷ്ട വ്യക്തികളെയും ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  പൊന്നാട അണിയിച്ച് പ്രണമിച്ചു.    ശ്രീ. മാത്തൂരിന്റെ ശിഷ്യന്മാര്‍, കഥകളി കലാകാരന്മാര്‍, കലാസ്നേഹികള്‍ തുടങ്ങിയവര്‍ മാത്തൂരിനു പൊന്നാട അണിയിച്ച് പ്രണമിച്ചു. 

പതിനൊന്നു മുപ്പതിന് ശ്രീ. ആര്‍. ഭാനുവിക്രമന്‍  നായരുടെ സ്വാഗത പ്രസംഗത്തോടെ സുഹൃത്ത് സമ്മേളനം ആരംഭിച്ചു. ശ്രീ. മടവൂര്‍ വാസുദേവന്‍‌ നായര്‍ ആശാനാണ് ആദ്യം സദസ്സിനെ അതിസംബോധന ചെയ്തത്. ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാനുമായുള്ള രംഗാനുഭവങ്ങളും മാത്തൂര്‍ കുടുംബവുമായുള്ള കലാ- സ്നേഹ ബന്ധങ്ങളും മടവൂര്‍  ആശാന്‍ വെളിപ്പെടുത്തി. ഗുരു: ചെങ്ങന്നൂര്‍ ആശാന്‍  മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയെ "കുഞ്ഞേ" എന്നാണ് സംബോധന ചെയ്തിരുന്നതെന്നും അനുസ്മരിച്ചു.  അഭിനന്ദനീയമായ ജീവിത ശൈലി നില നിര്‍ത്തുകയും അരങ്ങിലും സഹകരണത്തിലും നാളിതുവരെ രണ്ടാം തരം പ്രവര്‍ത്തി ഉണ്ടായി കണ്ടിട്ടില്ലാത്ത മഹത്തായ വ്യക്തിത്വത്തിന്റെ ഉടമയാണ് മാത്തൂര്‍ എന്നും മടവൂര്‍ ആശാന്‍ അഭിപ്രായപ്പെട്ടു. 

അടുത്തതായി സദസ്സിനെ അഭിമുഖീകരിച്ച   പ്രസിദ്ധ നാദസ്വര വിദ്വാന്‍ ശ്രീ. തിരുവിഴാ ജയശങ്കര്‍ തന്റെ തൊഴിലായ നാദസ്വരമാണ് ഏറ്റവും വലിയ കലയെന്നു വിശ്വസിച്ചു വന്നിരുന്നു എന്നും ആകാശവാണിയില്‍ ഉദ്യോഗസ്ഥനായ ശേഷമാണ് മറ്റു കലകളെ പറ്റി അവബോധം ഉണ്ടായതെന്നും അനുസ്മരിച്ചു. അങ്ങിനെ കഥകളിയെയും, കഥകളി കലാകാരന്മാരെ പറ്റിയും, കുടമാളൂര്‍ ആശാനെ പറ്റിയും അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി അറിയുകയും പരസ്പരം ബന്ധപ്പെടുകയും സംസാരിക്കുകയും തുടര്‍ന്ന് മാത്തൂരുമായും ആത്മബന്ധം സ്ഥാപിക്കാന്‍ ഇടയാവുകയും ചെയ്തു വെന്ന് അറിയിച്ചു. ഇപ്പോള്‍ 73 വയസ്സായ തന്നെ യഥാകാലം ഷഷ്ട്യബ്ദ പൂര്‍ത്തി, സപ്തതി എന്നിവ ആഘോഷിക്കാന്‍ തയ്യാറായി തന്നെ സമീപിച്ചവരോടെല്ലാം തന്റെ നാദസ്വരത്തില്‍ അപസ്വരം വരുമ്പോള്‍ ഇത്തരം ആഘോഷം നടത്തി പ്രായം ഓര്‍മ്മിപ്പിച്ചാല്‍ മതി എന്നു അവരെ അറിയിച്ചതായും അനുസ്മരിച്ചു.  പൊതുവേ കഥകളി കലാകാരന്മാര്‍ വേഷം കെട്ടിക്കഴിഞ്ഞാല്‍ ചെറുപ്പം തോന്നിക്കുമെന്ന് പറയപ്പെടുന്നുണ്ട്. സപ്തതി ആഘോഷങ്ങള്‍ക്ക് ശേഷവും കഥകളി രംഗത്ത് ശ്രീ. മാത്തൂര്‍ ചെറുപ്പമായി ശോഭിക്കാന്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ചു കൊണ്ട് " ഭജരേ! യദുനാഥം മാനസ ഭജരേ! യദുനാഥം" എന്ന ഭജനഗീതം അദ്ദേഹം ആലപിച്ചു.

കോട്ടയം കളിയരങ്ങ് സെക്രട്ടറി ശ്രീ. പള്ളം ചന്ദ്രന്‍ അവര്‍കള്‍ പ്രസംഗിക്കയില്‍ ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ കൂടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ മാത്തൂരിന്റെ കൂട്ടുവേഷങ്ങള്‍  കണ്ടു തുടങ്ങി പിന്നീട് മാത്തൂരിന്റെ എല്ലാ സ്ത്രീ വേഷങ്ങളും സന്താനഗോപാലത്തില്‍  ബ്രാഹ്മണന്‍, നളചരിതത്തില്‍ നാരദന്‍, സുദേവന് കുചേലവൃത്തം,  രുഗ്മിണീ സ്വയംവരം, ദുര്യോധനവധം എന്നിവയിലെ കൃഷ്ണന്‍ സീതാസ്വയംവരം, ശ്രീരാമപട്ടാഭിഷേകം  എന്നിവയിലെ ശ്രീരാമന്‍ എന്നിവ കൂടാതെ മണ്ണാന്‍, ശുക്രന്‍, വസിഷ്ടന്‍, ഭരതന്‍ എന്നീ വേഷങ്ങളും അവതരിപ്പിച്ചു കണ്ടിട്ടുണ്ട് എന്നു സ്മരിച്ചു.  
ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ഒരു കഥകളി നടത്തിപ്പുകാരന്റെ  ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും മനസിലാക്കിയിരുന്ന കഥകളി കലാകാരന്‍ ആണെന്നും ഒരു കളി നടത്തിപ്പില്‍  അപ്രതീക്ഷിതമായി അധികച്ചിലവു വരുമ്പോള്‍ " എന്റെ പണം പിന്നീടു മതി" എന്നു പറയുന്ന അദ്ദേഹത്തിന്റെ  പെരുമാറ്റത്തിന്റെ ഹൃദ്യത  മറ്റൊരു കലാകാരനിലും കണ്ടിട്ടില്ല എന്നും അഭിപ്രായപ്പെട്ടു.  

പ്രസിദ്ധ കഥകളി കലാകാരനായ ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്‍  തന്റെ ആത്മ സുഹൃത്തായ ശ്രീ. മത്തൂരിനു ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ടാണ് സദസിനെ അഭിമുഖീകരിച്ചത് . 1965 മുതല്‍  മാത്തൂരുമായുള്ള പരിചയത്തെ അദ്ദേഹം സ്മരിച്ചു. ദക്ഷിണ കേരളത്തിലേക്ക് താന്‍ എത്തിത്തുടങ്ങിയ കാലം മുതല്‍ ധാരാളം അരങ്ങുകള്‍ പങ്കിടാനും സഹകരിക്കാനും സാധിച്ചുവെന്നും ഹൃദയ വിശാലനായ  മാത്തൂരിനെ ഒന്നാംതരം സുഹൃത്തായും ഗുരുവായും അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂട്ടു വേഷക്കാരനായി രംഗത്തെത്തുമ്പോള്‍ രംഗം ഭംഗിയാക്കാന്‍ എങ്ങിനെയൊക്കെ ചെയ്യണം എന്നു മാത്തൂര്‍ പറഞ്ഞിട്ടുണ്ട്. താന്‍ അതിനു സഹകരിചിട്ടുമുണ്ട്,  അതിന്റെ ഗുണം അരങ്ങില്‍ ഉണ്ടായിട്ടുമുണ്ട്‌ എന്ന് അദ്ദേഹം സ്മരിച്ചു. കുടമാളൂര്‍ ആശാന്റെയും, മാത്തൂരിന്റെയും അദ്ദേഹത്തിന്റെ മകന്‍ മുരളീ കൃഷ്ണന്റെയും കൂടെ നായക വേഷം ചെയ്യുവാന്‍ അവസരം ലഭിച്ചതോടെ മൂന്നു തലമുറയുടെ നായക വേഷക്കരനാവാന്‍ സാധിച്ച അനുഭവം ഒരു മഹാഭാഗ്യമായി കരുതുന്നു എന്ന്‌ അദ്ദേഹം സ്മരിച്ചു. 

പിന്നീടു ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്‍ ഗുരു, ജ്യേഷ്ഠ സഹോദരന്‍ എന്നീ സ്ഥാനത്തു നിന്നുകൊണ്ട് മാത്തൂര്‍  ചെയ്തിട്ടുള്ള സഹായങ്ങള്‍, തന്നെ  വളര്‍ത്തി കൊണ്ട് വന്ന അദ്ദേഹത്തിന്റെ  ആ മനസ്സ് എന്നിവയെ സ്മരിച്ചു. അദ്ദേഹത്തിന്റെ കലാപരമായ കഴിവുകള്‍ പൂര്‍വാധികം വിപുലീകരിക്കുവാനും ഭാവി തലമുറകള്‍ക്ക് പ്രയോജനം ഉണ്ടാകുവാനും സര്‍വേശ്വരനെ പ്രാര്‍ത്ഥിക്കുന്നു എന്ന്‌ അറിയിച്ചു.

എത്ര പറഞ്ഞാലും മതി വരാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്  ശ്രീ. മാത്തൂര്‍ എന്നും ഇത്രയും ആത്മാര്‍ത്ഥതയുള്ള ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല എന്നുമാണ് പ്രസിദ്ധ കഥകളി നടന്‍ ശ്രീ. സദനം കൃഷ്ണന്‍ കുട്ടി അവര്‍കള്‍ വേദിയില്‍ പറഞ്ഞത്. ഈ കഴിഞ്ഞ ചില ദിവസങ്ങള്‍ക്കു മുന്‍പു ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്റെ കര്‍ണ്ണനോടൊപ്പം തനിക്കു കുന്തി കെട്ടാന്‍ അവസരം ഉണ്ടായി. എത്രയോ അരങ്ങുകളില്‍ മാത്തൂരിന്റെ കുന്തിയോടൊപ്പം കര്‍ണ്ണന്‍ കെട്ടി രംഗാനുഭവം കൊണ്ട് , ആ അനുഭവം മനസ്സില്‍ സ്മരിച്ചു കൊണ്ടാണ് കുന്തി വേഷം കൈകാര്യം ചെയ്തതെന്ന് അറിയിച്ചു. 

അടുത്തതായി ശ്രീ. തോന്നക്കല്‍ പീതംബരനാണ് മാത്തൂരിനെ പറ്റി സംസാരിച്ചത്. കഥകളി രംഗത്തെ ശ്രദ്ധേയനായ നടനും മഹത്വ്യക്തിയുമാണ് ശ്രീ. മാത്തൂര്‍ എന്നും ധാരാളം കൂട്ടു വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളതും  ആറു മാസത്തെ ആര്‍. എല്‍. വി. കഥകളി ആക്കാഡമിയിലെ  സതീര്‍ത്ത്യ ബന്ധം കലാജീവിതത്തില്‍ പുഷ്ടിപ്പെട്ടു എന്നതും  അദ്ദേഹം സ്മരിച്ചു. നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമ, പരസ്പരം സ്നേഹിക്കുകയും  ബഹുമാനിക്കുകയും ചെയ്യുന്ന സ്വഭാവം, ഐക്യത, ദൃഡത എന്നിവയ്ക്കു പുറമേ പരസ്പര ധാരണയോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും സഹ കലാകാരനെ  അംഗീകരിക്കാനുള്ള  സന്മനസ്സും അടങ്ങുന്ന  മാത്തൂരെന്ന കലാകാരന്റെ സവിശേഷ ഗുണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍  രംഗത്ത്‌ പ്രവര്‍ത്തിക്കാനും പ്രേക്ഷകരുടെ അംഗീകാരം പിടിച്ചു പറ്റാനും സാധിച്ചിട്ടുള്ളത് എന്ന്‌ അദ്ദേഹം പറഞ്ഞു. കഥകളി രംഗത്ത് മാത്തൂരിനുള്ള  അംഗീകാരം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ മകനായ ശ്രീ. മുരളീകൃഷ്ണന്  സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
                                                        (തുടരും)

2010, നവംബർ 3, ബുധനാഴ്‌ച

സന്താനഗോപാലവും ചില അരങ്ങു കഥകളും - 4

ദക്ഷിണ കേരളത്തില്‍ കഥകളി വഴിപാടു നടക്കുന്ന ക്ഷേത്രങ്ങള്‍ പലതു ഉണ്ടെങ്കിലും സന്താനഗോപാലം കഥകളി അധികം നടക്കുന്നത് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയിലുള്ള  മരുത്തൂര്‍വട്ടം ധന്വന്തരീ ക്ഷേത്രത്തിലാണ്.  വൈകുണ്ഠത്തില്‍  കൃഷ്ണാര്‍ജുനന്‍മാര്‍ എത്തുന്ന സാധാരണ നടപ്പില്ലാത്ത രംഗം ഇവിടെ അവതരിപ്പിക്കാറുണ്ട്.   ഈ ക്ഷേത്രത്തിലെ  ഉത്സവ പരിപാടികളില്‍  കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ ക്ഷേത്ര കലകള്‍ അല്ലാതെ നാടകം, ബാലെ,  ഗാനമേള തുടങ്ങിയ കലാരൂപങ്ങള്‍ക്ക്‌ അനുമതി ഇല്ല. ശ്രീരാമപട്ടാഭിഷേകം  കഥകളിയാണ് ഉത്സവത്തിന്റെ സമാപന ദിവസം  അവതരിപ്പിക്കുന്നത്.   ക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്നതിനു പത്തോ ഇരുപതോ ദിവസങ്ങള്‍ മുന്‍പു മുതല്‍ തുടര്‍ച്ചയായി സന്താനഗോപാലം കഥകളി  വഴിപാടുകള്‍ തുടങ്ങും. പുത്രലാഭം തന്നെയാണ് ഈ വഴിപാടുകളുടെ ഉദ്ദേശം. വഴിപാട്ടുകാരന്റെ സാമ്പത്തീകം മെച്ചപ്പെട്ടതാണെങ്കില്‍ കളിക്ക് വിശേഷാല്‍ ക്ഷണിക്കപ്പെട്ട കലാകാരന്മാര്‍ ഉണ്ടാവും.

                     
                                    മരുത്തൂര്‍വട്ടം ധന്വന്തരീ ക്ഷേത്രം

വഴിപാട്ടുകാരന് കുട്ടി ജനിച്ചു ഒരു വയസ്സ് പൂര്‍ത്തി ആയതിനു ശേഷമാവും ഈ  വഴിപാട്ടു കളി നടത്തുക. കഥയുടെ അവസാനം വൈകുണ്ഠത്തില്‍ നിന്നും ബ്രാഹ്മണന്റെ പുത്രന്മാരെ കൃഷ്ണാര്‍ജുനന്മാര്‍  കൂട്ടിവന്നു ബ്രാഹ്മണനെ ഏല്‍പ്പിക്കുന്ന രംഗത്ത് വഴിപാട്ടുകാരന്റെ കുട്ടിയെ ബ്രാഹ്മണന്റെ പത്താമത്തെ കുട്ടിയായി കരുതി ആ  കുട്ടിയെ കൃഷ്ണന്‍ അര്‍ജുനനെയും, അര്‍ജുനന്‍ ബ്രാഹ്മണനെയും , ബ്രാഹ്മണന്‍ ബ്രാഹ്മണപത്നിയെയും ഏല്‍പ്പിക്കും. പിന്നീട് വഴിപാട് നടത്തുന്നവന്‍ ബ്രാഹ്മണന് ദക്ഷിണ നല്‍കി കുട്ടിയെ തിരികെ വാങ്ങും. ചില സന്ദര്‍ഭങ്ങളില്‍ വഴിപട്ടുകാരന്‍ രംഗത്ത് വെച്ച് കൃഷ്ണന്‍, അര്‍ജുനന്‍ , ബ്രാഹ്മണന്‍,  ബ്രാഹ്മണ പത്നി എന്നിവര്‍ക്ക് ദക്ഷിണ നല്‍കി അവരുടെ കാലില്‍ തൊട്ടു വണങ്ങും. 
                         
                     സന്താനഗോപാലം കഥകളിയിലെ ഒരു രംഗം.
കൃഷ്ണന്‍ (ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍), അര്‍ജുനന്‍ (ശ്രീ. സദനം കൃഷ്ണന്‍കുട്ടി) ബ്രാഹ്മണന്‍ (കോട്ടക്കല്‍ ചന്ദ്രശേഖരന്‍)
                     
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലും സന്താനഗോപാലം കഥകളിക്കു പ്രാധാന്യം ഉണ്ട്. കഥകളിക്കു പ്രാധാന്യമുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും സന്താനഗോപാലം കഥകളികള്‍ ധാരാളം  നടക്കുന്നുണ്ട്.  വഴിപാട്ടുകാര്‍ ബ്രാഹ്മണ പുത്രനായി തന്റെ  കുട്ടിയെ രംഗത്ത്  എത്തിക്കുന്ന രീതി അവിടെയും  നിലവില്‍ ഉണ്ട്. വേഷം കെട്ടുന്ന കലാകാരന്‍ ആരു തന്നെ  ആയിരുന്നാലും വഴിപാട്ടുകാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുറയൊക്കെ  തയ്യാറാവണം. നടന്മാര്‍ അങ്ങിനെ  തയ്യാറായിട്ടുള്ള കഥകള്‍ ധാരാളം ഉണ്ട്. കഥകളി എന്ന കലയെ ഭക്തിയുടെ ഭാഗമായി ഈ ക്ഷേത്രങ്ങളിലും അവിടെയുള്ള ഭക്തജനങ്ങളിലും  അടിയുറച്ച വിശ്വാസം  നില നില്‍ക്കുന്നു എന്നതു തന്നെയാണ് ഇതിനു പ്രധാന കാരണം. ചില  ശിവക്ഷേത്രത്തില്‍ ദക്ഷയാഗം അവതരിപ്പിക്കാറില്ല. അതിനു ദക്ഷയാഗത്തിലെ ദക്ഷന്റെ ശിവനിന്ദ കാരണം പറയുന്നു. കിരാതം അവിടെ പ്രധാനം ആണ്. ചില ഭദ്രകാളീ ക്ഷേത്രത്തില്‍ ദക്ഷയാഗം വേണം എന്നു നിര്‍ബ്ബന്ധവും ആണ് .

               വഴിപാട്ടുകാരന്റെ പുത്രന്‍ ബ്രാഹ്മണ പുത്രനായി രംഗത്ത്.
      അരങ്ങത്തെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കുന്ന കൃഷ്ണാര്‍ജുനരും  ബ്രാഹ്മണസ്ത്രീയും 
                                          ദക്ഷിണ ഒരുക്കുന്ന കഥകളി  വഴിപാട്ടുകാരന്‍ 

           കൃഷ്ണനു ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്ന കഥകളി  വഴിപാട്ടുകാരന്‍ 

                     അര്‍ജുനന് ദക്ഷിണ നല്‍കുന്നു 
             
                                         ബ്രാഹ്മണന് ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്നു. 

                         
                ബ്രാഹ്മണപത്നിക്ക് ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്നു.


സുമാര്‍ ഒരു വര്‍ഷത്തിനു മുന്‍പു  ഏവൂര്‍ ക്ഷേത്രത്തില്‍ നടന്ന സന്താനഗോപാലം കളിക്ക് ബ്രാഹ്മണ പുത്രന്മാരായി ഒന്‍പതു കുട്ടികളെ അര്‍ജുനന്‍ ബ്രാഹ്മണന് നല്‍കി. പത്താമത്തെ കുട്ടിയായി വഴിപാട്ടുകാരന്റെ കൈക്കുഞ്ഞിനെയും നല്‍കുന്നത് കണ്ടപ്പോള്‍ കൌതുകം കൊണ്ട രണ്ടു കൊച്ചു പെണ്‍കുട്ടികള്‍ (വഴിപാട്ടുകാരന്റെ  ബന്ധുക്കള്‍) രംഗത്തേക്ക് കടന്നു വന്നു. അവര്‍ക്കും  രംഗത്തെത്തിയ മറ്റു കുട്ടികളെ പോലെ ബ്രാഹ്മണന്റെ കുട്ടികളാകണം എന്ന ആഗ്രഹത്തോടെ . (കഥയില്‍ ബ്രാഹ്മണനു പത്തിലധികം കുട്ടികള്‍ ഇല്ല,  പെണ്‍കുട്ടികളും ഇല്ല)  രംഗത്തെത്തിയ  ഈ കൊച്ചു പെണ്‍ കുട്ടികളെ  എന്ത് ചെയ്യാനാവും.  രംഗത്ത് നില്‍ക്കുന്ന കഥകളി കലാകാരന്മാര്‍ക്ക് ഈ കുട്ടികള്‍ക്ക് വിവരം പറഞ്ഞു മനസ്സിലാക്കാനുള്ള സമയം അല്ലല്ലോ അത്. രംഗത്ത്   കുട്ടികളെ കൈകൊണ്ടു പതുക്കെ പിടിച്ചു  ബ്രാഹ്മണ പുത്രന്മാരോടു ഒപ്പം  നിര്‍ത്തുകയല്ലാതെ എന്തു ചെയ്യാനാവും. 

തിരുവല്ല ക്ഷേത്രത്തില്‍ സന്താനഗോപാലം കഥകളി ധാരാളം അവതരിപ്പിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍  രണ്ടു കഥ അവതരിപ്പിച്ച ശേഷം (വഴിപാടായി) അപ്പോള്‍ സമയ കുറവു കൊണ്ട് അവസാന രംഗം മാത്രമാവും അവതരിപ്പിക്കുക. ചിലപ്പോള്‍ ആദ്യ രംഗം (ശ്രീമന്‍ സഖേ!) ഒഴിവാക്കി മറ്റു രംഗങ്ങള്‍ അവതരിപ്പിക്കും.  കലാകാരന്മാരുടെ വേഷ സൗകര്യങ്ങള്‍  കണക്കിലെടുത്ത്  സാധാരണ  നടപ്പില്ലാത്ത ചില രംഗങ്ങള്‍ അവതരിപ്പിച്ചു എന്നും വരാം. 


കഥകളി നടത്തിപ്പിന്റെ രംഗ ചുമതല വഹിക്കേണ്ടത്‌ പൊന്നാനി ഗായകനാണ്.   നിശ്ചിത സമയത്തില്‍ നിശ്ചയിച്ചിരിക്കുന്ന കഥകളും രംഗങ്ങളും അവതരിപ്പിച്ചു തീര്‍ക്കണം. ആദ്യ രണ്ടു കഥകള്‍ അവതരിപ്പിച്ച ശേഷം നടത്തുന്ന സന്താനഗോപാലം വഴിപാടു കഥകളി ചുരുങ്ങിയ സമയം കൊണ്ട്  ഇന്ന് നടപ്പുള്ള എല്ലാ രംഗവും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.  ഒരിക്കല്‍  തിരുവല്ലയിലെ ഒരു വഴിപാടു കളി. കുചേലവൃത്തം, ദക്ഷയാഗം    എന്നീ കഥകളാണ് നിശ്ചയിച്ചിരുന്നത്. കുചേലവൃത്തം ഏതാണ്ട് പകുതി ആയപ്പോള്‍ കഥകളി കാണാന്‍ എത്തിയ ഒരു ആസ്വാദകന്‍ വഴിപാട്ടുകാരനെ സമീപിച്ച്  ഏതെങ്കിലും  കഥകള്‍  അവതരിപ്പിക്കുന്നത്‌ കൊണ്ട് പ്രയോജനം ഇല്ല എന്നും സന്താനഗോപാലം  അവതരിപ്പിച്ചാല്‍ മാത്രമേ  വഴിപാടിന്റെ ഫലം ലഭിക്കയുള്ളൂ എന്ന് ധരിപ്പിച്ചു. ഇതു പൂര്‍ണ്ണമായി വിശ്വസിച്ച വഴിപാട്ടുകാരന്‍ അസ്വസ്ഥനായി തന്റെ സങ്കടം കളി നടത്തിപ്പിന്റെ  ചുമതലക്കാരനെ അറിയിച്ചു. ചുമതലക്കാരന്‍ ഇനി അതൊക്കെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു വഴിപാട്ടുകാരനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വഴിപാട്ടുകാരന്റെ നിര്‍ബ്ബന്ധം കൂടിവന്നപ്പോള്‍  കളിയുടെ ചുമതലക്കാരന്‍ പൊന്നാനി ഗായകനുമായി ആലോചിച്ചു. ഗായകന്‍ ആദ്യം താല്‍പ്പര്യം കാട്ടിയില്ല എങ്കിലും വഴിപാട്ടുകാരന്റെയും കളിയുടെ ചുമതലക്കരന്റെയും താല്‍പ്പര്യം കണക്കിലെടുത്ത് സന്താനഗോപാലം കളിയിലെ ചില രംഗങ്ങള്‍ അവതരിപ്പിക്കാം എന്ന് സമ്മതിച്ചു. അതിനു ശേഷം സൗകര്യം ഉള്ള വേഷക്കാരെ തിരഞ്ഞെടുത്തു അവര്‍ക്കുള്ള വേഷവും നിശ്ചയിച്ചു. 
  
ആദ്യരംഗം (കൃഷ്ണനും അര്‍ജുനനും ) കഴിഞ്ഞ് ഇന്ന് നടപ്പുള്ള രണ്ടാമത്തെ രംഗം (യാദവസഭ) ഒഴിവാക്കി ബ്രാഹ്മണനും ബ്രാഹ്മണപത്നിയും തമ്മിലുള്ള രംഗവും അടുത്തത് അവസാന രംഗമായ (നമസ്തേ! ഭൂസുര മൌലേ!)  ബ്രാഹ്മണന്റെ  പുത്രന്മാരെ കൃഷ്ണാര്‍ജുനന്മാര്‍  ബ്രാഹ്മണനെ ഏല്‍പ്പിക്കുന്ന രംഗവുമാണ് അവതരിപ്പിച്ചത്. കളി കഴിഞ്ഞപ്പോള്‍ ചിലര്‍ ഒരു രംഗവും അടുത്ത രംഗവുമായി ബന്ധം ഇല്ലാത്ത ഈ അവതരണ രീതിയെ പറ്റി കടുത്ത പ്രതിഷേധം പൊന്നാനി ഗായകനെ അറിയിച്ചു.  പൊന്നാനി ഗായകനാവട്ടെ പ്രതികരിക്കാന്‍ തയ്യാറാവാതെ "നിങ്ങളുടെ പരാതി ശ്രീവല്ലഭനോട്  പറയുക" എന്ന്  ക്ഷേത്ര നടയിലേക്കു കൈ കാട്ടുകയാണ് ചെയ്തത്.