പേജുകള്‍‌

2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -1)


കേരളചരിത്രവും കഥകളിയുടെ ചരിത്രവും ഊടും പാവുംപോലെ പരസ്പര ബന്ധങ്ങളാണ്. കഥകളിയാകുന്ന പാവമുണ്ടിനെ പരിഷ്കരണത്തിന്റെ കസവണിയിച്ച കാര്‍ത്തിക - അശ്വതി - കോട്ടയം തമ്പുരാക്കന്മാരുടെ കരവിരുതിനെ വസ്തു നിഷ്ടമായി  വിലയിരുത്തിക്കൊണ്ട്   ശ്രീ. എം.കെ.കെ. നായര്‍ അവര്‍കള്‍ 1981- ല്‍ എഴുതിയയതാണ്  ഈ  ലേഖനം.  അദ്ദേഹത്തിന്റെ   പ്രസ്തുത  ലേഖനം ഇന്നത്തെ  ഇന്റര്‍നെറ്റ് യുഗത്തിലെ  കഥകളി  ആസ്വാദകര്‍ വായിച്ചിരിക്കുവാനിടയില്ല. അതുകൊണ്ട്   അദ്ദേഹത്തിന്‍റെ ലേഖനത്തെ പല   ഭാഗങ്ങളാക്കി  വിഭജിച്ച്  പോസ്റ്റു ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു. ലേഖനത്തിന്റെ ആദ്യഭാഗം  കഥകളിയെയും കഥകളി കലാകാരന്മാരെയും സ്നേഹിച്ചിരുന്ന മഹാനായ എം. കെ.കെ. നായര്‍ അവര്‍കളെ മനസാ സ്മരിച്ചു കൊണ്ട് ആസ്വാദകസമക്ഷം സമര്‍പ്പിക്കുന്നു. നിങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നു. 



                                                             Sri. M.K.K. Nair

ഒരു അവിസ്മരണീയ മഹാ പുരുഷനായിരുന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്.  ധര്‍മ്മരാജാ എന്നും രാമരാജ ബഹദൂറെന്നും മറ്റും ഇന്നും ഏവരും സ്നേഹ ബഹുമാനപൂര്‍വ്വം സ്മരിക്കുന്ന കാര്‍ത്തികതിരുനാള്‍  AD1758 - ലാണ്‌ ശ്രീ. വീര മാര്‍ത്താണ്ഡവര്‍മ്മയുടെ മരണാനന്തരം രാജ്യ ഭാരമേറ്റത്.  ചെറിയ ഒരു പ്രദേശമായിരുന്ന വേണാടിന്റെ ആധിപത്യം ലഭിച്ച ഉടനെ, മരണംവരെ പടവെട്ടി, അയല്‍ രാജ്യങ്ങളെല്ലാം പിടിച്ചെടുത്തു.   കന്യാകുമാരി മുതല്‍ അങ്കമാലി വരെ തിരുവിതാംകൂര്‍ എന്ന പേരില്‍ ഒരു രാജ്യമാക്കിത്തീര്‍ത്ത മാര്‍ത്താണ്ഡവര്‍മ്മയുടെ മരണ സമയത്ത് രാജ്യത്തിനുള്ളില്‍ ക്രമ സമാധാന നില വളരെ മോശമായിരുന്നു. നിരന്തരമായ യുദ്ധം മൂലം ഖജനാവും ശോഷിച്ചിരുന്നു. ആ സമയത്താണ് യുവാവായ കാര്‍ത്തികതിരുനാള്‍ രാജ്യഭാരമേറ്റത്.  വിദ്വാനും സമചിത്തനുമായ അദ്ദേഹം നാലഞ്ചുവര്‍ഷം കൊണ്ടുതന്നെ  തന്റെ രാജ്യത്തെ ഐശ്ചര്യഭൂയിഷ്ഠമാക്കിത്തീര്‍ത്തു.  ഖജനാവ്‌ നിറഞ്ഞൊഴുകി. ജനങ്ങള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ഭയാശങ്കാരഹിതരായി ജീവിക്കുവാന്‍ തുടങ്ങി. പക്ഷെ ആ അന്തരീക്ഷം അധികം നിലനിന്നില്ല. ആദ്യം ഹൈദരാലിയും പിന്നീടു ടിപ്പുസുല്‍ത്താനും ഹരിതമനോഹരമായ കേരളത്തില്‍ കണ്ണു വെച്ചപ്പോള്‍ മുതല്‍ കേരളത്തിലെ അന്തരീക്ഷം കലങ്ങി മറിഞ്ഞു. ഹൈദരാലിയും  ടിപ്പുസുല്‍ത്താനുംഅസാമാന്യശേഷിയും കാര്യബോധവും സഹിഷ്ണതയും നേതാക്കളായിരുന്നുവെങ്കിലും അവരുടെ കീഴ്- സില്‍ബന്ദികളില്‍ പലരും ക്രൂരന്മാരും മാദോന്‍മത്തരുമായിരുന്നു. അവരുടെ ആക്രമണ പീഡനങ്ങള്‍ക്ക് ഇരയായി തീര്‍ന്ന  ഉത്തരകേരളീയര്‍  ഭയന്നു പലായനം ചെയ്തത് തിരുവിതാംകൂറിലേക്ക്  ആയിരുന്നു. അങ്ങിനെ ലക്ഷക്കണക്കിനു വന്നുചേര്‍ന്ന അഭയാര്‍ത്ഥികളെയെല്ലാം സ്നേഹപൂര്‍വ്വം ധര്‍മ്മരാജാവിന്റെ ആജ്ഞപ്രകാരം തിരുവിതാംകൂറില്‍ സ്വീകരിക്കുകയും അവര്‍ക്ക് സുഖമായി ജീവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു. ഈ തന്റേടം ടിപ്പുവിനെ കൃദ്ധനാക്കി. അതോടുകൂടി ടിപ്പു പടയൊരുക്കുവാനും തുടങ്ങി. അങ്ങിനെ ഒരു വന്‍യുദ്ധത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ മറ്റു ഗത്യന്തരമില്ലായ്കയാല്‍ അഭിമാനിയായ ധര്‍മ്മരാജാവിനു  തുടങ്ങേണ്ടിവന്നു. യുദ്ധം ഒന്നല്ല, രണ്ടെണ്ണം നടന്നു. പക്ഷെ ടിപ്പുവിന്റെ ഉദ്ദേശം നടന്നില്ല. ആലുവ, പറവൂര്‍ മുതലായ ചില സ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ ഏല്‍പ്പിച്ച ശേഷം ടിപ്പുവിനു മടങ്ങേണ്ടി വന്നു. അതികായനായ രാജാകേശവദാസ്‌ ദിവാന്‍ജിയുടെ അസാധാരണമായ നേതൃത്വവും രാജ്യ സ്നേഹവുമായിരുന്നു ധര്‍മ്മരാജാവിനെ ഈ ദുര്‍ഘടങ്ങളിലെല്ലാം പരിരക്ഷിച്ചതും  തിരുവിതാംകൂറിന്റെ നാനാമുഖമായ വളര്‍ച്ചയ്ക്ക് വഴി തെളിച്ചതും.


തന്നേക്കാള്‍ എത്രയോ ശക്തനും തന്റേടക്കാരനുമായ ഒരു ശത്രുവിനെ യുദ്ധത്തില്‍ നേരിടുന്ന ബദ്ധപ്പാടില്‍ വര്‍ഷാ- വര്‍ഷങ്ങളായി കഷ്ടപ്പെടേണ്ടി വന്നുവെങ്കിലും പണ്ഡിതനും, കലോപാസകനും സഹൃദയാഗ്രണിയുമായിരുന്ന കാര്‍ത്തികതിരുനാള്‍ തന്റെ ഏറ്റവും വിഷമഘട്ടത്തില്‍ പോലും മനസ്വാസ്ഥ്യം കണ്ടത് കവിതയെഴുത്തിലും കഥകളിയിലുമാണ്. ഏതാണ്ട്  AD. 1575-ല്‍ കൊട്ടാരക്കരയില്‍ പ്രാകൃതരൂപം കൊണ്ട രാമനാട്ടം വെട്ടത്തു തമ്പുരാന്റെ പരിചരണവും ഉടച്ചുവാര്‍ക്കലും കഴിഞ്ഞു കഥകളിയായി തീര്‍ന്ന കാലത്താണ് കാര്‍ത്തിക തിരുനാള്‍ രംഗപ്രവേശനം ചെയ്തത്. നാട്യകലയില്‍  കോട്ടയത്തു തമ്പുരാനെപ്പോലെ  പ്രവീണ്യം നേടിയിരുന്ന കാര്‍ത്തിക തിരുനാള്‍ ഭാരതമുനിയെ തുടര്‍ന്ന്, എന്നാല്‍ കേരളീയ സമ്പ്രദായങ്ങളെ മുന്‍നിര്‍ത്തി ഒരു അപൂര്‍വ ഗ്രന്ഥം നിര്‍മ്മിച്ചു.  "ബാലഭാരതം" എന്നറിയപ്പെടുന്ന ആ വിശിഷ്ട ഗ്രന്ഥം നാട്യകലയുടെ കാതലാണ്. അതിലളിതമായ, സരസമായ സംസ്കൃത ശൈലിയില്‍ ഇപ്രകാരമൊരു മൂലഗ്രന്ഥം  വേറെ കാണുകയില്ല.  

                                                           മാര്‍ത്താണ്ഡവര്‍മ്മ

 മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ചെമ്പകശേരി രാജ്യം യുദ്ധം ചെയ്തു പിടിച്ചടക്കിയ സേനയുടെ നേതൃത്വം കാര്‍ത്തിക തിരുനാള്‍ യുവരാജാവിനായിരുന്നു. യുദ്ധം കഴിഞ്ഞ് അവിടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചതും അദ്ദേഹമായിരുന്നു.  
അന്ന് ചെമ്പകശേരിയിലെ മന്ത്രിയായിരുന്ന മാത്തൂര്‍ പണിക്കരുടെ കുടുംബത്തില്‍  പേരുകേട്ട ഒരു കളിയോഗം ഉണ്ടായിരുന്നു. ചെമ്പകശേരി പിടിച്ചെടുക്കുന്നതിനു വേണ്ടി  ഒത്താശകള്‍  ചെയ്ത മാത്തൂര്‍ പണിക്കരുടെ കളിയോഗത്തിന്റെ പ്രകടനം യുവരാജാവ് കാണാനിടയായി. അഭ്യാസത്തികവും    അഭിനയനൈപുണിയും തികഞ്ഞ ആ കളിയോഗം യുവരാജാവിനെ വശീകരിച്ചു എന്നു പറയേണ്ടല്ലോ.


                                                             കാര്‍ത്തിക തിരുനാള്‍

മാര്‍ത്താണ്ഡവര്‍മ്മയുടെ മരണശേഷം ഭരണമേറ്റ് അധികനാള്‍ കഴിയും മുമ്പുതന്നെ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ്   മാത്തൂര്‍ കാരണവരെയും കളിയോഗത്തെയും തിരുവനന്തപുരത്തേക്കു വരുത്തി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു കളി അരങ്ങുകള്‍ നടത്തി. സന്തുഷ്ടനായ മഹാരാജാവ് അന്നുമുതല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു മാത്തൂര്‍ പണിക്കരുടെ നേതൃത്വത്തിലുള്ള കളി എല്ലാ ദിവസവും വേണമെന്നു നിര്‍ദ്ദേശിക്കുകയും  മാത്തൂര്‍ കുടുംബത്തിന് അനുയോജ്യമായ വേതനം നിശ്ചയിക്കുകയും ചെയ്തു. അങ്ങിനെയാണ് തിരുവനന്തപുരം  ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍  ഉത്സവത്തിന് കഥകളി ഒരു അനിവാര്യ ഘടകമായിത്തീര്‍ന്നത്. 
                   
                                                                                     (തുടരും ... )
 

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഗുരുസ്മരണാദിനം (2012)


ചെന്നൈ ബസന്റ് നഗറില്‍  ( നമ്പര്‍ -1, എലിയാട്സ് ബീച്ച് ) 14-10 -2012 -നു വൈകിട്ട് അഞ്ചര മണിയ്ക്ക് 'കലാസാഗര്‍'  സംഘടനയുടെ നേതൃത്വത്തില്‍ പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്റെ സ്മരണാദിനം ആചരിച്ചു.
വൈകിട്ട് അഞ്ചര മുതല്‍ ശ്രീ. ധനഞ്ജയന്‍, ശ്രീമതി. ശാന്താ ധനഞ്ജയന്‍ എന്നിവരുടെ ശിഷ്യരുടെ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു
  •  
                               നൃത്ത പരിപാടികള്‍

ആറുമണിക്ക് ആരംഭിച്ച ഗുരുവന്ദനം പരിപാടിയില്‍  ശ്രീ.പി.എന്‍.ശ്രീകുമാര്‍ അവര്‍കള്‍ സദസ്യരെയും  വിശിഷ്ട അതിഥികളെയും സ്വാഗതം ചെയ്തു.  മുഖ്യ അതിഥി ഡോക്ടര്‍. വൈജയന്തിമാലാ ബാലി നിലവിളക്ക് തെളിച്ച് ഉത്ഘാടനം ചെയ്തു. പ്രസിദ്ധ വയലിന്‍ വിദ്വാന്‍  T.N. കൃഷ്ണന്‍,  ശ്രീ.ശാന്താ ധനഞ്ജയന്‍, ശ്രീമതി. ധനഞ്ജയന്‍, ഡോക്ടര്‍.വൈജയന്തിമാലാ ബാലി, എന്നിവരെയും   പ്രശസ്തനായ  എഴുത്തുകാരന്‍, നാടകകൃത്ത്,  എന്നീ നിലയിലും ശ്രീ. രാജാ രവിവര്‍മ്മയുടെ കൊച്ചുമകന്‍ എന്ന നിലയിലും അറിയപ്പെടുന്ന ശ്രീ.ശ്രീകുമാര്‍ വര്‍മ്മ, പ്രശസ്ത തൊഴിലുടമ  ശ്രീ. നല്ലികുപ്പുസ്വാമി എന്നിവര്‍  അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തുകയും  പിന്നീട് കലാസാഗര്‍ അവരെയെല്ലാം  ആദരിക്കുകയും ചെയ്തു. ഡോക്ടര്‍. കെ.എസ്സ്. മോഹന്‍ദാസ്‌ അവര്‍കള്‍ വിശിഷ്ട അതിഥികള്‍ക്കും, ഗുരുസ്മരണയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  നന്ദി പ്രകടിപ്പിച്ചു. 


ശ്രീ. ശ്രീകുമാര്‍ വര്‍മ്മ , ശ്രീമതി. വൈജയന്തീമാലാ ബാലി, ശ്രീ. നല്ലി കുപ്പുസ്വാമി,
ശ്രീ.T.N .കൃഷ്ണന്‍, ശ്രീ. ധനഞ്ജയന്‍ , ശ്രീമതി. ശാന്താ ധനഞ്ജയന്‍ 
                                                                   

രാത്രി എട്ടുമണിക്ക് ബാലിവധം കഥകളി അവതരിപ്പിച്ചു. സുഗ്രീവന്റെ തിരനോക്കോടെയാണ്  രംഗം ആരംഭിച്ചത്. തന്റെ ആഗ്രഹപ്രകാരം ദുന്ദുഭിയുടെ അസ്ഥികൂടം രാമന്‍ തന്റെ കാലിന്റെ പെരുവിരല്‍  കൊണ്ട്‌ പൊക്കി എറിഞ്ഞു. എന്നാലും ബാലിയെ വധിച്ചു തന്റെ ദുഖത്തെ ശമിപ്പിക്കുവാന്‍ രാമന് സാധിക്കുമോ എന്നുള്ള സംശയ ചിന്തയും തനിക്കു നേരിട്ട ദുഖകരമായ അവസ്ഥയെയുമാണ് രംഗത്ത് സുഗ്രീവന്‍ അവതരിപ്പിച്ചത്. 



                                                                    സുഗ്രീവന്‍


                                                             ശ്രീരാമനും സുഗ്രീവനും 

ബാലി തന്റെ കയ്യൂക്കു ശമിപ്പിക്കുന്ന ഏഴു വൃക്ഷങ്ങളില്‍  ഒന്നിനെ മുറിക്കണം എന്ന് സുഗ്രീവന്‍ ശ്രീരാമനോട് അപേക്ഷിക്കുന്നതു  മുതലാണ്‌   രണ്ടാം രംഗം തുടങ്ങിയത്. അതിനു സമ്മതിച്ച  ശ്രീരാമന്‍ തന്റെ ഒരേയൊരു  അസ്ത്രപ്രയോഗം കൊണ്ട്  ഏഴു വൃക്ഷങ്ങളെയും മുറിച്ചു വീഴ്ത്തുന്നത് കണ്ട് അത്ഭുതപ്പെട്ട  സുഗ്രീവന് രാമനില്‍ വിശ്വാസം ഉണ്ടാകുന്നു. സുഗ്രീവന്‍ രാമനെ നമസ്കരിച്ചു. ബാലിയെ പോരിനു വിളിച്ചു ധൈര്യമായി നേരിടുക എന്നും  ഞാന്‍ സഹായിക്കാമെന്നും  ശ്രീരാമന്‍ സുഗ്രീവനോടു  നിര്‍ദ്ദേശിക്കുന്നു.  ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞു ക്ഷീണിതരായപ്പോള്‍ ഇന്ദ്രന്‍ ബാലിയെ വിളിച്ചു പാലാഴി കടയുവാന്‍ ആവശ്യപ്പെട്ടു. ബാലി ഒറ്റയ്ക്ക് പാലാഴി കടഞ്ഞു. സന്തോഷവാനായ ഇന്ദ്രന്‍ ബാലിയെ അഭിനന്ദിച്ചുകൊണ്ട്  "നിന്നെ നേരിട്ട് യുദ്ധം ചെയ്യുന്ന ശത്രുവിന്റെ പകുതി ബലം നിനക്ക് വന്നുചേരും എന്ന് അനുഗ്രഹിച്ചിട്ടുണ്ട് " എന്നും കാഴ്ചയില്‍ ഞാനും ബാലിയും ഒരേ രൂപസാദൃശ്യം ഉള്ളതിനാല്‍ അപദ്ധത്തില്‍ ബാലിയുടെ നേര്‍ക്ക്‌ അയയ്ക്കുന്ന അങ്ങയുടെ അമ്പേറ്റു തനിക്കു മരണം സംഭവിച്ചേക്കുമോ  എന്ന ഭീതി തനിക്കുണ്ടെന്നും സുഗ്രീവന്‍ രാമനെ അറിയിക്കുന്നു. ഞാന്‍ നല്‍കുന്ന  ഹാരം അണിഞ്ഞു കൊണ്ട് ബാലിയെ നേരിടൂ, ഞാന്‍ മറഞ്ഞിരുന്നു കൊണ്ട് ബാലിയെ വധിച്ചു കൊള്ളാം എന്ന് സുഗ്രീവന്, ശ്രീരാമന്‍ ഉറപ്പു നല്‍കുന്നു. രാമന്‍ നല്‍കിയ മാലയും  അണിഞ്ഞുകൊണ്ട്  സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു. 


                                                          ബാലിയുടെ തിരനോക്ക് 

 ബാലിയുടെ തിരനോക്കോടെ മൂന്നാം രംഗം ആരംഭിച്ചു. തന്നെ ആരോ പോരിനു വിളിക്കുന്നതു കേട്ട് ക്രുദ്ധനായ ബാലി  മരങ്ങളുടെ ഇടയിലൂടെ വീക്ഷിച്ചു. സുഗ്രീവന്‍ തൊഴുതുകൊണ്ട്  സാവധാനം  ബാലിയുടെ സമീപമെത്തി ബാലിയുടെ പാദത്തില്‍ തൊട്ടു വന്ദിച്ചശേഷം പിന്തിരിഞ്ഞോടി ദൂരെ നിലയുറച്ചു. എന്നെ യുദ്ധത്തിനു വിളിച്ചത് നീയാണോ എന്നും, യുദ്ധത്തിനു വിളിച്ചിട്ട് ഭയന്ന് ഓടുന്നത് എന്തിനാണ് എന്നും ബാലി സുഗ്രീവനോട് ചോദിച്ചു. 
അങ്ങ് എന്നെ തെറ്റി ധരിച്ചിരിക്കുകയാണ്.  അങ്ങയുടെ മുഖം കാണുമ്പോള്‍ എനിക്കു  ഭയമാണ് എന്ന് സുഗ്രീവന്‍ മറുപടി പറഞ്ഞപ്പോള്‍ "നീ ഭയപ്പെടേണ്ട, അടുത്തുവാ" എന്ന് ബാലി സുഗ്രീവനെ വിളിച്ചു. സുഗ്രീവന്‍ ഭയത്തോടെ പതുക്കെ ബാലിയെ സമീപിച്ചു കൊണ്ട് കാലില്‍ തൊട്ടു വന്ദിച്ചു. 

 ബാലി സുഗ്രീവന്റെ കൈവെള്ളയില്‍ പിടിച്ചു തടവിക്കൊണ്ട്  "നിനക്ക് ഞാന്‍ ഈ കയ്യില്‍ ചോറ് ഉരുട്ടിവെച്ചു തന്നിട്ടില്ലേ"  എന്ന് ചോദിച്ചു. സുഗ്രീവന്‍ ചേട്ടന്‍ തന്നിട്ടുള്ള ആഹാരം ഭുജിച്ചത് സ്മരിച്ചു. ഞാന്‍ നല്‍കിയ ആഹാരം സ്വീകരിച്ച ഈ കൈകൊണ്ടു തന്നെയല്ലേ ഒരു പാമ്പിനെ പോലെ നീ എന്നെ ചതിച്ചത് എന്ന് ചോദിച്ചുകൊണ്ട് ബാലി, സുഗ്രീവന്റെ കൈ പിടിച്ചു ഒടിക്കുവാന്‍ ശ്രമിച്ചു. സുഗ്രീവന്‍ ഒരുതരത്തില്‍ ബാലിയുടെ പിടിയില്‍ നിന്നും രക്ഷപെട്ടു. 

ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞു ക്ഷീണിച്ചപ്പോള്‍ എന്റെ പിതാവിന്റെ ആഞ്ജയനുസരിച്ച് ഞാന്‍ ഒറ്റയ്ക്ക് പാലാഴി കടയുകയും സംപ്രീതനായ  പിതാവ് എന്നെ നേരിടുന്ന ശത്രുവിന്റെ പകുതി ബലം എനിക്ക് വന്നുചേരും എന്ന് വരം നല്‍കിയതും   പണ്ട് ലോകപരാക്രമിയായ ദശമുഖന്‍ എന്റെ വാലില്‍ കുടുങ്ങി കിടന്നു ദീനരോദനം ചെയ്തതും അറിവുള്ള നിനക്ക്    എന്നെ നേരിടുവാനുള്ള ധൈര്യം എങ്ങിനെ ഉണ്ടായി എന്നും ചോദിച്ചു.

എനിക്ക് ഒട്ടും തന്നെ ധൈര്യമില്ല എന്നു പറയുന്ന സുഗ്രീവനോട് രണ്ടു സന്യാസിമാര്‍ വനത്തില്‍ എത്തിയതും നീ അവരുമായി സഖ്യം ഉണ്ടാക്കിയതും ചാരന്മാര്‍ മൂലം ഞാന്‍  അറിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു .


                                                        ബാലിയും സുഗ്രീവനും 

സുഗ്രീവന്‍ വീണ്ടും  ബാലിയുടെ സമീപമെത്തി കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി പുറകെ ഓടി. പര്‍വതത്തിനു  മറഞ്ഞിരിക്കുന്ന സുഗ്രീവനെ മറഞ്ഞിരുന്നു കൊണ്ട് ബാലി വീക്ഷിക്കുന്നു. ബാലി പര്‍വ്വതത്തിന്റെ മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിച്ചു കൊണ്ട് വീണ്ടും സംവാദത്തില്‍ ഏര്‍പ്പെടുന്നു. എന്റെ തെറ്റുകള്‍ എല്ലാം ക്ഷമിച്ച് എനിക്ക് യുവരാജ പദവി നല്‍കണമെന്ന്  സുഗ്രീവന്‍ ബാലിയോട് അപേക്ഷിക്കുന്നു. 

ഞാന്‍ പണ്ട്  മായാവി എന്ന അസുരനുമായി ഗുഹയില്‍ യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും ചെയ്ത് രാജ്യമേറ്റേടുത്തില്ലെ?  അങ്ങിനെയുള്ള നിന്നെ ഞാന്‍ ഇന്ന് നശിപ്പിക്കുന്നുണ്ട് എന്ന് ബാലി പറഞ്ഞപ്പോള്‍ അരുതേ! എന്നപേക്ഷിച്ചു കൊണ്ട് സുഗ്രീവന്‍ ബാലിയെ കുമ്പിടുന്നു. ബാലി തന്റെ   ഇടതു  കാല്‍കൊണ്ട് സുഗ്രീന്റെ തലയില്‍ ശക്തിയായി ചവിട്ടി. സുഗ്രീവന്‍ താഴെ വീണു.

ക്രുദ്ധനായ സുഗ്രീവന്‍ എഴുന്നേറ്റ് ബാലിയുടെ നേരേചെന്ന് ബാലിയെ നിന്ദിച്ചു കൊണ്ട് പോരിനു വിളിച്ചു. വാനരചേഷ്ടകള്‍ നിറഞ്ഞ യുദ്ധത്തിനിടയില്‍ സുഗ്രീവന്‍ മുന്നിലും  ബാലി പിന്നിലുമായി ഓടി. മറഞ്ഞിരുന്ന  രാമന്‍ ബാലിയുടെ നേര്‍ക്ക്‌ അമ്പയച്ചു. നെഞ്ചില്‍ തറച്ച അമ്പുമായി വീണ ബാലിയുടെ വിലാപം കേട്ട് താരയും അംഗദനും എത്തി ബാലിയുടെ സമീപമിരുന്നു വിലപിച്ചു. 

രാഘവാ, രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ സാധിക്കാതെ  ഒളിഞ്ഞുനിന്ന് ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമല്ല, തോലുകൊണ്ടും ഉപയോഗമില്ല.     വനത്തില്‍ കഴിയുന്ന  ഞാന്‍    അങ്ങയുടെ രാജ്യത്ത് ഒരപരാധവും ചെയ്തിട്ടുള്ളവനല്ല എന്നുള്ള ബാലിയുടെ വിലാപത്തിന് മറുപടിയായി " വാനരശ്രേഷ്ടാ!  ദു:ഖിക്കേണ്ട. അയോദ്ധ്യയുടെ  രാജാവായ  ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം നശിപ്പിച്ച്  ധമ്മത്തെ പരിപാലിക്കുന്നതിനാണ്  അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രനും സഹോദരനും   തുല്യരാണ്. ആ നിലയ്ക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ച കുറ്റത്തിനാണ്    വധിക്കുന്നതെന്ന് അറിയിച്ചു.

 "സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ് കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവോ" എന്നു താര ബാലിയോട്  ചോദിക്കുകയും  പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ എന്നും എന്റെ ഭര്‍ത്താവിനൊപ്പം  എന്നെയും  അയച്ചാലും എന്ന് ശ്രീരാമനോട് അപേക്ഷിക്കുകയും ചെയ്തു.  അമ്പും വില്ലുമെന്തി നില്‍ക്കുന്ന ശ്രീരാമനിലെ വിഷ്ണു ചൈതന്യം ദര്‍ശിച്ചു ഭക്തിയോടെ തൊഴുതു കൊണ്ട്  മരണപ്പെടുവാന്‍  താന്‍ അര്‍ഹനാണ് എന്നും  നിരാധാരരായ  അംഗദനും താരയ്ക്കും അങ്ങയുടെ കാരുണ്യം ഉണ്ടാകണം എന്ന്  ബാലി അപേക്ഷിച്ചു.

ബാലി തന്റെ പിതാവ്  അണിയിച്ച   സുവര്‍ണ്ണഹാരം സ്വന്തം  കഴുത്തില്‍ നിന്നും ഊരിയെടുത്ത്   സുഗ്രീവനെ അണിയിച്ച്  അനുഗ്രഹിച്ചു. 
അല്ലയോ കരുണാനിധിയായ രാമാ ഒരു  വാക്ക് ഉച്ചരിക്കാന്‍ പോലും  കഴിയാതെയായ എനിക്ക് മുക്തി തരേണമേ  എന്ന് അപേക്ഷിച്ചു . ശ്രീരാമന്‍ ഒരു കാല്‍ ബാലിയുടെ ശരീരത്തു  ചവിട്ടിക്കൊണ്ട്‌ അസ്ത്രം ഊരിയെടുത്തു. മരണ വേദനകൊണ്ട ബാലി രാമനോട് കുടിക്കുവാന്‍ ജലം ആവശ്യപ്പെട്ടു. ശ്രീരാമന്‍ ഭൂമിയിലേക്ക്‌ അമ്പ്‌ തൊടുത്തപ്പോള്‍ ഭൂമിയില്‍ നിന്നും ജലധാര ബാലിയുടെ വായിലേക്ക് ചെന്നെത്തി. വിഷ്ണുചൈതന്യം  നിറഞ്ഞു നിന്നനുഗ്രഹിക്കുന്ന രാമരൂപം കണ്ടു കൊണ്ട് ബാലി ജീവന്‍ മുക്തി നേടുന്നതോടെ ബാലിവധം കഥകളി അവസാനിച്ചു. 

 ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്‍ രൂപകല്‍പ്പന ചെയ്ത  ചുട്ടി സമ്പ്രദായം  തന്നെയാണ് ബാലിയുടെയും സുഗ്രീവന്റെയും വേഷത്തിന് സ്വീകരിച്ചത്. ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ബാലിയായും ശ്രീ. കലാമണ്ഡലം ഹരി. ആര്‍.നായര്‍ സുഗ്രീവനായും രംഗത്തെത്തി വിജയിപ്പിച്ചു. ശ്രീരാമനായി അരങ്ങു വിജയിപ്പിച്ചത് ശ്രീ. സദനം കൃഷ്ണദാസായിരുന്നു. താര, അംഗദന്‍  എന്നീ വേഷങ്ങള്‍ കലാമണ്ഡലത്തിലെ രണ്ടു യുവ കലാകാരന്മാര്‍  കൈകാര്യം ചെയ്തു. ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി, ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണന്‍  എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം വിജയകൃഷ്ണന്‍, ശ്രീ. കൃഷ്ണ പ്രവീണ്‍  എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം അനീഷ്‌  മദ്ദളവും കൈകാര്യം ചെയ്തു വിജയിപ്പിച്ചു. 

                                                         ബാലിവധം (തരാവിലാപം)  
ശ്രീ. കലാമണ്ഡലം ശിവരാമന്‍, ശ്രീ. വൈശാഖ്  എന്നിവര്‍ ചുട്ടി കൈകാര്യം ചെയ്തു . ശ്രീ. കുട്ടന്‍, ശ്രീ. മോഹനന്‍, ശ്രീ. നാരായണന്‍ എന്നിവര്‍  അണിയറയും അരങ്ങും വിജയിപ്പിക്കുന്നതില്‍  പ്രധാന പങ്കു വഹിച്ചു. 

*********************************************************************************
അണിയറ വിശേഷങ്ങള്‍
  
14-10-2012- ന്  കലാകാരന്മാര്‍ എല്ലാവരും എത്തിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനുമായി വളരെ അധികം സംസാരിക്കുവാന്‍ സമയം ലഭിച്ചു. കലാമണ്ഡലത്തിലെ അഭ്യാസം കഴിഞ്ഞു ദക്ഷിണ കേരളത്തിലെ അരങ്ങുകളിലേക്ക് പ്രവേശിച്ച കാലഘട്ടം അദ്ദേഹം പങ്കുവെച്ചു. മങ്കൊമ്പ് ആശാന്‍, ചെന്നിത്തല ആശാന്‍, ചിറക്കര മാധവന്‍കുട്ടി എന്നിവരുമായി ബന്ധപ്പെട്ട വളരെ രസകരമായ കഥകളാണ് അദ്ദേഹം പങ്കു വെച്ചത്. 
ദക്ഷിണ കേരളത്തില്‍ പ്രചാരമുള്ള  ഹരിശ്ചന്ദ്രചരിതം   കഥയിലെ  വിശ്വാമിത്രന്റെ വേഷം ചെയ്യാന്‍ ശ്രീ. ഉണ്ണിത്താന്  അവസരം ലഭിച്ചിട്ടുള്ള  സന്ദര്‍ഭങ്ങളില്‍ മങ്കൊമ്പ് ആശാന്റെ വസിഷ്ഠനെ നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു.
 ചെന്നിത്തല ആശാന്റെ വേഷങ്ങള്‍, അരങ്ങിലെയും അണിയറയിലെയും രസകരമായ കഥകള്‍ പറഞ്ഞു തീര്‍ക്കണമെങ്കില്‍ തീരെ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും വേണം എന്നാണ് ശ്രീ. ഉണ്ണിത്താന്‍ പറഞ്ഞത്.


                                    ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനോടൊപ്പം

ശ്രീ. ചിറക്കര മാധവന്‍ കുട്ടിയുടെ അരങ്ങു കഥകളാണ് പിന്നീട് പങ്കുവെച്ചത്. മദ്യത്തിന്റെ ലഹരിയില്‍ ഒരു അരങ്ങില്‍ ഉണ്ടായിട്ടുള്ള  കോട്ടങ്ങള്‍ അടുത്ത അരങ്ങില്‍ പരിഹരിച്ച്‌ ആസ്വാദകരെ സ്വാധീനിക്കാനുള്ള അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേക  കഴിവുകള്‍  മനസിലാക്കുവാന്‍ സാധിച്ചു. ദേവയാനീചരിതത്തില്‍ അദ്ദേഹത്തിന്‍റെ ശുക്രന്‍, കര്‍ണ്ണശപഥത്തില്‍ കുന്തി തുടങ്ങിയ വേഷങ്ങള്‍ക്ക് കൂട്ടു വേഷക്കാരന്‍ വളരെ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കുവാന്‍ എന്നുള്ളതിന്റെ  കഥകള്‍ ശ്രീ. ഉണ്ണിത്താന്‍ അവര്‍കള്‍ പറഞ്ഞത് വളരെ രസകരമായിരുന്നു.

ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണന്‍, ഡോക്ടര്‍. കെ.എസ്. മോഹന്‍ദാസ്‌ എന്നിവര്‍ കഥകളി സംഗീതത്തെ പറ്റി സംസാരിച്ചു തുടങ്ങി. കൂട്ടത്തില്‍ ഞാനും കൂടി. ശ്രീ. കലാമണ്ഡലം ഹൈദരാലി, ശ്രീ.  ഹരിദാസ്, ശ്രീ. ശങ്കരന്‍ എമ്പ്രാന്തിരി എന്നിവരുടെ സംഗീതത്തില്‍ കൂടി കടന്നു പോയ ചര്‍ച്ച ചെന്നെത്തിയത് ശ്രീ. കലാമണ്ഡലം ബലരാമന്റെ ജന്മദിന ആഘോഷത്തിനു  ശ്രീ. ചേമാഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ആശാന്‍ ചെയ്ത  ദുര്യോധനവധത്തിലെ കൃഷ്ണന്റെ മനോഹരമായ  അവതരണത്തിലായിരുന്നു.

കീചകവധം കഥയില്‍ ഇന്നത്തെ  ആസ്വാദകര്‍ക്ക് തീരെ അറിവില്ലാത്ത ഒരു വേഷമായ മദോല്‍ഘടന്‍ എന്ന കഥാപാത്രത്തെയും  വേഷരീതിയെ  പറ്റിയുമുള്ള അറിവ്  നേടാനുള്ള സംഭാഷണങ്ങളില്‍   ഉത്തരീയം കഥകളി  സംഘടനയുടെ ഭാരവാഹികള്‍ പങ്കുകൊണ്ടിരുന്നു. ശ്രീ.കലാമണ്ഡലം വിജയകൃഷ്ണന്‍ സംഭാഷണങ്ങളില്‍ പങ്കു വഹിച്ചത് വളരെ സന്തോഷം  ഉണ്ടാക്കി.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ശ്രീ. മങ്കൊമ്പ് ആശാന്‍ - കഥകളിയിലൂടെ ഒരു ആത്മബന്ധം


1998- നവംബര്‍ മാസം ആദ്യവാരത്തില്‍  ശ്രീ. ഹരിപ്പാട്ടു രാമകൃഷ്ണപിള്ള ആശാന്റെ സഹോദരന്‍ ശ്രീ. ശങ്കരപിള്ളയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയുടെ ഭാഗമായി  ഹരിപ്പാട്‌ തലത്തോട്ട മഹാദേവര്‍ ക്ഷേത്രത്തില്‍  ഒരു കഥകളി തീരുമാനിച്ചിരുന്നു. ശ്രീ. ശങ്കരപിള്ളയുടെ  അതീവ താല്‍പ്പര്യവും,   നിര്‍ബ്ബന്ധവും ഉണ്ടായപ്പോള്‍  ശാരീരികാസ്വസ്ഥതയിലും   ഒരു വേഷം ചെയ്യാമെന്ന്  ചെന്നിത്തല ആശാനും സമ്മതിച്ചിരുന്നു .  കാര്യമായ അരങ്ങു പ്രയോഗത്തിനൊന്നും  വകയില്ലാത്ത ഹരിശ്ചന്ദ്രചരിതം കഥയിലെ നാരദന്റെ വേഷമാണ് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്നത് . എന്നാല്‍ ഒക്ടോബര്‍ മുപ്പതിന് ശ്രീ. ചെന്നിത്തല ആശാന്‍ മരണപ്പെടുകയുണ്ടായി. ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ശ്രീ. മങ്കൊമ്പ് ആശാനും ശ്രീ. ആയാംകുടി കുട്ടപ്പന്‍ മാരാരും ആശുപത്രിയില്‍ എത്തി ചെന്നിത്തല ആശാനേ കണ്ടിരുന്നു. സുഹൃത്തുക്കളെ കണ്ടയുടന്‍ രോഗത്തിന്റെ കാഠിന്യം മറന്നുള്ള ചെന്നിത്തല ആശാന്റെ സംഭാഷണങ്ങള്‍ മൂലം ആ സംഗമം ഇരുവര്‍ക്കും മറക്കാനാവത്ത ഒരു അനുഭവം തന്നെ  ആയിത്തീര്‍ന്നു.

ഹരിശ്ചന്ദ്രചരിതം കഥയില്‍ ആദ്യരംഗം ദേവസഭയാണ്.  സത്യസന്ധനായ ധര്‍മ്മിഷ്ഠനാണ്   ഹരിശ്ചന്ദ്രന്‍  എന്നു സഭയില്‍   വസിഷ്ഠമഹര്‍ഷി പ്രസ്താവിച്ചത്  വിശ്വാമിത്ര മഹര്‍ഷിയെ ചൊടിപ്പിച്ചു. വസിഷ്ഠമഹര്‍ഷിയുമായുള്ള  പൂര്‍വ വൈരാഗ്യം കാരണം ഹരിശ്ചന്ദ്രന്‍ നിന്ദ്യനും നീചനും അധമനുമാണെന്ന്  വിശ്വാമിത്രന്‍ വാദിച്ചു.  വസിഷ്ഠന്‍ വിശ്വാമിത്രന്റെ അഭിപ്രായത്തെ ശക്തിയായി ഖണ്ഡിച്ചു.   ഇരുവര്‍ക്കും തമ്മില്‍ വാഗ്വാദം ഉണ്ടായി . സഭയില്‍ ഉണ്ടായിരുന്ന കലഹപ്രിയനായ   നാരദന്‍  വസിഷ്ഠനെയും  വിശ്വാമിത്രനെയും ആവുംവിധം മാറിമാറി പ്രോല്‍സാഹിപ്പിച്ചു കൊണ്ട് തന്റെ റോള്‍ ഭംഗിയാക്കി. മഹര്‍ഷിമാരെ സമാധാനപ്പെടുത്തുവാന്‍ ഇന്ദ്രന്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു.   ഹരിക്കു സമനായ ഹരിശ്ചന്ദ്ര മഹാരാജാവ്  ഒരിക്കലെങ്കിലും അസത്യം പറഞ്ഞാല്‍ മദ്യകുംഭവും വഹിച്ചു കൊണ്ട് തെക്കോട്ട്‌  യാത്രയാകുമെന്നു വസിഷ്ഠന്‍ സത്യം ചെയ്തു. വസിഷ്ഠന്‍ ധീരതയോടെ സത്യം ചെയ്തുവെന്ന്  നാരദന്‍ പ്രശംസിക്കുകയും ചെയ്തതോടെ  ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലാ   എന്ന് താന്‍ തെളിയിക്കുമെന്നും അപ്രകാരം തനിക്ക് സാധിക്കാതെ വന്നാല്‍ താന്‍ ഇത്രകാലം നേടിയെടുത്ത തപ:ശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്നും വിശ്വാമിത്രനും  സത്യം ചെയ്തു.   ഹരിശ്ചന്ദ്രനെ കൊണ്ട് അസത്യം പറയിക്കാനും അധര്‍മ്മം ചെയ്യിക്കുവാനുമുളള   വിശ്വാമിത്രന്റെ  ആലോചനകളുമാണ്  പ്രസ്തുത രംഗത്തിലുള്ളത്. 

തലത്തോട്ടായിലെ  കളിക്ക് വിശ്വാമിത്രനായി വേഷമിട്ടത്  
പത്മശ്രീ, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ശിഷ്യന്‍ ശ്രീ. തോന്നക്കല്‍ പീതാംബരനും വസിഷ്ഠമഹര്‍ഷിയുടെ വേഷമിട്ടത് ശ്രീ. മങ്കൊമ്പ് ആശാനും ആയിരുന്നു. 

വളരെ ചെറുപ്പം മുതല്‍ ഒന്നിച്ചു കൂട്ടുവേഷം ചെയ്തനുഭവവും സഹോദരതുല്യം പരസ്പരം സ്നേഹിച്ചിരുന്ന മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും അവസാനമായി ഒരു അരങ്ങില്‍ വേഷമിടാനിരുന്ന ചില ദിനങ്ങള്‍ക്ക്‌ മുന്‍പാണ് ചെന്നിത്തല ആശാന്റെ മരണം. ശ്രീ. തലവടി അരവിന്ദന്‍ ആയിരുന്നു ചെന്നിത്തല  ആശാന്‍ ചെയ്യാനിരുന്ന നാരദന്റെ വേഷം ചെയ്തത്. അന്നത്തെ തലത്തോട്ടയിലെ കളിയരങ്ങില്‍  വിശ്വാമിത്ര മഹര്‍ഷിയും വസിഷ്ഠമഹര്‍ഷിയെയും തമ്മിലുള്ള സഭയിലെ വാഗ്വാദം  ആസ്വാദകര്‍ക്കെല്ലാം  ഒരു അവിസ്മരണീയ അനുഭവം ആയിരുന്നു. പ്രസ്തുത രംഗത്തിനു ആസ്വാദകരില്‍ നിന്നും ഉയര്‍ന്ന കരഘോഷത്തിന്റെ കഥയും മറ്റും ചില ആസ്വാദകര്‍ മൂലവും ചില കലാകാരന്മാര്‍ മൂലവും ഞാന്‍ അറിഞ്ഞപ്പോള്‍ മങ്കൊമ്പ് ആശാന് ഞാന്‍ ഒരുകത്ത് അയയ്ക്കുക ഉണ്ടായി. പ്രസ്തുത കത്തിന്   അദ്ദേഹം എനിക്ക് ഒരു മറുപടി അയച്ചിരുന്നു. 
കഥകളി സംബന്ധിച്ച ഒരു ആര്‍ട്ടിക്കിള്‍  തേടുമ്പോള്‍ ഈ ലെറ്റര്‍ വീണ്ടും എന്റെ ശ്രദ്ധയില്‍ പെട്ടു. പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചപ്പോള്‍ തോന്നാതിരുന്ന ഒരു പ്രത്യേക അനുഭൂതിയാണ്  ആ  ലറ്റര്‍ വീണ്ടും വീണ്ടും വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്.  മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം അതില്‍ പ്രതിഫലിച്ചു കാണാന്‍ എനിക്കു  കഴിഞ്ഞത്‌  ഇപ്പോഴാണ് .  "ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങിനെ എഴുതണം. ഇടയ്ക്ക് ചെന്നിത്തലയില്‍  വരുമ്പോള്‍ ഒരു കാര്‍ഡിട്ടാല്‍ ഞാന്‍ അവിടെ വന്നു കണ്ടു കൊള്ളാം" എന്ന് അദ്ദേഹം അതില്‍ എഴുതിയിരിക്കുന്നതില്‍  കൂടി എന്റെ പിതാവായ ചെന്നിത്തല ആശാനും  മങ്കൊമ്പ്  ആശാനും  തമ്മില്‍ ഉണ്ടായിരുന്ന വിലമതിക്കാനാവാത്ത ആത്മബന്ധത്തിന്റെ  പ്രസക്തിയെയാണ് വെളിപ്പെടുത്തിയിരിക്കുന്നത് .

                                                       ശ്രീ. മങ്കൊമ്പ് ശിവശങ്കരപിളള 

                         വാര്‍ദ്ധക്ക്യ കാലത്ത് മങ്കൊമ്പ് ആശാനേ തേടി എത്തുന്ന ബഹുമതി 

 എത്രയോ ബഹുമതികള്‍ക്ക്   അര്‍ഹനായ മങ്കൊമ്പ് ആശാന്‍ എന്ന മഹാനായ കലാകാരന്റെ ഈ എളിമ കഥകളി ലോകം
അറിയേണ്ടതു  തന്നെയാണ് . വാര്‍ദ്ധക്ക്യത്തിന്റെ പിടിയില്‍ പെട്ട്  അവശത അനുഭവിക്കുന്ന ബഹുമാന്യനായ  മങ്കൊമ്പ് ആശാന്റെ പാദാരവിന്ദങ്ങളില്‍ നമിച്ചു കൊണ്ട്   ഈ കത്ത് ഞാന്‍ ആസ്വാദകസമക്ഷം സമര്‍പ്പിക്കുന്നു.


                                       മങ്കൊമ്പ് ആശാന്റെ കത്ത്


                                                           

 മങ്കൊമ്പ് ശിവശങ്കരപ്പിള്ള                ചെങ്ങന്നൂര്‍                          അംബാലയം                                        5 -12 -98                      ചെങ്ങന്നൂര്‍ (po) - 68912 .
(ആലപ്പുഴ ജില്ല)
 
പ്രിയപ്പെട്ട അംബുജന്,അയച്ച കത്തു കിട്ടി. ഹരിപ്പാട്ട്‌ തലത്തോട്ടായില്‍ നടന്ന കളിക്ക് വസിഷ്ഠന്റെ ഭാഗം ചെയ്തെങ്കിലും അന്ന് ഞാന്‍ ഒട്ടും തന്നെ ഉല്‍സാഹവാനല്ലായിരുന്നു.  കാരണം എന്താണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. രംഗത്ത് ചെന്ന് നാരദന്റെ വേഷം കെട്ടി വന്ന അരവിന്ദനെ കണ്ടതോടെ എന്റെ മന:പ്രയാസം ഒരളവുകൂടി വര്‍ദ്ധിച്ചു. ആ സ്ഥാനത്തു ഇരിക്കേണ്ട നാരദന്‍ വേറെ ആളായിത്തീരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാരദന് ആട്ട മൊന്നും  കൂടുതല്‍ ആടാനില്ലെങ്കിലും ഞങ്ങളൊന്നിച്ച് ഒടുവു കാലത്തും വേഷം കെട്ടാന്‍ ഭാഗ്യം ഉണ്ടാകുമെന്ന് ഞാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ദൈവം സാധിച്ചു തന്നില്ല. അരവിന്ദന്റെ നാരദനെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സ് വേറെ എവിടെയൊക്കയോ പൊയ്ക്കൊണ്ടിരുന്നു. പിന്നീടൊരു വിധത്തില്‍ ധൈര്യം അവലംബിച്ചാണ് ആട്ടങ്ങളാടിയത്. 

മുന്‍പ് പീതാംബരന്റെ ആശാന്‍ കൃഷ്ണന്‍ നായര്‍ ചോദിക്കാറുള്ള ചോദ്യം തന്നെ പീതാംബരന്‍ എന്നോടു ചോദിച്ചു. ഹരിശ്ചന്ദ്രന് അഗ്നി സാക്ഷിയായി ഒരു ഭാര്യ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. ഞാന്‍ പറഞ്ഞു , ഒന്നല്ല പല ഭാര്യയുണ്ട് . ക്ഷത്രിയര്‍ക്ക് പല ഭാര്യമാരാകാമെന്ന് വിധിയുണ്ട്. എന്നാല്‍ മഹര്‍ഷിമാര്‍ അന്യസ്ത്രീയെ സ്വീകരിക്കുന്നത് ധര്‍മ്മമാണോ ? എന്ന് ഞാന്‍ അങ്ങോട്ടു കൊടുത്തു. അതോടെ പീതാംബരന്‍ ക്ഷീണനായി. തുടര്‍ന്ന് വസിഷ്ഠന്‍ സൂര്യവംശത്തിന്റെ ഗുരുവാകാനുണ്ടായ സാഹചര്യങ്ങള്‍ ഓരോന്നായി പറഞ്ഞു. അതോടൊപ്പം വസിഷ്ഠന്റെ ആശ്രമത്തില്‍ വന്ന് അതിഥിപൂജ നടന്നതും, "നന്ദിനി"യെന്ന ദിവ്യ'ഗോ'വിനെ അപഹരിക്കുവാന്‍ തുനിഞ്ഞതും, തോല്‍വി പറ്റിയതും, പറഞ്ഞു.  ഞാന്‍ ആഗ്രഹിച്ച നാരദന്‍ കൂടി അന്നുണ്ടായിരുന്നെങ്കില്‍ അതെന്നന്നേക്കും മറക്കാനാവാത്ത ഒരു രംഗമായിത്തീരുമായിരുന്നു. അങ്ങിനെ ഒന്നും നടക്കുവാന്‍ ദൈവം അനുവദിച്ചില്ല. എനിക്ക് ഒരു 'പൊന്നാട' ശങ്കരപിള്ള തന്നു. ഞാന്‍ ഒരു തരത്തില്‍ രണ്ടുവാക്ക്‌ മറുപടി പറഞ്ഞെന്നു വരുത്തിപ്പിരിഞ്ഞു.
 
ആശുപത്രിയില്‍ രോഗിയുടെ കിടക്കയിലിരുന്ന് എന്നോടും അയാംകുടിയോടും സംസാരിച്ച രംഗം എന്റെ മനസ്സില്‍ ഇപ്പോഴും ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്.
അംബുജന്‍ കത്തയച്ചതില്‍ എനിക്ക് അതിരറ്റ സന്തോഷമുണ്ട്. ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങിനെ എഴുതണം. ഇടയ്ക്ക് ചെന്നിത്തല(യില്‍) വരുമ്പോള്‍ ഒരു കാര്‍ഡിട്ടാല്‍ ഞാന്‍ അവിടെ വന്നു കണ്ടു കൊള്ളാം. 
സര്‍വമംഗളങ്ങളും നേര്‍ന്നുകൊണ്ട് - സ്നേഹവാത്സല്ല്യങ്ങളോടെ  
സ്വന്തം - മങ്കൊമ്പ് ശിവശങ്കരപ്പിള്ള 

2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

ശ്രീ. വെമ്പായം അപ്പുക്കുട്ടന്‍പിള്ള -ഒരു അനുസ്മരണം


ശ്രീ. അപ്പുക്കുട്ടന്‍ പിള്ള 15 -  03 - 1942 -ല്‍ തിരുവനന്തപുരം ജില്ലയിലെ വെമ്പായം,  പഴയമഠം കുടുംബത്തില്‍ കുഞ്ഞിയമ്മയുടെയും പത്മനാഭപിള്ളയുടെയും മകനായി ജനിച്ചു. ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം ചെയ്ത ശേഷം ശ്രീ. പിരപ്പന്‍കോട് കുഞ്ഞന്‍പിള്ളയുടെ  ശിഷ്യനായി കഥകളി അഭ്യാസം തുടങ്ങി. അരങ്ങേറ്റം കഴിഞ്ഞ ശേഷം ഗുരു. ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ കീഴില്‍ അഭ്യാസം തുടര്‍ന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍നായര്‍ ആശാന്‍ തൃപ്പൂണിത്തുറ  ആര്‍. എല്‍.വിയില്‍ കഥകളി അഭ്യാസം തുടങ്ങിയപ്പോള്‍ ശ്രീ. അപ്പുകുട്ടന്‍പിള്ള  ആര്‍. എല്‍.വിയില്‍ ചേര്‍ന്നു അഭ്യസിച്ചു. 

                                                 ശ്രീ. വെമ്പായം അപ്പുക്കുട്ടന്‍പിള്ള

തിരുവനന്തപുരം ജില്ലയിലെ കഥകളി അരങ്ങുകളില്‍ വളരെയധികം സ്വാധീനം ഉണ്ടായിരുന്ന കാരണത്താല്‍  ശ്രീ. അപ്പുകുട്ടന്‍ പിള്ള തിരുവനന്തപുരം നഗരത്തിനു സമീപമുള്ള    ശ്രീകാര്യത്തു താമസമാക്കി. പ്രധാനമായും ചുവന്ന താടി, വെള്ളത്താടി, കരി, മിനുക്കു വേഷങ്ങളുടെ അവതരണത്തിലാണ്  അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നത്.  സൌഗന്ധികത്തില്‍ ഹനുമാന്‍, നളചരിതം രണ്ടാം ദിവസത്തെ കലി, മൂന്നാം ദിവസത്തെ കാര്‍ക്കോടകന്‍, ഉത്തരാസ്വയംവരത്തില്‍  ത്രിഗര്‍ത്തന്‍, വലലന്‍  ദുര്യോധനവധത്തിലെയും കര്‍ണ്ണശപഥത്തിലെയും   ദുശാസനന്‍, നരകാസുരവധത്തില്‍ നക്രതുണ്ഡി, കിര്‍മ്മീരവധത്തില്‍ സിംഹിക, നിഴല്‍കുത്തില്‍  മലയന്‍, മാന്ത്രികന്‍, ത്രിഗര്‍ത്തന്‍  ബാലിവിജയത്തില്‍ ബാലി, നാരദന്‍ ശ്രീരാമപട്ടാഭിഷേകത്തില്‍ ഹനുമാന്‍, ഗുഹന്‍, സുഗ്രീവന്‍  ദേവയാനീചരിതത്തില്‍ ശുക്രന്‍, സുകേതു    തുടങ്ങിയ വേഷങ്ങള്‍ അദ്ദേഹം ചെയ്തു വന്നിരുന്നു.


                                                    അപ്പുക്കുട്ടന്‍ പിള്ളയുടെ മലയന്‍   

ഒരു പ്രസിദ്ധ കഥകളി സംഘത്തോടൊപ്പവും  ഭൂട്ടാന്‍ പര്യടനം നടത്തിയിട്ടുണ്ട്. ശ്രീ. അപ്പുകുട്ടന്‍ പിള്ളയുടെ പത്നി ഒരു നൃത്ത അദ്ധ്യാപികയായിരുന്നതിനാല്‍ ധാരാളം നൃത്ത കലാകാരന്മാരുമായി അദ്ദേഹത്തിനു സ്നേഹബന്ധം ഉണ്ടായിരുന്നു.    മദ്യാസക്തി ശ്രീ. അപ്പുക്കുട്ടന്‍ പിള്ളയുടെ കലാജീവിതത്തെ ഗണ്യമായ രീതിയില്‍ ബാധിച്ചിരുന്നു എന്ന് തന്നെ പറയാം. 

ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യന്മാര്‍,  ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി, ശ്രീ. തോന്നക്കല്‍ പീതാംബരന്‍, ശ്രീ. മയ്യനാട് കേശവന്‍ പോറ്റി, ശ്രീ. ചെങ്ങാരപ്പള്ളി അനുജന്‍, ശ്രീ.നെല്ലിയോട് വാസുദേവന്‍‌ നമ്പൂതിരി, തുടങ്ങിയ കഥകളി കലാകാരന്മാരുമായും  തിരുവനന്തപുരം നാട്യശാല കഥകളി സംഘത്തിലെ എല്ലാ കലാകാരന്മാരുമായും  അദ്ദേഹം വളരെ നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.

  ന്യൂസ് പേപ്പറില്‍ വന്ന ശ്രീ. വെമ്പായം അപ്പുകുട്ടന്‍പിള്ളയുടെ മരണ വാര്‍ത്തയും വിവരണവും  


06- 10- 2012 -നു  ശ്വാസതടസ്സം മൂലം ശ്രീ. അപ്പുകുട്ടന്‍ പിള്ള ഇഹലോകവസം വെടിഞ്ഞു.    അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഖിക്കുന്ന എല്ലാ  കലാകാരന്മാര്‍, കലാസ്വാദകര്‍, കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം ഞാനും പങ്കുചേരുന്നു.


*********************************************************************************
അണിയറ വിശേഷങ്ങള്‍:  

(1) തിരുവനന്തപുരം നഗരത്തില്‍ നടന്ന ഒരു കളിക്ക് ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ബാഹുകന്‍. അന്ന്‌ ശ്രീ. വെമ്പായം അപ്പുകുട്ടന്‍ പിള്ളയുടെ കാര്‍ക്കോടകന്‍. വെമ്പായം അല്‍പ്പം പൂസില്‍ ആയിരുന്നു.  ബാഹുകവേഷം  തീര്‍ന്നു കൊണ്ടിരുന്ന ഗോപി ആശാനോട് സംസാരിക്കുന്ന വേളയില്‍ മിസ്റ്റര്‍.ബാഹുകന്‍ എന്നാണ് ശ്രീ. വെമ്പായം, ശ്രീ. ഗോപി ആശാനെ സംബോധന ചെയ്തത്. 

(2) സുമാര്‍ പതിനഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഒരു സുഹൃത്തിന്റെ പിതാവ്  ശ്രീ. രാമസ്വാമി അവര്‍കള്‍ ഇവിടെ എത്തുമ്പോള്‍ എന്റെ ഫ്ലാറ്റില്‍  വരികയും ഞങ്ങളോട് വളരെ സ്നേഹമായി സംസാരിക്കുകയും  സഹകരിക്കുകയും  ചെയ്തിരുന്നു. എന്തു സബ്ജക്റ്റ് സംസാരിച്ചു തുടങ്ങിയാലും ഒടുവില്‍ കഥകളിയില്‍ ആവും ഞങ്ങള്‍ എത്തിച്ചേരുക. ഞാനുമായുള്ള അടുപ്പം  തിരുവനന്തപുരത്തു നടന്നിരുന്ന പല കളി അരങ്ങിനു മുന്‍പില്‍ അദ്ദേഹത്തെ  എത്തിച്ചു എന്ന് പറയാം. 


ഒരിക്കല്‍ ശ്രീ. രാമസ്വാമി അവര്‍കള്‍ തിരുവനന്തപുരത്തു ഒരു കളിസ്ഥലത്ത് വെച്ചു ശ്രീ. വെമ്പായം അപ്പുകുട്ടന്‍പിള്ള ചേട്ടനെ  ചെന്നു കണ്ടു.  ഞാനുമായുള്ള പരിചയം അദ്ദേഹത്തോട് പങ്കു വെച്ചു. ശ്രീ. രാമസ്വാമി അവര്‍കളോട് വളരെ നല്ല സമീപനം ആയിരുന്നു അദ്ദേഹം ചെയ്തത്.   പിന്നീടു പല  അണിയറകളിലും ശ്രീ. രാമസ്വാമി അവര്‍കള്‍ അദ്ദേഹത്തെ  കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ശ്രീ. അപ്പുകുട്ടന്‍പിള്ള ചേട്ടനില്‍ നിന്നും  ചെങ്ങന്നൂര്‍ ആശാന്‍, കൃഷ്ണന്‍ നായര്‍ ആശാന്‍, മാങ്കുളം തുടങ്ങിയ കലാകാരന്മാരെ പറ്റിയും അവരുടെ അരങ്ങു പ്രയോഗങ്ങളെ പറ്റിയുമുള്ള   ധാരാളം അറിവുകളുമായാണ് ശ്രീ. രാമസ്വാമി അവര്‍കള്‍ അടുത്ത തവണ  എത്തിയത്.

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

ചെങ്ങന്നൂര്‍ രാമന്‍പിള്ള

1967-ല്‍ ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ  ജീവചരിത്രം പ്രസിദ്ധീകരിച്ചപ്പോള്‍  പ്രശസ്ത കഥകളി ആസ്വാദകനും  കഥകളി സാഹിത്യ വിശാരദനുമായിരുന്ന  ശ്രീ. കെ.പി.എസ്. മേനോന്‍ അവര്‍കള്‍  ആഗ്രന്ഥം സഹൃദയ സമക്ഷം അവതരിപ്പിച്ചു കൊണ്ട് എഴുതിയ മുഖവുര നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

                                                    ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള 

പാശ്ചാത്യര്‍ക്കു കലകാരന്മാരോടുള്ള മനോഭാവം ആലോചിക്കുമ്പോള്‍ എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ഇട്ടിരാരിച്ചമേനോന്‍ , നളനുണ്ണി മുതലായ പ്രാചീന നടന്മാരെയും മാത്തൂര്‍ കുഞ്ഞുപിള്ളപണിക്കര്‍, കാവുങ്കല്‍ ശങ്കരപണിക്കര്‍ മുതലായ അര്‍വാചീന നടന്മാരെയും നാം  പുകഴ്‌ത്തിപ്പറയുന്നു. പക്ഷെ ഒരു ജീവചരിത്രമെഴുതി  അവരുടെ സ്മരണയെ നിലനിര്‍ത്തുവാന്‍ നാം ഉദ്യമിച്ചിട്ടില്ല. ആംഗ്ലേയഭാഷയിലാകട്ടെ, ഗാറിക്, സിഡന്‍സ് , ഗ്വിന്നസ് , ഗയല്‍ഗഡ്, റെഡ് ഗ്രേവ്‌, സൈബിള്‍തോണ്‍ ടൈക്ക്‌ തുടങ്ങിയ നടീനടന്മാരുടെ മികച്ച ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഒ. ചന്തുമേനോന്‍ , സി.വി. രാമന്‍പിള്ള, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ , വള്ളത്തോള്‍ മുതലായ സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങള്‍ നമുക്കുണ്ട്. കേരളത്തില്‍ അഖിലഭാരത പ്രശസ്തരായ കലാകാരന്മാരായിട്ട് സ്വാതി തിരുനാള്‍ മഹാരാജാവും രാജാരവിവര്‍മ്മയും മാത്രമാണുണ്ടായിട്ടുള്ളത്. ഭരണാധികാരിയായതു കൊണ്ടുകൂടിയാവാം സ്വാതിതിരുനാളിന്റെ ജീവചരിത്രം സംഗ്രഹിച്ചെഴുതപ്പെട്ടിട്ടുള്ളത്‌. അടുത്തകാലത്ത് മുത്തയ്യാ ഭാഗവതരും ചെമ്മാങ്കുടി ശ്രീനിവാസയ്യരും ചെയ്ത ശ്രമത്തിന്റെ ഫലമായി സ്വാതിയുടെ കീര്‍ത്തനങ്ങള്‍ക്ക് തമിഴ് നാട്ടിലും ആന്ധ്രാപ്രദേശത്തും പ്രചാരമുണ്ടായതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും സംഗീത കലയ്ക്കുണ്ടായ സംഭാവനയും ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  ചിത്രമെഴുത്തുകാരില്‍ യൂറോപ്യന്‍ സാങ്കേതികരീതി അവലംബിച്ചെങ്കിലും അസാധാരണ പ്രതിഭാശാലിയായിരുന്ന രാജാരവിവര്‍മ്മയുടെ ഒരു ജീവചരിത്രവും നമുക്ക് കൈവന്നിട്ടുണ്ട്. കഥകളിയെപ്പോലെ അത്ഭുത ചൈതന്യമുള്ള ഒരു കലാ വിസ്മൃതിയിലാണ്ടുപോകുന്നത് ഏറ്റവും ദുസ്സഹമായി തോന്നി. മഹാനായ ഒരു കഥകളി നടന്റെ ജീവചരിത്രം എഴുതുവാന്‍ ഉദ്യമിക്കുകയാണ് അതിന് ഒരു പരിഹാര മാര്‍ഗ്ഗമെന്നു ഞാന്‍ കരുതി.  

പ്രഗല്‍ഭരും പ്രസിദ്ധരുമായ   ആട്ടക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജീവചരിത്രത്തിനു വിഷയമാവാന്‍ യോഗ്യതയുള്ളവര്‍ വിരളമാണ്. നടന് കീര്‍ത്തിയുണ്ടായാല്‍ മാത്രം പോരാ, വ്യക്തിത്വവും കൂടി വേണ്ടിയിരിക്കുന്നു. കീര്‍ത്തിക്ക് നിദാനമായ കലാവൈഭവവും ആദരണീയമായ സ്വഭാവഗുണവും ഒത്തുചേര്‍ന്നു ഞാന്‍ കണ്ടത് ചെങ്ങന്നൂര്‍ രാമന്‍പിള്ളയിലാണ്. 

ചെങ്ങന്നൂര്‍ രാമന്‍പിള്ളയുമായുള്ള പരിചയാനുഭവങ്ങളില്‍കൂടി ആ മികച്ച നടന്റെ ജീവിതത്തിലും കലാപ്രകടനത്തിലും ഞാന്‍ കണ്ട വിശേഷഗുണങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും ആദരവുമാണ് - കലാസമീപനത്തിലുള്ള ആത്മാര്‍ത്ഥത, പാരമ്പര്യ സമ്പ്രദായത്തോടുള്ള ആദരവ് .

ഇവ കേവലം ധാര്‍മ്മീക ഗുണങ്ങള്‍ മാത്രമല്ല. താന്‍ അഭിനയിക്കുന്ന കഥാപാത്രത്തോട് എന്നല്ല ആട്ടക്കഥാകാരന്റെ ആദര്‍ശങ്ങളോടും ആശയങ്ങളോടും തനിക്കുള്ള കടമ നിര്‍വഹിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള നടന്റെ മനോഭാവമാണ് ഞാന്‍ അവയില്‍ കാണുന്നത്. നന്നായി അഭിനയിച്ച് പ്രശംസ നേടുക മാത്രമല്ല ആത്മാര്‍ത്ഥതയുള്ള ഒരു നടന്റെ കര്‍ത്തവ്യം: ആട്ടക്കഥാകാരന്റെ ആന്താരോദ്ദേശ്യത്തെ  സാക്ഷാത്കരിച്ച്‌ സഫലമാക്കുക എന്നതു കൂടിയാണ്. 

രാമന്‍പിള്ളയെപ്പോലുള്ള നടന്മാര്‍ കഥകളി രംഗത്തിന്റെ അന്തസ്സു പുലര്‍ത്തുന്നു. കുറേക്കൂടി സൂഷ്മമായി പറഞ്ഞാല്‍ കഥകളി രംഗം അര്‍ഹിക്കുന്ന അന്തസ്സു അവര്‍ അതിന് പ്രദാനം ചെയ്യുന്നു. ഇതൊന്നും എടുത്തു പറയേണ്ടതില്ലെന്ന് തോന്നുമായിരിക്കാം എങ്കിലും കഥകളിയില്‍ വന്നു ചേര്‍ന്നിട്ടുള്ള ഇന്നത്തെ അനാഥത്വം കാണുമ്പോള്‍ വീണ്ടും വീണ്ടും ഇതു എടുത്തു പറയേണ്ടതാണ് എന്ന് തോന്നിപ്പോകും. കഥകളിയുടെ ഉന്നതോദ്ദേശ്യങ്ങള്‍ നിസ്സരങ്ങളോ നീചങ്ങളോ ആയ   ലക്ഷ്യങ്ങളുമായി ഇന്നു അധ:പ്പതിചിരിക്കുന്നു. നടനവും നര്‍ത്തനവും ഇന്നു കുലീനതയുള്ള കലകളെന്നതിനേക്കാള്‍ പാമരപ്രീതിക്കു വേണ്ടിയുള്ള വിനോദങ്ങളായിട്ടാണ് കരുതപ്പെട്ടുവരുന്നത്. 


തനിക്കു പരിശീലനം ലഭിച്ച  സമ്പ്രദായത്തോട്  സത്യസന്ധതയും  കൂറും പുലര്‍ത്തുന്നുവെന്നതാണ് രാമന്‍ പിള്ളയില്‍ ഞാന്‍ കാണുന്ന ഗുണം. ഇന്നത്തെ കഥകളി നടന്മാരില്‍ ചന്തുപ്പണിക്കരൊഴിച്ചു മറ്റാരിലും തന്നെ ഈ ഗുണം പ്രബലമായി കാണുകയില്ല. ചന്തുപ്പണിക്കരുടെതായ കല്ലടിക്കോടന്‍  സമ്പ്രദായത്തെക്കാളും, രാമന്‍പിള്ളയുടെ ആട്ടത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന കപ്ലിങ്ങാടന്‍ സമ്പ്രദായത്തെക്കാളും എനിക്ക് ഏറെ സുപരിചിതമുള്ളത് തെക്കേ മലബാറിലെ കല്ലുവഴി ചിട്ടയോടാണ്. പക്ഷെ, മറ്റു സമ്പ്രദായങ്ങള്‍ക്ക് പ്രത്യേകമായുള്ള കലാസൌഭാഗ്യം തിരിച്ചറിഞ്ഞ് ആസ്വദിക്കുന്നതിനു അതു തടസ്സമായി നില്‍ക്കുന്നില്ല. 

വ്യത്യസ്ഥമായ കഥകളി സമ്പ്രദായങ്ങളുടെയും അവയുടെ അവാന്തരഭേദങ്ങളുടെയും സാങ്കേതികമായ സവിശേഷതകള്‍ ഇവിടെ പ്രതിപാദിക്കേണ്ടതില്ല. അവയില്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കടത്തനാട് രീതി മേനാടത്തു രാമുണ്ണിനായരുടെ കാലത്തോടു കൂടി അസ്തമിച്ചു. ശുദ്ധമായ കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ ഏക പ്രണേതാവായി അവശേഷിക്കുന്ന ചന്തുപ്പണിക്കര്‍ നമ്മുടെ കൂടെ ഉണ്ടെന്നുള്ളത് സന്തോഷാവാഹം തന്നെ. പക്ഷെ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്ക് ഇന്നു കഥകളി രംഗത്തു പറയത്തക്ക പ്രാതിനിധ്യമില്ല. കല്ലുവഴിച്ചിട്ടയുടെ രൂപഭദ്രത പട്ടിക്കാന്തൊടി രാമുണ്ണിമേനോന്റെ ശിഷ്യരുടെ കൈയ്യില്‍ സുരക്ഷിതമായിട്ടിരിക്കുന്നു വെന്ന  സംഗതി കഥകളി പ്രേമികള്‍ക്ക് ആശ്വാസപ്രദമാണ്. തിരുവിതാംകൂറിലെ  കിടങ്ങൂര്‍ രീതി ഇന്നത്തെ പ്രയോക്താക്കളുടെ രംഗപ്രകടനങ്ങളില്‍  തിരിച്ചറിയാന്‍ കഴിയാതായിട്ടുണ്ട്. എന്നാല്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ തകഴി രീതി ഇന്നും അതിന്റെ ശുദ്ധമായ രൂപത്തില്‍ കാണാം രാമന്‍പിള്ളയുടെ ആട്ടത്തില്‍ .

കലാബോധമുള്ള നടന്‍ , കലാപ്രകടനത്തിന്റെ രൂപ ഭദ്രതയിലും സൌന്ദര്യത്തിലും ഒരുപോലെ ശ്രദ്ധിക്കും. അയാള്‍ ഒരിക്കലും സമ്പ്രദായ ദീക്ഷയില്‍ നിന്ന്  അണുമാത്രം പോലും വ്യതിചലിക്കുകയോ ഭിന്ന രീതികളെ കൂട്ടികലര്‍ത്തുകയോ ചെയ്കയില്ല. പക്ഷെ കഥകളി കലാകാരന്മാരെ പറ്റി പത്രത്തില്‍ കാണാറുള്ള ലേഖനങ്ങളില്‍ ഇങ്ങിനെയുള്ള പ്രസ്താവനകള്‍ കാണാം; കുഞ്ചുക്കുറുപ്പ് മലബാറില്‍ ചെന്നു താമസിച്ചു കല്ലുവഴിച്ചിട്ട അഭ്യസിച്ചു; കുറിച്ചി കുഞ്ഞന്‍പണിക്കര്‍  സ്വദേശത്തു വെച്ച് അമ്മാവനും സുപ്രസിദ്ധ ആശാനുമായ കൊച്ചയ്യപ്പപണിക്കരുടെകൂടെ അഭ്യാസം ചെയ്ത ശേഷം അങ്ങാടിപ്പുറത്തു ചെന്നു കൂട്ടില്‍ കുഞ്ഞന്‍ മേനോന്റെ ശിഷ്യനായി വടക്കന്‍ സമ്പ്രദായം വശമാക്കി. എന്നാല്‍ കല്ലുവഴി ചിട്ടയുടെ പ്രത്യേകതകള്‍ കുറുപ്പിന്റെ ആട്ടത്തിലും , കുഞ്ഞന്‍ മേനോന്റെ ആട്ടസമ്പ്രദായം കുഞ്ഞന്‍പണിക്കരുടെ ആട്ടത്തിലും ഒരു കാലത്തും കണ്ടിട്ടില്ല. ലേഖകന്മാരുടെ പ്രസ്താവനകള്‍ ശരിതന്നെ. പക്ഷെ പ്രസ്തുത നടന്മാര്‍ ആ സമ്പ്രദായങ്ങള്‍ ആട്ടത്തില്‍ പ്രയോഗിക്കുവാന്‍ ഉദ്യമിച്ചിട്ടില്ല എന്നത് തീര്‍ച്ചയാണ്. അത് അവര്‍ക്ക്  ഒരു കുറവും അല്ല. അവരിരുവരും സമര്‍ത്ഥന്മാരായ നടന്മാര്‍ തന്നെ. അവര്‍ക്കുള്ള ജനസമ്മതി അവരിരുവരും അര്‍ഹിക്കുന്നു. എന്നാല്‍ സമ്പ്രദായ ശുദ്ധി എന്ന ഗുണം അവരുടെ ആട്ടത്തില്‍ കണ്ടിരുന്നില്ല. ആ സ്ഥിതിക്ക് സാധാരണ നടന്മാരുടെ കാര്യം പറയേണ്ടതില്ലല്ലോ.


ആസ്വാദകരായ പ്രേക്ഷകരുടെ ഗുണവും സ്വഭാവവും അനുസരിച്ചായിരിക്കും നടന്റെ വ്യക്തിത്വം തെളിയുക. രാഷ്ട്രീയം, സാമൂഹികം  മുതലായ വശങ്ങളില്‍ വിപ്ലാവാത്മകമായ മാറ്റങ്ങള്‍ സര്‍വത്ര വന്നുകൊണ്ടിരിക്കുന്നത്  കലാകാരന്മാരുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും തോന്നുന്നു. ഈ പരിവര്‍ത്തനങ്ങള്‍ കഥകളി പ്രേമികളുടെ രുചിവിശേഷത്തെയും സ്പര്‍ശിക്കും. നാലു കൊല്ലം മുന്‍പ് കഥകളി വിദഗ്ദനും സാഹിത്യകാരനുമായ ഒരാള്‍ അഭിപ്രായപ്പെടുകയുണ്ടായി, കഥകളി സ്തംഭാവനാവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് . അത് ആകമാനം അഴിച്ചു കൂട്ടിയില്ലെങ്കില്‍ ആ കലയ്ക്ക് ഭാവിയൊന്നും ഉണ്ടാവുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള ഉത്പതിഷ്ണുത്വം ഇഷ്ടപ്പെടാത്തതു കൊണ്ടാണ് രാമന്‍പിള്ളയെ പോലുള്ള ഒരു നടനില്‍ ഞാന്‍ സംതൃപ്തനാകുന്നത്. സമ്പ്രദായ ശുദ്ധി ദീക്ഷിക്കുന്നതില്‍ ഒരു നടനും അദ്ദേഹത്തോളം ശ്രദ്ധിക്കുന്നില്ല എന്നാണ് എന്റെ അനുഭവം.

എന്റെ "കഥകളി രംഗം" എന്ന പുസ്തകത്തില്‍ ഇങ്ങിനെ ഒരു പ്രസ്താവനയുണ്ട്.  "എന്റെ മുപ്പതു കൊല്ലത്തെ അരങ്ങു പരിചയത്തില്‍ ഇത്തരത്തിലുള്ള മഹത്വം അര്‍ഹിക്കുന്ന മൂന്നു പേരെയാണ് ഞാന്‍ കണ്ടത്. കോറാണത്ത് , ശങ്കരപണിക്കര്‍, മാത്തൂര്‍. ഇവരൊഴികെ ഞാന്‍ കണ്ടിട്ടുള്ള വിശിഷ്ട നടന്മാര്‍ ആരെല്ലാമാണെന്നും പ്രഖ്യാപിക്കാം. കൂട്ടില്‍ കുഞ്ഞന്‍മേനോന്‍, കുഞ്ചുക്കുറുപ്പ്, കരുണാകരമേനോന്‍, പട്ടിക്കാന്തൊടി, കവളപ്പാറ നാരായണന്‍ നായര്‍, ചന്തുപ്പണിക്കര്‍.  ഇവരുടെ ആട്ടത്തിലനുഭവപ്പെട്ട നിര്‍വൃതിദായകത്വം അസാമാന്യമെങ്കിലും നിസ്സീമമായിരുന്നില്ല"

                                         ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ കത്തിവേഷം 


മേല്‍ പ്രസ്താവിച്ചവരില്‍ രാമന്‍പിള്ളയെ എന്തുകൊണ്ടു ചേര്‍ത്തില്ല എന്ന് വായനക്കാര്‍ ചിന്തിപ്പാനവസരമുണ്ട്. കാരണം മറ്റൊന്നുമല്ല. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത് 1950 ല്‍  ആണ്. പിന്നീട് അദ്ദേഹത്തിന്‍റെ ആട്ടം കാണുവാനിടയായത്  1954-ല്‍ ആയിരുന്നു. അതിനുശേഷം പലസ്ഥലത്തുവെച്ചും രാമന്‍പിള്ളയുടെ വേഷങ്ങള്‍ കാണുകയുണ്ടായിട്ടുണ്ട്.  'കഥകളി രംഗം' പ്രസിദ്ധീകരിച്ചത് 1958- ലായിരുന്നെങ്കിലും അതിന്റെ പകര്‍പ്പ് 1955- ല്‍ തന്നെ തയ്യാറായിരുന്നു.  പലപ്രാവശ്യം കണ്ടതിനു ശേഷമേ ഒരാട്ടക്കാരന്റെ കലാകൌശലം നമുക്കനുഭവപ്പെടുകയുള്ളൂ. ആസ്വാദകന് അത്രതന്നെ പരിചിതമല്ലാത്ത സമ്പ്രദായക്കാരനാണ് നടനെങ്കില്‍, കുറച്ചേറെക്കാലത്തെ പരിചയം തന്നെ വേണ്ടിവരും. 

                                    ഗുരു. ചെങ്ങന്നൂർ രാമൻ പിള്ള



                  ഹനുമാനും ( ഗുരു. ചെങ്ങന്നൂർ) ഭീമനും ( ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള)

"നടന്മാരുടെ പ്രയോഗങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടതാണ് ; പക്ഷെ അവരെ ചെന്നു കാണരുത് "  എന്ന ചാള്‍സ് ഫ്രോമേന്റെ ഉപദേശം അനുവര്‍ത്തിക്കപ്പെടേണ്ടതു തന്നെ. എന്റെ ജീവിത കാലത്തു ഞാന്‍ രണ്ടു മൂന്നു നടന്മാരുമായി പരിചയിക്കുകയുണ്ടായി. രാമന്‍പിള്ളയുമായി  അടുത്ത കാലത്താണ് പരിചയത്തിനിടവന്നത്.  ആ പരിചയം ആശ്വാസത്തിനും സന്തോഷത്തിനും കാരണമായി.