പേജുകള്‍‌

2012, ഡിസംബർ 10, തിങ്കളാഴ്‌ച

ചെന്നിത്തലയില്‍ അവതരിപ്പിച്ച ബാലിവിജയം കഥകളി



 ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരില്‍ പ്രമുഖനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ പതിനാലാം അനുസ്മരണത്തോട് അനുബന്ധിച്ച്  25-11-2012- ന്  വൈകിട്ട് 7-15-ന്  മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍  ആഡിറ്റോറിയത്തില്‍  ശ്രീ. കല്ലൂര്‍ നീലകണ്ഠന്‍  നമ്പൂതിരിപ്പാട്  അവര്‍കള്‍ രചിച്ച ബാലിവിജയം കഥകളി അവതരിപ്പിച്ചു.  


                              ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍, ശ്രീ. പരിമണം മധു (സംഗീതം)
                                                 ശ്രീ. കലഭാരതി ജയന്‍ (മദ്ദളം).

ദേവലോകാധിപനായ ഇന്ദ്രനെ രാവണപുത്രനായ മേഘനാഥന്‍ യുദ്ധത്തില്‍ ബന്ധിച്ചു ലങ്കയില്‍ കൊണ്ടുവന്നു. ബ്രഹ്മാവിന്റെ ആജ്ഞയനുസരിച്ച് രാവണന്‍ ഇന്ദ്രനെ മോചിപ്പിച്ചു.  ഈ കാലഘട്ടത്തില്‍  ഇന്ദ്രപുരിയില്‍ എത്തിയ നാരദന്‍ ഇന്ദ്രനെ അപമാനിച്ച രാവണനെ, വാനരനും ഇന്ദ്രപുത്രനുമായ ബാലിയെകൊണ്ട് അപമാനിപ്പിക്കും എന്ന്  ഇന്ദ്രന് ഉറപ്പു നല്‍കി ആശ്വസിപ്പിച്ചു. നാരദന്‍ നേരെ കിഷ്കിന്ധയിലേക്ക് യാത്ര തിരിച്ചു. ബാലിയെ കണ്ട്‌  ഇന്ദ്രന് നല്‍കിയ ഉറപ്പിനെ അറിയിച്ചു. കലഹപ്രിയനായ നാരദന്‍ തന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍   രാവണനെ  സ്തുതിച്ചു  കൊണ്ട്  ലങ്കയില്‍ എത്തുന്നതാണ്   ആദ്യ  രംഗം. 

                                  രാവണന്‍ (തിരനോട്ടം): ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് 

                            (രാവണനും നാരദനും) നാരദന്‍: ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി 

രാവണന്‍ നാരദനെ സ്വീകരിച്ചു. അഗമനോദ്ദേശം തിരക്കി. തന്റെ പുത്രന്‍ ഇന്ദ്രനെ ബന്ധിച്ചതും പിന്നീട് ബ്രഹ്മാവ് നേരിട്ടു  വന്നു സങ്കടം പറഞ്ഞപ്പോള്‍ ഞാന്‍ മോചിപ്പിച്ചു എന്ന് അറിയിച്ചു.   ഇനി എന്നോട് നേരിട്ട് യുദ്ധം ചെയ്യാന്‍ ശക്തിയുള്ളവര്‍ ഈ ലോകത്ത് ആരെങ്കിലും ഉണ്ടോ എന്ന് ഈരേഴു ലോകവും സഞ്ചരിക്കുന്ന അങ്ങ് പറയുക എന്ന് രാവണന്‍ നാരദനോട്  ചോദിച്ചു

അങ്ങയുടെ പുത്രന്‍ ഇന്ദ്രനെ ബന്ധിച്ചത്  ഈ ലോകത്തില്‍ ആരാണ്  അറിയതെയുള്ളത്. രാവണന്‍ എന്ന് കേള്‍ക്കുമ്പോള്‍  എല്ലാ  ജീവജാലങ്ങള്‍ പോലും നടുങ്ങുന്നു എന്നും ചിന്തിച്ചു നോക്കിയാല്‍ നിസ്സാരമായ ഒരു വാര്‍ത്ത അറിയിക്കുവാന്‍ ഉണ്ടെന്നും അഹങ്കാരിയായ ബാലി എന്ന ഒരു വാനരനു  മാത്രം അങ്ങയോടു മത്സരം ഉണ്ടെന്നും, "ഒരു പുല്ലിനു സമമാണ് രാവണന്‍"  എന്നു അവന്‍ പറയുന്നു എന്നും,  വളരെ നിസ്സാരമായ ഒരു വിഷയമാണെങ്കില്‍ കൂടി ലോകം മുഴുവന്‍ ഈ വിവരം പ്രസിദ്ധമാകുന്നതിനു മുന്‍പ് അവന്റെ ശൌര്യം അടക്കണം എന്നും നാരദന്‍ രാവണനെ അറിയിക്കുന്നു.

                                                               നാരദനും രാവണനും

എനിക്ക് ഒരു പുതിയ ശതൃ ഉണ്ടായിരിക്കുന്നു എന്നറിഞ്ഞ രാവണന്‍ വാനരനായ ബാലിയെ ബന്ധിച്ചു വരുവാന്‍ ചന്ദ്രഹാസവുമെടുത്തു യാത്രയ്ക്ക് തയ്യാറാവുന്നു. ഒരു വാനരനെ  ബന്ധിക്കുവാന്‍ ചന്ദ്രഹാസവുമെടുത്തു പോകുന്നത് ലജ്ജാവഹം അല്ലേ എന്ന് നാരദന്‍ ചോദിച്ചപ്പോള്‍  ലങ്കാലക്ഷ്മിയെ ലങ്കയുടെ ചുമതല ഏല്‍പ്പിച്ച്‌ രാവണന്‍ നിരായുധനായി ബാലിയെ ബന്ധിക്കുവാനായി  നാരദനോടൊപ്പം പുറപ്പെട്ടു.  


                                                                 നാരദനും രാവണനും

                                                                    ബാലി (തിരനോട്ടം)

                                                     ബാലി: ശ്രീ. തലവടി അരവിന്ദന്‍

രണ്ടാം രംഗത്ത് എത്തുന്നത് ബാലിയാണ്. രാവണനും നാരദനും കൂടി തന്റെ സമീപത്തേക്ക് എത്തുന്നത് ബാലി മനസിലാക്കി. നാരദന്‍ തന്നെ സന്ധിച്ച്, തന്റെ പിതാവായ ഇന്ദ്രനെ രാവണപുത്രന്‍ അപമാനിച്ചതും അതിനു പകരം തന്നെ കൊണ്ട് രാവണനെ അപമാനിക്കും എന്ന് ഉറപ്പു നല്‍കിയ വിവരം സ്മരിച്ചു. രാവണന്റെ അഹങ്കാരം ശമിപ്പിക്കും എന്ന ഉറച്ച തീരുമാനത്തോടെ  ബാലി ഒന്നും അറിയാത്ത ഭാവത്തില്‍ സമുദ്ര തീരത്ത്‌ തര്‍പ്പണം  തുടങ്ങി. 

മൂന്നാം രംഗത്തില്‍ തര്‍പ്പണം ചെയ്യുന്നതില്‍  മുഴുകിയിരിക്കുന്ന ബാലിയെ നാരദന്‍ രാവണന് കാട്ടി കൊടുത്തു. ഈ രൂപം കണ്ടു ഭയപ്പെടെണ്ടതില്ല എന്നും, ബന്ധിക്കുവാന്‍ പറ്റിയ അവസരമാണ് ഇതെന്നും നമ്മെ കണ്ടാല്‍ ബാലി ഓടി രക്ഷപെടുമെന്നും അതിനാല്‍ ബാലിയുടെ പിറകില്‍ കൂടി ചെന്ന് അവന്റെ വാലിന്റെ അറ്റത്തു പിടിക്കുക എന്നും   നാരദന്‍ രാവണനോടു പറയുന്നു. ബലിയുടെ രൂപം കണ്ട്‌  ഭയാശങ്ക പൂണ്ട രാവണന്‍ ബന്ധനം  സാദ്ധ്യമാകുമോ എന്ന്  ചിന്തിക്കുകയും  ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞാലോ എന്നും ചിന്തിച്ചു. 
ദേവലോകവാസികള്‍  എല്ലാവരും ശ്രദ്ധിക്കുന്നു, പിന്തിരിഞ്ഞാല്‍ അപമാനമാകും എന്ന് മനസിലാക്കിയ രാവണന്‍ ബാലിയുടെ വാലിന്റെ അഗ്രത്തു പിടിക്കുന്നു. നാരദന്‍ രാവണനെ സഹായിക്കുന്ന ഭാവത്തില്‍ അഭിനയിച്ചു ബാലിയുടെ വാലില്‍ കുടുക്കുന്നു. ബാലിയില്‍ നിന്നും മോചിതനാക്കുവാന്‍ നിന്റെ കേമനായ പുത്രനെ കൂട്ടി വരാം എന്ന് അറിയിച്ചു കൊണ്ട് നാരദന്‍ സന്തോഷത്തോടെ   യാത്രയായി. 

ബാലി,  നാരദന്‍ , രാവണന്‍ 


    ബാലി, രാവണന്‍ , നാരദന്‍ 


ബാലി, രാവണന്‍ , നാരദന്‍ 

തര്‍പ്പണം കഴിഞ്ഞു കിഷ്കിന്ധയില്‍ മടങ്ങി എത്തിയ ശേഷമാണ് രാവണന്റെ ദീനരോദനം ബാലി ശ്രദ്ധിച്ചത്. രാവണനെ ബന്ധനത്തില്‍ നിന്നും ബാലി മോചിപ്പിച്ചു. ഒരു വാനരന്റെ പൃഷ്ഠ ഭാഗത്തില്‍ ശയിക്കുവാന്‍  ഇഷ്ടമുണ്ടോ എന്നും  എത്ര നാളായി എന്റെ പൃഷ്ഠ ഭാഗത്തു താമസിക്കുവാന്‍ തുടങ്ങിയിട്ട് എന്നും, ഇന്ദ്രനെ ബന്ധിച്ചവന്റെ താതനാണോ നീ, നിന്റെ  ശക്തനായ പുത്രന്‍ എവിടെ ? എന്നിങ്ങനെ ചോദിച്ചു കൊണ്ട് രാവണനെ പരിഹസിച്ചു. 

നാരദന്റെ വാക്കുകള്‍ കേട്ട്, അല്ലയോ ഇന്ദ്രപുത്രാ നിന്റെ  ശക്തി  അറിയാതെ ഞാന്‍ ചെയ്ത സാഹസത്തിനു എന്നോട്  ക്ഷമിച്ചാലും എന്ന് രാവണന്‍ ബാലിയോടു പറഞ്ഞു. 

"തന്നെ എതിര്‍ക്കുവാന്‍ ലോകത്തില്‍ ശതൃക്കള്‍ ആരും  തന്നെയില്ലെന്നു     അഹങ്കരിക്കാതെ വാഴുക"  എന്ന് ബാലി രാവണനെ ഉപദേശിക്കുകയും  ഇനി നാം എന്നും മിത്രങ്ങളാണ്  എന്ന് അറിയിക്കുകയും  അര്‍ദ്ധാസനം നല്‍കി ഉപചരിക്കുകയും ചെയ്തു. കുറച്ചു കാലം കിഷ്കിന്ധയില്‍ താമസിക്കുവാന്‍ ബാലി രാവണനോട് അഭ്യര്‍ത്ഥിക്കുന്നു. താന്‍ ലങ്കവിട്ടു വളരെ നാളുകളായെന്നും അതിനാല്‍ ലങ്കയ്ക്ക് ഉടനെ മടങ്ങണം എന്നുള്ള രാവണന്റെ അപേക്ഷയെ തുടര്‍ന്ന്  രാവണനെ ബാലി  യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു. 


                                                             ബാലിയും രാവണനും

വളരെ കുറഞ്ഞ സമയത്തില്‍ അവതരിപ്പിക്കേണ്ടി വരുന്ന കഥകളില്‍ വിമര്‍ശനത്തിനും വിശദമായ അഭിപ്രായത്തിനും പ്രസക്തി കുറവായിരിക്കും. കളിയെ പറ്റി വളരെ നല്ല  അഭിപ്രായമാണ് ആസ്വാദകരില്‍ നിന്നും ഉണ്ടായത്. 

 ബാലിയെ ബന്ധിക്കുവാന്‍  രാവണന്‍ ചന്ദ്രഹാസവുമെടുത്തു  പുറപ്പെടുവാന്‍ ഒരുങ്ങുമ്പോള്‍,    ചന്ദ്രഹാസത്തിന്റെ ശോഭ കണ്ട നാരദന്‍, ഒരു നിസ്സാരനായ വാനരനെ ബന്ധിക്കുവാന്‍ എന്തിനു ഈ വാള്‍ എന്നും ഈ വാളിന്റെ  പ്രഭ കണ്ടാല്‍ വാനരന്‍ ഭയന്ന് ഓടിക്കളയും എന്നും ബന്ധനം അസാദ്ധ്യമായിത്തീരും  എന്നും നാരദന്‍ അറിയിച്ചു.
 തുടര്‍ന്ന് ഈ ചന്ദ്രഹാസം എനിക്ക് ലഭിച്ച കഥ അറിയില്ലേ എന്ന് രാവണന്‍ നാരദനോട് ചോദിച്ചു. അറിയില്ല എന്ന് നാരദന്‍ ഉത്തരം പറഞ്ഞു.  എന്നാല്‍ പറയാം എന്ന് കഥ ആരംഭിച്ചു. 

( കഥയുടെ അവതരണ ചുരുക്കം:)പണ്ട്  ബ്രഹ്മദേവനെ   തപസ്സുചെയ്തു വരങ്ങള്‍ എല്ലാം വാങ്ങി സുഖമായി കഴിഞ്ഞ കാലത്ത് ഒരിക്കല്‍ വൈശ്രവണന്‍   തന്റെ  ദൂതല്‍ വശം ഒരു സന്ദേശം കൊടുത്തയച്ചു. എന്നെ   ഉപദേശിച്ചു കൊണ്ടുള്ള  ആ സന്ദേശം വായിച്ചപ്പോള്‍ എനിക്ക് വളരെ കോപം ഉണ്ടായി. ആ സന്ദേശം വലിച്ചു കീറി എറിഞ്ഞു.   ആ ദൂതനെ വധിച്ച ശേഷം ഞാന്‍  വൈശ്രവണനെ യുദ്ധത്തിനു വിളിക്കുകയും  വൈശ്രവണന്‍  ഭയന്ന്   തന്റെ മുന്‍പില്‍ പുഷ്പകവിമാനം വെച്ചിട്ട്  ഓടിയെന്നും,  മടക്കയാത്രയില്‍ പുഷ്പകവിമാനത്തിനു മാര്‍ഗ്ഗ തടസ്സം ഉണ്ടായി. അതിന്റെ കാരണം ഒരു  പര്‍വതം ആണെന്ന് മനസിലായി. ഞാന്‍ ശ്രദ്ധിച്ചപ്പോള്‍   ശിവന്റെ വാസസ്ഥലമായ   കൈലാസ പര്‍വതത്തില്‍ തട്ടി നില്‍ക്കുകയും മാര്‍ഗവിഘ്നത്തിനു ഹേതുവായ കൈലാസ പര്‍വതത്തെ രാവണന്‍ തന്റെ പത്തു കരങ്ങള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ഒരു പന്തുപോലെ   അമ്മാനമാടിയപ്പോള്‍ സന്തോഷവാനായ പരമശിവന്‍ പ്രത്യക്ഷപ്പെട്ടു നല്‍കിയതാണ് ചന്ദ്രഹാസം എന്ന് രാവണന്‍ നാരദനെ അറിയിച്ചു (സമയ കുറവ് കൊണ്ട്  സംഘാടകരുടെ കൂടി അഭിപ്രായം അനുസരിച്ച്  പാര്‍വതീവിരഹം ആട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല . എങ്കിലും ആ സമയത്ത് പരമശിവനും പാര്‍വതിയും തമ്മില്‍ പ്രണയ കലഹത്തില്‍ ആയിരുന്നു എന്നും കൈലാസ പര്‍വതത്തെ   ഞാന്‍  അമ്മാനം  ആടിയപ്പോള്‍ പാര്‍വതീ ദേവി ഭയന്ന് പരമശിവനോട്  ചേര്‍ന്നു . ഇതില്‍ സന്തോഷവാനായ പരമശിവന്‍ നല്‍കിയതാണ് ചന്ദ്രഹാസം എന്ന് അവസാനിപ്പിച്ചിരുന്നെങ്കില്‍ കഥയ്ക്ക്  പൂര്‍ണ്ണത ലഭിക്കുമായിരുന്നു എന്നാണ്  എന്റെ  അഭിപ്രായം .)

പരമശിവന്‍ അങ്ങേയ്ക്ക് നല്‍കിയ ഈ അത്ഭുത ശക്തിയുള്ള  ചന്ദ്രഹാസം ആരാധിക്കേണ്ടതാണെന്നും ഒരു വനരനെ ബന്ധിക്കുവാന്‍ കൊണ്ടുപോകേണ്ടതല്ല എന്ന് നാരദന്‍ പറഞ്ഞു. നാരദന്റെ അഭിപ്രായം സ്വീകരിച്ച് രാവണന്‍ ചന്ദ്രഹാസം പൂജാമുറിയില്‍ സൂക്ഷിച്ചു യാത്രയായി.

ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ രാവണന്‍ വളരെ നന്നായി. രാവണന്റെ എല്ലാ പദങ്ങളും വളരെ ഭംഗിയായും ശ്രദ്ധയോടെയും  അവതരിപ്പിച്ചു.   ഫലിതത്തിന്റെ  സാദ്ധ്യതകള്‍ പരമാവധി ഉപയോഗിച്ചു കൊണ്ടും സഹനടനോട്  വളരെ    യോജിച്ചു കൊണ്ടുമാണ്‌   ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  നാരദനെ അവതരിപ്പിച്ചത്‌. ബന്ധിതനായ രാവണനെ നാരദന്‍  വീണ്ടും  തിരിച്ചു  വന്നു ശപിക്കുകയും ബാലിയെ അനുഗ്രഹിച്ചു മടങ്ങുന്നതും വളരെ രസകരമാക്കി.     

വളരെ സമയക്കുറവിലും ബാലിയുടെ ആട്ടത്തില്‍ നാരദന്റെ  വരവ്, നാരദനെ സ്വീകരിച്ചിരുത്തല്‍ ,   കുശലാന്വേഷണം,    രാവണപുത്രന്‍ തന്റെ പിതാവായ ഇന്ദ്രനെ  ബന്ധിച്ച് അപമാനിതനാക്കിയതു നാരദനില്‍   നിന്നും മനസിലാക്കുന്നതും, സമുദ്രക്കരയിലേക്ക് നീ തര്‍പ്പണം ചെയ്യാന്‍ പോകൂ, ഞാന്‍ രാവണനെ അവിടേക്ക് കൂട്ടി വരാം  എന്നുള്ള നാരദന്റെ നിര്‍ദ്ദേശം, നാരദനിര്‍ദ്ദേശം  അനുസരിച്ച് സമുദ്രക്കരയിലേക്കുള്ള  പുറപ്പെടല്‍  എന്നിവ അവതരിപ്പിച്ചു.  വളരെ ചടുലതയോടെയോടെയുള്ള ബാലിയുടെ  അവതരണമാണ്  ശ്രീ. തലവടി അരവിന്ദന്‍ ചെയ്തത്. 

ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായരും ശ്രീ. പരിമണം മധുവും ചേര്‍ന്ന് സംഗീതവും ശ്രീ. കലഭാരതി ഉണ്ണികൃഷ്ണനും  ശ്രീ. കലഭാരതി ജയനും യഥാക്രമം ചെണ്ടയും മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ഏവൂര്‍ അജിയാണ് ചുട്ടി കൈകാര്യം ചെയ്തത്. തിരുവല്ലാ ശ്രീവൈഷ്ണവം കഥകളിയോഗത്തിന്റെ കഥകളി കോപ്പുകളും അണിയറ ശില്‍പ്പികളും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.
 ********************************************************************************  *അണിയറ വിശേഷങ്ങള്‍*
അണിയറയില്‍ ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍, ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍, ശ്രീ. തലവടി അരവിന്ദന്‍  എന്നിവര്‍ സംസാരിച്ചു കൊണ്ടിരുന്നു. പരിപാടിയുടെ തിരക്കിനിടയിലും  ഇവരുടെ സംഭാഷണം ശ്രദ്ധിക്കുവാന്‍ ഇടയ്ക്കിടെ സമയം കണ്ടെത്തിയിരുന്നു. കലാജീവിതത്തിലെ അവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു ചര്‍ച്ചാ വിഷയം. 
ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍ പങ്കുവെച്ച ഒരു അനുഭവം : ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ സാന്നിധ്യം  ദക്ഷിണ കേരളത്തിലെ  കളിയരങ്ങുകളില്‍ പ്രബലമായി നിന്നിരുന്ന കാലത്ത് ഒരു അണിയറയില്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ പരശുരാമന്റെ വേഷം തീര്‍ന്നു അരങ്ങിലേക്ക് പോകും മുന്‍പ് അണിയറ വിളക്കിന് മുന്‍പില്‍ തൊഴുതു നില്‍ക്കുമ്പോള്‍ അണിയറയില്‍ വേഷം തേച്ചു കൊണ്ടിരുന്ന  ചെങ്ങന്നൂര്‍ ആശാന്‍ തന്റെ അടുത്തിരുന്ന ശിഷ്യന്‍ ചെന്നിത്തലയോട്  "ചെല്ലപ്പാ, കൃഷ്ണന്‍ നായരുടെ പരശുരാമന്റെ  വേഷം കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു" എന്ന് ചോദിച്ചു. ശിഷ്യന് ആശാന്റെ ചോദ്യത്തിന്റെ പൊരുള്‍ മനസിലാകാതെ ആശാന്റെ മുഖത്തേക്ക് നോക്കിയിരുന്നു. 

ശിഷ്യന്‍ മറുപടി ഒന്നും പറഞ്ഞില്ല. ആശാന്‍ ഒരു നിമിഷം ശിഷ്യന്റെ മുഖം ശ്രദ്ധിച്ചിട്ട്  "എനിക്ക്  ആ രാമനെ ഒന്ന് നമസ്കരിക്കണം എന്ന് തോന്നുന്നു"  എന്ന് പറഞ്ഞത്രേ!.
                                                 ***
                                                

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള അനുസ്മരണം -2012



ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരില്‍ പ്രമുഖനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ളയുടെ പതിനാലാമതു   അനുസ്മരണം 25-11-2012 നു ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ചു. കാലത്ത് ഒന്‍പതു മണിക്ക് ശ്രീ. ചെല്ലപ്പന്‍പിള്ളയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്തു. 1:30-നു മലയാള കലാവേദിയുടെ നേതൃത്വത്തില്‍  കാവ്യാര്‍ച്ചന നടത്തി. തുടര്‍ന്ന്  ശ്രീ. ആര്‍. ആര്‍. സി. വര്‍മ്മ അവര്‍കളുടെ  (മാവേലിക്കര  കഥകളി ആസ്വാദക സംഘം)   കഥകളി ആസ്വാദന ക്ലാസും ശ്രീ. ചെന്നിത്തല രഘുനാഥന്‍ നായരുടെ നേതൃത്വത്തില്‍ കഥകളി ക്വിസ് മത്സരവും നടന്നു. 

നാലരമണിക്ക്  ശ്രീ. പി.സി. വിഷ്ണുനാഥ്‌ (MLA) വിളക്കു  തെളിച്ച് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. സമിതി വിദ്യാര്‍ത്ഥിനികളുടെ  ഈശ്വര പ്രാര്‍ത്ഥന നടത്തി. സമിതി പ്രസിഡന്റ് ഡോക്ടര്‍. വി. ആര്‍. കൃഷ്ണന്‍നായര്‍ അവര്‍കള്‍ അദ്ധ്യക്ഷത വഹിക്കുകയും  സമിതിവൈസ് പ്രസിഡന്റ് ശ്രീ. ഞാഞ്ഞൂര്‍ സുകുമാരന്‍ നായര്‍ അവര്‍കള്‍ സ്വാഗതം പറയുകയും ചെയ്തു. ശ്രീ. ചെന്നിത്തല ഗോപാലകൃഷ്ണന്‍ നായര്‍ അവര്‍കള്‍ (സമിതി എക്സിക്യൂട്ടീവ് അംഗം)  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള  പുരസ്കാരം-2012-നു  അര്‍ഹനായ പ്രശസ്ത കഥകളി കലാകാരന്‍ ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ അവര്‍കളെ സദസ്സിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്  പുരസ്‌കാരം നല്‍കി  ആദരിക്കുകയും ചെയ്തു. ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ അവര്‍കളുടെ  മറുപടി പ്രസംഗത്തില്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള അവര്‍കള്‍ക്കുണ്ടായിരുന്ന പങ്കിനെ സ്മരിച്ചു. 

                                       മറുപടി പ്രസംഗം : ശ്രീ.തോന്നയ്ക്കല്‍ പീതാംബരന്‍

(ശ്രീ.തോന്നയ്ക്കല്‍ പീതാംബരന്‍ അവര്‍കളുടെ  മറുപടി പ്രസംഗത്തില്‍ നിന്ന്: എന്റെ  അറുപതു വര്‍ഷത്തെ കഥകളി ജീവിതത്തില്‍ ,അതായത് പുറപ്പാടു കെട്ടി നടന്ന കാലം മുതലുള്ള കാലഘട്ടത്തില്‍ നിന്നും  കഴിഞ്ഞ പതിനാലു വര്‍ഷം കുറച്ചു നോക്കിയാല്‍ ശ്രീ. ചെന്നിത്തല ചേട്ടനോടൊപ്പം വര്‍ഷം തോറും  ഏകദേശം  അറുപത്തോളം കളികള്‍ക്ക് ഒന്നിച്ചു കൂടുവാന്‍  അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ ധാരാളം കൂട്ടുവേഷങ്ങള്‍ ചെയ്യാന്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു
  തന്റെ കൂടെ സഹകരിക്കുന്ന സഹപ്രവര്‍ത്തകരായ, വളര്‍ന്നു വരുന്ന കലാകാരന്മാര്‍ , അത് വേഷക്കരായാലും ഗായകരായാലും മേളക്കാരായാലും അവരെ പ്രോത്സാഹിപ്പിക്കുന്നത്തിലും,    ഗുരുക്കന്മാരെ സ്നേഹിക്കുന്നതിലും  ബഹുമാനിക്കുന്നതിലും ചേട്ടന്‍ കാണിച്ചിട്ടുള്ള നിഷ്കര്‍ഷത മറക്കാനാവാത്തതാണ്.   

ഞാന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കുവാന്‍ എന്റെ ചെല്ലപ്പന്‍പിള്ള ചേട്ടനും ഒരു മുഖ്യ കാരണക്കാരന്‍ തന്നെയാണ്. ഞാന്‍ കാരേറ്റ് ഗംഗാധരന്‍ പിള്ള ആശാന്റെ കളിയോഗത്തില്‍ കഥകളി പഠിച്ച് അരങ്ങേറ്റം കഴിഞ്ഞ് അരങ്ങത്തു പ്രവര്‍ത്തിച്ചു വന്ന കാലഘട്ടത്തില്‍  ചെറിയഴീക്കല്‍ ദാമോദരപണിക്കര്‍ (ചെണ്ട), നന്ദാവനം കൃഷ്ണപിള്ള (മദ്ദളം), തിരുവല്ല സി.ആര്‍. ഉദയവര്‍മ്മ( സംഗീതം) എന്നിവരും  ചെല്ലപ്പന്‍ പിള്ള ചേട്ടനും ഞാനും ഉള്‍പ്പെടുന്ന ഒരു ഫോട്ടോ എടുത്തിരുന്നു.  പലപ്പോഴും ചേട്ടന്‍ എന്നോട് സംസാരിക്കുമ്പോള്‍ എടാ, ആ ഫോട്ടോ കണ്ടു പലരും പീതാംബരന്‍ തന്റെ സഹോദരനാണോ  എന്ന് ചോദിച്ചതായി പറഞ്ഞിട്ടുണ്ട്.  ഒരു സഹോദരന്‍ എന്ന നിലയില്‍തന്നെ  അദ്ദേഹം എന്നോട് പെരുമാറിയിരുന്നു എന്നതിന് ധാരാളം കഥകള്‍ എനിക്ക് പറയുവാന്‍ ഉണ്ട്. അതെല്ലാം ഇവിടെ പറയുവാനുള്ള സമയം ഇല്ല. എങ്കിലും അതിനു ഒരു  സന്ദര്‍ഭം ഇനി ഉണ്ടാകുമോ എന്ന് പറയുവാന്‍ സാധിക്കാത്ത കാരണത്താല്‍ ഞാന്‍ ഒരു അനുഭവം നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.   

കൊട്ടാരക്കരയില്‍ ഒരു കളിക്ക് എനിക്ക് നിഴല്‍ക്കുത്തിലെ ദുര്യോധനന്‍ ആണ് നിശ്ചയിച്ച വേഷം. അക്കാലത്ത്  നിഴല്‍കുത്ത്  കഥ നിശ്ചയിച്ചാല്‍ ചെങ്ങന്നൂര്‍ ആശാന്റെയോ ഹരിപ്പാട്ടു രാമകൃഷ്ണപിള്ള ചേട്ടന്റെയോ  ദുര്യോധനന്‍, മങ്കൊമ്പ് ശിവശങ്കരചേട്ടന്റെ മലയത്തി, ചെന്നിത്തല ചേട്ടന്റെ മന്ത്രവാദി എന്നിങ്ങനെയാവും വേഷങ്ങള്‍. ആരുടെ വേഷത്തിന്    മാറ്റം ഉണ്ടായാലും ചേട്ടന്റെ മന്ത്രവാദിയുടെ  വേഷത്തിന് മാറ്റം ഉണ്ടായിരുന്നില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇവര്‍ക്ക് വേണ്ടി എഴുതപ്പെട്ട കഥ നിഴല്‍കുത്ത് എന്ന് പറയപ്പെട്ടിരുന്ന അക്കാലത്ത് എനിക്ക് നിഴല്‍കുത്തിലെ ദുര്യോധനന്‍ നിശ്ചയിച്ചപ്പോള്‍ ഞാന്‍ വേഷം കെട്ടുവാന്‍ മടിച്ചു. ചെങ്ങന്നൂര്‍ ആശാന്റെയും ഹരിപ്പാട്  രാമകൃഷ്ണപിള്ള ചേട്ടന്റെയും ദുര്യോധനന്റെ കൂടെ മന്ത്രവാദി കെട്ടി വരുന്ന ചേട്ടന്റെ കൂടെ എനിക്കു വേഷം ചെയ്യാന്‍ ഒരു ഭയം ഉണ്ടെന്നു മാത്രമല്ല എന്റെ കൂടെ വേഷം കെട്ടി ചേട്ടന്റെ മന്ത്രവാദി മോശമായി എന്ന ദുഷ്പേരും ഉണ്ടാകരുതെന്ന് ഞാന്‍ കരുതി.  വിവരം കളിയോഗം മാനേജരും ഉത്സവ കമ്മിറ്റിക്കാരും അറിഞ്ഞു.  എന്റെ തീരുമാനത്തില്‍ മാറ്റം ഇല്ലെന്നു ഉറപ്പു പറഞ്ഞപ്പോള്‍ കളിയോഗം മാനേജരും ചെല്ലപ്പന്‍ ചേട്ടനും കൂടി എന്റെ സമീപം എത്തി .  എടോ തനിക്കു ദുര്യോധനന്‍ കെട്ടാന്‍ എന്താണ് വൈഷമ്മ്യം? തനിക്കു അറിയാവുന്നത് താന്‍ ചെയ്യുക, എന്ത് പ്രശ്നം ഉണ്ടായാലും അത് ഞാന്‍ പരിഹരിച്ചു കൊള്ളാം എന്ന് ചേട്ടന്‍ ഉറപ്പു നല്‍കിയിട്ടും എനിക്ക് ധൈര്യം ഉണ്ടായില്ല.  ഒടുവില്‍ ഇന്ന് നീ ദുര്യോധനന്‍ ചെയ്യുന്നില്ലെങ്കില്‍ ഇനി ഞാന്‍ മന്ത്രവാദി വേഷം ചെയ്യില്ല എന്ന്  ചേട്ടന്‍ ഉറക്കെ പ്രാഖ്യാപിച്ചപ്പോള്‍ ഞാന്‍ മനസില്ലാ മനസോടെ ദുര്യോധനന്‍ ചെയ്തു. ചേട്ടന്‍ തന്ന ആത്മബലവും ചെങ്ങന്നൂര്‍ ആശാനും ഹരിപ്പാട്ടു രാമകൃഷ്ണപിള്ള ചേട്ടനും പ്രസ്തുത വേഷം ചെയ്തു കണ്ട അനുഭവവും വെച്ചു കൊണ്ടാണ്  അന്ന് ഞാന്‍ അരങ്ങില്‍ പ്രവര്‍ത്തിച്ചത്
കളി  കഴിഞ്ഞപ്പോള്‍   ചേട്ടന്‍ എന്നെ അഭിനന്ദിക്കുകയും ചെയ്തു  പിന്നീട്  ചേട്ടന്റെ താല്‍പ്പര്യത്തോടെ  ഞങ്ങള്‍ ധാരാളം  അരങ്ങുകളില്‍ ദുര്യോധനനും മന്ത്രവാദിയുമായി  ഒന്നിച്ചിട്ടുണ്ട്.  അന്നത്തെ മന്ത്രവാദിയുടെ അനുഗ്രഹം ഒന്നു മാത്രമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത് എന്നു ഞാന്‍ വിശ്വസിക്കുന്നു. 
ചേട്ടന്റെ ആദ്യ സ്മരണാ ദിനത്തിന് ഇവിടെ അവതരിപ്പിച്ച കര്‍ണ്ണശപഥം കഥകളിയില്‍ കര്‍ണ്ണന്റെ വേഷം ചെയ്യുവാന്‍ ലഭിച്ച അവസരവും ഒരു ഭാഗ്യമായി കരുതുന്നു. ചെല്ലപ്പന്‍ പിള്ള ചേട്ടന്റെ നാമധേയത്തില്‍ എനിക്ക് ഒരു പുരസ്കാരം നല്‍കിയ സമതി അംഗങ്ങള്‍ക്കും, ഈ നാട്ടുകാര്‍ക്കും , ചേട്ടന്റെ കുടുംബാംഗങ്ങള്‍ക്കും ഈ എളിയ കലാകാരന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു)


കഥകളി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂളിലെ (9th std) വിദ്യാര്‍ത്ഥിനി ഊര്‍മ്മിളയ്ക്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ  മഹാത്മാ ബോയിസ് ഹൈസ്കൂള്‍ (9th std) വിദ്യാര്‍ത്ഥി രാമഭദ്രനും 
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ  മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍   (9th std)  വിദ്യാര്‍ത്ഥിനി മേഘയ്ക്കും   പാരിതോഷികം നല്‍കി അഭിനന്ദിച്ചു. 

                                                                   ഈശ്വര പ്രാര്‍ത്ഥന



               ശ്രീ. ഞാഞ്ഞൂര്‍ സുകുമാരന്‍ നായര്‍ അവര്‍കള്‍ അനുസ്മരണ ഗീതം പാടുന്നു. 

                           അനുസ്മരണ സമ്മേളനം ശ്രീ.പി. സി. വിഷ്ണുനാഥ് അവര്‍കള്‍ (MLA ) 
                                          വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.


                  ഡോക്ടര്‍. വി. ആര്‍. കൃഷ്ണന്‍ നായര്‍ സദസ്സിനെ അതിസംബോധന ചെയ്യുന്നു. 


       
 പുരസ്കാര ജേതാവ് ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍     അവര്‍കളെ ശ്രീ. ചെന്നിത്തല 
            ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ അവര്‍കള്‍ സദസ്സിനു പരിചയപ്പെടുത്തുന്നു.

 കഥകളി ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം  ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍
    9th std . വിദ്യാര്‍ത്ഥിനി. ഊര്‍മ്മിളയ്ക്ക് ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ സമ്മാനം നല്‍കുന്നു.



      കഥകളി ക്വിസ് മത്സരത്തില്‍ രണ്ടാം സമ്മാനം കരസ്ഥമാക്കിയ  മഹാത്മാ ബോയിസ് 
 ഹൈസ്കൂള്‍ 9th std . വിദ്യാര്‍ത്ഥി ശ്രീ.എ. രാമഭദ്രന് ശ്രീമതി. കവിതാ സജീവ് സമ്മാനം നല്‍കുന്നു.


കഥകളി ക്വിസ് മത്സരത്തില്‍ മൂന്നാം സമ്മാനം കരസ്ഥമാക്കിയ ചെന്നിത്തല മഹാത്മാ 
          ഗേള്‍സ്‌ ഹൈസ്കൂള്‍  9th std . വിദ്യാര്‍ത്ഥിനി.ശ്രീ. മേഘ MB യ്ക്കുള്ള സമ്മാനം 
        ശ്രീമതി. ഷീല അനില്‍ അവര്‍കളില്‍ നിന്നും ശ്രീ. ഊര്‍മ്മിള.S. സ്വീകരിക്കുന്നു.


                
                                       ശ്രീ. ജി. ഹരികുമാര്‍  ആശംസാ പ്രസംഗം ചെയ്യുന്നു. 



                      ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു.
 
ശ്രീമതി. കവിതാസജീവ് ( മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. ഷീജാഅനില്‍ (ചെന്നിത്തല ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ), ശ്രീ. ജി. ഹരികുമാര്‍ (ചെന്നിത്തല ഗ്രാമ പഞ്ചായത്തു മെമ്പര്‍) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സമിതി സെക്രട്ടറി ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി. 
   
തുടര്‍ന്ന് ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതിയില്‍  അഭ്യസിച്ച കുട്ടികളുടെ ചെണ്ടവാദ്യവും, നൃത്തപരിപാടികളും  അവതരിപ്പിച്ചു.  കൃത്യം 19:15-ന് ബാലിവിജയം കഥകളി തുടങ്ങി. 

                                              ( കഥകളിയുടെ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ )