പേജുകള്‍‌

2011, ജൂലൈ 10, ഞായറാഴ്‌ച

കൊച്ചു ഗോവിന്ദനും ചെല്ലപ്പനും

പതിമൂന്നു  വയസ്സുള്ള കൊച്ചു ഗോവിന്ദന്‍ എന്ന  ബാലനെയും കൂട്ടി  ശ്രീ. പള്ളിക്കല്‍ കേശവപിള്ള എന്ന സംകൃത പണ്ഡിതന്‍ പ്രസിദ്ധ കഥകളി ആചാര്യനായിരുന്ന ശ്രീ. ചെന്നിത്തല കൊച്ചു പിള്ള പണിക്കരാശാന്റെ  ചിറ്റാടത്തു  കുടുംബത്തില്‍  എത്തി.  തന്റെ ആരാധകനായിരുന്ന ശ്രീ. പള്ളിക്കല്‍ കേശവപിള്ള കൂട്ടിവന്ന ബാലനെ  ആശാന്‍ ശിഷ്യനായി സ്വീകരിച്ചു സ്വഗൃഹത്തില്‍ താമസിപ്പിച്ചു.  കഥകളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു അരങ്ങേറ്റം കഴിഞ്ഞിരുന്ന   കൊച്ചു ഗോവിന്ദന്‍  തന്റെ ഗുരുവിന്റെ മക്കളും കൊച്ചു മക്കളും   ഒന്നിച്ചു  കഴിയുന്ന കൂട്ടു കുടുംബത്തിലെ ഇരുപത്തി രണ്ടാമത്തെ അംഗമായി.

                        ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍

കൊച്ചു ഗോവിന്ദനെ  എല്ലാ കുടുംബാംഗങ്ങള്‍ക്കും വളരെ ഇഷ്ടമായി.  അക്കാലത്ത്  നിലവില്‍ നിന്നിരുന്ന ഹിന്ദു കുടുംബങ്ങളിലെ സംസ്കാരം നിലനിര്‍ത്തുവാനുള്ള എല്ലാ സല്‍ഗുണങ്ങളും ആ ബാലനില്‍ ഉണ്ടായിരുന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. സന്ധ്യാ വന്ദനം, സന്ധ്യാകീര്‍ത്തനം,
ഭാഗവത പാരായണം,   രാമായണ പാരായണം എന്നിവയില്‍  അതീവ തല്‍പ്പരനായിരുന്നു ആ ബാലന്‍. ഇതിനാല്‍  ആ കുടുംബത്തിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുവാനും വാത്സല്യത്തിനു പാത്രമാകുവാനും  കൊച്ചു ഗോവിന്ദന്  നിഷ്പ്രയാസം സാധിച്ചു.

എല്ലാ രാത്രിയിലും  ഗോവിന്ദന്‍ റാന്തല്‍ വിളക്കിനു മുന്‍പില്‍ ഇരുന്നു   രാമായണം വായിക്കും. അടുത്ത മുറിയിലെ ചാരുകസേരയില്‍   ഇരുന്നു കൊണ്ടു കൊച്ചു പിള്ള പണിക്കര്‍ ആശാന്‍ കാതോര്‍ത്തു  ശ്രദ്ധിക്കും. ഗോവിന്ദനെ ചുറ്റി കുടുംബാംഗങ്ങള്‍ എല്ലാവരും  ഇരുന്നു കൊണ്ടു  ഗോവിന്ദന്റെ രാമായണ പാരായണം ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങളില്‍ ഒരുവനായ ഒന്‍പതു വയസ്സുള്ള ചെല്ലപ്പന്‍ എന്ന  ബാലന്‍ വില്ലനായി മാറി. അന്നു വരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങള്‍  എല്ലാവരും പുതിയ അതിഥിയെ ശ്രദ്ധിക്കുന്നതിലുള്ള അമര്‍ഷം ചെല്ലപ്പനില്‍ നിറഞ്ഞു.   പലപ്പോഴും വില്ലന്‍ തന്റെ എതിര്‍പ്പ്  കാണിക്കുന്നത് കൊച്ചു ഗോവിന്ദന്‍ ഭഗവതമോ രാമായണമോ വായിച്ചോ കൊണ്ടിരിക്കുമ്പോള്‍ ഓടിച്ചെന്നു റാന്തല്‍ വിളക്ക് കാലുകൊണ്ട്‌ തട്ടിക്കളയും.   നിസ്സഹായനായ ഗോവിന്ദന്റെ കണ്ണില്‍ നിന്നും  കണ്ണീര്‍   മുത്തുക്കള്‍ പൊഴിയും. എല്ലാവരും ഗോവിന്ദനെ സമാധാന പെടുത്തും. കുടുംബാംഗങ്ങളുടെ ശ്രദ്ധ തന്റെ നേര്‍ക്ക്‌ തിരിയുവാന്‍ ചെല്ലപ്പന്‍ എന്തു വികൃതിത്തരവും ചെയ്യും എന്ന രീതി ആയിരുന്നു.

കൊച്ചുപിള്ള പണിക്കരുടെ കൊച്ചു മകനായ ചെല്ലപ്പനും    പണിക്കര്‍ ആശാന്‍ കഥകളിയുടെ ബാലപാഠങ്ങള്‍ ചൊല്ലിക്കൊടുത്തു വന്നിരുന്നു. പലപ്പോഴും പ്രായാധിക്കം കൊണ്ടു അലസതയില്‍ ശയിച്ചിരുന്ന പണിക്കര്‍ ആശാനോട്  മകള്‍ പാര്‍വതി അമ്മ ചോദിക്കും അച്ഛാ!  ഗോവിന്ദനെ എന്തിനാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത് ? അവനു എന്തെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ടേ?എന്ന് .  
 ഗോവിന്ദനെ കഥകളി  അഭ്യസിപ്പിക്കുമ്പോള്‍  ഒപ്പം തന്റെ മകനായ ചെല്ലപ്പനും പ്രയോജനപ്പെടും എന്ന ഒരു ഉദ്ദേശം കൂടി പാര്‍വതി അമ്മയ്ക്ക് ഉണ്ടായിരുന്നു.

കാലക്രമത്തില്‍  താന്‍ വശമാക്കിയിട്ടുള്ള കൈമുദ്രകളും കലാശങ്ങളും കൊച്ചു ഗോവിന്ദന്‍, ചെല്ലപ്പന്  പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി. അതോടെ വില്ലത്തരങ്ങള്‍ ഉപേക്ഷിച്ചു ചെല്ലപ്പന്‍, ഗോവിന്ദനെ തന്റെ മൂത്ത സഹോദരനെ പോലെ സ്നേഹിക്കുവാന്‍ തുടങ്ങി. എപ്പോഴും ഗോവിന്ദന്റെ പിന്നാലെ ചെല്ലപ്പന്‍ ഉണ്ടാവും.  ആ സ്നേഹ ബന്ധം വളര്‍ന്നു. ചെല്ലപ്പനും കഥകളി അരങ്ങേറ്റം കഴിഞ്ഞു. മൂന്ന് വര്‍ഷം അവിടെ താമസിച്ചു കഥകളി അഭ്യസിച്ച ഗോവിന്ദന്‍, ഗുരുവായ  പണിക്കരാശാന്‍ തീരെ അവശനായപ്പോള്‍ ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്റെ   ശിഷ്യനായി കുറിച്ചിയില്‍ മൂന്നു മാസം താമസിച്ചു കൊണ്ട് കഥകളി അഭ്യസിച്ചു. ചെന്നിത്തല  കൊച്ചുപിള്ള പണിക്കരാശാന്‍ മരണം അടഞ്ഞതോടെ  ചെല്ലപ്പന്റെ കഥകളി അഭ്യാസം നിലച്ചു.

ചെങ്ങന്നൂര്‍ രാമന്‍ പിള്ള ആശാന്‍ കഥകളി കലാകാരനായി അരങ്ങില്‍ പ്രബലമാകുവാന്‍ ശ്രീ. കൊച്ചുപിള്ള പണിക്കര്‍ ആശാന്‍ ചെയ്തിട്ടുള്ള സഹായങ്ങള്‍ എന്നും മനസ്സില്‍ സ്മരിച്ചിരുന്ന ചെങ്ങന്നൂര്‍ ആശാന്‍, പണിക്കരുടെ കൊച്ചു മകന്റെ തുടര്‍ന്നുള്ള കഥകളി അഭ്യാസത്തിന്റെ ചുമതല ഏറ്റെടുത്തു. കഥകളി അരങ്ങുകളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്ന ചെല്ലപ്പന്റെ കഥകളി സംബന്ധമായ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുവാനാണ് ശ്രീ. രാമന്‍ പിള്ള ആശാന്‍ ശ്രമിച്ചത്. സമയം കിട്ടുമ്പോള്‍ ചില പദങ്ങള്‍ ചെല്ലപ്പനെ കൊണ്ടു ചെയ്യിപ്പിക്കും. കുറവുകള്‍  മനസിലാക്കി കൊടുക്കും. അന്ന്‌  ചെങ്ങന്നൂര്‍ ആശാന്റെ പ്രധാന ശിഷ്യനായി  ആശാന്റെ ആട്ടപ്പെട്ടിയും ചുമ്മി    കഥകളി അരങ്ങുകളിലെല്ലാം ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍  ഉണ്ടായിരുന്നു.

ചെങ്ങന്നൂര്‍ ആശാനെ കൊണ്ടു  ശ്രീ. ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയെ ബാലിവിജയത്തില്‍ രാവണന്‍   കീചകന്‍ , നരകാസുരന്‍ തുടങ്ങിയ കത്തി വേഷങ്ങള്‍ ചൊല്ലിയാടിക്കണം എന്ന അദ്ദേഹത്തിന്‍റെ അമ്മാവന്‍ ശ്രീ. നാണുപിള്ള അവര്‍കള്‍   തീരുമാനിച്ചതിന്‍ പ്രകാരം ആശാന്‍ ഹരിപ്പാട്ടേക്കു  യാത്ര തിരിക്കുമ്പോള്‍ അന്ന്‌, മടവൂരിനെ ഒഴിവാക്കി ചെല്ലപ്പനെയും കൂട്ടിയാണ് ഹരിപ്പാട്ടു എത്തിയത്. ആശാന്‍ രാമകൃഷ്ണനെയും ചെല്ലപ്പനെയും ഒന്നിച്ചു നിര്‍ത്തി ചൊല്ലിയാടിച്ചപ്പോള്‍ പണം ചിലവു ചെയ്തു ഗുരു.  ചെങ്ങന്നൂരിനെ വരുത്തിയ രാമകൃഷ്ണപിള്ളയുടെ അമ്മാവന്  എന്തോ ഒരു ഒരു നീരസം ഉണ്ടായി. അതിനും ഒരു കാരണം ഉണ്ട്.  ഹരിപ്പാട്ടും പരിസരങ്ങളിലും അക്കാലത്ത് നടന്നിരുന്ന   കളികളില്‍ രാമകൃഷ്ണപിള്ളയുടെ പ്രധാന കൂട്ടു വേഷക്കരനായി സഹകരിച്ചിരുന്നത്‌   ചെല്ലപ്പനാണ്.   അപ്പോള്‍ തന്നെ ശ്രീ. നാണുപിള്ള അവര്‍കള്‍ ചെല്ലപ്പനോട് നിനക്കു കളിക്ക് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ചേര്‍ത്തു വെച്ച് ആശാനെ നിന്റെ വീട്ടില്‍ വരുത്തി കഥകളി  അഭ്യസിച്ചു കൂടേ എന്ന് ചോദിച്ചു. പിന്നീടു ഒരു നിമിഷം പോലും ചെല്ലപ്പന്‍ അവിടെ നിന്നില്ല.  ആശാനെ ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു കൊണ്ടു  ഒന്‍പതു  കിലോമീറ്റര്‍ ദൂരമുള്ള സ്വന്ത ഗൃഹത്തിലേക്ക്  പള്ളിപ്പാട്ട് പുഞ്ച വഴി നടന്നു നീങ്ങി .

അടുത്ത വര്‍ഷം കഥകളിക്കു ലഭിച്ച പണത്തില്‍ ഒരു പങ്കു ചേര്‍ത്തു വെച്ച് രാമന്‍പിള്ള ആശാനെ തന്റെ വസതിയില്‍ കൂട്ടിവന്നു. അങ്ങിനെ സ്വഗൃഹത്തില്‍ ഗുരുനാഥനെ കൂട്ടി വന്നു  പത്തു ദിവസം കഥകളി അഭ്യസിച്ചു. ഈ വിവരം അറിഞ്ഞു കൊണ്ടു ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയുടെ അമ്മാവന്‍   ശ്രീ. നാണുപിള്ള അവര്‍കള്‍ സസന്തോഷം അവിടെ എത്തി ചെല്ലപ്പനെ അനുഗ്രഹിച്ചു.

കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ശിഷ്യത്വം  ഗോവിന്ദന് വളരെ  അനുഗ്രഹമായി. കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ കെട്ടി പേരെടുത്ത നളചരിതത്തിലെ ഹംസം, ബാലിവിജയത്തിലെ നാരദന്‍ എന്നീ വേഷങ്ങള്‍ക്ക് ആശാന് അസൌകര്യം ഉണ്ടാകുന്ന  കളികള്‍ക്ക് എല്ലാം ഗോവിന്ദന്‍ ക്ഷണിക്കപ്പെടുവാന്‍ തുടങ്ങിയതോടെ കഥകളി ലോകത്തെ തിരക്കിട്ട നടനായി ഗോവിന്ദന്‍ മാറി. തുടര്‍ന്നു ശ്രീ. ഗുരു കുഞ്ചുക്കുറുപ്പ്, ശ്രീ. വാഴേങ്കട കുഞ്ചുനായര്‍ ആശാന്‍ തുടങ്ങിയ പ്രഗല്‍ഭന്മാരുടെ നളന്റെ വേഷത്തിനും ഹംസം കെട്ടുവാനുള്ള അവസരം ഗോവിന്ദനെ തേടി എത്തി. ഈ കാലയളവില്‍ ധാരാളം അരങ്ങുകളില്‍ ചെല്ലപ്പന്‍   നളനായും ഗോവിന്ദന്‍ ഹംസമായും അരങ്ങുകള്‍ പങ്കിട്ടിരുന്നു.

ഒരിക്കല്‍ ഹരിപ്പാട്ടു ക്ഷേത്രത്തില്‍ നടന്ന നളചരിതം കളിക്ക് ഹംസ വേഷത്തിന് ക്ഷണിച്ചിരുന്ന കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ എത്താതിരുന്നപ്പോള്‍ അന്ന്‌ മാങ്കുളത്തിന്റെ നളനോടൊപ്പം ഹംസം കെട്ടുവാന്‍  ചെല്ലപ്പനെ ചെങ്ങന്നൂര്‍ ആശാന്‍ നിര്‍ബ്ബന്ധിച്ചു. അരങ്ങില്‍ മാങ്കുളത്തിന്റെ അതൃപ്തി അല്ലാതെ ഒന്നും നേടുവാന്‍ ചെല്ലപ്പന് കഴിഞ്ഞിരുന്നില്ല . അരങ്ങില്‍ കഥാപാത്ര സംബന്ധമായ മാങ്കുളത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ ചെല്ലപ്പന്‍ നന്നേ  വിഷമിച്ചു.  കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ മരണം അടഞ്ഞതോടെ ഹംസവേഷത്തിനു നടന്മാരുടെ അഭാവം ഉണ്ടായതു കൊണ്ട് ചെല്ലപ്പന്  അവസരങ്ങള്‍ ധാരാളം ഉണ്ടായി തുടങ്ങി. അപ്പോള്‍  ചെങ്ങന്നൂര്‍  ആശാന്‍ ഉപയോഗിച്ചിരുന്ന  ഹംസത്തിന്റെ ചുണ്ട് ചെല്ലപ്പന്  നല്‍കിയിട്ടു നിനക്കു ഇതു പ്രയോജനപ്പെടട്ടെ എന്ന് അനുഗ്രഹിച്ചു.

 ഹരിപ്പാട്‌ രാമകൃഷ്ണ പിള്ളയുടെ നളന്റെ വേഷത്തിന് ഹംസം കെട്ടുവാന്‍ ധാരാളം അവസരം  ലഭിച്ചുവന്നു എങ്കിലും അന്ന്‌ മാങ്കുളത്തിന്റെ പ്രീതി സമ്പാദിക്കാതെ അരങ്ങില്‍ ഹംസ വേഷക്കാരനായി നില നില്‍ക്കാനാവില്ല എന്ന ബോധം ചെല്ലപ്പനില്‍ ഉണ്ടായി. മാങ്കുളം തിരുമേനിയെ തൃപ്തിപ്പെടുത്തുവാന്‍  ഓരോ അരങ്ങുകളിലും മാങ്കുളവും ഗോവിന്ദനും ചേര്‍ന്നു അവതരിപ്പിക്കുന്ന നള ഹംസ രംഗങ്ങള്‍ കണ്ടു കണ്ടു മാങ്കുളം തിരുമേനിയുടെ നളന്‍  ഹംസത്തിനോട്  അരങ്ങില്‍ ചോദിക്കുന്ന ഓരോ  ചോദ്യങ്ങള്‍ക്ക് നല്‍കുന്ന യുക്തി പൂര്‍വമായ ഉത്തരങ്ങള്‍ എല്ലാം മനസ്സിലാക്കി  കാലക്രമത്തില്‍ മാങ്കുളത്തിന്റെ അംഗീകാരം ചെല്ലപ്പനും നേടിയെടുത്തു. തുടര്‍ന്നു മാങ്കുളം തിരുമേനിയുടെയും, കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും നളവേഷങ്ങള്‍ക്ക് കൊച്ചു ഗോവിന്ദന് അസൌകര്യം എങ്കില്‍ ആ അവസരം ചെല്ലപ്പനെ തേടി എത്തി. എല്ലാ കഥയിലെ കൂട്ടുവേഷങ്ങളും ഇവര്‍ ഒന്നിച്ചു ചെയ്തു വന്നു.

അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയി. കഥകളി ലോകത്ത്  യഥാര്‍ത്ഥ  സഹോദരന്മാരെ പോലെ ഗോവിന്ദനും   ചെല്ലപ്പനും  അറിയപ്പെട്ടു. സിങ്കപ്പൂരിലെ  ഭാസ്കര്‍ അക്കാദമിയുടെ ക്ഷണം അനുസരിച്ച് അവിടെയുള്ള കുട്ടികളെ   കഥകളി അഭ്യസിപ്പിക്കുവാന്‍ പോയ ഗോവിന്ദന്‍ തിരിച്ചു വരുമ്പോള്‍ വളരെ ആകര്‍ഷകമായ കഥകളി കോപ്പുകള്‍,  വെള്ള, മഞ്ഞ നിറത്തിലുള്ള ഞൊറികള്‍ അതിന് അനുസരിച്ചുള്ള   കുപ്പായ കൈകള്‍ എന്നിവ ചെയ്യിച്ചു കൊണ്ടാണ് എത്തിയത്.

കളിക്ക് ചെല്ലപ്പന്‍ ഉണ്ടെങ്കില്‍ ചെല്ലപ്പന്റെ വേഷങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ പ്രസ്തുത കോപ്പുകളും എടുത്തു  കൊണ്ടു വരുന്നത് ഗോവിന്ദന്റെ സ്വഭാവമായി.  ഓയൂരും പരിസരങ്ങളിലും ചെല്ലപ്പന് കളിയുണ്ടെങ്കില്‍ ചെല്ലപ്പന്‍ യൂരിലുള്ള സഹോദരന്റെ വസതിയില്‍ എത്തും. ഗോവിന്ദന് മാവേലിക്കര പരിസരത്തു കളിയുണ്ടെങ്കില്‍ ചെല്ലപ്പന്റെ വസതിയില്‍ എത്തും. അങ്ങിനെ ആ ആത്മസഹോദരബന്ധം നിലനിര്‍ത്തി വന്നിരുന്നു.

                                               കൊച്ചുഗോവിന്ദന്‍ ഹംസ മുദ്രയില്‍ 

കൊച്ചു ഗോവിന്ദനും ചെല്ലപ്പനും ഹംസ വേഷത്തിന് പ്രസിദ്ധരായപ്പോള്‍  കൊച്ചു ഗോവിന്ദന്‍ ക്ഷണിക്കപ്പെടുന്ന ചില  കളിസ്ഥലങ്ങളില്‍  ചെല്ലപ്പന് ഹംസം നിശ്ചയിക്കുവാന്‍ തുടങ്ങി.  ഗോവിന്ദ പിള്ള ജ്യേഷ്ടന്റെ ഹംസം എത്രയോ തവണ അരങ്ങിനു മുന്‍പില്‍ ഇരുന്നു കണ്ടു കണ്ടാണ്‌ ഞാന്‍ ഒരു ഹംസ വേഷക്കാരന്‍ ആയത്‌. അദ്ദേഹം കളിക്കുള്ളപ്പോള്‍ ഞാന്‍ ആ വേഷം ചെയ്യില്ല എന്ന് തറപ്പിച്ചു പറയും. ഒരിക്കല്‍ ചെന്നിത്തലയില്‍ നടന്ന ഒരു കളിക്ക് കൊച്ചു ഗോവിന്ദന്‍ എത്തി. അവിടെ അന്നു നളചരിതം ഒന്നാം ഭാഗം. കൊച്ചു ഗോവിന്ദനെ അവിടെ കളിക്ക് ക്ഷണിച്ചിരുന്നില്ല. ചെല്ലപ്പന്റെ ഹംസം ഒന്ന് കാണുക എന്ന ഉദ്ദേശം ഗോവിന്ദന്‍ അന്നു സഫലമാക്കി. 

ബ്രഹ്മശ്രീ . മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ നളനും ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദ പിള്ളയുടെ ഹംസവും  


ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ നളനും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ഹംസവും 


സംഗീത നാടക അക്കാദമിയുടെയും കലാമണ്ഡലത്തിന്റെയും  അവാര്‍ഡുകള്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇരുവരെയും തേടി എത്തി. ചെല്ലപ്പന്‍ തന്റെ എഴുപത്തി നാലാമത്തെ വയസ്സില്‍ മരണം അടഞ്ഞു.  പ്രിയ സഹോദരന്റെ വേര്‍പാട് ഗോവിന്ദനെ വല്ലാതെ അലട്ടി. ചെല്ലപ്പന്റെ സ്മരണാദിനം ചെന്നിത്തലയില്‍ അനുഷ്ടിച്ചപ്പോള്‍ അവിടെ ഗോവിന്ദനെ ആദരിച്ചിരുന്നു.
                                                                                                                                                               
                                 പ്രിയ സഹോദരന്റെ സ്മരണയ്ക്ക് മുന്‍പില്‍ ഓയൂര്‍ ദീപം കൊളുത്തുന്നു.

                                ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള

                                ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

 ബാല്യ കാലത്ത് കൊച്ചുപിള്ള പണിക്കര്‍ ആശാന്റെ ഗൃഹത്തില്‍  ചെല്ലപ്പനുമൊന്നിച്ചു ജീവിച്ച കാലഘട്ടം ഗോവിന്ദന്‍ സ്മരിച്ചു.  ഞങ്ങള്‍ ഒന്നിച്ചു കൂടുമ്പോള്‍ പങ്കു വെയ്ക്കുന്ന എല്ലാ സന്തോഷപ്രദമായ സംഭാഷണങ്ങള്‍  അവസാനിക്കുന്നത് ( ബാല്യ കാല കുസൃതികള്‍ ഓര്‍ത്ത് കൊണ്ട്)  "ഞാന്‍ ചേട്ടനോട് ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട് " എന്ന ചെല്ലപ്പന്റെ  കുറ്റബോധം നിറഞ്ഞ ഈറന്‍ മിഴികളോടെ ആവും.   മറുപടി ഒന്നും പറയാതെ   പ്രിയ സഹോദരന്റെ തോളില്‍ കയ്യിട്ടു  എന്റെ   ശരീരത്തോട് ചേര്‍ത്തു ആശ്ളേഷിക്കും എന്നാണ് പറഞ്ഞത്.

കാലത്തിന്റെ യവനികയില്‍ കൊച്ചു ഗോവിന്ദനും മറഞ്ഞു . ഇരുവരുടെയും  സഹോദര ബന്ധത്തിന്റെ മുന്‍പില്‍ ഒരു തുള്ളി കണ്ണുനീര്‍ അഞ്ജലിയായി സമര്‍പ്പിക്കുന്നു.