പേജുകള്‍‌

2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും - 4 (അഭിമാനത്തോടെ ആശാൻ

മാവേലിക്കരയ്ക്ക്  കിഴക്ക്   കൊച്ചാലുംമൂട് എന്ന സ്ഥലത്ത്   ശ്രീ. രാഘവന്‍പിള്ള  ഒരു കഥകളി ആസ്വാദകന്‍  ഉണ്ടായിരുന്നു. കറുത്ത നിറം, ആറടി നീളം, ഒത്തവണ്ണം,  കപ്പടാമീശ, കഷണ്ടി എന്നിവയാണ് അദ്ദേഹത്തിന്‍റെ ലക്ഷണം.  മാവേലിക്കര - തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്ളൂസ്റ്റാര്‍ എന്ന ബസ്സിലെ ചെക്കിംഗ് ഇന്‍സ്പെക്റ്ററായി അദ്ദേഹം കുറച്ചു കാലം ജോലി ചെയ്തിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി , ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കുന്ന കഥകളി  സമീപപ്രദേശത്തു എവിടെയെങ്കിലും ഉണ്ടെന്നു അറിഞ്ഞാല്‍ അവിടെ ശ്രീ. രാഘവന്‍ പിള്ള എത്തുകയും അണിയറയില്‍ ഈ  കലാകാരന്മാരുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും  ചെയ്യും.  കൃഷ്ണന്‍ നായര്‍ ആശാനും, മാങ്കുളവും ഒന്നിക്കുന്ന സീതാസ്വയംവരം, സുഭദ്രാഹരണം എന്നിവയും  കൃഷ്ണന്‍ നായര്‍ ആശാനും  കുടമാളൂര്‍ ആശാനും ഒന്നിക്കുന്ന നളചരിതം -4 , മണ്ണാനും മണ്ണാത്തിയും  എന്നിവ  ഇദ്ദേഹത്തിനു വളരെ ഹരമായിരുന്നു.  അരങ്ങത്തു വേഷക്കാര്‍ രസകരമായ ഇളകിയാട്ടം  ചെയ്യുമ്പോള്‍ അദ്ദേഹത്തിനു  രസിച്ചാല്‍ പരിസരം മറന്നു  ഉച്ചത്തില്‍  ചിരിക്കുകയും മറ്റും ചെയ്യുമായിരുന്നു. കഥകളി കണ്ടിട്ട് കലാകാരന്മാരോട് അവര്‍ ചെയ്ത വേഷത്തെ പറ്റിയുള്ള  തന്റെ അഭിപ്രായം പറയുന്നതിനു ഒരു മടിയും അദ്ദേഹം കാട്ടിയിരുന്നില്ല.


              കഥകളി ആസ്വാദകന്‍ ശ്രീ. രാഘവന്‍ പിള്ള ചേട്ടന്‍  ശ്രീ. ചെന്നിത്തല 
               ആശാനെ ആദരിക്കുന്നു. സമീപം ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരി.
                

പന്തളത്തിന് കിഴക്ക് തട്ടയില്‍ ഒരിപ്പുറം ക്ഷേത്രത്തില്‍ എല്ലാ മീനമാസത്തിലെ ഭരണിക്ക് കഥകളി പതിവാണ്. സുമാര്‍ മുപ്പത്തി അഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ നടന്ന ഒരു കളിക്ക്  നളചരിതം മൂന്നാം ദിവസവും കീചകവധവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍. അന്ന് ബാഹുക വേഷത്തിന് ക്ഷണിക്കപ്പെട്ടിരുന്നത്  ശ്രീ.  കൃഷ്ണന്‍ നായര്‍ ആശാനെയാണ്.

 കാര്‍ക്കോടകനുമായി പിരിഞ്ഞ ശേഷം ബാഹുകന്‍  വനത്തിലൂടെ യാത്ര തുടര്‍ന്നു. വനകാഴ്ചയില്‍  പുല്ലുമേയുന്ന   ഒരു പേടമാനിനെ ബാഹുകന്‍ കണ്ടു. വനത്തില്‍  ശത്രുക്കള്‍ ധാരാളം  ഉണ്ടെന്ന കാരണം കൊണ്ട് ഒരു ചെറിയ ശബ്ദം ഉണ്ടായാല്‍ പോലും മാന്‍ ഭയത്താല്‍  നടുങ്ങുകയും ചുറ്റും പകച്ചുകൊണ്ട്, ചെവി കൂര്‍പ്പിക്കുന്നതും  ബാഹുകന്‍ കണ്ടു. അല്‍പ്പം അകലെ മാനിനെ ശ്രദ്ധിച്ചു കൊണ്ട് ഒരു സിംഹം ശബ്ദം ഉണ്ടാക്കാതെ പതുക്കെ പതുക്കെ സമീപിക്കുന്നു. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ പലമുറ ഇരുന്നും പിന്നീട് സാവധാനം നീങ്ങി മാനിനോട് അടുക്കുവാന്‍ സിംഹം ശ്രമിക്കുന്നു. സിംഹം മാനിനെ തുറിച്ചു നോക്കികൊണ്ട്  ഇടയ്ക്കിടെ ചുണ്ട് നനയ്ക്കുന്നുമുണ്ട്. മാനിന്റെ ശരീരത്തില്‍ തന്നെ ശ്രദ്ധ വെച്ചുകൊണ്ട് സാവധാനം മുന്നോട്ടു നീങ്ങിയ സിംഹം കാലെടുത്തു വെച്ചത് ഒരു ചുള്ളിക്കൊമ്പിലാണ്. ചുള്ളിക്കൊമ്പ് ഒടിഞ്ഞ നേരിയ ശബ്ദം കേട്ട് മാന്‍ ഞെട്ടി, ശബ്ദം  ഉണ്ടായ ഭാഗത്തേക്ക് നോക്കിയപ്പോള്‍ തന്നെ സമീപിക്കുന്ന ക്കുന്ന സിംഹത്തെയാണ് കണ്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല മാന്‍ വേഗത്തില്‍ ചാടി ചാടി ഓടുവാന്‍ തുടങ്ങി . സിംഹം അല്‍പ്പദൂരം മാനിന്റെ പിന്നാലെ ഓടി. എന്നാല്‍ മാന്‍ വളരെ വേഗം ചാടി ഓടി മറയുന്നത്‌   കണ്ട്  ഓട്ടം നിര്‍ത്തി മാന്‍ പോയ ഭാഗത്തേക്ക് നോക്കി നിന്ന ശേഷം വിഷണ്ണനായി മടങ്ങി.

                             
                                 ബാഹുകന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ 

കൃഷ്ണന്‍ നായര്‍ ആശാന്‍  "ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണ ചെയ്യും" എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ട് വിസ്തരിച്ചു കാണിച്ച ഈ ഇളകിയാട്ടം ശ്രദ്ധിച്ചു കൊണ്ട്  അരങ്ങിനു വളരെ മുന്‍പില്‍   ശ്രീ. രാഘവന്‍ പിള്ളയും ഉണ്ടായിരുന്നു

മാംസക്കൊതി പൂണ്ടു സിംഹം മാനിനെ സമീപിക്കുകയും സിംഹത്തിന്റെ കാല്‍ ചുള്ളിക്കൊമ്പില്‍ പെട്ട ശബ്ദം കേട്ട്   മാന്‍ ചാടി ഓടി മറയുന്നതും സിംഹം അല്‍പ്പദൂരം ഓടിയ ശേഷം വിഷണ്ണനായി മടങ്ങി എന്ന് ആശാന്‍ കാണിച്ച ഉടന്‍ അരങ്ങിനു മുന്‍പില്‍ ഇരുന്ന ശ്രീ. രാഘവന്‍ പിള്ള പെട്ടെന്ന് ചാടി എഴുനേറ്റു ആശാന്റെ മുഖത്തേക്ക് നോക്കി കൈകുത്തി എന്തോ കാണിച്ചു കൊണ്ട്  എഴുനേറ്റു പോയി. തന്റെ ഒരു പ്രിയപ്പെട്ട ആസ്വാദകന്‍ തന്റെ അരങ്ങിലേക്ക് കൈകുത്തി കാട്ടിയിട്ട്  അരങ്ങിനു മുന്‍പില്‍ നിന്നും എഴുനേറ്റു പോകുന്നത് കണ്ടപ്പോള്‍ ആശാന് വളരെ വിഷമം തോന്നി. തനിക്കു എന്തെങ്കിലും പിശക് സംഭവിച്ചോ എന്ന സംശയം ആശാനെ വല്ലാതെ  അലട്ടി. തുടര്‍ന്നുള്ള ബാഹുകന്റെ രംഗങ്ങള്‍ക്ക് മുന്‍പില്‍ പ്രസ്തുത ആസ്വാദകന്‍ ഉണ്ടായിരുന്നു എങ്കിലും   തനിക്കു ഉണ്ടായ സംശയം ആസ്വാദകനെ കണ്ടു ചോദിച്ചു അറിയണം എന്ന് ആശാന്‍ ഉറപ്പിച്ചു.  വേഷം അഴിച്ച ശേഷം അരങ്ങിനു മുന്‍പിലും പരിസരങ്ങളിലും ആശാന്‍ ആസ്വാദകനെ  തേടി. ഒടുവില്‍ ക്ഷേത്ര പരിസരത്തുള്ള ചായക്കടയില്‍ ചായകുടിച്ചു കൊണ്ടിരുന്ന തന്റെ ആസ്വാദകനെ കണ്ട് കടയിലേക്ക്  ചെന്നു.  ആശാന്‍ കടയുടെ സമീപത്തേക്ക് വരുന്നത് കണ്ടപ്പോള്‍ രാഘവന്‍ പിള്ള ഒരു ചായ ഓര്‍ഡര്‍ ചെയ്ത് വാങ്ങി ആശാനു  നല്‍കി.  ചായ സ്വീകരിച്ചു കൊണ്ട് ആശാന്‍ തന്റെ സംശയം അദ്ദേഹത്തിനോട് ചോദിച്ചു? അരങ്ങിലേക്ക് നോക്കി കൈകുത്തി കാട്ടുവാന്‍ ഞാന്‍ എന്ത് തെറ്റാണ് എന്റെ ഭാഗത്ത് നിന്നും സംഭവിച്ചത്? അപ്പോഴേക്കും ഒരു ചില ആസ്വാദകര്‍ ഇരുവര്‍ക്കു ചുറ്റും കൂടിയിരുന്നു. ആശാന്റെ ചോദ്യം കേട്ടപ്പോള്‍ "ആ മാനിനെ പിടിക്കുവാന്‍ കഴിയാതെ പോയ സിംഹത്തെയാണ് ഞാന്‍ " പോയി കടിക്കട്ടെ " എന്ന് കൈകൊണ്ടു കാണിച്ചത് എന്ന് അദ്ദേഹം  മറുപടി പറയുന്നതു കേട്ടപ്പോള്‍  ചുറ്റും കൂടിയിരുന്നവര്‍ പൊട്ടിച്ചിരിച്ചു.  ആശാനും സന്തോഷത്തോടെ പുഞ്ചിരിച്ചു.

തന്റെ അരങ്ങിനു മുന്‍പില്‍ ഇരുന്ന ഒരു ആസ്വാദകന്റെ മനസ്സില്‍, തന്റെ അരങ്ങു പ്രവര്‍ത്തിയിലൂടെ ഒരു മാനിനേയും സിംഹത്തെയും ചിത്രീകരിച്ചു പരിസരം മറന്നുപോകും വിധത്തിലുള്ള  ഒരു അനുഭവം സൃഷ്ടിക്കുവാന്‍ സാധിച്ചതിലുള്ള അഭിമാനത്തോടെയാണ്   ആശാന്‍ അണിയറയിലേക്ക് മടങ്ങിയത്.

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -3 (വെളുത്ത നളനും ബാഹുകനും)

കഥകളിയില്‍ പദാട്ടത്തിനു ശേഷം അവതരിപ്പിക്കുന്ന രംഗത്തിന്റെ പൂര്‍ണ്ണതയ്ക്കായി നടന്മാര്‍ ചെയ്യുന്ന ആട്ടത്തിനാണ് ഇളകിയാട്ടം എന്ന് പറയുന്നത്. കഥയിലെ ശ്ലോകങ്ങളിലോ പദങ്ങളിലോ ഉള്‍ക്കൊള്ളുന്നതോ  കഥയുമായോ കഥയിലെ കഥാപാത്രങ്ങളുമായോ  കഥാസന്ദര്‍ഭങ്ങളുമായി ബന്ധമുള്ളതോ,  രംഗ സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നതോ ആയ  വിഷയങ്ങള്‍   അവതരിപ്പിച്ചു ഫലിപ്പിച്ചു രംഗ പൂര്‍ണ്ണത വരുത്തുക എന്നതാണ്  ഇളകിയാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. നളചരിതം മൂന്നാം ദിവസത്തില്‍ കാര്‍ക്കോടക ദംശനത്തിന് മുന്‍പുള്ള   നളന്റെ മാനസീകാവസ്ഥയും  കാര്‍ക്കോടക ദംശനത്തിന് ശേഷമുള്ള മാനസീകാവസ്ഥയും വനകാഴ്ചകളിലൂടെ നടന്‍ രംഗത്ത്‌ അവതരിപ്പിക്കുന്നു. പ്രിയപത്നിയായ  ദമയന്തിയെ ഘോരവനത്തില്‍ ഉപേക്ഷിച്ച  കുറ്റബോധമാണ് വെളുത്ത നളന്‍ രംഗത്ത്‌ അവതരിപ്പിക്കുക. ഭാവിയില്‍  ദമയന്തിയുമായി ഒന്നിച്ചു ജീവിക്കാനാവും എന്ന ഒരു പ്രതീക്ഷ വെളുത്ത നളനില്‍ ഇല്ല. എന്നാല്‍ കാര്‍ക്കോടകനുമായുള്ള സംവാദത്തില്‍   ബാഹുകന്  ഒരു ശുഭ പ്രതീക്ഷ ലഭിക്കുന്നുണ്ട്. " മുന്നേപ്പോലെ  മന്ദിരത്തില്‍ ചെന്നു വാണുകൊള്ളുവാനും എന്നിയേ അറിയാമെന്നാകില്‍ ചൊല്ലേണമെല്ലാം" എന്നുള്ള ബാഹുകന്റെ പദത്തിനു  "ചിന്തിതമചിരാല്‍ വരുമേ നിനക്കൊരന്തരമില്ല നൃപതേ" എന്ന കാര്‍ക്കോടകന്റെ മറുപടിപ്പദം ഈ ശുഭ പ്രതീക്ഷയ്ക്ക് വഴി ഒരുക്കുകയാണ്. അതുകൊണ്ട് ബാഹുകന്‍  ശുഭകരമായി അവസാനിക്കുന്ന  വനകാഴ്ചയാണ് അവതരിപ്പിച്ചു ഫലിപ്പിക്കുക. 

ഒരു കൊമ്പനാന തന്റെ ഇണയായ  ഒരു പിടിയാന കാട്ടുതീയില്‍പെട്ടപ്പോള്‍ അതിനെ രക്ഷിക്കുന്ന കാഴ്ചയാണ്   ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ വെളുത്ത നളനായി ഒരു അരങ്ങില്‍ അവതരിപ്പിച്ചു  കണ്ടത്.   ആപത്തില്‍പെട്ട ഇണയെ രക്ഷിക്കുന്ന മൃഗധര്‍മ്മം കണ്ട നളന്‍  തന്റെ  പ്രിയപത്നിയെ ഘോരവനത്തില്‍ രാത്രിയില്‍ ഉപേക്ഷിച്ചു വന്ന കുറ്റ ബോധം നിറഞ്ഞ മനസീകാവസ്ഥയാണ് അദ്ദേഹം  രംഗത്തു പ്രകടമാക്കിയത്. 

ഒരു മരത്തിന്റെ കൊമ്പില്‍ രണ്ടു  ഇണക്കിളികള്‍. അവയില്‍ ഒന്നിനെ ലക്ഷ്യമാക്കി അമ്പ്‌എയ്യാന്‍ ശ്രമിക്കുന്ന ഒരു വേടന്‍. അപ്പോള്‍ മരത്തിന്റെ പൊന്തില്‍ നിന്നും വെളിയില്‍ വന്ന ഒരു സര്‍പ്പം വേടന്റെ കാലില്‍ കൊത്തുകയും തുടര്‍ന്ന് വേടന് ലക്ഷ്യം തെറ്റുകയും, അമ്പ്‌ മരത്തിന്റെ ഇലകളില്‍ പെട്ട ശബ്ദം   കേട്ട് ഇണക്കിളികള്‍ പറന്നു പോകുകയും  വേടന്‍ പാമ്പു കടിയാല്‍ മരിച്ചു  വീഴുകയും ചെയ്യുന്ന കാഴ്ചകണ്ട് ഇതുപോലൊരു സര്‍പ്പം ഞങ്ങളുടെ ( നളന്റെയും ദമയന്തിയുടെയും)  ജീവിതത്തില്‍ വന്നു ഞങ്ങളെ രക്ഷിക്കുമോ എന്നുള്ള ചിന്തയോടെ  ചില നടന്മാര്‍  വെളുത്ത നളനെ   അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. അടുത്ത രംഗത്തില്‍ നളന് സഹായിയായി സര്‍പ്പരാജനായ കാര്‍ക്കോടകന്‍ എത്തുന്നതിന്റെ സൂചനയെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള അവതരണമാണ് ഇവിടെ പ്രകടമാകുന്നത്.

കാര്‍ക്കോടകനില്‍ നിന്നും ശുഭപ്രതീക്ഷയുടെ സൂചന ലഭിക്കുന്ന ബാഹുകന്‍   എല്ലാ കഷ്ടതകളും മാറി ശുഭകരമായി പര്യവസാനിക്കുന്ന കാഴ്ചകളാണ് കാണുക.  ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ ബാഹുകനായി വരുമ്പോള്‍ "മാന്‍പ്രസവമാണ്" അവതരിപ്പിക്കുന്നത്.  ആരും തുണയില്ലാതെ കഷ്ടം അനുഭവിക്കുന്നവര്‍ക്ക് ഈശ്വരന്‍ തുണ ചെയ്യും എന്ന ആശയം ആണ് ഈ ആട്ടത്തിന്റെ ഉദ്ദേശം.  പ്രസവസമയമടുത്ത നിലയില്‍ ഗര്‍ഭിണിയായ ഒരു  മാനിനെ  ലക്ഷ്യമാക്കി അമ്പ്‌ എയ്യാന്‍ ശ്രമിക്കുന്ന ഒരു വേടന്‍, ഒരുഭാഗത്ത്  ക്രൂരനായ ഒരു സിംഹം, മറ്റൊരു ഭാഗത്ത് കാട്ടുതീ മറുഭാഗം പുഴ എന്നിങ്ങനെ മാനിനു രക്ഷ പെടുവാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയില്‍ ഈശ്വര കൃപയാല്‍ പെട്ടെന്ന് ഉണ്ടായ മിന്നലേറ്റ് വേടന്‍ മരിച്ചു വീഴുകയും, വേടന്‍ കുലച്ച അമ്പ്  ലക്ഷ്യം തെറ്റി സിംഹത്തിന്റെമേല്‍  തറയ്ക്കുകയും  സിംഹം മരിച്ചു വീഴുകയും (മിന്നലിനെയും ഇടിയെയും തുടര്‍ന്ന് ) മഴപെയ്തു കാട്ടുതീ അണയുകയും ചെയ്യുന്നു. മാന്‍ സുഖപ്രസവം കഴിഞ്ഞു   കുട്ടികളുമായി നടന്നു നീങ്ങുന്ന കാഴ്ചയാണ്  മാന്‍പ്രസവം എന്ന പേരില്‍ അവതരിപ്പിക്കുന്നത്‌. രക്ഷപെടുവാന്‍ ഒരു പഴുതും ഇല്ലാത്ത അവസ്ഥയിലുള്ള മാനിനു ഈശ്വരന്‍ തുണ ചെയ്തു.  മാനിനു ആപത്തുകള്‍ ഒഴിഞ്ഞു സുഖ പ്രസവം ഉണ്ടായി അതിന്റെ കുട്ടികളുമായി സന്തോഷത്തോടു നടന്നു നീങ്ങിയതു പോലെ തന്റെ ജീവിതത്തില്‍ സംഭവിച്ച വിപത്തുക്കള്‍ എല്ലാം നീങ്ങി വീണ്ടും ദമയന്തിയുമൊത്തു കൊട്ടാരത്തില്‍ ജീവിക്കുവാന്‍ ഈശ്വരന്‍ വഴിയൊരുക്കും എന്നൊരു  ശുഭപ്രതീക്ഷ ബാഹുകന് ഉണ്ടാകുന്നു എന്നതാണ് ഈ ആട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു അരങ്ങില്‍ എത്തുന്ന  വെളുത്ത നളനും ബാഹുകനും  വേടനെ ഉള്‍പ്പെടുത്തിക്കൊണ്ട്   ഒരേ പോലുള്ള വനകാഴ്ചകള്‍ അവതരിപ്പിക്കുന്ന രീതി ഉണ്ടാകാറുണ്ട്.  അപ്പോള്‍ ഒരു ആവര്‍ത്തന വിരസത  ആസ്വാദകര്‍ക്കിടയില്‍  ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. വെളുത്ത നളനായും ബാഹുകനായും ഒരു അരങ്ങില്‍ എത്തുന്ന കലാകാരന്മാര്‍ക്കിടയില്‍ ഒരു ധാരണ ഉണ്ടായാല്‍ ഈ ആവര്‍ത്തന വിരസത ഒഴിവാക്കാം എന്ന അഭിപ്രായം പരക്കെ ഉയര്‍ന്നിരുന്ന കാലം സ്മരണീയമാണ്.  ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ വെളുത്ത നളനും ശ്രീ.കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ബാഹുകനും ഉണ്ടായിട്ടുള്ള അരങ്ങുകളില്‍ ഒരേ പോലുള്ള വനകാഴ്ചകള്‍ അവതരിപ്പിക്കുമ്പോള്‍  അല്‍പ്പം പോലും ആവര്‍ത്തന വിരസത ഉണ്ടാകാതെ ഇതില്‍ ഏതു കൂടുതല്‍ ആകര്‍ഷകമായി എന്ന് വിലയിരുത്തുന്ന ആസ്വാദക സമൂഹവും ഉണ്ടായിരുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.  

ദക്ഷിണ കേരളത്തില്‍ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ എന്നിവരുടെ ബാഹുകന്‍ ഉണ്ടാകുമ്പോള്‍ വെളുത്ത നളന്‍ ചെയ്യുവാനുള്ള കൂടുതല്‍ അവസരം ശ്രീ. ചെന്നിത്തല ആശാന് ലഭിച്ചിരുന്നു. വനത്തില്‍ വിശ്രമിക്കുന്ന ഒരു കലമാനെയും ഒരു പേടമാനെയും വെളുത്ത നളന്‍ കാണുന്നു. കലമാന്‍ തന്റെ വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന കൊമ്പുകൊണ്ട് പേടമാന്റെ കണ്‍പുരികം ചൊറിഞ്ഞു കൊടുക്കുന്നു. അപ്പോള്‍ കലമാനിനു പേടമാന്റെ കണ്ണോ പുരികമോ കാണുവാന്‍ സാധിക്കുന്നില്ല.  അല്‍പ്പം ശ്രദ്ധ തെറ്റികലമാന്റെ കൊമ്പു കൊണ്ടാല്‍ നഷ്ടപ്പെടുന്നത് തന്റെ കണ്ണാണ് എന്ന് അറിഞ്ഞും  പേടമാന്‍ തന്റെ ഇണയെ വിശ്വസിച്ചു ചലിക്കാതെ കിടക്കുന്ന കാഴ്ച വെളുത്ത നളന്‍ കാണുന്നു. "ഒരു മൃഗം  തന്റെ ഇണയ്ക്ക് നല്‍കുന്ന വിശ്വാസം പോലും  തന്റെ പ്രിയതമയ്ക്ക് നല്‍കുവാന്‍ തനിക്കു സാധിച്ചില്ലല്ലോ എന്നും  താന്‍ ആപത്തു നിറഞ്ഞ കൊടുംകാട്ടില്‍  തന്റെ പ്രിയതമയെ ദയാലേശം  ഉപേക്ഷിച്ചു വന്നതിലുള്ള പാശ്ചാത്താപവുമാണ് ചെന്നിത്തല ആശാന്‍ അവതരിപ്പിച്ചു വന്നിരുന്നത്.

എല്ലാ അരങ്ങുകളിലും ഒരേ വനകാഴ്ച എന്ന രീതി ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൃഷ്ണന്‍ നായര്‍ ആശാന്റെ ബാഹുകനും ചെന്നിത്തല ആശാന്റെ വെളുത്ത നളനും ഉണ്ടാകുമ്പോള്‍ അണിയറയില്‍ വെച്ച്  കൃഷ്ണന്‍ നായര്‍ ആശാനോട് എന്താണ്  ഇന്നത്തെ വനകാഴ്ചയില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്ന സ്വഭാവം ചെന്നിത്തല ആശാന് ഉണ്ടായിരുന്നു. എന്നാല്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരിക്കലും എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയുന്ന അനുഭവം ഉണ്ടായിട്ടില്ല . എന്നാല്‍ താങ്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്  ചെന്നിത്തല ആശാനോട് തിരിച്ചു ചോദിക്കുകയും അതില്‍ നിന്നും  വ്യത്യാസമായി  അവതരിപ്പിക്കുക  എന്ന രീതി കൃഷ്ണന്‍ നായര്‍ ആശാന്‍ സ്വീകരിച്ചിരുന്നു . ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരു അരങ്ങില്‍ ബാഹുകനായി അവതരിപ്പിച്ച വനകാഴ്ചയും തുടര്‍ന്നുണ്ടായ ഒരു ആസ്വാദകന്റെ പ്രതികരണവും എന്റെ അടുത്ത ബ്ലോഗ്‌ പോസ്റ്റില്‍ കൂടി വായനക്കാര്‍ക്ക്   സമര്‍പ്പിക്കുന്നതാണ്.