പേജുകള്‍‌

2011, ജനുവരി 21, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -2

 ദമയന്തീ സ്വയംവരം കഴിഞ്ഞു ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തേക്കു മടങ്ങുന്ന, ഇന്ദ്രാദികളെ  ദമയന്തിയുടെ സ്വയംവരത്തിനു പങ്കെടുക്കുവാന്‍   യാത്രയാകുന്ന യുഗപാലകന്മാരായ കലിയും ദ്വാപരനും കണ്ടുമുട്ടുന്നതാണ് നളചരിതം രണ്ടാം ഭാഗത്തിന്റെ മൂന്നാം രംഗം. ദമയന്തിയുടെ വിവാഹം മംഗളമായി കഴിഞ്ഞു എന്നും നളന്‍ എന്ന സല്‍ഗുണങ്ങള്‍ നിറഞ്ഞ രാജവിനെയാണ് വരിച്ചതെന്നും ഇന്ദ്രനില്‍ നിന്നും അറിയുന്നതോടെ കലിയും ദ്വാപരനും കോപം കൊണ്ട് ജ്വലിച്ചു.  നള- ദമയന്തിമാരെയും രാജ്യത്തെയും പിരിക്കും എന്നു കലി പ്രതിജ്ഞ ചെയ്തു. നളനെ ദ്രോഹിച്ചാല്‍  പിന്നീടു നീ വ്യസനിക്കേണ്ടി വരും എന്നു കലിയെ ഉപദേശിച്ചു ഇന്ദ്രന്‍ യാത്രയായി. 
  

നളനു ലഭിച്ച സൗഭാഗ്യത്തില്‍ അസൂയയും കോപവും കൊണ്ട് കലി  നളനെ ദ്രോഹിക്കാന്‍ പഴാകാത്തതും അപായം ഇല്ലാത്തതുമായ ഒരു ഉപായം പറയുവാന്‍ ദ്വാപരനോട് ആവശ്യപ്പെട്ടു. 
"വളരെ ഗുണ ഗണങ്ങള്‍ നിറഞ്ഞവനും ദേവന്മാരുടെ പ്രീതി  സമ്പാദിച്ചവനും ആയ  നളനെ  ജയിക്കുന്നത് അസാദ്ധ്യമാണ്.
ചൂതു കളിയിലൂടെ മാത്രമേ നളനെ ജയിക്കുവാന്‍ സാദ്ധ്യമാകൂ.  നളന്റെ കുലത്തില്‍ ജനിച്ച പുഷ്കരനെ നാം കണ്ട് അവനെ പ്രീതിപ്പെടുത്തി അവനില്‍ വഞ്ചകത്തം ജനിപ്പിക്കണം. പിന്നീടു അവനെ  കൊണ്ട്  നളനുമായി ചൂതു കളിപ്പിച്ചു തോല്‍പ്പിച്ച് നളന്റെ പല തരത്തിലുള്ള ധനം, നാട്, പ്രജകള്‍ തുടങ്ങിയവ എല്ലാം പണയപ്പെടുത്തി നളനെ  കാട്ടിലേക്ക് അയക്കുവാന്‍ വഴി ഒരുക്കാം" എന്ന് ദ്വാപരന്‍ കലിയെ അറിയിച്ചു. 

തുടര്‍ന്ന്  കലി- ദ്വാപരന്മാര്‍ നിഷധ രാജ്യത്ത് പ്രവേശിക്കാനായി യാത്ര തുടരുന്നു.  കലി- ദ്വാപരന്മാരുടെ  യാത്രയില്‍ നിഷധ രാജ്യത്ത് നടക്കുന്ന  സല്‍ക്കര്‍മ്മങ്ങള്‍ മാത്രമാണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്.  സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്ത് കലിക്ക് കാല് കുത്തുവാന്‍  സാധിക്കുകയില്ല. അതുകൊണ്ട് അതിനുള്ള ഒരു ചെറിയ പഴുത് കിട്ടുമോ എന്ന്   നോക്കുവാന്‍ ദ്വാപരനെ ഒരു വഴിക്ക് യാത്രയാക്കിയിട്ട്   കലി രാജ്യമാകെ ചുറ്റി നടന്നു വീക്ഷിച്ചു. ഒരു പഴുതും ലഭിക്കാതെ വന്നപ്പോള്‍ ഒരു താന്നി മരത്തില്‍ കയറി കലി ഇരുപ്പുറപ്പിച്ചു കൊണ്ട് രാജ്യം വീക്ഷിച്ചു. പന്ത്രണ്ടു വര്‍ഷക്കാലം കാത്തിരുന്ന കലിക്ക് സന്ധ്യാ വന്ദനത്തിന്  മുന്‍പു കാല്‍ കഴുകിയ രാജാവിന്റെ കാലിന്റെ മുളങ്കാല്‍ നനഞ്ഞില്ല. ഇക്കാരണം മതി നിഷധ രാജ്യത്ത്  പ്രവേശിക്കാന്‍ എന്നു ഉറച്ചു  സന്തോഷവാനായ കലി   ദ്വാപരനെയും കൂട്ടി പുഷ്കര ഗൃഹത്തിലേക്ക് പോകാം എന്നു തീരുമാനിക്കുന്നു. ഇതാണ് ഈ രംഗത്തിന്റെ ചുരുക്കം.

രംഗ അവതരണത്തില്‍   കലി- ദ്വാപരന്മാര്‍ ഒന്നിച്ചു തിരക്കി നോക്കി. ഇരുവരും യാത്രാ മദ്ധ്യേ സന്ധിച്ചു. 
കലി: അല്ലയോ ദ്വാപരാ! നീ എവിടെക്കാണ്‌ ധൃതിയില്‍ പോകുന്നത്? 
ദ്വാപരന്‍: ഞാന്‍ ദമയന്തിയുടെ സ്വയംവര വാര്‍ത്ത അറിഞ്ഞു അവിടേക്ക് പോകുന്നു.
കലി: ഞാന്‍ അവളെ പരിണയം ചെയ്യും. നീ അതു കാണും,  തീര്‍ച്ച. നമുക്ക് ഒന്നിച്ചു പോകാം. 

ഒന്നിച്ചു യാത്രാ തുടര്‍ന്ന കലി- ദ്വാപരന്മാര്‍ ദൂരെ ഒരു പ്രകാശം കണ്ടു. അത് എന്താണെന്ന് ശ്രദ്ധിച്ചു. യാത്രാ മദ്ധ്യേ അവര്‍ എത്തുവാന്‍ എന്താണ് കാരണം എന്നു ചിന്തിച്ചു. അവരെ വണങ്ങുക തന്നെ എന്നു തീരുമാനിച്ചു.  

കലി-ദ്വാപരന്മാരും ഇന്ദ്രനും തമ്മിലുള്ള രംഗം ഇളകിയാട്ടം ചുരുക്കി കൊണ്ടുള്ള അവതരണം ആയിരുന്നു.
 
നിഷധ രാജ്യത്തു പ്രവേശിക്കുവാന്‍ യാത്ര തുടര്‍ന്ന കലിക്കും ദ്വാപരനും  നിഷധ രാജ്യത്ത്‌ അന്നദാനം, ഗോദാനം, കഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദ്രവ്യ ദാനം, മംഗല്ല്യം, പൂജാദി സല്‍- കര്‍മ്മങ്ങള്‍ എന്നിവയാണ് കണ്ടത് .  നിഷധ രാജ്യത്ത്‌ പ്രവേശിക്കാന്‍ അവസരം കണ്ടുപിടിക്കാന്‍ ദ്വാപരനെ  ഒരു വഴിക്ക് യാത്രയാക്കിയ കലി മറു വഴിക്ക് യാത്ര തുടര്‍ന്നു രാജ്യമാകെ വീക്ഷിച്ചു. രാജ്യത്ത്‌ ശിവപൂജ, ബ്രാഹ്മണര്‍ ഒന്നിച്ചിരുന്നുള്ള യാഗ മന്ത്രാദികള്‍, അര്‍ച്ചന എന്നിവയാണ് കലി കണ്ടത്. ഒടുവില്‍ ഏതെങ്കിലും മരത്തില്‍ കയറി മറഞ്ഞിരുന്നു വീക്ഷിക്കുക എന്നു തീരുമാനിച്ചു കൊണ്ട്  എത്തിയത് ഒരു ചന്ദന മരത്തിനു സമീപമാണ്. ചന്ദനമരത്തില്‍ കലിക്ക് തൊടുവാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് കലി പിന്നീടു കണ്ട ഒരു താന്നി മരത്തില്‍ കയറി ഇരുന്നു നിഷധ രാജ്യം വീക്ഷിച്ചു. 

                                        കലി 

ഉഷ്ണകാലം, മഴക്കാലം, ശൈത്യകാലം  എന്നിങ്ങനെ കാലഭേദങ്ങള്‍  ( ഉത്തരീയം വീശി ഉഷ്ണം നടിച്ചും, മഴയില്‍ നനഞ്ഞു അസ്വസ്ഥത കാട്ടി മഴക്കാലവും, തണുപ്പ് കൊണ്ട് വിറച്ചും, തണുപ്പിന്റെ ഘോരത കൊണ്ട് ചിറി പൊട്ടിയതായും കാട്ടി കുളിര്‍ കാലവും കലി രംഗത്ത്‌ പ്രകടമാക്കി.) മാറി മാറി പോയി.   
നള മഹാരാജാവ് തന്റെ രണ്ട് കുട്ടികളുമായി പോകുന്നത് കലി കണ്ടു.  താന്നി മരത്തില്‍ ഇരുപ്പു തുടങ്ങിയിട്ട് 12  വര്‍ഷങ്ങളായി എന്നു കലി  കണക്കാക്കി. രാജാവും കുട്ടികളും എങ്ങോട്ടാണ് പോകുന്നത് എന്ന് കലി ശ്രദ്ധിച്ചു. സന്ധ്യാ വന്ദനം ചെയ്യുവാന്‍ കാലു കഴുകുന്ന നള മഹാരാജാവിന്റെ കാല്‍ പൂര്‍ണ്ണമായും നനഞ്ഞിട്ടില്ല എന്ന് കലി മനസ്സിലാക്കി. ഇതു തന്നെ പറ്റിയ അവസരം എന്ന് തീര്‍ച്ചയാക്കി കലി സന്തോഷത്തോടെ  താന്നി മരത്തില്‍ നിന്നും ഇറങ്ങി.  ഇനി ദ്വാപരനെയും കൂട്ടി പുഷ്കരനെ സമീപിക്കുക തന്നെ എന്നു ഉറപ്പിച്ചു യാത്രയാകുന്നു. 

കലിയായി രംഗത്തെത്തിയ ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ വളരെ നല്ല പ്രകടനം കാഴ്ച വെച്ചു. ഇന്ദ്രനിന്ദ  കലിയുടെ ആട്ടത്തില്‍ ഉണ്ടായില്ല. ദ്വാപരനായി ( നെടുംകത്തി വേഷം) രംഗത്ത്‌ എത്തിയ ശ്രീ. സദനം വിഷ്ണു പ്രസാദ് തന്റെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം ശുചീന്ദ്രന്‍ ഇന്ദ്രാനായി രംഗത്തെത്തി. നല്ല വേഷഭംഗിയും, മുദ്രാഭംഗിയും  ശുചീന്ദ്രന് അനുഗ്രഹമാണ്. കലിയാട്ടത്തിന് ഡബിള്‍ മേളം നല്ല നടന്മാര്‍ക്കും കാണികള്‍ക്കും ഉല്‍സാഹത്തെയും രംഗ ബലത്തെയും  നല്‍കി എന്നത് സ്മരണാര്‍ഹം തന്നെ. 









2011, ജനുവരി 14, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -1

ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 30-നു , വൈകിട്ട് ആറു മണിക്ക് കഥകളി കേളി നടത്തി. ശ്രീ. സദനം രാമകൃഷ്ണന്‍ ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരി ചേങ്കിലയും ശ്രീ. നെടുമ്പള്ളി രാംമോഹന്‍  ഇലത്താളവും കൈകാര്യം ചെയ്തു. വൈകിട്ട് ആറര മണി മുതല്‍ രാത്രി പന്ത്രണ്ടര മണി വരെ നളചരിതം രണ്ടാം ഭാഗം കഥകളി അവതരിപ്പിച്ചു.  

ദേവ ശ്രേഷ്ടന്മാരായ ഇന്ദ്രാദികളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിച്ചു. ദമയന്തിയുമൊത്ത് നളന്‍ നിഷധ രാജ്യത്തെത്തി. നര്‍മ്മ സംഭാഷണങ്ങളില്‍ കൂടി ദമയന്തിയുടെ നാണം മാറ്റി എടുക്കാന്‍ ശ്രമിക്കുന്ന " കുവലയ വിലോചനേ ബാലെ  ഭൈമി" എന്ന പദത്തോടെ കഥകളിയുടെ ഒന്നാം രംഗം  ആരംഭിച്ചു.

                                 നളനും  ദമയന്തിയും    

കരിംകൂവളപ്പൂ പോലെയുള്ള കണ്ണുകള്‍, തളിരു പോലുള്ള അധരം, നല്ല സ്വഭാവം എന്നീ ഗുണങ്ങള്‍ ഉള്ളവളേ! എന്നു  നളന്‍ ദമയന്തിയെ സംബോധന ചെയ്തു കൊണ്ട് ഇന്ദ്രാദികള്‍ നമ്മുടെ
സ്വയംവരത്തിനു  എത്തി നമ്മെ കുറച്ചു കഷ്ടപ്പെടുത്തി, പിന്നീടു ആ തടസ്സങ്ങള്‍ എല്ലാം നീങ്ങി. പണ്ടു ചെയ്ത പുണ്യ ഫലങ്ങള്‍ കൊണ്ട് നിന്നെ എനിക്ക് ലഭിച്ചു. ഇനി നിന്റെ നാണം ഒന്നു മാത്രമാണ് എനിക്ക് ശതൃവായുള്ളത്. നിന്റെ നാണം ഉപേക്ഷിച്ചു നീ എന്നെ പുണരുകയില്ലേ? നിന്റെ പ്രിയ തോഴിമാരോട്  എങ്ങിനെ സ്വാതന്ത്ര്യമായി എങ്ങിനെ പെരുമാരുന്നുവോ അതുപോലെ  നീ എന്നോട് പെരുമാറുക. നമുക്ക് ഇനി ഉദ്യാനത്തിലേക്ക്‌ പോകാം എന്നു പറയുന്ന നളനെ ദമയന്തി ആലിംഗനം ചെയ്തു.  നളനും ദമയന്തിയെ  ആലിംഗനം ചെയ്തു കൊണ്ട് നളന്‍ ഉദ്യാനത്തിലേക്ക്‌ പോകുന്നു.  

രണ്ടാം രംഗം നിഷധ രാജ്യത്തിലെ ഉദ്യാനമാണ്.  നളനും ദമയന്തിയും ഒന്നിച്ചു ഉദ്യാനത്തില്‍ എത്തുന്നു.ദമയന്തി  ഉദ്യാനം നോക്കി കാണുന്നു. അതുല്യമാണ് ഈ ഉദ്യാനം. ദേവലോകത്തിലെ ഉദ്യാനവും അളകാപുരിയിലെ ഉദ്യാനവും ഈ ഉദ്യാനത്തിനോട് സാമ്യമല്ല എന്നു ദമയന്തി പറയുന്നു. ഉദ്യാനത്തിലെ അവര്‍ണ്ണനീയമായ കാഴ്ചകള്‍ നോക്കി കാണുന്ന ദമയന്തി ഒടുവില്‍ ഹംസ കോകങ്ങളുടെ ക്രീഡാ തടാകം കണ്ടു സന്തോഷത്തോടെ ആനന്ദിച്ചു. ദമയന്തി  വര്‍ണ്ണിക്കുന്ന കാഴ്ചകള്‍ അല്ല മറിച്ചു ആ മനോഹാരിത എല്ലാം ദമയന്തിയിലാണ് നളന്‍ കാണുന്നത്.

നളന്‍ വിവാഹത്തിന് മുന്‍പ് ഓരോരോ ജനങ്ങള്‍ നിന്റെ ഗുണങ്ങള്‍ പറയുന്നത് കേട്ട് കാമ പീഡകള്‍ കൊണ്ടു നിന്റെ ലാവണ്യ ശരീരം ചിന്തിച്ചു കൊണ്ടു ഓരോ ദിവസവും ഓരോ യുഗം എന്നപോലെ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു കഴിഞ്ഞു എന്നും പിന്നീടു സ്വര്‍ണ്ണ വര്‍ണ്ണ ഹംസവുമായി സൗഹൃദം  ഉണ്ടായി. ഹംസം  നിന്റെ ഇംഗിതം അറിഞ്ഞു വന്ന്, എന്റെ ചെവികളില്‍ അമൃത് എന്നപോലെ അറിയിച്ചു. പിന്നീടു എനിക്ക് നിന്നെ ലഭിക്കയും ചെയ്തു എന്ന് സ്മരിച്ചു.

(തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍) നളന്‍ ദമയന്തിയെ നോക്കി " ഈ ശില്‍പ്പം" വര്‍ണ്ണിക്കാന്‍ ആവുന്നതല്ല" എന്ന് ആരംഭിച്ച് "ബ്രഹ്മസൃഷ്ടി" എന്ന ആട്ടം അവതരിപ്പിച്ചു. ബ്രഹ്മാവ് വിശിഷ്ട വസ്തുക്കള്‍ ഒന്നു ചേര്‍ത്ത് ദമയന്തിയെ സൃഷ്ടിച്ചു എന്നും ദമയന്തിയുടെ ബാക്കി  അവശിഷ്ടങ്ങള്‍ ചന്ദ്രനിലേക്ക് എറിഞ്ഞു എന്നും ആ അവശിഷ്ടമാണ്‌ ചന്ദ്രനില്‍ കാണുന്ന കരിം പുള്ളികള്‍ എന്നും, പിന്നീടു ആ കൈകള്‍ പൊയ്കയില്‍ ശുദ്ധി ചെയ്തപ്പോള്‍ ആ പൊയ്കയില്‍ താമര പൂക്കള്‍ വിരിഞ്ഞു എന്നും, ശുദ്ധി ചെയ്ത ശേഷം കൈ കുടഞ്ഞപ്പോള്‍ അത് തെറിച്ചു വീണതാണ് നക്ഷത്രങ്ങള്‍ എന്നും ആണ് ബ്രഹ്മസൃഷ്ടി ആട്ടത്തിന്റെ ചുരുക്കം.  ദമയന്തിയുടെ സൌന്ദര്യം കണ്ട ദേവേന്ദ്രന്‍  ദേവസ്ത്രീകളെ  ഉപേക്ഷിച്ചു എന്നും ദേവസ്ത്രീകള്‍ ബ്രഹ്മാവിനോട് തങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിച്ചു തരണം എന്ന് അപേക്ഷിച്ചു. ഭൂമിയില്‍ ചെന്ന് ദമയന്തിയോട്  സൌന്ദര്യം തരുവാന്‍ അപേക്ഷിക്കൂ എന്ന് ബ്രഹ്മാവ് ദേവസ്ത്രീകളെ ഉപദേശിച്ചു . അങ്ങിനെ സൌന്ദര്യ വര്‍ദ്ധനക്കു വേണ്ടി ദമയന്തിയോട് യാചിച്ചു നില്‍ക്കുന്ന ദേവ സ്ത്രീകളാണ് പൊയ്കയില്‍ കാണുന്ന താമര മൊട്ടുക്കള്‍ എന്നിങ്ങനെയുള്ള (അലങ്കാര പ്രയോഗങ്ങള്‍) ആട്ടങ്ങള്‍ അവതരിപ്പിച്ചു. 
തുടര്‍ന്നു  ഇന്ദ്രാദികളില്‍ ഒരുവനെ വരിക്കണം എന്ന് ദമയന്തിയെ  അറിയിക്കാന്‍ ഇന്ദ്രാദികളാല്‍ നിയോഗിക്കപ്പെട്ടതും തിരസ്കരണി മന്ത്രം ഉപയോഗിച്ച് അദൃശ്യനായി കൊട്ടാരത്തില്‍ എത്തി ദമയന്തിയെ  കണ്ടു നിയോഗം അറിയിച്ചതും, അതിന് ദമയന്തിയുടെ മറുപടിയും  എല്ലാം  നളന്‍ സ്മരിച്ചു. 

പിന്നീടു നളന്‍  ദമയന്തിയും ഒന്നിച്ചു ഉദ്യാനം ചുറ്റി കണ്ടു. ഉദ്യാനം മുഴുവനും ആരോ പൂക്കള്‍ വിതറി വിട്ടിരിക്കുന്നതു പോലെ കണ്ട നളന്‍, കാമദേവന്‍  സന്തോഷം  കൊണ്ട്   നിന്റെ കാലു വേദനിക്കാതിരിക്കാന്‍ വിതറിയതാണ് ഈ പൂക്കള്‍ എന്ന്  ദമയന്തിയോട് പറഞ്ഞു. മരത്തില്‍ ചുറ്റി വരിഞ്ഞു നില്‍ക്കുന്ന വള്ളികള്‍ കണ്ട നളന്‍, നാം ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നതു പോലെ അല്ലേ എന്ന് ചോദിച്ചു. 
ചെടികളില്‍ ഇരുന്നു രമിച്ച രണ്ട് ഇണക്കിളികള്‍. അതില്‍ ഒന്നു ചെടികളുടെ ഇടയില്‍ പെട്ടെന്ന് മറഞ്ഞപ്പോള്‍  വിരഹ ദുഃഖം കൊള്ളുന്ന മറ്റേ  കിളിയെ കണ്ട് നമുക്കിടയില്‍ അങ്ങിനെ ഒരു ദുഃഖം  ഒരിക്കലും ഉണ്ടാകല്ലേ  എന്ന് പറഞ്ഞു. രണ്ട് മാന്‍ കുട്ടികള്‍ അതിന്റെ അമ്മയുടെ സ്തനങ്ങളില്‍ നിന്നും പാല് കുടിക്കുന്നത് കണ്ട് നളന്‍ ദമയന്തിയോട് നമുക്കും ഇതു പോലെ കുട്ടികള്‍ ഉണ്ടായി അതിനു നീ പാല്  കൊടുക്കും എന്ന് പറഞ്ഞു.    ഉദ്യാനത്തിലുള്ള ഒരു വള്ളിക്കുടില്‍ കണ്ട് നമുക്ക് ആ വള്ളിക്കുടിലില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു ദമയന്തിയെ കൂട്ടി പോകുന്നതോടെ രംഗം അവസാനിപ്പിച്ചു. 

നളനായി ശ്രീ. കലാമണ്ഡലം ഗോപി ആശാനും ദമയന്തിയായി ശ്രീ. മാര്‍ഗി വിജയകുമാറുമാണ് രംഗത്തെത്തിയത്. ഈ രംഗത്തിന് ശ്രീ. കോട്ടക്കല്‍ മധുവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരിയും സംഗീതവും ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. കോട്ടക്കല്‍ രവികുമാര്‍ മദ്ദളവും കൈകാര്യം  ചെയ്തു. കലാക്ഷേത്രയിലെ കഥകളിയും ഡാന്‍സും അഭ്യസിച്ച വിദ്യാര്‍ത്ഥികള്‍ കഥകളി കാണുവാന്‍ മുന്‍ നിരയില്‍ ഇരുന്നതിനാല്‍ ഈ രംഗങ്ങള്‍ ശ്രീ. ഗോപി ആശാനും ശ്രീ. മാര്‍ഗി വിജയകുമാറും മിതത്വം പാലിച്ചു കൊണ്ട് വളരെ ഭംഗിയായി    അവതരിപ്പിച്ചു  എന്നത് പ്രശംസാവഹമാണ്.




2011, ജനുവരി 4, ചൊവ്വാഴ്ച

ചെന്നൈ, മഹാലിംഗപുരം ക്ഷേത്രത്തിലെ കഥകളി

ഡിസംബര്‍ ഇരുപത്, തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്ക് ചെന്നൈ  മഹാലിംഗപുരം ക്ഷേത്രത്തില്‍ പകുതി പുറപ്പാടോടെ  കഥകളി ആരംഭിച്ചു. ശ്രീ. മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി എഴുതിയ ഭക്തി രസ പ്രധാനമായ കുചേലവൃത്തം കഥയാണ് അവതരിപ്പിച്ചത്. കഥകളിയോട്‌ വളരെ അധികം താല്‍പ്പര്യം ഉള്ള ഒരു കുടുംബമാണ്‌ കളി  സ്പോണ്‍സര്‍ ചെയ്തത്.

                                    പുറപ്പാട്  (വേഷം: കൃഷ്ണന്‍ )
  
 ശ്രീകൃഷ്ണനും സുദാമാവും (കുചേലന്‍) സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്മാരാണ്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചു ഇരുവരും വിദ്യ അഭ്യസിച്ചു. ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. കാലാന്തരത്തില്‍ കുചേലന്റെ കുടുംബം ദാരിദ്ര്യ ദുഃഖം കൊണ്ട് വലഞ്ഞപ്പോള്‍ കുചേലപത്നി യാചിച്ചു കിട്ടിയ നെല്ല് ഇടിച്ചു അവലുണ്ടാക്കി അത്  ഒരു തുണിയില്‍ പൊതിഞ്ഞു സുഹൃത്തും ലോകനാഥനുമായ കൃഷ്ണനെ കണ്ടു വരുവാന്‍ കുചേലനോട് പറയുന്നു. കുചേലന്‍ തന്റെ ഓലക്കുടയും ഊന്നുവടിയും, കക്ഷത്തില്‍ അവല്‍ പൊതിയും വെച്ചു കൊണ്ട്   ദ്വാരകാ പുരിയിലേക്ക് കൃഷ്ണനെ ദര്‍ശിക്കുവാന്‍  യാത്രയാകുന്നു. 

ദ്വാരകാപുരിയിലെ  ഏഴു നിലമാളികയില്‍ രുഗ്മിണിയുമായി സല്ലപിച്ചു കൊണ്ടിരുന്ന കൃഷ്ണന്‍ വളരെ ദൂരെ തന്റെ സതീര്‍ത്ഥ്യനെ കണ്ടപ്പോള്‍ മാളിക വിട്ടു താഴെയിറങ്ങി ഓടി ചെന്ന് സ്വീകരിച്ചു ലക്ഷ്മീ തല്‍പ്പത്തില്‍ ഇരുത്തി പാദപൂജചെയ്തു ആദരിച്ചു.  പിന്നീടു കുലങ്ങള്‍, ഗുരുകുല സ്മരണകള്‍ ഇവ പങ്കുവെച്ചു . തന്നെ കാണാന്‍ വന്ന കുചേലനോട് തനിക്കു    വിക്കുന്നു എന്നും തനിക്കു എന്താണ് കൊണ്ടു വന്നതെന്നും ചോദിക്കുന്നു. കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍ പൊതി കണ്ടെടുത്തു കൃഷ്ണന്‍ ഭുജിക്കുന്നു.  ആ "കുചിപീടകം" അത്യധികം സന്തോഷത്തോടെ ശ്രീകൃഷ്ണന്‍ വീണ്ടും ഭുജിക്കാന്‍ തുടങ്ങുമ്പോള്‍ രുഗ്മിണി തടഞ്ഞു. വൃദ്ധനായ കുചേലന്റെ ഭാര്യയുടെ ദാസിയാക്കാനാണോ അങ്ങയുടെ ഭാവം എന്ന രുഗ്മിണിയുടെ പരാതിക്ക് ഭക്തന്മാരോടുള്ള തന്റെ സക്തിയാണ്  തന്റെ ഈ പ്രവര്‍ത്തിക്കു കാരണം എന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു. (സാക്ഷാല്‍ ലക്ഷ്മീ ദേവിയുടെ അവതാരമാണ്  കൃഷ്ണാവതാരത്തില്‍ രുഗ്മിണിയായി എത്തുന്നത്‌ ) മീതിയുള്ള അവല്‍  രുഗ്മിണിയോട്  ഭുജിക്കുവാനും  മറ്റു പത്നിമാര്‍ക്കും വിതരണം ചെയ്യുവാനും  കൃഷ്ണന്‍ രുഗ്മിണിയോട് നിര്‍ദ്ദേശിക്കുന്നു. ആ ഒരു രാത്രി കുചേലന്‍ കൃഷ്ണനോടൊപ്പം സ്മരണകള്‍ പങ്കുവെച്ച് അടുത്ത നാള്‍ പ്രഭാതത്തില്‍ തന്റെ വസതിയിലേക്ക് മടങ്ങുന്നു . സ്വഗൃഹത്തില്‍  മടങ്ങി എത്തിയ കുചേലന് സര്‍വ്വ സമൃദ്ധിയോടെ കഴിയുന്ന കുടുംബത്തെയാണ് കാണാന്‍ സാധിച്ചത്. ഇതാണ് കുചേലവൃത്തം കഥയുടെ ചുരുക്കം.
 

                  കുചേലന്‍ ദ്വാരകാ പുരിയിലേക്ക്            
                   
ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകാപുരിയിലേക്ക് യാത്ര തിരിക്കുന്ന "ദാനവാരി മുകുന്ദനെ സാനന്ദം കണ്ടീടാന്‍ വിപ്രന്‍ താനേ നടന്നീടിനാനേ ചിന്ത ചെയ്തു"  എന്ന പദത്തോടെ കഥകളി ആരംഭിച്ചു. മംഗളങ്ങളായ  കുനങ്ങള്‍  കണ്ടു കൊണ്ടാണ് കുചേലന്റെ യാത്ര തുടങ്ങിയത്. എത്ര കാലമായി താന്‍ കൃഷ്ണനെ കണ്ടിട്ട്, ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞശേഷം ഇതു വരെ കൃഷ്ണനെ കണ്ടിട്ടില്ല, ഈ പ്രാകൃതനായ എന്നെ കണ്ടാല്‍ കൃഷ്ണന് എന്നെ ഓര്‍മ്മ വരുമോ? തീര്‍ച്ചയായും ഭക്ത വല്‍സലനായ ഭഗവാന്‍ തന്നെ കണ്ടാല്‍ മാനിക്കും. എന്നിങ്ങനെ ചിന്തിച്ചു കൊണ്ടു കുചേലന്‍ ദ്വാരകാപുരിയില്‍ എത്തുന്നു. കുചേലന്‍ (വൃന്ദാവനത്തില്‍ എത്തുന്ന അക്രൂരനെ പോലെ)  ഭഗവാന്‍ കൃഷ്ണന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണിനെ വണങ്ങി.  ആ പാദദൂളിയാല്‍ തന്നെ പവിത്രനാക്കുന്നു. 

                            കൃഷ്ണന്‍  കുചേലന്റെ പാദ പൂജ ചെയ്യുന്നു.  

 അടുത്ത രംഗത്തില്‍  ദ്വാരകാ പുരിയിലെ എഴുനില മാളികയില്‍ രുഗ്മിണീ  ദേവിയോടൊപ്പം ലക്ഷ്മീ തല്‍പ്പത്തില്‍ ഇരിക്കുന്ന കൃഷ്ണന്‍ വളരെ ദൂരത്തില്‍ എത്തിയ തന്റെ സതീര്‍ത്ഥ്യനായ കുചേലനെ തിരിച്ചറിഞ്ഞു. ആ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍  ഈറനണിഞ്ഞു . കൃഷ്ണന്‍ കണ്ണുനീര്‍ തുടയ്ക്കുന്നതു കണ്ട് രുഗ്മിണീ ദേവി കാരണം തിരക്കി.  " ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ,  എന്റെ കൂടെ പഠിച്ച സുദാമാവ്  എന്ന ഒരു സാധു  ബ്രാഹ്മണനെ കുറിച്ച്‌... " അതാ ആ സാധു ബ്രാഹ്മണന്‍ എന്നെ കാണാന്‍ താഴെ എത്തിയിരിക്കുന്നു  എന്നു കൃഷ്ണന്‍ പറഞ്ഞിട്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ എല്ലാം തയ്യാറാക്കി വെയ്ക്കാന്‍ രുഗ്മിണിയോടു നിര്‍ദ്ദേശിച്ച ശേഷം കൃഷ്ണന്‍ കുചേലന്റെ അടുത്തേക്ക് ഓടി എത്തുന്നു . കുചേലനെ നമസ്കരിച്ച്, ആശ്ലേഷിച്ച് തന്റെ ഏഴു നിലമാളികയിലേക്ക്‌ കൂട്ടി വന്നു. കൃഷ്ണന്‍ കുചേലനെ  ലക്ഷ്മീ തല്‍പ്പത്തില്‍ ഇരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അതിനു താല്‍പ്പര്യം കാണിക്കാതെ  കുചേലന്‍ താഴെ ഇരുന്നു. അപ്പോള്‍ കൃഷ്ണനും താഴെ ഇരിക്കുവാന്‍ തയ്യാറായപ്പോള്‍ കുചേലന്‍ ലക്ഷ്മീതല്‍പ്പത്തില്‍ ഇരുന്നു. കൃഷ്ണന്‍ കുചേലന്റെ  പാദപൂജ ചെയ്ത  ശേഷം  പാദ തീര്‍ത്ഥം കൃഷ്ണന്‍ തന്റെയും, രുഗ്മിണിയുടെയും, കൊട്ടാരവാസികളുടെയും രീരത്തില്‍  തളിച്ചു. (അരങ്ങില്‍ കൃഷ്ണന്‍ പാദ പൂജക്ക്‌ മണി ഉപയോഗിച്ചു. പാദ പൂജക്ക്‌ മണി ഉപയോഗിക്കുന്നത് ശരിയല്ല എന്നൊരു വാദം നിലവില്‍ ഉണ്ട്. ചില നടന്മാര്‍ പാപൂജക്ക് മണി ഉപയോഗിക്കാറില്ല. പാദ പൂജയെ പറ്റി അറിവുള്ളവര്‍ കമന്റില്‍ ചേര്‍ത്താല്‍ ഉപകാരം ആവും. ദൈവീകപൂജകളെ പോലെ അല്ലല്ലോ പാദപൂജ. ) കൃഷ്ണന്‍ ചന്ദനം ചാലിച്ച് കുചേലന്റെയും രുഗ്മിണിയുടെയും നെറ്റിയില്‍  ചാര്‍ത്തി. രുഗ്മിണി ചന്ദനം വാങ്ങി കൃഷ്ണന്റെ നെറ്റിയിലും ചാര്‍ത്തി.  അതിനു ശേഷം കുചേലനെ ആലിംഗനം ചെയ്ത് കുലാന്വേഷണങ്ങളില്‍  ഏര്‍പ്പെട്ടു. 
 
                                     രുഗ്മിണി, കുചേലന്‍, കൃഷ്ണന്‍

സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിച്ചു കൊണ്ടിരുന്ന കാലഘട്ടത്തില്‍  മഹര്‍ഷി പത്നിയുടെ നിര്‍ദ്ദേശ പ്രകാരം വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയതും സന്ധ്യാ സമയം ആയപ്പോള്‍ ഇടവിടാതെ പെയ്ത  മഴയും കൂരിരുട്ടും കൊണ്ടു ഭയന്ന് പരസ്പരം കൈകോര്‍ത്തു കാട്ടിലെ വള്ളീ ബന്ധത്തില്‍ കഴിഞ്ഞതും പിന്നീടു മഹര്‍ഷി ഇരുവരെയും കാണാതെ അലഞ്ഞു വനത്തില്‍ വന്നു ഇരുവരെയും കൂട്ടിപ്പോയതും എല്ലാം കൃഷ്ണന്‍ സ്മരിച്ചു. 

തുടര്‍ന്നു കുചേലന്റെ മറുപടി പദമായ അജിതാ ഹരേ! ജയാ മാധവ വിഷ്ണോ എന്ന പദത്തിന്  (കുചേലന്‍) "ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ് " (വിഷ്ണു ) എന്ന മുദ്രയാണ് കുചേലന്‍ കാണിച്ചത്. "പല ദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമൊടു കണ്മതിനു കളിയല്ലേ രുചിക്കുന്നു" എന്ന പദത്തിന് കള്ളമാണ് കുചേലന്‍ പറയുന്നത് എന്നായി  കൃഷ്ണന്‍. " ബലഭദ്രാനുജാ" എന്ന സംബോധനയില്‍  കുചേലന്‍ ബലഭദ്രനെ തിരക്കി. ജ്യേഷ്ടന്‍ സുഖമായി കഴിയുന്നു എന്ന് കൃഷ്ണന്‍ മറുപടി പറഞ്ഞു.  (പണ്ടത്തെ നടന്മാര്‍  ഇതിനുള്ള മറുപടി " അദ്ദേഹം  മദ്യ ലഹരിയില്‍ മുഴുകി കഴിയുന്നു" എന്നാണ് കാട്ടി വന്നിരുന്നത്. ബലഭദ്രന്‍ മദ്യപിക്കാറുണ്ട് എന്നത്  പുരാണ പ്രസിദ്ധം ആണല്ലോ.)

തുടര്‍ന്നുള്ള കൃഷ്ണന്റെ " ഗുരുപുരേ നിന്നും ഭവാന്‍ പിരിഞ്ഞതില്‍ പിന്നെ സഖേ" എന്ന പദത്തിന്റെ അവതരണത്തില്‍  തനിക്കു വിക്കുന്നു, എന്താണ് കൊണ്ടു വന്നിട്ടുള്ളത് എന്ന ചോദ്യത്തിന് " ലോക നാഥനായ ഭഗവാന് വിശക്കുകയോ? എന്ന് (സന്ദര്‍ഭോചിത സംശയം) കുചേലന് സംശയം ഉണ്ടായി. എന്താണ് ആ കക്ഷത്തില്‍ ഒളിച്ചു വെച്ചിരിക്കുന്നത് എന്ന കൃഷ്ണന്റെ ചോദ്യത്തിന് വ്രീളാംശത്തോടെ ഇരിക്കുന്ന കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍പ്പൊതി കൃഷ്ണന്‍ കണ്ടെടുത്തു. ഒരു പിടി അവല്‍  അത്യാനന്ദത്തോടെ  കൃഷ്ണന്‍ ഭുജിച്ചു. വീണ്ടും അവല്‍ ഭുജിക്കാന്‍ തുടങ്ങിയപ്പോള്‍ രുഗ്മിണി ദേവി കൃഷ്ണന്റെ  കയ്യില്‍ പിടിച്ചു തടഞ്ഞു.  പദത്തില്‍ "കല്യാണാംഗി രമാ മുരാന്തക കരം മെല്ലെ പിടിച്ചീടിനാള്‍" എന്നാണ്. എന്നാല്‍  ഇവിടെ രുഗ്മിണിയുടെ പിടിയും പരിഭവ പ്രകടനവും അല്‍പ്പം അധികമായി പോയോ എന്ന് സംശയം തോന്നി. കൃഷ്ണനെ രണ്ടോ മൂന്നോ തവണ പിടിച്ചു തള്ളുകയും ചെയ്തു.  തുടര്‍ന്നു രുഗ്മിണിയുടെ പദവും  കൃഷ്ണന്റെ മറുപടി പദവും കഴിയുന്നതുവരെ കണ്ണും മൂടിയിരുന്ന കുചേലനെ കൃഷ്ണന്‍  ആലിംഗനം  ചെയ്തു. (ക്ഷീണം കൊണ്ടു കുചേലന്‍ ഉറങ്ങുന്നതായാണ്  സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.)  ശ്രീകൃഷ്ണന്റെ ആലിംഗനത്തില്‍ കുചേലന്‍ കണ്ണുതുറന്നു. ഉറങ്ങിപ്പോയോ എന്ന് കൃഷ്ണന്‍ ചോദിച്ചു . ധ്യാന്യത്തില്‍ ആയിരുന്നു എന്ന് കുചേലന്‍ മറുപടി നല്‍കി. അങ്ങയുടെ സംഗമത്താല്‍ ഇന്നു വളരെ നല്ല ഒരു ദിവസം ആണ് എന്ന് കൃഷ്ണനും എനിക്കും അങ്ങിനെ തന്നെ എന്ന്  കുചേലനും പറഞ്ഞു. 

തുടര്‍ന്നു കുചേലന്റെ "പുഷ്കര വിലോചന" എന്ന പദാട്ടത്തിനു ശേഷം കുചേലന്റെ ഇളകിയാട്ടത്തില്‍ .  " ലോകനാഥനായ അങ്ങ് എന്നെ സുഹൃത്തേ! എന്ന് അതി സംബോധന  ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം സീമാതീതമാണ് " എന്നും 
എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്നും  കുചേലന്‍ കൃഷ്ണനോട് പറഞ്ഞു. ( ഈ പതിവില്ലാത്ത ഒരു ചോദ്യം  ആസ്വാദകര്‍ക്ക്   ഒരു ഞെട്ടല്‍ ഉണ്ടാക്കി കാണണം.)
ആഗ്രഹം എന്താണ് എന്ന് കൃഷ്ണന്റെ ചോദ്യത്തിന് കുചേലന്‍  "ഈ സംസാരമാകുന്ന സാഗരത്തില്‍ ജനനം മരണം എന്നുള്ള ആ ചക്രത്തില്‍ നിന്നും ഞങ്ങളെ (ഭക്തന്മാരെ) മോചിപ്പിക്കുവാന്‍ സംസാര സാഗരത്തില്‍ ഒരു തോണിയായി വന്നു കരയേറ്റണമേ" എന്ന് അഭ്യര്‍ത്ഥിച്ചു. 
അങ്ങയുടെ ആഗ്രഹങ്ങള്‍ എല്ലാം വഴി പോലെ സാദ്ധ്യമാകും എന്ന് കൃഷ്ണന്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് മടങ്ങുകയാണ് എന്ന് പറയുന്ന കുചേലനോട് ഇന്നു തന്നെ തിരിച്ചു പോകണമോ എന്ന് ചോദിച്ചു. തന്റെ കുടുംബവും കുട്ടികളും തന്റെ വരവും നോക്കി  കാത്തിരിക്കുകയാണ്. വീണ്ടും ഒരിക്കല്‍ കാണാം  എന്ന് പറഞ്ഞു കുചേലന്‍ യാത്ര പുറപ്പെട്ടു.  യാത്ര തുടര്‍ന്ന കുചേലനെ കൃഷ്ണന്‍  വീണ്ടും വീണ്ടും ആശ്ലേഷിച്ചു, പിന്നീടു കുചേലന്‍ പോകുന്നത് നോക്കി നിന്നു. ദൂരെ മറയുന്ന കുചേലനെ കൃഷ്ണനും  രുഗ്മിണിയും ഒന്നിച്ചു നിന്നു  അനുഗ്രഹിച്ചു. 


ഇളകിയാട്ടങ്ങളില്‍  ഓരോ അരങ്ങിനേയും വ്യത്യസ്തമാക്കുന്ന കീഴ്പ്പടം ശൈലി ഇവിടെ സ്പഷ്ടമാക്കാന്‍ കുചേലനായി വേഷമിട്ട ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാനും കൃഷ്ണനായി വേഷമിട്ട  ശ്രീ. സദനം ഭാസിക്കും   സാധിച്ചു എന്നത്  പ്രത്യേകം   സ്മരണാര്‍ഹമാണ്. രുഗ്മിണിയായി വേഷമിട്ടത് ശ്രീ. വെള്ളിനേഴി ഹരിദാസ്‌ ആയിരുന്നു. 

 ശ്രീ. പാലനാട് ദിവാകരന്‍ ശ്രീ. പനയൂര്‍  കുട്ടന്‍  എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം ബാലസുന്ദരന്‍ ചെണ്ടയും  ശ്രീ. സദനം ദേവദാസ്  മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. സദനം ശ്രീനിവാസന്‍ ആയിരുന്നു ചുട്ടി കൈകാര്യം ചെയ്തത് .
 
കഥകളിയോട്‌ വളരെ താല്‍പ്പര്യവും കഥകളി പഠിച്ചിട്ടുള്ളതുമായ ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ യുവ കലാകാരന്മാര്‍ അതീവ താല്‍പ്പര്യത്തോടെ അണിയറ ജോലികള്‍ ചെയ്യുകയും ഉടുത്തു കെട്ടിക്കുന്നതു മുതല്‍ കളിക്ക് ശേഷം കളിക്കോപ്പുകള്‍ അടുക്കി വെയ്ക്കുന്നതു വരെയുള്ള ജോലികള്‍ ശുഷ്ക്കാന്തിയോടു ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്.
 കഥകളിക്കു അനുയോജ്യമായ  സ്റ്റേജ് സൌകര്യങ്ങള്‍ അല്ല  മഹാലിംഗപുരം ക്ഷേത്രത്തില്‍ ഉള്ളത്. എന്നിട്ടും കഥകളി വിജയത്തില്‍ എത്തിയത് കലാകാരന്മാരുടെ മികച്ച  പ്രകടനം  കൊണ്ടു മാത്രമാണ്  എന്നതില്‍ ഒരു സംശയവും ഇല്ല.