പേജുകള്‍‌

2013, ഡിസംബർ 18, ബുധനാഴ്‌ച

ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി അവർകൾക്ക് ആദരാഞ്ജലി



                                             ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി അവർകൾ.

     ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി  അവർകൾ 12-08-1914 ന് കോട്ടയം ജില്ലയിലെ നാട്ടാശ്ശേരയിൽ, കുറൂർ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും പുത്രനായി ജനിച്ചു. ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതപഠനം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സിൽ കഥകളി അഭ്യാസം തുടങ്ങി. ശ്രീ. കുറിച്ചി കൃഷ്ണപിള്ള, ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ എന്നിവരുടെ കീഴിൽ തെക്കൻ ചിട്ടയും, ശ്രീ. കലാമണ്ഡലം കൃഷ്ണൻ കുട്ടിപ്പൊതുവാളുടെ കീഴിൽ വടക്കൻ ചിട്ടയും അഭ്യസിച്ചു. പത്തൊൻപതാമത്തെ വയസ്സിൽ കുമാരനല്ലൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം. ശ്രീ. പൈങ്കുളം രാമചാക്യാരുടെ കീഴിൽ കണ്ണുസാധകവും, ശ്രീ. കൂറ്റൽപ്പള്ളി വാസുദേവൻ സോമയോജിപ്പാടിന്റെ കീഴിൽ പാഠകവും അഭ്യസിച്ചു. തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ ഇരുപതു വർഷത്തെ സേവനം, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ആറുവർഷത്തെ സേവനവും അനുഷ്ടിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെയും മറ്റു കലാസംഘടനകളുടെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 




ശ്രീ. പള്ളിപ്പുറം ഗോപലൻ നായർ (ദുര്യോധനൻ), ശ്രീ.കുറൂർ വാസുദേവൻ‌ നമ്പൂതിരി (ദുശാസനൻ) ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി (ശ്രീകൃഷ്ണൻ).

 ഗുരു. ചെങ്ങന്നൂർ, മാങ്കുളം വിഷ്ണുനമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയ കലാകാരന്മാരോടൊപ്പം ശ്രീ. കുറൂർ അനവധി അരങ്ങുകളിൽ കൂട്ടു വേഷം ചെയ്ത് അരങ്ങുകൾ വിജയിപ്പിച്ചിരുന്നു. ചുവന്ന താടി വേഷക്കാരനായിട്ടാണ് അദ്ദേഹത്തെ കൂടുതൽ അറിയപ്പെട്ടിരുന്നത്. കോട്ടയം ജില്ലയിലെ കളിയരങ്ങുകളിൽ രൌദ്രഭീമൻ, ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ തുടങ്ങിയ വേഷങ്ങൾ അദ്ദേഹം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്.  ചമ്പക്കുളം പാച്ചുപിള്ള, കുറൂർ വാസുദേവൻ‌ നമ്പൂതിരി എന്നിവർ ഒന്നിച്ച് അവതരിപ്പിച്ചിട്ടുള്ള ബാലി- സുഗ്രീവന്മാർ, കലി- ദ്വാപരന്മാർ എന്നിവ ഒരു കാലഘട്ടത്തിലെ ആസ്വാദകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.  കുറൂരിന്റെ മകൻ ശ്രീ. കുറൂർ ചെറിയ വാസുദേവൻ‌ നമ്പൂതിരി പ്രസിദ്ധനായ കഥകളി ചെണ്ട വിദഗ്ദനാണ്. 

1975 -1976 കാലഘട്ടത്തിൽ ശ്രീ. അയ്മനം കൃഷ്ണക്കൈമളുടെ നേതൃത്വത്തിൽ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. ചന്ദ്രമന തിരുമേനി, ശ്രീ. കുറൂർ  തിരുമേനി, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി,   ശ്രീ. കലാമണ്ഡലം  ഹരിദാസ്‌ (കോട്ടയം) എന്നിവർ  അടങ്ങുന്ന ഒരു കഥകളി സംഘം മുംബയിൽ മൂന്നു കളികൾ അവതരിപ്പിക്കുവാൻ എത്തിയിരുന്നു. അവർ മുംബൈയിൽ എത്തിയത് മുതൽ അവിടെ നിന്നും പോകുന്നത് വരെ ഞാൻ അവരോടൊപ്പം ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് ശ്രീ. കുറൂർ  തിരുമേനിയുമായി കൂടുതൽ സംസാരിക്കാൻ അവസരം ഉണ്ടായത്. ഓരോ വേഷവും ചെയ്യുമ്പോൾ, ഓരോ കലാകാരന്മാർ  കൂട്ടു  വേഷക്കരായി എത്തുമ്പോൾ ഉണ്ടാകുന്ന അനുഭവം അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്.  എന്നോട് വളരെ നല്ല സമീപനമായിരുന്നു. പിന്നീട് ഞാൻ മുംബയിൽ നിന്നും തിരിച്ചെത്തിയ ശേഷവും പല കളിസ്ഥലങ്ങളിലും  അദ്ദേഹത്തിൻറെ ധാരാളം വേഷങ്ങൾ കണ്ടിട്ടുണ്ട്. 

ഒരിക്കൽ ഏറ്റുമാനൂരിൽ ദുര്യോധനവധം കളിക്ക് ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ദുര്യോധനനും ശ്രീ. കുറൂരിന്റെ ദുശാസനനും ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ കൃഷ്ണനും ശ്രീ. മാത്തൂരിന്റെ പാഞ്ചാലിയുമായി ഒരു കളി നടന്നത് ഓർമ്മയിൽ ഉണ്ട്. പ്രായാധിക്ക്യം കണക്കിലെടുക്കാതെ പല കളിയരങ്ങുകളുടെ മുൻപിലും കഥകളി ആസ്വദിക്കുവനായി അദ്ദേഹം എത്തിയിരുന്നത്തിലൂടെ  അദ്ദേഹത്തിൻറെ കലായോടുള്ള സ്നേഹാദരവ് പ്രകടമായിരുന്നു. ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ജ്യേഷ്ഠൻറെ സപ്തതി ആഘോഷപരിപാടികളിൽ ശ്രീ. കുറൂർ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതും സ്മരണീയമാണ്.
 
17-12 -2013-ന്  99-മത്തെ വയസ്സിൽ ശ്രീ. കുറൂർ വലിയ വാസുദേവൻ‌ നമ്പൂതിരി അന്തരിച്ചു. അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിക്കുന്ന കലാകാരന്മാർ, കലാസ്നേഹികൾ, ബന്ധു മിത്രാദികൾ എന്നിവരോടൊപ്പം ഞാനും ദു:ഖത്തിൽ പങ്കു ചേരുന്നു. ആ കലാകാരനെ മനസാ സ്മരിച്ചുകൊണ്ട് ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.
 

2013, ഡിസംബർ 6, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത് അനുസ്മരണം -(2)

കഥകളി ആചാര്യൻ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത്  അനുസ്മരണ പരിപാടികൾ  2013, നവംബർ 24-ന്    ചെന്നിത്തല മഹാത്മാ ഗേൾസ്‌ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ അവതരിപ്പിക്കുകയുണ്ടായി. രാവിലെ കൃത്യം  ഒൻപതു മണിക്ക് ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക സമിതിയിലുള്ള ആചാര്യന്റെ ചിത്രത്തിനു മുൻപിൽ സമതി പ്രസിഡന്റ്  ശ്രീ. ഞാഞ്ഞൂർ  സുകുമാരൻ നായർ, ചെന്നിത്തല,  തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് മെമ്പർ  ശ്രീ. ജി. ഹരികുമാർ, ആചാര്യന്റെ കുടുംബാംഗങ്ങൾ   മുതലായവർ  പുഷ്പാർച്ചന നടത്തി. 11: 30 മണിക്ക് മഹാത്മാ ഗേൾസ്‌ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ  വെച്ച് മലയാള കലാവേദിയുടെ നേതൃത്വത്തിൽ  കാവ്യാർച്ചന നടത്തി. കഥകളിപ്പദം, വഞ്ചിപ്പാട്ട് എന്നിവയാണ് പ്രധാനമായി കാവ്യാർച്ചയിൽ ഉൾപ്പെടുത്തിയിരുന്നത്.

 വൈകിട്ട്  മൂന്നുമുപ്പതിന് ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകളെ മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിന്റെ മുൻപിൽ നിന്നും ബാലികമാരുടെ താലപ്പൊലി, അലക്കിട്ട കുടകൾ, ചെണ്ടമേളം, കുഴൽവാദ്യം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സമതിയിൽ എത്തിച്ചു. അദ്ദേഹത്തിൻറെ ഫണ്ടുകൊണ്ട് നിർമ്മിച്ച സമിതി കെട്ടിടത്തിന്റെ മൂന്നാമത്തെ  നിലയുടെ ഉത്ഘാടനകർമ്മം അദ്ദേഹം സസന്തോഷം നിർവഹിച്ചു.  തുടർന്ന് സ്കൂൾ ആഡിറ്റോറിയത്തിൽ എത്തി  ഈശ്വര പ്രാർത്ഥനയും തുടർന്ന് അനുസ്മരണ സമ്മേളനവും ആരംഭിച്ചു.   ശ്രീ. ഞാഞ്ഞൂർ  സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച അനുസ്മരണ സമ്മേളനത്തിൽ സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. ചെന്നിത്തല ആർ. ഗോപാലകൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. 2013- ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക പുരസ്കാരം നേടാനെത്തിയ  പ്രസിദ്ധ കഥകളി നടൻ ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളെ സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. കെ. രഘുനാഥ് സദസ്സിന് പരിചയപ്പെടുത്തി. ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾ   ബഹു: മന്ത്രി ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകളിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സദസ്സിനും സംഘാടകർക്കും നന്ദി പ്രകാശിപ്പിക്കുകയും അനുസ്മരണ പ്രസംഗവും  ചെയ്തു. 

                            സമിതിയിൽ അഭ്യസിച്ച കുട്ടികളുടെ ചെണ്ടമേളം 


ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളുടെ അനുസ്മരണ പ്രസംഗം കഴിഞ്ഞ് ശ്രീമതി. കവിതാ സജീവ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര), ശ്രീമതി ഷീജാ അനിൽ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ചെന്നിത്തല- തൃപ്പെരുന്തുറ)  ശ്രീ. ജി. ഹരികുമാർ (ചെന്നിത്തല,  തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് മെമ്പർ), ശ്രീ. ജി. ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അയ്യപ്പൻ നായർ (സമിതി ജോയിൻ സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സമതിയിൽ അഭ്യസിച്ച വിദ്യാർത്ഥിനികളുടെ ഡാൻസ് അവതരിപ്പിച്ചു. 
               ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾക്ക് ബഹു. മന്ത്രി കൊടിക്കുന്നിൽ 
                                       സുരേഷ് അവർകൾ പുരസ്കാരം നല്കി ആദരിക്കുന്നു.

വൈകിട്ട് ആറു മുപ്പതിന് നളചരിതം ഒന്നാം ഭാഗം അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് (നളൻ), ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരി (നാരദൻ), അഡ്വ: ശ്രീ. മോഴൂർ രാജേന്ദ്ര ഗോപിനാഥ്‌ (ഹംസം), ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ (ദമയന്തി), കലാമണ്ഡലം അരുണ്‍ (സഖി) എന്നിവർ വേഷമിട്ടു. ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ മദ്ദളവും കൈകാര്യം ചെയ്തു.  എല്ലാ കലാകാരന്മാരും മികച്ച പ്രകടനം കാഴ്ച വെച്ചു.
ശ്രീ. ഏവൂർ അജികുമാർ ചുട്ടിയും ശ്രീ. പന്മന അരുണിന്റെ നേതൃത്വത്തിൽ അണിയറ പ്രവർത്തനവും കളിയുടെ വിജയത്തിന് പങ്കു വഹിച്ചു. ഏവൂർ ശ്രീകൃഷ്ണവനമാലയുടെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

                                                നളൻ (കലാമണ്ഡലം കൃഷ്ണപ്രസാദ്‌)

                                                               നളനും നാരദനും 
                                                                            നളൻ

                                            ഹംസം (അഡ്വ: മോഴൂർ രാജേന്ദ്രഗോപിനാഥ്‌ )


                                                ദമയന്തി  (കലാനിലയം രവീന്ദ്രനാഥപൈ)

                                                             ഹംസവും ദമയന്തിയും

മാവേലിക്കരയിൽ പ്രസിദ്ധ കലാകാരന്മാർ പങ്കെടുത്ത കർണ്ണശപഥം കഥകളി നടന്നു കൊണ്ടിരുന്ന സന്ദർഭത്തിലും മാവേലിക്കര,   ചുനക്കര എന്നിവിടങ്ങളിലെ  കഥകളി ആസ്വാദകരുടേയും facebook    സുഹൃത്തുക്കളുടെയും  സാന്നിധ്യം ചെന്നിത്തലയിൽ പ്രകടമായത് നന്ദിപൂർവ്വം സ്മരിച്ചു കൊള്ളുന്നു. 

(അനുസ്മരണ സമ്മേളനം, അവാർഡ് ദാനം, കഥകളി തുടങ്ങിയവയുടെ ഫോട്ടോകൾ ചില സാങ്കേതിക കാരണങ്ങളാൽ ലഭ്യമായിട്ടില്ല. ലഭ്യമായാൽ ഉടൻ upload ചെയ്യുന്നതാണ്‌)
 

2013, നവംബർ 29, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത് അനുസ്മരണം-(1)

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15 -മത് അനുസ്മരണം 24-11- 2013 -ന് ചെന്നിത്തലയിൽ ആഘോഷിച്ചപ്പോൾ പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളെ ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ- സാംസ്കാരിക സമിതി ഈ വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു.   ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾ നടത്തിയ അനുസ്മരണ പ്രസംഗത്തിന്റെ ഉള്ളടക്കം: 

                                            ഫാക്റ്റ് പത്മനാഭൻ 

ഞാൻ താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ ആണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം തിരുവല്ലയിലാണ്. തിരുവല്ലയും ചെന്നിത്തലയും തമ്മിൽ വലിയ അകലം ഇല്ല. എന്റെ 12-മത്തെ വയസ്സിൽ കഥകളി അരങ്ങേറ്റം കഴിഞ്ഞ് ചില്ലറ വേഷങ്ങളൊക്കെ കെട്ടി വന്ന കാലം. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള എന്നീ 'പിള്ളത്രയങ്ങൾ' എന്നും  'ത്രിമൂർത്തികൾ' എന്നുമൊക്കെ അറിയപ്പെട്ട് തെക്കൻ ദിക്കുകളിലെ കളിയരങ്ങുകൾ അടക്കി വാണിരുന്ന കാലഘട്ടം. ആ കാലം മുതലേ ഞാൻ ചെല്ലപ്പൻ പിള്ള ചേട്ടനുമായി വളരെ കൂടുതൽ അടുപ്പം പാലിച്ചിരുന്നു. അന്നു മുതലേ 'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെ സന്ദർഭങ്ങൾക്കനുസരിച്ച്   മൂന്നു തരത്തിലുള്ള സംബോധനകൾ കൊണ്ട് അകലമില്ലാത്ത ആത്മാർത്ഥതയും വാൽസല്ല്യവുമാണ്   ചേട്ടൻ എന്നോട്  പ്രകടിപ്പിച്ചിരുന്നത്.  പല സംഘടനകളുടെയും പുരസ്കാരങ്ങൾ സ്വീകരിച്ചിട്ടുള്ള എനിക്ക്, എന്നോട് വളരെ അടുപ്പവും വാത്സല്യവും ആത്മാർത്ഥതയും നിറഞ്ഞു നിന്നിരുന്ന ചെന്നിത്തല ചേട്ടന്റെ പേരിലുള്ള  പുരസ്‌കാരം സ്വീകരിക്കുമ്പോൾ   ഏറ്റവും അധികം സന്തോഷവും, ഒരു പ്രത്യേക വികാരവുമാണ് എനിക്ക് അനുഭവപ്പെട്ടത്. ചെല്ലപ്പൻ ചേട്ടന്റെ പേരിലുള്ള പുരസ്കാരം    എനിക്ക് നൽകുവാൻ  സന്മനസ്സു കാണിച്ച സമിതിയുടെ സംഘാടകർക്കും അവാർഡു ദാനത്തിന് സാക്ഷ്യം വഹിച്ച നിങ്ങൾ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി  രേഖപ്പെടുത്തുന്നു. 

ചേട്ടനെ കുറിച്ച് അനുസ്മരിക്കുവാൻ ധാരാളമുണ്ട്.  വളരെ വേഗം പറഞ്ഞു തീർക്കണമെന്നാണ്  സംഘാടകരുടെ നിർദ്ദേശം. എങ്കിലും പറയാതിരിക്കുവാൻ പറ്റുകയില്ല. ക്ഷമിക്കുക. അക്കാലത്ത് ഒരു കഥകളി കഴിഞ്ഞാൽ അടുത്ത ദിവസം കലാകാരന്മാർ ഒന്നുചേർന്ന് അവതരിപ്പിച്ച കഥാപാത്രങ്ങളെ വിലയിരുത്തുക, പാത്രബോധം, പാത്രസൃഷ്ടി, ഔചിത്യബോധം, സന്ദർഭോചിതമായ  ഇളകിയാട്ടങ്ങൾ,    മനോധർമ്മം, പുരാണജ്ഞാനം എന്നിവ ചർച്ച ചെയ്യുക പതിവായിരുന്നു. അപ്പോൾ പലപ്പോഴും ഞാൻ ഒരു കേൾവിക്കാരൻ മാത്രമായിരിക്കും. ചിലപ്പോൾ സംശയങ്ങൾ ചോദിച്ചിട്ടുമുണ്ട്. ഇങ്ങിനെയുള്ള അനുഭവങ്ങളിൽ പുരാണജ്ഞാനമുള്ള ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയ കലാകാരന്മാരുമായി  അഭിപ്രായം പങ്കിട്ടിരുന്നതിലൂടെ  പല വേഷങ്ങൾ ചെയ്യാനുള്ള പ്രചോദനവും പ്രയോജനവും   നേടാൻ എനിക്ക് സാധിക്കുകയും തുടർന്ന്  എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചെല്ലപ്പൻ പിള്ള ചേട്ടനോട് ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. 

രുഗ്മാംഗദൻ- മോഹിനി, ഹംസം- ദമയന്തി, കൃഷ്ണൻ- രുഗ്മിണി, കൃഷ്ണൻ- പാഞ്ചാലി, കചൻ- ദേവയാനി, കർണ്ണൻ- കുന്തി, ഹരിശ്ചന്ദ്രൻ- ചന്ദ്രമതി എന്നിങ്ങനെ ചേട്ടനോടൊപ്പം ഞാൻ അരങ്ങു പങ്കിട്ടിരുന്ന എത്രയോ രാവുകൾ, ആ രാവുകളെല്ലാം തന്നെ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെയായിരുന്നു. ഒരു കളി കഴിഞ്ഞ് അടുത്ത കളി സ്ഥലത്തേക്ക് ഒന്നിച്ച് യാത്രചെയ്യുന്ന  പല സന്ദർഭങ്ങളിലും എന്നെ നിർബ്ബന്ധിച്ച്‌ ചേട്ടന്റെ വീട്ടിലേക്കു കൂട്ടിപ്പോവുകയും അവിടെ ഊണും ഉറക്കവും കഴിഞ്ഞ് അടുത്ത കളിസ്ഥലത്തേക്ക് യാത്രയായിട്ടുണ്ട്. 

തിരുവല്ലായിൽ ഒരു കളിക്കു ചെന്നാൽ ചേട്ടന്റെ അനുജൻ ശങ്കരനാരായണൻ ചേട്ടൻ അവിടെ ഉണ്ടാകും. ചേട്ടൻ  വേഷം കഴിഞ്ഞു അണിയറയിൽ എത്തിയാൽ ശങ്കരനാരായണൻ ചേട്ടൻ ചെല്ലപ്പൻ ചേട്ടന് നാരങ്ങാവെള്ളവുമായി എത്തും. ചേട്ടൻ പകുതി കുടിച്ചിട്ട് ബാക്കി  എനിക്ക് തരും അല്ലെങ്കിൽ "എടാ ഒന്നു കൂടി വാങ്ങി വാ"  എന്ന് ശങ്കരനാരായണൻ ചേട്ടനോട് പറഞ്ഞ് വാങ്ങി, അത് എനിക്ക് നൽകും. അത്രകണ്ട് എന്നെ ചേട്ടൻ സ്നേഹിച്ചിരുന്നു. ചേട്ടനുമൊത്തുള്ള യൂറോപ്യൻ പര്യടന വേളയിൽ ചേട്ടന്  പാന്റും,  ഷൂസം ധരിച്ച് ശീലമില്ലാത്തതിനാൽ, അതെല്ലാം ശ്രദ്ധിക്കുന്ന ചുമതല എനിക്കായിരുന്നു. പലപ്പോഴും പാന്റുധരിച്ച ശേഷം  പാന്റിനു മുകളിലൂടെ ചേട്ടന്റെ കൗപീനത്തിന്റെ കുറച്ചു ഭാഗം വെളിയിൽ കാണും. അത് ചേട്ടന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്റെ ജോലിയായിരുന്നു. 

 അസുഖം ബാധിച്ച് കളിക്ക് പോകാൻ സാധിക്കാതെ വിശ്രമിച്ചിരുന്ന സമയങ്ങളിൽ, തെക്കൻ നാട്ടിലെ കളി കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ ചേട്ടനെ വീട്ടിൽ പോയി കാണും. തലേനാളിലെ കളിയുടെവിവരങ്ങൾ, നടന്മാരുടെയും വേഷവിവരങ്ങൾ എന്നിവ എന്നോട്      ചേട്ടൻ ചോദിച്ചറിയും. കളിക്ക് പോകാൻ സാധിക്കാത്ത ഒരു കലാകാരന്റെ മാനസീകാവസ്ഥ മനസിലാക്കി പിന്നീട് ആ യാത്ര ഞാൻ കുറച്ചു. ചേട്ടൻ പിന്നീട് മകൻ അംബുജന്റെ കൂടെ മദ്രാസിൽ പോയി അപ്പോളോ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയപ്പോൾ ഞാൻ പോയി കണ്ടിരുന്നു. 

"എടാ ഉവ്വേ! എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അപ്പോളോക്കാർ പറയുന്നു.  എന്നെ വീട്ടിൽ കൊണ്ടു വിടൂ,   ഞാൻ അവിടെ കിടന്നു മരിച്ചോളാമെന്ന് ഞാൻ അംബുജനോട് പറഞ്ഞു. അങ്ങിനെ ഞാൻ ഇങ്ങു പോന്നു" എന്നാണ്   ചേട്ടൻ ഒരു ലാഘവത്തോടെ പറഞ്ഞത്. അദ്ദേഹത്തിൻറെ മരണശേഷം ആ ഭൌതീകശരീരം ദഹനം ചെയ്യപ്പെടുന്നത് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. എല്ലാം ഗുരുനാഥന്മാരുടെ അനുഗ്രഹം. 

'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെയുള്ള ചെല്ലപ്പൻ ചേട്ടന്റെ എന്നോടുള്ള സംബോധനകളും  വികാരാധീനനാകുന്ന  സന്ദർഭങ്ങളിൽ  "എന്റെ അപ്പൂപ്പനാണെ സത്യം" എന്നുള്ള അദ്ദേഹത്തിൻറെ വാക്കുകളും എന്റെ കാതുകളിൽ  ഇപ്പോഴും മുഴങ്ങുന്നുണ്ട്. 
           (ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതി) 

ചെല്ലപ്പൻ ചേട്ടന്റെ പേരിൽ ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന കലാസ്ഥാപനം വളരെ നല്ല രീതിയിൽ ഉയരട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഒരിക്കൽ കൂടി ഇതിന്റെ സംഘടകർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടും ഞാൻ നിർത്തുന്നു. 

2013, നവംബർ 15, വെള്ളിയാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കംസവധം (2)


ഗോകുലത്തിലേക്ക് കാലടി വെച്ച കൃഷ്ണഭക്തനായ   അക്രൂരന് ഗോകുലമാകെ കാണുന്നത്   ഭഗവാൻ കൃഷ്ണൻറെ കാൽപ്പാടുകൾ  എന്ന് മനസിലാക്കി. ഭക്തിസാഗരത്തിൽ മുഴുകിയ അക്രൂരൻ കൃഷ്ണൻറെ പാദം പതിഞ്ഞ മണ്ണെടുത്ത് ശരീരത്തിൽ വിതറി ധന്യത നേടി. കൃഷ്ണൻറെ കാലടികൾ പതിഞ്ഞ ഈ മണ്‍തരികൾ എത്ര  പുണ്യം ചെയ്തവയാണ്. ഈ പുണ്യ ഭൂമിയിലെ മണ്‍തരികളിൽ ഒരു പുല്ലായികുരുത്താൽ എന്റെ ജന്മം സഫലമാകും എന്ന് ചിന്തിച്ചു കൊണ്ട് സഞ്ചരിക്കുന്ന അക്രൂരൻ മനോഹരമായ ഗോവർദ്ദന ഗിരിയും കാളിന്ദീ നദിയും കണ്ട് വന്ദിച്ചു.  ദിനന്തോറും കൃഷ്ണൻ നീരാടുന്ന കാളിന്ദി നദിയിലെ പുണ്യ  ജലം,  അക്രൂരൻ തന്റെ കൈകളാൽ  എടുത്ത് ശരീരത്തിൽ തളിച്ച് നിർവൃതി നേടി. 

അക്രൂരൻ

                                            അക്രൂരൻ (ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള)

ഗോകുല വാസികളുടെ സന്ധ്യാ നാമ ജപങ്ങളും, കൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള ഗോപികമാരുടെ നൃത്തങ്ങളും നിറഞ്ഞ കാഴ്ചകളെല്ലാം  കണ്ടാനന്ദിച്ചു കൊണ്ട് ഭക്തിപൂർവ്വം അക്രൂരൻ നന്ദഭവനത്തിലേക്ക് പ്രവേശിക്കുന്നതോടെ രംഗം അവസാനിക്കുന്നു. 
അക്രൂരൻ ആനന്ദ മൂർത്തിയായ കൃഷ്ണനെ ചിന്ത ചെയ്തു കൊണ്ട് രാമകൃഷ്ണന്മാരുടെ മുൻപിൽ എത്തുന്നതാണ് അവതരിപ്പിച്ച അടുത്ത രംഗം. 

                                                        ബലരാമൻ, കൃഷ്ണൻ , അക്രൂരൻ

ഭഗവാന്റെ ചഞ്ചലമണികുണ്ഡലപുഞ്ചിരി കടാക്ഷങ്ങൾ നിറഞ്ഞ തിരുമുഖം, ഗോപികാകുചകുങ്കുമശോഭിതമാകുന്ന തിരുമാറും, കേശാദിപാദപത്മങ്ങളും അക്രൂരൻ മനസാ ദർശിക്കുന്നു. ദുഷ്ടനായ കംസൻ കാരണം തനിക്കു ലഭിച്ച ഈ മഹാഭാഗ്യത്തെ അക്രൂരൻ നന്ദിയോടെ സ്മരിച്ചു. ലോകപാലകനായ കൃഷ്ണൻ തന്നെ കാണുമ്പോൾ "അക്രൂരാ വന്നാലും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിൻറെ തൃക്കൈകൊണ്ട് പിടിച്ചു തന്നെ സ്വീകരിക്കും' എന്ന് ചിന്തിച്ചു കൊണ്ട് രാമകൃഷ്ണന്മാരുടെ മുൻപിൽ എത്തി അക്രൂരൻ അവരെ നമസ്കരിച്ചു.  കൃഷ്ണൻ അക്രൂരനെ സ്വീകരിച്ചിരുത്തി.

 സൽഗുണങ്ങൾ നിറഞ്ഞ അല്ലയോ ഗാന്ദിനീനന്ദനാ!, സ്വാഗതം. ബന്ധു മിത്രാദികൾക്കെല്ലാം സുഖമല്ലേ? എന്റെ മാതാപിതാക്കൾ ഞാൻ നിമിത്തം എന്റെ മാതുലനായ കംസനാൽ ദു:ഖം അനുഭവിച്ചു. അങ്ങ് ഇവിടെ എത്തിയത്  കംസൻറെ നിയോഗം എന്ന് ഞാൻ അറിയുന്നു. അങ്ങേയ്ക്ക് മംഗളം ഭവിക്കും എന്ന് കൃഷ്ണൻ അക്രൂരനെ ആശീർവദിച്ചു.

കംസരാജൻ നിഷ്കരുണം അങ്ങയുടെ മാതാപിതാക്കളെ കാരാഗൃഹത്തിൽ അടച്ചു ദുഖിപ്പിച്ചു. കംസൻ  നടത്തുന്ന ചാപമഹോത്സവം കാണാൻ അങ്ങ് ഗോപീജനത്തോടെ  എത്തുവാൻ അദ്ദേഹം ക്ഷണിച്ചിരിക്കുന്നു. കടുത്തവിരോധം കൊണ്ട് നിങ്ങളെ ജയിക്കുവാൻ ദുഷ്ടനായ കംസൻ ശ്രമിക്കുന്നു. അങ്ങയുടെ മാഹാത്മ്യം ആ ദുഷ്ടന്മാർക്ക് അറിയുവാനാവില്ല എന്ന് അക്രൂരൻ കൃഷ്ണനെ അറിയിച്ചു. 

കൃഷ്ണൻ: അല്ലയോ അക്രൂരാ ഞാൻ ആ കംസൻറെ മനസ് അറിയുന്നു. നാം ഒട്ടും അമാന്തിക്കാതെ യാത്രയാവുകയല്ലേ? (ആക്രൂരനെ ശ്രദ്ധിച്ച്) എന്താണ് അങ്ങയുടെ മുഖം മ്ലാനമായിരിക്കുന്നത് ?

അക്രൂരൻ: അല്ലയോ രാമകൃഷ്ണന്മാരേ,  ചാപ മഹോത്സവത്തിന് ആവശ്യമായ ഗോരസങ്ങളുമായി നിങ്ങളെ കൂട്ടിചെല്ലുവാനാണ് കംസൻ എന്നെ നിയോഗിച്ചിരിക്കുന്നത്.    നിങ്ങളെ  നേരിടാൻ മദയാനയെയും  മല്ലന്മാരെയും കംസൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.  ഇത് ചതിയാണ്. 

കൃഷ്ണൻ: എനിക്ക് നന്നായി അറിയാം. ആ ദുഷ്ടന്റെ നാശം അടുത്തിരിക്കുന്നു. 
കൃഷ്ണൻ മാതാപിതാക്കന്മാരുടെ അനുവാദം വാങ്ങി. മധുരാപുരിയിലേക്ക് ഗോരസങ്ങളുമായി യാത്ര തിരിക്കുവാൻ ഗോപന്മാർക്ക് നിർദ്ദേശം നൽകി. വിഷാദരായി കാണപ്പെട്ട  ഗോപികമാരെ കൃഷ്ണൻ ആശ്വസിപ്പിച്ചു.   ബലരാമനും കൃഷ്ണനും  അക്രൂരനും രഥത്തിൽ യാത്ര ആരംഭിച്ചു.


                                                        ബലരാമൻ, കൃഷ്ണൻ , അക്രൂരൻ


                                                        മധുരാപുരിയിലേക്കുള്ള യാത്ര

യാത്രാമദ്ധ്യേ യമുനാനദി കണ്ട അക്രൂരൻ രഥം നിർത്തി, യമുനയിൽ സ്നാനം ചെയ്തു വന്ദിക്കുവാൻ  കൃഷ്ണനോട് അനുവാദം ചോദിച്ചു. കൃഷ്ണന്റെ അനുവാദത്തോടെ യമുനയിൽ മുങ്ങിയ അക്രൂരന് നദിയുടെ അന്തർ ഭാഗത്ത് ശ്രീരാമകൃഷ്ണന്മാരെ കണ്ട് ആശ്ചര്യപ്പെട്ടു. നദിയിലെ ജലത്തിന് മുകളിലേക്ക് ഉയർന്ന് രഥത്തിലേക്ക്  നോക്കി. രാമകൃഷ്ണന്മാർ രഥത്തിൽത്തന്നെ  ഇരിക്കുന്നതു കണ്ടു. തന്റെ മനസിന്റെ തോന്നലാകും എന്നു  കരുതി അക്രൂരൻ  വീണ്ടും നദിയിൽ മുങ്ങി. നദിയുടെ അന്തർഭാഗത്ത് ചതുർബാഹുക്കളിൽ ശംഖു, ചക്ര, ഗദാ, പത്മത്തോടു കൂടി ഭഗവത് ദർശനം കണ്ട അക്രൂരൻ ജലത്തിൽ നിന്നും ഉയർന്ന് വീണ്ടും രഥത്തിൽ ശ്രദ്ധിച്ചു. ഭഗവാൻ കൃഷ്ണൻ രഥത്തിൽത്തന്നെയുണ്ട്. തന്റെ  മനസിന്റെ ചഞ്ചലത്തമാണ് ഈ ദർശിക്കുന്നത് എന്ന് കരുതി വീണ്ടും അക്രൂരൻ നദിയിൽ മുങ്ങുമ്പോൾ ജലത്തിനടിയിൽ വൈകുണ്ഠദർശനം സാദ്ധ്യമാകുന്നു. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് കൃഷ്ണൻ എന്നും അദ്ദേഹത്തിൻറെ ലീലാവിനോദമാണ്‌ യമുനാനദിയിൽ താൻ കണ്ടത് എന്നും മനസിലാക്കിയ അക്രൂരൻ നദിയിൽ നിന്നും കര കയറി കൃഷ്ണനെ ഭക്തിപുരസ്സരം  നമസ്കരിച്ചു. കൃഷ്ണൻ അക്രൂരനെ സ്നേഹപൂർവ്വം പിടിച്ച് എഴുനേൽപ്പിച്ച് അനുഗ്രഹിച്ചു. 

വീണ്ടും യാത്ര തുടർന്നു. മധുരാപുരിയുടെ സമീപം എത്തിയപ്പോൾ രഥം നിർത്താൻ കൃഷ്ണൻ അക്രൂരനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ആഗമന വൃത്താന്തം അങ്ങ് ദയവായി കംസനെ അറിയിച്ചാലും. ഞങ്ങൾ ഈ മധുരാപുരി ഒന്ന് ചുറ്റിക്കണ്ടശേഷം അവിടെ എത്താം എന്ന് അറിയിച്ചു കൊണ്ട് രാമകൃഷ്ണന്മാർ അക്രൂരനെ സ്നേഹപൂർവ്വം ആശ്ലേഷിച്ച്‌  യാത്രയാക്കി. രാമകൃഷ്ണന്മാരുടെ ധനാശിയോടെ രംഗം അവസാനിച്ചു. 


   ബലരാമൻ, കൃഷ്ണൻ , അക്രൂരൻ  

                                                      ബലരാമൻ, കൃഷ്ണൻ , അക്രൂരൻ

                                         ബലരാമൻ, കൃഷ്ണൻ

പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള അവർകളുടെ മകനായ ശ്രീ. കലാമണ്ഡലം രതീശൻ കംസനായും, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ശിഷ്യനായ ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള അക്രൂരനായും,   കഥകളി കലാകാരൻ  ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരിയുടെ മകൻ ശ്രീ. കലാമണ്ഡലം രാജീവൻ ശ്രീകൃഷ്ണനായും ശ്രീ. ആർ.എൽ.വി. പ്രമോദ് ബലരാമനായും വേഷമിട്ടു.  ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. പരിമണം മധു എന്നിവർ സംഗീതവും പ്രസിദ്ധ കഥകളി ചെണ്ട ആചാര്യൻ ശ്രീ. ആയാംകുടി കുട്ടപ്പൻ മാരാരുടെ മകൻ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ ചെണ്ടയും, കഥകളി കലാകാരൻ, നർത്തകൻ, ജോതിഷ പണ്ഡിതൻ എന്നീ നിലയിൽ പ്രസിദ്ധനായ ശ്രീ. ചേപ്പാട് ശങ്കരവാര്യരുടെ മകൻ ശ്രീ. കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. കലാമണ്ഡലം രവികുമാർ, ശ്രീ. സദനം അനിൽ എന്നിവർ ചുട്ടിയും,  ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ. രമേഷ് എന്നിവർ അണിയറ ജോലികളും ചെയ്തു. 

ഭക്തി പ്രധാനമായ കംസവധം കഥകളിയുടെ "അക്രൂരാഗമനം" എന്ന ഭാഗത്തിന്റെ  അവതരണം വളരെ ഭംഗിയായി. ഗംഭീരം എന്നൊന്നും  പറയുന്നില്ല. 
കളിയുടെ അവതരണത്തിൽ വിമർശനപരമായി എന്റെ മനസ്സിൽ തോന്നുന്ന അഭിപ്രായം എഴുതിയാൽ കഥകളി  കലാകാരന്മാരുമായി നിലവിലുള്ള സ്നേഹബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ് എന്റെ സമീപകാല അനുഭവം. അതുകൊണ്ട് ആ സാഹസത്തിലേക്ക് ഞാൻ കടക്കുന്നില്ല. 
*************************************************************************************************************
                  *കംസവധം കഥകളി സ്മരണകൾ* 

 എന്റെ വളരെ ചെറുപ്പത്തിൽ ചെങ്ങന്നൂർ ആശാന്റെ കംസനും മാങ്കുളത്തിന്റെ കൃഷ്ണനും കണ്ട നേരിയ ഓർമ്മയുണ്ട്. ആലപ്പുഴ ജില്ലയിലെ എരുവയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളിൽ മാങ്കുളം വിഷ്ണുനമ്പൂതിരി , വെല്ലംപാടി നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ കൃഷ്ണൻ, ഹരിപ്പാട്ട്‌ ആശാന്റെ കംസൻ  ചെന്നിത്തല ആശാന്റെ അക്രൂരൻ എന്നിങ്ങനെ പല തവണ കണ്ടിട്ടുണ്ട്.

1978 - 1979 കാലഘട്ടത്തിൽ മാലക്കര ആനന്ദവാടിയിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ അക്രൂരൻ, ചെന്നിത്തല ആശാന്റെ കംസൻ, മങ്കൊമ്പ് ആശാൻ , ചന്ദ്രമന ഗോവിന്ദൻ  നമ്പൂതിരി എന്നിവരുടെ മല്ലന്മാർ, മങ്ങാനം രാമപിഷാരടിയുടെ അരിഷ്ടൻ, ആനക്കാരൻ എന്നീ വേഷങ്ങൾ   കലാമണ്ഡലം ശേഖറിന്റെ സുദാമൻ  എന്നിങ്ങനെ അവതരിപ്പിച്ച കംസവധം, 1980- കളിൽ  തിരുവൻവണ്ടുരിൽ  മങ്കൊമ്പ്  ആശാന്റെ കംസൻ  മടവൂര് ആശാന്റെ അക്രൂരൻ, ചെന്നിത്തല ആശാന്റെ ആനക്കാരൻ എന്നിങ്ങനെ അവതരിപ്പിച്ച കംസവധം എന്നിവ സ്മരണയിൽ ഉണ്ട്. 

 മാങ്കുളത്തിന്റെ കാലഘട്ടത്തിൽ, അദ്ദേഹത്തിൻറെ കൃഷ്ണനും ഓയൂർ ആശാന്റെ അക്രൂരനും വെല്ലമ്പാടി നീലകണ്ഠൻ നമ്പൂതിരി, ആറ്റിങ്ങൽ കൃഷ്ണപിള്ള ആശാൻ എന്നിവരുടെ കംസനുമായി     തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളികൾക്ക്   ധാരാളം കംസവധം  അവതരിപ്പിച്ചിട്ടുണ്ട്. 

2013, നവംബർ 8, വെള്ളിയാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കംസവധം (1)


ചെന്നൈ വിരുഗംപാക്കം മൈത്രീഹാളിൽ  27-10-2013, ഞായറാഴ്ച ഉത്തരീയം  കഥകളി സംഘടനയുടെ നേതൃത്വത്തിൽ കഥകളി ഡമോണ്‍ സ്റ്റേഷൻ, കംസവധം കഥകളി എന്നിവ അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം രവികുമാർ അവർകളാണ് ഡമോണ്‍ സ്റ്റേഷൻ അവതരിപ്പിച്ചത്.  

                                                         ശ്രീ. കലാമണ്ഡലം രവികുമാർ, 
                          ശ്രീ. കലാമണ്ഡലം അച്യുതവാര്യർ , ശ്രീ. കലഭാരതി ഉണ്ണികൃഷ്ണൻ
                                                         ശ്രീ. കലാമണ്ഡലം രവികുമാർ, 
                                       ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. പരിമണം മധു.

വൈകിട്ട് ആറര മണിക്ക് കംസവധം കഥകളി   ആരംഭിച്ചു. ഒരു കാലത്ത് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിൽ വളരെയധികം സ്വാധീനം ഉണ്ടായിരുന്ന കഥയാണ് കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ എഴുതിയ കംസവധം കഥകളി. ഈ കഥയുടെ സമ്പൂർണ്ണ അവതരണം ഇപ്പോൾ കഥകളിക്ക് പ്രാധാന്യമുള്ള തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും, തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലും, കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമാണ്  അവതരിപ്പിച്ചു  വരുന്നത്. കംസവധം കഥയിലെ ഒൻപത് രംഗങ്ങളിൽ ഭക്തി രസപ്രധാനമായ അക്രൂരാഗമനം ഉൾക്കൊള്ളുന്ന മൂന്നു രംഗങ്ങളാണ്  അവതരിപ്പിച്ചത്. കംസന്റെ തിരനോക്ക് കഴിഞ്ഞ്,  ഇരുന്നാട്ടവും  (തന്റേടാട്ടം), പൂർവരംഗ സൂചനയുൾപ്പെടുന്ന ആട്ടവുമാണ് അവതരിപ്പിച്ചത്.

                                                            കംസൻ (തിരനോട്ടം)

കംസന്റെ തന്റേടാട്ടത്തിൽ തനിക്കു സുഖം ഭാവിക്കുവാനുള്ള കാരണം എന്താണ് ?, ത്രിലോകത്തിൽ തന്നെ ജയിക്കാൻ  ശക്തിയുള്ളവർ ആരും ഇല്ല  എന്നു തുടങ്ങുന്ന  കംസന്റെ വീരപരാക്രമങ്ങളാണ് അവതരിപ്പിച്ചത്. ജരാസന്ധനെ സന്ധിച്ച്‌ അദ്ദേഹത്തിൻറെ രണ്ടു പുത്രിമാരെ തനിക്കു വിവാഹം ചെയ്തു തരണം എന്ന് ആഗ്രഹം അറിയിച്ചതും, അപ്പോൾ ജരാസന്ധൻ നീ ഒരു രാജാവാണോ എന്ന് ചോദിച്ച്, തന്റെ ആവശ്യത്തെ നിരാകരിച്ചതും, രാജാവും പിതാവുമായ  ഉഗ്രസേനനെ ബലമായി കാരാഗ്രഹത്തിൽ അടച്ച ശേഷം താൻ മധുരാപുരിയുടെ രാജാവായി അഭിഷേകം ചെയ്യുകയും  പിന്നീട്    ജരാസന്ധനെ സന്ധിച്ച് "ഞാൻ ഇപ്പോൾ രാജാവാണ്‌, അങ്ങയുടെ പുത്രിമാരെ എനിക്ക് വിവാഹം ചെയ്തു തരൂ എന്ന് ആവശ്യപ്പെട്ടതും തുടർന്ന് ജരാസന്ധപുത്രിമാരെ സ്വീകരിച്ചതുമാണ് പ്രധാനമായി അവതരിപ്പിച്ചത്. 

                                                 കംസൻ 
തുടർന്നുള്ള അവതരണത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരി യവ്വനയുക്തയായപ്പോൾ ഒരു അനുയോജ്യനായ ഒരു വരനെ (വസുദേവർ)   കണ്ടു പിടിച്ച് വിവാഹം ചെയ്തു കൊടുത്തു. വിവാഹശേഷം വധുവിനുള്ള ആഭരണങ്ങളും മറ്റുമായി തന്റെ തേരിൽ, ഞാൻ തന്നെ രഥം  തെളിച്ചു കൊണ്ട് വരന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ചപ്പോൾ   നിന്റെ സഹോദരി പ്രസവിക്കുന്ന എട്ടാമത്തെ കുട്ടി നിന്നെ വധിക്കും എന്ന് അശരീരിയുണ്ടായി.  ഉടൻ തന്നെ ഞാൻ അവളെ കൊല്ലാൻ ശ്രമിച്ചപ്പോൾ വസുദേവർ തടഞ്ഞുകൊണ്ട് എന്തിനാണ് അവളെ കൊല്ലുന്നത്? ഇവൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കാം എന്ന് അറിയിച്ചു. ഞാൻ അവർക്ക് ഉണ്ടായ ആറുകുട്ടികളെയും വധിച്ചു. അവളുടെ ഏഴാമത്തെ ഗർഭം അലസിപ്പോയി എന്നാണ് അറിയിച്ചത്. എട്ടാമതും അവൾ ഗർഭിണിയായപ്പോൾ ഞാൻ സുരക്ഷ ശക്തമാക്കി. എട്ടാമത് പിറന്നത്‌ പെണ്‍ശിശുവാണെന്ന് ഭടന്മാർ അറിയിച്ചു. ഞാൻ ആ കുട്ടിയെ വധിക്കാനായി ശ്രമിക്കുമ്പോൾ ആ കുട്ടി എന്റെ കയ്യിൽ നിന്നും മായാശക്തിയാൽ മേലേക്ക് ഉയർന്നുകൊണ്ട് "ഹേ! ദുഷ്ടനായ  കംസാ, നിന്റെ ശത്രു മറ്റൊരിടത്തു ജനിച്ചു കഴിഞ്ഞു. തേടി കണ്ടുപിടിച്ചു കൊള്ളൂ" എന്ന് അറിയിച്ച് മറഞ്ഞു. എനിക്ക് ആകെ വെപ്രാളമായി.  ആ കാലയളവിൽ ജനിച്ച എല്ലാ കുട്ടികളെയും വധിക്കുവാൻ ഓരോരോ അസുരന്മാരെ നിയോഗിച്ചു. അക്കൂട്ടത്തിൽ അമ്പാടിയിൽ ജനിച്ച ശിശുവായ, കൃഷ്ണനെ വധിക്കാൻ ഞാൻ അയച്ച പൂതനാദികളെ കൃഷ്ണൻ വധിച്ചു. നാണക്കേട്‌ തന്നെ. 

                                 കംസൻ ( ശ്രീ. കലാമണ്ഡലം രതീശൻ )

(തുടർന്ന് പൂർവരംഗ അവതരണം)  ആകാശത്തിൽ ഒരു പ്രഭ കണ്ട കംസൻ എന്താണ് എന്ന് സംശയിക്കുന്നു. പ്രഭാമദ്ധ്യത്തിൽ കണ്ട രൂപം നാരദൻ തന്നെ എന്ന്   മനസിലാക്കി.  നാരദനെ  സ്വീകരിച്ചിരുത്തി  വണങ്ങി. നന്ദഗൃഹത്തിൽ വസിക്കുന്ന രണ്ടു കുട്ടികൾ നിന്റെ സഹോദരിയുടെ പുത്രന്മാരായ രാമകൃഷ്ണന്മാർ . അവരാണ് നിന്റെ ശത്രുക്കൾ. അവരെ എത്രയും പെട്ടെന്ന് നശിപ്പിക്കുക എന്ന് അറിയിച്ചു.  നാരദൻ യാത്രയായി.

(കംസന്റെ ആലോചന) രാമകൃഷ്ണന്മാരെ വധിക്കുന്നതിനുളള മാർഗ്ഗം എന്താണ്?  ഇവിടെ ഒരു ചാപപൂജാമഹോത്സവം നടത്തുവാൻ ഉറപ്പിക്കുകയും ഗോപകുമാരന്മാരെന്മാരെ ഉത്സവം കാണുവാനായി ക്ഷണിക്കുകയും, അവർ എത്തുമ്പോൾ  മധുരാപുരിയുടെ കവാടത്തിൽ വെച്ചുതന്നെ അവരെ ഗജവീരന്മാരെക്കൊണ്ട്  വധിക്കാം. ഗജവീരന്മാരിൽ നിന്നും അവർ രക്ഷപെട്ടാൽ അവരെ നേരിടാൻ മല്ലന്മാരെ നിയോഗിക്കാം. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ മന്ത്രിമാരുമായി ആലോചിച്ച ശേഷം രാമകൃഷ്ണന്മാരെ ഗോകുലത്തിൽ നിന്നും കൂട്ടി വരുവാൻ അക്രൂരനെ നിയോഗിക്കുക തന്നെ എന്ന് തീരുമാനിക്കുന്നതോടെ  രംഗം അവസാനിച്ചു.

അടുത്ത രംഗത്തിൽ    കംസൻറെ സമീപം എത്തുന്ന അക്രൂരനെ നന്ദഗൃഹത്തിലേക്ക് അയച്ച് രാമകൃഷ്ണന്മാരെ ധനുർയാഗത്തിന് ആവശ്യമായ പാൽ, വെണ്ണ തുടങ്ങിയ ഗോരസങ്ങളുമായി എത്തി യാഗം കാണുവാൻ ക്ഷണിച്ച്, കൂട്ടി വരുവാൻ നിർദ്ദേശിക്കുന്നു. യാഗം കാണാൻ എത്തുന്ന രാമകൃഷ്ണന്മാരെ നമ്മുടെ ഗജവീരരെക്കൊണ്ട് വധിക്കാം. അവർക്ക് അത് സാധിച്ചില്ലെങ്കിൽ നമ്മുടെ മല്ലന്മാർ അവരെ  വധിച്ചു കൊള്ളും. ഉപായത്തിൽ നീ അവരെ കൂട്ടി വരിക. അവർ വധിക്കപ്പെടുന്നതോടെ നമുക്കുളള  ശത്രുഭയം അവസാനിക്കും.   ഗോകുലത്തിലേക്ക് പോയി രാമകൃഷ്ണന്മാരെ  മധുരാപുരിയിലേക്കു കൂടി വരുവാനുള്ള യാത്രയ്ക്ക് തന്റെ രഥം ഉപയോഗിച്ചു കൊള്ളുവാൻ അക്രൂരന് കംസൻ അനുമതി നല്കി. 

"എല്ലാം വിധി പോലെ സംഭവിക്കും" എന്ന് കംസനെ അറിയിച്ച് രാമകൃഷ്ണന്മാരെ  വധിക്കുവാനായി കൂട്ടി വരുവാനുള്ള കംസന്റെ നിർദ്ദേശത്തെ   സന്തോഷഭാവേന അക്രൂരൻ സ്വീകരിച്ച് വിട പറയുന്നു. 

                                                              കംസനും അക്രൂരനും

                                                             കംസനും അക്രൂരനും


എന്താണ് ഞാൻ ചെയ്യുക? ദുഷ്ടനായ കംസന്റെ നിർദ്ദേശം സ്വീകരിച്ചാൽ പാപം സംഭവിക്കും. ദുഷ്ടനായ കംസന്റെ നിയോഗം ഞാൻ സ്വീകരിച്ചില്ലെങ്കിൽ അവൻ എന്നെ വധിക്കും. കംസന്റെ ഒരു പദ്ദതിയും സഫലമാകാൻ പോകുന്നില്ല. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് ലോകരക്ഷയ്ക്കുവേണ്ടി കൃഷ്ണന്റെ   അവതാരവിവരം നാരദ മഹർഷിയിൽ    നിന്നും അറിവായിട്ടുണ്ട്.  കൃഷ്ണന്റെ കണ്ണുകൾ,  ശരീരം ഒന്നു കണ്ട് എന്റെ കണ്ണുകൾക്ക്‌ സായൂജ്യം ലഭിക്കുമോ? കൃഷ്ണനെ കണ്ട് നമസ്കരിക്കുമ്പോൾ  ലോകചക്രത്തെ  ചലിപ്പിക്കുന്ന  ആ കൈകൾ കൊണ്ട് എന്നെ ആശ്ലേഷിക്കും, സ്നേഹത്തോടെ തലോടും. എന്ന് ചിന്തിക്കുന്ന അക്രൂരൻ യാത്രയ്ക്കുള്ള രഥം ഒരുക്കുവാൻ തുടങ്ങി. വളരെ ഉറപ്പുള്ള ഈ രഥം കൃഷ്ണന്റെ പാദങ്ങൾകൊണ്ട് ഒന്ന് തട്ടിയാൽ.. തകർന്ന് തരിപ്പണം ആവാനുള്ളതല്ലേയുള്ളൂ.


അക്രൂരൻ

  എന്തിന് ഈ ചിന്തകൾ? ധൈര്യമായി പുറപ്പെടുക തന്നെ. മടക്കയാത്രയിൽ കൃഷ്ണനുള്ള ഇരിപ്പിടം പുഷ്പങ്ങളാൽ അലങ്കരിച്ച ശേഷം യാത്ര തുടങ്ങി. ഭഗവാൻ കൃഷ്ണനെ ചെന്നു കാണാനുള്ള ഭാഗ്യം ദുഷ്ടനായ കംസന്റെ  ആജ്ഞ മൂലം എനിക്ക് ഉണ്ടാകാൻ പോകുന്നു.

കൃഷ്ണനെ കാണാൻ സാധിക്കുമോ? എന്റെ ആഗ്രഹങ്ങൾ സഫലമാകുമോ? എന്നുള്ള ചിന്തകളോടെ അക്രൂരൻ യാത്ര തുടർന്നു. 
ഇത്ര വേഗം ഗോകുലത്തിൽ എത്തിച്ചേർന്നോ? ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നതിനാൽ സമയം പോയത് അറിഞ്ഞില്ല.  ഗോകുലവും ഗോവർദ്ദനഗിരിയും കണ്ട് അക്രൂരൻ വണങ്ങി. കൃഷ്ണൻ വസിക്കുന്ന ഈ പ്രദേശം പോലെ മനോഹരമായ മറ്റൊരിടം വേറെങ്ങും ഇല്ല. സൂര്യൻ അസ്തമിക്കുവാൻ പോകുന്നു . 
രഥം നിർത്തി, രഥത്തിൽ നിന്നും അശ്വങ്ങളെ അഴിച്ചു മാറ്റിയ ശേഷം   അക്രൂരൻ  ഗോകുലം ചുറ്റിക്കാണുക എന്ന് തീരുമാനിക്കുന്നു.

                                                           (ശേഷം രണ്ടാം ഭാഗത്തിൽ)

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

രുഗ്മാംഗദചരിതത്തിലെ ഇളകിയാട്ടം


രുഗ്മാംഗദചരിതം കഥയിൽ,  രുഗ്മാംഗദൻറെ ഏകാദശി വൃതം മുടക്കാനെത്തുന്ന മോഹിനിയെ  നായാട്ടിനായി വനത്തിൽ   എത്തുന്ന രുഗ്മാംഗദൻ കണ്ടു മുട്ടുന്നു.   മോഹിനിയിൽ ആകൃഷ്ടനായ രുഗ്മാംഗദൻ മോഹിനിയുടെ നിബന്ധന അംഗീകരിച്ച് പ്രിയതമയായി സ്വീകരിക്കുന്നു. 

ദേവസ്ത്രീയായ നീ ദേവലോകത്തെ സുഖകരമായ ജീവിതം ഉപേക്ഷിച്ചു ഈ വനത്തിൽ എത്താനുള്ള കാരണം മോഹിനിയോട്  രുഗ്മാംഗദൻ  (ഇളകിയാട്ടത്തിൽ കൂടി) അന്വേഷിക്കുകയും അതിനു മറുപടിയായി ദേവലോകത്തുള്ള ദേവസ്ത്രീകൾ അങ്ങയെ വളരെയധികം പ്രശംസിക്കുന്നതു  കേട്ടപ്പോൾ, അങ്ങയെ കാണണം എന്നുള്ള ആഗ്രഹത്തോടെ വനത്തിൽ എത്തിയതാണ് എന്ന് മോഹിനി അറിയിക്കുകയും ചെയ്യും. തുടർന്ന് രുഗമാംഗദൻ, തനിക്കും ദേവസ്ത്രീകളുമായി  ബന്ധപ്പെട്ട ഒരു കഥ മോഹിനിയെ അറിയിക്കുക പതിവാണ്.  ആ കഥ ഏതാണ്ട്‌ ഇപ്രകാരമാണ്. 

എന്റെ പൂന്തോട്ടത്തിലുള്ള സുഗന്ധ പുഷ്പങ്ങൾ രാത്രികളിൽ അപ്രത്യക്ഷമാകുന്നത് പതിവായപ്പോൾ ഞാൻ ശക്തമായ കാവൽ ഏർപ്പെടുത്തി. അപ്പോഴും പൂക്കൾ അപ്രത്യക്ഷമാകുന്നത് തുടർന്നു കൊണ്ടിരുന്നു. ഒരു ദിവസം ഞാൻ പൂന്തോട്ടത്തിൽ മറഞ്ഞിരുന്നുകൊണ്ട് ഈ പൂക്കൾ മറയുന്നതിന്റെ രഹസ്യം കണ്ടു പിടിക്കാൻ തീരുമാനിച്ചു. അങ്ങിനെ ഒരു നാൾ ഞാൻ മറഞ്ഞിരിക്കവേ, രാത്രിയുടെ അന്ത്യയാമത്തിൽ ഒരു വിമാനം എന്റെ പൂന്തോട്ടത്തിൽ വന്നിറങ്ങി. വിമാനത്തിൽ നിന്നും അതിസുന്ദരികളായ ദേവസ്ത്രീകൾ ഇറങ്ങി വന്ന് പൂന്തോട്ടത്തിലെ പൂക്കൾ എല്ലാം ശേഖരിച്ച ശേഷം വിമാനത്തിൽ കയറി. വിമാനം മേലോട്ട് ഉയരാൻ തുടങ്ങിയപ്പോൾ ഞാൻ ഓടിച്ചെന്ന് വിമാനത്തിൽ പിടിച്ചു. 

ഞാൻ പിടിച്ചപ്പോൾ വിമാനം നിന്നു. അപ്പോൾ വിമാനത്തിൽ നിന്നും ദേവസ്ത്രീകൾ ഇറങ്ങി വന്ന്  അവരുടെ യാത്ര മുടക്കിയത്തിൽ കുപിതരായി എന്നെ ശപിക്കുവാൻ ആരംഭിച്ചു. അപ്പോൾ ഞാൻ അവരോട് എന്നെ ശപിക്കരുതേ!, നിങ്ങളുടെ യാത്ര തുടരുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിയാലും എന്ന് അപേക്ഷിച്ചു. 

ഇന്ന് ഏകാദശിയാണ്. ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ  വന്ന് ഈ വിമാനത്തിൽ ഒന്ന് തൊട്ടാൽ മതി വിമാനം ഉയരും എന്ന് ദേവസ്ത്രീകൾ അറിയിച്ചു.
ഞാൻ ഉടൻ തന്നെ നാടിന്റെ നാനാഭാഗത്തേക്കും ഭടന്മാരെ അയച്ച്, ഇന്ന് ആഹാരം ഭുജിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കൂട്ടിവരാൻ ആജ്ഞാപിച്ചു. ഭടന്മാർ എത്ര അലഞ്ഞിട്ടും ആഹാരം ഭുജിക്കാത്ത ഒരുവനെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ കണ്ണിനു കാഴ്ചയില്ലാത്ത, പ്രാകൃതയായ ഒരു കിഴവിയെ ഭടന്മാർ കൂട്ടിവന്നു. ആ വൃദ്ധയ്ക്ക് അന്ന് ആഹാരം ഒന്നും ലഭിച്ചിരുന്നില്ല. 


 ആ വൃദ്ധ വിമാനത്തിൽ തൊട്ടപ്പോൾ, അത്ഭുതം!,  വിമാനം ഉയരാൻ തയ്യാറായി.  ദേവസ്ത്രീകൾ സന്തോഷത്തോടെ വിമാനത്തിൽ കയറി യാത്ര തുടരാൻ ഭാവിച്ചപ്പോൾ ഞാൻ അവരോട് എന്റെ  സംശയം ചോദിച്ചു. 
" ഞാൻ തൊട്ടപ്പോൾ വിമാനം നില്ക്കുകയും ഈ കാഴ്ചയില്ലാത്ത, പടുവൃദ്ധയായ കിഴവി തൊട്ടപ്പോൾ വിമാനം ഉയരുകയും ചെയ്ത"   മഹാത്ഭുതത്തിന്റെ രഹസ്യം  എന്താണ് എന്ന് ?

 ഏകാദശി വൃതത്തിന്റെ മഹാത്മ്യം അവർ എന്നെ അറിയിച്ചു. ഏകാദശി ദിവസത്തിൽ  വൃത ഭാഗമായ അന്നം ത്യജിക്കൽ എന്തു കാരണം കൊണ്ടോ ആ വൃദ്ധ ആചരിച്ചിരിക്കുന്നു. തന്മൂലം ലഭിച്ച പുണ്യമാണ് ഈ മഹാത്ഭുതത്തിന് കാരണം എന്ന് അവർ പറഞ്ഞ ശേഷം   സന്തോഷപൂർവ്വം യാത്രയായി. 
 അന്നു  മുതൽ ഞാനും എന്റെ കൊട്ടാരവാസികളും ഏകാദശി വൃതം അനുഷ്ടിച്ചു വരുന്നു. എന്റെ  എല്ലാ പ്രജകളും നിർബ്ബമായും ഏകാദശി വൃതം അനുഷ്ടിക്കണം എന്ന് ഞാൻ ഉത്തരവിടുകയും ചെയ്തു.

ഏകാദശി  മഹാത്മ്യമാണല്ലോ രുഗ്മാംഗദചരിതം കഥയുടെ ഇതിവൃത്തം. അതുകൊണ്ടു തന്നെ ഈ ഇളകിയാട്ടം  കഥയുടെ അവതരണത്തിന് വളരെ യോജിച്ചതുമാണ്. ദക്ഷിണ കേരളത്തിൽ ശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ  രുഗ്മാംഗദൻ, അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ പ്രശസ്തി നേടിയിരുന്നു. ഇളകിയാട്ടത്തിന്റെ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും  അദ്ദേഹം തയ്യാറാവുമായിരുന്നില്ല. ഒരു രാത്രിയിൽ മൂന്നോ നാലോ കഥകൾ അവതരിപ്പിക്കുന്ന  സന്ദർഭങ്ങളിൽ പോലും മാങ്കുളം രുഗ്മാംഗദനായാൽ അദ്ദേഹത്തിൻറെ ആട്ടസമയം കുറയ്ക്കാൻ കഥകളി ഗായകരും സഹനടന്മാരും അല്പ്പം വിഷമിക്കേണ്ടിവരും. അങ്ങിനെയൊരു സന്ദർഭത്തിൽ ശ്രീ. മാങ്കുളം തിരുമേനിയുടെ രുഗ്മാംഗദന്റെ ഇളകിയാട്ടം ഒഴിവാക്കാൻ, അദ്ദേഹം അല്പ്പം ശുണ്ഠി പിടിച്ചാലും സാരമില്ല എന്ന് തീരുമാനമെടുത്ത് അന്നത്തെ മോഹിനി നടൻ  ഇളകിയാട്ടത്തിൽ ഒരു ചെറിയ മാറ്റം വരുത്തി. ഈ മാറ്റം അന്ന് ഫലിക്കുകയും ചെയ്തു. 
ആ ചെറിയ മാറ്റമെന്തായിരുന്നു എന്നതിലേക്കാണ് ഇന്നത്തെ ഇളകിയാട്ടം നിങ്ങളെക്കൊണ്ടെത്തിക്കുന്നത്. 
 
                                           രുഗ്മാംഗദനും മോഹിനിയും (മാങ്കുളവും കുടമാളൂരും).

 ദക്ഷിണ കേരളത്തിലെ എഴുപതുകളിലെ ഒരു കളിയരങ്ങിൽ രുഗ്മാംഗദചരിതം, കല്യാണസൌഗന്ധികം, ഉത്തരാസ്വയംവരം, കിരാതം എന്നീ നാലുകഥകൾ അവതരിപ്പിക്കേണ്ടി വന്ന സന്ദർഭം. ശ്രീ. മാങ്കുളത്തിന്റെ രുഗ്മാംഗദൻ, ശ്രീ. കുടമാളൂരിന്റെ മോഹിനി, ശ്രീ. തകഴി കുട്ടൻ പിള്ള ചേട്ടന്റെ സംഗീതം. 
ശ്രീ. മാങ്കുളം ഒഴികെയുള്ള പ്രധാന കലാകാരന്മാരുമായി ശ്രീ. കുട്ടൻപിള്ള ചേട്ടൻ,  അവതരിപ്പിക്കേണ്ട രംഗ വിവരങ്ങളെ പറ്റി സമയധാരണ ചെയ്തു കൊണ്ടിരിക്കുമ്പോൾ ശ്രീ. കുടമാളൂരിനോട് സമയപരിധി വെച്ചു നോക്കുമ്പോൾ രുഗ്മാംഗദന്റെയും മോഹിനിയുടെയും ഇളകിയാട്ടം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടു. 
ഞാൻ  ഇങ്ങിനെയുള്ള പല സന്ദർഭങ്ങളിലും മാങ്കുളത്തിനോട് ഈ വിവരം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് വളരെ വിഷമമുള്ള വിഷയവുമാണ്‌. അതുകൊണ്ട് പ്രസ്തുത രംഗസമയം  നിയന്ത്രിക്കേണ്ട ചുമതല താങ്കൾക്കാണ് എന്ന് കുട്ടൻപിള്ള ചേട്ടൻ കുടമാളൂരിനോട് പറഞ്ഞിട്ട് അടുത്ത കഥയിലെ വേഷക്കാരുമായി ചർച്ചയും തുടങ്ങി. 

രുഗ്മാംഗദചരിതം കഥ തുടങ്ങി. രുഗ്മാംഗദന്റെയും മോഹിനിയുടെയും പ്രസ്തുത ഇളകിയാട്ടം തുടങ്ങിയപ്പോൾ കുടമാളൂർ,  മാങ്കുളത്തെ നേരിടുന്ന രീതി അറിയുവാൻ പലർക്കും താൽപ്പര്യത്തോടെ ശ്രദ്ധിച്ചു. 
 ദേവസ്ത്രീയായ നീ ദേവലോകത്തെ സുഖകരമായ ജീവിതം ഉപേക്ഷിച്ചു ഈ വനത്തിൽ എത്താനുള്ള കാരണം മോഹിനിയോട്  രുഗ്മാംഗദൻ ചോദിച്ചു. 
"ഭൂമിയിലെ എല്ലാ രാജാക്കന്മാരുടെയും ചിത്രം ദേവലോകത്തിൽ വെച്ചിരിക്കുന്നത് കണ്ടു. അതിൽ അങ്ങയുടെ ചിത്രം കണ്ടപ്പോൾ ഞാൻ ആകൃഷ്ടയായി. അങ്ങയെ കാണണം  എന്ന് ആഗഹം ഉണ്ടായി,  ഞാൻ ഭൂമിയിലേക്ക്‌ വന്നു" എന്നാണ് മറുപടി പറഞ്ഞത്. 

"ദേവസ്ത്രീകൾ അങ്ങയെ പ്രശംസിക്കുന്നത് കേട്ടപ്പോൾ അങ്ങയെ കാണണം" എന്ന് ആഗ്രഹം തോന്നി എന്ന പതിവ് ആട്ടം ഉപേക്ഷിച്ച് ദേവസ്ത്രീകളെ ബന്ധപ്പെടുത്താതെയുള്ള മോഹിനിയുടെ മറുപടിയിൽ  മാങ്കുളത്തിന്റെ രുഗ്മാംഗദന് നീരസം ഉണ്ടായെങ്കിലും, ഇളകിയാട്ടം ഒഴിവാക്കുവാനുള്ള   മോഹിനിയുടെ കുതന്ത്രത്തെ അണിയറയിൽ എത്തിയപ്പോൾ ശ്രീ. മാങ്കുളം സരസപൂർവം അഭിനന്ദിക്കാനും മറന്നില്ല. 

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

ശ്രീരാമപട്ടാഭിഷേകം കഥകളികളുടെ ഓർമ്മകൾ -2



ഒരു കഥകളി സ്ഥാപനത്തിന്റെയോ, സംഘടനകളുടെയോ  ഒരു സഹായവും ഇല്ലാതെ കഥകളിയെ മാത്രം ആശ്രയിച്ചു ജീവിച്ച എന്റെ പിതാവിന്റെ ഒരു കഥകളി രാത്രിയുടെ ചിത്രമാണ് ഞാൻ നിങ്ങളുടെ മുൻപിൽ സമര്പ്പിക്കുന്നത്. ഈ രാത്രിക്കഥ നിങ്ങളുടെ ഹൃദയത്തെ തട്ടി ഉണർത്തിയിട്ടുണ്ടെങ്കിൽ, അത് ഈ ബ്ലോഗ്‌ അഭിപ്രായങ്ങളിൽ എഴുതുവാൻ മടിക്കരുത്.
 

1979 - 1980  കാലഘട്ടങ്ങളിൽ തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ  നടന്നിട്ടുള്ള വഴിപാട് കഥകളികളിൽ ശ്രീരാമപട്ടാഭിഷേകം കളികളുടെ എണ്ണം വളരെ അധികം തന്നെയായിരുന്നു. തുടർച്ചയായി അവതരിപ്പിച്ചിരുന്ന  ശ്രീരാമപട്ടാഭിഷേകം മേജർസെറ്റ്  കളികളിൽ  പങ്കെടുത്തിരുന്നതോ മിക്കവാറും ഒരേ  കലാകാരന്മാർ  തന്നെ. ചിലപ്പോൾ  വേഷങ്ങൾക്ക്  മാറ്റം ഉണ്ടായേക്കാം എന്നതാണ് വ്യത്യാസം.

പുറമേ നിന്ന് ഒരു കലാകാരനെ പോലും പങ്കെടുക്കാതെ,     തിരുവല്ലയിലെ കലാകാരന്മാർ മാത്രം അവതരിപ്പിക്കുന്ന പട്ടാഭിഷേകം മുതൽ തിരുവല്ലയിലെ ഒരു കലാകാരൻ പോലും    ഉൾപ്പെടാത്ത  പട്ടാഭിഷേകം കളികൾ വരെ കാണാൻ അവസരം ഉണ്ടായിട്ടുണ്ട്.   ബ്രാഹ്മണന്മാരായ കലാകാരന്മാരെ മാത്രം ക്ഷണിച്ച്  അവതരിപ്പിച്ച ശ്രീരാമപട്ടാഭിഷേകവും ഓർമ്മയിൽ ഉണ്ട്. ക്ഷേത്രത്തിന്റെ മുൻപിലുള്ള കഥകളി മണ്ഡപത്തിൽ വെച്ച്  കഥകളുടെ പേരെഴുതി നറുക്കിട്ട് സെലക്ട്‌ ചെയ്ത്  കഥ അവതരിപ്പിക്കുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു. ആ രീതിയിൽ  കൂടുതലും  ശ്രീരാമപട്ടാഭിഷേകവും ദുര്യോധനവധവും കഥകളാണ്   സെലക്റ്റ് ആയിട്ടുള്ളത്.


ഈ കാലയളവിൽ ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ രചയിതാവ് ശ്രീ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി  കോട്ടയം, കോടിമത  പള്ളിപ്പുറത്തു കാവിൽ ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം കഥകളി അവതരിപ്പിച്ചു.  കലാമണ്ഡലം, കലാനിലയം തുടങ്ങിയ സ്ഥാപനങ്ങളിൽ കഥകളി അഭ്യസിച്ചു പുറത്തു വന്ന കലാകാരന്മാരുടെ സ്വാധീനം മൂലം പ്രസ്തുത സ്ഥാപനങ്ങളിലെ  കഥകളി കലാകാരന്മാരും അവരുടെ ഗുരുനാഥന്മാരും  അക്കാലത്തു തന്നെ കോട്ടയം പ്രദേശത്ത് സ്വാധീനം ചെലുത്തിയിരുന്നെങ്കിലും     ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരെ  കോട്ടയം നഗരം തീരെ   ഉപേക്ഷിച്ചിരുന്നില്ല.
പള്ളിപ്പുറത്തു കാവിലെ  കളിക്ക് എന്റെ പിതാവു തന്നെ ശ്രീരാമൻ ചെയ്യണം എന്നുള്ള താല്പ്പര്യം ഉണ്ടാകുകയും   അവരുടെ താൽപ്പര്യത്തെ  വളരെ സന്തോഷത്തോടെ എന്റെ പിതാവ് സ്വീകരിക്കുകയും ചെയ്തു.  


                                   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള

കോട്ടയത്തെ ഈ കളിയേറ്റു ഒരാഴ്ച കഴിഞ്ഞപ്പോഴാണ് തിരുവല്ല ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്റെ   മാനേജരായിരുന്ന  ശ്രീ. തിരുവല്ല ഗോപാലപ്പണിക്കർ ആശാൻ (ഇന്നത്തെ മാനേജർ ശ്രീ.  രാധാകൃഷ്ണൻറെ  അപ്പുപ്പൻ) വീട്ടിൽ എത്തിയത്.  തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ ഇതേദിവസം ഒരു വഴിപാട് കളിയുണ്ടെന്നും അച്ഛൻ കളിക്ക് ഉണ്ടാവണം എന്ന് വഴിപാട്ടുകാരന് താൽപ്പര്യം ഉണ്ടെന്നും അദ്ദേഹം അച്ഛനെ അറിയിച്ചു. കോടിമതയിലെ കളി ഏറ്റവിവരം അച്ഛൻ പണിക്കരാശാനെ അറിയിച്ചു. 
"ഞാൻ  കോടിമതയിലെ കളിയുടെ വിവരങ്ങൾ കൃത്യമായി അറിഞ്ഞു കൊണ്ട് തന്നെയാണ് എത്തിയിരിക്കുന്നത്" എന്നായിരുന്നു അദ്ദേഹത്തിൻറെ     മറുപടി. കോട്ടയത്ത്  വൈകിട്ട്  ആറര മണിക്ക് കളി തുടങ്ങും, പതിനൊന്നു മണിയോടെ കളി തീരും.  കളി കഴിയുമ്പോൾ രാധാകൃഷ്ണൻ കാറുമായി അവിടെ ഉണ്ടാകും. വേഷം തുടയ്ക്കാതെ കാറിൽ തിരുവല്ലായിൽ എത്തുക. രണ്ടാമത്തെ കഥ ദക്ഷയാഗമാണ്. ആദ്യ രംഗം മുതലുള്ള ദക്ഷൻ ശ്രീ. തലവടി ഗോപി ചെയ്യും. "യാഗശാലയിൽ നിന്നു പോക"എന്ന രംഗം   മുതലുള്ള ദക്ഷൻ ചെല്ലപ്പൻ ചെയ്താൽ മതി  എന്ന് പണിക്കരാശാൻ അഭിപ്രായം  പറഞ്ഞപ്പോൾ  അത് സസന്തോഷം അച്ഛൻ സ്വീകരിക്കുകയും ചെയ്തു.

അച്ഛനോടൊപ്പം ഞാനും കോടിമതയിലെ കളികാണാൻ പോയിരുന്നു. ഉച്ചയ്ക്ക് അവിടെയെത്തി. ആറുമണിയോടെ അച്ഛൻ  ശ്രീരാമവേഷം തീർന്നു. ശ്രീ. മങ്കൊമ്പ് ശിവശങ്കര പിള്ള ആശാന്റെ വിഭീഷണൻ, ശ്രീ. കലാനിലയം മോഹനകുമാറിന്റെ ഹനുമാൻ,  ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാന്റെ ഭരതൻ എന്നിങ്ങനെയായിരുന്നു മറ്റു വേഷങ്ങൾ.  കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനുസ്മരണ ചടങ്ങ് , ക്ഷേത്രത്തിലെ ദീപാരാധന എന്നിവ കൃത്യ സമയത്ത് നടന്നില്ല.  തന്മൂലം കളി തുടങ്ങിയത് രാത്രി എട്ടുമണിക്കാണ്. ആറുമണിക്ക് വേഷം തീർന്ന് രണ്ടു മണിക്കൂർ നേരത്തെ അണിയറയിലെ കാത്തിരിപ്പ്‌ അച്ഛന് വളരെ മുഷിച്ചിലും, ഈ കളി കഴിഞ്ഞ് തിരുവല്ലയിലെ കളിക്ക് പോകണം എന്നുള്ളതുകൊണ്ടുള്ള   ടെൻഷനും അച്ഛനിൽ പ്രകടമായിരുന്നു.

കൃത്യം പത്തുമണിക്ക് തിരുവല്ല രാധാകൃഷ്ണൻ കാറുമായി എത്തിയിരുന്നു.   കളി അവസാനിച്ച ഉടൻ വളരെ വേഗത്തിൽ  അച്ഛൻ  വേഷമഴിച്ചു.  ചുട്ടി തുടയ്ക്കാതെ,  കളിപ്പണവും വാങ്ങി തിരുവല്ലയിലേക്ക് കാറിൽ യാത്ര തിരിച്ചു. അണിയറയുടെ വാതിലിനു സമീപം കാർ എത്തിയപ്പോൾ പണിക്കാരാശാൻ ഓടിയെത്തി. വേഗം വേഷം ഒരുങ്ങണം എന്നും "കണ്ണിണയ്ക്കാനന്ദം' മുതൽ ദക്ഷൻ ചെയ്യണമെന്നും ക്ഷണിക്കപ്പെട്ടിരുന്ന ഒരു നടൻ എത്താതെ വന്നതിനാൽ വേഷത്തിൽ മാറ്റം  ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അച്ഛൻ ഒട്ടും അമാന്തിക്കാതെ വേഷം തീരുന്നതിൽ വ്യാപൃതനായി. 

അപ്പോൾ അരങ്ങിൽ കുചേലവൃത്തം നടക്കുന്നുണ്ടായിരുന്നു. ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയുടെ കൃഷ്ണൻ, ശ്രീ. തിരുവല്ല ശ്രീ. ഗോപിക്കുട്ടൻ നായരുടെ സംഗീതം, ശ്രീ. ആയംകുടി കുട്ടപ്പൻ മാരാരുടെ മേളം എന്നിങ്ങനെ.  ദക്ഷയാഗത്തിൽ ശിവന്റെ വേഷത്തിന് ക്ഷണിച്ചിരുന്ന നടൻ എത്താതിരുന്നതിനാൽ, ആദ്യ ദക്ഷൻ നിശ്ചയിച്ചിരുന്ന ശ്രീ. തലവടി ഗോപിക്ക്  ശിവന്റെ വേഷം നിശ്ചയിക്കേണ്ടി വന്നു. ദക്ഷൻ -വേദവല്ലി രംഗം, സതിയുടെ വിവാഹരംഗം, ദക്ഷന്റെ സദസ്സ്, ദക്ഷൻ- ദധീചി, ദക്ഷൻ- സതി എന്നീ രംഗങ്ങൾ കഴിഞ്ഞ് ദക്ഷന്റെ യാഗശാലയിൽ  വീരഭദ്രൻ, ഭദ്രകാളി, ഭൂതഗണങ്ങളുമായി   പൊരുതിയ ശേഷവും വേഷം അഴിക്കാനാവാതെ   അജമുഖദക്ഷനായും  രംഗത്തെത്തി ശിവസ്തുതിയും കഴിഞ്ഞാണ് അണിയറയിൽ എത്തിയത്. ശരീരത്തിൽ കെട്ടിവെച്ചിരുന്ന വേഷഭൂഷാദികൾ അഴിച്ചിട്ട ശേഷം മുഖത്തെ ചുട്ടിയോടെ   അച്ഛൻ  അഴിച്ചിട്ട ചാക്കുതുണികളിലേക്ക്  വീഴുകയായിരുന്നു. അച്ഛൻ അഴിച്ചു വെച്ച കിരീടത്തിനുള്ളിൽ നിന്നും ഒരു തലേകെട്ടുവാല് എടുത്തു മടക്കി ഞാൻ അച്ഛനെ വീശിക്കൊണ്ടിരുന്നു

 അരങ്ങിൽ അടുത്ത കഥ തുടങ്ങിക്കഴിഞ്ഞു. സന്താനഗോപാലം. പുത്രദുഖത്തിന്റെ കഥ.  തലേ ദിവസം ഉച്ചയ്ക്ക്  വേഷംഒരുങ്ങി , ശ്രീരാമപട്ടാഭിഷേകം കഥയിലെ പ്രധാന വേഷം കഴിഞ്ഞ്, ഒരു ലഘുഭക്ഷണം കഴിച്ചു കൊണ്ട് ദക്ഷയാഗത്തിലെ ദക്ഷനും കെട്ടി അവശനായി കിടക്കുന്ന എന്റെ പിതാവിന്റെ ശരീരത്തിലേക്ക് നോക്കി നില്ക്കുമ്പോഴാണ് സത്യത്തിൽ ഒരു കുടുംബം സംരക്ഷിക്കാൻ വേണ്ടിയുള്ള  ഒരു കഥകളി കലാകാരന്റെ കഷ്ടപ്പാടിന്റെ വില മനസിലാക്കാനായത്.  

സന്താനഗോപാലം കഥ കഴിഞ്ഞ് വേഷക്കാർ അണിയറയിൽ എത്തിയപ്പോൾ അച്ഛൻ എഴുനേറ്റു വേഷം തുടച്ചു. ശ്രീ. ഗോപാലപ്പണിക്കർ ആശാൻ അച്ഛന് അവിടെ നടക്കുന്ന വഴിപാടു കളികള്ക്ക് പതിവായി നല്കുന്നകളിപ്പണം നല്കി. അത് സ്വീകരിച്ചു കൊണ്ട് ആശാനോട് കോട്ടയത്ത് നിന്നും തിരുവല്ലയിൽ എത്താൻ ആശാൻ നല്കിയ കാറുകൂലി എത്രഎന്ന് എന്റെ പിതാവ് ചോദിച്ചു. ആശാൻ പറഞ്ഞ തുകയുടെ പകുതി അദ്ദേഹത്തെ തിരിച്ച് എല്പ്പിച്ച ശേഷമാണ് അച്ഛൻ എന്നെയും കൂട്ടി മടങ്ങിയത്.

അച്ഛന്റെ ബാഗും തോളിലിട്ട്‌ അദ്ദേഹത്തിൻറെ പിന്നാലെ കാവുംഭാഗത്തെത്തി ബസ്സിൽ കയറുന്നത് വരെ എന്റെ ചിന്ത  കഴിഞ്ഞ രാത്രിയിലെ   അച്ഛന്റെ അരങ്ങിലെ കഷ്ടപ്പാടുകൾ തന്നെയായിരുന്നു. അച്ഛൻ, അമ്മ, അച്ഛന്റെ അമ്മ, ഞങ്ങൾ അഞ്ചുകുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ സംരക്ഷണം കഥകളിയെ മാത്രം ആശ്രയിച്ചായിരുന്നു.       ഒരു പക്ഷേ ഈ കഷ്ടതകളൊന്നും  ഞാൻ അനുഭവിക്കേണ്ട എന്ന് അച്ഛൻ ചിന്തിച്ചിരുന്നതു കൊണ്ടാകാം അച്ഛന്റെ കൂടെ കളിയരങ്ങുകൾ തോറും നടന്നിട്ടും എന്നെ കഥകളി അഭ്യസിപ്പിക്കണം എന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടാകാതെ പോയത്.
 

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ശ്രീരാമപട്ടാഭിഷേകം കഥകളികളുടെ ഓർമ്മകൾ -1


1970- കളുടെ ആദ്യ കാലഘട്ടമാണ് സന്ദർഭം. എവിടെയോ  ഒരു കളി കഴിഞ്ഞു വന്ന് അച്ഛൻ നല്ല ഉറക്കത്തിലാണ്. വീട്ടു പടിക്കൽ ഒരു കാർ വന്നു നിന്ന ശബ്ദം കേട്ട് ഞാൻ ഉമ്മറത്തേക്ക് ഓടിയെത്തി. വീട്ടു പടിക്കൽ വന്നു നിന്ന അമ്പാസിഡർ കാറിൽ നിന്നും നാലഞ്ചുപേർ  ഇറങ്ങി വന്ന്  ഉമ്മറത്തെത്തി. കൂട്ടത്തിൽ ഒരാൾ  അന്വേഷിച്ചു 'ചെല്ലപ്പൻപിള്ളയുണ്ടോ' എന്ന് ? 
ഉണ്ട്, ഉറക്കമാണ് എന്ന് പറഞ്ഞുകൊണ്ട് ആഗതരെ സ്വീകരിച്ചു.  ഞാൻ അച്ഛനെ ഉണർത്തിയിട്ട്  ചിലർ കാണാൻ വന്നിരിക്കുന്നു എന്ന വിവരം   അറിയിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റ അച്ഛനും ആഗതരും പരസ്പരം തൊഴുതു. 

ആഗതരിൽ  പ്രധാനി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സംഭാഷണം ആരംഭിച്ചു:
ഞങ്ങൾ കിടങ്ങറയിൽ നിന്നും വരികയാണ്. എന്നെ കിടങ്ങറാസ്വാമി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ശ്രീനാരായണ ധർമ്മ  സേവാ സംഘത്തിന്റെ ആഘോഷത്തിന്  കിടങ്ങറയിൽ എല്ലാ വർഷവും   കഥകളി നടത്തുന്നുണ്ട്. ഈ വർഷം സീതാസ്വയംവരവും  ശ്രീരാമപട്ടാഭിഷേകവും   കഥകളാണ് നിശ്ചയിച്ചിരിക്കുന്നത്. കലാമണ്ഡലം കൃഷ്ണൻ നായരുടെ പരശുരാമനും, ഭരതനും   മാങ്കുളത്തിന്റെ ശ്രീരാമൻ, കുടമാളൂർ കരുണാകരൻ നായരുടെ സീത,  ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയുടെ വിഭീഷണൻ, ചമ്പക്കുളത്തിന്റെ സുഗ്രീവൻ, പള്ളിപ്പുറം ഗോപാലൻ നായരുടെ ഹനുമാൻ, മുട്ടാർ ശിവരാമന്റെ ഗുഹൻ  എന്നിങ്ങനെയാണ് വേഷങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മാങ്കുളം ഒഴികെയുള്ള എല്ലാ കലാകാരന്മാർക്കും കളിക്ക് കൂടാൻ സൌകര്യമാണ് എന്ന് അറിയിച്ചിട്ടുണ്ട്. മാങ്കുളത്തിന് കളിക്ക്  എത്തുവാൻ അസൌകര്യമാണ് എന്ന് കത്തു ലഭിച്ചപ്പോൾ അദ്ദേഹത്തിനു പകരക്കാരനായി താങ്കളുടെ പേരാണ് കമ്മിറ്റി നിർദ്ദേശിചിരിക്കുന്നത്‌.
താങ്കളെ പ്രസ്തുത കളിക്ക് ക്ഷണിക്കുവാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.

അച്ഛൻ ഉടൻ തന്നെ ഡയറി എടുത്ത്  പരിശോധിച്ചശേഷം    അസൗകര്യത്തെ അറിയിച്ചു.    പ്രസ്തുത ദിവസം  വർക്കലയിൽ ഒരു കളി ഏറ്റിട്ടുണ്ട്. കഥകളി ഗായകനും, ചുട്ടി ആർട്ടിസ്റ്റും, കഥകളിയോഗം മാനേജറുമായ   ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ  ഏൽപ്പിച്ചിരിക്കുന്ന കളിയാണ്. അച്ഛന്റെ മുഖത്ത് നിസ്സഹായതയും ആഗതരുടെ മുഖത്ത് നിരാശയും നിറഞ്ഞു.

വർക്കലയിലെ കളി  ഒഴിഞ്ഞ് ഞങ്ങളുടെ കളിക്ക് എത്തുവാൻ എന്തെങ്കിലും ഉപായം ഉണ്ടോ? എന്നായി കിടങ്ങറാ സ്വാമി. 

ഞാനും വർക്കല ശ്രീനിവസനും തമ്മിൽ ചെറുപ്പകാലം മുതലേ  ആത്മമിത്രങ്ങളാണ്.    അദ്ദേഹം ഏൽപ്പിച്ച ഒരു കളി ഒഴിയുക വളരെ വിഷമമാണ്.  ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ അടയാളമായിട്ടാണ് എന്റെ ഇളയ മകന് ശ്രീനിവസൻ എന്ന് പേരിട്ടിരിക്കുന്നത് എന്ന് അച്ഛന്റെ മറുപടി കേട്ടപ്പോൾ ആഗതർ പരസ്പരം എന്തൊക്കെയോ ആലോചിച്ച ശേഷം,  ഇനി ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ സൌകര്യം കൂടി അറിയാം എന്ന് പറഞ്ഞു കൊണ്ട് എഴുനേറ്റു. 

                                                  ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ

ഗോവിന്ദപ്പിള്ള ചേട്ടനും വർക്കലയിലെ കളിയ്ക്കുണ്ട്. എന്റെ അവസ്ഥ തന്നെയാണ് അദ്ദേഹത്തിനും.  ശ്രീനിവാസൻ ഏൽപ്പിച്ച കളി ഒഴിഞ്ഞ് വേറൊരു കളിക്ക് ഗോവിന്ദപ്പിള്ള ചേട്ടനും  പോവുകയില്ല  എന്ന് അച്ഛൻ അറിയിച്ചു.

ഇതോടെ ആഗതർ വീണ്ടും വിഷമത്തിലായി. അവർ  വീടിനു പുറത്തിറങ്ങി നിന്ന് തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.   അൽപ്പം കഴിഞ്ഞ്  അവർ വീണ്ടും വീട്ടിനുള്ളിൽ കയറി ഇരുന്നു കൊണ്ട് അച്ഛനോട് വർക്കലയിലെ കളി ഒഴിഞ്ഞ് ഞങ്ങളുടെ കളിക്ക് കൂടുവാൻ സുഗമമായ ഒരു മാർഗ്ഗം താങ്കൾ  തന്നെ നിർദ്ദേശിക്കുക, ഞങ്ങൾ അതിനു വേണ്ടി പ്രയത്നിക്കാം എന്നായി. തുടർന്ന്  അവരുടെ നിർബ്ബന്ധം മുറുകിയപ്പോൾ, അച്ഛനും  കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചശേഷം    "കിടങ്ങറയിലെ കളിക്ക് മുട്ടാർ ശിവരാമൻ ഉണ്ട് അല്ലേ?എന്ന് ചോദിച്ചു. 
'ഉണ്ട്' എന്ന് അവരുടെ മറുപടി. 
 എന്നാൽ മുട്ടാർ ശിവരാമൻ   പറഞ്ഞാൽ ഞാൻ കിടങ്ങറയിലെ കളി ഏൽക്കാം" എന്ന് അച്ഛൻ അവരെ അറിയിച്ചു. 

                                                               ശ്രീ.മുട്ടാർ ശിവരാമൻ 

'അതിനെന്താ, കൂടിയാൽ ഒരു മണിക്കൂർ, അതിനുള്ളിൽ ഞങ്ങൾ മുട്ടാറിനെയും കൂട്ടി ഇവിടെ എത്താം' എന്നറിയിച്ചു കൊണ്ട് തെല്ലൊരാശ്വാസത്തോടെ അവർ മടങ്ങി. 

വർക്കല ശ്രീനിവാസൻ മാസ്റ്ററും എന്റെ അച്ഛനും തമ്മിലുള്ള സ്നേഹബന്ധം ആരംഭിക്കുന്നത് പരവൂർ കഥകളിയോഗത്തിൽ അവരൊന്നിച്ചു പ്രവർത്തിക്കുവാൻ തുടങ്ങിയപ്പോൾ  മുതലാണ്‌. അച്ഛന് സുമാർ ഇരുപതു വയസുള്ള കാലം എന്നാണ് പറഞ്ഞു കേട്ടുള്ള   അറിവ്.  വർക്കല നാഗപ്പൻ നായർ എന്ന അച്ഛന്റെ സമപ്രായക്കാരനായ ഒരു ആസ്വാദകന് കഥകളി അഭ്യസിക്കണം എന്ന് മോഹമുണ്ടായി.   ഗുരുനാഥനായി അദ്ദേഹം മനസ്സിൽ കണ്ടിരുന്നത് എന്റെ അച്ഛനെത്തന്നെ ആയിരുന്നു. വർക്കല ശ്രീനിവാസൻ മാസ്റ്ററും നാഗപ്പൻ നായരും സ്നേഹിതരാണ്. നാഗപ്പൻ നായരെ   ശിഷ്യനായി സ്വീകരിച്ച് അദ്ദേഹത്തിൻറെ ഗൃഹത്തിൽ താമസിച്ചു കൊണ്ട് കഥകളി അഭ്യസിപ്പിക്കാൻ അച്ഛൻ തയ്യാറായതും ഈ സ്നേഹബന്ധങ്ങൾ കൊണ്ടാകാം. (ചെങ്ങന്നൂർ ആശാൻ അവശനിലയിൽ എന്ന പത്രവാർത്ത കണ്ടയുടൻ ശ്രീ. നാഗപ്പൻ നായർ അവർകൾ തിരുവനന്തപുരത്ത് ഗൗരീശപട്ടത്തു നിന്നും ചെങ്ങന്നൂരിൽ ആശാന്റെ വസതിയിൽ എത്തി. അദ്ദേഹത്തിൻറെ ഉച്ചത്തിലുള്ള നാമജപം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആശാൻ ദിവംഗതനായത് )

ഈ  അഭ്യസിപ്പിക്കലിന് വർക്കല ശ്രീനിവാസൻ മാസ്റ്ററുടെ പരിപൂർണ്ണ സഹകരണം  ഉണ്ടായിരുന്നു. നാഗപ്പൻ നായരുടെ അരങ്ങേറ്റം കഴിഞ്ഞു. നാഗപ്പൻ നായർ  ശ്രീനിവാസൻ മാസ്റ്ററുടെ ചുമതലയിലുള്ള കളികൾക്ക് ധാരാളം വേഷങ്ങൾ കെട്ടി വന്നിരുന്നു. അദ്ദേഹത്തിന്  ഫോറെസ്റ്റ് ഡിപ്പാർട്ടുമെൻറ്റിൽ  ഉദ്യോഗം ലഭിച്ചതോടെ കഥകളി വേഷം ചെയ്യുന്നത് നിർത്തി ഒരു തികഞ്ഞ കഥകളി ആസ്വാദകനായി മാറി. 

 ശ്രീനിവാസൻ മാസ്റ്റർക്ക് സ്വന്തമായി ഒരു കളിയോഗം ഉണ്ടായി. അദ്ദേഹത്തിൻറെ ചുമതലയിൽ വരുന്ന എല്ലാ   കളികൾക്കും  ഓയൂരും, അച്ഛനും ഉണ്ടാകും. കഥയും  വേഷങ്ങളും   അനുസരിച്ച്   ശ്രീനിവാസൻ മാസ്റ്റരുടെ സ്നേഹിതനായ കലാകാരൻ മുട്ടാർ ശിവരാമനെയും  കളികൾക്ക്  പങ്കെടുപ്പിക്കും.  നിഴൽക്കുത്തിൽ മാന്ത്രികന്റെ  വേഷത്തിൽ അച്ഛൻ പ്രസിദ്ധി നേടിയപ്പോൾ ഒപ്പം മുട്ടാർ ശിവരാമന്റെ മാന്ത്രികനും  ആസ്വാദകരുടെ  അംഗീകാരം നേടിയിരുന്നു എന്നത് സ്മരണീയമാണ്. അച്ഛന്റെ മാന്ത്രികനും മുട്ടാറിന്റെ ദുര്യോധനനും,  അച്ഛന്റെ ദുര്യോധനനും, മുട്ടാറിന്റെ  മാന്ത്രികനും എന്നിങ്ങനെ  മാറി മാറി ധാരാളം ഉണ്ടായിരിക്കുന്നത്  ശ്രീനിവാസൻ മാസ്റ്ററുടെ ചുമതലയിലുള്ള കളികൾക്കാണ്.  ശ്രീനിവാസൻ മാസ്റ്ററും മുട്ടാർ ശിവരാമനും തമ്മിലും വളരെ ഉറച്ച ആത്മബന്ധമാണ് നിലനിന്നിരുന്നത്. ഈ ആത്മബന്ധം മനസിലാക്കിക്കൊണ്ടാണ് മുട്ടാർ ശിവരാമൻ   പറഞ്ഞാൽ ഞാൻ  കളി ഏൽക്കാം എന്ന് കിടങ്ങറക്കാർക്ക് അച്ഛൻ ഉറപ്പു നൽകിയത്. 

ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കിടങ്ങറക്കാർ മടങ്ങിയെത്തി. കൂട്ടത്തിൽ മുട്ടാർ ശിവരാമനും. അദ്ദേഹവും ഒരു കളികഴിഞ്ഞ് എത്തി നല്ല  ഉറക്കത്തിലായിരുന്നു. "സുഹൃത്തിന് ഒരു ധർമ്മസങ്കടത്തെയാണ് ഞാൻ ഉണ്ടാക്കിയത്" എന്ന ക്ഷമാപണത്തോടെയാണ് അച്ഛൻ മുട്ടാറിനെ സ്വീകരിച്ചത്. ശ്രീനിവാസൻ മാസ്റ്ററുമായുളള സ്നേഹബന്ധത്തിന്റെ ആഴം കിടങ്ങറാക്കാരെ പരമാവധി ബോദ്ധ്യപ്പെടുത്തുവാൻ മുട്ടാറും ശ്രമിച്ചിരുന്നു. ഒടുവിൽ കിടങ്ങറാ സ്വാമി എഴുനേറ്റ്  ഒരു കവർ എടുത്ത് അച്ഛന്റെ നേരെ നീട്ടി. അച്ഛൻ മുട്ടാറിന്റെ മുഖത്തേക്ക് നോക്കി. കിടങ്ങറാ സ്വാമിയും മുട്ടാറിനെ ശ്രദ്ധിച്ചു. ഒരു വലിയ അപരാധമാണ്  ചെയ്യുന്നത് നല്ലതുപോലെ അറിഞ്ഞു കൊണ്ടുതന്നെ അച്ഛനോട്    മുട്ടാർ കവർ സ്വീകരിക്കാൻ തലകുലുക്കി സമ്മതം പ്രകടിപ്പിച്ചു. 

സുഹൃത്ത് പറഞ്ഞാലേ ചെല്ലപ്പൻ കവർവാങ്ങൂ എന്ന് അച്ഛൻ നിർബ്ബന്ധമായി പറഞ്ഞപ്പോൾ;  "കവർ സ്വീകരിക്കൂ ചെല്ലപ്പൻ പിള്ളേ" എന്ന് മുട്ടാർ പറയുകയും ചെയ്തു.

 അച്ഛൻ കിടങ്ങറാ സ്വാമിയുടെ കയ്യിൽ നിന്നും കവർ സ്വീകരിച്ചു. 
"ഇത് അഡ്വാൻസല്ല, കളിപ്പണമാണ്".  കളി കഴിയുമ്പോൾ പിള്ളയെ ഞങ്ങൾ വെറും കയ്യോടെ അയയ്ക്കില്ല എന്ന് പറഞ്ഞു കൊണ്ട്  കിടങ്ങറാ സ്വാമിയും കൂട്ടരും യാത്രയായി. അച്ഛൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി.

കിടങ്ങറയിലെ കളി  ഭംഗിയായി നടന്നു. കളി കാണാൻ ഞാനും പോയിരുന്നു.  അടുത്ത വർഷത്തെ കളിക്കുള്ള അഡ്വാൻസ് തുകയും പറ്റിയാണ് അച്ഛൻ മടങ്ങിയത്. ഈ സംഭവത്തിനു ശേഷം വർക്കല ശ്രീനിവാസൻ മാസ്റ്റർ  എന്റെ പിതാവിനോടും , മുട്ടാർ ശിവരാമനോടും   നിലനിർത്തി വന്നിരുന്ന സ്നേഹ ബന്ധത്തിന് എന്തു മാറ്റമാണ്   ഉണ്ടായത്  എന്നതിനെ പറ്റി എന്ന് വിശദമായി അറിയുവാൻ എനിക്ക് സാധിച്ചിട്ടില്ല, എങ്കിലും അദ്ദേഹത്തിൻറെ ചുമതലയിലുള്ള  കളികൾക്ക് മുൻപ് ക്ഷണിക്കപ്പെട്ടിരുന്നതു പോലെ അച്ഛൻ   ക്ഷണിക്കപ്പെടാറില്ല എന്നു മാത്രമല്ല കാലക്രമേണ  വർക്കല ജനാർജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് രണ്ടു ദിവസത്തെ പതിവു കളികളും   നഷ്ടമായി   എന്ന് മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. 

വർക്കല ശ്രീനിവാസൻ മാസ്റ്ററുടെ മകൻ വർക്കല സുദേവൻ കഥകളി കലാകാരനാണ്. കലാമണ്ഡലം (അമ്പലപ്പുഴ) ശേഖറാണ് സുദേവനെ പഠിപ്പിച്ചത്. ഈ കാലഘട്ടത്തിൽ ശ്രീനിവാസൻ മാസ്റ്ററുടെ കളികൾക്ക് ഓയൂരിനെയും  ശേഖറിനെയും മുഖ്യമായി ക്ഷണിക്കപ്പെട്ടിരുന്നു. ഒരിക്കൽ തിരുവല്ല ക്ഷേത്രത്തിലെ അണിയറയിൽ വെച്ച് ശേഖറും അച്ഛനും കൂടി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 

സുദേവന്റെ തുടർന്നുള്ള  അഭ്യാസച്ചുമതല മടവൂർ വാസുദേവൻ നായരെ ഏൽപ്പിച്ചിരിക്കുന്നു എന്ന് ശ്രീനിവാസൻ മാസ്റ്റർ ശേഖറിനെ ഒരു കത്തിലൂടെ അറിയിച്ചുവത്രേ. അതിന്  ശേഖർ, ശ്രീനിവാസൻ മാസ്റ്റർക്ക് ഒരു മറുപടി അയയ്ക്കുകയും   ചെയ്തു.

"സുദേവന്റെ തുടർന്നുള്ള അഭ്യാസം മടവൂർ വാസുദേവൻ നായരാണ് നിർവഹിക്കാൻ പോകുന്നത് എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.  താങ്കളുടെ ചുമതലയിൽ വരുന്ന ഒരു ചില കളികൾക്കെങ്കിലും എന്നെകൂടി  ഉൾപ്പെടുത്താൻ മറക്കരുതേ" എന്ന് ഒരഭ്യർത്ഥനയുമാണ്‌  മറുപടിയിൽ ശേഖർ എഴുതിയിരുന്നത്  എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്.

കഥകളിയിൽ ഗായകനായും, ചുട്ടി കലാകാരനായും, കളിയോഗം മാനേജരായും കലാജീവിതം നയിച്ചതിനെ അനുസ്മരിച്ച് ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്ററെ കേരളകലാമണ്ഡലം  ആദരിച്ചിട്ടുണ്ട്.   ഞാൻ  1981- ൽ കേരളം വിട്ട ശേഷം ഒരിക്കൽ പോലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചിട്ടില്ല.  ശ്രീ. മുട്ടാർ ശിവരാമൻ പ്രായാധിക്ക്യത്താൽ വളരെ അവശതയിലാണ് എന്ന് അറിഞ്ഞു. അദ്ദേഹത്തിന് ഒരു ക്ഷേമനിധി നൽകുന്നതിന്  Facebook കമലദളം / കഥകളി  ഗ്രൂപ്പ്  അംഗം ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ അവർകൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. 

വളരെക്കാലം എന്റെ പിതാവിന്റെ ആത്മമിത്രങ്ങളായിക്കഴിഞ്ഞ ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ, ശ്രീ. മുട്ടാർ ശിവരാമൻ എന്നീ  കലാകാരന്മാരെ  മനസാസ്മരിച്ചു കൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.