പേജുകള്‍‌

2013, ജൂൺ 19, ബുധനാഴ്‌ച

ചെന്നൈയിൽ തിരനോക്കിയ തിരനോട്ടം (ഭാഗം -2)

കിരാതം കഥകളിയിൽ   അവതരിപ്പിച്ച ആദ്യ രംഗത്തിൽ അർജുനൻ  പരമശിവനെ തപസ്സു ചെയ്ത് ദിവ്യാസ്ത്രങ്ങൾ  നേടുവാനായി പാഞ്ചാലിയോട്‌ യാത്ര ചോദിക്കുമ്പോൾ വിഷമം പ്രകടിപ്പിക്കുന്ന  പാഞ്ചാലിയെ  ആശ്വസിപ്പിക്കാനായി അർജുനൻ ശിവ പ്രീതിയുടെ മഹത്വം ഉൾക്കൊള്ളുന്ന മാർക്കണ്ഡേയന്റെ  കഥയാണ്  അവതരിപ്പിച്ചത്.

                                                       അർജുനൻ  പാഞ്ചാലി

 14 വയസ്സു വരെ മാത്രമേ ആയുസ്സ് ഉള്ള ഒരു ബ്രാഹ്മണബാലനെ  യമലോകത്തേക്ക് കൂട്ടി പോകുവാൻ യമൻ എത്തി. ബാലൻ പേടിച്ച് കരഞ്ഞു കൊണ്ട് ശിവലിംഗത്തിൽ  കെട്ടിപ്പിടിച്ച് കരഞ്ഞു. യമൻ കയറിട്ട് ബാലനെ വലിച്ചപ്പോൾ ശിവലിംഗം പൊട്ടി. ശിവൻ  പ്രത്യക്ഷപ്പെട്ട് യമനെ വധിച്ച ശേഷം ബാലനെ അനുഗ്രഹിച്ച് ദീർഘായുസ് നൽകി എന്നതാണ് കഥ. 

പാഞ്ചലിയോട് വിട പറഞ്ഞ അർജുനൻ കൈലാസ പർവതം നിലകൊള്ളുന്ന   ഉത്തരഭാഗം നോക്കി നടകൊള്ളുന്നു. കൈലാസമലയുടെ അടിവാരത്തിൽ എത്തിയ അർജുനൻ കൈലാസമലയെ നോക്കി നമസ്കരിച്ചു. പിന്നീട് പരമശിവനെ പ്രാർത്ഥിക്കുന്നു.  
അല്ലയോ പരമേശ്വരാ! ദുഷ്ടബുദ്ധികളായ കൌരവർ ഞങ്ങളെ ചതിച്ച് വനത്തിൽ അയച്ചു. ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റി കാത്തു രക്ഷിക്കേണമേ!

കൈലാസത്തിന്റെ താഴ്വരയിൽ   സുഗന്ധം പരക്കുന്നത് അർജുനന്  അനുഭവപ്പെട്ടു. പൂക്കളും വള്ളികളും നിറഞ്ഞ മരങ്ങൾ കാണുന്നു. ശിവമന്ത്രോച്ചാരണം കേൾക്കുന്നു. യാഗങ്ങൾ നടത്തുന്നത് കാണുന്നു. യാഗാഗ്നി മദ്ധ്യത്തിൽ ചിത്രശലഭങ്ങൾ പറന്നെത്തി അഗ്നിയിൽ പതിച്ചിട്ട് ഒരു ആപത്തും ഇല്ലാതെ വീണ്ടും പറന്നുയരുന്നത് അർജുനൻ വിസ്മയത്തോടെ നോക്കി നിന്നു (ഇത്  സ്വപ്നമാണോ യഥാർത്ഥമാണോ  എന്ന സംശയം തോന്നിയ അർജുനൻ സ്വയം ശരീരം നുള്ളിനോക്കി ഉറപ്പു വരുത്തി!). തപസ്സു ചെയ്യാൻ ഉചിതമായ ഗംഗാനദീ തീരത്തുള്ള ഒരു പ്രദേശം അർജുനൻ കണ്ടെത്തി.  ചെറുപ്പത്തിൽ ഗംഗയിൽ സ്നാനം ചെയ്തിട്ടുള്ളത് അർജുനൻ സ്മരിച്ചു. 

                                                                     അർജുനൻ

തന്റെ വംശത്തിലുള്ള ഒരു രാജാവ് പരമശിവനെ ഭജിച്ച് ഭൂമിയിൽ എത്തിച്ചതാണ് ഗംഗാനദി എന്ന് അർജുനൻ സ്മരിച്ചു (?). (അർജുനൻ ചന്ദ്രവംശജനാണ് . പരമശിവനെ ഭജിച്ച്  ഗംഗയെ ഭൂമിയിൽ എത്തിച്ചത്‌  സൂര്യവംശജനായ ഭഗീരഥൻ എന്ന രാജാവ് ആണ് ).  അർജുനൻ വസ്ത്രം ഊരിവെച്ചശേഷം ഗംഗയിൽ സ്നാനം ചെയ്തു. ശരീരത്തിൽ ഭസ്മം പുരട്ടി,  മരത്തിന്റെ കറയെടുത്ത്  മുടിയിൽ പുരട്ടി ജട കെട്ടി. മരവുരി (മരത്തിന്റെ തോലുരിച്ച് ) ധരിച്ച്‌ ശിവനെ മനസ്സിൽ സ്മരിച്ചു കൊണ്ട് ഒറ്റക്കാലിൽ നിന്നു തപസ്സ് ആരംഭിച്ചു.

                                          കാട്ടാളനും കാട്ടാളത്തിയും ചേർന്നുള്ള  തിരനോട്ടം

 അടുത്തതായി കാട്ടാളനും കാട്ടാളത്തിയും ചേർന്നുള്ള തിരനോട്ടവും  പിന്നീട് കാട്ടാളന്റെ തിരനോട്ടവുമാണ്  അവതരിപ്പിച്ചത്. 

(ഈ അവതരണം സാധാരണയായി ഞാൻ കണ്ടിട്ടുള്ളതിൽ നിന്നും വിഭിന്നമായാണ് എനിക്ക് അനുഭവപ്പെട്ടത്. കാട്ടാളന്റെ തിരനോട്ടമാവും ആദ്യം ഉണ്ടാവുക. അത്  കഴിഞ്ഞാൽ   കാട്ടാളവേഷം ധരിച്ച പരമശിവനും പാർവതിയും തിരയ്ക്കുള്ളിൽ  പ്രത്യക്ഷമായി  പിന്നീട്  തിര താഴ്ത്തി അവർ ധരിച്ച രൂപം പരസ്പരം നോക്കി കാണുന്ന രീതിയാണ് കണ്ടിട്ടുള്ളത്. )
 
കാട്ടാളത്തിയുടെ രൂപം ധരിച്ച  പാർവതീ ദേവി പൂവിറുത്തു കൊണ്ടിരിക്കുമ്പോൾ കാട്ടാളവേഷധാരിയായ ശിവൻ എത്തുന്നതും പരസ്പരം ശ്രദ്ധിക്കുകയും  അൽപ്പ സമയം കഴിഞ്ഞ് അവർ പരസ്പരം മനസിലാക്കുന്ന രീതിയിലാണ്  രംഗം അവതരിപ്പിച്ചത്.  പണ്ട് ആനയുടെ വേഷത്തിൽ അവർ ഈ പ്രദേശത്ത് എത്തിയതും ക്രീഡിച്ചതും ഗണപതി ജനിച്ചതും സ്മരിച്ചു. വാനരവേഷത്തിൽ  ക്രീഡിച്ചതും ശിവപാർവതിമാർ സ്മരിച്ചു.   

(ആനയുടെ വേഷത്തിൽ  ശിവപാർവതിമാർ ക്രീഡിച്ചപ്പോൾ ഒരു കുട്ടി ജനിച്ചതു പോലെ വാനരരൂപത്തിലും ഒരു കുട്ടി ജനിക്കുമോ എന്നു  ചിന്തിച്ച് പാർവ്വതി വിഷാദിച്ചു. ഇതു മനസിലാക്കിയ ശിവൻ വായുവിനെ സ്മരിക്കുകയും വായു ദേവൻ ശിവന്റെ വീര്യത്തെ വാനരപ്രമുഖനായ കേസരിയുടെ ഭാര്യ അഞ്ജനയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തന്മൂലം അഞ്ജന ഗർഭം ധരിക്കുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ആ കുട്ടിയാണത്രേ ഹനുമാൻ. )
 
കാട്ടാളന്റെയും കാട്ടാളത്തിയുടെ വേഷത്തിലും  ക്രീഡിക്കുകയും ചെയ്തപ്പോൾ ജനിച്ച കുട്ടി വളരെ വേഗം വളരുകയും (വേട്ടക്കൊരുമകൻ കഥ) ചെയ്തതും  രംഗത്ത് അവതരിപ്പിച്ചു. കലിയുഗത്തിലെ ജനങ്ങൾക്ക് അനുഗ്രഹം നൽകി വസിക്കണം എന്നും വേട്ടക്കൊരുമകനെ തൃപ്തിപ്പെടുത്തുവാൻ ഭക്തർകൾ "പന്തീരായിരം" എന്ന നേർച്ച നടത്തും എന്നും അനുഗ്രഹിക്കുന്നു.  (ഇതുവരെ  അവതരിപ്പിച്ചു കണ്ടു ശീലം ഇല്ലാത്ത ഈ ആട്ടങ്ങൾ കണ്ടപ്പോൾ   ഒരു പുതുമ അനുഭവപ്പെട്ടു.)  

                                                                    കാട്ടാളൻ

                                                                      കാട്ടാളത്തി

                                                          കാട്ടാളനും കാട്ടാളത്തിയും

                                                           കാട്ടാളനും കാട്ടാളത്തിയും

                                                                      കാട്ടാളത്തി

  (കാട്ടാളനും കാട്ടാളത്തിയും പരസ്പരം നോക്കിക്കണ്ട    ശേഷം ഭക്തനായ അർജുനനോടു യുദ്ധം വേണ്ട, അവന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ച് വരങ്ങൾ നൽകിയാൽ മതി എന്ന് കാട്ടാളത്തി പറയുമ്പോൾ അർജുനന് അൽപ്പം അഹങ്കാരം ഉണ്ടെന്നും, അത് അടക്കിയ ശേഷം വരം നൽകാമെന്നും കാട്ടാളൻ  അറിയിക്കുന്നു.  അഹങ്കാരിയായ  ഭസ്മാസുരൻ എന്ന ഭക്തന്  താൻ ചിന്തിക്കാതെ വരം നൽകുകയും, അവന് ലഭിച്ച  വരസിദ്ധി ഫലിക്കുമോ എന്ന്  അറിയുവാൻ  വരം നൽകിയ തന്റെ മേൽ പരീക്ഷണം  ചെയ്യാൻ   ഭാസ്മാസുരൻ  തയ്യാറായതും ഒടുവിൽ താൻ വിഷ്ണുവിനെ അഭയം പ്രാപിക്കേണ്ടി വന്നതുമായ കഥയാണ് സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. )

(അർജുനന്റെ  തപോസ്ഥലത്തേക്ക് കാട്ടാളവേഷധാരികളായ ശിവപാർവതിമാർ,  ഗണപതി, സുബ്രഹ്മണ്യൻ, അനുചരന്മാർ എന്നിവർ  ഒന്നിച്ച് യാത്രയായി എന്നാണ് കഥയിൽ.  പക്ഷെ അങ്ങിനെയുള്ള  അവതരണം  കണ്ടുള്ള അനുഭവം ഉണ്ടായിട്ടില്ല.)

  കുട്ടികാട്ടാളന്മാരായി എത്തിയ ഗണപതിയും  സുബ്രഹ്മണ്യനും ഉൾപ്പെടുന്ന അവതരണമാണ് ഉണ്ടായത്. ഗണപതിക്കും സുബ്രഹ്മണ്യനും   ഇഷ്ട ആഹാരം നൽകി.    ദുര്യോധനൻ അയച്ച മൂകാസുരൻ പന്നിയുടെ വേഷത്തിൽ എത്തുന്നതറിഞ്ഞ കാട്ടാളൻ ആയുധങ്ങളെല്ലാം കുട്ടികാട്ടാളന്മാരുടെ സഹായത്തോടെ തേച്ചു മൂർച്ചകൂട്ടി പുറപ്പെട്ടു. പന്നിയെ പിടിക്കുവാൻ വലകെട്ടി. പന്നിയെ അമ്പെയ്തു കൊന്നാലുടൻ പന്നിയെയും തൂക്കിപോകണം എന്ന് കുട്ടികാട്ടാളന്മാർക്ക് കാട്ടാളൻ ഉത്തരവിട്ടു. പന്നിയെ വേട്ടയാടുവാൻ   കാട്ടാളനും കാട്ടാളത്തിയും കുട്ടികാട്ടാളന്മാരും കാട്ടിനുള്ളിൽ പത്തു ദിക്കും ഞെട്ടും വിധത്തിൽ ആരവം മുഴക്കി നീങ്ങി.

 അർജുനന്റെ തപോസ്ഥലത്തെത്തി കാട്ടാളൻ അർജുനനുമായി ഏറ്റുമുട്ടുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. 
 "എട്ടു ദിക്കിലും പുകഴ് പെട്ടോരർജുനനഹം"  എന്ന അർജുനന്റെ പദത്തിന് പാഞ്ചാലീ സ്വയംവരം കഥയും ഏകലവ്യന്റെ കഥ അറിഞ്ഞ്  ഗുരുനാഥനായ ദ്രോണരോട് അർജുനൻ സങ്കടം അറിയിച്ചതും,  ഗുരുദക്ഷിണയായി ഏകലവ്യന്റെ പെരുവിരൽ   ദ്രോണർ  വാങ്ങിയ കഥയുമാണ്  കാട്ടാളൻ അവതരിപ്പിച്ചത്. സാധാരണ അവതരിപ്പിച്ചു  കണ്ടിട്ടില്ലാത്തതിനാൽ  ഈ അവതരണവും എനിക്ക്  പുതുമ നിറഞ്ഞതായി അനുഭവപ്പെട്ടു. 

( "എട്ടു ദിക്കിലും പുകഴ് പെട്ടോരർജുനനഹം" എന്ന  പദത്തിന് കാട്ടാളന്റെ  പരിഹാസത്തിൽ സഭയിൽ കേമന്മാരായ നിന്റെയും   സഹോദരന്മാരുടെയും  മുൻപിൽ വെച്ച്  പാഞ്ചാലിയുടെ  വസ്ത്രം ദുശാസനൻ  അഴിച്ചതും  അപ്പോൾ  നിങ്ങൾ  തലയും കുനിച്ച്  ബൊമ്മ കണക്കെ  നിന്നതും ഞാൻ കേട്ടിട്ടുണ്ട് എന്ന ആട്ടമാണ് സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. 
"കള്ള കൃഷ്ണനെന്നുള്ളവൻ കൊള്ളാം ചങ്ങാതി" എന്ന പദത്തിന്റെ ആട്ടത്തിൽ കൃഷ്ണൻ ചെയ്ത "ഗോപസ്ത്രീകളുടെ വസ്ത്രാപഹരണം" കഥയാണ്‌ കാട്ടാളൻ  അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. )

യുദ്ധം മുറുകി പല വിധത്തിലുള്ള ആസ്ത്ര- ശസ്ത്രപ്രയോഗങ്ങൾക്കു  ശേഷം     മുഷ്ടി യുദ്ധത്തിൽ   കാട്ടാളൻ അർജുനനെ തൂക്കി എറിഞ്ഞു. അർജുനൻ മലയുടെ അടിവാരത്തിൽ പതിക്കുകയും  കാട്ടാളൻ   കാട്ടുവള്ളികൾ എറിഞ്ഞ് അടിവാരത്തിൽ   നിന്നും അർജുനനെ മുകളിൽ കൊണ്ടു വരുന്നതായിട്ടാണ് അവതരിപ്പിച്ചത്  (ഇത്  കീഴ്പ്പടം ആശാന്റെ ആട്ടത്തിന്റെ ശൈലിയാണ് എന്നാണ് അറിവ്. അദ്ദേഹത്തിന്റെ ശിഷ്യന്മാർ അത് നിലനിർത്തുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷവും ഉണ്ട്).
 
                                                              കാട്ടാളനും അർജുനനും

                                                       ശിവൻ , പാർവതി, അർജുനൻ

ശ്രീ. കലാമണ്ഡലം മനോജ്‌ കുമാർ അർജുനനായും ശ്രീ. സദനം ഭാസി കാട്ടാളനായും ശ്രീ. പീശപ്പിള്ളി രാജീവൻ  കാട്ടാളത്തിയായും  രംഗത്തെത്തി വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. കാട്ടാളത്തിയുടെ  വേഷഭംഗി പ്രശംസനീയം തന്നെ.  ശ്രീ. സദനം ഭാസിയുടെ വേഷങ്ങളിലെ  കലാശത്തിന്റെ ഭംഗി വളരെ  ആസ്വദിച്ചു. കാട്ടാളന്റെ ഞൊറി കുറച്ചു കൂടി ഇറക്കം വേണ്ടിയതായിരുന്നു. 
   ശ്രീ. കലാമണ്ഡലം ശ്രീരാമൻ  പാഞ്ചാലി, പാർവ്വതി എന്നീ വേഷങ്ങളും    കലാമണ്ഡലം ശിബിചക്രവർത്തി ,   ജിഷ്ണു കെ. മനോജ്‌  എന്നിവർ കുട്ടികാട്ടാളന്മാരുടെ  വേഷങ്ങളും  ചെയ്തു.   
   
ശ്രീ. നെടുമ്പള്ളി രാംമോഹൻ, ശ്രീ. കലാമണ്ഡലം അജേഷ് പ്രഭാകർ എന്നിവർ സംഗീതവും ശ്രീ. കലാനിലയം രതീഷ്‌ ചെണ്ടയും ശ്രീ. കലാനിലയം രാകേഷ് മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം രവികുമാർ ചുട്ടിയും  ശ്രീ. നാരായണൻ,  ശ്രീ. രമേഷ് എന്നിവർ അണിയറ ജോലികളും  ചെയ്തു കളിയുടെ വിജയത്തിനായി പ്രവർത്തിച്ചു. തൃശൂർ കഥകളി ക്ലബ്ബിന്റെ ചമയങ്ങളാണ് കളിക്ക് ഉപയോഗിച്ചത്.

തിരനോട്ടത്തിന്റെ കഥകളി പ്രവർത്തനങ്ങൾ ചെന്നൈയിൽ കൂടുതൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ്  ചെന്നൈയിലെ കഥകളി ആസ്വാദകർക്കുള്ളത്. തിരനോട്ടത്തിന്റെ പ്രവർത്തനങ്ങൾ ചെന്നൈയിലെ കഥകളി ആസ്വാദകർ ഹാർദ്ദവപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നതിന് വ്യക്തമായ തെളിവാണ്  മഹാലിംഗപുരം സോപാനം ആഡിറ്റോറിയത്തിൽ നിറഞ്ഞു കാണപ്പെട്ട ആസ്വാദകർ.


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്ക് സമീപം ഇരട്ടക്കുളങ്ങര ഗ്രാമത്തിൽ  ജനിച്ച ശ്രീ. രാമവാര്യർ ഇരട്ടക്കുളങ്ങര ശിവ ക്ഷേത്രത്തിലെ കളത്തട്ടിൽ വൃതമനുഷ്ടിച്ചു രചിച്ച ഭക്തി പ്രധാനമായ കഥയാണ് കിരാതം. കഥ പനയോലയിൽ എഴുതി ക്ഷേത്രത്തിന്റെ തൃപ്പടിയിൽ സമർപ്പിച്ച ശ്രീ. രാമവാര്യർ അവർകളെ  ഒരു കൂറ്റൻ കാള എവിടെ നിന്നോ ഓടിയെത്തി  ക്ഷേത്രാങ്കണത്തിൽ വെച്ച് തന്നെ കുത്തി മലർത്തി എന്നാണ് പറയപ്പെടുന്നത്‌. ദാരിദ്ര്യ ദുഃഖം അനുഭവിച്ച് കഴിഞ്ഞു കൂടിയ അദ്ദേഹത്തിൻറെ കിരാതം കഥയിലെ വരികൾ :

"മന്മഥ നാശന മമ കർമ്മമേവമോ
ജന്മം ഒടുങ്ങുവാൻ വരം കന്മഷാരേ തരേണമേ
ദേവ ദേവ തവ പാദേ  ആവോളം ഞാനർപ്പിച്ചൊരു 

പൂവുകൾ കാണുന്നിതല്ലോ  കേവലം കാട്ടാള മൗലൗ !
....................................................................................
കർമ്മണാ മനസാ വാചാ ദുർമ്മതി ഞാൻ ചെയ്തതെല്ലാം       ബ്രഹ്മമേ!പൊറുത്തെന്നുടെ ജന്മ മുക്തി വരുത്തേണമേ.. 

എന്നാണല്ലോ ? പരമശിവൻ തന്റെ വാഹനമായ കാളയെ അയച്ച് ശ്രീ.  രാമവാര്യർക്ക് ജന്മമുക്തി നല്കി എന്നാണ് പറയപ്പെടുന്നത്. അത്ര കണ്ട് ഭക്തിയുടെ മൂല്യം നിറഞ്ഞു നിൽക്കുന്ന കിരാതം കഥകളിയുടെ അവതരണത്തിൽ രണ്ടു കുട്ടികാട്ടാളന്മാരുടെ അരങ്ങു  പ്രവർത്തികൾ   കഥകളിയുടെ അന്തസ്സിനു ഒട്ടും തന്നെ  യോജിച്ചതായി തോന്നിയില്ല. ഗണപതിയും സുബ്രഹ്മണ്യനും കുട്ടികാട്ടാളവേഷം ധരിച്ച് എത്തി  സുബ്രഹ്മണ്യൻ,  ഗണപതിക്ക്  ഉദരം മാത്രമല്ല വലുത്  പ്രുഷ്ടവും വലുതാണ്‌ എന്ന് ശിവ വേഷധാരിയായ കാട്ടാളന് ചൂണ്ടി കാട്ടുകയുണ്ടായി.
  തപസ്സു ചെയ്യുന്ന അർജുനന്റെ സമീപം ദുര്യോധനൻ അയച്ച മൂകാസുരൻ  പന്നിയുടെ വേഷത്തിൽ എത്തുന്നു എന്നാണ് കഥയിൽ. എന്നാൽ രംഗത്ത് "ചാടി കളിച്ചുകൊണ്ടിരുന്ന" കുട്ടികാട്ടാള വേഷത്തിൽ എത്തിയ സുബ്രഹ്മണ്യൻ അതേ വേഷത്തിൽ  തന്നെ പന്നിയായി  അർജുനന്റെ സമീപം എത്തിയ വിചിത്രമായ അവതരണം  ഖേദകരമാണ്.
  കേരളത്തിന്  പുറത്ത് കഥകളി അവതരിപ്പിക്കുമ്പോൾ, പ്രത്യേകിച്ചും   ഭക്തി രസപ്രധാനമായ കിരാതം പോലുള്ള കഥകൾ   അവതരിപ്പിക്കുമ്പോൾ ഈ വിധത്തിൽ "കുട്ടികാട്ടാളൻമാരെ" പോലെയുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തി  രസഭംഗം സൃഷ്ടിച്ച്   കഥയുടെയും കഥകളിയുടെയും മഹത്വത്തെ നശിപ്പിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്. 
അരങ്ങിൽ വ്യത്യസ്തമായ അവതരണം കാഴ്ചവെച്ച കഥകളി കലാകാരന്മാർക്കും, കഥകളിയുടെ  സംഘാടകർക്കും എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ അർപ്പിച്ചു കൊള്ളുന്നു.

2013, ജൂൺ 12, ബുധനാഴ്‌ച

ചെന്നൈയിൽ തിരനോക്കിയ "തിരനോട്ടം" (ഭാഗം 1)

കഥകളിയുടെയും  യുവ കഥകളി കലാകാരന്മാരുടെയും  വളർച്ചയ്ക്കു വേണ്ടി ഗൾഫ്‌ മലയാളികളുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുട കേന്ദ്രമായി  പ്രവർത്തിക്കുന്ന കഥകളി സംഘടനയായ 'തിരനോട്ടം' കേരളത്തിലെ വിവിധ വേദികളിൽ കഥകളി അവതരിപ്പിക്കുകയും കഥകളി ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്. തിരനോട്ടത്തിന്റെ  കേരളത്തിന് പുറത്തേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നൈയിൽ ജൂണ്‍ 8-ന് മഹാലിംഗപുരത്തുള്ള  സോപാനം ആഡിറ്റോറിയത്തിലാണ് തിരനോക്ക് ഉണ്ടായത്.  'ഉത്തരീയം' എന്ന പേരിൽ  പ്രവർത്തിക്കുന്ന ചെന്നൈയിലെ കഥകളി ആസ്വാദകരുടെ സംഘടനയാണ്  തിരനോട്ടത്തിന് ചെന്നൈയിൽ വേണ്ടിയ സഹായങ്ങൾ ചെയ്തു കൊടുത്തത്. 

വൈകിട്ട് നാലര മണിയോടെ ഇരട്ടക്കുളങ്ങര ശ്രീ. രാമവാര്യർ എഴുതിയ കിരാതം കഥയുടെ അവതരണം സംബന്ധിച്ചുള്ള കഥകളി demonstration  പ്രസിദ്ധ കഥകളി നടൻ  ശ്രീ.പീശപ്പിള്ളി  രാജീവൻ അവർകൾ അവതരിപ്പിച്ചു.  രംഗത്ത് അവതരിപ്പിക്കുവാനിരുന്ന ഭാഗങ്ങളിലെ പ്രധാന പദങ്ങളുടെ അവതരണമാണ് അദ്ദേഹം കാഴ്ചവെച്ചത്. കിരാതം കഥകളിയുടെ  ആസ്വാദനത്തിന് demonstration വളരെ അധികം ഗുണം ചെയ്തു എന്നാണ് എന്റെ അഭിപ്രായം.

                                                      ശ്രീ. പീശപ്പിള്ളി രാജീവൻ 

                                  ശ്രീ. നെടുമ്പള്ളി രാംമോഹൻ ,  ശ്രീ. പീശപ്പിള്ളി രാജീവൻ 

 ശ്രീ. ഇരട്ടക്കുളങ്ങര രാമവാര്യർ അവർകൾ രചിച്ച ആട്ടക്കഥയാണ്  കിരാതം. കൌരവരുടെ ചതിയാൽ ചൂതിൽ തോറ്റ പാണ്ഡവരുടെ വനവാസകാലമാണ് കഥാ സന്ദർഭം. മഹാഭാരതയുദ്ധം മുന്നിൽ കണ്ടു കൊണ്ട് ശത്രുക്കളെ ജയിക്കുവാൻ വേണ്ടിയുള്ള ദിവ്യാസ്ത്രം പരമശിവനിൽ  നിന്നും നേടുവാനായി അർജുനൻ  രജതഗിരി സമീപം എത്തി തപസ്സനുഷ്ടിക്കുന്നു. 
വളരെക്കാലം ശിവധ്യാനത്തിൽ മുഴുകിയ അർജുനന്റെ തപശക്തി പരീക്ഷിക്കുന്നതിനായി പിതാവായ ഇന്ദ്രൻ, ഉർവശിയെയും സഖിമാരെയും അയയ്ക്കുന്നു. തപസ്സു ചെയ്യുന്ന അർജുനന്റെ സമീപം എത്തുന്ന ഉർവശിയുടെയും സഖിമാരുടെയും കാമപ്രകടനങ്ങൾ പാഴാവുകയും  അവർ നിരാശയോടെ മടങ്ങുകയും ചെയ്തു. 

കൊടുംതപം ചെയ്യും അർജുനന് വരസിദ്ധികൾ നൽകി അനുഗ്രഹിക്കണം എന്ന ഇന്ദ്രഹിതം  പാർവതീദേവി പരമശിവനെ അറിയിച്ചു. അർജുനന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന അഹന്ത മാറ്റിയ ശേഷം വരസിദ്ധികൾ നൽകാം എന്ന് ശിവൻ മറുപടി പറഞ്ഞു. കാട്ടാളവേഷം ധരിച്ച്  കാട്ടിലെത്തി അർജുനനുമായി കലഹം ഉണ്ടാക്കുവാനുള്ള  പരമശിവന്റെ    തീരുമാനത്താൽ അർജുനന്  ജീവഹാനി സംഭവിക്കുമോ  എന്ന് പാർവതി ഭയപ്പെടുന്നു. അങ്ങിനെ സംഭവിച്ചാൽ  നമുക്ക്  അർജുനനെ പുനർ ജീവിപ്പിക്കാം എന്ന്  പറയുന്ന പരമശിവനോടൊപ്പം   പാർവതിയും  പുറപ്പെടുന്നു. 

                                                       കാട്ടാളനും കാട്ടാളത്തിയും

കാട്ടാളവേഷത്തിൽ ശിവനും  കാട്ടാളത്തിയുടെ വേഷത്തിൽ പാർവതിയും വനത്തിലെത്തി.   ദുര്യോധനൻ അയച്ച മൂകാസുരൻ  പന്നിയുടെ വേഷത്തിൽ അർജുനനെ  നശിപ്പിക്കുവാൻ എത്തുന്നതറിഞ്ഞ് അതിനെ പിടിക്കുവാനായി അവർ വലവിരിച്ചു. അതിനു ശേഷം   എട്ടുദിശകളും ഞെട്ടും വിധത്തിൽ ശബ്ദം പുറപ്പെടുവിപ്പിച്ചു കൊണ്ട് വേട്ട ആരംഭിച്ചു.  വലയ്ക്കുള്ളിൽ പെട്ട മൂകാസുരൻ വലമുറിച്ചു കൊണ്ട് അർജുനസമീപം എത്തിയപ്പോൾ  പന്നിയെ തുരത്തി പിന്നാലേ  എത്തിയ കാട്ടാളനും (ശിവൻ)   ആപത്തറിഞ്ഞ അർജുനനും ഒരേ സമയം പന്നിയുടെ നേർക്ക്‌ അസ്ത്രം അയച്ചു. പന്നിയെ കൊന്നതിന്റെ അവകാശത്തെ ചൊല്ലി കാട്ടാളൻ അർജുനനോട്   കലഹത്തിനു  തയ്യാറായി. പരമശിവനെ തപം ചെയ്തു കൊണ്ടിരുന്ന തന്നെ തൊട്ട കാട്ടാളനെ  കൊല്ലും എന്ന് അർജുനനും. അജുനനും കാട്ടാളനും ഏറ്റുമുട്ടിയപ്പോൾ കാട്ടാളന്റെ ഭാവമാറ്റം കണ്ട്  കാട്ടാളത്തി ഇടയിൽ എത്തി കാട്ടാളനെ തടഞ്ഞു.  അർജുനന്റെ കൂർത്ത അമ്പുകൾ കൊണ്ട്   എന്റെ ശരീരം മുഴുവൻ മുറിഞ്ഞു എന്നും  അതിനാൽ ഞാൻ  അർജുനന്റെ ശരീരം തകർക്കും എന്ന് കാട്ടാളൻ പ്രതികരിക്കുന്നു. 

വീണ്ടും കാട്ടാളനും അർജുനനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരുവരെയും തടഞ്ഞ കാട്ടാളത്തി അർജുനനോട് ഇദ്ദേഹം കാട്ടാളനല്ല എന്നും കാമദേവനെ നശിപ്പിച്ച ദേവനാണ് എന്നും നീ ഇദ്ദേഹത്തിന്റെ നേർക്ക്‌ അമ്പയച്ചാൽ കാമദേവന്റെ നില തന്നെ നിനക്കും ഉണ്ടാകും എന്നറിയിക്കുന്നു. പോരിനിടയിൽ വന്നാൽ നിന്റെ ശരീരവും അമ്പുകളാൽ നശിപ്പിക്കും എന്ന്  അർജുനൻ  കാട്ടാളത്തിയോട് പറഞ്ഞിട്ട് വീണ്ടും കാട്ടാളനുമായി പോരിടുമ്പോൾ നീ എയ്യുന്ന അസ്ത്രങ്ങൾ പൂക്കളായി മാറട്ടെ എന്ന് പാർവതി ശപിക്കുന്നു. തുടർന്ന് അർജുനൻ കാട്ടാളന്റെ നേർക്ക്‌ അയച്ച ധാരാളം അസ്ത്രങ്ങൾ പൂക്കളായി മാറി ശിവന്റെ ശരീരമാകെ മൂടുന്നു. വീണ്ടും അമ്പെയ്തു കൊണ്ടിരുന്ന അർജുനന്റെ ആവനാഴിയിൽ അസ്ത്രമില്ലാതെ പോകട്ടെ എന്ന് പാർവതി ശപിക്കുന്നു. ആവനാഴിയിൽ അസ്ത്രം ഇല്ലെന്ന് മനസിലാക്കിയ അർജുനൻ വില്ലെടുത്തു പരമശിവന്റെ തലയിൽ അടിച്ചു. പരമശിവന്റെ തലയിൽ വസിക്കുന്ന ഗംഗാദേവി അർജുനന്റെ വില്ല് കൈക്കലാക്കി. അർജുനൻ കാട്ടാളനുമായി മുഷ്ടിയുദ്ധത്തിൽ ഏർപ്പെടുന്നു. കാട്ടാളൻ അർജുനനെ അവശനാക്കി  ദൂരേക്ക്‌ വലിച്ചെറിഞ്ഞു. അവിടെ നിന്നും എഴുനേറ്റ്  വീണ്ടും മുഷ്ടിയുദ്ധത്തിന്  അർജുനൻ തയ്യാറായി. ഇങ്ങിനെ മൂന്നാം  തവണ എറിയപ്പെട്ടപ്പോൾ  അർജുനൻ ബോധരഹിതനായി.  കാട്ടാളനും കാട്ടാളത്തിയും  അർജുനനെ അനുഗ്രഹിച്ചു. 

ബോധം തെളിഞ്ഞ അർജുനൻ എഴുനേറ്റിരുന്ന്  മണ്ണുകൊണ്ട്  ശിവലിംഗം ഉണ്ടാക്കി   പുഷ്പാർച്ചന ചെയ്തുകൊണ്ട്   ജന്മമൊടുങ്ങുവാൻ വേണ്ടി  പ്രാർത്ഥിച്ചു. അർജുനൻ അർപ്പിച്ച പുഷ്പങ്ങൾ കാട്ടാളന്റെ തലയിൽ എത്തുന്നത് അർജുനൻ കണ്ടു. തുടർന്ന് കാട്ടളന്റെ തലയിൽ ചന്ദ്രികയും കണ്ടു. അങ്ങിനെ കാട്ടാളനിലും  കാട്ടാളത്തിയിലും  പരമശിവന്റെയും  പാർവതിയുടെയും രൂപം ദർശിച്ച അർജുനൻ, ചെയ്തുപോയ അപരാധം പൊറുത്ത്  ജന്മമുക്തിക്കായി പ്രാർത്ഥിച്ചു. 
 നിന്റെ  തല്ലുക്കൊണ്ട് എറ്റവും സന്തോഷവാനാണ് ഞാൻ എന്ന് ശിവൻ അറിയിച്ച് അർജുനന്  പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച് ശിവപാർവതിമാർ മറഞ്ഞു. ഉദ്ദേശലബ്ദിയാൽ അർജുനൻ സന്തുഷ്ടനാകുന്നതാണ് കിരാതം കഥയുടെ ഉള്ളടക്കം.

ഭക്തിരസപ്രധാനമായ കിരാതം കഥയിൽ മൊത്തം എട്ടു രംഗങ്ങളാണ്  ഉള്ളത്. സാധാരണമായി  നാല്  രംഗങ്ങളാണ് അവതരിപ്പിച്ചു വരുന്നത്. അർജുനൻ തപസ്സിനു പോകുമ്പോൾ പാഞ്ചാലിയോട്‌ യാത്ര ചോദിക്കുന്നതാണ് ആദ്യരംഗം. കിരാതം മാത്രം അവതരിപ്പിക്കുന്ന വേദികളിൽ ഈ രംഗം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. രണ്ടാം രംഗത്തിൽ അർജുനന്റെ വനയാത്രയും കാഴ്ചകളും തപസ്സിനു പറ്റിയ സ്ഥലം കണ്ടുപിടിച്ചു തപസ്സ് ആരംഭിക്കുന്നതാണ്. മൂന്നാം രംഗത്തിൽ അർജുനന്റെ തപസ്തുതി. നാലാം രംഗത്തിൽ കാട്ടാളവേഷം ധരിച്ച പരമശിവനും കാട്ടാളത്തിയുടെ വേഷം ധരിച്ച പാർവതിയും തപസ്സു ചെയ്യുന്ന അർജുനനെ നേരിടുവാൻ യാത്രയാകുന്നു. ദുര്യോധനൻ അയച്ച മൂകാസുരൻ പന്നിയുടെ വേഷത്തിൽ അർജുനനെ ആക്രമിക്കുവാൻ എത്തുന്നതറിഞ്ഞ്  വലവിരിച്ച് വേട്ടയ്ക്ക്  പുറപ്പെടുന്നു. 
അഞ്ചാം രംഗത്തിൽ തപം ചെയ്യുന്ന അർജുനനും  കാട്ടാളനും പന്നിയെ അമ്പെയ്ത് എറ്റുമുട്ടി ഒടുവിൽ അർജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുന്നതാണ്. 

(അവതരണത്തിന്റെ ലഘു വിവരണങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും ഭാഗം രണ്ടിൽ പോസ്റ്റ് ചെയ്യുന്നതാണ്.)

2013, ജൂൺ 7, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -15

ഹരിപ്പാട് ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് 17 -04 -2013 -ന്  രാത്രി 10  മണി മുതൽ  ദുര്യോധനവധം കഥകളി അവതരിപ്പിക്കുകയുണ്ടായി. ശ്രീ. കലാനിലയം ഗോപകുമാർ  പുറപ്പാട് അവതരിപ്പിച്ചു.  
ദുര്യോധനനും ഭാനുമതിയും തമ്മിലുള്ള രംഗമാണ് ആദ്യം അവതരിപ്പിച്ചത്. 
പാണ്ഡവർ നടത്തിയ രാജസൂയയാഗം കഴിഞ്ഞ് ദുര്യോധനാദികൾ ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്ന   സന്ദർഭമാണ് കഥയുടെ തുടക്കം. ദുര്യോധനന്റെ തിരനോക്കിനു ശേഷമുള്ള  ആദ്യ രംഗത്തിൽ  ദുര്യോധനനും ഭാനുമതിയുമാണ്. പാഞ്ചാലിയുടെ വൈഭവം കണ്ട് അസൂയാലുവായ ഭാനുമതിയെ ദുര്യോധനൻ സമാധാനിപ്പിക്കുന്നു. അച്ഛനും അമ്മയും നീയും കൂടി സ്വഗൃഹത്തിലേക്ക് പോവുക, ഞാൻ പാണ്ഡവരെ അപമാനിച്ചു വരാം എന്ന് ദുര്യോധനൻ  ഭാനുമതിക്ക് ഉറപ്പ് നൽകുന്നു.  

                                                        ദുര്യോധനനും ഭാനുമതിയും

 രണ്ടാം രംഗം : (ദുശാസനന്റെ  തിരനോക്ക്) പാണ്ഡവരുടെ  സഭാഗൃഹത്തിന്റെ ഒരു ഭാഗം ദുര്യോധനൻ (സഹോദരന്മാർക്ക്‌ ) ദുശാസനന് കാണിച്ചു കൊടുക്കുന്നു. മനോഹരമായ ഈ സഭാഗൃഹത്തിന് യോഗ്യനായവാൻ ദുര്യോധനൻ തന്നെയാണ് എന്നും  പാണ്ഡവരുടെ  അഹങ്കാരം അടക്കണമെന്നും  അസൂയാലുവായ ദുശാസനൻ അഭിപ്രായപ്പെടുകയും ചെയ്യുന്നു.  സഹോദരന്മാരോടൊപ്പം മയനുടെ അത്ഭുതശില്പങ്ങൾ കൌതുകത്തോടെ കണ്ടു രസിച്ചശേഷം മാതുലനായ ശകുനിയുമയി ആലോചിച്ച്  ധർമ്മപുത്രരുടെ  സിംഹാസനം കൈക്കലാക്കണം എന്ന് തീരുമാനിക്കുന്നു. 
മേള, വാദ്യഘോഷങ്ങളോടെ ദുര്യോധനാദികൾ പാണ്ഡവരുടെ സഭയിലേക്ക് പുറപ്പെടുന്നു.  

                                    ദുര്യോധനനും ദുശാസനനും 

 ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവരുടെ സഭയിലേക്ക് എത്തുന്ന ദുര്യോധനാദികൾക്ക്  സ്ഥലജലവിദ്രമം ഉണ്ടാകുന്നതു കണ്ട് ഭീമൻ പരിഹസിക്കുകയും   പാഞ്ചാലി ചിരിക്കുകയും  ചെയ്തതു കണ്ട് അപമാനത്താൽ  കുപിതരായ ദുര്യോധനാദികൾ  പാണ്ഡവർക്ക് താക്കീതുനൽകി മടങ്ങുന്നതാണ് മൂന്നാം രംഗം.
 
                                         (പാണ്ഡവസഭ) പാഞ്ചാലി , ധർമ്മപുത്രർ, ഭീമൻ.

                                          പാണ്ഡവസഭയിൽ ദുര്യോധനനും ദുശാസനനും 

                                          പാണ്ഡവസഭയിൽ കുപിതനായ ദുശാസനൻ .

നാലാം രംഗത്തിൽ ദുര്യോധനൻ ശകുനിയുടെ മന്ദിരത്തിൽ എത്തി പാണ്ഡവസഭയിൽ പോയതും സഭാവസികളുടെ മുന്നിൽ ഭ്രമിച്ചു വീണതും അപ്പോൾ  ഭീമൻ പരിഹസിച്ചതും പാഞ്ചാലി ചിരിച്ചതും എല്ലാം അറിയിക്കുന്നു.  
ധർമ്മപുത്രരെ  ചൂതു കളിക്കുവാൻ ക്ഷണിക്കണമെന്നും ചൂതു കളിക്കുമ്പോൾ ചതി പ്രയോഗിച്ച് രാജ്യം കൈക്കലാക്കാം എന്നു പറഞ്ഞ് ശകുനി ദുര്യോധനനെ സമാധാനപ്പെടുത്തുന്നു. ദുര്യോധനനും  ശകുനിയും ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്രയാകുന്നു.

അഞ്ചാം രംഗത്തിൽ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനൻ ധർമ്മപുത്രരോട് മാതുലനായ ശകുനിയുമായി ചൂതുകളിച്ചു കാണണം എന്നുള്ള താൽപ്പര്യം അറിയിക്കുന്നു. ചൂതിൽ ശകുനിയുടെ കുതന്ത്രം മൂലം രാജ്യം, ധനം എല്ലാം പണയം വെച്ച്‌ തോറ്റ ധർമ്മപുത്രർ, താനും പത്നിയും പണയം എന്ന നിലയിലായി. സഭയിൽ അപമാനപ്പെട്ടതിന് പ്രതികാരമായി  പാഞ്ചാലിയെ കൂട്ടിവന്ന് ദാസീവൃത്തി ചെയ്യിക്കാൻ ദുര്യോധനൻ ദുശാസനന് ഉത്തരവിടുന്നു. ദുശാസനൻ പാഞ്ചാലിയുടെ മുടിക്കു പിടിച്ചു വലിച്ചിഴച്ച് കൊണ്ടുവന്ന് പാഞ്ചാലിയുടെ വസ്ത്രം അഴിക്കുവാൻ ശ്രമിക്കുന്നു. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ ദുശാസനൻ അഴിക്കുന്ന വസ്ത്രങ്ങൾക്ക് പകരം വസ്ത്രങ്ങൾ പാഞ്ചാലിക്കു ലഭിച്ചു കൊണ്ടിരുന്നു. 
തന്നെ അപമാനിച്ച ദുശാസനൻ, ദുര്യോധനൻ എന്നിവരെ ഭീമൻ വധിക്കുമെന്നും ശകുനിയെ സഹദേവൻ വധിക്കുമെന്നും പാഞ്ചാലി ശപിക്കുന്നു. ദുര്യോധനൻ  പാണ്ഡവർക്ക് 14 വർഷം  വനവാസവും ഒരു വർഷം അഞ്ജാതവാസവും വിധിക്കുന്നു. പാണ്ഡവർ അപമാനഭാരത്തോടെ വനത്തിലേക്ക് യാത്രയാകുന്നു.

                                        ധർമ്മപുത്രർ , ദുര്യോധനൻ , ശകുനി , ദുശാസനൻ


                                         ശകുനി , ദുശാസനൻ , പാഞ്ചാലി ,  ധർമ്മപുത്രർ

 14 വർഷത്തെ    വനവാസവും അജ്ഞാതവാസവും പൂർത്തിയാക്കിയ തങ്ങൾക്ക് അർഹതപ്പെട്ട രാജ്യം തിരിച്ചു നൽകണം എന്ന് ദുര്യോധനനെ അറിയിക്കുവാനായി തങ്ങളുടെ ദൂതനായി കൌരവസഭയിലേക്ക് പോകണം എന്ന് ധർമ്മപുത്രർ  ശ്രീകൃഷ്ണനെ കണ്ട് അറിയിക്കുന്നതാണ് ആറാം രംഗം.

                                                        ശ്രീകൃഷ്ണനും ധർമ്മപുത്രരും 

എഴാം രംഗത്തിൽ  കൌരവരുമായി   യുദ്ധം ഒഴിവാക്കുവാക്കുവാൻ ഭർത്താവിന്റെ ദൂതനായി കൗരവസഭയിലേക്ക് ശ്രീകൃഷ്ണൻ പോകുന്ന വൃത്താന്തം അറിഞ്ഞ് പാഞ്ചാലി ശ്രീകൃഷ്ണ സവിധത്തിൽ എത്തി താൻ ചെയ്ത ശപഥത്തെ ഓർമ്മിപ്പിക്കുന്നു. പാഞ്ചാലിയുടെ ശപഥം നിറവേറും എന്ന് അനുഗ്രഹിച്ച് ശ്രീകൃഷ്ണൻ പാഞ്ചജന്യം മുഴക്കി കൌരവസഭയിലേക്ക് യാത്രയാകുന്നു. 

                                                         ശ്രീകൃഷ്ണനും പാഞ്ചാലിയും 

എട്ടാം രംഗത്തിൽ  കൌരവസഭയിൽ ശ്രീകൃഷ്ണൻ എത്തുന്നു. പാണ്ഡവർക്ക് അർഹമായ പകുതി രാജ്യം നൽകണം എന്ന് ശ്രീകൃഷ്ണൻ ദുര്യോധനനോട് അഭ്യർത്ഥിക്കുന്നു. ദുര്യോധനൻ നിരസിക്കുന്നു. തുടർന്ന് ശ്രീകൃഷ്ണൻ അഞ്ചുദേശം , അഞ്ചുഗൃഹം, അല്ലെങ്കിൽ ഒരുഗൃഹമെങ്കിലും   പാണ്ഡവർക്കു നൽകണം എന്ന് ദുര്യോധനനോട് അപേക്ഷിച്ചു നോക്കി. ഒരു സൂചി കുത്തുവതിനു പോലും അവകാശം പാണ്ഡവർക്കു നൽകുകയില്ല എന്ന നിലപാട് ദുര്യോധനൻ വ്യക്തമാക്കി.  പാണ്ഡവരുടെ പിതൃത്വം ചോദ്യം ചെയ്ത കൌരവരോട് തക്ക മറുപടി ശ്രീകൃഷ്ണൻ നൽകിയപ്പോൾ  ദുര്യോധനൻ ശ്രീകൃഷ്ണനെ ബന്ധിക്കുവാൻ തയ്യാറായി. ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം പ്രകടിപ്പിച്ചപ്പോൾ കൌരവാദികൾ മോഹാൽസ്യരായി. വിശ്വരൂപം കണ്ട് മുമുക്ഷുക്കൾ പ്രത്യക്ഷപ്പെട്ട് ശ്രീകൃഷ്ണനെ സ്തുതിക്കുകയും  ശ്രീകൃഷ്ണൻ മടങ്ങുകയും ചെയ്തു.   ശ്രീകൃഷ്ണൻ മടങ്ങിയ ശേഷം സ്വബോധം ലഭിച്ച  കൌരവർ പാണ്ഡവരുമായി യുദ്ധത്തെ നേരിടുവാൻ തയ്യാറായി.

                                                    ദുശാസനൻ , ദുര്യോധനൻ, കൃഷ്ണൻ

                            ദുശാസനൻ , ദുര്യോധനൻ, മുമുക്ഷു , ശ്രീകൃഷ്ണൻ 

രൗദ്രഭീമൻ

രൗദ്രഭീമൻ , ദുശാസനൻ 

ഒൻപതാം രംഗം യുദ്ധക്കളമാണ്. യുദ്ധക്കളത്തിൽ രൌദ്രഭീമൻ ദുശാസനനെ തേടി കണ്ടുപിടിച്ച് വധിക്കുന്നു.  ദുശാസനന്റെ മാറുപിളർന്ന രക്തം പുരണ്ട കൈകളാൽ ഭീമൻ പാഞ്ചാലിയുടെ മുടി കെട്ടി ശപഥം സാക്ഷാൽക്കരിച്ചു.  പാഞ്ചാലിയെ യാത്രയാക്കിയ ശേഷം   ഭീമൻ ദുര്യോധനനെ തേടുന്നു.
പത്താംരംഗത്തിൽ ഗംഗാനദിയിൽ മറഞ്ഞിരിക്കുന്ന ദുര്യോധനൻ യുദ്ധത്തിനു തയ്യാറായി ഭീമനെ നേരിടുന്നു.  യുദ്ധത്തിൽ തളർന്ന      ഭീമനെ ശ്രീകൃഷ്ണൻ തന്റെ തുടയ്ക്ക് അടിച്ച് കാട്ടി.  ശ്രീകൃഷ്ണൻ കാട്ടിയത്  മനസിലാക്കിയ  ഭീമൻ ഗദകൊണ്ട്  ദുര്യോധനന്റെ  തുടയ്ക്ക് പ്രഹരിച്ചു. ദുര്യോധനൻ നിലംപതിച്ചു.  യുദ്ധക്കളത്തിൽ രൌദ്രഭാവം പൂണ്ടു നിന്ന ഭീമനെ ശ്രീകൃഷ്ണൻ ശാന്തനാക്കി.  ശ്രീകൃഷ്ണന്റെ പാദത്തിൽ നമസ്കരിച്ച ഭീമനെ സമാധാനപ്പെടുത്തി  അനുഗ്രഹിച്ച്  യാത്രയാക്കുന്നതോടെ  കഥ അവസാനിക്കുന്നു. 


രൗദ്രഭീമൻ , ദുര്യോധനൻ 

                                      രൗദ്രഭീമൻ , ദുര്യോധനൻ

                                                            ശ്രീകൃഷ്ണൻ, രൌദ്രഭീമൻ

ശ്രീ. ഫാക്റ്റ് മോഹനൻ ( ദുര്യോധനൻ-1, യാഹി വരെ ),  ശ്രീ. കലാമണ്ഡലം ജിഷ്ണു രവി ( ഭാനുമതി), ശ്രീ. കലാമണ്ഡലം അഖിൽ ( ദുശാസനൻ),  ശ്രീ. കലാമണ്ഡലം വൈശാഖ് ( ധർമപുത്രർ ), ശ്രീ. മധു വാരണാസി ( പാഞ്ചാലി), ശ്രീ. കലാനിലയം ഗോപകുമാർ (കുട്ടിഭീമൻ, മുമുക്ഷു ), ശ്രീ. പന്തളം ഉണ്ണികൃഷ്ണൻ ( ശകുനി), ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരി  (ശ്രീകൃഷ്ണൻ),  ശ്രീ. കലാമണ്ഡലം പ്രശാന്ത്  (ദുര്യോധനൻ -2) , ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ ( രൌദ്രഭീമൻ) എന്നിങ്ങനെയായിരുന്നു പങ്കെടുത്ത നടന്മാരും അവരുടെ വേഷങ്ങളും. 


എല്ലാ കലാകാരന്മാരും അവരവരുടെ കടമ ഭംഗിയായി ചെയ്തു. സഭയിൽ  ദുശാസനനാൽ  അപമാനിക്കപ്പെട്ട പാഞ്ചാലി  ധർമ്മപുത്രരോട്  എന്നെ പണയം വെച്ച് ചൂതുകളിച്ചുവോ എന്ന് ചോദിക്കുന്നത് കണ്ടു. ദുര്യോധനൻ പാണ്ഡവരുടെ  പിതൃത്വം സംബന്ധിച്ച പദാട്ടത്തിന് ശ്രീകൃഷ്ണൻ കൌരവരുടെ ജനനം രംഗത്ത് അവതരിപ്പിച്ചു.  

ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ, ശ്രീ. ഹരിപ്പാട് ദാമു, ശ്രീ. കലഭാരതി സുരേഷ് എന്നിവർ സംഗീതവും ശ്രീ. കലഭാരതി മുരളി, ശ്രീ. കലാഭാരതി സുമേഷ് എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുതവാര്യർ , ശ്രീ. ഏവൂർ  മധു എന്നിവർ  മദ്ദളവും കൈകാര്യം ചെയ്തു. 


ശ്രീ. ചിങ്ങോലി പുരുഷോത്തമൻ , ശ്രീ. തിരുവല്ലാ പ്രതീപ് എന്നിവരായിരുന്നു  ചുട്ടി   ചെയ്തത്. ശ്രീ. കണ്ണംപള്ളിൽ (ഏവൂർ )  ജയകൃഷ്ണന്റെ ചുമതലയിലുള്ള   കളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. ശ്രീ. പോരുവഴി വാസുദേവൻ  പിള്ള, ശ്രീ. നീലമ്പേരൂർ നാരായണൻ നായർ, ശ്രീ. പന്മന അരുണ്‍ , ശ്രീ. ഏവൂർ  ഗോപാലകൃഷ്ണൻ നായർ എന്നിവരാണ് അണിയറ കലാകാരന്മാരായി പ്രവർത്തിച്ച് കളി വിജയിപ്പിച്ചത്.

ഞാൻ  വളരെ നേരത്തെ തന്നെ അണിയറയിൽ എത്തി. ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരിയെ ചില വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്. അദ്ദേഹത്തിൻറെ പിതാവ്  ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയെയും അദ്ദേഹത്തിൻറെ കണ്ടിട്ടുള്ള വേഷങ്ങൾ, അനുഭവങ്ങൾ എന്നിവ പങ്കുവെച്ചു.  ശ്രീ. നീലമ്പേരൂർ നാരായണൻ നായർ, ശ്രീ. കണ്ണംപള്ളിൽ (ഏവൂർ )  ജയകൃഷ്ണൻ, ശ്രീ. കലഭാരതി മുരളി , ശ്രീ. ഫാക്റ്റ് ദാമു, ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ, ശ്രീ. അച്യുതവാര്യർ, ശ്രീ. ഏവൂർ മധു ശ്രീ. പന്തളം ഉണ്ണികൃഷ്ണൻ എന്നിവരുമായി കുറച്ചു സമയം സംസാരിച്ചു. 
ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ അവർകൾ  എന്റെ സാന്നിദ്ധ്യം വളരെ സന്തോഷം നൽകി എന്ന അഭിപ്രായം പ്രകടിപ്പിച്ചു. 

  ശ്രീ. കലാമണ്ഡലം പ്രശാന്തും ശ്രീ. മധു വാരണാസിയും കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ്  ക്ഷേത്രത്തിലെ കുചേലവൃത്തം കളികഴിഞ്ഞ് പതിനൊന്നു മണിയോടെ എത്തിയത്. മണ്ണൂർക്കാവിലെ കളിയുടെ ചുമതലയും കണ്ണംപള്ളിൽ കളിയോഗത്തിന്  ആയിരുന്നു.