പേജുകള്‍‌

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

തമ്പുരാന്‍ സ്മരണകള്‍ -3


കര്‍ണ്ണശപഥത്തില്‍ ദുര്യോധനന്‍ കേരളവർമ്മ തമ്പുരാന് വളരെ താല്‍പ്പര്യമുള്ള  വേഷങ്ങളില്‍ ഒന്നായിരുന്നു. 

                                        ശ്രീ. തമ്പുരാന്റെ കര്‍ണ്ണത്തില്‍ ദുര്യോധനന്‍

 മഹാഭാരത യുദ്ധത്തില്‍  ദുര്യോധനന് ജീവഹാനി സംഭവിക്കുമോ എന്ന് ഭയക്കുന്ന പ്രിയ പത്നിയായ ഭാനുമതിയെ സമാധാനിപ്പിക്കുന്ന (അദ്ദേഹത്തിന്റെ) ദുര്യോധനന്റെ ഭാനുമതിയോടുള്ള ഇളകിയാട്ടത്തില്‍   "പ്രിയേ ! നീ  ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നത്തെ പറ്റി ചിന്തിച്ച്  എന്തിനാണ് ഇങ്ങിനെ പേടിക്കുന്നത് ? വെറുതെ ഇങ്ങിനെ ഭയക്കുന്നതിനു  എന്താണ് കാരണം
പാണ്ഡവന്   ദിവ്യാസ്ത്രം ലഭിച്ചിട്ടുണ്ട്  എന്നതാണോ നിന്റെ ദുഃഖം. ആ അര്‍ജുനന്റെ കാര്യമാണോ നീ പറയുന്നത്

                                                            ദുര്യോധനനും ഭാനുമതിയും
  
കൊള്ളം ! കൃഷ്ണന്‍ അവര്‍ക്ക് കൂട്ട് ഉണ്ടെന്നോ മഹാഭാരത യുദ്ധത്തില്‍ ആയുധം  എടുക്കില്ല എന്ന് സത്യം ചെയ്ത  കൃഷ്ണന്‍    അര്‍ജുനന്റെ മുന്‍പില്‍ വെച്ചാണ് എനിക്ക്  യാദവ സൈന്യത്തിന്റെ പതിനെട്ടു അക്ഷൗണിപ്പട തന്നത്.   അങ്ങിനെ ആയുധം എടുക്കാത്ത കൃഷ്ണന് അര്‍ജുനനോടു ചേര്‍ന്ന് നമ്മെ എന്ത് ചെയ്യാന്‍ ആവും?
പിന്നെ ഭീമന്‍! അവന്‍ വെറും ഒരു പൊണ്ണത്തടിയന്‍, അവരുടെ മൂത്ത ജ്യേഷ്ടന്‍ ധര്‍മ്മപുത്രര്‍! പൂജയും പുരസ്കാരവും സത്യം ധര്‍മ്മം നീതി എന്നൊക്കെ പറഞ്ഞു നടക്കാന്‍ അല്ലാതെ യുദ്ധം ചെയ്യാനാവുമോ?  

പിന്നെ അവശേഷിക്കുന്നത് രണ്ടു ചെറിയ ബാലന്മാര്‍, നകുലനും സഹദേവനും! രണ്ടിനും ചെവിക്കു ഓരോ കിഴുക്കു കൊടുത്തു പറഞ്ഞു അയക്കാന്‍ ഉള്ളതേ ഉള്ളൂ.

ഭാനുമതീ ! നീ ഒന്ന് മനസിലാക്കണം. അംഗരാജ്യം നല്‍കി ഞാന്‍ രാജാവായി വാഴിച്ച എന്റെ ജീവനു തുല്യം സ്നേഹിക്കുന്ന കര്‍ണന്‍ ഉള്ളപ്പോള്‍ നാം ആരെ ഭയക്കണം ? എന്നിങ്ങനെവളരെ  രസകരമായി പോകും ആട്ട രീതികള്‍.

                                       ദുര്യോധനനും കര്‍ണ്ണനും (തമ്പുരാനും ചെന്നിത്തല ആശാനും)

ഒരു വിളിച്ചുകൂട്ടി കളി നടത്തുമ്പോള്‍ കളി നടക്കുന്ന പ്രദേശത്തെ നടന്മാരെയും കളിക്ക് പങ്കെടുപ്പിക്കണം എന്ന നിര്‍ബന്ധം തമ്പുരാന് ഉണ്ടായിരുന്നു. എഴുപതുകളില്‍ പന്തളം എന്‍ .എസ്.എസ്. കോളേജില്‍ ഒരു വിളിച്ചു കൂട്ടി കളി. നളചരിതം രണ്ടും തോരണയുദ്ധവും ആയിരുന്നു അന്ന് അവതരിപ്പിച്ച കഥകള്‍. ആ നാട്ടുകാരനായ (താടി വേഷക്കാരന്‍)  പരമുപിള്ള ആശാന്‍ എന്ന കഥകളി   കലാകാരനെ അന്നത്തെ കളിക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. പരമുപിള്ള ആശാനെ കൂടി ഉള്‍പ്പെടുത്തണം  എന്ന  തമ്പുരാന്റെ അപേക്ഷ കളിയുടെ ചുമതലക്കാര്‍ നിരസിച്ചു. നളചരിതം രണ്ടിലെ കാട്ടാളന്റെ വേഷം തമ്പുരാന്‍  തേച്ചു കൊണ്ടിരുന്നപ്പോള്‍ കോളേജിനു വെളിയില്‍ ഒരു ബഹളം. 
പന്തളം പരമുപിള്ള ആശാന്‍ കോളേജിനു വെളിയില്‍  എത്തി തന്റെ ജന്മ നാട്ടിലെ കളിക്ക് തന്നെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിക്കുകയും അദ്ദേഹത്തെ അവിടെ നിന്നും അകറ്റുവാന്‍ ശ്രമിക്കുന്ന കഥകളി സംഘാടകരുമാണ് ബഹളത്തിന്റെ ഉടമസ്ഥര്‍. പരമുപിള്ള ആശാന്റെ പ്രതിഷേധ വാക്കുകളില്‍ "തനിക്കു എന്ത് വേഷം, വേതനം എന്നത് പ്രശ്നം അല്ലപുഷ്കരന്റെ കാളയായോ, രാവണന്റെ കിങ്കരന്മാരില്‍ ഒരുവന്‍ അല്ലെങ്കില്‍ ഒരു അണിയറക്കാരന്‍ എന്ന പേരില്‍ എങ്കിലും എന്നെ ഉള്‍പ്പെടുത്താമായിരുന്നു" എന്ന ഇടറുന്ന  സ്വരം വളരെ ന്യായമായി തോന്നി. പക്ഷെ ഒടുവില്‍ വളരെ മോശമായ രീതിയില്‍ ആണ്  പരമുപിള്ള ആശാനെ അവിടെ നിന്നും അകറ്റിയത്. കാട്ടാളന്റെ തേപ്പും വെച്ചുകൊണ്ട് ഈ ബഹളം അറിഞ്ഞപ്പോള്‍ കോളേജ് കാമ്പസ് വിട്ടു വെളിയില്‍ പോയി ആശാനെ സമാധാനിപ്പിക്കാനോ /പിന്തിരിപ്പിക്കാനോ സാധിക്കാനാവാത്ത തമ്പുരാന്റെ നിസ്സഹായാവസ്ഥ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

ഒരു കളി നടത്തുമ്പോള്‍ അരങ്ങത്ത് വേണ്ടിയ സൌകര്യങ്ങള്‍ ചെയ്യുന്നതില്‍ അശ്രദ്ധ കാട്ടുന്ന കഥകളിയോഗം മനേജരന്മാരോടും, സംഘാടകരോടും  പ്രതിഷേധം പ്രകടിപ്പിക്കാന്‍ തമ്പുരാന്‍  ഒരിക്കലും മടിച്ചിരുന്നില്ല. 1979/ 80  -ല്‍ മാവേലിക്കര പുതിയകാവ് ക്ഷേത്രത്തില്‍ മീനഭരണി ആഘോഷത്തിന്റെ കളിക്ക് സൌഗന്ധികവും ദുര്യോധനവധവും ആയിരുന്നു കഥകള്‍. തമ്പുരാന് ഹനുമാനും രൌദ്രഭീമനും ആയിരുന്നു വേഷങ്ങള്‍. അക്കാലത്തു  ദുര്യോധനവധതിന്റെ  അവതരണത്തില്‍   പടക്കളം നോക്കി കണ്ടു ദുശാസനനെ തേടുന്ന  രൌദ്രഭീമന് അരങ്ങിലും, സദസ്യരുടെ ഇടയില്‍ നിന്ന് ഭീമനെ നേരിടാന്‍ നില്‍ക്കുന്ന ദുശാസനനും പന്തക്കാര്‍ ഉണ്ടാവും.  (നില്ലടാ നില്ലടാ എന്നാ പദം തുടങ്ങുന്നത് വരെ  അണിയറക്കാര്‍ പന്തവുമായി ഈ രണ്ടു വേഷക്കാരുടെയും മുന്‍പില്‍എന്തു കൊണ്ടോ അന്ന്  അത് ഉണ്ടായില്ല. കളിയോഗം മാനേജരും നടനും ആയിരുന്ന ഏവൂര്‍ ശ്രീ. പരമേശ്വരന്‍ നായരോട് ഈ വിഷയത്തില്‍ തമ്പുരാന്‍ പ്രതികരിച്ചു. രൌദ്രഭീമന്‍ രാമകൃഷ്ണ പിള്ളയുടെയോ, ചെല്ലപ്പന്‍ പിള്ളയുടെയോ ആയിരുന്നു എങ്കില്‍ പന്തക്കാര്‍ ഉണ്ടായേനെ, എന്റെ ഭീമന്‍ ആയതിനാല്‍ ആണ് അതിനു താങ്കള്‍ താല്‍പ്പര്യം എടുക്കാതിരുന്നത്  എന്നായിരുന്നു തമ്പുരാന്റെ പരാതി. വൈദ്യുതി ഇല്ലാത്ത കാലത്ത് ഭീമന്റെയും ദുശാസനന്റെയും മുഖത്തെ ഭാവം ജനങ്ങള്‍ക്ക്‌ കാണാന്‍ ഈ പന്തം ആവശ്യം ആയിരുന്നു. ഇന്ന് സ്റ്റേജില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ബള്‍ബ്ബുകള്‍ ഉള്ളപ്പോള്‍ പന്തം ആവശ്യം ഇല്ലെന്നും എന്റെ കളിയോഗത്തിലെ കളികള്‍ക്ക് രൌദ്രഭീമനു പന്തം ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ട്  വര്‍ഷങ്ങള്‍ പലതായി എന്ന് പരമേശ്വരന്‍ നായരും.  പരമേശ്വരന്‍ നായരുടെ മറുപടിയില്‍  ഒട്ടും തൃപ്തികരം  ആകാതെയാണ് തമ്പുരാന്‍ അന്ന് പിരിഞ്ഞത്. 
 
ഒരിക്കല്‍ മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഒരു കളിക്ക് ബാലിവിജയം ആയിരുന്നു ആദ്യകഥ. തമ്പുരാന്റെ രാവണന്‍.  ബാലിയെ ബന്ധിക്കാന്‍ ചന്ദ്രഹാസവുമായി പുറപ്പെടുന്ന രാവണനെ നാരദന്‍ തടഞ്ഞു. കേവലം ഒരു വാനരനെ ബന്ധിക്കാന്‍    വാള്‍ എന്തിനു എന്നായി നാരദന്‍. ഈ ദിവ്യമായ വാള്‍ എനിക്ക് ലഭിച്ച കഥ അങ്ങ് കേട്ടിട്ടില്ലേ എന്നായി രാവണന്‍. ഓ! എനിക്കറിയാം! പരമശിവന്റെയും പാര്‍വതി ദേവിയും തമ്മിലുള്ള പ്രണയ കലഹം തീര്‍ത്തു വെച്ചതിനു  സമ്മാനമായി ലഭിച്ചതല്ലേ. ആ ദിവ്യമായ വാള്‍ പൂജാമുറിയില്‍ വെച്ചിട്ട് വരൂ നമുക്ക് വേഗം പോയി ബാലിയെ ബന്ധിച്ചു കൊണ്ട് വരാം എന്നു  നാരദനും.  രാവണന്‍ പൂജാമുറി തുറന്നു ചന്ദ്രഹാസം വെച്ച് പുഷ്പാര്‍ച്ചന നടത്തി നാരദനെയും കൂട്ടി  യാത്രയായി. അണിയറയില്‍ എത്തിയ ശേഷം നാരദ നടനോട് ശരിക്കും പ്രതികരിക്കാന്‍ തമ്പുരാന്‍ മടിച്ചില്ല. (പുരാണ പരമായി നോക്കിയാല്‍ നാരദന് അറിയാന്‍ പറ്റാത്ത വിവരങ്ങള്‍ എന്നും തന്നെ ഇല്ല എങ്കിലും) ബാലിവിജയത്തിലെ  രാവണ നടന്  പാര്‍വതീ വിരഹവും  കൈലസോദ്ധാരണവും  അവതരിപ്പിച്ചു ഫലിപ്പിക്കാന്‍  അവസരം ഉണ്ടാക്കി കൊടുക്കുവാന്‍ " കുറച്ചൊക്കെ അറിയാം" എന്നാവും നാരദന്‍ ഇവിടെ കാട്ടുക.  തന്നോട് എന്തോ സ്പര്‍ദ്ധ വെച്ചു കൊണ്ട്   നാരദ നടന്‍  മനപ്പൂര്‍വം ചെയ്ത പണിയാണ് എന്നായിരുന്നു  തമ്പുരാന്റെ വാദം.

പൊതുവേ ഫലിത രസപ്രിയനായ തമ്പുരാന്‍ ബാലി വിജയത്തിലെ രാവണനെ അവതരിപ്പിക്കുമ്പോള്‍  നാരദന്റെ നിര്‍ദ്ദേശ പ്രകാരം ചന്ദ്രഹാസം പൂജാ മുറിയില്‍ വെച്ച് പൂജ ചെയ്ത ശേഷം നാരദനെ വണങ്ങിയാവും ബാലിയെ ബന്ധിക്കാന്‍ യാത്രയാവുക. ഇവിടെ നാരദന്‍ രാവണനെ അനുഗ്രഹിക്കുന്നതിനു പകരം " നശിച്ചു പോകട്ടെ " എന്ന് പിക്കുന്നതായി രാവണന് സംശയം തോന്നുകയും, ഈ സംശയം നാരദനോട് ചോദിക്കുകയും വീണ്ടും ഒരു തവണ കൂടി  വണങ്ങി നാരദന്‍ അനുഗ്രഹിക്കുക തന്നെയാണോ എന്ന് ശ്രദ്ധിക്കുന്നതും വളരെ രസകരമായി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.

                               ശ്രീ. തമ്പുരാന്റെ ഹനുമാനും  ശ്രീ. രാമചന്ദ്രന്‍ ഉണ്ണിത്താന്റെ  ഭീമനും

ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളില്‍ പണ്ടൊക്കെ കഥയും വേഷവും നിശ്ചയിച്ച് കലാകാരന്മാര്‍ കളിക്ക് എത്തിയ ശേഷം ചില കലാകാരന്മാരുടെ മാസ്റ്റര്‍ പീസ്‌ വേഷങ്ങള്‍ കാണാനുള്ള  ആസ്വാദകരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി കഥയും വേഷങ്ങളും മാറ്റുക പതിവ് ആയിരുന്നു. അത്തരത്തില്‍ നിശ്ചയിച്ചിരുന്ന കഥകള്‍ മാറ്റി തമ്പുരാന്റെ ഹനുമാന്‍ കാണാനായി ലവണാസുരവധവും, തോരണയുദ്ധവും, സൌഗന്ധികവും നിശ്ചയിച്ചിട്ടുള്ള ധാരാളം  അനുഭവങ്ങള്‍  സ്മരണാര്‍ഹമാണ്‌ .

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

തമ്പുരാന്‍ സ്മരണകള്‍ -2

നളചരിതം ഒന്നിലെ നളന്‍, നാരദന്‍ , ഹംസം, രണ്ടിലെ നളന്‍, മൂന്നിലെ വെളുത്ത നളന്‍ , സുദേവന്‍, കാലകേയവധത്തില്‍ അര്‍ജുനന്‍, മാതലി ‍, അംബരീക്ഷചരിതത്തില്‍ ദുര്‍വാസാവ്, കീചകവധത്തില്‍ കീചകന്‍ തുടങ്ങിയ വേഷങ്ങളും പന്തളം കേരളവര്‍മ്മ തമ്പുരാന്‍ ധാരാളം അവതരിപ്പിച്ചിരുന്നു.


(ശ്രീ. തമ്പുരാന്റെ  സൌഗന്ധികത്തില്‍ ഹനുമാന്‍)

ദേവയാനി ചരിതത്തിലെ ശുക്രാചാര്യര്‍ അദ്ദേഹം ധാരാളം ചെയ്തിട്ടുള്ള വേഷങ്ങളില്‍ ഒന്നാണ്. കഥയിലേക്ക് കടന്നാല്‍ ബ്രുഹസ്പതിയും ശുക്രാചാര്യരും സഹപാഠികള്‍ ആണ്. ബ്രുഹസ്പതി ദേവഗുരുവും ശുക്രാചാര്യര്‍ അസുരഗുരുവും ആയി തീര്‍ന്നു എന്നതു മാത്രമാണ് വ്യത്യാസം. വിദ്യ അഭ്യസിക്കാന്‍ ശുക്രാചാര്യരെ സമീപിക്കുന്ന കചന്‍, താന്‍ ബ്രഹസ്പതിയുടെ പുത്രനാണെന്ന് പറയുമ്പോള്‍ നിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് അങ്ങിനെ ഒരു സംശയം തോന്നാതിരുന്നില്ല എന്ന് തമ്പുരാന്റെ ശുക്രന്‍ കാണിച്ചിരിക്കും. കചനെ ശിഷ്യന്‍ ആയി സ്വീകരിച്ച ശേഷം ആശ്രമത്തില്‍ തന്നോടൊപ്പം തന്റെ മകള്‍ ഉണ്ടെന്നും അവളെ പരിചയപ്പെടുത്താനായി വിളിക്കും. ഒന്ന് ശ്രദ്ധിച്ചിട്ട് അവള്‍ ഏതെങ്കിലും ജോലി തിരക്കിലാവും എന്ന് പറഞ്ഞു അവസാനിപ്പിക്കും. കചന്‍ പിന്നീടു ആശ്രമം ചുറ്റി കാണാന്‍ ഒരുങ്ങുമ്പോള്‍ ശുക്രാചാര്യര്‍ തനിക്കു ഒരു മകള്‍ ഉണ്ടെന്നു പറഞ്ഞു. ഈ ആശ്രമത്തിലെ എന്റെ ജീവിതത്തിനും വിദ്യ അഭ്യസിക്കുന്നതിനും അവള്‍ എനിക്ക് ഗുണകരമാവുമോ തടസ്സം ആവുമോ എന്ന് കചന് ചിന്തിക്കാന്‍ ഒരു അവസരം തീര്‍ച്ചയായും ഇത് മൂലം ഉണ്ടാകും.

                                                               തമ്പുരാന്റെ ഹംസം 

                    (ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയും ശ്രീ. തമ്പുരാന്റെ ഹംസവും)

 ശ്രീ. കളര്‍കോട് നാരായണന്‍ നായര്‍ എഴുതിയ അഹല്ല്യാമോക്ഷം എന്ന കഥകളി പണ്ട് ധാരാളം അരങ്ങുകളില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. അഹല്യയെ പ്രാപിക്കാന്‍ അര്‍ദ്ധരാത്രിയില്‍ ഗൌതമ വേഷം ധരിച്ചു ഇന്ദ്രന്‍ ചെയ്ത കപട നാടകത്താല്‍ ഗൌതമ ശാപത്തിന് ഇന്ദ്രന്‍ പാത്രമായി . അങ്ങിനെ സര്‍വാംഗലിംഗനായി നില്‍ക്കുന്ന ഇന്ദ്രനെ നാരദന്‍ നോക്കി കാണുന്ന രംഗം കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൌതമ മഹര്‍ഷിയായി ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും ഇന്ദ്രനായി ശ്രീ. മാങ്കുളവും നാരദനായി ശ്രീ. തമ്പുരാനുമായിരുന്നു രംഗത്ത് കഥയുടെ അരങ്ങേറ്റത്തിനും തുടര്‍ന്നുള്ള അവതരണങ്ങളിലും . തന്റെ ഗുരുനാഥന്മാരില്‍ ഒരുവന്‍ ആണ് ഇന്ദ്ര വേഷധാരി എന്നതുകൊണ്ട്‌ ഇവിടെ നര്‍മ്മത്തിനുള്ള സാദ്ധ്യതകള്‍ ഒന്നും തന്നെ അല്‍പ്പം പോലും കുറയ്ക്കാന്‍ തമ്പുരാന്‍ തയ്യാറായിരുന്നില്ല.

ദുര്യോധനവധം കഥയെ ആസ്പദമാക്കികൊണ്ടും ശ്രീകൃഷ്ണനെ മുഖ്യ കഥാപാത്രമാക്കി കൊണ്ടും പന്തളം പതാനി ഇല്ലത്ത് ശ്രീ. പരമേശ്വരന്‍ നമ്പൂതിരി അവര്‍കള്‍ രചിച്ച "ഭാഗവത്ദൂത് " എന്ന കഥകളി പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു വന്നിരുന്നു. ഇതില്‍ തമ്പുരാന്റെ ദുര്യോധനനും ചെന്നിത്തല ആശാന്റെ കൃഷ്ണനുമാണ് ആ ഭാഗത്ത്‌ കൂടുതല്‍ ഉണ്ടായിട്ടുള്ളത്. ശ്രീകൃഷ്ണ കപടനിദ്ര എന്ന ഭാഗവും ഇതില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് . മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരോടൊപ്പം നില്ക്കാന്‍ കൃഷ്ണനെ ക്ഷണിക്കാന്‍ അര്‍ജുനന്‍ എത്തി കപട നിദ്രയില്‍ കിടക്കുന്ന കൃഷ്ണന്റെ കാല്‍ക്കാന്‍ ഇരിക്കുന്ന അര്‍ജുനനെയും പിന്നീടു കൌരവരോട് ഒപ്പം നില്ക്കാന്‍ ക്ഷണിക്കാന്‍ എത്തുന്ന ദുര്യോധനനെയും കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്പരം ശതൃക്കളായ ഈ സഹോദരന്മാരുടെ കൃഷ്ണന്റെ തലക്കലും കാല്‍ക്കലും ആയുള്ള ഇരുപ്പും രസകരമാണ്. ഒരു പക്ഷെ കൂടുതല്‍ കെട്ടി ശീലമുള്ളതു കൊണ്ടാകാം തമ്പുരാന്‍ അല്ലാതെ വേറെ ആര് ഈ കഥയിലെ ദുര്യോധനന്‍ ചെയ്താലും ഇത്രയും നന്നാവുമോ എന്ന് സംശയിച്ചു പോകും . ഈ കഥയില്‍ വേഷം കെട്ടിയിട്ടുള്ള നടന്‍ എന്നാ നിലയില്‍ ഫാക്റ്റ് പത്മനാഭന്‍ കുട്ടി ജ്യേഷ്ടന് കഥയും അതിന്റെ അവതരണത്തെയും പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍സാധിക്കും.


ഒരു നല്ല കഥകളി കലാകാരന്‍ എന്നതിനും ഉപരിയായി ഒരു നല്ല മനസ്സിനും സ്വന്തക്കാരന്‍ ആയിരുന്നു തമ്പുരാന്‍ എന്നതും സ്മരിക്കേണ്ടത് തന്നെയാണ്. ഒരിക്കല്‍ കൊല്ലം പരവൂരില്‍ ഒരു കഥകളി . അന്നത്തെ കളിക്ക് കൃഷ്ണന്‍ നായര്‍ ആശാന്‍ , മാങ്കുളം തിരുമേനി , ഹരിപ്പാട് ആശാന്‍, ചെന്നിത്തല ആശാന്‍ , തകഴി കുട്ടന്‍ പിള്ള, കലാമണ്ഡലം കേശവന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കളി കഴിഞ്ഞു പിരിയുമ്പോള്‍ അന്നത്തെ മദ്ദള കലാകാരനും ചെന്നിത്തല ആശാന്‍ ഒഴികെ ബാക്കി എല്ലാ കലാകാരന്മാരും ചടയമംഗലത്ത് അവര്‍ ഏറ്റിരുന്ന കളിക്ക് പങ്കെടുക്കാന്‍ ഒന്നിച്ചു യാത്രയായി. ചെന്നിത്തല ആശാന് അന്ന് കളി ഇല്ല. മദ്ദള കലാകാരനും ചെന്നിത്തല ആശാനും ഒന്നിച്ചായിരുന്നു മടക്കയാത്ര. മടക്കയാത്രയില്‍ മദ്ദള കലാകാരന് അന്നേ ദിവസം തിരുവല്ലയില്‍ ഒരു കഥകളി ഉണ്ട്. എന്ന് അറിഞ്ഞപ്പോള്‍ ചെന്നിത്തല ആശാന് ചെറിയ വിഷമം തോന്നി. തന്റെ സഹ പ്രവര്‍ത്തകര്‍ക്ക് എല്ലാം കളിയുണ്ട്. തനിക്കു മാത്രം ഇന്ന് കളി ഇല്ല എന്ന വിഷമത്തോടെ " ശ്രീവല്ലഭനും എന്നെ കൈ വിട്ടോ" (അക്കാലത്തു തിരുവല്ലയില്‍ നടക്കുന്ന വഴിപാട്ട് കളികളില്‍ കൂടുതല്‍ അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്ന കാരണത്താല്‍ .) എന്ന് ചിന്തിച്ചു കൊണ്ടാണ് വീട്ടിലേക്കു പോയത്.


അന്ന് തിരുവല്ലയില്‍ പ്രസിദ്ധനായ ഒരു വര്‍മ്മയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷവും അതെ തുടര്‍ന്നു തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഥകളിയുമായിരുന്നു തീരുമാനിച്ചിരുന്നത്. കഥകളിക്കു ക്ഷണിച്ചിരുന്ന കലാകാരന്മാര്‍ക്കും ഉച്ചഭക്ഷണം വര്‍മ്മയുടെ വീട്ടില്‍ ആയിരുന്നു. പള്ളിപ്പുറം ആശാന്‍, കുടമാളൂര്‍, തമ്പുരാന്‍ തുടങ്ങിയ കലാകാരന്മാരോടൊപ്പം മദ്ദള കലാകാരനും അവിടെ ഉച്ച ഭക്ഷണത്തിന് ഒത്തു ചേര്‍ന്നപ്പോള്‍ മദ്ദള കലാകാരനില്‍ നിന്നും പരവൂരെ കളി കഴിഞ്ഞു ചെന്നിത്തല ആശാന്‍ മാത്രം വീട്ടിലേക്കും ബാക്കി എല്ലാവരും ചടയമംഗലത്തിനു പോയെന്നും തമ്പുരാന്‍ മനസിലാക്കി.  ഉച്ച ഊണ് കഴിഞ്ഞപ്പോള്‍ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെ പ്രധാന ചുമതലക്കാരനില്‍ ഒരുവനും പ്രസിദ്ധ സംഗീതഞ്ജനുമായ ശ്രീ. എല്‍.പി . ആര്‍. വര്‍മ്മ അവര്‍കള്‍ അന്നത്തെ കഥകളിക്കു കഥയും വേഷങ്ങളും എങ്ങിനെ ആവാം എന്ന് കലാകാരന്മാരുമായി ആലോചന നടത്തി. പള്ളിപ്പുറം ആശാന്റെ രാവണനും കുടമാളൂരിന്റെ രംഭയുമായി രംഭാപ്രവേശം എന്നും അടുത്ത കഥ കല്യാണസൌഗന്ധികവും  പിന്നീട് സന്താനഗോപാലവും എന്ന് തീരുമാനം ആയി. തിരുവല്ലയിലെ യുവ കഥകളി കലാകാരന്മാര്‍ ആരെങ്കിലും സൌഗന്ധികത്തില്‍ ഭീമന്‍ ആകട്ടെ എന്ന് തീരുമാനം ആയപ്പോള്‍ തമ്പുരാന്‍ ശ്രീ. എല്‍.പി . ആര്‍. വര്‍മ്മ അവര്‍കളെ സ്വാധീനിച്ചു. പള്ളിപ്പുറവും കുടമാളൂരും പോലെ തരാതരാം കലാകാരന്മാരുടെ രംഭാ പ്രവേശം കഴിഞ്ഞ്‌ ഒരു സൌഗന്ധികം എങ്കില്‍ തരാതരം ഉള്ള ഭീമനും ഹനുമാനും തന്നെ വേണം എന്ന് അറിയിച്ചു. ചെല്ലപ്പന്‍ പിള്ളക്ക് ഇന്ന് കളി ഇല്ല. അദ്ദേഹം വീട്ടില്‍ ഉണ്ട്. ചെന്നിത്തലക്ക് പോയി ചെല്ലപ്പന്‍ പിള്ളയെ കൂട്ടി വരിക എന്നതാണ് ശരിയായ മാര്‍ഗ്ഗം. കളി ദിവസം വേറെ ആരെങ്കിലും ചെന്ന് വിളിച്ചാല്‍ അദ്ദേഹം വരും എന്ന് തോന്നുന്നില്ല. അതുകൊണ്ട് താങ്കള്‍ തന്നെ ( ശ്രീ. എല്‍.പി . ആര്‍. വര്‍മ്മ) പോകണം. താങ്കള്‍ ചെന്ന് വിളിച്ചാല്‍ അദ്ദേഹം വരാതിരിക്കുക ഇല്ലല്ലോ എന്ന് തമ്പുരാന്‍ അങ്ങിനെ തമ്പുരാന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീ. എല്‍. പി. ആര്‍. വര്‍മ്മ സ്കൂട്ടര്‍ എടുത്തു ചെന്നിത്തലക്ക് പോയി കയ്യോടെ അരങ്ങിലെക്കുള്ള ഭീമനെയും കൂട്ടി എത്തി. 
കഥകളിക്കു വിളിച്ചാല്‍ അവിടെ ചെന്ന് വേഷം കെട്ടി പണം വാങ്ങി പോകുക എന്നതില്‍ കവിഞ്ഞു എത്ര കലാകാരന്മാര്‍ക്ക് ഇങ്ങിനെയുള്ള ചിന്താഗതികള്‍ ഉണ്ടാകും എന്ന് ചിന്തിക്കേണ്ടതു തന്നെയാണ്.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ധാരാളം വഴിപാടു കഥകളികള്‍ വളരെ പണ്ട് മുതലേ നടക്കാറുണ്ട്. ഭഗവത് ചൈതന്യം നേരിട്ട് അറിയുവാന്‍ കഴിവുള്ള ഒരു മഹാമുനി( വില്ല്വ മംഗലത്ത് സ്വാമിയാര്‍ എന്നാണ് സങ്കല്പം) ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ ഭഗവത് ചൈതന്യം കണ്ടില്ലാ എന്നും പിന്നീടു ക്ഷേത്ര മതിലിന്മേല്‍ കിടന്നു കൊണ്ട് ക്ഷേത്രത്തില്‍ നടന്ന കഥകളി ഭഗവന്‍ ദര്‍ശിക്കുന്നത് മുനീന്ദ്രന്‍ ജ്ഞാന ദൃഷ്ടിയാല്‍ കണ്ടുവെന്നും പിന്നീട് ഭഗവത് സമീപം എത്തിയ മുനിവര്യനോട്‌ "കഥകളിയും കദളിപ്പഴവും" എനിക്ക് വളരെ പ്രിയമാണ് എന്ന് ഭഗവാന്‍ അരുളിച്ചെയ്തു എന്ന ഒരു വിശ്വാസമാണ് ഈ കഥകളി വഴിപാടിന് പിന്നിലെ കഥ. ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ ശ്രീവല്ലഭന്‍ കനിഞ്ഞാലെ (ഉദ്യോഗസ്ഥര്‍ അല്ലാത്ത പണ്ടത്തെ  കഥകളി  കലാകാരന്മാരുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്. ഇന്നുള്ള കലാകാരന്മാരുടെ രീതി എനിക്ക് അറിവില്ല. ) കഥകളി കലാകാരന്റെ കയ്യില്‍ ചില്ലറ കാണുകയുള്ളൂ എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ കഥകളി കലാകാരന്മാരുടെ ഈശ്വരനായ ശ്രീവല്ലഭന്റെ നാട്ടുകാര്‍ക്കും ഭക്തന്മാര്‍ക്കും തിരുവല്ലയില്‍ പതിവായി ശ്രീവല്ലഭ ക്ഷേത്രത്തില്‍ കളിക്ക് എത്തിയിരുന്ന കലാകാരന്മാരെ പറ്റി ചെറിയ പരാതികളും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു വെളിയില്‍ ഉള്ള അണിയറയില്‍ കഥകളിക്കു വരും മണ്ഡപത്തില്‍ കളിക്കും കാശും വാങ്ങിപ്പോകും എന്നല്ലാതെ ക്ഷേത്ര മതിലിനു അകത്തേക്ക് കയറുന്ന കലാകാരന്മാര്‍ ചുരുക്കം ആണെന്ന് തന്നെയാണ് പരാതി. ഇവരെല്ലാം എത്രയോ മണിക്കൂറുകളോളം യാത്ര ചെയ്തെത്തുന്നത് ഒരു ആസ്വാദക സംഘമോ ,ഏതെങ്കിലും സംഘടനയോ നടത്തുന്ന പരിപാടികള്‍ക്കല്ല. ഒരു ദൈവീക സങ്കല്‍പ്പത്തിന്റെ നിഴലില്‍ (കഥകളി എന്തെന്ന് അറിയാത്തവരാണ് വഴിപാട്ടുകാര്‍ അധികവും) നടക്കുന്ന വഴിപാട് കളികള്‍ക്കാണ്. ചെങ്ങന്നൂര്‍ ആശാനും, കൃഷ്ണന്‍ നായര്‍ ആശാനും, മാങ്കുളം തിരുമേനിയും പലപ്പോഴും കളികഴിഞ്ഞ് ക്ഷേത്ര കളത്തില്‍ കുളിച്ച് , ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പോകും എന്ന് പലരും പറഞ്ഞു അറിവുണ്ട്.

ശ്രീ.പന്തളം കേരളവര്‍മ്മ തമ്പുരാനും ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പുതിരിയും കളിക്ക് എത്തുമ്പോള്‍ ഇവര്‍ ദീപാരാധനക്ക് മുന്‍പ് ക്ഷേത്ര മതിലകത്ത് കയറി ക്ഷേത്രത്തിനു ചുറ്റും കുറഞ്ഞത്‌ മൂന്നു തവണ ( ഒരു പക്ഷെ സംസാരിച്ചു കൊണ്ട് കൂടി ആവാം) പ്രദക്ഷിണം ചെയ്തു തൊഴും . (എന്റെ കൊച്ചച്ചന്‍ തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിലെ ജീവനക്കാരന്‍ ആയിരുന്നതിനാല്‍ അദ്ദേഹം പലപ്പോഴും ഇക്കാര്യം എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. ). ഇത് ശ്രദ്ധിച്ചിട്ടുള്ള ക്ഷേത്ര ജീവനക്കാര്‍ക്കും, നാട്ടുകാര്‍ക്കും എല്ലാം ഈ കലാകാരന്മോട് തോന്നിയിട്ടുള്ള സ്നേഹം വിലമതിക്കാന്‍ ആവാത്തത് തന്നെയാണ് .