പേജുകള്‍‌

2014, മേയ് 30, വെള്ളിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -2


ചെന്നൈ വാസിയായ ഞാൻ 06-05-2014 നു നാട്ടിൽ എത്തി, 13-05-2014 - ന് ഹരിപ്പാടിനു  സമീപം ഒരു ഫാമിലി ഫങ്ങ്ഷന് എത്തിയപ്പോഴാണ് മണ്ണൂർക്കാവിൽ   പത്തു ദിവസത്തെ  കഥകളി ഫെസ്റ്റിവൽ  നടക്കുന്ന  വിവരത്തിന്റെ ഫ്ളക്സ് ബോർഡ് കരുനാഗപ്പള്ളിയിൽ കണ്ടു എന്ന് ഒരു ബന്ധു പറഞ്ഞ് അറിഞ്ഞത്. കഥകളി സംബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിലൂടെയും ഫേസ് ബുക്ക്‌ ഗ്രൂപ്പുകളിലൂടെയും ലോകത്തെമ്പാടും എത്തുന്ന പ്രസ്തുത കാലഘട്ടത്തിൽ മണ്ണൂർക്കാവിൽ നടക്കുന്ന പത്തു ദിവസം കഥകളി ഫെസ്റ്റിവലിനെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതെ പോയതിൽ അങ്ങേയറ്റം വിഷമം ഉണ്ടായി. നാട്ടിൽ എത്തുമ്പോൾ കഥകളി കാണാൻ ലഭിക്കുന്ന അവസരങ്ങൾ  കഴിവതും ഞാൻ പാഴാക്കാറില്ല. രാത്രി പത്തിനോ പതിനൊന്നിനോ അവസാനിക്കുന്ന കളികൾ കണ്ട ശേഷം  സ്വഗൃഹത്തിൽ മടങ്ങിയെത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം  ഒരു  സാഹസീകത തന്നെയാണ്.  1981-നു മുൻപ് എന്റെ പിതാവിനോടൊപ്പം മണ്ണൂർക്കാവിൽ പോയ അനുഭവം  സ്മരിച്ചു കൊണ്ട് ഹരിപ്പാട്ടെ ഫാമിലി ഫങ്ങ്ഷൻ കഴിഞ്ഞ ഉടൻ തന്നെ മണ്ണൂർക്കാവിനു യാത്ര തിരിച്ചു. 

കരുനാഗപ്പള്ളിയിൽ എത്തി അവിടെ നിന്നും കൊട്ടാരക്കര ബസ്സിൽ യാത്ര ചെയ്ത് കല്ലുകടവിൽ ഇറങ്ങുമ്പോഴാണ്   കഥകളി ഗായകൻ ശ്രീ. കലാമണ്ഡലം സജീവനും ബസ്സിൽ ഉണ്ടായിരുന്ന വിവരം അറിഞ്ഞത്. ശ്രീ. സജീവനുമൊന്നിച്ച് ആട്ടോവിൽ മണ്ണൂർക്കാവിനുള്ള യാത്രാ മദ്ധ്യേ   കഥയുടെയും പങ്കെടുക്കുന്ന കലാകാരന്മാരുടെയും, താമസസൌകര്യങ്ങൾ സംബന്ധപ്പെട്ട വിവരങ്ങൾ മനസിലാക്കി. മണ്ണൂർക്കാവ് ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കൂടി  കഥകളി മണ്ഡപത്തിന്റെ പിന്നിലെ അണിയറ ലക്ഷ്യമാക്കിയായിരുന്നു എന്റെ യാത്ര. അണിയറയിൽ  ശ്രീ. വെള്ളിനേഴി അച്യുതൻ കുട്ടി അവർകൾ,  ശ്രീ. ഓയൂർ രാമചന്ദ്രൻ, ശ്രീ. കലാമണ്ഡലം രാജശേഖരൻ, ശ്രീ. കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ, ശ്രീ. കലാമണ്ഡലം രാജീവൻ നമ്പൂതിരി, ശ്രീ. കലാമണ്ഡലം വിനോദ് തുടങ്ങിയ കലാകാരന്മാരുമായി നർമ്മ സംഭാഷണം, പഴയ രസകരമായ കഥകൾ ഇവയൊക്കെ പങ്കുവെയ്ക്കാൻ ഈ അവസരം ഒട്ടും തന്നെ പാഴാക്കിയില്ല. 

വൈകിട്ട് മൂന്നു മണിക്ക്  'കഥകളി സംഗീതം' ഒരു പഠനം എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാർ ആരംഭിച്ചു. ശ്രീ. വെള്ളിനേഴി അച്യുതൻകുട്ടി അവർകളാണ് വിഷയം അവതരിപ്പിച്ചത്. ശ്രീ. കലാമണ്ഡലം രാജശേഖരൻ, ശ്രീ. കലാമണ്ഡലം രാജീവൻ നമ്പൂതിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കത്തി, താടി വേഷങ്ങൾക്കുള്ള ശ്ളോകങ്ങൾ പദങ്ങൾ എന്നിവ ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ പാടുകയും ശ്രീ. കലാഭാരതി സുരേഷ് ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ മദ്ദളവും ചെയ്ത് സെമിനാർ ഹൃദ്യമാക്കി.     തുടർന്ന് ശ്രീ. മധു, വാരണാസി എഴുതി ചിട്ടപ്പെടുത്തിയ മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തെ ആസ്പദമാക്കിയുള്ള കഥകളി ആവിഷ്കാരത്തിന്റെ രണ്ടു രംഗങ്ങൾ അവതരിപ്പിച്ചു.


                                             'കഥകളി സംഗീതം' ഒരു പഠനം (സെമിനാർ)

വാസവദത്ത (ശ്രീ. മധു, വാരണാസി)


വാസവദത്തയും സഖിയും (സഖി : ശ്രീ. കലാ. വിശാഖ് )

                                                            വാസവദത്തയും സഖിയും

ഉത്തര മധുരാപുരിയിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന വാസവദത്തയ്ക്ക് സന്യാസി വര്യനായ ഉപഗുപ്തനിൽ അനുരാഗമുദിക്കുകയും വാസവദത്ത തന്റെ പ്രിയ തോഴിയെ അയച്ച് പലതവണ തന്റെ ഇംഗിതം ഉപഗുപ്തനെ അറിയിക്കുകയും ചെയ്തു. 'സമയമായില്ല' എന്ന് മറുപടി പറഞ്ഞ് ഉപഗുപ്തൻ തോഴിയെ മടക്കി അയച്ചു. ഉപഗുപ്തനെ സമീപത്തേക്ക് അയച്ച തോഴിയുടെ വരവും കാത്തിരിക്കുന്ന വാസവദത്തയാണ് അരങ്ങിൽ ആദ്യം എത്തിയ കഥാപാത്രം. 'സമയമായില്ല' എന്ന  ഉപഗുപ്തൻറെ സന്ദേശം തോഴി വാസവദത്തയെ അറിയിക്കുന്നു. ഉപഗുപ്തന്റെ സന്ദേശം അറിഞ്ഞ് വാസവദത്ത വിഷാദചിത്തയാകുന്നു. തന്നോടൊപ്പം ഒരു നിമിഷം കഴിയുവാനായി ആഗ്രഹിച്ച്,   തന്റെ കാലടികളിൽ ധനം സമർപ്പിക്കാൻ എത്തിയ എത്രയോ ധനവാന്മാരുടെ അപേക്ഷകൾ നിരസിച്ചതും താൻ ആഗ്രഹിച്ച സന്യാസിവര്യൻ   തന്റെ അപേക്ഷകൾക്ക്   'സമയമായില്ല'  എന്നറിയിച്ച് ഒഴിഞ്ഞു മാറുന്നത് ഓർത്ത് വേദനപ്പെടുന്നു. 

ദുർവിധിയാൽ നാസികാകരചരണാധികൾ മുറിക്കപ്പെട്ട്‌   ശ്മശാനത്തിൽ തള്ളപ്പെട്ട നിലയിൽ വിശ്വസ്തയായ തോഴിയുടെ ശ്രുശൂഷയിൽ കഴിയുന്ന വാസവദത്തയെ (സമയമായി)    ഉപഗുപ്തൻ സന്ധിച്ച് ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമ്പോൾ വാസവദത്തയുടെ ജീവൻ പിരിയുന്നു. ഉപഗുപ്തൻ വാസവദത്തയ്ക്ക് നിത്യശാന്തി നൽകുന്നതുമാണ്     രണ്ടാം രംഗം. 
ശ്രീ. മധു വാരണാസി വാസവദത്തയായും ശ്രീ. കലാമണ്ഡലം വിശാഖ് തോഴിയായും ശ്രീ. കലാമണ്ഡലം അനിൽകുമാർ ഉപഗുപ്തനായും രംഗത്തെത്തി. ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ മദ്ദളവും കൈകാര്യം ചെയ്തു. വളരെ ലളിതമായ ഭാഷയിലും മഹാകവി കുമാരനാശാന്റെ കരുണയിലെ പദ്യങ്ങൾ പലതും അതേപടി ചേർത്തും അവതരിപ്പിച്ച കഥകളി ആവിഷ്ക്കരണം  വളരെ നല്ല അനുഭവം തന്നെയായിരുന്നു.

                      നാസികാകരചരണാധികൾ മുറിക്കപ്പെട്ട ശ്മശാനത്തിൽ 
                                  തള്ളപ്പെട്ട വാസവദത്തയും ശ്രുശൂഷിക്കുന്ന തോഴിയും
                              ഉപഗുപ്തൻ : ശ്രീ. കലാമണ്ഡലം അനിൽകുമാർ 

                            ഉപഗുപ്തൻ വാസവദത്തയെ ആശ്വസിപ്പിക്കുന്നു

                                                    മരണപ്പിടിയിൽ വാസവദത്ത 

 ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ശ്രീ. കലാമണ്ഡലം ആരോമൽ ശ്രീ. കലാമണ്ഡലം നിഥിൻ S.P എന്നിവരുടെ  പുറപ്പാടും  തുടർന്ന് ഹരിശ്ചന്ദ്രചരിതം കഥകളിയുമാണ്  അവതരിപ്പിച്ചത് . ശ്രീ. കലാമണ്ഡലം പ്രശാന്ത് ഹരിശ്ചന്ദ്രചരിതം കഥകളിയുടെ രംഗ വിവരണവും നൽകി.

                                    പുറപ്പാട്: ശ്രീ. കലാ: ആരോമൽ ശ്രീ. കലാ: നിഥിൻ S.P

                                           കഥാ വിവരണം: ശ്രീ. കലാമണ്ഡലം പ്രശാന്ത്

'കരുണ' കഥകളിയുടെ അവതരണം കഴിഞ്ഞുള്ള സമയത്ത് സുമാർ ഇരുപതു വർഷങ്ങൾക്കു മുൻപ് മണ്ണൂർക്കാവിൽ കഥകളി കണ്ട് അനുഭവമുള്ള ആസ്വാദകരെ കണ്ടു പിടിക്കാൻ ഒരു ചെറിയ ശ്രമം നടത്തി. ആ ശ്രമം വിജയിക്കുകയും എന്റെ പിതാവിന്റെ വേഷങ്ങൾ കണ്ട്‌ അനുഭവമുള്ളവരും സ്നേഹിച്ചിരുന്നവരുമായ പത്തോളം  ആസ്വാദകരെ പരിചയപ്പെടുവാനും സാധിച്ചു. അവരിൽ പലരും മണ്ണൂർക്കാവിലെ കളിക്ക് ക്ഷണിക്കുവാൻ വീട്ടിൽ എത്തിയ ഓർമ്മകൾ പങ്കുവെയ്ക്കുകയും ചെയ്തു. 

കഥകളി ചെണ്ട കലാകാരൻ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ അവർകളുമായി സംസാരിച്ചപ്പോൾ കളികഴിഞ്ഞുള്ള എന്റെ മടക്കയാത്ര എങ്ങിനെയാണ്‌ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വിശ്വാമിത്രന്റെ രംഗം കഴിഞ്ഞാൽ അദ്ദേഹം കാറിൽ മടങ്ങുമെന്നും ഒപ്പം  ചെന്നാൽ ചെന്നിത്തലയിൽ ഇറക്കിവിടാം  എന്നറിയിച്ചു. ഞാൻ അദ്ദേഹത്തോടൊപ്പം ചെല്ലാം എന്നറിയിച്ച് ഭക്ഷണവും കഴിഞ്ഞ് ഹരിശ്ചന്ദ്രചരിതം കഥകളിയുടെ രംഗങ്ങൾ ആസ്വദിക്കുവാൻ അരങ്ങിനു മുൻപിലെത്തി സ്ഥാനം പിടിച്ചു.

2014, മേയ് 22, വ്യാഴാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -1

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കര റൂട്ടിൽ കല്ലുകടവ് ജങ്ക്ഷനിൽ നിന്നും സുമാർ മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള ഗ്രാമ പ്രദേശമാണ് മണ്ണൂർക്കാവ്. മണ്ണൂർക്കാവ്   ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കഥകളി. ഒരു വർഷത്തിൽ നൂറോളം കഥകളികൾ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ അരങ്ങേറാറുണ്ട് എന്നാണ്  ഔദ്യോകമായ അറിവ്.  മണ്ണൂർക്കാവ് ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു കഥകളി കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്. ശ്രീ. കലാമണ്ഡലം പ്രശാന്ത് (ചവറ, കൊല്ലം) അവർകളാണ് പ്രധാന കഥകളി അദ്ധ്യാപകൻ. 

                                                          മണ്ണൂർക്കാവ് ദേവീക്ഷേത്രം 
                                     മണ്ണൂർക്കാവ് ദേവീക്ഷേത്രത്തിലെ കഥകളി മണ്ഡപം

2014 മേയ് - 9 മുതൽ 18 വരെ പത്തു ദിവസങ്ങൾ നീണ്ടു നിന്ന പത്തു ദിവസത്തെ കഥകളി മഹോത്സവത്തിൽ കഥകളികൾ, കഥകളി സെമിനാറുകൾ, പഠന ക്ളാസുകൾ, ചർച്ചാവേദികൾ, കഥകളി demonstration, കഥകളി കോപ്പുകളുടെ പ്രദർശനം, കഥകളി ഫോട്ടോ പ്രദർശനം, ചൊല്ലിയാട്ട മത്സരം, മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്കാര സമർപ്പണം എന്നിങ്ങനെയുള്ള വിവിധ പരിപാടികളാണ് അരങ്ങേറിയത്. പ്രസ്തുത പരിപാടികളുടെ വിവരങ്ങൾ സംബന്ധിച്ച്     ഇന്റർനെറ്റ്, ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പ് എന്നിവയിൽ വേണ്ടത്ര പബ്ളിസിറ്റി ഉണ്ടായിരുന്നില്ല എന്നതാണ് ഖേദകരമായ വിഷയം. 

മെയ് - 9-ന് ശ്രീ. എടവന ഗണപതി പോറ്റി രചിച്ച  ദാരികവധം, 10-ന് ശ്രീ. കല്ലൂർ നീലകണ്ഠൻ നമ്പൂതിരി രചിച്ച  ബാലിവിജയം, 11 ന് ശ്രീ. കോട്ടയത്തു തമ്പുരാൻ രചിച്ച  കിർമ്മീരവധം കഥയുടെ രണ്ടാംഭാഗം , 12 ന് ശ്രീ. അശ്വതി തിരുനാൾ രചിച്ച രുഗ്മിണീസ്വയംവരം, 13-ന് ശ്രീ. മധു, വാരണാസി എഴുതി ചിട്ട ചെയ്ത മഹാകവി കുമാരനാശാന്റെ കരുണ,    ശ്രീ. പേട്ടയിൽ രാമൻപിള്ള രചിച്ച ഹരിശ്ചന്ദ്രചരിതം, 14-ന് ശ്രീ. ഉണ്ണായി വാര്യർ രചിച്ച നളചരിതം കഥയിലെ  മൂന്നാംദിവസം  , 15 -ന് ശ്രീ. വയസ്കര നാരായണൻ മൂസ്സ് രചിച്ച ദുര്യോധനവധം, 16-ന് ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകൾ രചിച്ച  നിഴൽക്കുത്ത് , 17-ന് ശ്രീ. കൊട്ടാരക്കര തമ്പുരാൻ രചിച്ച  തോരണയുദ്ധം, 18-ന് ശ്രീ. കൊട്ടാരത്തിൽ ശന്കുണ്ണി രചിച്ച   ശ്രീരാമപട്ടാഭിഷേകം എന്നീ കഥകളാണ് അവതരിപ്പിച്ചത്. പത്തു കളികളും സമീപ പ്രദേശത്തുള്ള  പത്തു ഭക്തരുടെ  വഴിപാടായാണ് മണ്ണൂർക്കവിലമ്മയുടെ തിരുനടയിൽ സമർപ്പിച്ചത്. ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്തിരുന്ന കഥകളി ആസ്വാദകർക്ക്  ഭക്ഷണവും, താമസ സൗകര്യവും   ഒരുക്കിയിരുന്നു.

കേരളത്തിലെ തെക്കും വടക്കുമുള്ള പ്രസിദ്ധരായ കലാകാരന്മാർ മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു.  വേഷക്കരായി  പത്മഭൂഷണ്‍. മടവൂർ വാസുദേവൻ‌ നായർ, ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരി, ശ്രീ. സദനം കൃഷ്ണൻ കുട്ടി, ശ്രീ. കോട്ടക്കൽ ചന്ദ്രശേഖരവാര്യർ, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള, ശ്രീ. കലാമണ്ഡലം   രാജശേഖരൻ, ശ്രീ. കലാ: ബാലസുബ്രഹ്മണ്യൻ, ശ്രീ.കലാ: രാമകൃഷ്ണൻ,   ശ്രീ.കലാ: ശ്രീകുമാർ, ശ്രീ.കലാ: രാമചന്ദ്രൻ  ഉണ്ണിത്താൻ, ശ്രീ.കലാ:  രതീശൻ, ശ്രീ.കലാ:  രാമചന്ദ്രൻ,  ശ്രീ.കലാ: ഹരി ആർ. നായർ, ശ്രീ.കലാ: കേശവൻ നമ്പൂതിരി,   ശ്രീ.കലാ:  വിജയകൃഷ്ണൻ ഉണ്ണിത്താൻ,  ശ്രീ.കലാ: രവികുമാർ, ശ്രീ.കലാ:കൃഷ്ണപ്രസാദ്, ശ്രീ.കലാ:  ബാലകൃഷ്ണൻ,  ശ്രീ.കലാ: അനിൽകുമാർ, ശ്രീ. ശ്രീ.കലാ: പ്രശാന്ത്,  ശ്രീ.കലാ: ഗണേശൻ, ശ്രീ. ശ്രീ.കലാ: രാജീവൻ നമ്പൂതിരി ,   ശ്രീ. മാർഗി വിജയകുമാർ, ശ്രീ. ഏറ്റുമാനൂർ കണ്ണൻ, ശ്രീ. ഫാക്റ്റ് മോഹനൻ, ശ്രീ. ഫാക്റ്റ് ജയദേവവർമ്മ,  ശ്രീ. തലവടി അരവിന്ദൻ, ശ്രീ. അർക്കന്നൂർ ഗോപാലകൃഷ്ണൻ,  ശ്രീ. മധു വാരണാസി, ശ്രീ. കലാഭാരതി വാസുദേവൻ‌, ശ്രീ. കലാഭാരതി ഹരികുമാർ, ശ്രീ.ചിറയിൻകീഴ് മുരുകൻ തുടങ്ങിയവരും   ധാരാളം യുവ  കലാകാരന്മാരും  ശ്രീമതി. ചവറ പാറുക്കുട്ടി, ശ്രീമതി. കൊട്ടാരക്കര ഗംഗ, ശ്രീമതി. ഭദ്ര തുടങ്ങിയ കലാകാരികളും പങ്കെടുത്തു. 

ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി, ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. ബാലചന്ദ്രൻ, ശ്രീ. രാജീവൻ, ശ്രീ. ഹരീഷ് നമ്പൂതിരി, ശ്രീ. സുധീഷ്‌, ശ്രീ. മോഹനകൃഷ്ണൻ, ശ്രീ. ബാബു നമ്പൂതിരി,  ശ്രീ. വിനോദ്, ശ്രീ. അജേഷ് പ്രഭാകർ,  ശ്രീ. സജീവൻ, ശ്രീ. കൃഷ്ണകുമാർ, ശ്രീ. വിഷ്ണു, ശ്രീ. വേങ്ങേരി നാരായണൻ, ശ്രീ. ശ്രീ. കോട്ടക്കൽ മനു, ശ്രീ. സന്തോഷ്‌,  ശ്രീ. അനീഷ്‌, ശ്രീ. പരിമണം മധു, ശ്രീ. കലാനിലയം സിനു, ശ്രീ. കലഭാരതി സുരേഷ് തുടങ്ങി ധാരാളം ഗായകരും  ശ്രീ. കലാമണ്ഡലം രാമൻ നമ്പൂതിരി, ശ്രീ. കൃഷ്ണദാസ്,  ശ്രീ. ശിവദാസൻ,  ശ്രീ. രാധാകൃഷ്ണൻ, ശ്രീ. വേണു മോഹൻ, ശ്രീ. ശ്രീഹരി,  ശ്രീ. ശ്രീകാന്ത് വർമ്മ,  ശ്രീ. ശ്രീവിൻ, ശ്രീ. ശ്രീരാജ്, ശ്രീ. രവിശങ്കർ,  ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. മുരളി, ശ്രീ. സുമേഷ്, ശ്രീ. മാർഗി വേണുഗോപാൽ, ശ്രീ. കലാനിലയം കൃഷ്ണകുമാർ, ശ്രീ. കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. ഹരികുമാർ, ശ്രീ. രവീന്ദ്രൻ, ശ്രീ. അജികൃഷ്ണൻ, ശ്രീ. കലാഭാരതി രമണൻ, ശ്രീ. ജയശങ്കർ, ശ്രീ. അജികുമാർ, ശ്രീ. ഏവൂർ  മധു, ശ്രീ. ആർ. എൽ. വി. ജിതിൻ എന്നിവർ  മദ്ദളവും കൈകാര്യം ചെയ്തു.

മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്കാരം ബഹുമാന്യ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പത്മഭൂഷണ്‍. മടവൂർ വാസുദേവൻ‌ നായർ അവർകൾക്ക് മലയാള മനോരമയുടെ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ശ്രീ. ബി. അജയകുമാർ കഥകളിയുടെ സമാപനദിനം മെയ് 18-ന് സമർപ്പിച്ചു. 

ശ്രീ. മുതുപിലക്കാട്‌ ചന്ദ്രശേഖരൻ പിള്ള, ശ്രീ. ചിങ്ങോലി പുരുഷോത്തമൻ, ശ്രീ. തിരുവല്ലാ പ്രതീപ്, ശ്രീ. മാർഗി ശ്രീകുമാർ, ശ്രീ. മുകുന്ദപുരം ഗോപൻ, ശ്രീ. കലാമണ്ഡലം വൈശാഖൻ എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്ത കലാകാരന്മാർ.  ശ്രീ. തേവലക്കര രാജൻ പിള്ള, ശ്രീ. മുകുന്ദപുരം രാധാകൃഷ്ണപിള്ള, ശ്രീ. തുളസി,  ശ്രീ. പോരുവഴി വാസുദേവൻ‌ പിള്ള, ശ്രീ. മുളങ്കാടകം രമേശൻ,  ശ്രീ. പന്മന അരുണ്‍, ശ്രീ. ഏവൂർ അനു എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ച കലാകാരന്മാർ. 

നവരംഗം  മയ്യനാട്, ശ്രീകൃഷ്ണവിലാസം പോരുവഴി, കണ്ണംപള്ളിൽ ഏവൂർ എന്നീ കഥകളിയോഗങ്ങളിലെ കോപ്പുകളാണ് കളികൾക്കും കഥകളി കോപ്പുകളുടെ പ്രദർശനത്തിനും ഉപയോഗിച്ചത്.