പേജുകള്‍‌

2014, നവംബർ 18, ചൊവ്വാഴ്ച

അണിയറയിൽ ഒരു അറസ്റ്റു വാറണ്ട്


ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാന്റെ സഹോദരൻ  ശ്രീ. ശങ്കരപ്പിള്ള അവർകൾ പോലീസ് ഉദ്യോഗസ്ഥനും ഒരു നല്ല കഥകളി ആസ്വാദകനുമായിരുന്നു. ഹരിപ്പാട്‌ പരിസരങ്ങളിൽ നടക്കുന്ന കളിയരങ്ങുകളുടെ മുൻപിൽ അദ്ദേഹം ഉണ്ടാകും. ഹരിപ്പാട്‌ ആശാനെപ്പോലെ തന്നെ ശ്രീ. ശങ്കരപ്പിള്ളയും  എന്റെ പിതാവുമായി ആത്മബന്ധം പുലർത്തിയിരുന്നു. 

    ഒരിക്കൽ എന്റെ പിതാവ് കുട്ടനാട്ടിലെ വീയപുരത്തുള്ള  ഒരു ക്ഷേത്രത്തിലെ  കഥകളിക്ക് അണിയറയിൽ ചുട്ടിക്ക് കിടക്കുമ്പോൾ എന്റെ പിതാവിന് അറസ്റ്റു വാറണ്ടുമായി രണ്ടു പോലീസുകാർ അവിടെയെത്തി. എന്റെ പിതാവ് ഭയന്നു പോയി. പോലീസ് അറസ്റ്റു ചെയ്യത്തക്ക കുറ്റം ഒന്നും ചെയ്തതായി എന്റെ പിതാവിന് ഒരു ഓർമ്മയുമില്ല. ഉത്സവക്കമ്മറ്റിക്കാരും  ചില നാട്ടുകാരും ഒന്ന് ചേർന്ന് പോലീസിനു എതിരായി ശബ്ദമുയർത്തി. ഈ സമയത്താണ്  ശ്രീ. ശങ്കരപ്പിള്ള അവർകൾ അവിടെ എത്തിയത്. അദ്ദേഹം ഈ വാറണ്ട് വാങ്ങി നോക്കി. അറസ്റ്റു വാറണ്ട് തന്നെയാണ് എന്ന് ഉറപ്പു വരുത്തി. 

പിന്നീട് ശ്രീ. ശങ്കരപ്പിള്ള അവർകൾ ഒരു അപേക്ഷ എഴുതി എന്റെ പിതാവിനെക്കൊണ്ട് ഒപ്പിടീച്ചു  പോലീസിനെ ഏൽപ്പിച്ചു. പോലീസ് മടങ്ങി. അടുത്തനാൾ കളി കഴിഞ്ഞ്
എന്റെ പിതാവും ശ്രീ. ശങ്കരപ്പിള്ളയും കൂടി നേരെ തിരുവനന്തപുരത്തുള്ള  പട്ടം പോലീസ് സ്റ്റേഷനിലേക്ക്  യാത്രയായി. പോലീസ് സ്റ്റേഷനിൽ എത്തിയ എന്റെ പിതാവിനെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. ശങ്കരപ്പിള്ളയും.

                                    ശ്രീ. ഹരിപ്പാട്‌ ആശാനും ശ്രീ. ചെന്നിത്തല ആശാനും


പണ്ടുകാലത്ത് കഥകളിക്കു എഴുത്ത് മൂലം കലാകാരനെ ക്ഷണിച്ചാൽ സൗകര്യം അറിയിക്കും. കളിക്ക് കൂടാൻ സൌകര്യമാണ് എങ്കിൽ ക്ഷണിക്കുന്നവർ അഡ്വാൻസു തുക മണിയോർഡർ അയയ്ക്കും. കളി കഴിയുമ്പോൾ ഈ കളിപ്പണത്തിൽ ഈ അഡ്വാൻസു തുക കുറച്ചിരിക്കും. തിരുവനന്തപുരത്ത് ഒരിക്കൽ ഒരു കളിക്ക് എന്റെ പിതാവിന് സംഘാടകർ അയച്ച അഡ്വാൻസു തുക ലഭിച്ചില്ല.
ഈ വിവരം കളിയുടെ ചുമതലക്കാരോട് പിതാവ് പറഞ്ഞു. കളിയുടെ ചുമതലക്കാരിൽ ഒരുവൻ ഈ അഡ്വാൻസ് തുക ലഭിക്കാതെ വന്നത് കാണിച്ചു കൊണ്ട് തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറലിന് ഒരു പരാതി എഴുതി. അതിൽ എന്റെ പിതാവ് ഒപ്പിട്ടു കൊടുത്തു. പ്രസ്തുത പരാതി സംബന്ധിച്ച് അന്വേഷണം ഉണ്ടായപ്പോൾ ഒരു പോസ്റ്റൽ ഉദ്യോഗസ്ഥൻ അറസ്റ്റിലുമായി. അദ്ദേഹത്തിൻറെ പേരിൽ  നിരവധി കേസുകൾ. ഇതെല്ലം കോടതിയിൽ എത്തി. ഈ  അന്വേഷണത്തിന്റെ ഭാഗമായി പിതാവിന് സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരായില്ല എന്ന കാരണത്താലാണ്  പിതാവിന് അറസ്റ്റു വാറണ്ട് അയച്ചത്..
താൻ ഒരു കഥകളി നടൻ ആണെന്നും ഉത്സവകാലങ്ങളിൽ ഒരു അരങ്ങിൽ നിന്നും മറ്റൊരു അരങ്ങിലേക്കുള്ള യാത്രയും തിരക്കുമായിരുന്നതിനാൽ കോടതിയിൽ നിന്നും അയച്ച സമൻസ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും അതിനാൽ തനിക്ക് മാപ്പു നൽകണം എന്നും കോടതിയെ അറിയിച്ചു എന്റെ പിതാവ് തലയൂരുകയായിരുന്നു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ