പേജുകള്‍‌

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ബാല്യകാലസ്മരണകൾ -2 (ഓയൂർ ആശാന്റെ അംഗീകാരം)



എന്റെ  പിതാവ് കഥകളിക്കു പോകുമ്പോൾ എന്നെ പലപ്പോഴും  കൂട്ടിപ്പോയിട്ടുണ്ട്.  മാവേലിക്കര  വാരണാസി മഠത്തിനു സമീപമുള്ള  പൊന്നാരംതോട്ടം ക്ഷേത്രത്തിലെ ഒരു കളിക്ക് പോയത് എന്റെ സ്മരണയിലുണ്ട്.   
ഞങ്ങൾ അന്ന് വാരണാസി മഠത്തിലേക്കാണ് നേരെ പോയത്. അവിടെ കഥകളി ഗായകരായ  തിരുവല്ല ഗോപിക്കുട്ടൻ ചേട്ടനും, തിരുവല്ല രാമചന്ദ്രൻ ചേട്ടനും   ഉണ്ടായിരുന്നു.   കഥകളി സംഗീതം ഒരു bed type   ടേപ്പ് റിക്കാർഡറിൽ  റിക്കാർഡിങ്ങ്‌ ചെയ്യുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഗോപിചേട്ടന്റെയും     രാമചന്ദ്രൻ ചേട്ടന്റെയും   കഥകളി സംഗീതത്തിന്   വാരണാസി തിരുമേനിമാരുടെ മേളത്തിന്റെ അകമ്പടികളോടെ  റിക്കാർഡിങ്ങ്‌ ആരംഭിച്ചപ്പോൾ   'ശബ്ദമുണ്ടാക്കരുത് '    എന്നൊരു നിർദ്ദേശമാണ്  എനിക്ക്  ലഭിച്ചത്.      നളചരിതം കഥയിലെ പദങ്ങളായിരുന്നു റിക്കാർഡിങ്ങ്‌  ചെയ്യപ്പെട്ടത് എന്നാണ് എന്റെ  ഓർമ്മ. അക്കാലഘട്ടത്തിൽ ഒരു അത്ഭുതമായിരുന്നു ഈ റിക്കാർഡിങ്ങ്‌. റിക്കാർഡിങ്ങ്‌ കഴിഞ്ഞ ശേഷമാണ്   ഞങ്ങൾ ക്ഷേത്രത്തിലേക്ക് യാത്രയായത്. 

കഥകളി കലാകാരന്മാർക്കെല്ലാം വാരണാസി മഠത്തിലായിരുന്നു രാത്രി ഭക്ഷണം. എന്റെ അയൽവീട്ടിലെ ബന്ധുവും നിത്യസന്ദർശകനുമായിരുന്ന ഒരു വ്യക്തി പൊന്നാരംതോട്ടം ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയിരുന്നു. എന്റെ പിതാവിനോടും ഞങ്ങളോടും സ്നേഹം പുലർത്തിയിരുന്ന അദ്ദേഹം  ദീപാരാധനയും, പൂജകളും  തുടർന്നുള്ള  വെടിക്കെട്ടും   കഴിഞ്ഞപ്പോൾ എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് കൂട്ടിപ്പോകാൻ  താൽപ്പര്യം പ്രകടിപ്പിച്ചു. രാത്രി പത്തു മണിയോടെ     മടങ്ങി എത്താമെന്നുള്ള  വിവരം  അദ്ദേഹം പിതാവിനെ അറിയിച്ചു. ഞാനും സമ്മതം മൂളി അദ്ദേഹത്തോടൊപ്പം യാത്രയായി. അദ്ദേഹത്തിൻറെ വീട് ചെട്ടികുളങ്ങരയ്ക്ക് സമീപം  കണ്ണമംഗലത്താണ്. സുമാർ  നാലോ     അതിലധികമോ കിലോമീറ്റർ ദൂരം നടന്നാണ് ഞങ്ങൾ  അവിടെ എത്തിച്ചേർന്നത്. അദ്ദേഹത്തിൻറെ വൃദ്ധയായ മാതാവ് ആഹാരം പാചകം ചെയ്തു ഞങ്ങൾക്ക് തരുമ്പോൾ സമയം വളരെ വൈകി. ക്ഷേത്രത്തിലേക്ക് മടങ്ങി എത്തുമ്പോൾ കളി തുടങ്ങിയിരുന്നു. അച്ഛന്റെ നളചരിതം ഒന്നിലെ നളൻ അരങ്ങിൽ.       സുമാർ എട്ടു  കിലോമീറ്ററോളം  ദൂരം നടന്നതിന്റെ   ക്ഷീണം, ആഹാരം ലഭിക്കാൻ താമസിച്ചതിലുള്ള വെറുപ്പ്‌   എന്നിവ  ഞാൻ പ്രകടമാക്കിയത് ഒരു കരച്ചിലിൽ കൂടിയായിരുന്നു.    അച്ഛന്റെ വേഷം തുടക്കം മുതൽ കാണുവാൻ സാധിച്ചില്ല എന്നതാണ് ഞാൻ കാരണമാക്കിയത്.  എന്റെ കരച്ചിൽ അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. എന്നെ അച്ഛനെ ഏൽപ്പിക്കുക എന്ന ഒരു കടമയും   അദ്ദേഹത്തിന് ഉണ്ടായിരുന്നു.   അച്ഛൻ രംഗം കഴിഞ്ഞ് അണിയറയിൽ എത്തിയപ്പോൾ അദ്ദേഹം എന്നെ അച്ഛനെ ഏൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് വേണം പറയാൻ. 

അന്നു് നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തുമായിരുന്നു അവതരിപ്പിച്ച കഥകൾ.  എന്റെ പിതാവിന്റെ നളനും മാന്ത്രികനും   ഓയൂർ ആശാന്റെ ഹംസം, ചവറ  പാറുക്കുട്ടി ചേച്ചിയുടെ ദമയന്തിയും, മലയത്തിയും, ചെങ്ങന്നൂർ ആശാന്റെ ദുര്യോധനൻ, പന്തളം കേരളവർമ്മയുടെ മലയൻ, ചെന്നിത്തല രാഘവൻ പിള്ളയുടെ ത്രിഗർത്തനും  പരികർമ്മിയും,  ചെന്നിത്തല സുകുമാരി ചേച്ചിയുടെ (ചെന്നിത്തല രാഘവൻ പിള്ളയുടെ മകൾ)     മണികണ്ഠൻ.    

മങ്കൊമ്പ് ആശാന്റെ ദമയന്തിയും മലയത്തിയുമായിരുന്നു അക്കാലത്ത് ദക്ഷിണ കേരളത്തിൽ പ്രസിദ്ധി നേടിയിരുന്നത്. തങ്ങളുടെ പ്രതീക്ഷയ്ക്കുപരി  ദമയന്തിയെയും മലയത്തിയെയും വിജയിപ്പിച്ചു എന്ന് പല ആസ്വാദകരും  അണിയറയിലെത്തി പാറുക്കുട്ടി ചേച്ചിയെ അറിയിക്കുകയും അഭിനന്ദിക്കുകയും  ചെയ്തത് സ്മരിക്കുന്നു.

കളികഴിഞ്ഞു മടങ്ങുമ്പോൾ ഓയൂർ ആശാനും ഞങ്ങളോടൊപ്പം വീട്ടിൽ എത്തിയിരുന്നു. ഒരു കളികഴിഞ്ഞ് അടുത്ത കളിക്ക് എന്റെ പിതാവുമൊന്നിച്ചു  പോകാനുള്ള സന്ദർഭങ്ങളിൽ ആശാൻ വീട്ടിൽ എത്താറുണ്ട്.    അന്ന് പത്താമുദയം. എന്റെ ഗ്രാമമായ  ചെന്നിത്തലയിലുള്ള സിദ്ധാശ്രമത്തിൽ കഥകളിയുണ്ട്. ആ കളിക്ക്  ഓയൂർ ആശാനെ   ക്ഷണിച്ചിട്ടില്ല. പക്ഷെ അടുത്തദിവസം കോട്ടയം ഭാഗത്ത്  ആശാന് കളിയുണ്ട്.  സിദ്ധാശ്രമത്തിലും നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തുമായിരുന്നു  കഥകൾ. കൃഷ്ണൻ നായർ ആശാന്റെ നളനും, മലയനും കുടമാളൂരിന്റെ ദമയന്തിയും, മലയത്തിയും മടവൂർ ആശാന്റെ ദുര്യോധനൻ എന്റെ പിതാവിന്റെ ഹംസവും മാന്ത്രികനും വേഷങ്ങൾ.  


                                                  നളനും ഹംസവും (മാങ്കുളവും ഓയൂരും)   

                                 നളനും ഹംസവും (കലാമണ്ഡലം ഗോപിയും ചെന്നിത്തലയും)

സിദ്ധാശ്രമത്തിലെ കളിയുടെ ചുമതല  വഹിച്ചിരുന്നത് ആശ്രമത്തിലെ ഒരു അന്തേവാസിയായിരുന്നു. അദ്ദേഹത്തെ സ്വാധീനിച്ച്    ഓയൂരാശാനെക്കൂടി കളിക്ക്  ഉൾപ്പെടുത്തുവാനും അദ്ദേഹത്തെ കൊണ്ട് ഹംസം ചെയ്യിക്കുവാനും എന്റെ പിതാവ് അങ്ങേയറ്റം  പരിശ്രമിച്ചു.  ഓയൂർ ചേട്ടന്റെ ഹംസം കണ്ടു കണ്ടാണ്‌ ഞാൻ ഹംസം ചെയ്യാൻ പ്രാപ്തനായത് എന്നും നമ്മടെ നാട്ടിൽ താമസിച്ചാണ് അദ്ദേഹം കഥകളി അഭ്യസിച്ചത്‌ എന്നുള്ള വിവരങ്ങൾ ചുമതലക്കാരനെയും ആശ്രമത്തിലെ സ്വാമിജിയെയും  ധരിപ്പിച്ചുവെങ്കിലും   ആ  പരിശ്രമങ്ങളെല്ലാം  പരാജയപ്പെടുകയാണ് ഉണ്ടായത്. ഓയൂർ ആശാൻ ചെന്നിത്തലയിൽ താമസിച്ചു കഥകളി അഭ്യസിച്ചിരുന്ന കാലത്ത് നേടിയ സ്നേഹ ബന്ധങ്ങൾ ഒന്നിളക്കി ഉറപ്പിക്കുക എന്നതിലായിരുന്നു   ശ്രദ്ധിച്ചിരുന്നത്.   

ഓയൂർ ആശാൻ പങ്കെടുക്കുന്ന ഒരു കളിക്ക് മറ്റൊരു നടന്റെ ഹംസവേഷം നിശ്ചയിക്കുകയില്ല എന്നതായിരുന്നു കഥകളി ലോകത്തിൽ നിലനിന്നിരുന്ന രീതി.  അതുകൊണ്ട് അദ്ദേഹത്തിൻറെ സഹപ്രവർത്തകരായ കലാകാരന്മാരുടെ ആരുടേയും  ഹംസവേഷം കാണാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചിരുന്നതുമില്ല.   ഓയൂർ ആശാൻ അന്ന് എന്റെ പിതാവിന്റെ ഹംസം ശ്രദ്ധിച്ചു കാണുകയും   ആരുടെയോ സഹായത്തോടെ  ആശ്രമത്തിൽ നിന്നും ഒരു പട്ടുവസ്ത്രം കരസ്ഥമാക്കുകയും ചെയ്ത്   കളിയുടെ ചുമതലക്കാരന്റെ  അനുവാദത്തോടെ അരങ്ങിൽ വെച്ച് എന്റെ പിതാവിനെ  അണിയിക്കുകയും ചെയ്തു. 

തന്റെ  കലാജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു അംഗീകാരമായാണ്  എന്റെ പിതാവ് ഈ അനുഭവത്തെ  സ്മരിച്ചിരുന്നത്.  

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ബാല്യകാലസ്മരണകൾ -1 (കണ്ടിയൂരിലെ കഥകളി )


എനിക്ക് ഏതാണ്ട് പത്തോ പതിനൊന്നോ വയസ്സുള്ള കാലം. കണ്ടിയൂർ മഹാദേവർ ക്ഷേത്രത്തിലെ ഉൽസവ കഥകളിക്ക് പോകാൻ എന്റെ പിതാവ് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ  "എടാ നീവരുന്നോ കണ്ടിയൂരിന് " ? എന്ന് ചോദിച്ചു. അന്നൊക്കെ കഥകളിയോടുള്ള ഭ്രമം എന്നതിനേക്കാളുപരി യാത്രാഭ്രമം ഉണ്ടായിരുന്നതിനാൽ വളരെ സന്തോഷത്തോടെ ഞാൻ സമ്മതം മൂളി. നിക്കറും ഉടുപ്പും അണിഞ്ഞ് അച്ഛനേക്കാൾ മുൻപേ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ഏകദേശം ഒരു ഫർലോങ്ങ്‌ ദൂരത്തിലുള്ള കല്ലുംമൂട് ജംഗ്ഷനിലേക്ക് യാത്രയായി. അച്ഛൻ കഥകളി വേഷത്തിന് ഉപയോഗിക്കുന്ന നഖങ്ങൾ , ചുണ്ടപ്പൂ, മറ്റും സൂക്ഷിക്കുന്ന ചെപ്പും കണ്ണാടിയും ചുട്ടിത്തുണിയും മറ്റും അടങ്ങിയ ബാഗ് എന്റെ തോളിലിട്ടുകൊണ്ട്‌ വേഗത്തിൽ നടന്നു.

റോഡിൽ എതിരെ നടന്നു വന്നുകൊണ്ടിരുന്ന അച്ഛന്റെ സുഹൃത്തുക്കളും പരിചയക്കാരും റോഡിന്റെ സമീപത്തു താമസിക്കുന്നവരുമൊക്കെ ഇന്ന് നീയാണോ കളിക്ക് പോകുന്നത് എന്ന് കളിയാക്കി എന്നോട് ചോദിച്ചു. പറഞ്ഞ് അറിയിക്കാൻ സാധിക്കാത്തത്ര സന്തോഷത്തോടെയുള്ള എന്റെ യാത്ര. 

ബാലവികൃതികളുടെ ഭാഗമായി റോഡിന്റെ സൈഡിൽ കെട്ടിയിരുന്ന പിച്ചിങ്ങിൽ കൂടി നടന്നു മുന്നോട്ടു നീങ്ങുമ്പോൾ ആരോ ചോദിച്ചത്തിനു മറുപടി പറഞ്ഞപ്പോൾ ഉണ്ടായ അശ്രദ്ധയാൽ ഞാൻ പിച്ചിങ്ങിൽ നിന്നും റോഡിന്റെ സൈഡിലുള്ള തോട്ടിലേക്ക് വീണു. എന്റെ ഷർട്ടിൽ ലേശം അഴുക്കുപറ്റി. കാലിൽ നിസ്സാരമായ മുറിവ് ഉണ്ടായി. എന്നെ ആരൊക്കെയോ തോട്ടിൽ നിന്നും പിടിച്ചു കയറ്റി. ഞാൻ  തോട്ടിൽ വീണ വിവരം അച്ഛൻ അറിയരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്  ബസ് സ്റ്റോപ്പിലേക്ക് വേഗം നടന്നു നീങ്ങി. ഷർട്ടിലെ അഴുക്കെല്ലാം തുടച്ചശേഷം  ഒന്നും സംഭവിക്കാത്ത മട്ടിൽ ബസ് സ്റ്റോപ്പിൽ അച്ഛനെയും കാത്തു നിന്നു.

എന്നെ തോട്ടിൽ നിന്നും പിടിച്ചു കയറ്റിയവർ തന്നെ  എതിരെ വന്ന എന്റെ പിതാവിനെ വിവരം ധരിപ്പിച്ചിരുന്നു. ബസ് സ്റ്റോപ്പിൽ എത്തിയ പിതാവ് എന്റെ കാലിലെ മുറിവ് എല്ലാം നോക്കിയ ശേഷം "നേരെ നോക്കിയല്ലെടാ  നടക്കേണ്ടത്‌, അങ്ങുമിങ്ങും നോക്കി നടന്നാൽ ഇങ്ങിനെയിരിക്കും" എന്ന് പറഞ്ഞു കൊണ്ട് എന്റെ കരണത്ത് ഒരു അടി. എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിയ ശേഷം അച്ഛൻ എന്നെ വീട്ടിലേക്കു മടക്കി അയച്ചു. ഞാൻ കരഞ്ഞുകൊണ്ട്‌ വീട്ടിലേക്കു മടങ്ങി.

എന്റെ സങ്കടം കണ്ട എന്റെ മുത്തശി എന്നെ സമാധാനിപ്പിച്ചു. എന്നെ കണ്ടിയൂരിലേക്ക് കൂട്ടി പോകാൻ മുത്തശി തയ്യാറായി. ചെന്നിത്തലയിൽ നിന്നും ചെറുകോൽ വഴി നടന്ന് പറക്കടവിൽ എത്തി.  അന്നാണ്   ആദ്യമായി വള്ളത്തിൽ കയറി  കടവിന്റെ  മറുകരയിൽ എത്തി. അവിടെ നിന്നും ക്ഷേത്രത്തിലേക്ക് നടന്നു. മുത്തശി എന്നെയും കൂട്ടി ഞങ്ങൾ നേരെ പോയത് അണിയറയിലേക്കായിരുന്നു.



                                             ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ.  
ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ  കൊച്ചുഗോവിന്ദ പിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ   . ചെന്നിത്തല രാഘവൻ പിള്ള എന്നിവർ കൊച്ചുപിള്ള പണിക്കർ.ആശാന്റെ  ശിഷ്യന്മാർ.

                                                എന്റെ മുത്തശ്ശിയും മാതാപിതാക്കളും   


എന്റെ മുത്തശ്ശിയെ ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്നറിയപ്പെട്ടിരുന്ന കഥകളി ആചാര്യന്റെ മകൾ എന്ന സ്ഥാനം കൊണ്ട് എല്ലാവരും ബഹുമാനിച്ചിരുന്നു. ഒന്നാം ദിവസത്തെ നളന്റെ വേഷത്തിന് ചുട്ടി തീർന്ന് അണിയറയിൽ ഇരിക്കുന്ന അച്ഛന്റെ സമീപത്തേക്ക് മുത്തശ്ശി എന്നെയും കൂട്ടി ചെന്നു. എന്നെ അടിച്ചതിലുള്ള കുറ്റബോധം അച്ഛനിൽ ഉണ്ടായിരുന്നു. അച്ഛൻ എന്നെ പിടിച്ച് അടുത്തിരുത്തി. അച്ഛന്റെ സമീപത്തിരുന്ന് ഹംസവേഷത്തിന് മുഖത്തു തേച്ചു കൊണ്ടിരുന്ന ഓയൂരാശാൻ മുത്തശ്ശിയെ കണ്ട് എഴുനേറ്റു. മുത്തശ്ശിയുടെ പാദങ്ങളിൽ വണങ്ങിയ ശേഷം ഓയൂർ ആശാൻ എന്നെ അടുത്തേക്ക്‌ വിളിച്ചു. അച്ചൻ എന്നെ അടിച്ച വിവരങ്ങൾ എല്ലാം അച്ഛനിൽ നിന്നും അറിഞ്ഞിരുന്ന ഓയൂർ ആശാൻ എന്നെ അദ്ദേഹത്തിൻറെ ശരീരത്തോട് ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. അപ്പോഴും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

                                         ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ 

( ശ്രീ. ഓയൂർ ആശാൻ മൂന്നു വർഷം ഗുരുകുല സമ്പ്രദായ പ്രകാരം ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ ഗൃഹത്തിൽ താമസിച്ചു കഥകളി അഭ്യസിച്ചിരുന്നു. ഈ ബന്ധം മൂലം എന്റെ പിതാവും ഓയൂർ ആശാനും സ്വന്തം സഹോദരങ്ങൾ എന്നതു  പോലെയുള്ള ആത്മബന്ധം നിലനിർത്തിയിരുന്നു)