പേജുകള്‍‌

2015, ഡിസംബർ 13, ഞായറാഴ്‌ച

കേരളാബന്ദും ഒരു കഥകളിയും


1970 കളുടെ ആദ്യ കാലയളവിൽ നടന്ന  ഒരു കേരളാബന്ദ്‌ എന്റെ സ്മരണയിൽ നിന്നും മായാത്ത ഒരു അനുഭവമായി നിലനിൽക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം ബന്ദിന്റെ മുൻ ദിവസം എന്റെ ഗ്രാമമായ ചെന്നിത്തലയിൽ നിന്നും തൃപ്പെരുംതുറ വഴിയുള്ള മാന്നാർ റൂട്ടിൽ സുമാർ മൂന്നര കിലോമീറ്റർ ദൂരമുള്ള  ഇരമത്തൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന കഥകളിയാണ്.  ഇരമത്തൂർ  മഹാദേവ  ക്ഷേത്രത്തിനു സമീപം വസിച്ചിരുന്ന പ്രസിദ്ധനായിരുന്ന ഒരു ജോൽസ്യരുടെ വഴിപാടായിട്ടായിരുന്നു പ്രസ്തുത കഥകളി നടത്തുവാൻ തീരുമാനിച്ചത്. പൂതനാമോക്ഷം, നിഴൽക്കുത്ത്, കിരാതം എന്നിങ്ങനെ മൂന്നു കഥകളായിരുന്നു നിശ്ചയിച്ചിരുന്നത്. എന്റെ പിതാവിനായിരുന്നു  കളിയുടെ  ചുമതല.   

ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള ആശാൻ,  ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. മാത്തൂർ   ഗോവിന്ദൻ കുട്ടി ചേട്ടൻ,  ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ചേട്ടൻ, ശ്രീ. ചെന്നിത്തല ഭാസ്കരൻ പിള്ള ചേട്ടൻ  എന്നിങ്ങനെ പ്രധാന നടന്മാരും ശ്രീ. തകഴി കുട്ടൻപിള്ള ഭാഗവതർ,  ശ്രീ.മുദാക്കൽ ഗോപിനാഥൻ ചേട്ടൻ  എന്നിവർ സംഗീതവും ശ്രീ. വാരണാസി സഹോദരന്മാരുടെ മേളവും.  ഏവൂർ        ശ്രീകൃഷ്ണ വിലാസം     കഥകളിയോത്തിന്റെ കോപ്പുകളും എന്നിങ്ങനെയായിരുന്നു തീരുമാനം.  

കലാകാരന്മാരെയെല്ലാം   കളിക്ക് ക്ഷണിച്ചത് അച്ഛൻ തന്നെയായിരുന്നു. ശ്രീ.പന്തളം കേരളവർമ്മയുടെ അനുകൂലമായ മറുപടിയോടൊപ്പം അടുത്ത ദിവസം അദ്ദേഹത്തിൻറെ വഴിപാടായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടത്തുവാൻ ഉദ്ദേശിച്ചിരുന്ന കളിക്ക് അച്ഛനെ പങ്കെടുക്കുവാൻ ക്ഷണിക്കുകയും   വേഷം സന്താനഗോപാലത്തിൽ അർജുനൻ എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരമത്തൂരിലെ പ്രസ്തുതകളിയുടെ അടുത്ത ദിവസം കേരളാ ബന്ദ്‌ എന്ന് ഒരു രാഷ്ട്രീയ കക്ഷിയുടെ പത്രവാർത്ത കണ്ടപ്പോൾ അച്ഛന്റെ ഉള്ളൊന്നു പിടഞ്ഞു. കാരണം  ബന്ദ്‌ ദിവസം തിരുവല്ലായിൽ കളി ഏറ്റിട്ടുണ്ട്. ശ്രീ.  തകഴി കുട്ടൻ പിള്ള ചേട്ടനും  , ശ്രീ. മുദാക്കൽ ഗോപിചേട്ടനും , ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും  ഇരമത്തൂരിലെ കളി കഴിഞ്ഞ് അവരുടെ വീട്ടിലേക്ക് മടങ്ങുവാൻ സാധിക്കില്ല. ഈ അവസരത്തിൽ അവരെ വിട്ടിട്ട് തിരുവല്ലയിൽ കളിക്ക് പോകാനും സാധിക്കില്ല.   ഈ സാഹചര്യങ്ങൾ തമ്പുരാൻ (ശ്രീ.പന്തളം കേരളവർമ്മ) മനസിലാക്കും എന്നുള്ള ആശ്വാസം മാത്രമായിരുന്നു അച്ഛന് ഉണ്ടായിരുന്നത്. 

ഇരമത്തൂരിലെ കളി കഴിഞ്ഞ് കളിപ്പണവും വാങ്ങി തിരുവല്ലയിലേക്ക്   ശ്രീ.പന്തളം കേരളവർമ്മ നടന്ന്  യാത്രയായി. എങ്ങിനെയെങ്കിലും ആറുമണിക്ക്  മുൻപ് ചെല്ലപ്പൻ പിള്ള തിരുവല്ല ക്ഷേത്രത്തിൽ എത്തണം എന്ന് അറിയിച്ചിട്ടാണ് അദ്ദേഹം യാത്രയായത്.   ശ്രീ. ഹരിപ്പാട്‌ ആശാൻ  തൃപ്പെരുംതുറ, പള്ളിപ്പാട് വഴി നടന്ന് ഹരിപ്പാടിന് യാത്രയായി. ശ്രീ. വാരണാസിമാർ ഇരുവരും ചെണ്ടയും  മദ്ദളവുമായി  കളിക്ക് എത്തിയത് സൈക്കിളിലായിരുന്നു. അതുകൊണ്ട് അവരും മടങ്ങി.  ബന്ദ്‌ കാരണം  കളിയോഗം എവൂരിലേക്ക് എങ്ങിനെ  കൊണ്ടുപോകും  എന്ന് ചിന്തിച്ച്  വിഷമിച്ചു നിന്നിരുന്ന  കളിയോഗം  മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായരെ അച്ഛൻ "എന്തെങ്കിലും വഴിയുണ്ടാക്കാം" എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.  

കളിക്കോപ്പുകൾ എല്ലാം അക്കാലത്തെ രീതിയനുസരിച്ച്‌   ആട്ടപ്പെട്ടിയിലാക്കി  കെട്ടി തള്ളുവണ്ടിയിലേറ്റി   ഇരമത്തൂരിൽ നിന്നും തൃപ്പെരുംതുറ വഴി  യാത്ര തിരിച്ചു. പിന്നാലെ അച്ഛനും തകഴിയും മുദാക്കലും മാത്തൂരും കളിയോഗം മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായരും കളിയോഗത്തിലെ കലാകാരന്മാരും  ഒപ്പം  ഞാനും അനുഗമിച്ചു. ബന്ദിന്റെ  നിശബ്ദത   എങ്ങും നിറഞ്ഞു നിന്നിരുന്നു.  തൃപ്പെരുംതുറയിൽ എത്തുന്നതിന് മുൻപ്  ബന്ദ്‌ അനുഭാവികൾ സുമാർ ഇരുപതോളം പേർ      റോഡിന് നടുവിൽ നിന്ന് തള്ളുവണ്ടിയും   സാധനങ്ങളും കൊണ്ടുപോകുന്നത് തടഞ്ഞു. ബന്ദ്‌ അനുഭാവികളിൽ  പലർക്കും അച്ഛനെ അറിയാവുന്നതിനാലാവം ബഹളം ഒന്നും ഉണ്ടാക്കാൻ മുതിരാതെ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കളിയരങ്ങുകളിൽ  ഹരിപ്പാട്‌ ആശാന്റെ  ദുര്യോധനന്റെ  മുന്നിൽ എന്റെ അച്ഛൻ  നിഴൽക്കുത്തിലെ മാന്ത്രികൻ കെട്ടി താണുവീണു   തൊഴുന്നതു പോലെ ബന്ദനുഭാവികളായ ആ  ദുര്യോധനമാരെ തൊഴുതുകൊണ്ട് അച്ഛൻ ഒരു വിട്ടുവീഴ്ചചെയ്യാൻ  അപേക്ഷിച്ചു.  

"ഈ വണ്ടിയും ആട്ടപ്പെട്ടിയും ഏവൂരിലേക്കല്ല ഇപ്പോൾ  (ആട്ടപ്പെട്ടിയിൽ ശ്രീകൃഷ്ണവിലാസം കഥകളിയോഗം, ഏവൂർ എന്ന് എഴുതിയിട്ടുള്ളത് ചൂണ്ടിക്കാണിച്ച്) കൊണ്ടു പോകുന്നത്  ഇത് എന്റെ വീട്ടിൽ  എത്തിക്കുക മാത്രമേ ഇന്ന് ചെയ്യുകയുള്ളൂ. അതുകൊണ്ട് ദയവു ചെയ്ത് നിങ്ങൾ ഞങ്ങളെ ശല്ല്യം ചെയ്യരുത്. ഞങ്ങൾ ആരും ബന്ദിന് എതിരല്ല. തകഴി, ആറ്റിങ്ങൽ, കോട്ടയം, ഏവൂർ എന്നീ ഭാഗത്തുള്ള കഥകളി കലാകാരന്മാരാണ് എന്നോടൊപ്പം  ഉള്ളത്.  ഇവരെല്ലാം   ഇന്ന് എന്റെ വീട്ടിലേക്കാണ് വരുന്നത്  എന്ന് അറിയിച്ചു. അച്ഛന്റെ അപേക്ഷ കൈക്കൊണ്ട് അവരെല്ലാം മൗനാനുവാദം എന്നപോലെ സാവധാനം റോഡിന്റെ മദ്ധ്യ ഭാഗത്തുനിന്നും രണ്ടു സൈഡിലേക്ക്  ഒതുങ്ങി. പിന്നീട് യാത്രയിൽ  ഒരു തടസ്സവും ഉണ്ടായില്ല.  ഞങ്ങൾ വീട്ടിലെത്തി. ദിനചര്യകൾക്ക് ശേഷം കാപ്പികുടിയും  കഴിഞ്ഞ ശേഷം കളിയോഗം മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായർ അവർകൾ ആട്ടപ്പെട്ടികൾ രണ്ടും  തുറന്ന്   ഞൊറിയും, കുപ്പായക്കയ്യും, ഉത്തരീയവും  മറ്റും  വേഗം  വെയിലത്തിടൂ ഉച്ചയ്ക്ക് മുൻപ് വീട്ടിലെത്തണം എന്ന്        അണിയറ കലാകാരന്മാരെ  ഓർമ്മിപ്പിച്ചപ്പോൾ  അച്ഛൻ ആ ജോലി ചെയ്തു കൊള്ളാം  എന്ന് അറിയിച്ചു അവരെ യാത്രയാക്കി.    

 ശ്രീ. തകഴി കുട്ടൻപിള്ള ചേട്ടനും ശ്രീ.മുദാക്കൽ  ഗോപി ചേട്ടനും, മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും അന്ന് വീട്ടിൽ താമസിച്ചു. 
അച്ഛൻ  ഒരു കയർ എടുത്തു രണ്ടു തെങ്ങിൽ വലിച്ചു കെട്ടി. ആട്ടപ്പെട്ടി തുറന്ന്  ഞൊറികൾ അതിൽ വിരിച്ചിട്ടു. കുപ്പായക്കയ്യും ഉത്തരീയങ്ങളും മറ്റും ഞാനും എന്റെ സഹോദരങ്ങളും ചേർന്ന് വെയിലിലിട്ടു.  പിന്നീട് അച്ഛൻ വിശ്രമിക്കുവാൻ കിടന്നു. 
അത്യുൽസാഹത്തോടെയാണ് ഞാനും എന്റെ സഹോദരങ്ങളും   ഈ  കഥകളി കോപ്പുകൾ വെയിൽ മാറുന്നതിനു അനുസരിച്ച്  മാറ്റി മാറ്റി  ഇടുവാൻ താല്പ്പര്യം കാണിച്ചത്.  വൈകിട്ട് വെയിലിൽ  ഉണങ്ങിയ  കളിക്കോപ്പുകളെല്ലാം ആട്ടപ്പെട്ടിയിലാക്കി അച്ഛനും ഞങ്ങളും കൂടി  വെച്ചു.  

ഞങ്ങളുടെ വീടിന്റെ മുറ്റത്ത്  ഈ ആട്ടപ്പെട്ടിയും  കഥകളി കോപ്പുകളും   എത്തിയതിലും  അത്  വീട്ടു മുറ്റത്ത്  നിരത്തിയിടുവാൻ ഉണ്ടായ സന്ദർഭം അച്ഛനിൽ  പറഞ്ഞ് അറിയിക്കാൻ സാധിക്കാത്ത ഒരു സന്തോഷവും അനുഭൂതിയുമായിരുന്നു ഉണ്ടാക്കിയത്.