പേജുകള്‍‌

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

മാവേലിക്കര കഥകളി ആസ്വാദകസംഘം അവതരിപ്പിച്ച ലവണാസുരവധം കഥകളി

മാവേലിക്കര  കഥകളി ആസ്വാദകസംഘം സംഘടിപ്പിച്ച ഓണക്കൂട്ടം പരിപാടികളുടെ ഭാഗമായി 2014, സെപ്തംബർ 10-ന് മാവേലിക്കര ഗവ: TTI ആഡിറ്റോറിയത്തിൽ (ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള നഗർ) വൈകിട്ട് ആറുമണി മുതൽ ലവണാസുരവധം കഥകളി അവതരിപ്പിക്കുകയുണ്ടായി. മണ്ണാനും മണ്ണാത്തിയും തമ്മിലുള്ള ഗൃഹകലഹമാണ് ആദ്യം അവതരിപ്പിച്ച രംഗം. 

ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമൻ അയോദ്ധ്യ ഭരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അയോദ്ധ്യാ നഗര പരിസരത്തിൽ താമസിച്ചിരുന്ന ഒരു മണ്ണാന്റെ ഗൃഹത്തിൽ നടന്ന   കലഹമാണ് രംഗത്തിന്റെ ഇതിവൃത്തം. മാതൃ ഗൃഹത്തിൽ ചില ദിനങ്ങൾ താമസിച്ചു മടങ്ങിയെത്തിയ പത്നിയായ മണ്ണാത്തിക്ക് പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് മണ്ണാൻ മർദ്ദിക്കുകയും അപമാനിക്കുകയും ബന്ധം ഉപേക്ഷിച്ച് വീട്ടിൽ നിന്നും  പുറത്താക്കപ്പെടുകയും ചെയ്യുന്നു. "രാവണനഗരമായ ലങ്കയിൽ താമസിച്ചു മടങ്ങിയെത്തിയ സീതയെ സ്വീകരിച്ച രാമനെപ്പോലെ അന്യഗൃഹത്തിൽ താമസിച്ചു മടങ്ങിയെത്തിയ നിന്നെ സ്വീകരിക്കുവാൻ ഞാൻ വിഡ്ഢിയല്ല" എന്നായിരുന്നു മണ്ണാന്റെ തീരുമാനം (ഈ ഗൃഹകലഹം ചാരന്മാർ മൂലം അറിഞ്ഞപ്പോഴാണ് സീതയെ വനത്തിൽ ഉപേക്ഷിക്കുവാൻ ശ്രീരാമൻ തീരുമാനിച്ചത് ).

 തികച്ചും ലോകധർമ്മിയായ അവതരണമാണ് രംഗത്തിനുള്ളത്. മണ്ണാൻ വിശപ്പോടും ദാഹത്തോടും വീട്ടിൽ എത്തുന്നതും വീട്ടിൽ സ്വപത്നിയെ തേടുന്നതും, അവൾ ഇല്ലെന്നു മനസിലാക്കുമ്പോൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറുകയും, വിശപ്പ് അകറ്റുവാൻ ആഹാരം തേടി ഓരോ പാത്രങ്ങളും തുറന്നു നോക്കുകയും, അതിൽ ആഹാരം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരികുടിച്ച് വിശപ്പ് ശമിപ്പിക്കുകയും, സൂക്ഷിച്ചു വെച്ചിരുന്ന മുറുക്കാൻ പൊതിയഴിച്ച് മുറുക്കിയശേഷം അവൾ എന്നോടെ പറയാതെ എവിടെപ്പോയി?, വരട്ടെ അവൾ, ശിക്ഷിക്കുന്നുണ്ട് എന്ന് ഉറപ്പിച്ച് വടിയുമായി മണ്ണാൻ കാത്തിരുന്നു. ഈ സമയം മണ്ണാത്തി അവിടെയെത്തുന്നു. മണ്ണാത്തിയുടെ അടിമുടി സംശയത്തോടെ വീക്ഷിച്ചുകൊണ്ട് മണ്ണാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണ്ണാത്തി ഉത്തരം നൽകിയെങ്കിലും വിശ്വസിക്കുവാൻ മണ്ണാൻ തയ്യാറായില്ല. മണ്ണാന്റെയും മണ്ണാത്തിയുടെയും വിവാഹത്തിന് മുൻപ് അവർക്കിടയിൽ നടന്നിട്ടുള്ള ബന്ധങ്ങൾ വരെ പരസ്പരം വിവാദിച്ചു. കുടുംബ പ്രാരാബ്ദം പോറ്റുവാൻ രാജ്യത്തെ ജനങ്ങളുടെ  വീടുകൾ തോറും നടന്ന് അഴുക്കു വസ്ത്രങ്ങൾ സംഭരിക്കുകയും അവ അലക്കി, ഉണക്കി, ജനങ്ങളെ ഏൽപ്പിച്ച് അവർ നൽകുന്ന പണം കുറവ് എന്ന് തോന്നുമ്പോൾ പ്രാരാബ്ദം പറഞ്ഞ് പണം കൂടുതൽ വാങ്ങിയിട്ടുള്ള തന്റെ പങ്കിനെ മണ്ണാത്തി ഓർമ്മിപ്പിച്ചു. കുടുംബനാഥനായ മണ്ണാൻ പലപ്പോഴും മദ്യത്തിന് അടിമപ്പെട്ട് അലസനായി കഴിയുകയും മദ്യപിച്ച് ശർദ്ദിക്കുകയും  ദേഹോപദ്രവം ചെയ്യുകയും  ചെയ്തിരുന്നു എന്നും  മണ്ണാനെ കുറ്റപ്പെടുത്തുകയും ചെയ്തു.  വിവാഹത്തിനു മുൻപ് മണ്ണാത്തിയുടെ പിതാവിന് മദ്യം നൽകി അബോധവാനാക്കിയശേഷം പീഡിപ്പിക്കുവാൻ ശ്രമിച്ചില്ലേ? എന്നും മണ്ണാനെ മണ്ണാത്തി കുറ്റപ്പെടുത്തി. ഭർത്താവിനെ സ്വാന്തനപ്പെടുത്തുവാൻ മണ്ണാത്തി പലമുറ ശ്രമിച്ചും പരാജിതയായി. ഒടുവിൽ വിവാഹ ബന്ധം മുറിക്കുവാനായി മണ്ണാൻ മണ്ണാത്തിയുടെ താലി പിടിച്ച് പൊട്ടിച്ചു. ബന്ധം മുറിഞ്ഞ നിലയിൽ മണ്ണാത്തി തന്റെ പിതാവിൽ നിന്നും മണ്ണാൻ സ്വീകരിച്ച സ്ത്രീധനങ്ങളും തിരികെ വാങ്ങി മണ്ണാത്തി പിരിയുന്നതായിട്ടായിരുന്നു അവതരണം. മാറത്തടിയും നിലവിളിയും ഒരു സ്ത്രീയ്ക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടാകരുതേ! എന്നുമൊക്കെ  മണ്ണാത്തിയുടെ അവതരണത്തിൽ ഉണ്ടായിരുന്നു. 

                                 മണ്ണാൻ : ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ 
                                         

                                        മണ്ണാനും മണ്ണാത്തിയും                    
        (ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീ. ശ്രീ. കലാമണ്ഡലം അനിൽകുമാറും)

ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ മണ്ണാനെയും ശ്രീ. കലാമണ്ഡലം അനിൽകുമാർ മണ്ണാത്തിയെയും  അവതരിപ്പിച്ചു വിജയിപ്പിച്ചു . ദക്ഷിണ കേരളത്തിൽ കൂടുതൽ അവതരിപ്പിച്ചിട്ടുള്ള രംഗമാണ് മണ്ണാനും മണ്ണാത്തിയും. ഓരോ കാലഘട്ടങ്ങളിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരും  ശ്രീ. കുടമാളൂർ കരുണാകരൻ നായരും , ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയും  ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ളയും, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും ശ്രീ. ഓയൂർ രാമചന്ദ്രനും യഥാക്രമം മണ്ണാനെയും മണ്ണാത്തിയെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്.  ഈ കാലഘട്ടം ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീ.  കലാമണ്ഡലം അനിൽകുമാറിനുമാണ് എന്നുള്ളതിന് ഒരു സംശയവും ഇല്ല. ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ ശ്രീ. കലാമണ്ഡലം ശ്രീരാഗവർമ്മയുമാണ് ഈ രംഗത്തിന് പാടിയത്. 

രണ്ടാം രംഗത്തിൽ കുശനും ലവനും മാതാവായ സീതാദേവിയെ സമീപിച്ച്   ബ്രാഹ്മണബാലന്മാരോടൊപ്പം    വനത്തിലേക്ക് ലീലാ- വിനോദങ്ങൾക്കായി യാത്രാനുമതി ചോദിക്കുന്നതാണ്. വനയാത്രയിൽ ദുഷ്ടമൃഗങ്ങൾ   ശത്രുക്കൾ എന്നിവയെ എങ്ങിനെ നേരിടും എന്ന മാതൃശങ്കയെ മാറ്റുവാൻ ഇണക്കിളികളിൽ ഒന്നിനെ അമ്പെയ്തു വീഴ്ത്തുവാൻ കുശലവന്മാർ തുനിഞ്ഞെങ്കിലും പാപം എന്ന് ഉണർന്ന് ശ്രമം ഉപേക്ഷിച്ചു. മാതൃപാദങ്ങളിൽ വണങ്ങിയ  കുമാരന്മാർക്ക്   മനസില്ലാമനസ്സോടെ സീത യാത്രാനുമതി നല്കി.

                                                   സീതാദേവിയും കുശലവന്മാരും   
                         (ശ്രീ. ഓയൂർ രാമചന്ദ്രൻ , ശ്രീ. കൃഷ്ണപ്രസാദ് , ശ്രീ. രവീന്ദ്രനാഥപൈ)           

മൂന്നാം രംഗത്തിൽ കാനനഭംഗി കണ്ടു രസിച്ച കുശലവന്മാർ  യാഗാശ്വത്തെ കാണുന്നു. ബ്രാഹ്മണകുമാരന്മാരുടെ ഉപദേശം ലംഘിച്ചു കൊണ്ട് അശ്വത്തെ ബന്ധിക്കുവാൻ കുശൻ ലവന് അനുമതി നൽകിയശേഷം  വനത്തിലേക്ക് കടന്നു. ലവൻ അശ്വത്തെ ബന്ധിച്ചു. യാഗാശ്വത്തെ തേടിയെത്തിയ ശതൃഘ്നൻ ലവനുമായി ഏറ്റുമുട്ടി. പരാജയപ്പെട്ട ലവനെ ശതൃഘ്നൻ ബന്ധിച്ചു. യുദ്ധകോലാഹലങ്ങളും  ലവന്റെ ദീനരോദനവും  ശ്രദ്ധിച്ച കുശൻ ഓടിയെത്തി, ലവനെ ബന്ധന വിമുക്തനാക്കി. ഇരുവരും ശതൃഘ്നനെ നേരിട്ടു. ശതൃഘ്നൻ പരാജിതനായി മടങ്ങി. 

                                                            വനത്തിൽ കുശലവന്മാർ 

             ശതൃഘ്നനും ലവനും ( ശ്രീ. കലാമണ്ഡലം വിശാഖും  ശ്രീ. രവീന്ദ്രനാഥപൈയും)

                                 ശതൃഘ്നനും കുശനും (  ശ്രീ. കൃഷ്ണപ്രസാദും ശ്രീ.  വിശാഖും)

നാലാം രംഗത്തിൽ  (ഹനുമാൻറെ  തിരനോട്ടത്തിനു ശേഷം) അശ്വത്തെ ബന്ധിച്ച ബാലന്മാരെ ഹനുമാൻ ശ്രദ്ധിക്കുന്നു. അമ്പും വില്ലും ധരിച്ച കുമാരന്മാരുടെ തേജസ്സ് ഹനുമാന്റെ ഹൃദയത്തെ വശീകരിച്ചു.  പണ്ട് ഋശ്യമുകാചലത്തിൽ രാമലക്ഷ്മണന്മാരെ ആദ്യമായി സന്ധിച്ച അതേ സാദൃശ്യം കുമാരന്മാരിൽ ഹനുമാൻ ദർശിച്ചു. കുമാരന്മാർ നിസ്സാരന്മാരല്ലെന്ന് മനസിലാക്കിയ ഹനുമാൻ ആ ചുണക്കുട്ടികളോട് ബലപരീക്ഷണം നടത്തുവാൻ തയ്യാറായി. വാനരചാപല്യം കുമാരരിൽ  ഉത്സാഹം ഉണ്ടാക്കി. ഹനുമാനും കുമാരന്മാരും തമ്മിൽ യുദ്ധം നടന്നു. ഇതിനിടയിൽ ഹനുമാന്റെ കുസൃതി ചോദ്യങ്ങൾക്ക് കുമാരന്മാർ തക്ക മറുപടികളും നല്കി. (രാമായണം അറിയുമോ എന്നും അതിലെ ഹനുമാൻ താനാണെന്നും കുമാരന്മാരെ ഹനുമാൻ അറിയിച്ചു. രാമായണം ഞങ്ങൾക്ക് അറിയാം എന്നും ആ ഹനുമാൻ നിസ്സാരനായ നീ അല്ലെന്നും കുമാരന്മാർ മറുപടി നല്കി.) കുമാരന്മാർ എയ്ത ശരവർഷങ്ങൾ പരമാവധി നേരിട്ട ഹനുമാൻ ഒടുവിൽ കീഴടങ്ങി. ബന്ധിതനാക്കിയ  ഹനുമാനെയും കൂട്ടി കുമാരന്മാർ ആശ്രമത്തിലേക്കു  മടങ്ങുന്നു. 

                                ഹനുമാൻ : ശ്രീ. കലാമണ്ഡലം രതീശൻ 

                                                       ഹനുമാനും കുശലവന്മാരും 

                                                            ഹനുമാനും കുശലവന്മാരും


                                       ഹനുമാനും കുശലവന്മാരും

 അഞ്ചാം രംഗത്തിൽ ബന്ധിതനാക്കിയ ഹനുമാനെ മാതൃസവിധത്തിൽ എത്തിക്കുന്നു. രാവണസവിധത്തിൽ നിന്നും തന്റെ പ്രാണനെ രക്ഷിക്കുവാൻ കാരണഭൂതനായ, തന്റെ ഭക്തനായ ഹനുമാനെ ബന്ധനസ്ഥനായ നിലയിൽ കണ്ട സീതാദേവി അന്ധാളിച്ചു. വികാരഭരിതമായ സന്ദർഭം.  ആദരണീയനാണ് ഈ ഹനുമാൻ എന്നും അദ്ദേഹത്തെ ബന്ധിച്ചത് കഷ്ടമാണ് എന്നും എത്രയും വേഗം ബന്ധന വിമുക്തനാക്കാനും സീത കുമാരന്മാരെ അറിയിച്ചു. കുമാരന്മാർ ഹനുമാനെ ബന്ധനവിമുക്തനാക്കി. സുഖമോ? ദേവീ എന്ന ഹനുമാന്റെ സീതയോടുള്ള ക്ഷേമാന്വേഷണം.  കുമാരന്മാരുടെ അത്ഭുതമായ പരാക്രമം താൻ  അനുഭവിച്ചു എന്നും അവർ മൂന്നുലോകവും പാലിക്കാൻ യോഗ്യരായി വരുമെന്നും ഹനുമാൻ അറിയിക്കുന്നു. 

                             കുശലവന്മാരും ഹനുമാനും സീതാദേവിയും 

                                 കുശലവന്മാരും ഹനുമാനും സീതാദേവിയും

 ശ്രീരാമൻ ആശ്വമേധയാഗം നടത്തുവാൻ തീരുമാനിച്ചുവെന്നും    യാഗഭാഗമായ അശ്വത്തെ കുമാരന്മാർ ബന്ധിച്ചതും ശതൃഘ്നൻ കുമാരന്മാരിടം പരാജയപെട്ടതും അശ്വത്തെ മോചിപ്പിച്ച്‌ കൊണ്ടു പോകാനാണ് താൻ എത്തിയതെന്നും ഹനുമാൻ സീതയെ ധരിപ്പിക്കുന്നു. ആശ്വമേധയാഗത്തിന് രാജാവിന്റെ പട്ടമഹിഷിയുടെ സ്ഥാനത്തെ പറ്റി സീത ആരായുന്നു. കൃതൃമമായി കാഞ്ചന സീതയെ സൃഷ്ടിച്ച് പട്ടമഹിഷി സ്ഥാനം അലങ്കരിക്കനാണ് ശ്രീരാമസ്വാമിയുടെ നിർദ്ദേശം എന്ന വിവരം ഹനുമാൻ സീതയെ അറിയിച്ചപ്പോൾ സീത വിവശയായി. എത്ര വലിയ യാഗങ്ങൾ നടത്തി വിജയിക്കുന്നതിനേക്കാൾ എത്രയോ വലുതാണ്  ഈ പൊന്നോമന പുത്രന്മാരുടെ മുഖപങ്കജങ്ങൾ കാണുകയും  അവരുടെ കുസൃതികൾ കണ്ടു ആനന്ദിക്കുകയും    ചെയ്യുക.ആ ഭാഗ്യം ദേവിക്കു ലഭിചില്ലേ എന്ന് ഹനുമാൻ സീതയെ ആശ്വസിപ്പിച്ചു. അശ്വത്തെ മോചിപ്പിക്കുവാൻ സീത കുമാരന്മാർക്കു നിർദ്ദേശം നല്കി. കുമാരന്മാർ അശ്വത്തെ മോചിപ്പിച്ചു. സീതയോട് ഹനുമാൻ യാത്ര പറഞ്ഞ  ഹനുമാൻ കുമാരന്മാരെയും കൂട്ടി ആശ്രമത്തിനു വെളിയിൽ എത്തി. രാമായണത്തിലെ ഹനുമാൻ താൻ തന്നെയാണ് എന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുവാൻ തന്റെ മാറ് പിളർന്നു ഹൃദയത്തിൽ കുടികൊള്ളുന്ന ശ്രീരാമനെയും സീതയേയും കാട്ടിക്കൊടുത്തു. പിന്നീട് ഒരിക്കൽ ഞാൻ വന്ന് നിങ്ങൾ ഇരുവരെയും ശ്രീരാമസന്നിധിയിലേക്ക് കൂട്ടിപ്പോകാം എന്ന് കുമാരന്മാർക്ക്‌ ഉറപ്പു നല്കിയാണ്  ഹനുമാൻ മടങ്ങിയത്. 

                                                          സീതാദേവിയും  ഹനുമാനും

                               സീതാദേവി   ഹനുമാനെ അനുഗ്രഹിക്കുന്നു 

ശ്രീ. കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻ വളരെ ഭംഗിയായി സീതയെ അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌ കുശനെയും ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ ലവനെയും അവതരിപ്പിച്ചു ഭംഗിയാക്കി. ഇളയവനിലാണല്ലോ കുസൃതി അധികം കാണേണ്ടത്. ഹനുമാനെ ബന്ധിച്ചതിൽ കുശനിൽ പഴിചുമത്തുന്നതൊക്കെ ലവൻ  ഭംഗിയാക്കി. ശതൃഘ്നനായി  രംഗത്തെത്തിയത്  ശ്രീ. കലാമണ്ഡലം വിശാഖ് ആയിരുന്നു. ഈ അടുത്തു കണ്ട മിക്ക കളിയരങ്ങുകളിലും ശ്രീ. വിശാഖിൻറെ സാന്നിധ്യം പ്രകടമായിരുന്നു. ശ്രീ. കലാമണ്ഡലം (ഓയൂർ) രതീശനായിരുന്നു ഹനുമാനെ അവതരിപ്പിച്ചത്. മിതത്വം നിറഞ്ഞ വളരെ ഭംഗിയായ അവതരണം കൊണ്ട് ഹനുമാൻ എന്ന കഥാപാത്രത്തെ  വളരെ ഹൃദ്യമാക്കി ശ്രീ. രതീശൻ. 

ശ്രീ. കോട്ടക്കൽ നാരായണനും ശ്രീ. ശ്രീരാഗവർമ്മയും സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. മാർഗി കൃഷ്ണകുമാർ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാഭാരതി രാജീവ് എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളി വിജയിപ്പിച്ചു.  അണിയറയിൽ ശ്രീ. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും, ഏവൂർ കണ്ണംപള്ളിൽ കളിയോഗവും അംഗങ്ങളും പ്രവർത്തിച്ചു.

 രാത്രി 11: 40 -നാണ്  കളി അവസാനിച്ചത്. കളിയുടെ അവസാനം   വരെ എല്ലാ ആസ്വാദകരും ഉണ്ടായിരുന്നു എന്നത് കളിയുടെ വൻ വിജയത്തിന്റെ സൂചനയായിരുന്നു.