പേജുകള്‍‌

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഗുരുസ്മരണാദിനവും കഥകളിയും

                               (ശ്രീ.കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍)
കഥകളിയിലെ ഭീഷ്മാചാര്യൻ ആയിരുന്ന ഗുരു: ശ്രീ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്റെ  അനുസ്മരണാ ദിനം കലാസാഗർ, കവളപ്പാറ എന്ന സംഘടനയുടെ ചുമതലയില്‍ 14th October 2010-നു ചെന്നൈ, ബസന്ത്  നഗറിലുള്ള No.1, Elliots Beach Road - ൽ നടന്നു.  സംഗീത ചക്രവര്‍ത്തി. ശ്രീ. എം. എസ്. വിശ്വനാഥന്‍, ശ്രീ. എന്‍. രമണി (Flute), ശ്രീ.ടി. വി. ഗോപാലകൃഷ്ണന്‍ (Mridangam Artiste and a Multifaceted Musical Legend), ശ്രീ. വി. പി. ധനഞ്ജയന്‍ (Kalakshethra, Chennai‍), ശ്രീ. രാജേന്ദ്ര ബാബു (Head of the Malayalam Department, Chennai University.) എന്നിവരെ കലാസാഗര്‍ ആദരിച്ചു.  പ്രസിദ്ധ കുച്ചുപുടി ഡാന്‍സര്‍ ശ്രീ.വേദാന്തം രാമചന്ദ്ര വരപ്രസാദ്‌ അവര്‍കള്‍ക്ക് കലാസാഗർ അവാര്‍ഡ്  നല്‍കി ബഹുമാനിച്ചു .

                   
                             ആദരണീയരോടൊപ്പം ശ്രീ. രാജന്‍ പൊതുവാള്‍ (വലതു വശം)  

ശ്രീ. വി. പി. ധനഞ്ജയൻ അവര്‍കൾ പൊതുവാൾ ആശാനെ അനുസ്മരിക്കുന്ന വേളയിൽ, ശ്രീ  കലാമണ്ഡലം കൃഷ്ണന്‍നായർ ആശാനോടൊപ്പം തൃപ്പൂണിത്തുറയില്‍  ഒരിക്കൽ ഒരു കളിക്ക് കൂടിയപ്പോള്‍  സൗഗന്ധികത്തിൽ തന്റെ  ശൗര്യ ഗുണത്തിന് ശ്രീ. പൊതുവാള്‍ ആശാന്‍ ചെണ്ട കൊട്ടിയതും, കളി കഴിഞ്ഞപ്പോൾ തന്റെ അരങ്ങു പ്രവര്‍ത്തികളെ പൊതുവാള്‍ ആശാൻ അഭിനന്ദിച്ചതും ഓർത്ത് നന്ദിയോടെ സ്മരണ പുതുക്കി.  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ ആശാനും ശ്രീ. കലാമണ്ഡലം കൃഷ്ണന്‍നായര്‍ ആശാനും, ബാലി സുഗ്രീവന്മാരായി ഒരു അരങ്ങിൽ എത്തിക്കണ്ട അനുഭവവും ശ്രീ. ധനഞ്ജയൻ സ്മരിക്കുക ഉണ്ടായി. കലാസാഗർ സംഘടനയുടെ സെക്രട്ടറി  ശ്രീ. രാജന്‍പൊതുവാള്‍ അവര്‍കള്‍ നന്ദി പ്രകാശിപ്പിച്ചു.
                 

               (ഇടതു നിന്നും: ശ്രീ.ടി. വി. ഗോപാലകൃഷ്ണന്‍, ശ്രീ.വി.പി. ധനഞ്ജയന്‍, 
                ശ്രീ.എം. എസ്. വിശ്വനാഥന്‍ ,ശ്രീ. രാജേന്ദ്ര ബാബു , ശ്രീ. എന്‍. രമണി)

തുടർന്ന്, ശ്രീ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ആശാന്റെ മകനും പ്രസിദ്ധ കഥകളി ചെണ്ട വിദഗ്ദനുമായ ശ്രീ. കലാമണ്ഡലം വിജയകൃഷ്ണന്‍ രൂപം നല്‍കി  ശ്രീ.എന്‍.കെ.
ദേശം അവര്‍കള്‍ ശ്ലോകങ്ങളും പദങ്ങളും എഴുതി ചേര്‍ത്ത  കഥകളി "ദശമുഖരാവണന്‍" അവതരിപ്പിക്കുക ഉണ്ടായി.
                  
                                                     രാവണന്‍: ശ്രീ. സദനം ബാലകൃഷ്ണന്‍
 സദനം അനീഷ്‌ (മദ്ദളം), ശ്രീ. കലാമണ്ഡലം വിജയകൃഷ്ണനും ശിഷ്യനും (ചെണ്ട ), സദനം ശിവദാസന്‍ (സംഗീതം)

ശ്രീ. സദനം ബാലകൃഷ്ണന്‍  ആശാന്‍ രാവണനായി രംഗത്തെത്തി മിഴിവുറ്റ പ്രകടനം കാഴ്ചവെച്ചു. ശ്രീ. സദനം ശിവദാസനും സംഘവും സംഗീതവും, ശ്രീ. കലാമണ്ഡലം വിജയ കൃഷ്ണന്‍ ചെണ്ടയും ശ്രീ. സദനം അനീഷ്‌  മദ്ദളവും   ശ്രീ. കലാമണ്ഡലം ശിവരാമന്‍ ചുട്ടിയും ശ്രീ. കലാമണ്ഡലം കുട്ടന്റെ നേതൃത്വത്തിലുള്ള അണിയറയും കലാക്ഷേത്രയുടെ (ചെന്നൈ) അണിയറ കോപ്പുകളും കളിയുടെ വിജയത്തിന് മാറ്റു കൂട്ടി.
  

‘ദശമുഖരാവണൻ‘ കഥയുടെ ആവിഷ്കാരം തുടക്കത്തിൽ, ‘രാവണോത്ഭവം‘ കഥകളിയുടെ അവതരണത്തിന്റെ രീതിയിലാണ്.  രാമ - രാവണയുദ്ധമാണ് കഥയുടെ കാലഘട്ടം. യമൻ തന്റെ വാഹനത്തിൽ ‘യമ-പാശവുമായി’ തന്നെ സമീപിക്കുന്നതായി  രാവണന്‍ നിദ്രയില്‍ കണ്ടു ഞെട്ടി ഉണരുന്നു. അതാണു ഈ കഥയുടെ  സന്ദര്‍ഭം.
                  

                         രാവണന്‍:ശ്രീ. സദനം ബാലകൃഷ്ണന്‍

രാവണന്റെ തിരക്കിനോട്ടം. തിരക്കി നോട്ടം കഴിഞ്ഞാൽ രാവണന്റെ ശയനഗൃഹം ആണ് രംഗം. ചപ്രമഞ്ചത്തിൽ ശയിക്കുന്ന രാവണൻ ഉറക്കത്തില്‍ ഞെട്ടി ഉണരുന്നു. “ഒരു കരച്ചില്‍ ശബ്ദം കേട്ടു. അതിന്റെ കാരണം എന്താണ്?  എന്റെ അമ്മയുടെ കരച്ചില്‍ ആണോ? അല്ല. എന്റെ അമ്മ ഒരിക്കലും എന്നേ ഓര്‍ത്തു കരയുകയില്ല. കാരണം....... പണ്ട് ഞാന്‍ അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങുമ്പോള്‍, അമ്മയുടെ കണ്ണില്‍ നിന്നും ചുടു കണ്ണീര്‍ എന്റെ ശരീരത്തില്‍ പതിച്ചു. അമ്മയുടെ ദുഃഖ കാരണം  ഞാന്‍ തിരക്കി. ലങ്കാധിപനായ വൈശ്രവണന്‍ പുഷ്പക വിമാനത്തില്‍ യാത്ര ചെയ്യുന്നത് അമ്മ കണ്ടു. വിശ്രവസ്സിന്റെ പുത്രന്മാരായ എന്റെയും വൈശ്രവണന്റെയും   അവസ്ഥാ ഭേദങ്ങളെ പറ്റി ചിന്തിച്ചാണ്  അമ്മ കണ്ണീര്‍ വിട്ടതെന്ന് ഞാന്‍ മനസ്സിലാക്കി. അമ്മയെ ഞാന്‍ സമാധാനപ്പെടുത്തി.  ബ്രഹ്മാവിനെ  ത്രിലോക വിജയത്തിനായി തപസ്സു ചെയ്തു വരങ്ങള്‍ വാങ്ങി വൈശ്രവണനെ ജയിച്ച് ഞാൻ ലങ്കാധിപന്‍ ആകും എന്ന്  അമ്മയുടെ മുന്‍പിൽ പ്രതിജ്ഞ ചെയ്തു.
 
പഞ്ചാഗ്നി നടുവില്‍ ഞാന്‍ തപസ്സു തുടങ്ങിയപ്പോള്‍ ദേവന്മാര്‍ എന്നെ നിന്ദിച്ചു. ഞാൻ അല്പം പോലും എന്റെ ദൃഡ സങ്കല്പത്തിൽ നിന്നും വ്യതിചലിക്കാതെ കഠിന തപസ്സു  തുടർന്നു. പക്ഷേ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല. പൂർവാധികം ധൈര്യത്തോടെ ഞാന്‍ എന്റെ  തലകള്‍ ഓരോന്നായി അറുത്ത് അഗ്നിയില്‍ഹോമിച്ചു കഠിന തപസ്സു  തുടർന്നു. ഞാൻ പത്താമത്തെ തല അറുക്കാന്‍ തുനിഞ്ഞപ്പോഴേക്കും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. “ത്രിലോകത്തെ ജയിക്കാനുള്ള വരം“ ഇതാ വാങ്ങിച്ചു കൊള്ളു, ഇതാ വാങ്ങിച്ചു കൊള്ളു“ എന്ന് ബ്രഹ്മാവ് എനിക്കു് നല്‍കി.  ഞാന്‍അറുത്തു ഹോമിച്ച തലകള്‍ ഓരോന്നായി   വീണ്ടും പഴയതു പോലെ മുളച്ചു. ബ്രഹ്മാവിന്റെ ആ വരങ്ങള്‍ കൊണ്ട്  ഞാന്‍ തൃപ്തനായില്ല. ഞാൻ ബ്രഹ്മാവിനോട് മരണം ഇല്ലാത്ത വരം ചോദിച്ചു. അപ്പോൾ ബ്രഹ്മാവ്‌ “ജനിച്ചാൽ മരിച്ചേ തീരൂ“ എന്ന് അറിയിച്ചു. എന്നാൽ ഏറ്റവും നിസ്സാരനായ ജീവി ആയ മനുഷ്യനാൽ അല്ലാതെ മറ്റു ആരാലും മരണം സംഭവിക്കാന്‍ പാടില്ല എന്ന വരം ഞാൻ ചോദിച്ചു വാങ്ങി. ബ്രഹ്മാവ് വരം നൽകി അപ്പ്രത്യക്ഷന്‍ ആയി. (വീരരസം).

ഞാൻ വരബലം കൊണ്ട് അഷ്ടദിക്കുകളും മൂന്നു ലോകവും ജയിച്ചു. പിന്നെ, വൈശ്രവണനെ പോരിനു വിളിച്ചു. വൈശ്രവണന്‍ ഭയന്ന് തോല്‍വി സമ്മതിച്ച് പുഷ്പകവിമാനം എന്റെ കാല്‍ക്കല്‍ വെച്ചു
തൊഴുതു. ഇനി എന്റെ മുന്‍പില്‍ ഒരിക്കലും  കണ്ടേക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കി ഞാൻ വൈശ്രവണനെ ലങ്കയിൽ നിന്നും ഓടിച്ചു വിട്ടു. വിജശ്രീലാളിതനായി പുഷ്പക വിമാനത്തില്‍  ഞാൻ അമ്മയുടെ സമീപം എത്തി. പുഷ്പകവിമാനം അമ്മയുടെ കാല്‍ക്കല്‍  വെച്ചു വന്ദിച്ചു. അമ്മയുടെ ആനന്ദ ബാഷ്പം കണ്ട് സന്തുഷ്ടനായി. ഞാന്‍ ലങ്കാധിപനായി സിംഹാസനത്തില്‍ അമര്‍ന്നു.

പണ്ട് ദേവന്മാരും അസുരന്മാരും  ചേര്‍ന്ന് പാലാഴി കടഞ്ഞു അമൃത് എടുത്തു. അമൃത്  ആ കള്ളന്‍, ഇന്ദ്രന്‍ കൊണ്ടുപോയി
. ആ സഹസ്ര നയനനെ ഞാന്‍ ബന്ധിച്ച് ലങ്കയിലെ കൊടിമരത്തിന്റെ  ചുവട്ടിൽ കെട്ടിയിട്ടു. ദേവസ്ത്രീകളെ എല്ലാം ലങ്കയിലേക്കു കൊണ്ടുവന്നു. ഇനി എനിയ്ക്ക് ശതൃക്കളായി ഒരു പുഴു പോലും ഇല്ല. പണ്ട് ദേവാസുര യുദ്ധത്തിൽ തോറ്റ് പാതാളത്തിൽ പലായനം ചെയ്തു് അവിടെ കഴിഞ്ഞിരുന്ന എല്ലാ അസുരന്മാരെയും ലങ്കയില്‍കൂട്ടി വന്നു സൌധങ്ങള്‍ നിര്‍മ്മിച്ച്‌ ‌അവരെ അവിടെ പാര്‍പ്പിച്ചു.

തുടർന്ന് നവരസങ്ങളിൽ ശ്രുഗാരം........... “ചിലങ്കയുടെ ശബ്ദം കേട്ടു. ശ്രദ്ധിച്ചു.  ദേവസ്ത്രീകള്‍! അവരുമായി സല്ലാപം (ശ്രുഗാരം). “ആ സഹസ്രലിംഗനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഞാൻ അല്ലേ കേമൻ!

അടുത്തതായി അപമാനം..........വീരപരാക്രമിയായ കാര്‍ത്തവീരാര്‍ജുനനെ പരാജയപ്പെടുത്തുവാൻ രാവണൻ പടയോട്ടം നടത്തുന്നു. സമയം സന്ധ്യാകാലം ആയി വരികയാൽ ശിവലിംഗം ഉണ്ടാക്കി രാവണൻ നർമ്മദാ നദിക്കരയില്‍ പൂജ
ചെയ്യുവാൻ തുടങ്ങുന്നു. ആ സമയം കാര്‍ത്തവീരാര്‍ജുനന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് നര്‍മ്മദാ നദിയിലെ ജലത്തെ തടഞ്ഞു നിര്‍ത്തി അതില്‍ ഭാര്യമാരോടൊപ്പം ജലക്രീടകള്‍ ചെയ്യുകയും നദിക്കരയില്‍ പൂജ ചെയ്തു കൊണ്ടിരിക്കുന്ന ഞാന്‍ ജലം  ഉയര്‍ന്നതിനാല്‍ പൂജാ വസ്തുക്കളുമായി വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് കാര്‍ത്തവീരാര്‍ജുനന്‍ തന്നോട് യുദ്ധം ചെയ്തു തന്നെ ബന്ധനസ്ഥനാക്കി. പിന്നീട് പുലസ്ത്യന്റെ അഭ്യര്‍ത്ഥന പ്രകാരം തന്നെ വിട്ടയച്ചു (അപമാനം, ലജ്ജ).

തുടർന്ന് നവരസങ്ങളിലെ ബീഭല്‍സം. (സഹോദരിയായ ശൂര്പ്പണഖയെ കാണുന്നു.) ഛീ...... നീ എന്റെ മുന്‍പില്‍ വരാതേ (ബീഭല്‍സം)!  ഇവളുടെ കര്‍ണ്ണ, നാസികാ കുചങ്ങൾ ഛേദിച്ച രാമ-ലക്ഷ്മണന്മാരെ നിഗ്രഹിക്കാന്‍ സാ
ധിക്കുന്നില്ലല്ലോ ?

അടുത്തതു്..........വിഭീഷണൻ, ചതിയന്‍! എന്നെ ഉപേക്ഷിച്ചു എന്റെ ശത്രുവായ രാമപക്ഷത്തില്‍ ചേ
ര്‍ന്നിരിക്കുന്നു, പിന്നെ  കുംഭകര്‍ണ്ണന്‍, കഷ്ടം. വര്‍ഷത്തില്‍  പാതിക്കാലം ഉറക്കം പാതിക്കാലം ഉണര്ച്ചയുമായ ജീവിതം..........

രാവണൻ വീണ്ടും ശയിക്കുമ്പോൾ വീണ്ടും ദുസ്സ്വപ്നം. അതാ.....തന്റെ നേരെ വരുന്നു അനേകം അസ്ത്രങ്ങള്‍! യമന്‍ പോ
ത്തിന്റെ പുറത്തു കയറി യമപാശവും ദ്ണ്ഡുമായി തന്റെ നേരെ വരുന്നു (ഭയാനകം).

(എല്ലാ ജീവജാലങ്ങളിലും ആത്മ ചൈതന്യമായി വിളങ്ങും ശ്രീപരമേശ്വരനെ ചിന്തിക്കുന്നു.) ഇന്ദ്രനെ യുദ്ധത്തില്‍ ജയിച്ച
എന്റെ മകന്‍ ഇന്ദ്രജിത്തിന്റെ മരണം! (ശോകം). തനിക്കു ശേഷം രാജ്യാധികാരം ചെയ്യേണ്ട തന്റെ പുത്രൻ! തന്റെ ബന്ധുമിത്രാദികളുടെ മരണത്താൽ ജനങ്ങളുടെയും സ്ത്രീകളുടെയും കണ്ണുനീര്‍ കൊണ്ട് ഭൂമി നനഞ്ഞിരിക്കുന്നു.
(തുടർന്ന് ......... മഹര്‍ഷിമാരെ കൊന്നു ചോരപ്പുഴ ഒഴുക്കിയതും പതിവൃതകളായ ധാരാളം സ്ത്രീകളെ മാനഭംഗം ചെയ്തതും ഓർത്ത് പശ്ചാത്താപം..............)

ശേഷം........... താൻ ഒരിക്കൽ പാലാഴിയിൽ മഹാവിഷ്ണുവിനെ ദർശ്ശിക്കാൻ ചെന്നതും,  മഹാവിഷ്ണു രാവണന് പൂർവജന്മസ്മരണ ഉണർത്തുന്നതും തുടർന്ന് എത്രയും വേഗത്തിൽ തന്റെ ജന്മശാപത്തിൽ നിന്നും മുക്തനായി വൈകുണ്ഡത്തിൽ തിരിച്ച് എത്തുക തന്നെ എന്ന് രാവണൻ നിശ്ചയച്ച് ഉറയ്ക്കുന്നു
.

തുടർന്ന് ശ്രീരാമൻ നിസ്സാരനല്ല, മഹാവിഷ്ണുവിന്റെ അവതാരം തന്നെ എന്ന് മനസ്സിലാക്കുന്നു. ഇനി അമാന്തിക്കാതെ രാമനെ നേരിടുക തന്നെ എന്ന് ഉറച്ച്  ‘പടപുറപ്പാടോടെ’ യുദ്ധത്തിനു തിരിക്കുന്നു.

(ശ്രീരാമനെ പോരിനു വിളിച്ചു
കൊണ്ട് കഥ അവസാനിക്കുന്നു.)

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

തമ്പുരാന്‍ സ്മരണകള്‍ -4


1970- ല്‍  ഉദ്യോഗമണ്ഡല്‍ (ഫാക്റ്റ്) കഥകളി സംഘത്തോടൊപ്പം ലണ്ടന്‍, ജെര്‍മ്മനി, ആസ്ടെര്‍ഡാം  തുടങ്ങിയ വിദേശരാജ്യ പര്യടനത്തിലും എണ്‍പത്തി നാലില്‍ സിങ്കപ്പൂരിലും മലേഷ്യാവിലും നടന്ന അന്താരാഷ്ട്ര ടൂറിസം മേളയില്‍ പങ്കെടുക്കാന്‍  ശ്രീ. മടവൂര്‍ ഭാസിയുടെ    നേത്രുത്വത്തില്‍  പോയ കഥകളി ട്രൂപ്പിലും തമ്പുരാന്‍ ഉണ്ടായിരുന്നു.  ഉദ്യോഗമണ്ഡല്‍ കഥകളി സംഘത്തിന്റെ ടൂറില്‍ മഹാഭാരതം കഥയാണ് അവതരിപ്പിച്ചത്.  കൃഷ്ണന്‍ നായര്‍ ആശാന്റെ കീചകനും  ഫാക്റ്റ് പത്മനാഭന്റെ സൈരന്ധ്രിയും   തമ്പുരാന്റെ  വലലനും ആയിരുന്നു വേഷങ്ങള്‍. 

                              Hanuman: Sri. Panthalam Keralavarma

ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ കഥകളി കഴിഞ്ഞു എത്തിയപ്പോള്‍ അന്നുവരെ ഫോണ്‍ ഉപയോഗിച്ച് അധികം ശീലം ഇല്ലാത്ത പല   കഥകളി കലാകാരന്മാര്‍ക്കും  ഹോട്ടല്‍ മുറികളിലെ  ഇന്റര്‍കം (ഫോണ്‍) ആയിരുന്നു പ്രധാന വിനോദ വസ്തുവായത്.  തമ്പുരാന്റെയും ചെന്നിത്തല ആശാന്റെയും  മുറികളില്‍ നിന്നും ഫോണ്‍ കാള്‍ അധികവും ചെന്നെത്തുന്നത് ഓയൂര്‍ ഗോവിന്ദപിള്ള ആശാന്റെ മുറിയിലെ ഫോണിലേക്കാണ്. ഓയൂര്‍ ആശാനും ഈ ഫോണ്‍ കളിക്ക് പിന്നില്‍ ഇവര്‍ രണ്ടു പേര്‍ തന്നെയാവും എന്ന് അറിയാം. വിരല്‍ കൊണ്ട് കറക്കി ഡയല്‍ ചെയ്യുന്ന ഫോണില്‍ ഒരു നമ്പര്‍ തെറ്റി പല തവണ  കൃഷ്ണന്‍ നായര്‍ ആശാന്റെ റൂമിലേക്ക്‌ ഫോണ്‍ കാള്‍ ചെന്നെത്തിയിട്ടുണ്ട്. അടിക്കടി "ഓയൂര്‍" എന്ന ശബ്ദം കേട്ടതിനാല്‍  കഥകളി സംഘത്തില്‍ ഉള്ളവരില്‍ ചിലര്‍  തന്നെ രാത്രിയില്‍ ഫോണില്‍ കൂടി ശല്ല്യം ചെയ്തു വെന്ന് കൃഷ്ണന്‍ നായര്‍ ആശാന്‍ പരാതിപ്പെടുകയും ഉണ്ടായി.

കലാമണ്ഡലത്തില്‍  ശ്രീ.പത്മനാഭന്‍ നായര്‍ ആശാന്‍ മുന്‍കയ്യെടുത്തു രൂപം നല്‍കിയ  മൈനര്‍ സെറ്റ് കഥകളി സംഘത്തില്‍ ശ്രീ. ഗോപി ആശാന്‍, കെ.ജി. വാസുദേവന്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, കരുണാകരന്‍ ആശാന്‍, അമ്പലപ്പുഴ ശേഖര്‍, എം.പി.എസ്. നമ്പൂതിരി തുടങ്ങിയ കലാകാരന്മാരോടൊപ്പം    തമ്പുരാന്‍ ധാരാളം  വേഷങ്ങള്‍  കെട്ടിപ്പഴകുകയും  കലാമണ്ഡലം വിട്ട ശേഷം മാങ്കുളം തിരുമേനിയുടെ സമസ്ത കേരള കഥകളി സംഘത്തിലെ എല്ലാ പരിപാടികള്‍ക്കും  പങ്കെടുത്ത് കാലക്രമേണ കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. സഹ കലാകാരന്മാരുടെ പ്രധാന വേഷങ്ങള്‍ സൗകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധിച്ചു കാണുകയും വിമര്‍ശിക്കാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടായാല്‍ അതെ പറ്റി അവരോടു തന്നെ നേരിട്ട് സംസാരിക്കുകയും, തന്റെ വേഷങ്ങളെ അവര്‍ വിമര്‍ശിച്ചാല്‍ അതെ ഉള്‍ക്കൊള്ളാനും ഉണ്ടായിരുന്ന തമ്പുരാന്റെ മനസ്സ് പ്രശംസാവഹമാണ്. 

              തമ്പുരാന്റെ ബകവധത്തില്‍ ആശാരി

ഒരിക്കല്‍ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ക്ഷേത്രത്തില്‍ കച-ദേവയാനിയും കീചകവധവും കഥകളി അവതരിപ്പിക്കുക ഉണ്ടായി. കചന്‍ കഴിഞ്ഞു ചെന്നിത്തല ആശാന്‍ തമ്പുരാന്റെ കീചകന്‍ കാണാന്‍ അരങ്ങിനു മുന്‍പില്‍ എത്തി. കളി കഴിഞ്ഞു ഒന്നിച്ചു മടങ്ങുമ്പോള്‍ ചെന്നിത്തല ആശാന്‍ തമ്പുരാന്റെ കീചകനെ സ്വാതന്ത്ര്യത്തോടെ വിമര്‍ശിച്ചു. കര്‍ണ്ണശപഥം കഥയുടെ രചയിതാവായ ശ്രീ.മാലി മാധവന്‍ നായര്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ ഏറണാകുളം കഥകളി ക്ലബ്ബില്‍ അക്കാലത്തു കര്‍ണ്ണശപഥം  അവതരിപ്പിക്കുക ഉണ്ടായി. അന്ന് ശ്രീ. മാങ്കുളം തിരുമേനിയുടെ കര്‍ണ്ണനും കുടമാളൂരിന്റെ കുന്തിയും  ചെന്നിത്തല ആശാന്റെ ദുര്യോധനനും ആയിരുന്നു. കളി കാണാന്‍ ശ്രീ. കരുണാകരന്‍ ആശാനെയും കൂട്ടി തമ്പുരാന്‍ എത്തിയിരുന്നു. കളി തുടങ്ങുന്നതിനു മുന്‍പ് അണിയറയില്‍ എത്തി ചെന്നിത്തല ആശാന്റെ കാതില്‍ തന്റെ ദുര്യോധനനെ കീറി മുറിച്ചു പരിശോധന ‌ ചെയ്യാന്‍ ആണ്  ഞാന്‍ എത്തിയിരിക്കുന്നത് എന്ന് ഫലിത രസത്തില്‍  പറഞ്ഞിട്ടാണ് തമ്പുരാന്‍ അരങ്ങിനു മുന്‍പില്‍ ഇരുന്നത്.

                                  ശുക്രനും  കചനും (തമ്പുരാനും ചെന്നിത്തല ആശാനും )


ശ്രീ. കലാമണ്ഡലം  കരുണാകരന്‍ ആശാനും തമ്പുരാനും തമ്മിലും വളരെ നല്ല ആത്മബന്ധം ഉണ്ടായിരുന്നു.  കരുണാകരന്‍ ആശാനു ദേക്ഷ്യം വന്നാല്‍ "സാധു മിരണ്ടാല്‍" എന്ന സ്ഥിതി തന്നെ ആവും. അപ്പോള്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ തമ്പുരാന്‍  പ്രയോഗിക്കുന്ന പൊടിക്കൈകള്‍  രസകരമായിരുന്നു.
 കരുണാകരന്‍ ആശാന്റെ ദേക്ഷ്യം കണ്ടിട്ടുള്ള ഒരു അനുഭവം ഇവിടെ കുറിക്കുന്നതില്‍ തെറ്റില്ല എന്നും കരുതുന്നു. അദ്ദേഹം ഒരിക്കല്‍ തിരുവല്ല ക്ഷേത്രത്തില്‍ ഒരു കഥകളി വഴിപാട്‌ നടത്തിയിരുന്നു. ഫാക്റ്റ് കഥകളി സംഘത്തിലെ കലാകാരന്മാരെ കൂടാതെ ശ്രീ. കലാനിലയം രാഘവന്‍ ആശാനെയും ശ്രീ.  മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയേയും ശ്രീ.  തലവടി അരവിന്ദനെയും  ശ്രീ. തിരുവല്ല  ഗോപികുട്ടന്‍  നായരെയും കളിക്ക് ക്ഷണിച്ചിരുന്നു. കുചേലവൃത്തവും, നളചരിതം ഒന്നും, കീചകവധവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍. കുചേലവൃത്തത്തില്‍  കുചേലനായി ശ്രീ. രാഘവന്‍ ആശാനും കൃഷ്ണന്‍ ആയി ശ്രീ. കരുണാകരന്‍ ആശാന്റെ മകള്‍ രഞ്ജനിയും നളചരിതത്തിലെ ഹംസമായി ശ്രീ. കരുണാകരന്‍ ആശാനും ദമയന്തിയായി ശ്രീ. രാഘവന്‍ ആശാന്റെ മകള്‍ ജയന്തിയും  ആയിരുന്നു വേഷമിട്ടത്. 

ഹംസവും ദമയന്തിയും അരങ്ങത്തു നില്‍ക്കുമ്പോള്‍ രംഗത്തു പാടിക്കൊണ്ടിരുന്ന ഗായകരോട് ചില സംഗീത ഭ്രാന്തന്മാര്‍ മര്യാദ ഇല്ലാതെ പെരുമാറി. അവര്‍ രംഗത്ത് നിന്നും മാറി ഹൈദരാലി പാടണം എന്നായിരുന്നു അവരുടെ ആവശ്യം. കഥകളിയുമായി ബന്ധപ്പെട്ട ഒരുവന്‍ കൂടി ആ സംഘത്തില്‍ ഉണ്ടായതു ആശാന്‍ മനസിലാക്കി. രംഗത്ത് വേഷത്തോട് നിക്കുമ്പോള്‍ പ്രതികരിക്കാന്‍  ആശാന് സാധിക്കില്ലല്ലോ, അണിയറയില്‍ എത്തിയപ്പോള്‍ ആശാന്റെ മട്ടും ഭാവവും മാറി. ഒരു വ്യക്തി നടത്തുന്ന വഴിപാട്ടു കളിക്ക് ആര് പാടണം എന്ന് തീരുമാനിക്കാന്‍ പബ്ലിക്കിന് അധികാരം ഇല്ലല്ലോ?
ഒരു പ്രത്യേക രംഗത്തിലെ ഹൈദരാലിയുടെ പാട്ട് കേള്‍ക്കണമെങ്കില്‍ അത് കഥകളി വഴിപാടു നടത്തുന്നവരോടോ അല്ലെങ്കില്‍ ഹൈദരാലിയോടോ നേരിട്ട്  ആഗ്രഹം പ്രകടിപ്പിക്കുന്നതിന് പകരം രംഗത്ത് നില്‍ക്കുന്ന കലാകാരനെ അപമാനിക്കുന്നത് മാന്യതയാണോ എന്ന ചോദ്യവുമായി  കോപത്താല്‍ വിറച്ചു കൊണ്ട് നിന്ന ആശാന്റെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല.

പിന്നീട് ഒരിക്കല്‍  എവൂരില്‍ കഥകളി അഭ്യസിച്ച ഒരു ബാലന് കഥകളിയിലെ വേഷങ്ങള്‍ എല്ലാം കെട്ടിപ്പഴകാന്‍ ഒരു കഥകളിയോഗം സ്വന്തമായി ഉണ്ടായാല്‍ പ്രയോജനപ്പെടും എന്ന ഉദ്ദേത്തോടെ ആ കുട്ടിയുടെ പിതാവ് ഒരു കളിയോഗം വിലക്ക് വാങ്ങി പുതുപ്പിച്ച് അതിന്റെ ഉത്ഘാടനവും ശ്രീരാമപട്ടാഭിഷേകം  കഥകളിയും  ഏവൂര്‍  ക്ഷേത്രത്തില്‍ നടന്നു. കളിയോഗത്തിന്റെ ഉത്ഘാടനത്തിനു ക്ഷണിച്ചു കൊണ്ട് ഒരുവിധം അറിവുള്ള എല്ലാ കലാകാരന്മാര്‍ക്കും കത്തും അയച്ചിരുന്നു. കത്ത് ലഭിച്ച പല കലാകാരന്മാരും തനിക്കും ഒരു വേഷം ഉണ്ടാകും എന്ന ധാരണയില്‍ കളിസ്ഥലത്ത് എത്തിചേരുകയും ചെയ്തു. അക്കൂട്ടത്തില്‍ ആശാനും തമ്പുരാനും ഉണ്ടായിരുന്നു. യാത്രാ മദ്ധ്യേ കരുണാകരന്‍ ആശാന്‍  ഹരിപ്പാട്ടു ബസ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ എവൂരില്‍ കളിക്ക് പോകാന്‍ നില്‍ക്കുന്ന ഹരിപ്പാട്ടു ആശാനെ കണ്ടു മുട്ടി.  ഇരുവരും ആ സംഗമം ശരിക്കൊന്നു  ആഘോഷിച്ചാണ് എവൂരില്‍ എത്തിയത്. അണിയറയില്‍ എത്തി വേഷങ്ങളുടെ ലിസ്റ്റില്‍ തന്റെ  പേര് ഇല്ലെന്നു കണ്ടപ്പോള്‍ കരുണാകരന്‍ ആശാന്റെ മട്ടു മാറി. തന്നെ ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്നാരോപിച്ച്   ആശാന്‍  പ്രകോപിതനായി.

ആശാന് ഭരതന്റെ  വേഷം നല്‍കാനുള്ള ചില യുവ കലാകാരന്മാരുടെ അതീവ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ആശാനെ ചില്ലറ ഫലിത പ്രയോഗത്തിലൂടെ  തമ്പുരാന്‍ സമാധാനിപ്പിച്ച്‌,  (തമ്പുരാനെയും കരുണാകരന്‍ ആശാനെയും  പോലെ അവിടെ എത്തിച്ചേര്‍ന്ന കലാകാരന്മാര്‍ എല്ലാവരും കൂടി)   ഒരു കിലോമീറ്ററില്‍ അധികം ദൂരമുള്ള ഏവൂര്‍ ബസ് സ്റ്റോപ്പില്‍ കൂട്ടിപ്പോയി, രാത്രി വണ്ടികള്‍ ഒന്നും അവിടെ നിര്‍ത്താതെ വന്നപ്പോള്‍ ഒരു ടി. വി. എസ്സിന്റെ വാന്‍ തടഞ്ഞു നിര്‍ത്തി ആശാനെ അതില്‍ കയറ്റി എറണാകുളത്തിന് യാത്രയാക്കിയ സംഭവം വിസ്മരിക്കാന്‍ ആവുന്നില്ല.


തമ്പുരാന്റെ നരസിംഹം
തമ്പുരാന്റെ പ്രഹളാദചരിതത്തില്‍ നരസിംഹം അധികം ഉണ്ടായി കണ്ടിട്ടുണ്ട്. പണ്ടൊക്കെ സദസ്സിനു ഇടയില്‍ നരസിംഹവേഷം ഇരുത്തി വേഷത്തെ വലിയ തഴപ്പായ് കൊണ്ട്  തൂണ്‍ പോലെ  കവര്‍ ചെയ്യും. തൂണ്‍ എന്ന സങ്കല്‍പ്പത്തില്‍ ഹിരണ്യന്‍ എത്തി വാള്‍ കൊണ്ട് വെട്ടുമ്പോള്‍ പായ് അകറ്റി വേഷം വെളിയില്‍ എത്തി (വേഷത്തിനു മുന്‍പില്‍ പന്തവും, തൂണ്‍ പിളര്‍ക്കുമ്പോള്‍ വെടിയും ഉണ്ടാവും) സിംഹത്തെ പോലെ അടിവെച്ചു അടിവെച്ചു രംഗത്തേക്ക്  പോകും.

ശ്രീ. പന്തളം കേരളവര്‍മ്മ തമ്പുരാന്‍ വാരണാസിമാരും ചെന്നിത്തല ആശാനും   ഒരു കഥകളി സ്ഥലത്തേക്കാണ്‌  യാത്രയെങ്കില്‍ പലപ്പോഴും ഇവര്‍ മാവേലിക്കരയില്‍ എത്തി അവിടെ നിന്നും ഒന്നിച്ചു പോകുക പതിവായിരുന്നു. ഇത് വാരണാസി സഹോദരന്മാരുടെ സൌകര്യത്തെ കൂടി ഉദ്ദേശിച്ചു കൊണ്ടുള്ള രീതി ആയിരുന്നു. ചെണ്ടയും മദ്ദളവുമായി ബസ്സിന്റെ  ഓരോ സീറ്റില്‍ ഇവര്‍ ഇരുന്നാല്‍ സഹയാത്രികന് ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് സ്വയം ഏറ്റെടുക്കാന്‍ തമ്പുരാനും ചെന്നിത്തല ആശാനും സന്നദ്ധത കാട്ടിയിരുന്നു. ഈ യാത്രാ പദ്ധതി തയ്യാറാക്കി കാര്‍ഡ് മൂലം യാത്രാ സമയം അറിയിക്കുക തമ്പുരാനാവും.  ഒരു ശ്ലോകമോ പദമോ ആയിട്ടാവും കാര്‍ഡില്‍ വിവരം അറിയിക്കുക. വാരണാസിക്ക് ആനവാള്‍ (വാരണം = ആന, അസി = വാള്‍) എന്നും മാവേലിക്കരക്കു ചൂതമൂഷികതീരം (ചൂതം= മാവ്‌, മൂഷികം= എലി , തീരം= കര) എന്നത് പോലെയുള്ള  പദപ്രയോഗങ്ങള്‍ ആവും ഉപയോഗിക്കുക.
ഗുരുനാഥന്മാരായ ശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരിയെയും ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനെയും മാത്രമല്ല ശ്രീ. ചെങ്ങന്നൂര്‍ ആശാനെയും, ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെയും  ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കഥകളി കലാകാരനും ഒരു നല്ല കഥകളി ആസ്വാദകനും ആയിരുന്നു ശ്രീ. പന്തളം കേരളവര്‍മ്മ. കഥകളിയെ പറ്റി അദ്ദേഹവുമായി ധാരാളം സംസാരിക്കുവാനും,  ഓരോ കലാകാരന്മാരുടെ ഓരോ വേഷങ്ങളുടെ പ്രത്യേകതകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും മനസിലാക്കുവാന്‍ എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമ്പുരാന്‍ കുറച്ചുകാലം ബാങ്കിലെ ജീവനക്കാരനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. പിന്നീടു ആ ജോലി വേണ്ടെന്നു വെച്ച് കഥകളി ജീവിത മാര്‍ഗ്ഗം ആയി സ്വീകരിക്കുക ആയിരുന്നു.

 കേരള സംഗീത അക്കാദമി പുരസ്‌കാരം, കേരളകലാമണ്ഡലം അംഗീകാരമുദ്ര, ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ പുരസ്‌കാരം, ശ്രീ. കലാമണ്ഡലം കരുണാകരന്‍ സ്മാരക പുരസ്‌കാരം, കൈരളി നാട്യധര്‍മീ പുരസ്‌കാരം, ശ്രീ.കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം, ശ്രീ. പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍ സ്മാരക പുരസ്‌കാരം, പന്തളം കൊട്ടാരം നിര്‍വാഹകസംഘം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍  നടത്തി വന്നിരുന്ന തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവ കഥകളികളുടെ   സമാപന ദിവസം അവതരിപ്പിച്ചു വന്നിരുന്ന ശ്രീരാമപട്ടാഭിഷേകം കളികളില്‍  ഏതാണ്ട് അരനൂറ്റാണ്ടു കാലത്തോളം ഹനുമാന്‍ വേഷമിട്ടു ചിരഞ്ജീവിയായി ജീവിക്കും എന്ന് അനുഗ്രഹം വാങ്ങിയിട്ടുള്ള തമ്പുരാന്റെ വേഷം കണ്ടിട്ടുള്ള കഥകളി ആസ്വാദകരുടെ ഹൃദയത്തില്‍ അദ്ദേഹം ചിരഞ്ജീവിയായി ജീവിക്കും എന്ന വിശ്വാസത്തോടെ തമ്പുരാന്‍ സ്മരണകള്‍ ഇവിടെ പൂര്‍ണ്ണമാകുന്നു.