പേജുകള്‍‌

2012, നവംബർ 21, ബുധനാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -5)



                      (ശ്രീ. എം. കെ. കെ. നായരുടെ ലേഖനം അവസാന ഭാഗം)

കാര്‍ത്തികതിരുനാളിന്റെ വിശിഷ്ടകൃതിയായ ബാലരാമഭാരതം നാട്യശാസ്ത്ര  ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.  40- അസംയുതങ്ങളും  27 -സംയുതങ്ങളും ഉള്‍പ്പെട്ട  57-മുദ്രകള്‍ അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ മുദ്രകള്‍ കഥകളിക്കു  ഉപയോഗ പ്രദമാകണമെന്ന്  അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അതിനു മുന്‍പുതന്നെ  ഹസ്തലക്ഷണ ദീപിക പ്രചാരത്തില്‍ വന്നു കഴിഞ്ഞതിനാല്‍ ആ ആഗ്രഹം സഫലമായില്ല. 

അശ്വതി തിരുനാള്‍ രാജകുമാരന്‍ 1856 -ല്‍ ജനിച്ചു. തന്റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ (1894) മൂപ്പേല്‍ക്കാതെ അദ്ദേഹം മരിച്ചു. എന്നാല്‍ ഈ ചെറിയ കാലം കൊണ്ട് ആട്ടക്കഥാ രംഗത്ത് ഉണ്ണായിവാര്യരെ പോലെ തന്നെ പേര് അദ്ദേഹം സമ്പാദിച്ചു. അസാമാന്യ ദൃശ്യനെന്ന പണ്ഡിതനും വാസനാ കവിയുമായി രുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍ 'പാടി രസിക്കുവാന്‍ പാട്ടുകാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നടന്മാര്‍
ക്കും  കണ്ടും ചിന്തിച്ചും ആസ്വദിക്കുവാന്‍ പ്രേക്ഷകര്‍ക്കും വകനല്‍കുന്ന' ഉത്തമ സാഹിത്യമാണ് . രുഗ്മിണീസ്വയംവരം, അംബരീക്ഷ ചരിതം, പൂതനാമോക്ഷം , പൌണ്ട്രകവധം എന്നിവയാണ് അശ്വതിയുടെ കൃതികള്‍ . അശ്വതിയെ പറ്റി പ്രൊഫ. എന്‍. കൃഷ്ണപിള്ള  പറയുന്നത്  ഇപ്രകാരമാണ്.

 ' കരുതിക്കൂട്ടി തിരഞ്ഞെടുത്ത സുന്ദര ശബ്ദങ്ങളെ പാലും പഞ്ചസാരയും  എന്നപോലെ ഇണക്കിച്ചേര്‍ത്തു, രമണീയാര്‍ത്ഥങ്ങളുടെ ലോകത്തിലേക്ക്‌ അനുവാചകരെ ആനയിക്കുവാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു വിദഗ്ദശില്‍പ്പിയും  ഉന്നത കലാകാരനുമായിരുന്നു  അശ്വതി തിരുനാള്‍'. ചൈതന്യ പൂര്‍ണ്ണമായ ഒരു അന്തരീക്ഷം അശ്വതി തിരുനാളിന്റെ  കഥകളില്‍ ആദ്യന്തം കാണാം. അദ്ദേഹത്തിന്റെ കഥകള്‍ എല്ലാം തന്നെ പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളവയാണ്. അവയിലെ ഗാനങ്ങളും സംഗീത രസികന്മാരുടെ നാവിന്‍ തുമ്പത്ത്  ഇന്നും തത്തിക്കളിക്കുന്നുണ്ട്. കഥകളി പാട്ടുകാരും കഥകളി നടന്മാരും അശ്വതിയുടെ കഥകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പ്രത്യേകം കൌതുകമുള്ളവരാണ്. അവരുടെ കഴിവിന്റെ പരമസീമകള്‍ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ വിധത്തില്‍ ആ കൃതികള്‍ നിര്‍മ്മിച്ചിരുന്നു എന്നതാണ് ഈ അഭിനിവേശത്തിനു കാരണം. മാതുലനായ കാര്‍ത്തിക തിരുനാള്‍ മഹാഭാരതത്തില്‍ നിന്നും ഇതിവൃത്തങ്ങള്‍ ആദാനം ചെയ്തു. അനന്തരവനായ അശ്വതിയാകട്ടെ ഭാഗവതത്തെ ആശ്രയിച്ച് കഥാരചന നടത്തി.
                                            
                                            അശ്വതി തിരുനാള്‍ 


ആട്ടക്കഥകള്‍ കൂടാതെ അശ്വതി രചിച്ച മറ്റു കൃതികള്‍ അധികവും സംസ്കൃതത്തിലാണ്. അവ വഞ്ചീശസ്തവം, കാര്‍ത്തവീര്യവിജയം , സന്താനഗോപാലം എന്ന മൂന്നു പ്രബന്ധങ്ങളും  ശ്രുംഗാര- സുധാകരംഭാണവും  രുഗ്മിണീപരിണയം  നാടകവും ദശാവതാര ദണ്ഡകവുമാണ്. രുഗ്മിണീപരിണയമാണത്രെ ഇവയില്‍ സര്‍വ്വപ്രധാനമായത്.  കൂടാതെ അശ്വതി ശ്രീപത്മനാഭ   കീര്‍ത്തനവും രചിച്ചിട്ടുണ്ട്. പ്രസന്ന പ്രൌഡമധുരമാണ് അശ്വതിയുടെ കാവ്യശൈലി.  

'ചന്ദ്രമുഖിമാരേ കാണ്‍ക ' ' കരുണാലയവീര' ' മാധവസമയമിദം' 'പ്രാണനായക ശ്രുണുവചനം' 'ആരതാരിതസാധാരണമനുജന്മാര്‍'  'കനകരുചി രുചിരാംഗിമാരേ' 'എന്തഹോ ഭൂസുരന്മാരേ' ഇത്യാദി പദങ്ങള്‍ അനശ്വര മധുരങ്ങളാണ്. ' ഈരേഴുപാരിലൊരു വേരായി മേവിന' എന്ന ദണ്ഡകവും  ' ചഞ്ചലാക്ഷിമാരണിയും മൌലിമാലാ  വന്നു' എന്നാ വരിയും മറ്റും ആട്ടക്കഥാ സാഹിത്യത്തിലെ അപൂര്‍വരത്നങ്ങളാണ്. 

സംസ്കൃതം ഇത്രയും അനായാസമായും സ്വാരസ്യപൂര്‍ണ്ണമായും ആട്ടക്കഥകളില്‍ മറ്റൊരു കവിയും കൈകാര്യം ചെയ്തിട്ടില്ല എന്നു പറയാവുന്നതാണ്. ഇക്കാര്യത്തില്‍ അനന്ന്യ പ്രഭാവനായ കോട്ടയത്തു തമ്പുരാനെയും അശ്വതി കവച്ചുവെച്ചിട്ടുണ്ടെന്നതില്‍ സംശയം ഇല്ല. പൂതനാമോക്ഷം, അംബരീചരിതം, രുഗ്മിണീസ്വയംവരം എന്ന കഥകള്‍ അരങ്ങുകള്‍  തകര്‍ക്കുന്ന കാലത്ത് സദസ്യരില്‍ ഉണ്ടായിരുന്ന ഒരു നാരദന്‍ യാദൃശ്ചികമെന്ന വിധം അശ്വതിയോട് പറഞ്ഞുവത്രേ, "പരമ സുന്ദരമായ ഈ കഥകള്‍ അവിടുന്നു രചിച്ചുവെങ്കിലും അവയ്ക്ക് കോട്ടയം കഥകളുടെ പ്രൌഡി ഇല്ലല്ലോ. ശ്രോതാക്കളെ പിടിച്ചു കെട്ടുന്ന ആ സംസ്കൃത വ്യുല്‍പ്പത്തി വടക്കര്‍ക്കേ വരികയുള്ളുവോ?"  ഇത് അശ്വതിയെ ചൊടിപ്പിച്ചു എന്നും പൌണ്ട്രകവധം ആട്ടക്കഥ എഴുതുവാനിടയായത്‌ അതിനാലാണെന്നും പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. 

അശ്വതി തിരുനാള്‍ അന്തരിച്ചു പത്തുവര്‍ഷം കഴിഞ്ഞാണ് കാര്‍ത്തിക തിരുനാള്‍ നാടുനീങ്ങിയത്. ഉള്ളൂരിന്റെ അഭിപ്രായം ഭോജരാജാവ്, ഹര്‍ഷവര്‍ദ്ധനന്‍, കൃഷ്ണദേവരായര്‍, എന്നീ സുപ്രസിദ്ധ ഭാരതീയ രാജാക്കന്മാരുമായി വേണം കാര്‍ത്തിക തിരുനാളിനെ ഉപമിക്കാനെന്നാണ് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍  വിപുലീകരിച്ച നിരവധി അപൂര്‍വഗ്രന്ഥങ്ങള്‍ സംഭരിച്ചു സൂക്ഷിച്ച വലിയകൊട്ടാരം  ഗ്രന്ഥപ്പുര ഒരു മഹാ- വിജ്ഞാനസാഗരം തന്നെയായിരുന്നുവത്രേ.

കാര്‍ത്തികയുടെയും അശ്വതിയുടെയും കാലത്ത് അഭിനയിച്ചു പേരെടുത്ത നടന്മാരെ പറ്റി ചുരുക്കം ചില വിവരങ്ങളേ ഉള്ളൂ. അവ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രേഖകളില്‍ നിന്നും ലഭിച്ചതാണ്. ആറന്മുള കാവുക്കാട്‌ ഇരവിപ്പണിക്കര്‍ ,  കൊട്ടാരക്കര ശങ്കരപണിക്കര്‍, തിരുവല്ലാ അയ്യപ്പപണിക്കര്‍, കുളത്തൂര്‍ ത്രിവിക്രമന്‍ ആശാന്‍, മീനച്ചില്‍ ഇട്ടുണ്ടാപ്പണിക്കര്‍  എന്നിവരുടെ പേരുകള്‍ പല തവണകളിലായി ആടിയ ആദ്യാവസാനക്കാരായി  കാണുന്നു. നളചരിതം, സന്താനഗോപാലം (ഇപ്പോള്‍ ആടുന്നതല്ല), കിരാതം, ധ്രുവചരിതം, ജയദ്രഥവധം, രാവണോത്ഭവം (ഇപ്പോള്‍ ആടുന്നതല്ല),  എന്നിവ മറ്റു കഥകളുടെ കൂട്ടത്തില്‍ ആടിയതായി കാണുന്നുണ്ട്. കോട്ടയം കഥകള്‍ AD  1748-നു ശേഷം മാത്രമേ തിരുവനന്തപുരത്ത് ആടിയിട്ടുള്ളൂ.  പക്ഷെ അവ കുറിച്ചിയിലും കിടങ്ങൂരും അതിനു മുന്‍പ് സ്വീകരിച്ചു കഴിഞ്ഞിരുന്നു. 

അശ്വതിതിരുനാള്‍ രചിച്ചഅംബരീഷചരിതം ആട്ടക്കഥയിലെ 

ഒരു സംസ്കൃതശ്ലോകം :

'സോമകോടിസമധാമ കഞ്ചുകിലലാമ
                              മഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാ
                 ദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുല
               കാമാനീയകഹരംപരം
സാമജാമയഹരം  ഹരിം സ മുനി
              രാമനാമ വനമാലിനം.'  


                                                             (ലേഖനം അവസാനിച്ചു)

2012, നവംബർ 16, വെള്ളിയാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -4)

(ശ്രീ. എം.കെ.കെ നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച )

കപ്ലിങ്ങാട്‌ - കാര്‍ത്തിക തിരുനാള്‍ പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ ചുരുക്കിപ്പറയാം. ഒന്നാമതായി ആഹാര്യാഭിനയം സുന്ദരതരമാക്കി. ചുട്ടിയുടെ വടിവും വികാസവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടതോടു കൂടി തേച്ച വേഷങ്ങള്‍ ആകര്‍ഷകമായി. കത്തിക്കും ചുവപ്പു താടിക്കും മൂക്കിലും നെറ്റിയുടെ നടുവിലും ചുട്ടിപ്പൂവും നല്‍കി. മഹര്‍ഷിക്ക് വെള്ള മനയോലയും മഹര്‍ഷി മുടിയും നല്‍കി. കേശഭാരം സുന്ദര മാക്കി. ഈ പരിഷ്കാരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് കാര്‍ത്തികതിരുനാള്‍ മാത്തൂര്‍ പണിക്കരുടെ നേതൃത്വത്തിലുള്ള കളിയോഗത്തിന്റെ കോപ്പ് പുതുതായി പണിയിച്ചത്.

മഹാരാജാ - നമ്പൂതിരിദ്വയത്തിന്റെ മറ്റൊരു പരിഷ്കാരം കൈമുദ്ര കാണിക്കുന്ന രീതിയെയാണ് ബാധിച്ചത്. മുട്ടുകള്‍ വിടര്‍ത്തി, തോളിന്റെ താനത്തില്‍ പിടിച്ചു മാറിനു നേരേ മുദ്ര കാണിക്കണമെന്നു തീരുമാനിക്കുകയും അതു നടപ്പിലാക്കുകയും ചെയ്തു. 

കോട്ടയം കഥകളുടെ ചിട്ടയില്‍ വലിയ പരിഷ്കരണത്തിനൊന്നും രണ്ടുപേരും തുനിഞ്ഞില്ല.  ചെറിയ പൊടിക്കൈകള്‍ പ്രയോഗിച്ചു എന്നു മാത്രം. എന്നാല്‍ മറ്റു കഥകളുടെ അവതരണത്തില്‍ അതിപ്രധാനമായ പരിഷ്കരണങ്ങളാണ് മഹാരാജാ- നമ്പൂതിരി സംയുക്തം ഏര്‍പ്പെടുത്തിയത്. 

ഉത്ഭവത്തില്‍ രാവണന്റെ തപസ്സാട്ടചിട്ട , നക്രതുണ്ഡിയുടെ ആട്ടവും ചടങ്ങുകളും, ചെറിയ നരകാസുരന്റെ ശൂര്‍പ്പണകാങ്കം, ചെറിയ നരകാസുരന്‍ പത്നിയുമായി  പ്രവേശിക്കുന്ന രീതി, അഴകിയ രാവണന്റെ പ്രവേശം, ആട്ടം, ചിട്ട എന്നിങ്ങനെ. 
മേളത്തിലും പാട്ടിലും പരിഷ്കാരങ്ങള്‍ പലതും ഉണ്ടായി. മഞ്ജുതരയില്‍ ചരണങ്ങള്‍ പല രാഗങ്ങളിലായി പാടുന്നതും അതിനെ തുടര്‍ന്നുള്ള മേളവും കപ്ലിങ്ങാടന്റെ പ്രധാനമായ സംഭാവനയാണ്. 

കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ രാജശക്തിയായിരുന്നു കപ്ലിങ്ങാടന്റെ പരിഷ്കാരങ്ങള്‍ക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. നാല്‍പ്പതു വര്‍ഷം ഭരിച്ച കാര്‍ത്തിക തിരുനാളിന് എല്ലാ പരിഷ്കാരങ്ങളും നിര്‍ദ്ദാക്ഷിണ്യം നടപ്പിലാക്കുവാനുള്ള സമയവും സാഹചര്യവും ലഭിച്ചു. അങ്ങിനെയാണ് കത്തിവേഷം കഥകളിയിലെ സര്‍വപ്രധാന വേഷമായി തീര്‍ന്നതും രാഘവപിഷാരടിയുടെ രാവണോത്ഭവവും കല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ കാര്‍ത്തവീരവിജയവും എല്ലാം പ്രചാരപ്പെട്ടതും. പില്‍ക്കാലത്ത് ഇരയിമ്മന്‍തമ്പിയുടെ കീചകവധവും ഉത്തരാസ്വയംവരവും കരീന്ദ്രന്‍ കോയിതമ്പുരാന്റെ രാവണവിജയവും കൂടിയായപ്പോള്‍ കത്തിവേഷം നടന്മാരുടെ സ്വപനമായിത്തീര്‍ന്നു. 

കാര്‍ത്തികതിരുനാളും കപ്ലിങ്ങാട്‌ നമ്പൂതിരിയും ഒത്തുചേര്‍ന്നാണ് എല്ലാ പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തിയതെങ്കിലും ആ പരിഷ്കൃത സമ്പ്രദായം പില്‍ക്കാലത്ത് അറിയപ്പെട്ടത് കപ്ലിങ്ങാടന്‍ സമ്പ്രദായം അഥവാ കപ്ലിങ്ങാടന്‍ ചിട്ട എന്നാണ് . അതിനു കാരണഭൂതന്‍ മഹാരാജാവ് തന്നെയായിരുന്നുവത്രേ. അദ്ദേഹം കളിയോഗത്തിലെ ആശാന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴെല്ലാം കപ്ലിങ്ങാടന്‍ ചിട്ട ശുദ്ധമായി പാലിക്കണമെന്നാണുപോലും  പറഞ്ഞിരുന്നത്. സംസ്കൃത ചിത്തനായ അദ്ദേഹത്തിന്‍റെ മഹാമനസ്കത കേള്‍വിപ്പെട്ടതാണല്ലോ. 

കപ്ലിങ്ങാടന്‍ സമ്പ്രദായം തിരുവിതാംകൂറില്‍ അരക്കിട്ടുറപ്പിച്ചതു പില്‍ക്കാലത്ത് പ്രശസ്തരായ കണ്ടത്തില്‍ നാരായണ മേനോനും  നളനുണ്ണിയും ആയിരുന്നു.  കല്ലുവഴി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായ ഇട്ടിരാരിശമേനോനെ  ചൊല്ലിയാടിക്കുവാന്‍ ഒളപ്പമണ്ണ അപ്പന്‍ നമ്പൂതിരിപ്പാട്‌ ഉത്രം തിരുനാള്‍ മഹാരാജാവിന്റെ അനുമതിയോടുകൂടി നളനുണ്ണിയെ ഇല്ലത്തുവരുത്തി. നളന്റെ ഭാഗം ചൊല്ലിയാടിക്കുവനാണ് ഉദ്ദേശിച്ചതെങ്കിലും നളനുണ്ണിയുടെ സുഭാദ്രാഹരണത്തിലെ അര്‍ജുനന്റെ പതിഞ്ഞ പദം  കണ്ടു ആകൃഷ്ടനായ നമ്പൂതിരിപ്പാട്‌ ഇട്ടിരാരിശമേനോനെ ആ പദമാണ്‌ ആദ്യം ചൊല്ലിയാടിച്ചത്. ഇന്നും നളനുണ്ണിയുടെ ആ ചിട്ടയാണ് കല്ലുവഴി സമ്പ്രദായത്തില്‍ പാലിച്ചു കാണുന്നത്. നെടുമുടി തകഴി എന്നീ പ്രദേശങ്ങളിലാണ് കറയറ്റ കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ പരിപാലിച്ചു വന്നത്. കപ്ലിങ്ങാടന്‍ സമ്പ്രദായം കടത്തനാട്ടും കാവുങ്ങല്‍ കളരിയിലും കാലതാമസം കൂടാതെ പ്രവേശിച്ചു. ആ കളരിയില്‍ കാണുന്ന സമ്പ്രദായം തകഴി ചിട്ടയുമായി അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഉള്ളതാണ്. ദേശീയമായ രുചിഭേദം കൊണ്ടുവന്ന മാറ്റങ്ങള്‍ ആയിരിക്കാം അവ. കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ നിലനിര്‍ത്തിയത് അമ്പലപ്പുഴ കര്‍ത്താവും കുറിച്ചി കിട്ടന്‍ പിള്ളയും തകഴി കേശവ നെടുമുടി തകഴി എന്നീ പ്രദേശങ്ങളിലാണ് കറയറ്റ കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ പരിപാലിച്ചു വന്നത്. കപ്ലിങ്ങാടന്‍ സമ്പ്രദായം കടത്തനാട്ടും കാവുങ്ങല്‍ കളരിയിലും കാലതാമസം കൂടാതെ പ്രവേശിച്ചു. ആ കളരിയില്‍ കാണുന്ന സമ്പ്രദായം തകഴി ചിട്ടയുമായി അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഉള്ളതാണ്. ദേശീയമായ രുചിഭേദം കൊണ്ടുവന്ന മാറ്റങ്ങള്‍ ആയിരിക്കാം അവ. 

കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ നിലനിര്‍ത്തിയത് അമ്പലപ്പുഴ കര്‍ത്താവും കുറിച്ചി കിട്ടന്‍ പിള്ളയും തകഴി കേശവപ്പണിക്കരുമായിരുന്നു. ഭീമന്‍ കേശവപ്പണിക്കര്‍ എന്നാണ് പണിക്കര്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് നാം കാണുന്ന രൌദ്രഭീമന്റെ തേപ്പ് നിര്‍ണ്ണയിച്ചത് കേശവപ്പണിക്കരായിരുന്നു. അദ്ദേഹത്തിന്‍റെ വത്സല ശിഷ്യനായ ഗുരു.ചെങ്ങന്നൂര്‍ രാമന്‍പിള്ളയാണ്  കപ്ലിങ്ങാട്‌ സമ്പ്രദായത്തിലെ അവസാന കണ്ണി. കഴിഞ്ഞ (1980)നവംബര്‍ 28- നു സ്വര്‍ഗ്ഗാരോഹണം  ചെയ്ത രാമന്‍ പിള്ള കപ്ലിങ്ങാടന്‍ സമ്പ്രദായം അദ്ദേഹത്തിന്‍റെ ശിഷ്യരിലേക്ക് പകര്‍ന്നു കൊടുത്തിട്ടുണ്ട്. ആ സമ്പ്രദായപ്രകാരം  ഇന്നു നടന്നുവരുന്ന പകല്‍കുറി കളരിയില്‍ രാമന്‍പിള്ളയുടെ പ്രശസ്ത ശിഷ്യനായ മടവൂര്‍ വാസുദേവന്‍‌ നായരുടെ നേതൃത്വത്തിലാണ് അഭ്യസനം നടക്കുന്നത്. 
                                                                 
                                                                      (തുടരും)

2012, നവംബർ 7, ബുധനാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -3)

(ശ്രീ. എം.കെ.കെ നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച )

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു തന്നെ A D.1744-ല്‍  തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് കൃഷ്ണാര്‍ജുനസംവാദം, സുഭദ്രാഹരണം, ഗുരുദക്ഷിണ, സന്താനഗോപാലം, ശംബരവധം, ബാല്യുദ്ഭവം, എന്നീ കഥകള്‍ അഭിനയിക്കപ്പെട്ടു.  1754- ലാണ് നളചരിതം രണ്ടാം ദിവസം ആടിയത്. 1647 -ല്‍ പല കഥകളും ആടിയെങ്കിലും പ്രധാനമായി കിരാതം, ധൃവചരിതം, രാവണോല്‍ഭവം എന്നിവയായിരുന്നു. ഈ  രാവണോല്‍ഭവം പിന്നീട് ആടിയതായി അറിവില്ല. അങ്ങിനെ കാര്‍ത്തിക തിരുനാള്‍ രാജ്യഭാരം ഏറ്റപ്പോള്‍ തിരുവനന്തപുരത്തെ അന്തരീക്ഷം കഥകളിയാല്‍ മുഖരിതമായിരുന്നു എന്നതില്‍ സംശയം ഇല്ല. ഉണ്ണായിവാര്യരും കുഞ്ചന്‍ നമ്പ്യാരും കൂടാതെ ഇട്ടിരാരിശമേനോന്‍ (സന്താനഗോപാലവും  രുഗ്മാംഗാദചരിതവും  രചിച്ച കവി), പുതിയിക്കല്‍ തമ്പാന്‍ (കാര്‍ത്തവീര്യാര്‍ജുനവിജയം,  രാമാനുകരണം ഇവയുടെ രചയിതാവ്  ), അശ്വതി തിരുനാള്‍ (ഇളയ തമ്പുരാന്‍ ), ഇരട്ടക്കുളങ്ങര വാര്യര്‍ (കിരാതകര്‍ത്താവ് ), ഇടവക്കാട് നമ്പൂതിരിമാര്‍, കിളിമാനൂര്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍ (കംസവധം രചിച്ച കവി) മുതലായ പ്രശസ്ത വിദ്വാന്മാര്‍ കാര്‍ത്തികതിരുനാളിന്റെ സദസ്യരായിരുന്നു.

കാര്‍ത്തികതിരുനാള്‍ ഏഴ് ആട്ടക്കഥകള്‍ രചിച്ചു. രാജസൂയം (തെക്കന്‍), സുഭദ്രാഹരണം , ബകവധം , ഗന്ധര്‍വവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൌഗന്ധികം എന്നിവയാണ് ആ കൃതികള്‍. കത്തിവേഷത്തിന്റെ സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി വീരരസപ്രൌഡി  തികഞ്ഞ ഒരു കഥാപാത്രമായിട്ടാണ് കാര്‍ത്തികതിരുനാള്‍ രാജസൂയത്തില്‍ ജരാസന്ധനെ അവതരിപ്പിച്ചത്.  
പിന്നീടുണ്ടായതും ഉത്തരകേരളത്തില്‍  പ്രചാരപ്പെട്ടതുമായ വടക്കന്‍ രാജസൂയത്തില്‍ ജരാസന്ധന്‍ താടിയാണ്. 
രാജസൂയം കഥയിലെ പ്രതിനായകന്മാര്‍ ജരാസന്ധനും ശിശുപാലനും ആണ്.  രണ്ടും ശക്തരായ  രാജാക്കന്മാരാണ് എങ്കിലും ജരാസന്ധനാണ് ചക്രവര്‍ത്തി.  ശിശുപാലന്‍ താരതമ്യേന അത്രശക്തനോ പ്രാഭാവശാലിയോ അല്ല. അതാണ്‌ കാര്‍ത്തികതിരുനാള്‍  'ഗോത്രനാഥന്മാരെല്ലാം അത്രവന്നു വണങ്ങുന്ന' ജരാസന്ധനെ കത്തിയിലവതരിപ്പിച്ചത്.

നരകാസുരവധം മുഴുവനും കാര്‍ത്തികതിരുനാളല്ല എഴുതിയത് എന്നാണ് കേള്‍വി. 'അര്‍ണോജാക്ഷികളെ ഹരിച്ചൊരു നിന്‍ കര്‍ണ്ണ നാസികാ- കുചകൃന്തനമിഹ തുര്‍ണ്ണം ചെയ് വന്‍ കണ്ടു കൊള്‍ക നീ' എന്ന പദം ഇത്രയുമായപ്പോള്‍ ആശയം തീര്‍ന്നു പോയി. നാലാമത്തെ വരി പിന്നെ പൂരിപ്പിക്കാം എന്നു വിചാരിച്ചു കാര്‍ത്തിക തിരുനാള്‍ ഓലയും നാരായവും വെച്ചിട്ടു പോയി എന്നും, അശ്വതി തിരുനാള്‍ അതു നോക്കിയശേഷം 'നിര്‍ണ്ണയമതിനുണ്ടുമേ കരാളേ' എന്നെഴുതി ചേര്‍ത്തുവെന്നും അതുകണ്ടു സന്തുഷ്ടനായ മഹാരാജാവ് അദ്ദേഹത്തോട്  'ഇന്നിശേഷം അപ്പന്‍ എഴുതിയാല്‍ മതി എന്നു പറഞ്ഞതിനാല്‍ നരകാസുരവധം കഥ മുഴുവനാക്കിയത് അശ്വതി ആയിരുന്നു എന്നാണ് ഐതിഹ്യം. ഏതായാലും നരകാസുരവധം ആട്ടക്കഥയിലെ  ഉത്തര  ഭാഗത്തിന്റെ ശൈലി പൂര്‍വഭാഗത്തെ അപേക്ഷിച്ചു വളരെ വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ ഈ ഐതിഹ്യത്തില്‍ കഴമ്പുണ്ടായിരിക്കണം.

കാര്‍ത്തികതിരുനാള്‍ സുഭദ്രാഹരണം രചിച്ചു എങ്കിലും പ്രചാരപ്പെട്ടത്‌ മന്ത്രേടത്തു നമ്പൂതിരിയുടെ കൃതിയാണ്.  കോട്ടയത്തു തമ്പുരാന്റെ കൃതികള്‍  ബകവധവും കല്യാണസൌഗന്ധികവും ഉണ്ടായിരുന്നതിനാല്‍ കാര്‍ത്തികയുടെ കൃതികള്‍ ആരും ആടാന്‍ ഒരുമ്പെട്ടില്ല. കോട്ടയം തമ്പുരാന്റെ കൃതികളെ അപേക്ഷിച്ച് കാര്‍ത്തികയുടെ കൃതികള്‍ കൂടുതല്‍ ലളിതവും സംഗീത മധുരവും ആണെങ്കിലും ചിട്ടപ്പെടുത്തി ഉറപ്പിച്ചു കഴിഞ്ഞ കോട്ടയം കൃതികളെ അവയ്ക്കു സ്ഥാനഭ്രംശം ചെയ്യാന്‍ കഴിഞ്ഞില്ല. മഹാരാജാവുമായി വളരെ അടുത്ത ആശ്രിതബന്ധം പുലര്‍ത്തിയിരുന്ന കപ്ലിങ്ങാട്‌ നമ്പൂതിരിയോടു കല്യാണസൌഗന്ധികം ചൊല്ലിയാടിക്കുവാന്‍ ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹം അതില്‍ നിന്നൊഴിയുകയായിരുന്നു ചെയ്തത്. മഹാമനസ്കനായ കാര്‍ത്തികയ്ക്ക് അതുകൊണ്ട് കുണ്ടിതമോ  പരിഭവമോ ഉണ്ടായില്ല. കാര്‍ത്തിക തിരുനാളിന്റെ മറ്റു ആട്ടക്കഥകള്‍ പില്‍ക്കാലത്ത് പ്രചാരപ്പെട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജസൂയവും നരകാസുരവധവും ഇന്നും പുതുമയോടെ ആടിവരുന്നുണ്ട്. 

കാര്‍ത്തികതിരുനാളിന്റെ കാലത്താണ് കഥകളിക്ക് ഏറ്റവും പ്രസ്താവ്യമായ പരിഷ്കാരങ്ങള്‍ ഉണ്ടായത്. അക്കാലത്തു തലപ്പള്ളി താലൂക്കിന്റെ വടക്കുഭാഗത്തുള്ള നെടുമ്പുര ഗ്രാമത്തില്‍ കപ്ലിങ്ങാട്‌ ഇല്ലത്തില്‍ നാരായണനെന്നു പേരായി ഒരു നമ്പൂതിരി ജനിച്ചു. ആ ഉണ്ണിയുടെ അച്ഛന് വേളികൂടാതെ ദേശമംഗലത്തു വാര്യത്ത് സംബന്ധവുമുണ്ടായിരുന്നു. അന്തര്‍ജ്ജനവും വാര്യസാരും ഒരേ സമയം ഗര്‍ഭവതികളായത്രേ. അച്ഛന്‍ നമ്പൂതിരി നല്ല കുട്ടികള്‍ ഉണ്ടാവാനായി ദിവസവും വെണ്ണ രണ്ടായി വെവ്വേറെ ജപിച്ചു അന്തര്‍ജ്ജനത്തെ ഏല്‍പ്പിക്കും. ഒന്ന് അവര്‍ക്കും ഒന്ന് വാര്യസാര്‍ക്കും വേണ്ടിയായിരുന്നു. രണ്ടുപേരും അടുത്തടുത്തു പ്രസവിച്ചു. വാര്യസാരുടെ കുട്ടി ഗ്രന്ഥപഠനത്തില്‍ അതീവ തല്‍പ്പരനായി. ഉണ്ണിനമ്പൂതിരിയാകട്ടെ പാട്ടിലും കൊട്ടിലുമാണ്  ആകര്‍ഷിതനായത്. നമ്പൂതിരിക്ക് വാര്യസാരില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടെന്നു ശങ്കിച്ച അന്തര്‍ജ്ജനം തനിക്കു നിശ്ചയിച്ചിരുന്ന വെണ്ണ കൂടി  വാര്യസാര്‍ക്ക് ദിവസവും കൊടുത്തിരുന്നുവത്രേ. ഐതിഹ്യം ശരിയായിരിക്കാം, അല്ലായിരിക്കാം. കപ്ലിങ്ങാട്‌ നമ്പൂതിരി അനുഗ്രഹീതനായ ഒരു താളമേളസംഗീത വിദഗ്ദനും നാട്യ കലയില്‍ അസാധാരണ വിദ്വാനുമായിരുന്നു. എന്നത് ചരിത്ര വാസ്തവമാണ്. ആ വാര്യരുകുട്ടിയാണ് ദേശമംഗലത്ത് ഉഴുത്രവാര്യര്‍  എന്നു പ്രശസ്തനായിതീര്‍ന്ന ശാസ്ത്രജ്ഞന്‍. കുഞ്ഞിട്ടി രാഘവന്‍ നമ്പ്യാര്‍, മനോരമ തമ്പുരാട്ടി, കല്ലൂര്‍ നമ്പൂതിരിപ്പാട്‌ എന്നിവരുടെ ഗുരുവായിരുന്നു വാര്യര്‍. 

കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ നാട്യ കലാപ്രേമം മനസിലാക്കിയ കപ്ലിങ്ങാട്‌ നമ്പൂതിരി അദ്ദേഹത്തെ മുഖം കാണിച്ചു. അന്നുമുതല്‍ കൊട്ടാരത്തില്‍ തന്നെ താമസിച്ചു മഹാരാജാവുമായി ഒത്തുചേര്‍ന്ന് ഒരു കഥകളി പരിഷ്കരണയജ്ഞം തുടങ്ങി. അന്ന് നടപ്പിലിരുന്നത്‌ കല്ലടിക്കോടന്‍ സമ്പ്രദായമായിരുന്നു. ആ സമ്പ്രദായത്തെ ഉടച്ചു വാര്‍ക്കുകയായിരുന്നു കപ്ലിങ്ങാടന്റെ സംരംഭം. വേഷം, രസാഭിനയം, നൃത്തം, പാട്ട് , മേളം എന്നിങ്ങനെ കഥകളിയുടെ എല്ലാ വശങ്ങളിലും കപ്ലിങ്ങാടന്റെയും കാര്‍ത്തിക തിരുനാളിന്റെയും സംയുക്ത പ്രതിഭ ആവരണം ചെയ്തു.  ഈ മഹാ   സംരഭത്തില്‍ പങ്കെടുത്ത മഹാരഥന്മാര്‍ ഇട്ടീരിപ്പണിക്കര്‍,  കൃഷ്ണപ്പണിക്കര്‍, ഉണ്ണീരിപ്പണിക്കര്‍ എന്ന മഹാനടന്മാര്‍  ആയിരുന്നു.       സൌഗന്ധികത്തില്‍ ഹനുമാന്റെ ചിട്ട 
അവതരിപ്പിച്ചത്  ഇട്ടീരിപ്പണിക്കാരാണ്.   

                                                                          (തുടരും )

2012, നവംബർ 1, വ്യാഴാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -2)




(ശ്രീ.എം.കെ.നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച) 

പില്‍ക്കാലത്ത് മാത്തൂര്‍ കളിയോഗത്തിന്റെ നിലവാരം ക്ഷയിക്കുകയാല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് വലിയകൊട്ടാരം വകയായി ഒരു കളിയോഗം രൂപീകരിക്കുകയും ഉത്സവക്കളി  ആ കളിയോഗത്തെ ഏല്‍പ്പിക്കുകയും ചെയ്തു. എങ്കിലും മാത്തൂര്‍ കളിയോഗം വടക്കേ നടയില്‍ ആടാറുണ്ടായിരുന്നു. കിഴക്കേ നടയില്‍ നടക്കുന്ന കളിക്ക് ദൃഷ്ടിദോഷം വരാതിരിക്കാനാണോ എന്ന് തോന്നും ആ വടക്കേ നട ആട്ടം കണ്ടാല്‍. 

മാര്‍ത്താണ്ഡവര്‍മ്മയുടെ സദസ്സില്‍ ഉണ്ണായിവാര്യരും , കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ മരണത്തിനു മുന്‍പു തന്നെ ഉണ്ണായിവാര്യര്‍ നളചരിതം രചിച്ചിരുന്നു. നാലു ദിവസത്തെ കഥയാണെങ്കിലും ആദ്യമായി ചൊല്ലിയാടിച്ചത് രണ്ടാം ദിവസം മാത്രമാണ്. ഇന്നും കളരികളില്‍ രണ്ടാം ദിവസം മാത്രമേ അഭ്യാസ പരിപാടിയായി ചൊല്ലിയാടാറുള്ളൂ.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവനന്തപുരത്ത് കഥകളി പ്രചാരത്തിലുണ്ടായിരുന്നു. കാര്‍ത്തിക തിരുനാള്‍ ആ കലാരൂപത്തില്‍ വളരെ പ്രതിപത്തി കാണിക്കുകയും ചെയ്തിരുന്നു. കളിയോഗങ്ങള്‍ വന്നു കളിയരങ്ങുകള്‍ നടത്തുക എന്നല്ലാതെ സ്ഥിരമായി ചില സന്ദര്‍ഭങ്ങളില്‍ ആട്ടം ആടുന്ന പതിവുണ്ടായിരുന്നില്ല. കിടങ്ങൂര്‍, കുറിച്ചി എന്നീ പ്രദേശങ്ങളിലായിരുന്നു കളരികള്‍ ചിട്ടയായി പ്രവര്‍ത്തിച്ചിരുന്നത്. ആ കളിയോഗങ്ങള്‍ തിരുവനന്തപുരത്തു വന്ന് ആടിയിരുന്നു. കുറിച്ചിയിലെ ഒരു ആശാനാണ് നളചരിതം രണ്ടാം ദിവസം സംവിധാനം ചെയ്തതും ചൊല്ലിയാടിച്ചതും, മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്‍പില്‍ അരങ്ങേറ്റം നടത്തിയതും.  

                                                         
അന്നുണ്ടായിരുന്ന കഥകളിയുടെ ഒരു ഏകദേശ രൂപം മനസിലാക്കുന്നതു നന്നായിരിക്കും. 
കൊട്ടാരക്കരയില്‍നിന്നും വെട്ടത്തു നാട്ടിലേക്കു പോയ സംഘം പാളക്കിരീടവുംനീലത്തേപ്പും ചില ഉടയാടകളുമാണ് സ്വീകരിച്ചിരുന്നത്.  നടന്മാര്‍ തന്നെ പദങ്ങള്‍ പാടിആടിയിരുന്നു. മദ്ദളവും ഇലത്താളവും മാത്രമേ മേളമായിട്ടുണ്ടായിരുന്നുള്ളൂ. വെട്ടത്തു തമ്പുരാന്‍ സാരമായ പരിഷ്കാരങ്ങള്‍ വരുത്തി , മുഖത്തു ചുട്ടിയും ധീരോദാത്ത നായകര്‍ക്കു പച്ചയും ധീരോദ്ധതര്‍ക്ക് കൂടിയാട്ടത്തിലെ കത്തിയും നിശ്ചയിച്ചു. മേളത്തിനു ചെണ്ടയും ചേര്‍ത്തു. തോരണയുദ്ധം ചൊല്ലിയാടുമ്പോള്‍ രാവണന്റെ വേഷത്തിന് അസാമാന്യനായ നടനെയാണ് കിട്ടിയത്. അയാള്‍ക്ക്‌ വിക്കുണ്ടായിരുന്നതിനാല്‍ പദങ്ങള്‍ പാടാന്‍ വിഷമമായി. മാത്രമല്ല, വെട്ടത്തു തമ്പുരാന്‍ കലാശം ചിട്ടപ്പെടുത്തിയപ്പോള്‍ കളരിപ്പയറ്റില്‍ അഭ്യസിച്ച് ഊറ്റം വെച്ച നടന്മാരെയാണ് ഉപയോഗിച്ചത്. കലാശങ്ങള്‍ എടുത്തു കഴിഞ്ഞപ്പോള്‍ നടന്മാര്‍ക്കു പദം പാടാന്‍ ശ്വാസം ശരിയാവാതെയായി. അങ്ങിനെയാണ് ശ്ലോകങ്ങളും പദങ്ങളും പാടാന്‍ വെട്ടത്തു തമ്പുരാന്‍ ഒരു പാട്ടുകാരനെ പിന്നില്‍ നിര്‍ത്തി ഇലത്താളവും കൊടുത്തത്.  

കോട്ടയം തമ്പുരാന്‍ ആട്ടത്തിന്റെ ഉള്ളടക്കത്തിലും നാട്യധര്‍മ്മി അനുസരിച്ചുള്ള രീതികളിലുമാണ് ശ്രദ്ധ ചെലുത്തിയത്. തോടയം,പുറപ്പാട്, മഞ്ജുതര മുതലായവയെല്ലാം അദ്ദേഹത്തിന്‍റെ സംഭാവനകളാണ്. വെട്ടത്തു തമ്പുരാന്‍ അവതരിപ്പിച്ചിരുന്ന തിരനോട്ടം കോട്ടയം തമ്പുരാന്‍ ഭാവോദ്ദീപകമാക്കി. രാമായണ കഥാരംഗങ്ങളില്‍ നാടകീയതയും ഭാവോല്‍ക്കടതയും കുറവായതിനാലാണ് കോട്ടയം അതെല്ലാം അത്ഭുതകരമാം വിധത്തില്‍ നിറഞ്ഞിരുന്ന ഭാരതകഥയെ ആസ്പദമാക്കി ആട്ടക്കഥകള്‍ രചിച്ചത്. രചിക്കുക മാത്രമല്ല കഥകളിയുടെ അടിത്തറയായി അവ എന്നും നിലനിലക്കത്തക്ക വിധത്തില്‍ അവയ്ക്ക് ചിട്ടകള്‍ നിര്‍ദ്ദേശിക്കുകയും നിര്‍ദ്ദാക്ഷിണ്യം അവയെ അദ്ദേഹം നടപ്പില്‍ വരുത്തുകയും ചെയ്തു. കല്ലടിക്കോട്ടു പ്രദേശത്തു കറതീര്‍ന്ന ആ സമ്പ്രദായം കല്ലടിക്കോടന്‍ എന്നപേരില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചാരപ്പെടുകയും കിടങ്ങൂര്‍, കുറിച്ചി മുതലായ കളരിയോഗങ്ങള്‍ ആ സമ്പ്രദായത്തെ സ്വീകരിക്കുകയും ചെയ്തു. കാലക്രമേണ കിടങ്ങൂരും കുറിച്ചിയും ആ സമ്പ്രദായത്തില്‍ കാലോചിതമായ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അങ്ങിനെ കുറിച്ചിക്കാര്‍ അവതരിപ്പിച്ച ഒരു പരിഷ്കാരം രണ്ടു പാട്ടുകാരെ നിയോഗിക്കുക എന്നതായിരുന്നു. ഒന്നാമന്‍ ചേങ്കില കൊട്ടി പാടുകയും രണ്ടാമന്‍ ഇലത്താളം കൊണ്ടു മേളക്കൊഴുപ്പു നല്‍കി ഏറ്റുപാടുകയും ചെയ്തു തുടങ്ങിയത് കുറിച്ചിയിലാണ്. അതോടുകൂടി കഥകളിയില്‍ പൊന്നാനിയും ശങ്കിടിയും സ്ഥലം പിടിച്ചു.

കുറിച്ചിക്കാരുടെ പരിഷ്കരണം കൂടി ഉണ്ടായശേഷമാണ്   മാര്‍ത്താണ്ഡവര്‍മ്മയുടെ  മുന്‍പില്‍ ഉണ്ണായിവാര്യരുടെ നളചരിതം രണ്ടാംദിവസം അരങ്ങേറിയത്. അതേസമയം കിടങ്ങൂര്‍ കളരി മറ്റൊരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. കിടങ്ങൂരും പരിസരങ്ങളിലും കൂടിയാട്ടം പ്രചാരപ്പെട്ടിരുന്നു. കൂടിയാട്ടത്തില്‍ കത്തിവേഷത്തിനുള്ള പ്രത്യേകത അവരെ ആകര്‍ഷിച്ചു. കത്തിവേഷം അഭിനേതാവിന്റെ ദൃഷ്ടിയില്‍ അസാധാരണമായ സാദ്ധ്യതകള്‍ ഉള്ളതാണെന്നു കാണുകയാല്‍ കിടങ്ങൂര്‍ ആശാന്മാര്‍ ഖരവധം, തോരണയുദ്ധം മുതലായവ പ്രത്യേകം ശ്രദ്ധിച്ചു. ശൂര്‍പ്പണകാങ്കം  മുതലായവയ്ക്ക് പ്രത്യേകമായ പരിഗണനയുണ്ടാക്കി.കോട്ടയം കഥകളില്‍ കത്തി വേഷത്തിനു വലിയ പ്രാധാന്യം കല്‍പ്പിചിട്ടില്ലാതിരുന്നതിനാല്‍ കിടങ്ങൂര്‍ കളരിയില്‍ ചിട്ട ചെയ്തു മിനുക്കിയെടുത്ത കത്തി വേഷങ്ങള്‍ എല്ലാം രാമായണം കഥകളിലെ മാത്രമായിരുന്നു. കിടങ്ങൂര്‍ കളിയോഗം കൊച്ചിയിലും തിരുവിതാംകൂറിലും സഞ്ചരിച്ച് അനവധി കളിയരങ്ങുകള്‍ നടത്തുകയുണ്ടായി. അങ്ങനെ തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും കിടങ്ങൂര്‍ക്കാരുടെ ഖരനും രാവണനും കഥകളി രംഗത്തു ശക്തമായ ചില തരംഗങ്ങള്‍ ഇളക്കിവിട്ടു. കഥകളിയുടെ ചരിത്രത്തില്‍ ഒരു സുപ്രധാനമായ വഴിത്തിരിവിന് ആ തരംഗങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. വാര്യരുടെ നളചരിതത്തോടുകൂടി ഋതുമതിയായിത്തീര്‍ന്ന കഥകളി ബാലിക നവോഢയായത്‌ അടുത്ത അറുപതു കൊല്ലങ്ങള്‍ കൊണ്ടാണ്.

ബാലിവിജയം, രാവണോത്ഭവം, കാര്‍ത്തവീര്യവിജയം, നരകാസുരവധം, രാജസൂയം, കീചകവധം, ഉത്തരാസ്വയംവരം, രാവണവിജയം  എന്നീ എട്ടു കഥകളാണ് കഥകളിയെ പരിപുഷ്ടയാക്കിയത്.  
                                                                         (തുടരും)