പേജുകള്‍‌

2015, മാർച്ച് 22, ഞായറാഴ്‌ച

ബാല്യകാലസ്മരണകൾ -4 (ശ്രീ. കുഞ്ഞൻപിള്ളസാർ)



ചെന്നിത്തലയിൽ പ്രത്യേകിച്ചും തൃപ്പെരുംതുറയിലുള്ള പൊതുജനങ്ങൾ എല്ലാവരും എന്റെ പിതാവിനെ ഒരു കഥകളി കലാകാരനെന്ന നിലയിൽ അത്യധികം സ്നേഹിച്ചിരുന്നു.   പ്രസിദ്ധ  കഥകളി കലാകാരനും കവിയുമായിരുന്ന പിതാവിന്റെ മുത്തച്ഛനോടുള്ള ബഹുമാനവും ഇതിന് ഒരു പ്രധാന ഘടകമായിരുന്നു. അച്ഛനെക്കാൾ മുതിർന്ന ഈ ഗ്രാമവാസികളിൽ പലരും  കളികളുടെയും വേഷങ്ങളുടെയും സഹ കലാകാരന്മാരെയും കുറിച്ചുള്ള വിവരങ്ങൾ അച്ഛനോട് ചോദിച്ചറിയും. ചിലർക്ക്    ഏറ്റവും കൗതുകമായിരുന്നത് അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലങ്ങളെ പറ്റിയുള്ള  അന്വേഷണം തന്നെയായിരുന്നു. പ്രക്കാനം, മൈലപ്ര, കണ്ണാടി എന്നിങ്ങനെയുള്ള  സ്ഥലങ്ങളുടെ പേരുകൾ അച്ഛൻ പറയുമ്പോൾ ഈ സ്ഥലപ്പേരുകൾ  അവർ ആദ്യമായി കേൾക്കുകയാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്യും. 

ചെന്നിത്തല ഒരിപ്രത്തിലുള്ള ശ്രീ. കൃഷ്ണപിള്ള ചേട്ടനായിരുന്നു ചെന്നിത്തല പോസ്റ്റാഫീസിലെ പോസ്റ്റുമാൻ. അന്നൊക്കെ കളിക്ക് ക്ഷണിക്കുന്നത്   പോസ്റ്റ്കാർഡു മൂലമാണ്. അച്ഛന്  കത്ത് ഉണ്ടെങ്കിൽ  തടികൊണ്ട് പിടിയുള്ള ഒരു കുടയും പിടിച്ചു കൊണ്ട് വീടിന്റെ വാതുക്കൽ എത്തി "ചെല്ലപ്പാ" എന്ന്  അദ്ദേഹം വിളിക്കും. അക്കാലത്ത് ഒരു കളിക്ക് അച്ഛന് അഡ്വാൻസ്   മണിയോർഡറായി ലഭിക്കുന്നത്    അഞ്ചുരൂപയാണ്.       ശ്രീ.   കൃഷ്ണപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. നാരായണപിള്ള ചേട്ടനും നാട്ടിലെ പ്രധാന കഥകളി ആസ്വാദകർ ആയിരുന്നു. മാവേലിക്കര, മാന്നാർ പ്രദേശങ്ങളിലെ കളിയരങ്ങുകളുടെ മുൻവരിയിൽ ഇരുവരും ഉണ്ടായിരിക്കും.  അച്ഛന്റെ മുത്തച്ഛന്റെ വേഷങ്ങൾ കണ്ടിട്ടുണ്ടെന്ന് അവർ ഇരുവരും പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുമുണ്ട്. 

ഈ കാലയളവിൽ ചുനക്കര കോമല്ലൂർ ക്ഷേത്രത്തിൽ ഒരു കളിക്ക് ക്ഷണിച്ചുകൊണ്ട് ഉത്സവത്തിന്റെ ഭാരവാഹികൾ കഥകളി കലാകാരന്മാർക്ക് കാർഡ് അയച്ചിട്ടും  ആരുടേയും മറുപടി ലഭിക്കാത്തതിന്റെ പേരിൽ വിവരം അന്വേഷിച്ചു കൊണ്ട്  വീട്ടിലും ചെന്നിത്തല പോസ്റ്റാഫീസിലും എത്തിയത്  ഓർക്കുന്നുണ്ട്. കോമല്ലൂർ  ക്ഷേത്രപരിസരത്തുള്ള കഥകളിയോട്‌ താൽപ്പര്യമില്ലാത്ത  ഒരു കൂട്ടർ അവിടെയുള്ള ഒരു പോസ്റ്റൽ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് കഥകളി കലാകാരന്മാർക്ക് അയച്ച പോസ്റ്റുകാർഡുകൾ കൈവശമാക്കി നശിപ്പിച്ചതായാണ് പിന്നീട് അറിഞ്ഞത്. ആ വർഷം അവിടെ കഥകളി അവതരിപ്പിക്കുകയും ഉണ്ടായി. പിന്നീട് കോമല്ലൂർ ക്ഷേത്രത്തിൽ കഥകളി നടന്നതായി ഇന്നുവരെ എനിക്ക് അറിവ് ഇല്ല. 

എന്റെ ആദ്യ സ്കൂൾ ജീവിതം ആരംഭിക്കുന്നത് ചെന്നിത്തല കളരിക്കൽ സ്കൂളിലായിരുന്നു. നാലാം ക്ലാസ്സിൽ   എന്റെ പ്രധാന അദ്ധ്യാപകൻ എന്റെ പിതാവിനെ പഠിപ്പിച്ച  ചെന്നിത്തല തൃപ്പെരുംതുറ സ്വദേശിയായ   ശ്രീ. കുഞ്ഞൻപിള്ളസാർ അവർകൾ തന്നെയായിരുന്നു.  അച്ഛനോട് വളരെ സ്നേഹവും സ്വാതന്ത്ര്യവും പ്രകടിപ്പിച്ചിരുന്ന  അദ്ദേഹം 'ഇപ്പോൾ വലിയ കലാകാരനായി നടക്കുന്ന നിന്റെ തന്തയെ ഞാൻ തന്നെയാടാ  പഠിപ്പിച്ചത് ' എന്ന്  അടിക്കടി ക്ലാസിൽ  എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.  ബാലചാപല്യങ്ങൾ എന്നിൽ ഏറെ   ഉണ്ടായിരുന്ന കാരണത്താൽ   കുഞ്ഞൻപിള്ളസാറിന്റെ ശകാരവും തല്ലും ഞാൻ അധികം നേടിയിട്ടുണ്ട്. ഒരിക്കൽ ക്ലാസ്സിൽ ഏതോ ചോദ്യത്തിന് മടത്തരമായ ഉത്തരം പറഞ്ഞതിന്റെ പേരിൽ അദ്ദേഹം എന്നെ വഴക്കുപറയുകയും തല്ലുകയും ചെയ്തു. 

 മഴ പെയ്യുന്നത് എങ്ങിനെ എന്ന് ചോദിച്ചതിന്  "ദൈവം മൂത്രം ഒഴിക്കുന്നതാണ് "എന്ന് എഴുതിയതാണടാ  നിന്റെ അച്ഛൻ.  പിന്നെ നീ ഇങ്ങിനെ ഉത്തരം   പറയുന്നതിൽ കുറ്റം പറയാനാവില്ലല്ലോ  എന്ന് പറഞ്ഞുകൊണ്ടാണ്  എന്നെ ശിക്ഷിച്ചത്. അന്ന് ഞാൻ  കരഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലെത്തി  കുഞ്ഞൻപിള്ള സാറിന്റെ ശിക്ഷാ വിവരങ്ങൾ         അമ്മയെ അറിയിച്ചു. അന്ന് അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു. അടുത്തദിവസം എവിടെയോ കളിയും കഴിഞ്ഞ് എത്തിയപ്പോൾ അമ്മ ഈ വിവരം അച്ഛനെ അറിയിക്കുകയും അച്ഛൻ ഉടൻ തന്നെ സ്കൂളിലെത്തി കുഞ്ഞൻപിള്ള സാറിനെ കണ്ട്  "ഞാൻ പണ്ട് ചെയ്തെന്നു പറയുന്ന ഏതോ  മടത്തരത്തിന്റെ  പേരിൽ  എന്റെ മകനെ ശിക്ഷിക്കരുതെന്ന് " എന്ന് അപേക്ഷിക്കുകയും ചെയ്തു.  ഒരു ചെറിയ കുറ്റ ബോധം അദ്ദേഹത്തിനു ഉണ്ടായതിന്റെ പേരിലാവും   പിന്നീട് ഒരിക്കലും അദ്ദേഹം എന്നെ ശിക്ഷിച്ചിട്ടുമില്ല. 

2015, മാർച്ച് 12, വ്യാഴാഴ്‌ച

വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവക്കളി


ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ  (2015)  ആറാം ഉത്സവത്തിന്റെ ഭാഗമായി   01-03-2015 -ന് രാത്രി പത്തര മണിക്ക്  തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ  കഥകളി അവതരിപ്പിച്ചു.    കല്യാണസൌഗന്ധികം കഥയാണ് അവതരിപ്പിച്ചത്.  പുറപ്പാടും മേളപ്പദവും ഉണ്ടായില്ല. 'എൻ കണവാ കണ്ടാലും' എന്ന പദം മുതലാണ്‌ കളി ആരംഭിച്ചത്. ശ്രീ. കലാഭാരതി ഹരികുമാറാണ്  ഭീമനായി രംഗത്തെത്തിയത്. പാഞ്ചാലിയായി ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയും ഹനുമാനായി  ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയും രംഗത്തെത്തി. ശ്രീ. ഫാക്റ്റ് ദാമുവും ശ്രീ. മംഗലം നാരായണൻ നമ്പൂതിരിയും സംഗീതവും ശ്രീ.കലാഭാരതി പീതാംബരൻ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ   മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. തിരുവല്ല പ്രതീപ് ചുട്ടിയും ശ്രീ. നീലമ്പേരൂർ നാരായണൻ നായരുടെ നേതൃത്വത്തിൽ അണിയറ പ്രവർത്തനവും നടന്നു. വളരെ നല്ല പ്രകടനമാണ് കലാകാരന്മാർ കാഴ്ച വെച്ചത്.  കളിക്ക് പങ്കെടുത്തിരുന്ന കലാകാരന്മാർക്കെല്ലാം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടക്കുന്ന കിരാതം കളിയിൽ പങ്കെടുക്കേണ്ടിയിരുന്നതിന്റെ ധൃതിയും പ്രകടമായിരുന്നു. 


                                                                    ഭീമനും പാഞ്ചാലിയും 

                                           ഭീമനും പാഞ്ചാലിയും 

                                               ഭീമൻ 

                                              ഹനുമാൻ 

                                              ഹനുമാൻ

                                             ഭീമനും ഹനുമാനും 

                                          ഹനുമാനും ഭീമനും 

                                         ഹനുമാനും ഭീമനും 

                                                          ഹനുമാനും ഭീമനും 

                                                         ഹനുമാനും ഭീമനും 
 ചേപ്പാട്  വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ വഴിപാട് പലകയിൽ കഥകളിക്ക് സ്ഥാനം ഉണ്ട്. വഴിപാട് കളികൾ നടന്നിട്ടുള്ള അനുഭവം ഉണ്ട്. എന്റെ മാതൃഗൃഹം ക്ഷേത്രത്തിന് സമീപമാണ്. വർഷത്തിൽ രണ്ടു കളികൾ ക്ഷേത്രത്തിൽ പതിവായിരുന്നു. ചെങ്ങന്നൂർ ആശാന്റെ   ശിഷ്യന്മാരായിരുന്നു പതിവ്. ഈ രണ്ടു കളികൾക്കും എത്തുന്ന കലാകാരന്മാർക്ക് എന്റെ മാതൃഭവനത്തിലാവും ആഹാരം. ശ്രീ. കലാമണ്ഡലം അച്യുതവാര്യരുടെ ജന്മഗൃഹവും ക്ഷേത്രത്തിനു സമീപമാണ്. ശ്രീ.  അച്യുതവാര്യരുടെ പിതാവും കഥകളി അഭ്യസിച്ച് വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീ. കലാഭാരതി ഹരികുമാറിന്റെ മാതൃഗൃഹവും ക്ഷേത്രസമീപം തന്നെ. എന്റെ മാതാവും ഹരികുമാറിന്റെ മാതാവും ഒന്നിച്ചു പഠിച്ചവരാണ്. ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയുടെ മാതൃസഹോദരിയുടെ ഭവനവും  ക്ഷേത്രസമീപത്തു തന്നെയാണ്. 

കഥകളിക്ക് പ്രാധാന്യവും ധാരാളം കഥകളി കലാകാരന്മാരുള്ളതും  കേരള കലാമണ്ഡലത്തിന്റെ ശാഖ പ്രവർത്തിക്കുന്ന ഏവൂരും ചേപ്പാടിന്റെ സമീപ പ്രദേശമാണ്.  

2015, മാർച്ച് 11, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -3 (അരീക്കരയിലെ കഥകളി)


എന്റെ ചെറുപ്പകാലത്ത്  എന്റെ ഗ്രാമമായ ചെന്നിത്തലയിലും  പരിസര പ്രദേശങ്ങളിലും  ധാരാളം കഥകളികൾ അവതരിപ്പിച്ചിട്ടുള്ളത് ഓർമ്മയിൽ ഉണ്ട്. സാമാന്യം സാമ്പത്തീകമായി ഉയർന്ന  നായർ തറവാടുകളിൽ നടക്കുന്ന വിവാഹത്തിനു മുൻനാൾ രാത്രിയിൽ നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചിരുന്നു. എന്റെ ഓർമ്മയിലുള്ള ഇത്തരം മിക്ക കളികൾക്കും എന്റെ പിതാവ് നളനും ഓയൂർ ആശാന്റെ ഹംസവും മങ്കൊമ്പ് ആശാന്റെ ദമയന്തിയുമായിരിക്കും. ചില കളികൾക്ക് ഹരിപ്പാട്‌ ആശാന്റെ നളനും എന്റെ പിതാവ് ഹംസവുമായിരിക്കും. 
വിവാഹ വീടുകളിലെ കളികൾക്ക് മെടഞ്ഞ ഓലകൾ കൊണ്ട് പകുതി മറച്ചതാവും   അണിയറ. കുട്ടികൾക്ക് അണിയറയിൽ പ്രവേശന അനുമതി ഉണ്ടായിരിക്കില്ല. അതുകൊണ്ട് മെടഞ്ഞ ഓലയിൽ വിരൽ കൊണ്ട് സുഷിരമുണ്ടാക്കി ചുട്ടി കുത്തുന്നതും വേഷം ഒരുങ്ങുന്നതും നോക്കി നിന്നിട്ടുള്ള ഓർമ്മകളും ഉണ്ട്.     

എന്റെ ഗ്രാമത്തിൽ   ചാലയിൽ ശ്രീ. ശങ്കരൻപോറ്റിയുടെ ചുമതലയിൽ 'ചാലയിൽ  കഥകളിയോഗം' നിലവിൽ ഉണ്ടായിരുന്നു. ശ്രീ. ശങ്കരൻപോറ്റി അവർകൾ എന്റെ പിതാവിന്റെ മുത്തച്ഛൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുടെ  ശിഷ്യൻ ആയിരുന്നു. ശ്രീ. ശങ്കരൻപോറ്റിയുടെ   നളചരിതം ഒന്നാം ദിവസത്തിലെ   നാരദൻ ധാരാളം കണ്ടിട്ടുണ്ട്.    ചാലയിൽ കളിയോഗത്തിൽ ചെന്നിത്തല സ്വദേശികളായ  ശ്രീ. നീലകണ്ഠൻ ആശാരി  ചുട്ടി ആർട്ടിസ്റ്റായും ശ്രീ. കൊച്ചനുജൻ   അണിയറ ആർട്ടിസ്റ്റായും ശ്രീ. ലക്ഷ്മണൻ ആശാരി പുറപ്പാടും മറ്റും കുട്ടിത്തരം വേഷങ്ങളും ചെയ്തു വന്നിരുന്നു. പ്രസിദ്ധ ചുവന്ന താടി വേഷക്കരനായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻപിള്ളയുടെ മകൾ സുകുമാരിചേച്ചിയും (മുംബയിൽ വസിക്കുന്നു) ചാലയിൽ    കളിയോഗത്തിലെ ഒരംഗമായി ബാലവേഷങ്ങൾ ചെയ്തു വന്നിരുന്നു. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള ശിങ്കിടി  ഗായകനും   ശ്രീ. അരിയന്നൂർ നാരായണൻ നമ്പൂതിരി ചെണ്ടയും ചെയ്തു വന്നിരുന്നു.  ശ്രീ. ശങ്കരൻപോറ്റിയ്ക്ക്  അനാരോഗ്യം ബാധിച്ചതോടെ കളിയോഗം വിൽക്കുകയും തുടർന്ന്  കളിയോഗത്തിലെ മിക്ക അംഗങ്ങളും  മറ്റു ജീവിതമാർഗ്ഗം തേടുകയായിരുന്നു.  

അമ്പലപ്പാട്ട് ദാമോദരൻ ആശാൻ എന്ന് അറിയപ്പെട്ടിരുന്ന ഒരു മഹത് വ്യക്തി എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൊച്ചുമകളെ  എന്റെ പിതാവ് കഥകളി  അഭ്യസിപ്പിചിരുന്നത് ഓർമ്മയിൽ ഉണ്ട്. ശ്രീ. ദാമോദരനാശാൻ താമസിച്ചിരുന്ന ചെന്നിത്തല ഒരിപ്രത്തിലുള്ള അരീക്കരവീട്ടിൽ ഒരു കഥകളി നടന്നത് എന്റെ ഓർമ്മയിൽ ഉണ്ട്. എന്റെ മുത്തശ്ശിയോടൊപ്പമാണ് അന്ന്  കളി കാണാൻ പോയത്. പഴയ കാലത്തെ പ്രതാപത്തോടെ പണി കഴിപ്പിച്ചിരുന്ന അരീക്കര  വീടിന്റെ പൂമുഖത്താണ് കഥകളി അവതരിപ്പിച്ചത്. നളചരിതം രണ്ടിലെ കാട്ടാളനും ദമയന്തിയും രംഗവും കിരാതവുമാണ് അവതരിപ്പിച്ചത്. എന്റെ പിതാവായിരുന്നു കാട്ടാളൻ ചെയ്തത്.  എന്റെ പിതാവ് പഠിപ്പിച്ച ആ വീട്ടിലെ കുട്ടിയുടെ ദമയന്തിയും കാട്ടാളത്തിയും. ശ്രീ. മടവൂർ ആശാനായിരുന്നു അർജുനൻ. 

പ്രസ്തുത കളിയിൽ  അർജുനനും കാട്ടാളനും  തമ്മിലുള്ള യുദ്ധത്തിനിടയിൽ അർജുനനെ വട്ടംകറക്കി എറിയുമ്പോൾ  ആട്ടവിളക്കിലെ എരിതീയിൽ അർജുനവേഷത്തിന്റെ  മുടി തട്ടി തീപിടിക്കുകയും  കാട്ടാളൻ അർജുനനെ പിടിച്ചു നിർത്തി കൈകൊണ്ട് തീ തട്ടി  അണച്ചതും  ഇന്നു നടന്നതുപോലെ സ്മരിക്കുന്നു.