പേജുകള്‍‌

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഭക്തി സാഗരത്തില്‍ അവസാനിച്ച രാമയണം കഥകളി ഉത്സവം -1


തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ പത്തു ദിവസങ്ങളായി നടത്തി വന്ന രാമായണം കഥകളി മഹോത്സവത്തിന്റെ സമാപന കഥകളി  ആഗസ്റ്റ്‌  പതിനാറിന് രാത്രി ഒന്‍പതു മണിക്ക് തുടങ്ങി. നളചരിതം നാലാംഭാഗവും ശ്രീരാമപട്ടാഭിഷേകവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍.

ശ്രീ. കലാമണ്ഡലം അരുണും ശ്രീ. തിരുവഞ്ചൂര്‍ സുഭാഷും പുറപ്പാടിന് വേഷമിട്ടു ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നിവരുടെ  സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവവരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുതവാര്യര്‍, ശ്രീ. കലാനിലയം മനോജ്‌ എന്നിവരുടെ മദ്ദളവും ഒത്തു ചേര്‍ന്ന മേളപ്പദവും ആനന്ദ ലഹരി പകര്‍ന്നു. സുമാര്‍ എഴുപതോളം വരുന്ന ആസ്വാദകര്‍ മേളപ്പദം ആസ്വദിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന്  ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ബാഹുകന്‍, ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, ശ്രീ. കലാമണ്ഡലം ഷണ്മുഖന്റെ കേശിനി, ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. രാജീവന്‍ നമ്പൂതിരി  എന്നിവരുടെ സംഗീതം,  ശ്രീ.കലാ: കൃഷ്ണദാസ് ശ്രീ.കലാ:  അച്ചുത വാര്യര്‍ എന്നിവരുടെ മേളം അടങ്ങിയ  കോമ്പിനേഷന്‍ അവതരിപ്പിച്ച നളചരിതം നാലാം ദിവസം വളരെ ഹൃദ്യമായി.
നാലാം ദിവസം തുടക്കം മുതല്‍ അവസാനം വരെ അരങ്ങിനു മുന്‍പിലുള്ള ആസ്വാദകരെ പിടിച്ചിരുത്താന്‍ കലാകാരന്മാര്‍ക്ക് സാധിച്ചിരുന്നു. നളചരിതം കഴിഞ്ഞതോടെ നല്ലൊരു വിഭാഗം ആസ്വാദകര്‍ പിരിഞ്ഞു.



                                                                                  ബാഹുകനും ദമയന്തിയും
  
പിന്നീടു രാമായണ കഥകളുടെ സമാപന കഥയായ ശ്രീരാമപട്ടാഭിഷേകം കഥ  എട്ടു രംഗങ്ങളായി അവതരിപ്പിച്ചു. രാവണന്റെ വധത്തിനു ശേഷം ലങ്കയുടെ രാജാവായി വിഭീഷണന്‍ അഭിഷേകം ചെയ്യപ്പെടുകയും ശ്രീരാമന്റെ വനവാസകാലം അവസാനിക്കുകയും ചെയ്ത ശേഷമാണ് കഥയുടെ തുടക്കം . 


ഒന്നാം രംഗം: ശ്രീരാമനും സീതയും 
വനവാസം അവസാനിച്ചിരിക്കുന്നു.   ഒരു ദിവസം പോലും അമാന്തിച്ചാല്‍ ഭരതന്‍ അഗ്നിയില്‍ ചാടി മരിക്കും, പിന്നീടു ശതൃഘ്നന്‍, അമ്മമാര്‍ എന്നിവര്‍ എല്ലാം പ്രാണന്‍ വെടിയും എന്നും ഒറ്റ ദിവസം കൊണ്ട് എങ്ങിനെ അയോദ്ധ്യയില്‍ ചെന്നു എത്താം എന്നോര്‍ത്തു ശ്രീരാമന്‍ ശങ്കിക്കുന്നു. ലക്ഷ്മണന്‍ അവിടെ എത്തി ജ്യേഷ്ഠനെ വന്ദിച്ചു കൊണ്ട് അങ്ങയുടെ അഭിഷേകം മുടക്കി നാമെല്ലാം കാട്ടില്‍ വാഴുവാന്‍ കാരണം ആയ കൈകേയിയേ വധിച്ചാലല്ലാതെ എന്റെ കോപാഗ്നി അടങ്ങുകയില്ലെന്നു പറയുന്നു.  ഓരോരോ സമയങ്ങളില്‍ നിനക്കു ഞാന്‍ നല്‍കിയ സാരോപദേശങ്ങള്‍ നീ മറന്നു പോയോ എന്നും ചിന്തിച്ചാല്‍ മാതാവ് അപരാധം ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു  ശ്രീരാമന്‍ സഹോദരനെ സ്വാന്തപ്പെടുത്തുന്നു.


                                                                            സീത, ശ്രീരാമന്‍, ലക്ഷ്മണന്‍.

വിഭീഷണനെ കണ്ടു  പുഷ്പകവിമാനം ഇവിടെ കൊണ്ടുവരുവാന്‍ ഞാന്‍ വായൂ പുത്രനായ ഹനുമാനെ നിയോഗിച്ചു അയച്ചിട്ടുണ്ടെന്നും വിമാനം വന്നാലുടന്‍  തന്നെ യാത്ര ആരംഭിക്കാമെന്നും സീതയെ ശ്രീരാമന്‍ അറിയിക്കുന്നു.

രണ്ടാം രംഗം:  വിഭീഷണന്റെ (കത്തി) തിരനോക്ക്.  
വിഭീഷണന്‍ ഭാര്യ സരമയോടൊപ്പം. 
 ശ്രീരാമചന്ദ്രന്റെ  അനുഗ്രഹം കൊണ്ട് നാം ലങ്കയെ ഭരിച്ചു സന്തോഷമായി വാഴുന്നു എന്നും ലങ്ക വിട്ടു സീത പോകുന്നതില്‍ താന്‍ ദുഖിതയാനെന്നു സരമ വിഭീഷണനെ അറിയിക്കുന്നു. നാം വിഷമം ഉപേക്ഷിച്ചു രാമനും സീതയും ഒന്നിച്ചു സന്തോഷത്തോടെ മടങ്ങുന്നതു കാണുവാന്‍ പോകാം എന്ന് തീരുമാനിക്കുന്നു.

                                                                                 വിഭീഷണനും സരമയും


മൂന്നാം രംഗം:  ഹനുമാന്റെ തിരനോക്ക് .  
ഹനുമാന്‍ വിഭീഷണനെ കണ്ടു. പുഷ്പക വിമാനവുമായി എത്തുവാനുള്ള  ശ്രീരാമന്റെ  കല്‍പ്പന വിഭീഷണനെ ഹനുമാന്‍ അറിയിച്ചു. വിഭീഷണന്‍ ഉടന്‍തന്നെ വിമാനവുമായി പോകുന്നു എന്ന് ഹനുമാനെ അറിയിക്കുന്നു. 


നാലാം രംഗം: സുഗ്രീവന്റെ തിരനോക്ക്. 
(രംഗത്തു:  ശ്രീരാമന്‍, സീത, വിഭീഷണന്‍, ഹനുമാന്‍, സുഗ്രീവന്‍, സരമ)

 സീതാ സമേതനായ ശ്രീരാമനെ വിഭീഷണന്‍ കണ്ടു വന്ദിച്ചു. പുഷ്പക വിമാനം കൊണ്ടുവന്ന വിവരം അറിയിയിക്കുകയും  കുറച്ചു ദിവസം കൂടി  ഞങ്ങളോടൊപ്പം  ലങ്കയില്‍  വസിക്കണം എന്ന്  ശ്രീരാമനോട് അപേക്ഷിക്കുന്നു.

ഞാന്‍ വളരെ സന്തോഷമായി നിന്റെ സല്‍ക്കാരങ്ങളെല്ലാം  സ്വീകരിച്ചിരിക്കുന്നു. ഒട്ടും അമാന്തിക്കാതെ ഞാന്‍ എന്റെ രാജ്യത്ത് എത്തേണ്ടതായിട്ടുണ്ട്. എന്റെ ഭക്തനായ രാക്ഷസ രാജാവേ! നീ വളരെക്കാലം സുഖമായി വാഴുക എന്ന് വിഭീഷണനെ ശ്രീരാമന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്നു സുഗ്രീവനെയും ശ്രീരാമന്‍ അനുഗ്രഹിക്കുന്നു.  സുഗ്രീവനും വിഭീഷണനും  അങ്ങയുടെ പട്ടാഭിഷേകം കാണുവാന്‍ ഞങ്ങളെയും കൂട്ടി പോകണം എന്ന് ശ്രീരാമനോട് അപേക്ഷിക്കുന്നു. നിങ്ങളുടെ വരവിനു ഞാനും സന്തോഷവാനാണ് എന്ന് അറിയിക്കുന്ന ശ്രീരാമന്‍ ഓരോരുത്തരായി വിമാനത്തില്‍ കയറുവാന്‍ അഞ്ജാപിക്കുന്നു.  ലക്ഷ്മണന്‍, ഹനുമാന്‍ , വിഭീഷണന്‍, സുഗ്രീവന്‍ എന്നിവര്‍ വിമാനത്തില്‍ കയറി.

  ദുഖിതയായി കാണുന്ന (സീതയെ പിരിയുന്നതില്‍) സരമയുടെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കണം എന്ന് സീത, ശ്രീരാമനോട്  അപേക്ഷിക്കുന്നു. ത്വല്‍ ഭക്തി ഭവിക്കേണംഎപ്പോഴും എന്നല്ലാതെ എനിക്ക് മറ്റൊരു ആഗ്രഹവും ഇല്ല എന്ന് ശ്രീരാമനെ സരമ അറിയിക്കുന്നു. അങ്ങേക്ക് എന്നോട് കാരുണ്യം ഉണ്ടെങ്കില്‍ അടുത്ത ജന്മത്തില്‍ അങ്ങയുടെ സഹോദരിയായി ജനിക്കുവാന്‍ വരം നല്‍കണം എന്ന് സരമ ശ്രീരാമനോട് ആവശ്യപ്പെടുന്നു. ഞാന്‍ വിഷ്ണിവംശത്തില്‍ കൃഷ്ണനായി ജനിക്കുമ്പോള്‍ നീ എന്റെ സഹോദരി സുഭദ്രയായി ജനിക്കും എന്ന് അനുഗ്രഹിക്കുന്നു. ശ്രീരാമന്‍ സരമയെ അനുഗ്രഹിച്ച് യാത്രയാക്കിയ   ശേഷം പുഷ്പകവിമാനത്തില്‍ യാത്രയാകുന്നു.


                                                                                                           (തുടരും)

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

കഥകളിയിലെ കൊച്ചാശാന്‍

ശ്രീ.ചെങ്ങന്നൂര്‍ രാമന്‍ പിള്ള ആശാന്റെ കാലഘട്ടത്തില്‍ തിരുവല്ലാ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന ഒരു കഥകളി കലാകാരന്‍ ആയിരുന്നു ശ്രീ. കുറിയന്നൂര്‍ നാണുപിള്ള. അന്ന്‌ ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടുന്ന കഥകളി സമൂഹം  ശ്രീ. കുറിയന്നൂര്‍ നാണുപിള്ളയെ കൊച്ചാശാന്‍ എന്നാണ് വിളിച്ചിരുന്നത്‌.  ശ്രീ.ചെങ്ങന്നൂര്‍ ആശാനെക്കാള്‍ അല്‍പ്പം പ്രായം കുറവുണ്ട് കൊച്ചാശാന്.  സന്താനഗോപാലം, കുചേലവൃത്തം, രുഗ്മിണീസ്വയംവരം എന്നീ കഥയിലെ  കൃഷ്ണന്‍ , ദുര്യോധനവധത്തില്‍ ധര്‍മ്മപുത്രര്‍ , കൃഷ്ണന്‍, ശകുനി,  കാലകേയവധത്തില്‍ മാതലി,  സീതാസ്വയംവരത്തില്‍ ശ്രീരാമന്‍,ദശരഥന്‍ എന്നീ വേഷങ്ങളും നാരദന്‍, വസിഷ്ടന്‍ തുടങ്ങിയ മിനുക്കു വേഷങ്ങളും അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തിരുവല്ലയില്‍ നടന്നിരുന്ന എല്ലാ കഥകളികള്‍ക്കും കൊച്ചാശാന്റെ സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്നു.  കൊച്ചാശാന്‍  തിരുവല്ലയില്‍ പലരെയും കഥകളി അഭ്യസിപ്പിക്കുകയും അവര്‍ തിരുവല്ലായിലെ കഥകളിയോഗങ്ങളിലെ  നടന്മാരായി  പ്രവര്‍ത്തിച്ചും വന്നിരുന്നു.
ചെങ്ങന്നൂര്‍ ആശാന്റെ ഉഴിച്ചില്‍ കൊച്ചാശാന്‍ ചെയ്തു വന്നിരുന്നു. അങ്ങിനെ ഒരു ഉഴിച്ചില്‍ കാലത്ത് സ്കൂള്‍ അവധി ആയിരുന്നതിനാല്‍ ഞാനും ചെങ്ങന്നൂര്‍ ആശാന്റെ ഗൃഹത്തില്‍ താമസിക്കുവാന്‍ ഇടയായി. അന്ന്‌ ചെങ്ങന്നൂര്‍ ആശാനും  കൊച്ചാശാനും തമ്മിലുള്ള നര്‍മ്മ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു രസിക്കുവാന്‍  എനിക്ക്  അവസരം ലഭിച്ചിരുന്നു. പുരാണങ്ങളില്‍ ഉള്ള അപ്രധാന കഥാപാത്രങ്ങളെ പറ്റി അദ്ദേഹം പഠിച്ചു കൊണ്ട് ആ കഥാപാത്രത്തിനു  വളരെ മുഖ്യത്തം നല്‍കി സംസാരിക്കുക എന്നത്  കൊച്ചാശാന്റെ ഒരു വിനോദമായിരുന്നു. കൊച്ചാശാന്റെ പുരാണ വര്‍ണ്ണന മൂളി കേട്ടുകൊണ്ടിരിക്കുക എന്നല്ലാതെ  ചെങ്ങന്നൂര്‍  ആശാന്‍ ഒരു എതിരഭിപ്രായം  പറഞ്ഞു കേട്ടിട്ടില്ല.  കൊച്ചാശാന്‍ അറിഞ്ഞു വെച്ചിട്ടുള്ള അപ്രധാന കഥാപാത്രത്തെ പറ്റിയുള്ള  എന്തെങ്കിലും വിവരം  അണിയറയില്‍ വെച്ച് ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍   ഉള്‍പ്പെടുന്ന കഥകളി   കലാകാരന്മാരോട്  ചോദിക്കുകയും,   കൊച്ചാശാന്‍ പറയുന്ന  കഥാപാത്രത്തെ പറ്റി മറ്റുള്ള കലാകാരന്മാര്‍ക്ക്   ബോധം ഇല്ല എന്ന് വരുത്തി തീര്‍ത്തു കൊണ്ട് , അവിടെ കൊച്ചാശാന്‍ അതിന് സ്വയം ഉത്തരം പറഞ്ഞു  കേമന്‍ ആകുന്ന സ്വഭാവം ഉണ്ടായിരുന്നു. ചെങ്ങന്നൂര്‍ ആശാനും കൊച്ചാശാനും തമ്മിലുള്ള സ്നേഹ ബന്ധം കാരണം ഈ കലാകാരന്മാര്‍ ആരും തന്നെ  കൊച്ചാശാനോട്  പ്രതികരിക്കാതെ അംഗീകരിക്കുന്നതായി അഭിനയിക്കുകയും ചെയ്തു വന്നു. കൊച്ചാശാന്റെ ഓരോരോ കഥകളും കേട്ടു, അതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ കലാകാരന്മാര്‍ക്കെല്ലാം അത്യധികം  അസഹ്യത തോന്നി. ഒരിക്കല്‍ തിരുവല്ലാ ക്ഷേത്രത്തിലെ അണിയറയില്‍ കലാകാരന്മാര്‍ വേഷം ഒരുങ്ങി കൊണ്ടിരുന്നപ്പോള്‍ കൊച്ചാശാന്‍ ഒരു അപ്രധാന  കഥാപാത്രത്തെ പറ്റി അടുത്തിരുന്ന ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യനായ ചെന്നിത്തലയോട്   (ചെന്നിത്തല ചെല്ലപ്പന്‍ പിള്ള) ചോദിച്ചു. ഇത്തവണ എന്തു വന്നാലും ശരി കൊച്ചാശാനെ ഒന്ന് മടക്കുകതന്നെ എന്നു ചെന്നിത്തല തീരുമാനിച്ചു കൊണ്ട് ഒരു മറു ചോദ്യം ഉന്നയിച്ചു.    ആശാനെ!, ആശാന്‍ എത്ര കാലമായി ഞങ്ങളോട്  ഇങ്ങിനെ ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നു? ആശാന്റെ ചോദ്യങ്ങള്‍ക്ക്    ഒരു ഉത്തരവും നല്‍കുവാന്‍ സാധിക്കാത്ത മണ്ടന്മാര്‍ ആണ് ഞങ്ങള്‍ എല്ലാവരും എന്ന് ആശാന്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . എന്നാല്‍  ഇന്നു ഞാന്‍ ഒരു ചോദ്യം ആശാനോട് ചോദിക്കുകയാണ്. ആശാന്‍ അതിന് ഉത്തരം പറയുവാന്‍ സാധിച്ചില്ല എങ്കില്‍ ഇനിമേല്‍ ഞങ്ങളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ല എന്നു ശ്രീവല്ലഭനെ മനസ്സില്‍ വിചാരിച്ചു കൊണ്ട് ഈ അണിയറയില്‍ വെച്ച് സത്യം ചെയ്യണം എന്നു പറഞ്ഞു. അണിയറയില്‍ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും ചെന്നിത്തലയോടൊപ്പം ചേര്‍ന്നപ്പോള്‍ ആ  നിബന്ധന കൊച്ചാശാന്‍ സ്വീകരിക്കേണ്ടതായി  വന്നു. ചെന്നിത്തല  ഇങ്ങിനെ പറഞ്ഞു.   കൊച്ചാശാന്‍ എത്രയോ കാലമായി കുറിയന്നൂരില്‍ ബസ്സില്‍ വന്നു തിരുവല്ലാ മാര്‍ക്കറ്റില്‍ ഇറങ്ങി ക്ഷേത്രം വരെ നടന്നു കഥകളിക്കു  വരുന്നു. മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നതാണ് എന്റെ ചോദ്യം.
ചെന്നിത്തല ആശാന്റെ ചോദ്യത്തിന്  കൊച്ചാശാന് ശരി ഉത്തരം നല്‍കുവാന്‍ സാധിച്ചില്ല. ഞാന്‍ ഇന്നുവരെ എണ്ണി നോക്കിയിട്ടില്ല എന്നാണ്  ആശാന്‍ മറുപടി പറഞ്ഞത് . ഉടനെ ചെന്നിത്തല  ഞാനും  ഇതുവരെ എണ്ണിയിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് തുടര്‍ന്നു.
ആശാനെ, തിരുവല്ലയില്‍ കളിക്ക് വരുന്ന ഒരു കലാകാരനു മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നു എണ്ണി നോക്കേണ്ട ആവശ്യം ഇല്ല. അതുപോലെ കഥകളിക്കു വേഷം കെട്ടുന്ന കലാകാരന്മാര്‍ക്ക് ആശാന്‍ പറയുന്ന അപ്രധാന കഥാപാത്രങ്ങളെ പറ്റി  അറിയേണ്ട ആവശ്യവും ഇല്ല എന്നു ആശാന്‍ അറിയുക. ഇതു കേട്ട  കൊച്ചാശാന്  ജാള്യം   തോന്നി. പിന്നീടു ഒരിക്കലും കൊച്ചാശാന്‍ ഇത്തരം ചോദ്യങ്ങള്‍ അണിയറയില്‍ ഉന്നയിച്ചിട്ടില്ല.  കൊച്ചാശാന്റെ ചോദ്യാവലിയില്‍  നിന്നും കലാകാരന്മാരെ രക്ഷിച്ചതിന് അന്നു അവിടെ ഉണ്ടായിരുന്ന  കലാകാരന്മാര്‍ എല്ലാവരും ചേര്‍ന്ന് ചെന്നിത്തലക്ക് ഒരു  ട്രീറ്റ്  നടത്തി എന്നാണ് ശ്രീ. ആയംകുടി കുട്ടപ്പന്‍ മാരാര്‍ ആശാന്‍ ഒരിക്കല്‍  പറഞ്ഞത്.

കൊച്ചാശാന്റെ  വാര്‍ദ്ധക്യകാല ജീവിതം മാന്നാറിനു  സമീപമുള്ള  ഏതോ സ്ഥലത്ത്  ആയിരുന്നു. അക്കാലത്ത്  ഇരമത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍  ഒരു കഥകളി നടന്നു. കളി കഴിഞ്ഞു കലാകാരന്മാര്‍ വേഷം അഴിച്ചു കൊണ്ടിരുന്നപ്പോള്‍  വളരെ  അവശനായിരുന്ന കൊച്ചാശാനെ  കൂട്ടി ഒരു ബന്ധു  അണിയറയില്‍ എത്തി. ആശാന്‍ കഥകളി കോപ്പുകള്‍ ഓരോന്നും  പിടിച്ചു നോക്കുകയും ആ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നതും കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും വിഷമത്തിലായി. താന്‍ ഒരു കാലത്തു ഉപയോഗിച്ചിരുന്ന കഥകളി കോപ്പുകള്‍ എല്ലാം തന്റെ ശോഷിച്ച, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് തൊട്ടു നോക്കി   നിര്‍വൃതി അടഞ്ഞ ആ നിമിഷങ്ങള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെയാണ്  അണിയറയില്‍ ഉണ്ടായിരുന്നവര്‍ നോക്കി നിന്നത്.
 അന്ന്‌ കളിക്ക് ഉണ്ടായിരുന്ന ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള , ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, പന്തളം കേരളവര്‍മ്മ, തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍, വാരണാസി മാധവന്‍ നമ്പൂതിരി  തുടങ്ങിയവര്‍ തങ്ങള്‍ക്ക് ലഭിച്ച കളിപ്പണത്തിന്റെ  ഒരു പങ്കു കൊച്ചാശാന്  നല്‍കി അദ്ദേഹത്തിന്‍റെ  പാദങ്ങളില്‍  തൊട്ടു വണങ്ങിയപ്പോള്‍ കൊച്ചാശാന്റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണുനീര്‍ ഒഴുകി. കഥകളിക്കു കൂടുന്ന കാലത്ത് എപ്പോഴും ഫലിതവും, തര്‍ക്കങ്ങളും , കഥകളും ഉപകഥകളും പറഞ്ഞു വളരെ  അധികം സന്തോഷവാനായി കണ്ടിട്ടുള്ള ആ കൊച്ചാശാന്റെ  കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്ന ആ കാഴ്ച കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു.