പേജുകള്‍‌

2010, മേയ് 12, ബുധനാഴ്‌ച

ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-3)

രാമകൃഷ്ണപിള്ളയ്ക്ക് ഏറ്റവും തൃപ്തിയുണ്ടായിരുന്ന കൂട്ടുവേഷക്കാരൻ ചെന്നിത്തല ചെല്ലപ്പൻ പിള്ള ആയിരുന്നു. ബാലിവിജയത്തിൽ രാവണനും നാരദനും, സുഭദ്രാഹരണത്തിൽ ബലഭദ്രനും കൃഷ്ണനും, സൗഗന്ധികത്തിൽ ഹനുമാനും ഭീമനും, കിരാതത്തിൽ കാട്ടാളനും അർജുനനും, നിഴൽകുത്തിൽ ദുര്യോധനനും മാന്ത്രികനും ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ ഹരിശ്ചന്ദ്രൻ, രാജസൂയത്തിൽ ജരാസന്ധൻ ഭീമസേനൻ എന്നിങ്ങിനെയുള്ള കൂട്ടുവേഷങ്ങളുടെ അവതരണം ദക്ഷിണ കേരളത്തിലെ ആസ്വാദകർക്കു വളരെ താൽപ്പര്യം ആയിരുന്നു. 


                                   ഹരിപ്പാട്ട് ആശാനും ചെന്നിത്തല ആശാനും
                                              ഹരിപ്പാട്ട് ആശാന്‍ അണിയറയില്‍

കഥകളി അഭ്യാസത്തിനായി പല സ്ഥാപനങ്ങൾ ഉണ്ടായി. സ്ഥാപനങ്ങളിൽ കഥകളി അഭസിച്ച ദക്ഷിണ കേരള നടന്മാരും ഉണ്ടായി. അഭ്യാസ ബലവും മുദ്രകളുടെ വടിവും കലാശത്തിന്റെ ഭംഗിയും എല്ലാം സ്ഥാപന നടന്മാരിൽ അധികം പ്രകടമാണ് എന്ന അഭിപ്രായം കഥകളി ആസ്വാദകരിൽ ഉണ്ടായിരുന്നു എങ്കിലും രാമകൃഷ്ണപിള്ളയുടെയും ചെല്ലപ്പൻ പിള്ളയുടെയും കൂട്ടുവേഷങ്ങളോട് ആസ്വാദകർക്ക് മാത്രമല്ലാ പല കലാകാരന്മാർക്കും പ്രിയം ഉണ്ടായിരുന്നു. സാധാരണ കഥകളി ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന നിഴൽകുത്ത് കഥയിൽ പരികർമ്മി എന്ന ഒരു കഥാപാത്രം കഥാകൃത്തിന്റെ സൃഷ്ടിയല്ല. ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ പ്രസിദ്ധിനേടി വന്നപ്പോൾ മന്ത്രവാദ രംഗത്തിന് ഒരുക്കിന് ഒരു സഹായി എന്ന ഉദ്ദേശത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയതാണ്. കാലം പരികർമ്മിയെ ഒരു കോമഡിക്കാരനാക്കി മാറ്റി. ദുര്യോധനൻ നൽകുന്ന ഒരുക്കുകൾ കൊണ്ട് പാണ്ഡവന്മാരെ നിഴൽകുത്തി കൊന്നുകൊള്ളാം എന്ന് മാന്ത്രികൻ സമ്മതിച്ചശേഷം ഒരുക്കുകളുമായി എത്തുന്ന കൊട്ടാരത്തലെ സേവകനാണ് പരികർമ്മി. അപ്പോൾ രംഗത്ത് മൂന്നു പരികർമ്മിമാർ ആയലോ, അതും സ്ഥാപനത്തിലെ  നടന്മാരാണെങ്കിൽ.


കൊല്ലം ജില്ലയിൽ പോരുവഴി പെരുന്തുരുത്തി മലനട എന്ന് അറിയപ്പെടന്ന ഒരു പ്രസിദ്ധ ക്ഷേത്രം ഉണ്ട്. മദ്യവും കോഴിയുമെല്ലാം  അവിടെ നേർച്ചയായി എത്തും. മാന്ത്രീക ബന്ധമുള്ള അവിടുത്തെ പ്രതിഷ്ഠ ദുര്യോധനൻ എന്നാണ് സങ്കൽപ്പം. അതുകൊണ്ടു തന്നെ ദുര്യോധനൻ സന്തോഷവനായി കാണുന്ന നിഴൽകുത്ത് കഥകളി അവിടെ പ്രധാനമാണ്. ഒരിക്കൽ (രാജൻ എന്ന വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ വെച്ച് ഉരുട്ടി കൊന്ന കേസ് (രാജൻ കേസ്) ജനങ്ങളുടെ മനസിൽ നിറഞ്ഞു നിന്നിരുന്ന കാലം) സീതാസ്വയംവരവും നിഴൽകുത്തും അവിടെ അവതരിക്കപ്പട്ടു. നിഴൽകുത്തിൽ രാമകൃഷ്ണപിള്ളയുടെ ദുര്യോധനൻ ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ. പാണ്ഡവരെ നിഴൽകുത്തി കൊല്ലാൻ ആവശ്യപ്പെടുന്ന ദുര്യോധനനും ആ ഗതി പിഴയ്ക്കുന്ന കർമ്മം ചെയ്യില്ലാ എന്നു മാന്ത്രികനും. ദുര്യോധനൻ മാന്ത്രികനെ ഉപദ്രവിക്കുന്നു. അപ്പോഴതാ പ്രവേശിക്കുന്നു മൂന്നു കഥാപാത്രങ്ങൾ. പരികർമ്മിമാർ എന്നോ രാജഭടന്മാർ എന്നോ എന്തു വേണമെങ്കിലും പേരിടാം. മൂന്നു പേരും ദുര്യോധന മഹാരാജാവിനെ വണങ്ങി. അങ്ങയുടെ ആജ്ഞ അനുസരിക്കാത്ത ഈ മാന്ത്രികനെ ഞങ്ങൾ ശിക്ഷിക്കാം. ഞങ്ങൾ ഇവനെ കിടത്തി ഉലക്ക കൊണ്ട് ഉരുട്ടിച്ച് ഇവനെ കൊണ്ട് അങ്ങയുടെ ഇഷ്ട കൃത്യം ചെയ്യാൻ സമ്മതിപ്പിച്ചു കൊള്ളാം എന്നു പറഞ്ഞ് മാന്ത്രികനെ പിടിച്ചു താഴെ കിടത്തുവാൻ ഒരു ശ്രമവും നടത്തി. ഫലിത രസപ്രിയനായ കലാണ്ഡലം കേരളവർമ്മയും, കലാണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും, മയ്യനാട് (RLV) കേശവൻ പോറ്റിയും ആയിരുന്നു ഈ മൂവർ. ഇവർ പരികർമ്മിമാരായി രംഗത്തെത്തും എന്ന് രാമകൃഷ്ണപിള്ളയ്ക്കോ ചെല്ലപ്ൻ പിള്ളയ്ക്കോ ഒരു മുന്നറിയിപ്പും നൽകാതെ വളരെ രഹസ്യമായ ഒരു പദ്ധതിയാണ് ചെയ്തത്. കലാകാരന്മാരിൽ സ്ഥാപന നടന്മാര്‍ എന്നോ  സ്ഥാപന ബന്ധമില്ലാത്ത നടന്മാര്‍ എന്നോ വ്യത്യാസമില്ലാത്ത ആത്മാർത്ഥമായ സഹകരണത്തിന് ഇതിൽപ്പരം എന്ത് ഉദാഹരണമാണ് വേണ്ടത്. 
                
1986-ൽ ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ അറുപതാമത് ജന്മദിനം ഹരിപ്പാട് തലത്തോട്ടാ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് ഭംഗിയായി ആഘോഷിച്ചു. ധാരാളം കഥകളി കലാകാരന്മാരും ആസ്വാദകരും പങ്കെടുത്ത ആഘോഷങ്ങളിൽ കഥകളിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിരുന്നത് നിശ്ചയിച്ചിരുന്ന കഥയ്ക്കനുസരിച്ചുള്ള ചുരുക്കം നടന്മാർ മാത്രം. നളചരിതം ഭാഗം രണ്ടും രംഭാപ്രവേശവും ആയിരുന്നു അന്ന് നിശ്ചയിച്ചിരുന്ന കഥകൾ. നളചരിതത്തിൽ  ശ്രീ. മങ്കൊമ്പു ശിവശങ്കരപിള്ളയുടെ നളൻ, ശ്രീ. കലാമണ്ഡലം (ഓയൂര്‍ ) രാമചന്ദ്രന്റെ  ദമയന്തി, ശ്രീ. മടവൂർ വാസുദേവൻ നായരുടെ പുഷ്ക്കരൻ,  ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ കാട്ടാളൻ. രംഭാപ്രവേശത്തിൽ ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ രാവണൻ, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയുടെ രംഭ എന്നിങ്ങനെ നിശ്ചയിച്ചിരുന്ന വേഷങ്ങൾ. കളി ആരംഭിക്കുന്നതിനു  മുൻപ് ശ്രീ. കലാമണ്ഡലം കേരളവർമ്മ തലത്തോട്ടാ മഹാദേവർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. സഹപ്രവർത്തകനായ  കേരളവർമ്മ എത്തിയ  സ്ഥിതിക്ക് അദ്ദേഹത്തിന് ഒരു വേഷം നൽകി മാനിക്കണം എന്ന തോന്നൽ ചെല്ലപ്പൻ പിള്ളയ്ക്ക് ഉണ്ടായി. അതിന് സുഗമമായ മാർഗ്ഗവും കണ്ടെത്തി. അണിയറയിൽ എഴുതി വെച്ചിരുന്ന വേഷത്തിന്റെ ലിസ്റ്റിൽ രാമകൃഷ്ണപിള്ളയെ കൊണ്ടു തന്നെ ഒരു ചെറിയ മാറ്റം ചെയ്യിപ്പിച്ചു. കാട്ടാളവേഷം കലാമണ്ഡലം കേരളവർമ്മയ്ക്കു നൽകി. രംഭാപ്രവേശത്തിൽ രാമകൃഷ്ണപിള്ളയുടെ രാവണനോടൊപ്പം ഉള്ള ദൂതൻ ചെല്ലപ്പൻ പിള്ളയ്ക്കും. ഇതും കലാകാരന്മാർ തമ്മിലെ സഹകരണം വെളിപ്പെടുത്തുന്ന മറ്റൊരു തെളിവാണ്.

 പത്മശ്രീ.  ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ , പത്മശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ , ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ എന്നിവരുടെ കീചകന് ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള വലലനായും  ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ പിള്ളയുടെ കീചകന് ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ വലലനായും വേഷമിട്ടു  കണ്ടിട്ടുണ്ട്.ഒരിക്കൽ ശ്രീ. രാമകൃഷ്ണപിള്ള വലലന്റെ  വേഷമിടാതെ തന്നെ ഒരു മല്ലനെ അടക്കിയ ഒരു കഥയും  ഉണ്ട്. പിള്ളയുടെ ചെറുപ്പത്തിൽ പരവൂർ കഥകളി യോഗത്തിലെ നടനായി കുറച്ചു കാലം കഴിഞ്ഞിരുന്നു. ആ കളിയോഗത്തിന് കളി ഇല്ലെങ്കിൽ മാത്രമേ മറ്റു കളികൾക്കു പോകാൻ അനുവാദമുള്ളൂ. ഉത്സവ സീസൺ ആയാൽ പരവൂരിൽ തന്നെ താമസിക്കണം. ആഹാരവും താമസ സൗകര്യവും എല്ലാം കഥകളിയോഗം മാനേജരുടെ ചുമതലയിലാണ്. അന്ന് രാമകൃഷ്ണപിള്ളയെ കൂടാതെ ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ആലാ വാസുദേവൻ നമ്പ്യാതിരി, മുഖത്തല ചെല്ലപ്പൻ പിള്ള (കഥകളി സംഗീതം വിട്ട് പിന്നീട് ഭാഗവത പാരായണത്തിലേക്കു മാറി ശ്രീ.മുഖത്തല ചെല്ലപ്പൻ പിള്ള) തുടങ്ങിയവർ കളിയോഗത്തിൽ ഉണ്ടായിരുന്നു. ഒരു നാൾ കളി കഴിഞ്ഞ് ഇവർ താമസസ്ഥലത്ത് എത്തി, ശരീരമാസകലം എണ്ണ തേച്ച് കുളിക്കുവാനുള്ള തയ്യാറെടുപ്പിൽ ഇരിക്കുമ്പോൾ ആടിനെ വാങ്ങി വിൽപ്പന ചെയ്യുന്ന സുമാർ നാൽപ്പത്തി അഞ്ചുവയസ്സു തോന്നിപ്പിക്കുന്ന ഒരു മുസൽമാൻ അവിടെ എത്തി. സംസാരമദ്ധ്യേ കഥകളിക്കാരുടെ അഭ്യാസം, ചവിട്ടിത്തിരുമ് ഇവയെല്ലാം കേട്ട് അറിഞ്ഞപ്പോൾ ആഗതന് രസകരമായി. താൻ ഒരു അഭ്യാസിയാണെന്നും കഥകളി അഭ്യാസികളായ നിങ്ങളിൽ ആർക്കെങ്കിലും എന്നെ മൽപ്പിടുത്തത്തിൽ അടക്കാമോ എന്നായി അയാൾ. ആദ്യം ഇവരാരും ഈ വെല്ലുവിളിയോട് താൽപ്പര്യം കാട്ടിയില്ല. കാരണം മൽപ്പിടുത്തം നടത്തി കയ്യോ കാലോ ഒടിഞ്ഞാൽ പിന്നെ കളിയ്ക്കു പോകാൻ സാധിക്കില്ലല്ലോ! എന്നാൽ മുസൽമാനുണ്ടോ വിടുന്നു. അയാൾ ആവേശത്തോടെ ഉച്ചത്തിൽ വെല്ലുവിളിക്കാൻ തുടങ്ങി. വെല്ലുവിളി ശബ്ദം കേട്ട് അയൽവാസികളും  എത്തിയപ്പോൾ കലാകാരന്മാർക്ക് വിരാടരാജധാനിയിൽ മല്ലനെയാണ്  ഓര്‍മ്മയില്‍ എത്തിയത് . ഈ മല്ലനെ ആരെങ്കിലും നേരിട്ടേ പറ്റൂ . അതിന് പറ്റിയ ഒരു വലലൻ ഈ കൂട്ടത്തിൽ ആര്? ആകാരം കൊണ്ടും ധൈര്യശക്തി കൊണ്ടും ഈ മല്ലനെ നേരിടാൻ പറ്റിയ വലലനായി കണ്ടത് രാമകൃഷ്ണപിള്ളയെ തന്നെ. സുഹൃത്തുക്കളും അയൽവാസികളും പിള്ളയെ ഈ മല്ലനെ അടക്കാൻ പിള്ളയെ നിർബ്ബന്ധിക്കാൻ തുടങ്ങിയപ്പോൾ മല്ലൻ ധരിച്ചിരുന്ന ഷർട്ട് ഊരി വെച്ച് മൽപ്പിടുത്തത്തിന് തയ്യാറെടുത്ത് ഗുസ്തിമുറകൾ പ്രകടിപ്പിക്കാൻ തുടങ്ങി. സുഹൃത്തുക്കളുടെയും അയൽവാസികളുടെയും പ്രേരണയും ആരവാരവും മുഴങ്ങിയപ്പോൾ  ഗുസ്തിമുറകൾ പ്രകടിപ്പിച്ചു കൊണ്ടിരുന്ന മല്ലന്റെ ശരീരത്തേക്കു പിള്ള പെട്ടെന്ന് ചാടി വീണു. മല്ലന്റെ രണ്ടു കൈകളും ചേർത്തുവെച്ച് ഒരു പിടി. അതെ വലലന്റെ പിടി! സുമാർ അരമണി നേരത്തെ മൽപ്പിടിത്തത്തം. ഒടുവിൽ മല്ലൻ തോൽവി സമ്മതിച്ച ശേഷമാണ് വലലൻ പിടി വിട്ടത്. 


                     നളൻ, ബ്രാഹ്മണൻ, മണ്ണാൻ, ദുര്യോധനൻ : ശ്രീ. രാമകൃഷ്ണ പിള്ള .

                         ഹംസം ( ഓയൂർ) , മണ്ണാത്തി ( മങ്കൊമ്പ് ), മാന്ത്രികൻ  (ചെന്നിത്തല)

“ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി” എന്ന വരി ഉൾപ്പെടുത്തിക്കൊണ്ട് “ഉത്തരാസ്വയംവരം കഥകളി കാണുവാൻ” എന്ന സിനിമാ ഗാനം എഴുതിയ ശ്രീകുമാരൻ തമ്പി ഈ കഥ അറിഞ്ഞിരുന്നുവോ എന്ന് അറിവില്ല.

2010, മേയ് 5, ബുധനാഴ്‌ച

ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-2)

                                   Sri. Harippad Ramakrishna Pillai

ഹരിപ്പാട്ടു രാമകൃഷ്ണപിള്ളയുടെ ആട്ടങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. ഉദാഹരണമായി കർണ്ണശപഥം കഥ തന്നെ എടുക്കാം. മഹാഭാരതയുദ്ധത്തിൽ ദുര്യോധനന് ജീവഹാനി സംഭവിക്കും എന്ന് ഭയക്കുന്ന ഭാനുമതിയെ ദുര്യോധനൻ ആശ്വാസിപ്പിക്കാൻ ശ്രമിക്കുന്നതാണ് ആദ്യരംഗം. ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവ പക്ഷത്താണ് അതുകൊണ്ട് വിജയം പാണ്ഡവർക്കാവില്ലേ എന്ന ഭാനുമതിയുടെ ചോദ്യത്തിന് ഉത്തരമായി ദുര്യോധനൻ യുദ്ധത്തിൽ തന്റെ പക്ഷത്തു നിൽക്കണം എന്ന് കൃഷ്ണനെ ക്ഷണിക്കാൻ ചെന്നതും അപ്പോൾ കൃഷ്ണൻ നിദ്രയിൽ ആയിരുന്നതും ഉണർന്നപ്പോൾ ആദ്യം കൃഷ്ണന്റെ കാൽക്കൽ ഇരുന്ന അർജുനനെ കണ്ടു, പിന്നീട് തലയ്ക്കൽ ഇരുന്ന ദുര്യോധനനെയും. രണ്ടുപേരുടെയും ആവശ്യം ഒന്ന്. ആദ്യം കണ്ട അർജുനനനോട് ഒപ്പം കൃഷ്ണൻ. കൃഷ്ണന്റെ സൈന്യം മുഴുവനും ദുര്യോധനനോട് ഒപ്പവും. യുദ്ധത്തിൽ കൃഷ്ണൻ ആയുധം തൊടുക പോലും ഇല്ലെന്ന് ഒരു സത്യവും. ഇതാണ് ദുര്യോധനൻ ഭാനുമതിയോട് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കഥ. പിള്ളയുടെ ദുര്യോധനനിൽ ഈ കഥയൊന്നും പ്രതീക്ഷിക്കുകയേ വേണ്ടാ. ആട്ടത്തിൽ മിതത്വം, അതാണല്ലോ കഥകളി നടനു വേണ്ടിയ ഗുണങ്ങളിൽ ഒന്ന്. അത് ഇവിടെ ഉണ്ടാകും. കൃഷ്ണനോ? (പുശ്ചത്തിൽ) യുദ്ധത്തിൽ ആയുധം എടുക്കില്ല. ആ കള്ളൻ വെണ്ണ കട്ടു തിന്നാനും ഗോപികമാരുടെ വസ്ത്രം കവരാനും നടന്നു കൊള്ളും എന്നു പറഞ്ഞ് നിസ്സാരമായി അവസാനിപ്പിക്കും. ഇതു ശരിക്കും സാധാരണ ആസ്വാദകന്റെ മനസിൽ ചെന്നെത്തുകയും ചെയ്യും.
കർണ്ണനും കുന്തിയും തമ്മിലുള്ള സംഗമം ദൂതൻ വഴി മനസിലാക്കുന്ന ദുശാസനൻ വിവരം ദുര്യോധനനെ അറിയിക്കുന്നു. കർണ്ണനെ രാത്രിയിൽ വധിക്കാൻ അനുവാദം ചോദിക്കുന്നുണ്ട് ദുശാസനൻ. തസ്സമയം കുപിതനായ ദുര്യോധനൻ കർണ്ണന്റെ നിരപരാധിത്തം ഞാൻ നിനക്കു തെളിയിച്ചു തരാം കർണ്ണനെ കൂട്ടി വരൂ എന്ന് ആജ്ഞാപിക്കുന്നു. കർണ്ണന്റെ നിരപരാധിത്തം മനസിലായ ശേഷം ദുര്യോധനൻ ദുശാസനന് ഒരു താക്കീത് നൽകുന്നുണ്ട്. ഇനി പിള്ളയുടെ കർണ്ണശപഥത്തിലെ ദുര്യോധനാണെങ്കിൽ ഈ ഭാഗത്തെ ഇളകിയാട്ടം ദുശാസനനായി വരുന്ന കലാകാരനെ ആശ്രയിച്ചിരിക്കും. പിള്ളയ്ക്കു പിടിച്ച വേഷക്കാരാണ് ദുശാസനൻ എങ്കിൽ “ ഇവൻ ഒരു എടുത്തു ചാട്ടക്കാരനാണ്. മനസിൽ കപടമൊന്നും ഇല്ല. നമ്മുടെ സഹോദരനല്ലേ നമുക്കു ക്ഷമിക്കാം” എന്നാവും രംഗത്ത് അവതരിപ്പിക്കുക. ഇനി അണിയറയിൽ പൊങ്ങച്ചം പറയുന്ന ഒരു നടനാണ് ദുശാസനൻ എങ്കിൽ “നിനക്ക് എടുത്തുചാട്ടം കുറെ കൂടുന്നുണ്ട്. കർണ്ണനെ തെറ്റിധരിച്ചതിന് ശിക്ഷയായി എണ്ണി പത്ത് ഏത്തം ഇടീച്ചിരിക്കും.

ദുര്യോധനവധത്തിൽ ദൂതു രഗത്തിൽ ദൂതിന്റെ പകുതിയിലാവും ദുശാസനൻ പ്രവേശിക്കുക. പ്രിയമുള്ള നടനാണ് ദുശാസനൻ എങ്കിൽ ദൂതു രംഗത്തിനു പോകുമ്പോൾ ദുശാസനനെയും കൂട്ടിയാവും പിള്ളയുടെ ദുര്യോധനൻ പോവുക. “പാരിലിന്നൊരു മന്ദിരം നൃപാ പാണ്ഡവർക്കു കൊടുക്കണം” എന്ന് ആയാൽ ദുശാസനനോട് ഒരു ചോദ്യവും ഉണ്ട്.
ഒരു വീട് ! കൊടുത്തേക്കാം അല്ലേ? (ദുശാസനൻ പാടില്ല എന്നല്ലേ പറയൂ ) (ദുശാസനനെ ഒന്നു കൈകൊണ്ടു മെല്ലെ തട്ടി)പോടാ! ഞാൻ കൊടുക്കുമോടാ ?
മാങ്കുളമാണ് കൃഷ്ണനെങ്കിൽ ദുശാസനൻ ദൂതിൽ കൂടുതൽ സ്വാതന്ത്ര്യം കാണിച്ചാൽ അതിന് എതിരായി പ്രതികരിക്കും. “ഞാൻ രാജാവിനോടാണ് സംസാരിക്കുന്നത് എന്നാവും കൃഷ്ണൻ. അപ്പോൾ (പ്രിയമുള്ള നടനാണ് ദുശാസനൻ എങ്കിൽ) ദുശാസനനെ പിടിച്ചു കൊണ്ട് ഇവൻ എന്റെ സഹോദരനാണ്. ഇവന് അതിനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട് എന്നാവും പിള്ളയുടെ ദുര്യോധനൻ. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചില ദുശാസനന്മാരോട് ശബ്ദം ഉണ്ടാക്കാതെ നിൽക്കുക. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി എന്ന് ഒരു താക്കീതാവും നൽകുക.
ഒരിക്കൽ തിരുവല്ലായിൽ ഒരു വഴിപാട് കളിക്ക് രജസൂയവും സന്താനഗോപാലവും കഥകളാണ് നിശ്ചയിച്ചിരുന്നത്. പിളളയുടെ ജരാസന്ധൻ. സന്താനഗോപാലത്തിൽ ബ്രാഹ്മണനും രജസൂയത്തിലെ ഒരു ബ്രാഹ്മണനും ഒരു പ്രസിദ്ധ നടനു തന്നെയാണ് നിശ്ചയിച്ചിരുന്നത്. ഈ നടന് ഒരു കഥകളി സ്ഥാപനത്തിൽ കഥകളി അദ്ധ്യാപകനായി (പ്രൊഫസർ) നിയമിതനായ ശേഷം ആദ്യമായി തിരുവല്ലായിൽ ഒരു കളിക്ക് എത്തിയതാണ്. അതിന്റെ പൊങ്ങച്ചം അണിയറയിൽ കാണിക്കണ്ടേ? ചില ആസ്വാദകരുമായി അണിയറയിൽ ഈ നടൻ സ്ഥാപനത്തിലെ വിശേഷങ്ങൾ പങ്കിട്ടു കൊണ്ടിരുന്നപ്പോഴാണ് മുഖത്തെ തേപ്പിനായി പിളള ഇരുന്നത്. നടൻ തന്റെ പദവിയുടെ വലിപ്പം പിള്ള കൂടി അറിയട്ടെ എന്നു കരുതി “ഇനി രാജസൂയത്തിലെ ബ്രാഹ്മണന്റെ വേഷത്തിനൊക്കെ എന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല” എന്നൊരു ഡയലോഗ് തട്ടിവിട്ടു. ഇതു മനസിലാക്കിയ പിള്ള “എങ്കിൽ പ്രൊഫസർ കെട്ടിക്കോളൂ ജരാസന്ധൻ, ഞാൻ ബ്രാഹ്മണൻ ആയിക്കോളാം” എന്നായി മറുപടി. അതോടെ ആ നടൻ രാമകൃഷ്ണപിള്ള ഉളളപ്പോൾ പൊങ്ങച്ചം പറയുന്നതു അവസാനിപ്പിച്ചു.
എനിക്ക് രാമകൃഷ്ണപിള്ളയുടെ ധാരാളം പച്ചവേഷങ്ങൾ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. കൃമ്മീരവധത്തിൽ ധർമ്മപുത്രർ കാലകേയവധത്തിൽ അർജ്ജുനൻ, രുഗ്മാംഗദചരിതത്തിൽ രുഗ്മാംഗദൻ, നളചരിതത്തിൽ നളൻ, ബാഹുകൻ എന്നീ വേഷങ്ങൾ അധികവും കണ്ടിട്ടുള്ളത് ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഴിപാട്ടു കളികളിലാണ്. കൊല്ലം ജില്ലയിലെ പല ക്ഷേത്രകളികളിലും രാമകൃഷ്ണപിള്ളയ്ക്ക് കർണ്ണൻ, അർജ്ജുനൻ തുടങ്ങിയ പച്ച വേഷങ്ങളാവും നിശ്ചയിക്കുക. ഒരിക്കൽ കൊല്ലത്ത് ഒരു കളിക്ക് കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ ബ്രാഹ്മണനും രാമകൃഷ്ണപിള്ളയുടെ അർജുനനുമായി ഒരു സന്താനഗോപാലം നടന്നു. ഇളകിയാട്ടത്തിൽ ബ്രാഹ്മണൻ അർജുനനെ കൊണ്ട് മൂന്നു സത്യം ചെയ്യിക്കുക പതിവാണ്.. കൃഷ്ണൻ നായർ ആശാന്റെ ഒരു താൽപ്പര്യവും അരങ്ങത്തു നടന്നില്ല. “ഞാൻ ക്ഷത്രിയനാണ്. ഒരു സത്യം ചെയ്താൽ അതു പാലിക്കും. അതാണ് ക്ഷത്രിയധർമ്മം” അല്ലാതെ പലമുറ സത്യം ചെയ്യുകയല്ല എന്ന നിലപാടിൽ ഉറച്ചുനിന്നു രാമകൃഷ്ണപിള്ളയുടെ അർജുനൻ. കളി ഭംഗിയായി സമാപിച്ചു എങ്കിലും കൃഷ്ണൻ നായർ ആശാന് ഒട്ടും തന്നെ തൃപ്തിയായില്ല. ഒരു ആഴ്ചക്കുള്ളിൽ തന്നെ ഏവൂർ ക്ഷേത്രത്തിൽ ഒരു കഥകളി. കൃഷ്ണൻനായർ ആശാൻ, ഹരിപ്പാട് രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ചമ്പക്കുളം പാച്ചുപിള്ള, ചിറക്കര മാധവൻ കുട്ടി തുടങ്ങിയ നടന്മാരാണ് ക്ഷണിക്കപ്പെട്ടിരുന്നത്. അണിയറയിൽ വേഷത്തിന്റെ ലിസ്റ്റു കണ്ടപ്പോൾ കൃഷ്ണൻനായർ ആശാന് ശുണ്ഠിയായി. കൃഷ്ണൻ നായർ ആശാന്റെ സന്താനഗോപാലത്തിൽ ബ്രാഹ്മണനും രാമകൃഷ്ണപിള്ളയുടെ അർജുനനുമാണ് നിശ്ചയിച്ചിരിക്കുന്നത്. അർജുനനെ മാറ്റിക്കിട്ടണം എന്ന ആവശ്യവുമായി കളിയോഗം മാനേജർ ഏവൂർ പരമേശ്വരൻ നായരെയും കളിയുടെ ചുമതലക്കാരെയും ആശാൻ സമീപിച്ചു. രാമകൃഷ്ണപിള്ളയോടും ചെന്നിത്തലയോടും ആലോചിച്ചാണ് വേഷം തീരുമാനിച്ചതെന്നും ഇനി വേഷം മാറ്റാനാവില്ലെന്നായി ചുമതലക്കാർ. ആശാൻ അർജുനനെ മാറ്റിക്കിട്ടണം എന്ന ആവശ്യപ്പെട്ട് കളിയുടെ ചുമതലക്കാരുമായി സംവാദത്തിലാണെന്ന് അറിഞ്ഞ് അവിടെ എത്തിയ രാമകൃഷ്ണപിള്ള, ആശാനെ സമാധാനിപ്പിച്ച് അണിയറയിലേക്ക് കൂട്ടിപ്പോയി. വേഷത്തിന് മാറ്റം ഇല്ലാതെ കളി നടന്നു. അന്നത്തെ രാമകൃഷ്ണപിള്ളയുടെ അർജുനൻ ആശാന്റെ ബ്രാഹ്മണനോട് വളരെ യോജിച്ചു പോവുകയുണ്ടായി. കളികഴിഞ്ഞ് വളരെ സന്തോഷത്തോടെ അണിയറയിൽ എത്തിയ ആശാൻ ഒരു കമന്റും പാസാക്കി. “ക്ഷത്രിയൻ ഒരു സത്യമേ ചെയ്യുകയുള്ളൂ. അതു പാലിക്കുകയും ചെയ്തു”. അർജുനനെ മാറ്റിക്കിട്ടണം എന്നു ശഠിച്ച ആശാനെ അണിയറയിലേക്ക് കൂട്ടി പോകുമ്പോൾ രംഗത്ത് ആശാനോട് സഹകരിച്ചു പ്രവർത്തിച്ചു കൊള്ളാമെന്ന് പിള്ള ഉറപ്പു കൊടുത്തിരുന്നുവത്രേ. അതാണ് ആശാൻ സൂചിപ്പിച്ച സത്യം.
(തുടരും)