പേജുകള്‍‌

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (1)


ചെന്നൈ അഡയാർ കലക്ഷേത്രാ അരങ്ങിൽ ഭാവഭാവന,  ഭാവഷബളിമ  എന്ന നാമകരണം ചെയ്‌ത് 19-09-2015 മുതൽ 22-09-2015 വരെയുള്ള നാല് ദിവസങ്ങളിൽ  യഥാക്രമം രുഗ്മാംഗദചരിതം, ബകവധം, രാജസൂയം, രാവാണോത്ഭവം   എന്നീ കഥകൾ  അവതരിപ്പിക്കുകയുണ്ടായി.   

19-09-2015-ന് വൈകിട്ട് ആറുമണിക്ക് ആഡിറ്റോറിയത്തിനു മുൻപിൽ കേളികൊട്ടി. കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ തോടയം അവതരണത്തോടെ   കഥകളി മഹോത്സവത്തിന് തുടക്കം കുറിച്ചു. ശ്രീ. സദനം ശിവദാസൻ, ശ്രീ. കലാമണ്ഡലം വിനോവിനോദ്,    ശ്രീ. സദനം രാമകൃഷ്ണൻ, ശ്രീ. സദനം ദേവദാസ് എന്നിവർ യഥാക്രമം സംഗീതം, ചെണ്ട, മദ്ദളം എന്നിവ കൈകാര്യം ചെയ്തു.  
   
രുഗ്മാംഗദചരിതം കഥകളിയിൽ രുഗ്മാംഗദനായി ശ്രീ.കലാമണ്ഡലം ഗോപിആശാനും മോഹിനിയായി ശ്രീ.മാർഗി വിജയകുമാറും രംഗത്തെത്തി. ഏകാദശി വൃതമനുഷ്ടിക്കുവാൻ കാരണമായ കഥ (ഏകാദശി മാഹാത്മ്യം)  ശ്രീ. ഗോപി ആശാൻ ഭംഗിയായി അവതരിപ്പിച്ചു. വേഷ സൌന്ദര്യവും അഭിനയ വൈദഗ്ദ്യവും നിറഞ്ഞ ശ്രീ. ഗോപി ആശാനും ശ്രീ.മാർഗി വിജയകുമാറും കഥാപാത്രങ്ങളെ വളരെ ഗംഭീരമാക്കി.

ശ്രീ. കലാമണ്ഡലം ആരോമൽ, ശ്രീ. കലാമണ്ഡലം ചിനോഷ് ബാലൻ, ശ്രീ. സായികൃഷ്ണൻ എന്നിവർ യഥാക്രമം ധർമ്മാംഗദൻ, മഹാവിഷ്ണു, സന്ധ്യാവലി എന്നീ വേഷങ്ങൾ ചെയ്തു.  ശ്രീ. സദനം വിഷ്ണു പ്രസാദ്, ശ്രീ.കലാമണ്ഡലം ആര്യജിത് എന്നിവർ ബ്രാഹ്മണർ വേഷം ചെയ്തു.
ശ്രീ. പത്തിയൂർ ശങ്കരൻകുട്ടി, ശ്രീ. കലാമണ്ഡലം വിനോദ് എന്നിവരുടെ സംഗീതം ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയും  ശ്രീ. കലാമണ്ഡലം രാജ് നാരായണൻ മദ്ദളവും ചെയ്തു.  കഥകളി ലോകത്തിലെ  വളരെ അംഗീകരിക്കപ്പെട്ട  ഈ സൂപ്പർ ടീം കലാകാരന്മാരുടെ പ്രകടനം വളരെ  ഗംഭീരമായി.

                                                                     രുഗ്മാംഗദനും മോഹിനിയും 

                                                                                       രുഗ്മാംഗദൻ

                                                                                        മോഹിനി

20-09-2015 -ന്  വൈകിട്ട് ആറുമണിക്ക് കേളിയും തുടർന്ന്  ബകവധം കഥയിലെ പ്രധാന ഭാഗങ്ങളുമാണ് അവതരിപ്പിച്ചത്.   കൌരവർ തന്നെ പിടിച്ചു കെട്ടി ഗംഗാനദിയിൽ മുക്കിയതും നാഗങ്ങളെ കൊണ്ട് കടിപ്പിച്ചതും സ്മരിച്ച് ക്രുദ്ധനാകുന്ന ഭീമസേനനെ ധർമ്മപുത്രർ സ്വാന്തനപ്പെടുത്തുന്ന രംഗമാണ് ആദ്യം അവതരിപ്പിച്ചത്. ഭീമസേനനായി  ശ്രീ. കലാക്ഷേത്ര ഹരിപദ്മനും ധർമ്മപുത്രരായി ശ്രീ. ഗിരീഷ്‌മധുവും രംഗത്തെത്തി.


                                                                      ധർമ്മപുത്രരും ഭീമസേനനും 

ഹിഡുംബനു വേണ്ടി മർത്ത്യമാംസം തേടിയെത്തിയ ഹിഡുംബന്റെ സഹോദരി ഹിഡുംബി സുന്ദരീവേഷം (ലളിത) പൂണ്ട് വനത്തിൽ വസിക്കുന്ന ഭീമസേനന്റെ സമീപത്തെത്തുന്നു. ഭീമസേനനെ കണ്ട് അനുരക്തയായ ലളിതയുടെ താൽപ്പര്യത്തിനു പല തടസ്സങ്ങൾ പറഞ്ഞ്   ഭീമസേനൻ ഒഴിഞ്ഞു മാറുന്നു.    ഹിഡുംബിയെ തേടിയെത്തിയ ഹിഡുംബനെ ഭീമസേനൻ വധിച്ചു. അനാഥയായ  ഹിഡുംബിയെ എങ്ങിനെ സമാധാനപ്പെടുത്തണം എന്ന് ചിന്തിച്ചു വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്ന ഭീമസേനന്റെ സമീപത്ത്   വ്യാസമഹർഷി എത്തിച്ചേരുന്നതാണ് അവതരിപ്പിച്ച രണ്ടാമത്തെ രംഗം.

                                                          വേദവ്യാസമഹർഷിയും ഭീമസേനനും

                                                       വ്യാസമഹർഷി, ഭീമസേനൻ, ഹിഡുംബി   

പാണ്ഡവരുടെ എല്ലാ ദുഖങ്ങൾക്കും ശ്രീകൃഷ്ണൻ പരിഹാരം കാണുമെന്ന് ആശ്വസിപ്പിക്കുകയും ഹിഡുംബൻ  വധിക്കപ്പെട്ടതിൻ മൂലം  അനാഥയായിതീർന്ന,    ഹിഡുംബിയെ സ്വീകരിച്ച്  ഹിഡുംബിക്ക് ഒരു പുത്രന് ഉണ്ടാകുംവരെ ഒന്നിച്ചു കഴിയുവാനും വ്യാസമഹർഷി ഭീമസേനനെ ഉപദേശിക്കുകയും ചെയ്യുന്നു.  ഭീമസേനൻ ഹിഡുംബിയെ സ്വീകരിക്കുന്നു. വ്യാസമഹർഷി ഭീമസേനനേയും ഹിഡുംബിയെയും അനുഗ്രഹിച്ച് മടങ്ങുന്നു.   ഭീമസേനനും ലളിതയും തമ്മിലുള്ള സല്ലാപമാണ് മൂന്നാം രംഗത്തിൽ അവതരിപ്പിച്ചത്. ("ചെന്താർബാണമണിചെപ്പും ചേവടി പണിയും" എന്ന പ്രസിദ്ധമായ ശ്രുംഗാരപ്പദത്തിന്റെ അവതരണം ഈ രംഗത്താണ്).

                                                        ഭീമസേനനും ഹിഡുംബിയും

ഭീമസേനനും ഹിഡുംബിക്കും (ലളിത) ജനിച്ച  പുത്രൻ ഘടോൽക്കചൻ  വ്യാസമഹർഷിയുടെ  അനുഗ്രഹത്താൽ ജനിച്ചപ്പോൾത്തന്നെ പൂർണ്ണ യവ്വനത്തിലെത്തുന്നു.  ഘടോൽക്കചൻ  മാതാവോടൊപ്പം മടങ്ങുവാൻ തയ്യാറായി ഭീമസേനനോട് യാത്രാനുമതി ചോദിക്കുന്നു.  ഭീമസേനൻ യാത്രാനുമതി നല്കുന്നു.    അച്ഛൻ സ്മരിക്കുന്ന ക്ഷണത്തിൽ താൻ സമീപത്തെത്തുമെന്ന് ഉറപ്പു നൽകി ഘടോൽക്കചനും ഹിഡുംബിയും യാത്രയാകുന്നതുമാണ് അവതരിപ്പിച്ച അവസാന രംഗം.

                                                                                   ഘടോൽക്കചൻ 

                                                          ഘടോൽക്കചൻ, ഭീമസേനൻ, ഹിഡുംബി 

ഭീമസേനനായി ശ്രീ. സദനം ബാലകൃഷ്ണൻ ആശാനും വ്യാസമഹർഷിയായി ശ്രീ. ടെറൻസും   ലളിത വേഷധാരിയായ ഹിഡുംബിയായി  ശാരദാ ആചാര്യയും  ഘടോൽക്കചനായി ശ്രീ. സിബിസുദർശനും  വേഷമിട്ട്‌ കളി ഗംഭീരമാക്കി.      ശ്രീ. മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീ. സദനം ശിവദാസൻ എന്നിവർ സംഗീതവും ശ്രീ. സദനം രാമകൃഷ്ണൻ  ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും കൈകാര്യം ചെയ്ത് കളി വിജയിപ്പിച്ചു.

(ഫോട്ടോ : ഫേസ് ബുക്ക്‌ പോസ്റ്റിൽ നിന്നും എടുക്കപ്പെട്ടത്‌)