ചെന്നൈ, അഡയാര്‍ കലാക്ഷേത്ര ഡാന്‍സ് ഫെസ്റ്റിവല്‍ - 2013 ന്റെ ഭാഗമായി 23 - 02 - 2013 ന് വൈകിട്ട് ആറുമണിക്ക് കലാക്ഷേത്ര രുഗ്മിണി ദേവി അരങ്ങില്‍ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുകയുണ്ടായി.
കംസന്റെ ആജ്ഞ അനുസരിച്ച് നന്ദകുമാരനായ ഉണ്ണിക്കണ്ണനെ വധിക്കുവാനായി പൂതന എന്ന രാക്ഷസി സുന്ദരിയായ ലളിത വേഷം ധരിച്ച് അമ്പാടിയിലെത്തുന്നതും ഉണ്ണിക്കണ്ണനെ കാണുന്നതും, താലോലിക്കുന്നതും പിന്നീട് തന്റെ ആഗമന ഉദ്ദേശം ഉണര്‍ന്ന് കുട്ടിക്ക് വിഷം പുരട്ടിയ മുലയൂട്ടി വധിക്കുവാന്‍ ശ്രമിക്കുകയും തന്മൂലം പൂതന മോക്ഷം പ്രാപിക്കുകയും ചെയ്യുന്നതാണ് അവതരിപ്പിച്ച രംഗം.
"കന്നൽക്കണ്ണികൾമൗലി രത്നകലികാ രൂപം ധരിച്ചാദരാൽ
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെചെന്നവൾ ഗോകുലേ കുളിർമുലക്കുന്നിന്നുമീതേ ചിരം
മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ" എന്ന മനോഹരമായ ശ്ലോകം കഴിഞ്ഞ ഉടന്‍ തിരശീല നീങ്ങി സുന്ദരീ വേഷധാരിയായ പൂതന രംഗത്തെത്തി അമ്പാടിയെ നോക്കി കണ്ടു വര്‍ണ്ണിച്ചു.
അമ്പാടിയില്‍ എത്തുന്ന ലളിത
അമ്പാടിവര്‍ണ്ണന
അമ്പാടിയെ വര്‍ണ്ണിക്കുവാന്‍ ആയിരം നാവുള്ള അനന്തനാല്‍ പോലും സാദ്ധ്യമല്ല എന്നും ഏഴുനിലകളോടുകൂടിയ മനോഹരമായ മണി മന്ദിരങ്ങളും , മധുരജലം ഒഴുകുന്ന അരുവികളും , കണ്ണിനു കുളിർമ്മയുള്ള പൂങ്കാവനങ്ങളും കൊണ്ട് മനോഹരമായ അമ്പാടിയോട് മത്സരിക്കുവാന്‍ ദേവപുരിക്കു പോലും സാദ്ധ്യമല്ല എന്നും അമ്പാടിയിലെ സൌന്ദര്യവതികളായ സ്ത്രീകളുടെ സംഗീതവും നർത്തകരുടെ
നൃത്തവൈദഗ്ദ്ധ്യവും കണ്ടാൽ വിരഹികളുടെ മനസിന് എരിച്ചില്‍ ഉണ്ടാകുമെന്നുമാണ് ആട്ടത്തിന്റെ ഉള്ളടക്കം.
മദത്തോടെ മയിലുകൾ
നൃത്തം ചെയ്യുന്നതും ഗോവർദ്ധന പർവ്വതത്തിന്റെ ഭംഗിയും മനോഹാരിതയും കണ്ട് ആസ്വദിച്ച ലളിത പിന്നീട് നന്ദഗോപരുടെ ഭവനം കണ്ടു. ഒരു ഭാഗത്ത് പശുക്കൂട്ടം കണ്ടു. തൈരിന്റെ ഗന്ധം എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നതു ആസ്വദിച്ചു. ഞാന്‍
തേടി വന്ന കമലക്കണ്ണന്‍ ഗൃഹത്തിനുള്ളില്‍ ഉണ്ടാവും എന്ന് കരുതി, അമാന്തിക്കാതെ ഗൃഹത്തിനുള്ളിലേക്ക് കടക്കുക തന്നെ എന്നു തീരുമാനിച്ച് ലളിത മന്ദിരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.
മന്ദിരത്തിനുള്ളില്‍ എത്തിയ ലളിത
മന്ദിരത്തിനുള്ളില്‍ കടന്ന ലളിത കണ്ണഞ്ചിക്കുന്ന ശോഭ നിറഞ്ഞ കണ്ണനെ കണ്ട് കൈകള്‍ കൂപ്പി. വാത്സല്യത്തോടെ കണ്ണനെ കൊഞ്ചിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു.
"അല്ലയോ നന്ദകുമാരാ, നീ സന്തോഷത്തോടെ എന്റെ അരികില്‍ വന്നാലും. നിന്റെ കോമളമായ ശരീരം കാണുന്ന
കണ്ണുകൾ സായൂജ്യമടയുന്നു.
നിന്റെ മുഖം കണ്ണുനീര്‍ കൊണ്ട് നിറയുവാന്‍ എന്താണ് കാരണം? പൈതലേ ! നിനക്ക് ദാഹം അധികം ഉണ്ടെങ്കില്‍ സന്തോഷത്തോടെ എന്റെ മുലകള്‍ കുടിച്ചാലും.
ലളിത സ്നേഹത്തോടെ കുഞ്ഞിനെ നോക്കി കണ്ടു. നീ എന്തിനാണ് കരയുന്നത് ? നിന്റെ വയറു നിറയെ ഞാന്‍ മുലപ്പാല്‍ നല്‍കാം.
ഞാന്‍ ധാരാളം കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലൊരു കുട്ടിയെ എങ്ങുമേ കണ്ടിട്ടില്ല. (തൊട്ടിലാട്ടിക്കൊണ്ട് കുട്ടിയെ സന്തോഷിപ്പിച്ചു.)
ലളിത : (ഒരു ആഗതയെ കണ്ടതായി നടിച്ചു കൊണ്ട്) ഞാന്‍ വളരെ ദൂരത്തു നിന്നും ഈ കുട്ടിയെ കാണാന്‍ എത്തിയതാണ്. (ആഗതയോടായി) കുട്ടിയെ കുളിപ്പിക്കാന്‍ എത്തിയതാണോ? പോയി കുളിച്ചിട്ടു വന്നാലും. ഞാന്‍ ഇവിടെ ഉണ്ടാകും. വേഗം വരണം. (കുട്ടിയെ കാണാന്‍ എത്തിയ മറ്റു ചിലരെയും ലളിത കണ്ടു. കുറച്ചു നേരം തനിക്ക് കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കണം എന്ന് അനുവാദം വാങ്ങി അവരെ യാത്രയാക്കി.)
ലളിത കുഞ്ഞിനെ തൊട്ടിലില്‍ നിന്നും കയ്യില്‍ എടുത്തുകൊണ്ട് സ്നേഹത്തോടെ താലോലിച്ച ശേഷം മടിയില്‍ വെച്ചുകൊണ്ട് കുട്ടിയുടെ ശരീരഭംഗി നോക്കികണ്ടു. ഒരു ശില്‍പ്പം പോലെ വടിവൊത്ത ശരീരം. കുറുനിരകള്‍ വണ്ടുകള്‍ ഒട്ടി നില്‍ക്കുന്നത് പോലെയും, പുരികക്കൊടി വില്ല് രണ്ടായി ഒടിച്ചു വെച്ച പോലെയും വദനം ചന്ദ്രപ്രഭപോലെയും യോഗ്യതയുള്ള കുഞ്ഞ് (എന്നിങ്ങനെയുള്ള വര്‍ണ്ണനകള്‍).
(ലളിതയുടെ ചിന്ത ) ഞാന്‍ എന്തിനാണ് ഇവിടെ വന്നത്? ധാരാളം കുട്ടികളെ ഞാന്‍ വധിച്ചിട്ടുണ്ട്. പക്ഷെ ഈ കുഞ്ഞിനെ വധിക്കുവാന്‍ എന്നാല്‍ സാധിക്കില്ല . ദുഷ്ടനായ കംസന്‍ ഈ കുട്ടിയെ വധിക്കുവാന്‍ എന്നെ നിയോഗിച്ചിരിക്കുകയാണ് (കംസനോട് കോപവും കുഞ്ഞിനോട് സ്നേഹവും മാറി മാറി പ്രകടിപ്പിക്കുന്നു.) ഈ കുഞ്ഞിനെ വധിക്കാന്‍ എനിക്ക് സധിക്കില്ല. (കുട്ടിയെ തൊട്ടിലില്‍ കിടത്തി ലാളിച്ച ശേഷം ) ഞാന്‍ മടങ്ങുകയാണ്. ( ലാളിച്ചു കൊണ്ട് കുട്ടിയോട് ) ഞാന്‍ പോകട്ടെ. (കുട്ടിയെ നോക്കി) ചുണ്ട് പാല് കുടിക്കാന്‍ നുണയുന്നോ? ഞാന്‍ പോയി വരാം.
(ലളിത മടങ്ങുകയും പിന്നീട് രുദ്രയായി തിരികെ വന്ന് ) ഈ കുട്ടിയെ വധിക്കുക തന്നെ. എനിക്ക് അന്നം തന്ന കംസനോട് നന്ദി കാട്ടണം. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം പോലെ ഇവനെ ഒരു പുഴുവെന്ന പോലെ വധിക്കുക തന്നെ . (ചുറ്റും നോക്കി കുട്ടിയോട് ) ഞാന്‍ തിരികെ വന്നത് നിനക്ക് മുലപ്പാല്‍ തരുവാനാണ്. (കുട്ടിയെ എടുക്കാനായി മുതിരുമ്പോള്‍ കൈ തുടിക്കുക, ശരീരത്തിന്റെ ഒരു വശം ചലിക്കുക തുടങ്ങിയ ദുസൂചന ലളിതയ്ക്ക് അനുഭവപ്പെട്ടു. സാരമില്ല എന്ന് ചിന്തിച്ചു കൊണ്ട് കുട്ടിയെ വീണ്ടും എടുത്തു.) ഈ കൊച്ചു കുട്ടിക്ക് അമിതമായ ഭാരമോ? ഞാന്‍ ഇത്രയും ദൂരം നടന്നു വന്നതിനാല്‍ അനുഭവപ്പെടുന്നതാവും. (ചുറ്റും ശ്രദ്ധിച്ച് ) വന്ന ജോലി വേഗം തീര്‍ത്ത് മടങ്ങണം. വിഷം ഉപയോഗിക്കുക (ആലോചിച്ച് സൂക്ഷിച്ചിരുന്ന വിഷം എടുത്തു മുലയില്‍ പുരട്ടി. കുട്ടിയെ ശ്രദ്ധിച്ച് ) എന്താ തുറിച്ചു നോക്കുന്നത്? നീ മുല കുടിച്ചു കൊള്ളൂ (കുട്ടിക്ക് മുല നല്‍കുന്നു).
കുട്ടിയുടെ മുലകുടി ആദ്യം ആസ്വദിക്കുന്ന ലളിതയ്ക്ക് പിന്നീട് പല രീതിയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. യാത്ര ചെയ്തു വന്നതിന്റെ ക്ഷീണമാകാം എന്ന് കരുതുന്നു. ഇടയില്‍ കുട്ടി മൂത്രം ഒഴിക്കുകയും, വസ്ത്രത്തില്‍ മൂത്രം വീണ ഭാഗം ലളിത പിഴിഞ്ഞു. കുട്ടിയുടെ ശരീരത്തിലും തലയിലും തടവി മുലകുടിക്കുവാന്‍ പ്രോത്സാഹിപ്പിച്ച ലളിതക്ക് ക്രമേണ മയക്കം, കൈ, കാല്‍ കുടച്ചില്‍, നടുവിനു വേദന തുടങ്ങിയവ അനുഭപ്പെട്ടപ്പോള്‍ കുട്ടിയെ മുലയില്‍ നിന്നും വേര്‍പെടുത്തുവാന്‍ വേണ്ടി ശ്രമിച്ചു. തുടര്‍ന്ന് ഒരു ഭ്രാന്തിയെ പോലെ കുട്ടിയെ മര്‍ദ്ദിച്ചു നോക്കി. സാധിക്കുന്നില്ല. മരണ വെപ്രാളത്താല്‍ അലറിയും നാവും തലമുടിയും കടിച്ചും ശരീരമാകെ പിടച്ചും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു.
കുട്ടി ലളിതയുടെ മുല കുടിക്കുന്നതോടൊപ്പം അവളുടെ ജീവന്‍ കൂടി അപഹരിക്കുന്ന പ്രതീതി ഉണ്ടാക്കുകയും ഒരു ദിവ്യരൂപം കണ്ടു മോക്ഷമടയുന്നതായും പിന്നീട് ലളിത മരിച്ചു വീഴുന്നതായും രംഗത്ത് അവതരിപ്പിച്ചു.
മരണ വെപ്രാളത്തോടെ ലളിത
"കന്നൽക്കണ്ണികൾമൗലി രത്നകലികാ രൂപം ധരിച്ചാദരാൽ
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ " എന്ന ശ്ലോകത്തിനേറ്റപോലെയുള്ള വേഷ ഭംഗി നിറഞ്ഞ ലളിതയെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം രാജശേഖരന്‍ ആയിരുന്നു. വളരെ നല്ല ഒരു അവതരണമാണ് അദ്ദേഹം കാഴ്ച വെച്ചത് . നര്‍ത്തകരുടെ കളിചാതുര്യം, നൃത്തവാദ്യ പ്രയോഗങ്ങള്‍ ദധിവിന്ദുപരിമളം എന്നിവ വളരെ ഹൃദ്യമായി അവതരിപ്പിച്ചു. മന്ദിരത്തിനുള്ളില്‍ പ്രവേശിച്ച് കുട്ടിയെ കാണുന്നതും സ്നേഹ വാത്സല്ല്യ പ്രകടനങ്ങളും വളരെ ഭംഗിയായി. കുട്ടിയുടെ മുലകുടിയില്‍ കൂടി ലളിതയുടെ ജീവന്‍ നഷ്ടപ്പെടുന്ന രംഗം വളരെ ഭംഗിയാക്കി.
അമ്പാടിയില്‍ എത്തിയ ലളിത മന്ദിരത്തിനുള്ളില്‍ കടക്കുന്നതിനു മുന്‍പ് അവിടെയുള്ളവരെ കണ്ട് ഞാന്‍ കുട്ടിയെ കാണാന്‍ വന്നതാണ് എന്നറിയിച്ച് അനുവാദം വാങ്ങുക എന്ന രീതിയും കുട്ടിയെ വധിക്കുക എന്ന കംസന്റെ നിയോഗം ഞാന്‍ അനുസരിച്ചില്ല എങ്കില്‍ കംസന്‍ എന്നെ വധിക്കും എന്ന ഒരു ചിന്തയും സാധാരണ ലളിതയുടെ അവതരണത്തില്‍ കണ്ടിട്ടുണ്ട്. കുട്ടി മുലകുടിക്കുന്നതില്‍ കൂടി ലളിതയുടെ ജീവന്‍ അപഹരിക്കുമ്പോള്‍ മുഖത്തു കരി വരയ്ക്കുകയും വായില്‍ ദമിഷ്ട്രം ഘടിപ്പിക്കുകയും ചെയ്ത് പൂതനയുടെ ഘോരരൂപം പ്രകടിപ്പിക്കുന്ന രീതിയും അവതരണത്തില്‍ പതിവുണ്ട്. ഈ അവതരണങ്ങള്‍ ശ്രീ. രാജശേഖരന്റെ പൂതനയില്‍ ഉണ്ടായില്ല.
കഥകളിക്കു പിന്നണിയില്‍ പ്രവര്‍ത്തിച്ചത് യുവകലാകാരന്മാര്‍ ആയിരുന്നു എന്നതാണ് ഏറ്റവും സ്വാഗതാര്‍ഹമായ വിഷയം. ശ്രീ. കലാമണ്ഡലം സുധീഷ്, ശ്രീ. കലാമണ്ഡലം വിഷ്ണു എന്നിവരുടെ സംഗീതം ഹൃദ്യമായി. ശ്രീ കലാമണ്ഡലം രാജ് നാരായണന്റെ മദ്ദളവും ശ്രീ. കലാമണ്ഡലം ഹരീഷിന്റെ ചെണ്ടയും ഇടയ്ക്കയും വളരെ നല്ല ഒരു അനുഭവം നല്‍കി.
കഥകളി ആചാര്യന്‍ ശ്രീ. അമ്പു പണിക്കര്‍ ആശാന്റെ മകന്‍
ശ്രീ. കലാക്ഷേത്ര കുഞ്ഞിരാമന്‍ അവര്‍കള്‍ ആദരിക്കുന്നു.
(ഇടതു നിന്നും) ശ്രീ. കലാമണ്ഡലം രാജ് നാരായണന്‍ , ശ്രീ. ഹരീഷ്
ശ്രീ. രാജശേഖരന്‍, ശ്രീ. സുധീഷ് , ശ്രീ. വിഷ്ണു , ശ്രീ. കുഞ്ഞിരാമന്‍ അവര്‍കള്‍
പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ. അമ്പുപണിക്കര്‍ ആശാന്റെ മകന്‍ ശ്രീ. കലാക്ഷേത്ര കുഞ്ഞിരാമന്‍ അവര്‍കള്‍ കഥകളിയില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. കളി അവാസാനിച്ചപ്പോഴും കലാകാരന്മാരെ ആദരിച്ചപ്പോഴും ആസ്വാദകരുടെ ബലത്ത കരഘോഷം മുഴങ്ങിയിരുന്നു.
*********************************************************************************
അണിയറ വിശേഷങ്ങള്‍.
23 - 02 - 2013 ന് ഉച്ചയോടെ കലാക്ഷേത്രയില്‍ എത്തി. ശ്രീ. രാജശേഖരന്‍ താമസിച്ചിരുന്ന ബംഗ്ലാവില്‍ എത്തി. മടവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കളി കഴിഞ്ഞ് ഫ്ലൈറ്റിലാണ് അദ്ദേഹം എത്തിയത്.
ഞാന്‍ ബംഗ്ലാവില്‍ എത്തുമ്പോള്‍ ശ്രീ. കലാമണ്ഡലം സുധീഷ് , ശ്രീ. കലാമണ്ഡലം വിഷ്ണു, ശ്രീ. കലാമണ്ഡലം രാജ് നാരായണന്‍, ശ്രീ. കലാമണ്ഡലം ഹരീഷ് എന്നിവരുമായി പൂതനാമോക്ഷം കഥയുടെ അവതരണം സംബന്ധിച്ചുള്ള ആശയ വിനിമയം നടത്തുകയായിരുന്നു. സമ്പ്രദായ ഭേദം മനസിലാക്കി അരങ്ങില്‍ പ്രവര്‍ത്തിക്കുവാന്‍ കലാകാരന്മാര്‍ കാണിച്ച താല്‍പ്പര്യം വളരെ സ്വാഗതാര്‍ഹമായി തോന്നി.
പൂതനാമോക്ഷം കഥയിലെ ലളിത വേഷം ആദ്യമായി ചെയ്ത അവസരം ശ്രീ. രാജശേഖരന്‍ പങ്കുവെച്ചു. കോഴിക്കോട് കഥകളി ക്ലബ്ബ് നിലവിലിരുന്ന കാലത്ത് അവിടെ ഒരിക്കല്‍ നടന്ന നളചരിതം നാലാം ദിവസം കളിക്ക് ദമയന്തി വേഷം ചെയ്യാനെത്തിയ നടന്‍ അമിതമായി മദ്യപിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് വേഷം തീരുവാനും രംഗത്തെത്തുവാന്‍ സമയ സാവകാശത്തിനു വേണ്ടിയും പൂതനാമോക്ഷം കഥ കൂടി ഉള്‍പ്പെടുത്തുകയും കേശിനി വേഷത്തിന് ക്ഷണിച്ചിരുന്ന രാജശേഖരനോട് ലളിത ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ ചെറുപ്പത്തില്‍ തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിലെ ഒരു കളി കഴിഞ്ഞു ചെന്നിത്തല ആശാന്‍ തൃപ്പുലിയൂര്‍ ക്ഷേത്രത്തിലെ ഒരു കളിക്ക് കൂട്ടി പോയതും ഉത്സവ കമ്മിറ്റിക്കാരുടെ അനുവാദം വാങ്ങി തന്നെക്കൊണ്ട് ഒരു വേഷം ചെയ്യിച്ചതും രാജശേഖരന്‍ സ്മരിച്ചു. ഗുരു. ചെങ്ങന്നൂരിന്റെ കീചകനോടൊപ്പം സുദേഷ്ണയുടെ വേഷമാണ് അന്ന് അവിടെ ലഭിച്ചത്.
വാര്‍ദ്ധക്ക്യത്താല്‍ വളരെ അവശനായി കഴിയുന്ന ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള ആശാനെ സ്മരിക്കുവാനും അവസരം ഉണ്ടായി.
കലാകാരന്മാരോടൊപ്പം കലാക്ഷേത്രയിലെ കളിക്കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ എത്തി, കളിക്ക് ആവശ്യമായ കോപ്പുകള്‍ തിരഞ്ഞെടുക്കുവാനും, അവരുടെ സ്നേഹവും നര്‍മ്മവും നിറഞ്ഞ സംഭാഷണങ്ങളില്‍ പങ്കുകൊള്ളുവാനും സാധിച്ചു.
ഡോക്ടര്‍. ഏവൂര്‍ മോഹന്‍ദാസ്, ശ്രീ. കലാമണ്ഡലം രാജശേഖരന്‍.
ശ്രീ. T. N. കൃഷ്ണ ദാസ്, ശ്രീ. കലാമണ്ഡലം രാജശേഖരന്‍ എന്നിവരോടൊപ്പം
കലാക്ഷേത്രയില്‍ ഇത്തവണ
കഥകളി ആചാര്യന്‍ ശ്രീ. അമ്പുപണിക്കര്‍ ആശാന്റെ സ്മരണയ്ക്കായി
നിലനില്‍ക്കുന്ന ക്ലാസ് മുറിയാണ് അണിയറയ്ക്കായി നല്‍കിയത്.