പേജുകള്‍‌

2011, ഡിസംബർ 17, ശനിയാഴ്‌ച

വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്ന കര്‍ണ്ണശപഥം കഥകളി


 ഡിസംബര്‍ 13- നു കോട്ടയം ജില്ലയിലെ  വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തിലെ   ദീപരാധനയ്ക്ക്  ശേഷം കൂണ്ടൂര്‍ ഫാംസ് (തേനി, തമിഴ്‌നാട്)   കര്‍ണ്ണശപഥം കഥകളി വഴിപാടായി അവതരിപ്പിച്ചു.  വളരെ നല്ല ഒരു ആസ്വാദക സമൂഹം ക്ഷേത്രത്തില്‍ എത്തിയിരുന്നത് കണ്ടപ്പോള്‍  വളരെ സന്തോഷം തോന്നി. ക്ഷേത്രത്തിന്റെ  ആനക്കൊട്ടിലില്‍ നടന്ന കഥകളി കാണുവാന്‍ ഇടതു ഭാഗം സ്ത്രീജനങ്ങളും വലതു ഭാഗം പുരുഷന്മാരും നിറഞ്ഞിരുന്നു. 


ശ്രീ. രവീന്ദ്രനാഥടാഗോറിന്റെ കര്‍ണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകമാണ്  കര്‍ണ്ണശപഥം എന്ന പേരില്‍ പ്രസിദ്ധ ബാലസാഹിത്യകാരനായിരുന്ന ശ്രീ. മാലി മാധവന്‍ നായര്‍ കഥകളി രൂപമായി ആവിഷ്ക്കരിച്ചത്.  മഹാഭാരത യുദ്ധത്തിനു  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ സൃഷ്ടിയാണ് കര്‍ണ്ണശപഥം.  മഹാഭാരതയുദ്ധത്തില്‍ തന്റെ കണവനും കൌരവ രാജാവുമായ ദുര്യോധനന് ജീവഹാനി സംഭവിക്കുമോ എന്ന ഭയചകിതയായ ഭാനുമതിയെ ദുര്യോധനന്‍ സമാധാനപ്പെടുത്തുവാന്‍ ശ്രമം നടത്തി പരാജിതനാകുന്നു. അപ്പോള്‍ അവിടെ എത്തിയ കര്‍ണ്ണന്‍ ഭാനുമതിയെ  സമാധാനപ്പെടുത്തുന്നു. അല്ലയോ സഹോദരീ, നമ്മുടെ ശത്രുക്കളായ പാണ്ഡവന്മാരെ  നശിപ്പിച്ചു ഞാന്‍ ദുര്യോധനനെ രാജാവായി വാഴിക്കും എന്ന കര്‍ണ്ണന്റെ വാക്കുകള്‍ കേട്ട് ഭാനുമതിയുടെ  ഭയം  വിട്ടകന്നു. ഇതറിഞ്ഞു ദുര്യോധനനും സന്തോഷവാനായി. ഈ സമയത്ത് യുദ്ധ തന്ത്രങ്ങളെ പറ്റി വിവാദിക്കുവാന്‍ മന്ത്രഗൃഹത്തില്‍ മന്ത്രി  പ്രമുഖരും തന്ത്ര വിദഗ്ദന്മാരെല്ലാം എത്തിയിട്ടുണ്ടെന്നും അവിടേക്ക് പോകാമെന്നും ദുശാസനന്‍ എത്തി അറിയിക്കുന്നു.  നിങ്ങള്‍ പോവുക, എനിക്ക് ചില നാളുകളായി നിദ്രാഭംഗം ഉണ്ടാകുന്നുണ്ട്. ഞാന്‍ ഗംഗാസ്നാനം ചെയ്തു   ഉടനെ എത്തിക്കൊള്ളാം എന്ന് ദുര്യോധനനെയും ദുശാസനനെയും കര്‍ണ്ണന്‍ അറിയിക്കുന്നു. തുടര്‍ന്ന് കര്‍ണ്ണന്‍ ഗംഗാ തീരത്തേക്ക് യാത്രയാകുന്നു. 
ഗംഗയില്‍ സ്നാനം ചെയ്ത ശേഷം കര്‍ണ്ണന്‍   സൂര്യദേവനെ പ്രാര്‍ത്ഥിക്കുവാനായി ഇരുന്നു. കര്‍ണ്ണന് മനസ്സിന് ഏകാഗ്രത ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മനസ്സില്‍ തന്റെ മാതാ പിതാക്കള്‍ രാധയും അധിരഥനും തന്നെയാണോ എന്നും മരണത്തിനു മുന്‍പ് തന്റെ യഥാര്‍ത്ഥ    മാതാപിതാക്കളെ കണ്ടു മുട്ടുവാന്‍  സാധിക്കുമോ എന്നുള്ള ചിന്ത അദ്ദേഹത്തെ  അലട്ടി. ഗംഗാ തീരത്തു കൂടി  തന്നെ നോക്കി ഒരു സ്ത്രീരത്നം  വരുന്നത് കര്‍ണ്ണന്‍ കണ്ടു. അടുത്തു എത്തിയപ്പോഴാണ് അത് പാണ്ഡവരുടെ മാതാവായ കുന്തീ ദേവിയാണെന്ന് കര്‍ണ്ണന് മനസിലായത്. കര്‍ണ്ണന്‍ കുന്തിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി, അഗമാനോദ്ദേശം  എന്തു തന്നെയാണെങ്കിലും സാധിച്ചുതരാമെന്നു ഉറപ്പു നല്‍കി.  കൌരവന്മാരോടുള്ള ബന്ധം വീരനാകിയ നിനക്ക് ഒരിക്കലും  ചേരുകയില്ല എന്നും എന്റെ പുത്രന്മാരോടു ചേരുകയാണ് യോജിച്ചത് എന്ന കുന്തിയുടെ അഭിപ്രായത്തോട് കര്‍ണ്ണന്‍ നിങ്ങള്‍  ഒരു സ്ത്രീയായതുകൊണ്ട് ഞാന്‍ വധിക്കുന്നില്ല എന്നാണ് പ്രതികരിച്ചത്.  താന്‍ കര്‍ണ്ണന്റെ  മാതാവാണെന്നും   സൂര്യദേവന്‍ പിതാവാണെന്നും കുന്തീദേവി അറിയിക്കുന്നു. തുടര്‍ന്ന് കര്‍ണ്ണന്‍ ആവശ്യപ്പെടുന്നതനുസരിച്ച് കുന്തി  കര്‍ണ്ണന്റെ ജനന രഹസ്യം വെളിപ്പെടുത്തുന്നു. 

ഒരിക്കല്‍ പിതാവിന്റെ കൊട്ടാരത്തില്‍  ദുര്‍വാസാവ് മഹര്‍ഷി എത്തിയപ്പോള്‍ മഹര്‍ഷിയെ  പരിചരിച്ചത്  താന്‍ ആണെന്നും   തന്റെ  പരിചരണത്തില്‍ സംതൃപ്തനായ  മഹര്‍ഷി, തനിക്ക്  അഞ്ചു വരങ്ങള്‍ നല്‍കി എന്നും  അതില്‍ ഒന്ന്  സൂര്യദേവനെ മനസ്സില്‍ സ്മരിച്ചു കൊണ്ട് പരീക്ഷിച്ചു നോക്കിയെന്നും തന്മൂലം  താന്‍  ഗര്‍ഭിണിയായി, ഒരു ആണ്‍ കുട്ടിയെ  പ്രസവിക്കുകയും ചെയ്തുവെന്നും   വിവാഹത്തിനു മുന്‍പ്  പ്രസവിച്ച മകനെ മാനഭയം ഓര്‍ത്ത്‌ ഒരു പെട്ടിയില്‍ അടച്ചു നദിയില്‍ ഒഴുക്കിയെന്നും ആ മകനാണ്  നീയെന്നും കുന്തി കര്‍ണ്ണനെ അറിയിക്കുന്നു.

കുന്തിയുടെ മൂത്ത പുത്രനാനെന്ന അഭിമാനത്തോടെ കര്‍ണ്ണന്‍ കുന്തിയെ നമസ്കരിച്ചു. ഇളയ സഹോദരന്മാരായ  പാണ്ഡവരെ കാത്തു രക്ഷിക്കേണ്ട ചുമതല മൂത്ത പുത്രനായ കര്‍ണ്ണനിലാണ് ഉള്ളത്   എന്ന് കുന്തി ഓര്‍മ്മിപ്പിച്ചു.   തന്നെ ജീവന് തുല്ല്യം സ്നേഹിക്കുകയും എല്ലാ മഹിമകളും നല്‍കിയ ദുര്യോധനനെ പിരിഞ്ഞു ഒരിക്കലും വരികില്ല എന്ന് കര്‍ണ്ണന്‍ കുന്തിയെ അറിയിച്ചു. ഒടുവില്‍ ലോകം അറിയുന്ന കുന്തീ പുത്രന്മാരായ  പാണ്ഡവര്‍  അഞ്ചു പേരാണെന്നും ആറുപേര്‍ ഇല്ലെന്നും അര്‍ജുനനെ ഒഴിച്ച് സഹോദരന്മാരില്‍ ആരെയും വധിക്കുകയില്ല എന്ന് സത്യം ചെയ്തുകൊണ്ട്   കര്‍ണ്ണന്‍ കുന്തിയെ യാത്രയാക്കുന്നു. 

കര്‍ണ്ണ കുന്തീ സംഗമവും കര്‍ണ്ണന്‍  കുന്തീ പുത്രനാണെന്നും   അറിയുന്ന ദുശാസനന്‍  പാമ്പിനു പാല് കൊടുത്തു വളര്‍ത്തിയാലുള്ള അനുഭവം  പോലെയാണ് കര്‍ണ്ണനില്‍  നിന്നും ഉണ്ടാകുവാന്‍ പോകുന്നതെന്നും അതുകൊണ്ട് അങ്ങ് അനുവദിച്ചാല്‍ ഈ രാത്രിയില്‍ കര്‍ണ്ണനെ വധിക്കുവാന്‍ തയ്യാറാണെന്നും  ദുശാസനന്‍ ദുര്യോധനനെ അറിയിക്കുന്നു.   ദുശാസനന്റെ വാക്കുകള്‍ കേട്ട് ദുര്യോധനന്‍ കോപം കൊണ്ടു. കര്‍ണ്ണന്റെ മഹത്വം അറിയാതെ നീ ഇങ്ങിനെ സംസാരിക്കുന്നതിനു നിന്റെ നാവാണ് മുറിക്കേണ്ടതെന്നും വേഗം പോയി കര്‍ണ്ണനെ കൂട്ടി വരൂ, അദ്ദേഹത്തിന്‍റെ മഹത്വം നിനക്ക് തെളിയിച്ചു തരാം എന്ന്   ദുര്യോധനന്‍ പറയുന്നു. ദുശാസനന്‍ കര്‍ണ്ണനെ കൂട്ടി വരുന്നു. എല്ലാ കഥകളും ഞാന്‍ അറിഞ്ഞു. അല്ലയോ കുന്തീ പുത്രാ, സഹോദരന്മാരോട് യുദ്ധം ചെയ്യുന്നത് പാപമാണെങ്കില്‍ എന്നെ പിരിയുന്നതിനു ഞാനിതാ അനുവാദം തരുന്നു എന്നും  ഒരിക്കലും നാം തമ്മിലുള്ള സ്നേഹം കുറയുകയില്ല എന്നും  അറിയിക്കുന്നു. ദുര്യോധനന്റെ ഈ വാക്കുകള്‍ കര്‍ണ്ണനെ വളരെ നിരാശപ്പെടുത്തി. 
ദുര്യോധനാ!പിരിയാനാണോ നിന്റെ നിര്‍ദ്ദേശം? എന്നും  ഇങ്ങിനെ പറഞ്ഞതിന് തന്നെ ശിക്ഷ ഞാന്‍ തരേണ്ടതാണ് എന്നാല്‍ സ്നേഹം എന്നെ തടയുന്നു എന്നും   എന്നാണ് കര്‍ണ്ണന്റെ പ്രതികരണം. തുടര്‍ന്ന്  "മരണം ശരണം ഛേദിപ്പന്‍ ഞാന്‍ കരവാളാലെന്‍ ഗളനാദം"  എന്ന് പ്രഖ്യാപിച്ചു കൊണ്ട് കരവാളെടുത്തു  സ്വയം കഴുത്തു മുറിക്കുവാന്‍ കര്‍ണ്ണന്‍ ഒരുമ്പെടുമ്പോള്‍ ദുര്യോധനന്‍ കര്‍ണ്ണനെ തടയുന്നു.  കര്‍ണ്ണന്റെ മാനസീക നില  മനസിലായോ എന്ന്  ദുര്യോധനന്‍  ദുശാസനനോട് ശാസനാ രൂപത്തില്‍ ചോദിക്കുന്നു.  അമ്മയെ ദുര്യോധനന് വേണ്ടി ഉപേക്ഷിച്ചു കൊണ്ട് അര്‍ജുനനും ഒന്നിച്ചു ഈ ഭൂമിയില്‍ ജീവിക്കില്ല എന്ന്  കര്‍ണ്ണന്‍ ശപഥം ചെയ്യുന്നു.  ഇതാണ് കര്‍ണ്ണശപഥം കഥയുടെ ചുരുക്കം.

ദുര്യോധനന്റെ തിരനോട്ടത്തോടെ കഥകളി ആരംഭിച്ചു. ഭാനുമതിയുടെ ശോകകാരണം ദു:സ്വപ്നമാണ് എന്നാണ്   അവതരണത്തില്‍ പ്രകടമായത്. ഭാനുമതിയെ സമാധാനപ്പെടുത്തുന്ന ദുര്യോധനന്‍ തനിക്കു പാണ്ഡവര്‍ വെറും പുഴുക്കള്‍ക്ക് സമാനമാണ് എന്നാണ് അവതരിപ്പിച്ചത്. ഭാനുമതിയെ സമാധാനപ്പെടുത്തുവാന്‍ കര്‍ണ്ണന് മാത്രമേ കഴിയൂ എന്ന് ദുര്യോധനന്‍ ഉറപ്പിക്കുന്നു. ഈ രംഗത്ത് എത്തുന്ന കര്‍ണ്ണന്‍ ഒരു ദൂതനെ കണ്ടു രാജാവിനെ മുഖം കാണിക്കുവാനുള്ള നിര്‍ദ്ദേശം അറിയിക്കുന്നതായി അവതരിപ്പിച്ചു. കര്‍ണ്ണനെ,  ഭാനുമതിയെ സമാധാനപ്പെടുത്തുവാനുള്ള ചുമതല  ഏല്‍പ്പിച്ചു ദുര്യോധനന്‍ രംഗം  വിടുന്നു. ഭഗവാന്‍ കൃഷ്ണന് പാണ്ഡവരുമായുള്ള സഖ്യമാണ് ഭാനുമതിയെ കൂടുതല്‍ ഭയപ്പെടുത്തിയത്. ഈ സൂചനയ്ക്ക് കൃഷ്ണന്‍ യുദ്ധത്തില്‍ ആയുധം തൊടുകയില്ല എന്ന് സത്യം ചെയ്തിട്ടുള്ളത് കര്‍ണ്ണന്‍ സൂചിപ്പിച്ചു. അര്‍ജുനന്‍ ഇരു കരങ്ങള്‍ കൊണ്ടും അസ്ത്രം എയ്യുവാന്‍ കഴിവുള്ളവനാണ്‌ എന്ന ഭാനുമതിയുടെ ചിന്തയ്ക്ക് തന്റെ മുന്‍പില്‍ അര്‍ജുനന്‍ ഒരു പുഴുവിനു തുല്യം  എന്നാണ് കര്‍ണ്ണന്‍ നല്‍കിയ മറുപടി. 


                                                          ദുര്യോധനന്‍ ( തിരനോട്ടം)

                                                 ഭാനുമതി, ദുര്യോധനന്‍ , കര്‍ണ്ണന്‍

                                                    ദുര്യോധനന്‍ , ദുശാസനന്‍, കര്‍ണ്ണന്‍

ഭാനുമതിയുടെ സന്തോഷം കണ്ടുകൊണ്ട്  ദുര്യോധനന്‍ എത്തി. തുടര്‍ന്ന് വെപ്രാളപ്പെട്ടു കൊണ്ടു വരുന്ന ദുശാസനനെ ദുര്യോധനന്‍ കണ്ടു. ഭാനുമതിയെ അന്തപ്പുരത്തിലേക്ക് അയച്ച ശേഷം ദുര്യോധനന്‍ ദുശാസനനെ കാത്തിരുന്നു. യുദ്ധ തന്ത്രങ്ങളെ പറ്റി ആലോചിക്കുവാന്‍ മന്ത്രഗൃഹത്തില്‍ മന്ത്രിമാരും തന്ത്ര വിദഗ്ദരും മറ്റും  എത്തിയിട്ടുണ്ടെന്നും നാം അമാന്തിച്ചാല്‍ നമുക്ക് ഹാനി സംഭവിക്കും എന്നാണ് അദ്ദേഹം മുന്‍പോട്ടു വെച്ച നിര്‍ദ്ദേശം. ഭീമന് നാഗരസം കലര്‍ന്ന ആഹാരം നല്കിയതും അരക്കില്ലം ചുട്ടു പാണ്ഡവരെ നശിപ്പിക്കുവാന്‍ ശ്രമിച്ചത്‌ പരാജയപ്പെട്ടതും ദുശാസനന്‍ ഓര്‍മ്മിപ്പിച്ചു.  പണ്ട് സഭയില്‍ വെച്ച് പാഞ്ചാലിയുടെ വസ്ത്രം അഴിച്ചപ്പോള്‍ കൃഷ്ണന്‍ വസ്ത്രം നല്‍കി രക്ഷിച്ചത്‌  ദുര്യോധനന്‍, ദുശാസനനെ ഓര്‍മ്മപ്പെടുത്തി. 

ദുശാസനനും  ദുര്യോധനനും തമ്മില്‍ നടന്ന  സംഭാഷണങ്ങള്‍ കര്‍ണ്ണന്‍ ശ്രദ്ധിക്കുന്നില്ല എന്ന്  ഇരുവരും മനസിലാക്കി. ഉറക്കം തൂങ്ങുകയാണോ എന്നു ദുര്യോധനന്‍ കര്‍ണ്ണനോട് ചോദിച്ചു. തനിക്കു നിദ്രാഭംഗം ഉണ്ടെന്നും  സ്നാനം കഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്നും കര്‍ണ്ണന്‍ അവരെ അറിയിച്ചു. സ്നാനം കഴിഞ്ഞു ഉടന്‍ എത്താം എന്ന് അറിയിച്ചു കര്‍ണ്ണന്‍ ഗംഗാതീരത്തേക്ക് യാത്ര തിരിച്ചു. 

ഗുരുവായ പരശുരാമന്‍ തന്റെ മടിയില്‍ സുഖ നിദ്ര അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ട്‌ വന്നു തന്റെ തുട തുളച്ചു, രക്തം ധാരയായി ഒഴുകി. ഗുരുവിന്റെ നിദ്രയ്ക്കു ഭംഗം വരുത്താതെ വേദന സഹിച്ചു കൊണ്ടു താന്‍ ഇരുന്നതും  ഗുരു ഉണര്‍ന്നപ്പോള്‍ ഈ കാഴ്ച കണ്ട് താന്‍ ഒരു ബ്രാഹ്മണന്‍ അല്ലെന്നു മനസിലാക്കി അഭ്യസിച്ച വിദ്യ തക്ക സമയത്ത് പ്രയോജനം   ഇല്ലാതെ പോകട്ടെ എന്നു ഗുരു ശപിച്ചതും കര്‍ണ്ണന്‍ സ്മരിച്ചു. 


ഗംഗാനദി കണ്ട കര്‍ണ്ണന്‍ ആ പുണ്യ നദിയുടെ ഉത്ഭവം ഒന്നു സ്മരിച്ചു. പിന്നീടു സ്നാനം കഴിഞ്ഞു ധ്യാന്യത്തിനിരുന്നു. പൂര്‍ണ്ണമായും  മനസിനെ ധ്യാന്യത്തിലുറപ്പിക്കുവാന്‍ കര്‍ണ്ണന് കഴിയുന്നില്ല. ഗംഗാ തീരത്ത്‌ കര്‍ണ്ണനും കുന്തിയും തമ്മില്‍ കണ്ടു  മുട്ടുമ്പോള്‍ അറിയാതെ ഉണ്ടാകുന്ന ഒരു മാനസീക ആകര്‍ഷത രംഗത്ത് പ്രകടമാക്കി. 
 കര്‍ണ്ണന്റെ ജന്മരഹസ്യം അറിയിക്കുന്ന കുന്തി ദുര്‍വാസാവ് നല്‍കിയ വരം സൂര്യദേവനെ മനസ്സില്‍ സ്മരിച്ചു കൊണ്ടു പരീക്ഷിക്കുവാന്‍ ശ്രമിക്കുകയും തന്മൂലം ഒരു ശിശു ജനിച്ചു എന്നും ആ കുട്ടി വളരെ ശോഭയുടന്‍ കാണപ്പെട്ടു എന്നാണ് അവതരിപ്പിച്ചത്. 
കര്‍ണ്ണന്‍ ജനിക്കുമ്പോള്‍ കവച- കുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു
എന്ന് അപ്പോള്‍ സൂചിപ്പിച്ചു കണ്ടില്ല. ഇത് സൂചിപ്പിച്ചു കൊണ്ട് ആ കവച- കുണ്ഡലങ്ങള്‍ എവിടെ എന്ന് കുന്തിക്ക് കര്‍ണ്ണനോട് ചോദിക്കുവാനും, ഒരു ബ്രാഹ്മണന്‍ വന്ന് എന്റെ കവച - കുണ്ഡലങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു എന്നും ഞാന്‍ അത് അദ്ദേഹത്തിനു നല്‍കി എന്ന് കര്‍ണ്ണന് പറയാനുള്ള അവസരവും ഇത് മൂലം നഷ്ട്ടപ്പെടുകയാണ് ഉണ്ടായത്. ( അര്‍ജുനന്റെ പിതാവായ ഇന്ദ്രന്‍, തന്റെ മകന്റെ വിജയവും കര്‍ണ്ണന്റെ പരാജയവും ഉദ്ദേശിച്ചു കൊണ്ട് ഒരു ബ്രാഹ്മണ വേഷത്തില്‍ എത്തി കര്‍ണ്ണനില്‍   കവച - കുണ്ഡലങ്ങള്‍ വാങ്ങിയത് കര്‍ണ്ണന്റെ ചരിത്രത്തിലെ പ്രധാന ഘടകം തന്നെയാണ് )
കര്‍ണ്ണന് അമ്മയുടെ മടിയില്‍ ഒന്നു ശയിക്കണം എന്ന ആഗ്രഹം കുന്തി സാധിച്ചു കൊടുത്തു.  

ദുര്യോധനനെ അവതരിപ്പിച്ചത് ശ്രീ. ആര്‍.എല്‍.വി. രാജശേഖരന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ രംഗ പ്രവര്‍ത്തിയില്‍ ചിട്ടയോടെ കഥകളി അഭ്യസിച്ചതിന്റെ ഗുണങ്ങളും    കൌരവരാജാവിനു വേണ്ടിയ രാജസപ്രൌഡിയും അരങ്ങില്‍   പ്രകടമായില്ല. ദുര്യോധനന്റെ കിരീടം തലയില്‍ ഉറയ്ക്കാതിരുന്നതും ഒരു അസഹ്യമായി തോന്നി.
ശ്രീ. കലാമണ്ഡലം അരുണ്‍ ഭാനുമതിയെ സാമാന്യം ഭംഗിയായി അവതരിപ്പിച്ചു. 
ശ്രീ. കലാമണ്ഡലം വിനോദിന്റെ കര്‍ണ്ണന്‍ ഒരു യുവ കലാകാരന്‍ എന്ന അടിസ്ഥാനത്തില്‍ വെച്ച് നോക്കുമ്പോള്‍ ഭംഗിയായി എന്ന് ഉറപ്പിച്ചു  പറയാം. ഗംഗാസ്നാനം കഴിഞ്ഞു "മനസ്സ് ദൃഡപ്പെടുത്തുവാന്‍ സാധിക്കാതെ വന്ന കര്‍ണ്ണന്‍"  എന്നാണ് കഥയുടെ രീതി. ഇവിടെ മനസ്സ് ദൃഡപ്പെടുത്തുവാന്‍ ശ്രമിക്കാത്ത കര്‍ണ്ണന്‍ എന്നാണ് തോന്നിയത്.



ദുശാസനനായി വേഷമിട്ടത് ശ്രീ. തിരുവല്ലാ ബാബുവാണ്. തന്റെ കഴിവുകള്‍ അരങ്ങില്‍ പൂര്‍ണ്ണമായി പ്രയോഗിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ശ്രീ. തലവടി അരവിന്ദന്‍ ചേട്ടന്റെ ശിഷ്യന്‍ എന്ന നിലയില്‍ അരവിന്ദന്‍ ചേട്ടന്റെ ദുശാസനനെയാണ്  എനിക്ക്  അരങ്ങില്‍ ദര്‍ശിക്കുവാന്‍ സാധിച്ചത്. 

ശ്രീ. കലാമണ്ഡലം (ചമ്പക്കര) വിജയന്‍ വളരെ ഭംഗിയായി കുന്തിയെ അവതരിപ്പിച്ചു. പദങ്ങളെ പൂര്‍ണ്ണമായി  ഉള്‍ക്കൊണ്ടു കൊണ്ടുള്ള  ഭാവാഭിനയങ്ങള്‍ കുന്തിയില്‍  പ്രകടമായിരുന്നു. 

ശ്രീ. കലാമണ്ഡലം ജയപ്രകാശ്, ശ്രീ. രാജേഷ്‌ ബാബു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. കലാഭാരതി  ജയന്‍  മദ്ദളവും ഭംഗിയായി കൈകാര്യം ചെയ്തു. ശ്രീ. കലാഭാരതി ഹരികുമാറിന്റെ ചുമതലയിലുള്ള തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.


                     കുന്തിയും കര്‍ണ്ണനും ( കലാമണ്ഡലം വിജയനും കലാനിലയം വിനോദും )

                                                                   കുന്തിയും കര്‍ണ്ണനും

                                                                          കുന്തി
 
                                          ഭാനുമതി, ദുര്യോധനന്‍ , കര്‍ണ്ണന്‍, ദുശാസനന്‍
               
                                                                  കിരാത സ്തുതി
 
 
കഥയുടെ സമാപ്തിക്കു ശേഷം വാഴപ്പള്ളി ശ്രീ. മഹാദേവന് കിരാതം കഥയുടെ അവസാന ശ്ലോകങ്ങളും പദങ്ങളും അര്‍ജുന സ്തുതിയും  പാടി സമര്‍പ്പിക്കുകയാണ് ഉണ്ടായത്.
"ഭൂമൗ തൽപുഷ്പതല്പേ വിജയനഥ പതിച്ചാകുലപ്പെട്ടു പാരം" എന്ന ശ്ലോകം മുതല്‍   " പാരാളും കുരുവീര ഹേ ഹരി സഖേ! ഖേദിക്കൊലാ ചെറ്റുമേ " എന്ന ശിവന്റെ പദവും പാടിയ ശേഷമാണ് ധനാശി പാടിയത്. 

വാഴപ്പള്ളി ക്ഷേത്രത്തില്‍ കര്‍ണ്ണശപഥം കഥകളി കഴിഞ്ഞ ശേഷവും അക്ഷമരായി നിന്നുകൊണ്ട് കിരാത സ്തുതികള്‍ ഭക്തിപൂര്‍വ്വം കേട്ട ശേഷമാണ് അവിടെ കൂടിയിരുന്ന ആസ്വാദകര്‍ പിരിഞ്ഞത്.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണവും കഥകളിയും

പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണം കഴിഞ്ഞ നവംബര്‍ 12-നു ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. രാവിലെ 9:00 മണിക്ക് ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉച്ചക്ക് 1:30-നു മലയാള കലാവേദി, ചെന്നിത്തല കാവ്യാര്‍ച്ചന അവതരിപ്പിച്ചു. 

                       ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക നാട്യ പഠന സമതി

 തുടര്‍ന്ന് 2:30- മണിക്ക്  " കളിയോഗം അരങ്ങ് 2011" നയിച്ച കഥകളി ആസ്വാദനകളരിയും  സോദാഹരണ പ്രഭാഷണവും നടന്നു. ശ്രീ. പീശപ്പള്ളി രാജീവനും കലാമണ്ഡലം ജിഷ്ണു രവിയും ചേര്‍ന്ന്  അവതരിപ്പിച്ച കഥകളി ആസ്വാദന കളരി വളരെ ശ്രദ്ധേയമായി. വൈകിട്ട് 4 :30-ന് ശ്രീ. ചെന്നിത്തല  ചെല്ലപ്പന്‍ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതിയിലെ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളം അവതരിപ്പിച്ചു.



                                                       kathakali  demonstration .

                                                            kathakali  demonstration .
 
                     നാട്യസമിതിയില്‍ ചെണ്ട അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം

                                            കഥകളി കലാകാരി   ശ്രീമതി ചവറ പാറുകുട്ടി  
                              വിളക്ക് തെളിച്ചു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു

                      ശ്രീമതി. ചവറ പാറുകുട്ടിയെ  ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                        സ്മാരക പുരസ്കാരം- 2011 നല്‍കി ആദരിക്കുന്നു.

                        
                 അഞ്ചു മണിക്ക് അനുസ്മരണ സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന്  ഗുരുപ്രണാമം ചടങ്ങില്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക പുരസ്കാരം -2011 പ്രസിദ്ധ കഥകളി ആചാര്യ ശ്രീമതി. ചവറ പാറുകുട്ടിക്ക് ശ്രീ. പി.സി. വിഷ്ണുനാഥ്  MLA. നല്‍കി. "തിരനോട്ടം" സംഘടനയുടെ പേരില്‍ ശ്രീ. എം. കെ. അനുജന്‍ ശ്രീമതി ചവറ പാറുകുട്ടിയെ ആദരിച്ചു.  മറുപടി പ്രസംഗത്തില്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനുമായുള്ള അരങ്ങ് അനുഭവങ്ങള്‍ ശ്രീമതി ചവറ പാറുകുട്ടി പങ്കുവെച്ചു. 

 ഏഴുമണി മുതല്‍   'കളിയോഗം - അരങ്ങ് 2011'   നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിച്ചു.  ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ നളനെയും, ശ്രീ.കലാമണ്ഡലം ചിനോഷ്  ബാലന്‍ കാര്‍ക്കോടകന്‍, വാഷ്ണേയന്‍ എന്നീ കഥാപാത്രങ്ങളെയും, ശ്രീ.കലാമണ്ഡലം പ്രദീപ്‌ കുമാര്‍ ബാഹുകനെയും, ശ്രീ.കലാമണ്ഡലം ശുചീന്ദ്രനാഥ്   ഋതുപര്‍ണ്ണനെയും, ശ്രീ. കലാമണ്ഡലം ജിഷ്ണു രവി ജീവലനെയും, ശ്രീ. മധു വാരണാസി ദമയന്തിയെയും, ശ്രീ. പീശപ്പള്ളി രാജീവന്‍ സുദേവനെയും   അവതരിപ്പിച്ചു. 
ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാമണ്ഡലം സജീവന്‍, ശ്രീ. കലാനിലയം ബാബു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാനിലയം മനോജ്‌, ശ്രീ.കലാമണ്ഡലം വൈശാഖ്  എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം  സുകുമാരന്‍ കഥകളി ചുട്ടിയും ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവര്‍ അണിയറ ചുമതല നിര്‍വഹിച്ചു. "സന്ദര്‍ശന്‍" അമ്പലപ്പുഴയുടെ കഥകളി കോപ്പുകളാണ് ഉപയോഗിച്ചത്.

ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്റെ വെളുത്ത നളന്‍ വളരെ ഭംഗിയായി .  നളന്റെ ഇളകിയാട്ടം എന്നെ  വളരെയധികം  ആകര്‍ഷിച്ചു.  കഥാപാത്രത്തിന്റെ സന്ദര്‍ഭം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ഇളകിയാട്ടമാണ്‌ വനകാഴ്ചയില്‍ അദ്ദേഹം അവതരിപ്പിച്ചത്.   വന്യ മൃഗങ്ങള്‍ നിറഞ്ഞ കൊടും കാട്ടില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിച്ചു വന്ന നളന്‍, കാട്ടുതീയില്‍ പെട്ട ഒരു ആന തന്റെ ഇണയെ രക്ഷിക്കുന്നതു കണ്ടപ്പോള്‍  ഒരു  മൃഗം തന്റെ ഇണയോട് ചെയ്യുന്ന ആല്‍മാര്‍ത്ഥതപോലും    തന്റെ പ്രിയ പത്നിയോട് തനിക്ക്  ചെയ്യുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന മനസ്താപം വളരെ ഹൃദ്യമായി അവതരിപ്പിച്ചു ഫലിപ്പിച്ചു. 

കാര്‍ക്കോടകനില്‍  നിന്നും  നളന്‍ (ബാഹുകന്‍) തനിക്കു മുന്‍പ് ഉണ്ടായിരുന്നതു പോലെ കൊട്ടാരത്തില്‍ ജീവിക്കുവാന്‍ സന്ദര്‍ഭം ലഭിക്കും എന്ന് മനസിലാക്കുന്നതു വരെ  ഒരു ശുഭ പ്രതീക്ഷ നളനില്‍ ഇല്ല. അങ്ങിനെ ഒരു ശുഭ പ്രതീക്ഷ കൈവന്ന ശേഷമാണ് ഇളകിയാട്ടത്തില്‍ മാന്‍ പ്രസവം പോലുള്ള ആട്ടങ്ങള്‍ അവതരിപ്പിക്കുന്നത്‌. ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ്‌  മാന്‍ പ്രസവം എന്ന ആട്ടം കൊണ്ട് കലാകാരന്‍ ഉദ്ദേശിക്കുന്നത്.  വെളുത്ത നളന് അങ്ങിനെ ഒരു ചിന്ത ഇല്ല. നാടിനെയും നഗരത്തിനേയും അപേക്ഷിച്ച് കാടുതന്നെ ഭേദം എന്ന ചിന്തയും തന്റെ പ്രിയതമയെ കൊടും കാട്ടില്‍ ഉപേക്ഷിച്ചതിലുള്ള കുറ്റ ബോധവുമാണ് വെളുത്ത നളനില്‍ ഉണ്ടാകേണ്ടത്.    സാധാരണമായി ഒരു വേടന്‍, ഒന്നോ രണ്ടോ കിളികള്‍ , മാന്‍, പാമ്പ്  എന്നിവയൊക്കെ  ഉള്‍പ്പെടുത്തി  ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന അതേ ആശയം കൊണ്ട ഇളകിയാട്ടമാണ്‌  വെളുത്ത നളനും ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നത്. 


പേടിക്കേണ്ടാ വരുവനരികേ,
വന്‍ കൊടുംകാട്ടുതീയില്‍ -
ച്ചാടിക്കൊണ്ടാലൊരു ഭയമിനി-
ക്കില്ല ഞാന്‍ തൊട്ടവര്‍ക്കും
കൂടി ക്കണ്ടാലുടനഴലൊഴി -
ച്ചീടുവേന്‍ " എന്നു ചൊല്ലി -
ത്തേടിക്കണ്ടോരുരഗപതിയോ -
ടൂചിവാന്‍ നൈഷധേന്ദ്രന്‍ .
എന്ന പദത്തില്‍ "ഞാന്‍ തൊട്ടവര്‍ക്കും " എന്നയിടത്തു വെളുത്ത നളന്‍ കാര്‍ക്കോടകനെ തൊട്ടു ( സ്ടൂളില്‍ നിന്നും പിടിച്ചിറക്കി). അതോടെ കാര്‍ക്കോടകന് ചൂട് അനുഭവപ്പെടുന്നത് മാറി. പിന്നീടു ശ്ലോകത്തിനു നളന്‍ കാര്‍ക്കോടകനെ പിടിച്ചുകൊണ്ട്  തീയില്‍ നിന്നും വെളിയില്‍ വന്നു.
പണ്ടു നില നിന്നിരുന്ന അവതരണത്തില്‍ നിന്നും ഈ രീതിയില്‍ ഉണ്ടായ മാറ്റം എങ്ങിനെ സംഭവിച്ചു എന്നു ഞാന്‍ കണ്ണനോട് ചോദിച്ചു. അതിന് കണ്ണന്‍ " പദത്തില്‍ തീയില്‍ ചാടിക്കൊണ്ടാല്‍ എനിക്കും ഞാന്‍ തൊട്ടവര്‍ക്കും ഭയം ഇല്ല എന്നും കൂടി കണ്ടാല്‍ ദുഃഖം ഒഴിച്ചിടും എന്നാണ് പദത്തില്‍ പറയുന്നത്. തേടി കണ്ടപ്പോള്‍ ദുഃഖം ഒഴിവാക്കാനാണ് തൊട്ടത്‌  എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.   ഈ രീതിയാണ്  ഇപ്പോള്‍ എല്ലാവരും ചെയ്തു വരുന്നത്   എന്ന്  അദ്ദേഹം പറഞ്ഞു.


പണ്ടത്തെ രീതി അനുസരിച്ച് തേടി കണ്ടു എന്നത് "ദൂരത്തു കണ്ടു" എന്ന രീതിയിലും, ' എരിഞ്ഞ തീയില്‍ ' 'ഭുജംഗമെന്നു തോന്നി'   'എന്നുടെ കഥകളെ ' എന്നീ മൂന്നു ചരണങ്ങളും നളന്‍ കാട്ടുതീയില്‍ അകപ്പെട്ടു കിടക്കുന്ന സര്‍പ്പരാജന്റെ  സമീപത്തേക്കു നടന്നു  നീങ്ങിക്കൊണ്ട്  പറയുന്നതായിട്ടാണ് ആടുന്നത്. 


                                                    വെളുത്ത നളനും കാര്‍ക്കോടകനും  
  

                                  
                                                    ബാഹുകനും കാര്‍ക്കോടകനും

                                          സുദേവനും ദമയന്തിയും 


ശ്രീ. പീശപ്പള്ളി രാജീവന്റെ സുദേവന്‍ ചെന്നിത്തലക്കാര്‍ക്ക് വളരെ ഇഷ്ടമായി. കഥകളിയില്‍ പങ്കെടുത്ത എല്ലാ  കലാകാരന്മാരും അവരവരുടെ കഴിവുകള്‍ ആത്മാര്‍ത്ഥതയോടെ പ്രകടിപ്പിച്ചു. 
സമിതിയില്‍ അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം കഴിഞ്ഞാണ് കഥകളി നടന്നത്. കഥകളി കൃത്യ സമയത്തിനു  തുടങ്ങുവാനെന്നവണ്ണം മദ്ദളം ഇലത്താളം എന്നിവ കഥകളിയോഗത്തിന്റെ ബന്ധപ്പെട്ടവര്‍ അരങ്ങില്‍ നേരത്തെ എത്തിച്ചിരുന്നു. ചെണ്ടമേളം കഴിഞ്ഞപ്പോള്‍ അവരുടെ ഇലത്താളത്തോടൊപ്പം കഥകളിക്കു വെച്ചിരുന്ന ഇലത്താളവും ചെണ്ട മേളത്തിന് വന്ന കുട്ടികള്‍ അറിയാതെ എടുത്തു കൊണ്ട് പോയി. അരങ്ങു കേളി തുടങ്ങുവാന്‍ ഇലത്താളം തേടിയപ്പോള്‍ ഇല്ല. പിന്നീടു ചെണ്ട മേളത്തിന് വന്ന കുട്ടികളുടെ ഗുരു സ്കൂട്ടര്‍ എടുത്തുകൊണ്ടു വേഗം അവരുടെ വീട്ടില്‍ പോയി എല്ലാ ഇലത്താളവുമായി വന്നു. ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ കളിയോഗത്തിന്റെ ഇലത്താളം തേടിയെടുത്തു. അധികം താമസിയാതെ കളി തുടങ്ങുകയും ചെയ്തു.



 കേരളീയ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും ഗള്‍ഫിലും നാട്ടിലും അവതരിപ്പിക്കുകയും  നമ്മുടെ നാടിന്റെ കലാസാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് വരും തലമുറയ്ക്ക് അവബോധം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോട് എന്ത വിധ ലാഭപ്രതീക്ഷയും ഇല്ലാതെ  പ്രവര്‍ത്തിക്കുന്ന "തിരനോട്ടം" എന്ന സംഘടന, ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13-മത്  അനുസ്മരണ വേളയില്‍ മികച്ച ഒരു കഥകളി അവതരിപ്പിക്കുവാന്‍ കാണിച്ച താല്‍പ്പര്യം  സമിതിയുടെ പേരിലും ചെല്ലപ്പന്‍ പിള്ളയുടെ കുടുംബാംഗങ്ങളുടെ പേരിലും  നന്ദിയോടെ സ്മരിക്കുന്നു.