പേജുകള്‍‌

2020, മാർച്ച് 6, വെള്ളിയാഴ്‌ച

" ഋതുപർണ്ണ ധാരണീപാല" മുതലുള്ള നളചരിതം മൂന്നാം ദിവസത്തിന്റെ അവതരണം.


നളചരിതം മൂന്നാം ദിവസം കഥകളി " ഋതുപർണ്ണ ധാരണീപാല" എന്ന രംഗം മുതൽ അവതരിപ്പിക്കുന്നതിനെ പറ്റി കഥകളി ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നത് വായിച്ചു. പ്രസ്തുത വിഷയത്തെ കുറിച്ച് എനിക്ക് പറയുവാനുള്ള അഭിപ്രായം ഇവിടെ കുറിക്കുന്നു.
വെളുത്തനളനും കാർക്കോടകനും ഇല്ലാത്ത നളചരിതം മൂന്നാം ഭാഗത്തിന്റെ അവതരണം ഉണ്ടാകും എന്ന് ചിന്തിച്ചിരുന്നു എന്ന് പോലും കരുതാനാവില്ല. അങ്ങിനെയുള്ള അവതരണത്തിനോട് എനിക്ക് യാതൊരു അനുഭാവവും ഇല്ല എന്നതുതന്നെയാണ് സത്യം. എന്നാൽ ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് ഒരു ചില വിഷയങ്ങൾ കൂടി നാം ചിന്തിക്കേണ്ടതുണ്ട്.
മുഴുരാത്രി കളികൾ നടന്നു കൊണ്ടിരുന്ന ഒരു വളരെ പഴയകാലഘട്ടത്തിൽ മനുഷ്യർ ചില വിശ്വാസങ്ങളിൽ അടിയുറച്ചിരുന്നു. രാത്രികാലങ്ങളിൽ അന്നിത്രയും മനുഷ്യ സഞ്ചാരത്തിനുള്ള ആവശ്യങ്ങളും സാഹചര്യങ്ങളും ഇല്ലായിരുന്നു. ദേവന്മാർ അസുരന്മാർ മനുഷ്യർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉണ്ട് എന്നുള്ള വിശ്വാസം ജനങ്ങളിൽ ഉണ്ടായിരുന്നു. ഇവരിൽ പകൽ മനുഷ്യസഞ്ചാരത്തിനും രാത്രികാലം ദേവന്മാരുടയും അസുരന്മാരുടെയും സഞ്ചാരത്തിനുമുള്ള സമയങ്ങളായിട്ടായിരുന്നു വിശ്വാസം. കഥകളി കഥകളിൽ കഥാപാത്രങ്ങളായി മനുഷ്യർ വേഷമിടുന്നത് ദേവന്മാരായും അസുരന്മാരായും ആണല്ലോ. രാത്രി സഞ്ചാരികളായ ദേവാസുരന്മാർ കഥകളി കാണാൻ എത്തിയിരുന്നു എന്നൊക്കെയാണ് അക്കാലത്തെ ജനങ്ങൾ ചിന്തിച്ചിരുന്നത്. കാലങ്ങളുടെ മാറ്റം മനുഷ്യ സഞ്ചാരങ്ങൾ, സ്വഭാവങ്ങൾ ജീവിത ശൈലികൾ എന്നിവകളിൽ എല്ലാം മാറ്റം വരുത്തിയല്ലോ. രാത്രി സഞ്ചാരം മനുഷ്യരും മനുഷ്യർ നിർമ്മിച്ച വാഹനങ്ങളും കയ്യടക്കിയപ്പോൾ ദേവന്മാരും അസുരന്മാരും മനുഷ്യരെ കണ്ടു ഭയന്നോടി എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലല്ലോ?
എന്നാൽ ഈ പഴയകാല സമൂഹത്തിലുള്ളവരിൽ ചിലർ പകലിൽ കഥകളി നടത്തുന്നതിന് പിന്നീട് ശ്രമം നടത്തിയിരുന്നു. അവർ ഈ പകൽ കഥകളി അവതരണത്തിന് വേണ്ടി ഓലക്കൊട്ടകകൾ ഉണ്ടാക്കി സൂര്യപ്രകാശം മറച്ചു കൊണ്ട് കഥകളി അവതരിപ്പിച്ചു. ഈ പരീക്ഷണത്തിന് അക്കാലത്തെ ഭൂരിപക്ഷം ആസ്വാദകർ പരസ്യമായി എതിർത്തു. പ്രതിഷേധസൂചകമായി പകലിൽ ഓലച്ചൂട്ടു കത്തിച്ചുകൊണ്ടു അവർ കഥകളി കാണാൻ എത്തിയത്രെ. ഇങ്ങിനെയുള്ള ധാരാളം കഥകൾ ഉണ്ട്.

എന്റെ കുട്ടിക്കാലത്ത്‌ ഏറെ പ്രസിദ്ധമായിരുന്ന ദുര്യോധനവധം കഥകളി അവതരിപ്പിക്കുമ്പോൾ കൗരവസഭയിലേക്കു ദൂതുമായി പോകുവാൻ ശ്രീകൃഷ്ണനോട് അപേക്ഷിക്കുന്ന ധർമ്മപുത്രരുടെ (ധർമ്മപുത്രരും ശ്രീകൃഷ്ണനും തമ്മിലുള്ള രംഗം) രംഗം ഒഴിവാക്കിയിരുന്നില്ല. പ്രസിദ്ധരായ നടൻമാർ തന്നെയാണ് ധർമ്മപുത്രർ ചെയ്തിരുന്നതും. എന്നാൽ പ്രസ്തുത രംഗം ഏതാണ്ട് നാൽപ്പതു വർഷങ്ങളോളമായി അവതരിപ്പിച്ചു കണ്ടിട്ട്. എന്റെ ഓർമ്മയിൽ "പാർഷതി മമ സഖി" എന്ന കൃഷ്ണന്റെ പദത്തിന് പകരം " ഉത്തമ രാജേന്ദ്ര പുത്രീ" എന്ന ഒരു പദമാണ് അവതരിപ്പിച്ചിരുന്നത്. ഈ മാറ്റങ്ങളൊക്കെ എങ്ങിനെ ഉണ്ടായി. ഇത് ആസ്വാദകരുടെ താല്പര്യത്തിലൂടെ ഉണ്ടായ മാറ്റങ്ങളാണോ ?
മുഴുരാതി കളികൾ തുടങ്ങിയിരുന്ന അല്ലെങ്കിൽ പുറപ്പാടും മേളപ്പദവുമൊക്കെ കഴിഞ്ഞു ഒരു കളി തുടങ്ങുന്ന സമയം ഇന്ന് കളി അവസാനിക്കുന്ന കാലഘട്ടത്തിലേക്ക് മാറിയിരിക്കുന്നു. ഗുരുകുല സമ്പ്രദായം മാറി കലാലയങ്ങളിലൂടെയുള്ള അഭ്യാസ രീതികൾ നിലവിൽ വന്നു. എല്ലാ വേഷങ്ങളും ചെയ്യാൻ പ്രാപ്തരായ കലാകാരന്മാരെ സൃഷ്ടിച്ചിരിക്കുന്നു. കളിയുടെ സമയം ചുരുങ്ങിയപ്പോൾ കളികളുടെ എണ്ണങ്ങളും വർദ്ധിച്ചിരിക്കുന്നു. മെച്ചപ്പെട്ട കോപ്പുകളുള്ള കളിയോഗങ്ങൾ ധാരാളം ഉണ്ടായിരിക്കുന്നു.
കഥകളി കഥകളിലെ കുറിപ്പിട്ട ചില രംഗങ്ങൾ മാത്രം അവതരിപ്പിക്കുക എന്ന രീതി കാലത്തിന്റെ മാറ്റത്തിൽ കൂടി ഉണ്ടായിട്ടുള്ളതാണ്. കിർമ്മീരവധം കഥ ലളിത- പാഞ്ചാലിയുടെയും ബാണയുദ്ധം ഉഷ - ചിത്രലേഖയിലും ലവണാസുരവധം മണ്ണാനും മണ്ണാത്തിയിലും, ബകവധം ആശാരിയിലും എങ്ങിനെ ഒതുങ്ങുവാൻ കാരണമായി എന്ന് നാം ചിന്തിക്കണം. നളചരിതം ഒന്നിലെ ഹംസം  ദമയന്തി രംഗവും  രണ്ടാം ദിവസത്തലെ കാട്ടാളന്റെയും ദമയന്തിയുടെയും രംഗവും മാത്രമായി അവതരിപ്പിച്ചു കണ്ടിട്ടുമുണ്ട്. 
ഒരു കുറിപ്പിട്ട പ്രശസ്ത കലാകാരന്റെ പ്രശസ്തമായ വേഷം കാണണം എന്ന് ആഗ്രഹിക്കുമ്പോൾ ആ കലാകാരന്റെ (ആരോഗ്യം) സൗകര്യത്തിനും താല്പര്യത്തിനുള്ള സഹവേഷക്കാരൻ, പിന്നണി കലാകാരൻമാർ, അണിയറ ശിൽപ്പികൾ എന്നിവയെല്ലാം നാം സംഘടിപ്പിച്ചു നൽകുന്നു. അതിന്റെ ഗുണം നാം അരങ്ങിൽ നിന്നും ആസ്വദിക്കുന്നു. പ്രസ്തുത കലാകാരൻ തീരുമാനിക്കുന്ന രംഗങ്ങളാകും അവതരിപ്പിക്കുക. ഇത് അടുത്ത മറ്റൊരു പ്രശസ്ത കലാകാരൻ ആവർത്തിക്കുകയും ചെയ്യും

2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ശ്രീമതി. ചവറ പാറുക്കുട്ടിചേച്ചിക്ക് കണ്ണീർ അഞ്ജലി

  

പത്മഭൂഷൺ മടവൂർ ആശാൻറെ കലാമണ്ഡലത്തിൽ നടന്ന അനുസ്മരണ പരിപാടികളിൽ പങ്കെടുത്തശേഷം ഇന്നലെ (feb -7)  വൈകിട്ട് അഞ്ചു മണിയോടെയാണ് ഞാൻ ചെന്നൈയിൽ മടങ്ങിയെത്തിയത്. യാത്രാ ക്ഷീണം മൂലം നല്ലൊരുറക്കം ആസ്വാദിച്ചതിൻറെ ആലസ്യത്തോടയാണ് ഇന്നു രാവിലെ ഫേസ് ബുക്ക്  തുറന്നത്. കഥകളിയിലെ സ്ത്രീരത്നം ശ്രീമതി. ചവറ പാറുക്കുട്ടി ചേച്ചിയുടെ മരണവാർത്തയാണ് പോസ്റ്റുകളിൽ നിറഞ്ഞു കണ്ടത്. 


                                                                       ശ്രീമതി. ചവറ പാറുക്കുട്ടി  

ചെറുപ്രായത്തിൽ  പൂതനാമോക്ഷം കഥയിലെ ലളിതയുടെ വേഷം കെട്ടി അരങ്ങിലെത്തുകയും തുടർന്ന് കുറച്ചുകാലം ദക്ഷിണകേരളത്തിലെ കൊല്ലം ജില്ലയിലെ   പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിന്റെ മാനേജർ ആയിരുന്ന ശ്രീ. മാധവൻ ഉണ്ണിത്താൻ അവർകളുടെ ചുമതലയിലുള്ള എല്ലാ കളികളിലും  കഥകളിയുടെ സംഘാടകരെ സ്വാധീനിച്ചുകൊണ്ട് ആദ്യരംഗമായി    ഒരു നിശ്ചിത  സമയത്തിനുള്ളിൽ  പാറുക്കുട്ടിയുടെ പൂതനാമോക്ഷം അവതരിപ്പിക്കുക പതിവായിരുന്നു. ശ്രീമതി. പാറുക്കുട്ടി ചേച്ചിയുടെ കലാപരമായ വളർച്ചയ്ക്ക് ശ്രീ. പോരുവഴി കഥകളിയോഗം മാനേജർ ചെയ്ത പ്രോത്സാഹനം  സ്മരണീയമാണ്. തുടർന്ന് ദുര്യോധനവധം കഥയാണ് അവതരിപ്പിക്കുന്നതെങ്കിൽ ചേച്ചിക്ക് ലഭിച്ചിരുന്ന വേഷം ദുര്യോധനാദികളുടെ സഭാപ്രവേശരംഗത്തിലുള്ള പാഞ്ചാലിയാണ്. അന്നത്തെ രീതിയനുസരിച്ച് ദുര്യോധനാദികളുടെ സ്ഥലജലവിഭ്രമ സമയത്ത് ഒന്ന് കൈകൊട്ടുവാൻ  (കൈകൊട്ടൻ പോവുക എന്നൊരു പറച്ചിൽ തന്നെ ഉണ്ടായിരുന്നു) ഒരു സ്ത്രീവേഷം എന്ന  കർമ്മമാണ്‌ ഈ രംഗത്ത് പാഞ്ചാലിക്കുള്ളത്. ഒരിക്കൽ ഗുരു. ചെങ്ങന്നൂരാശാന്റെ ദുര്യോധനൻറെ സ്ഥലജലവിഭ്രമത്തിനും   ഈ പാഞ്ചാലി കൈകൊട്ടി. അണിയറയിൽ എത്തിയപ്പോൾ ഗുരു.ചെങ്ങന്നൂർ പാഞ്ചാലിവേഷം ചെയ്ത പാറുകുട്ടി എന്ന ആ കുട്ടിയെ അടുത്തു വിളിച്ച് "ഹസിച്ചു പാർഷതി"എന്നേ പറഞ്ഞിട്ടുള്ളൂ അതുകൊണ്ട് കൈകൊട്ടേണ്ടതില്ല എന്ന് ഉപദേശിച്ചു. അന്ന് ആ കുട്ടി പ്രസ്തുത ഉപദേശം സ്വീകരിച്ചു. ഇങ്ങിനെ പല  മഹാന്മാരായ ഗുരുക്കന്മാരുടെ ഉപദേശങ്ങൾ സ്വീകരിച്ചും അത് ഉൾക്കൊണ്ടുകൊണ്ടും  കഥകളി അരങ്ങുകളിൽ എത്തിയിരുന്ന പാറുക്കുട്ടിയെന്ന ബാലികയെ ശിഷ്യയായി സ്വീകരിക്കുവാൻ കഥകളി ആചാര്യൻ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി തയ്യാറായി. 

ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ ചുമതലയിൽ   ബോംബയിൽ നടന്ന കളിക്ക് അദ്ദേഹത്തിൻ്റെ കചനോടൊപ്പം പാറുക്കുട്ടി നായികാവേഷം ദേവയാനിയായി രംഗത്തെത്തി.  ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ ചുമതലയിലുള്ള  സമസ്തകേരള കഥകളി വിദ്യാലയത്തിന് ധാരാളം അരങ്ങുകൾ ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ തൻ്റെ കഥാപാത്രങ്ങൾക്ക് നായികാ വേഷത്തിന് പാറുക്കുട്ടിയെ പ്രാപ്തയ്ക്കുന്നതിൽ  മാങ്കുളം തിരുമേനി വിജയിക്കുകയും ചെയ്തു. തുടർന്ന് ഗുരു. ചെങ്ങന്നൂരും  അദ്ദേഹത്തിൻറെ ശിഷ്യന്മാർ   ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ശ്രീ. പള്ളിപ്പുറം ആശാൻ , ശ്രീ. ഓയൂർ ആശാൻ എന്നിവരുടെ നായക വേഷങ്ങൾക്ക് നായികാവേഷം ചെയ്യുവാനുള്ള  ധൈര്യവും    പ്രാപ്തിയും  പാറുക്കുട്ടി നേടിക്കഴിഞ്ഞിരുന്നു. 

ഞാൻ ഒരു കൊച്ചുകുട്ടിയായിരുന്ന കാലഘട്ടങ്ങളിൽ ചേച്ചി ഒരു കളിയരങ്ങുകളിൽ നിന്നും മറ്റൊരു കളിയരങ്ങിലേക്കു പോകുന്ന വഴി പലപ്പോഴും എൻ്റെ അച്ഛനോടൊപ്പം   വീട്ടിൽ എത്തിയിട്ടുണ്ട്. അന്നൊക്കെ കൊച്ചു കൊച്ചു കഥകൾ എനിക്ക് പറഞ്ഞുതന്നിട്ടുള്ളതും ഈ അവസരത്തിൽ സ്മരിക്കുന്നു. ശ്രീ. മങ്കൊമ്പ് ആശാന്റെ നിഴൽക്കുത്തിലെ മലയത്തിവേഷം പ്രശസ്തിയുടെ കൊടുമുടിയിൽ  നിന്നിരുന്ന കാലഘട്ടത്തിൽ മാവേലിക്കര വാരണാസി മഠത്തിനു സമീപമുള്ള പൊന്നാരംതോട്ടം ക്ഷേത്രത്തിൽ നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും കഥകൾ അവതരിപ്പിച്ചത് ഞാൻ ഓർമ്മിക്കുന്നു.   ശ്രീ.  ഓയൂർ ആശാൻറെ ഹംസത്തോടൊപ്പമുള്ള ദമയന്തിയെയും ശ്രീ. പന്തളം കേരളവർമ്മയുടെ മലയനോടൊപ്പമുള്ള മലയത്തിയെയും  അന്ന് അവതരിപ്പിച്ചത്‌    പാറുക്കുട്ടി ചേച്ചിയായിരുന്നു. ഈ രണ്ടു വേഷങ്ങളും വളരെ ഗംഭീരമാക്കി എന്ന് സംഘാടകർ നേരിട്ട് പ്രശംസിച്ചത് ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു. 1981 മുതൽ  ഔദ്യോഗികമായി ഞാൻ ചെന്നൈയിലാണ് എങ്കിലും നാട്ടിലെത്തുമ്പോൾ കഥകളി കാണുവാനുള്ള അവസരങ്ങൾ പാഴാക്കാറില്ല. ഈ അവസരങ്ങളിൽ ചേച്ചിയുള്ള കളിക്ക് , ചേച്ചിക്ക് രണ്ടാമത്തെ കഥയിലാണ് വേഷം  എങ്കിൽ  സൗകര്യമുള്ളത്ര സമയം  അരങ്ങിന് മുൻപിൽ ചേച്ചിയും ഉണ്ടാകും. ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ ഞാനും ഒപ്പം കൂടിയിട്ടുണ്ട്.  പലപ്പോഴും എന്നോട് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. എൻ്റെ വിവാഹത്തിന് ചേച്ചി പങ്കെടുത്തിരുന്നു. എൻ്റെ വിവാഹത്തിന് മുൻദിവസം ചുനക്കര മഹാദേവർ ക്ഷേത്രത്തിലെ കഥകളിക്ക് കഥ ഹരിശ്ചന്ദ്രചരിതം ആയിരുന്നു. എൻ്റെ പിതാവിൻറെ ഹരിശ്ചന്ദ്രനും ചേച്ചിയുടെ ചന്ദ്രമതിയുമായിരുന്നു.   

എൻ്റെ പിതാവിൻ്റെ മരണദിവസം നടന്ന അനുശോചനയോഗത്തിൽ ഏറ്റവും സ്മരണീയമായ അനുശോചനവാക്കുകൾ ചേച്ചിയുടേത് ആയിരുന്നു എന്ന് എൻ്റെ നാട്ടിലുള്ളവർ പലരും    പറഞ്ഞിരുന്നു. എൻ്റെ പിതാവിൻ്റെ സ്മരണയ്ക്കായി നിലകൊള്ളുന്ന ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക സാംസ്കാരിക വേദി ചേച്ചിയെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തിട്ടുണ്ട്.

 എൻ്റെ മാതാവും ശ്രീമതി സുമാരാജശേഖരനും ശ്രീമതി. പാറുക്കുട്ടി ചേച്ചിയോടൊപ്പം  

ധാരാളം സ്മരണകൾ സമ്മാനിച്ചിട്ടാണ് ചേച്ചി ഇഹലോകവാസം വെടിഞ്ഞത്. ചേച്ചിയുടെ ദമയന്തി,  ദേവയാനി, സതി, ലളിതകൾ , പാഞ്ചാലി, ഉഷ, ചിത്രലേഖ, സൈരന്ധ്രി, രതിവിരതിമാർ, മലയത്തി, മണ്ണാത്തി, ചന്ദ്രമതി, ഭാനുമതി, കുന്തി, സീത എന്നിങ്ങനെയുള്ള  എല്ലാ സ്ത്രീവേഷങ്ങളും  കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്.  കഥകളി ലോകത്തെ  ധന്യമാക്കിയിരുന്ന ഒരു ഉജ്വല സ്ത്രീ സാന്നിദ്ധ്യം നമുക്ക് നഷ്ടമായിരിക്കുകയാണ്. ആ കലാകാരിയുടെ സ്മരണയ്ക്ക് മുന്നിൽ ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.

(ചേച്ചിയുടെ ചിത്രം ഗൂഗിൾ സേർച്ച് വഴി ലഭിച്ചതാണ്)                

2018, ഫെബ്രുവരി 10, ശനിയാഴ്‌ച

എന്റെ മടവൂർ ആശാൻ


2018  ഫെബ്രുവരി  5 -ന് ചുനക്കര മഹാദേവർ ക്ഷേത്രത്തിലെ ഉത്സവക്കളിയുടെ നോട്ടീസിൽ പത്മഭൂഷൺ. മടവൂർ ആശാന്റെ ബാലിവിജയത്തിലെ രാവണൻ എന്ന് കണ്ടപ്പോൾ 2017- ലെ ചുനക്കര ക്ഷേത്രക്കളിയ്ക്ക്  ആശാന്റെ രംഭാപ്രവേശത്തിലെ രാവണൻ കാണുവാനും  അദ്ദേഹത്തിൻറെ വേഷം അഴിക്കുവാനും  എനിക്ക് ലഭിച്ച  ഭാഗ്യവുമാണ് എന്റെ സ്മരണയിൽ എത്തിയത്. അന്ന് ആശാന് ഉടുത്തുകെട്ടുവാനും വെച്ചുമുറുക്കുവാനും സ്റ്റേജിന്റെ പിന്നിൽ സൗകര്യം ഒരുക്കിയിരുന്നു. രംഭാപ്രവേശം കഴിഞ്ഞ ഉടൻ അടുത്ത കഥയായിരുന്ന നിഴൽകുത്തിലെ ദുര്യോധനന്റെ തിരനോട്ടത്തിനു അണിയറ കലാകാരന്മാർ  തിരശീലയ്ക്കും ആലവട്ടത്തിനും  മേൽക്കട്ടിക്കും കൂടി അഞ്ചുപേർ രംഗത്തെത്തിയപ്പോൾ ആശാന്റെ വേഷം അഴിയ്ക്കുവാൻ ആളുണ്ടാകുമോ എന്ന ശങ്ക എന്നിൽ ഉണ്ടായി. ഞാൻ അരങ്ങിനു മുൻപിൽ നിന്നും വളരെ വേഗത്തിൽ സ്റ്റേജിനു പിന്നിലെത്തി ആശാന്റെ കയ്യിൽ നിന്നും കിരീടം  വാങ്ങി താഴെ വെച്ചു. വേഷം അഴിക്കുവാൻ ആരുമില്ല എന്ന് ലേശം ക്ഷുഭിതനായി നിന്നിരുന്ന ആശാനോട് "ഞാൻ അഴിക്കാം. ഞാൻ മുപ്പത്തി അഞ്ചു കൊല്ലങ്ങൾക്ക്    മുൻപ്  അച്ഛന്റെ വേഷം അഴിച്ചിട്ടുണ്ട്.  ഇപ്പോൾ കെട്ടുകൾ അത്ര കൃത്യമായി നിശ്ചയമില്ല.   ഓരോ കെട്ടും കൃത്യമായി പറഞ്ഞു തരണം  എന്ന് അറിയിച്ചു. ആശാൻ ഓരോ കെട്ടിന്റെയും സ്ഥാനം എനിക്ക് പറഞ്ഞുതരികയും ഞാൻ അത് അഴിക്കുകയും ചെയ്തു. ഏതാണ്ട് മുക്കാൽ ഭാഗം വേഷം അഴിച്ചു കഴിഞ്ഞപ്പോൾ  മറ്റൊരു ആസ്വാദകൻ സഹായത്തിനു എത്തിയിരുന്നു എന്നതും സ്മരണീയം. ആശാന്റെ വിയർപ്പുനിറഞ്ഞ കുപ്പായവും മറ്റും അഴിക്കുമ്പോൾ എന്റെ പിതാവിനെയാണ് ഞാൻ സ്മരിച്ചത്. ചില വര്ഷങ്ങള്ക്കു മുൻപ് ചെന്നൈ കലാക്ഷേത്രയിൽ ആശാന്റെ  ഹംസം കഴിഞ്ഞു അണിയറയിൽ എത്തിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വേഷം അഴിക്കുവാൻ തയ്യാറായി. വേഷത്തിന്റെ പിറകിൽ നിന്നുകൊണ്ടാണ് ഞാൻ അന്ന് വേഷം അഴിക്കാൻ തുടങ്ങിയത്. ഒരു അണിയറ കലാകാരനല്ല വേഷം അഴിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസിലായത് കൊണ്ടാകാം അദ്ദേഹം തിരിഞ്ഞുനോക്കി. 
"ഓ! നീയാണോ അഴിക്കുന്നത് ? എന്ന് ചോദിച്ച ശേഷം "നീ വേണം അഴിക്കാൻ" എന്ന് എന്തുകൊണ്ടോ അദ്ദേഹം അങ്ങിനെയാണ് പറഞ്ഞത്.

ഫെബ്രുവരി 7-ന് പുലർച്ചയിലാണ് ആശാൻ രാവണവേഷത്തിൽ അഞ്ചൽ അഗസ്ത്യക്കോട്ട് കളിക്കിടെ മൃതിയടഞ്ഞ വിവരം അറിഞ്ഞത്. പിന്നീടുള്ള എന്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കുവാൻ സാധിക്കാത്ത നിലയിൽ ആയിരുന്നു.  ഫേസ് ബുക്കിലൂടെ പലരും നൽകുന്ന വാർത്തകൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട്  ആ ദിവസം എങ്ങിനെയോ കഴിച്ചുകൂട്ടി എന്ന് പറയുന്നതാവും ശരി. ആശാനെ സ്മരിക്കുമ്പോൾ അദ്ദേഹത്തിൻറെ കിരാതത്തിലെ അർജുനനാണ് എന്റെ സ്മരണയിൽ  എത്തുന്ന വേഷം. എന്റെ വളരെ ചെറുപ്പത്തിൽ കണ്ട ആദ്യ വേഷം. അതും എന്റെ ഗ്രാമത്തിൽ. കഥകളി നടത്തുവാൻ വളരെ ചുരുങ്ങിയ സ്ഥലപരിമിതിയുള്ള ഒരു ഗൃഹത്തിൽ വെച്ചായിരുന്നു പ്രസ്തുത കളി. എന്റെ പിതാവായിരുന്നു അന്ന്  കാട്ടാളൻ ചെയ്തത്.  ദുര്യോധനവധത്തിലെ കൃഷ്ണൻ, ദക്ഷയാഗത്തിൽ ദക്ഷൻ, കംസവധത്തിൽ അക്രൂരൻ തുടങ്ങിയ പച്ച വേഷങ്ങൾ വളരെ പണ്ടേ കാണാൻ സാധിച്ചിട്ടുണ്ട്. എല്ലാ കത്തി, കരി, വെള്ളത്താടി വേഷങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതീവ     സൗന്ദര്യമുള്ള കത്തിവേഷമാണ് ആശാന്റേത്.  ആ വേഷത്തിനു ഇണങ്ങുന്ന  മുഖം , പല്ലുകൾ  ഇവ  ആശാന് ദൈവം അറിഞ്ഞു നൽകിയ വരദാനം ആയിരുന്നു. പ്രസ്തുത വേഷത്തോടെ ഈ ലോകത്തോട് വിടപറയുക എന്നതും ദൈവ നിയോഗം തന്നെ എന്ന് സമാധാനിക്കാം. അദ്ദേഹത്തിൻറെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ടും അദ്ദേഹത്തിൻറെ വേർപാടിൽ വേദനിക്കുന്ന ശിഷ്യസമൂഹം, കുടുംബാംഗങ്ങൾ, കലാസ്നേഹികൾ എന്നിവരോടൊപ്പം ഞാനും എന്റെ വേദന ഇവിടെ രേഖപ്പെടുത്തുന്നു.

ഏതാനും ചിലവര്ഷങ്ങള്ക്കു മുൻപ് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ ആശാന്റെ രാജസൂയത്തിലെ ജരാസന്ധൻ ഉണ്ടായി. ഞാൻ കളി കാണാൻ പോയിരുന്നു. കളി കഴിഞ്ഞശേഷം അണിയറയിൽ എത്തി ആശാനെ കണ്ടു. അണിയറയിൽ ഉണ്ടായിരുന്ന എനിക്ക് പരിചിതരല്ലാത്ത കലാകാരന്മാർക്ക് അദ്ദേഹം എന്നെ ചെല്ലപ്പൻ ചേട്ടന്റെ മകനാണ് എന്ന് പരിചയപ്പെടുത്തി. അതിനുശേഷം എങ്ങിനെ ഉണ്ടായിരുന്നു കളി എന്നായി എന്നോട് ചോദ്യം. തെക്കൻ രാജസൂയത്തിൽ ഭീമനും ജരാസന്ധനും തമ്മിലുള്ള സംവാദങ്ങളും  ഭീമനും ജരാസന്ധനും തമ്മിലുള്ള യുദ്ധ മുറകളും പണ്ടു കണ്ടിരുന്ന രീതികൾ ഒന്നും കാണാൻ സാധിച്ചില്ല എന്നായിരുന്നു എന്റെ മറുപടി. ആശാൻ പെട്ടെന്ന് ക്ഷുഭിതനായി. എനിക്ക് ആരോഗ്യമുള്ള  കാലത്തെ വേഷം കണ്ടിട്ട് ഈ എൺപത്തി അഞ്ചാം വയസ്സിൽ അതുപോലെ കാണണം എന്നാണോ നീ ആഗ്രഹിക്കുന്നത് എന്ന് ആശാൻ എന്നോട് ചോദിച്ചു . പിന്നീട് ഞാൻ ഒന്നും പറഞ്ഞില്ല. ക്ഷമാപണം എന്നോണം  ആ കാലിൽ തൊട്ടു വണങ്ങിയ ശേഷം  ഞാൻ അണിയറവിട്ടു.



2007 -ൽ  ഏവൂരിൽ  നടന്ന  നളചരിതോത്സവത്തിന് ആശാന്റെ നളചരിതം രണ്ടിലെ കാട്ടാളൻ കഴിഞ്ഞു അണിയറയിൽ എത്തുമ്പോൾ "വേഷം കാണുമ്പോൾ എനിക്ക് ക്ഷീണം ഉള്ളതായി തോന്നുന്നുണ്ടോ" എന്നായി എന്നോട് ചോദ്യം. "ചെറിയ  അളവിൽ" എന്ന് ഞാനും മറുപടി പറഞ്ഞു. ഇങ്ങിനെയുള്ള കുശലങ്ങൾ ചോദിക്കുന്ന പതിവ് ആശാന് ഉണ്ടായിരുന്നു. എന്റെ  ഓർമ്മയിൽ ആശാൻ എന്റെ പേര് വിളിച്ചതായി ഓർക്കുന്നതേയില്ല. എടാ, നീ എന്നിങ്ങനെയുള്ള  സംബോധനകൾ മാത്രം. ആ സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിൻറെ മകന് പോലും ലഭിച്ചിരിക്കുമോ എന്ന് എനിക്ക് സംശയം ഉണ്ട്.





ബാലിവിജയം കഥകളിയുടെ അവതരണത്തിൽ മണ്മറഞ്ഞ ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാന്റെ രസകരമായ ഒരു അവതരണ രീതി തെക്കൻ സമ്പ്രദായത്തിലുള്ള നടന്മാർ പല സന്ദർഭങ്ങളിലും  അരങ്ങിൽ പ്രവർത്തിച്ചു വന്നിരുന്നു. രാവണൻ  സ്വയമനസ്സാൽ ബാലിയുടെ വാലിൽ പിടിക്കുന്നതല്ല, നാരദന്റെ പ്രേരണയാൽ ചെയ്യുന്നതാണ് എന്ന് വരുത്തിത്തീർക്കുന്ന ഒരു രീതിയാണ് അത്. ബാലിയുടെ വാലിൽ പിടിക്കാൻ മടിക്കുന്ന രാവണനെ ഉത്സാഹപ്പെടുത്തുവാൻ ബാലിയുടെ മുന്നിലൂടെ ഒന്നോ രണ്ടോ തവണ നടന്നു കാട്ടുകയും   ബാലി നിസ്സാരനാണ് എന്ന് രാവണനെ അറിയിക്കുമ്പോഴും ധൈര്യം വരാത്ത രാവണനോട് ബാലിയെ ബന്ധിക്കില്ലെ എന്ന് മൂന്ന് തവണ നാരദൻ ചോദിക്കുകയും  ഇല്ല എന്ന് രാവണൻ തീർത്തു മറുപടി പറഞ്ഞാൽ എന്നാൽ ഞാൻ ബന്ധിയ്ക്കും എന്ന് പറഞ്ഞു എടുത്തുകലാശിച്ചു ബാലിയുടെ വാലിൽ പിടിക്കുവാൻ മുതിരുന്ന നാരദനെ "ഇരുപതു കൈകളുള്ള ഞാൻ ഉള്ളപ്പോൾ ഈ കുശഗാത്രനായ മുനി ബന്ധിക്കുകയോ" എന്ന ആത്മഗതത്തോടെ നാരദനെ   പിടിച്ചു നിർത്തിയശേഷം രാവണൻ ബാലിയുടെ വാലിൽ പിടിക്കുന്നതാണ് പ്രസ്തുത രീതി. ഒരിക്കൽ  ഹരിപ്പാടിനു സമീപമുള്ള   നങ്ങിയാർകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ  ആശാന്റെ രാവണനും എന്റെ പിതാവിന്റെ നാരദനും ഉണ്ടായി. അന്ന് ഈ നാരദപ്രയോഗത്തിന് രാവണൻ സഹകരിക്കാതെ നോക്കി നിന്നതായി അച്ഛൻ എന്നോട് പറഞ്ഞിരുന്നു. രാവണൻ സഹകരിക്കുന്നില്ല എന്ന് മനസിലാക്കിയപ്പോൾ ഒരു  കൗശലബുദ്ധി പ്രയോഗിച്ചു രക്ഷപെട്ടു എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ  മരണശേഷം ഒരിക്കൽ ഞാൻ ഈ വിഷയത്തെ പറ്റി ആശാനോട് ചോദിക്കുകയുണ്ടായി. അതിനു ആശാന്റെ മറുപടി  ഇപ്രകാരമായിരുന്നു.
"ഒരു രാജസൂയം കളിക്ക്  രാമകൃഷ്ണപിള്ള ചേട്ടന്റെ ജരാസന്ധനും ചെല്ലപ്പൻ ചേട്ടന്റെ ഭീമനും എന്റെ ശ്രീകൃഷ്ണനുമായിരുന്നു. ജരാസന്ധനെ വധിച്ചശേഷം ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ശ്രീകൃഷ്ണനോട് ഭീമസേനൻ ചോദിക്കുകയും ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം ജരാസന്ധൻ തടവിലാക്കിയ രാജാക്കന്മാരെ മോചിപ്പിക്കുക (അതായതു ശ്രീകൃഷ്ണന്റെ നിർദ്ദേശം അനുസരിക്കുക)  എന്നതാണ് രീതി. അന്ന്  ആ പതിവ് ഭീമനിൽ ഉണ്ടായില്ല എന്നും രാജാക്കന്മാരെ മോചിപ്പിച്ച ശേഷമാണ് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചത്. ഇത് ആശാനെ  ചൊടിപ്പിച്ചിരുന്നു എന്നും ചേട്ടന് ഒരു ബദലടി നൽകാൻ അവസരം കിട്ടിയപ്പോൾ പ്രയോജനപ്പെടുത്തി എന്നേയുള്ളൂ." ഞാൻ ഒരു ഊറചിരിയോടെ ആ  കഥ കേട്ടിരുന്നു. ഇങ്ങിനെയുള്ള കഥകൾ പണ്ടുകാലത്തെ അരങ്ങുകളിൽ  ഉണ്ടാകുമായിരുന്നു  എന്നാണ് ആശാൻ പറഞ്ഞത്.
അച്ഛൻ മരണത്തോട് അടുക്കുന്നു എന്ന് എനിക്ക് മനസിലായപ്പോൾ ഞാൻ പ്രസ്തുത വിവരം ഒരു പോസ്റ്റ് കാർഡിലൂടെ ആശാനെ അറിയിക്കുകയും കാർഡ് ലഭിച്ച ഉടൻതന്നെ ആശാൻ വീട്ടിലെത്തി അച്ഛനെ കണ്ടതും അച്ഛന് ഒരു ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയതും ഈ അവസരത്തിൽ സ്മരിക്കുന്നു. ആശാനെ സ്മരിക്കുവാൻ പല കഥകളും എന്റെ മനസിൽ  ഉണ്ട്. അത്  പിന്നീട് ഒരു അവസരത്തിലാകാം എന്ന് വിചാരിക്കുന്നു.



ഗുരു. ചെങ്ങന്നൂരിന്റെ  ശിഷ്യന്മാരായ ശ്രീ. ഹരിപ്പാട് ആശാൻ ശ്രീ. മങ്കൊമ്പ് ആശാൻ , ശ്രീ. ചെന്നിത്തല ആശാൻ എന്നിവരെ പറ്റി പറയുമ്പോൾ   എന്റെ ചേട്ടന്മാർ എന്നാണ്  ശ്രീ. മടവൂർ ആശാൻ പ്രയോഗിക്കാറുള്ളത്. അദ്ദേഹത്തിൻറെ  നിഷ്കളങ്കമായ പെരുമാറ്റവും പുഞ്ചിരിനിറഞ്ഞ മുഖവും മനസ്സാ സ്മരിച്ചുകൊണ്ടും ഒരു തുള്ളി കണ്ണുനീർ അഞ്ജലിയായി സമർപ്പിക്കുന്നു.


2017, ഡിസംബർ 2, ശനിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള അനുസ്മരണം - 2017.


ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 19 - മത്  അനുസ്മരണം  2017 നവംബർ -18  ശനിയാഴ്ച  രാവിലെ ഒൻപതു മണിക്ക് അദ്ദേഹത്തിൻറെ ചിത്രത്തിൽ  സമിതി പ്രസിഡന്റ്  ശ്രീ. ഗോപിമോഹനൻനായർ അവർകൾ   പുഷ്‌പാഞ്‌ജലി അർപ്പിച്ചുകൊണ്ട്  ആരംഭിച്ചു.  പത്തുമണിക്ക് സ്‌കൂൾ കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരവും ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂൾ കുട്ടികൾക്ക് വേണ്ടി കഥകളി കോപ്പു പ്രദർശനവും 2:45  മുതൽ സ്മാരക സമിതിയിൽ അഭ്യസിക്കുന്ന  കുട്ടികളുടെ ക്‌ളാസിക്കൽ ഡാൻസ്, ചെണ്ടമേളം സ്‌കൂൾ കുട്ടികളുടെ വഞ്ചിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും തുടർന്ന് 4 :15  മുതൽ അനുസ്മരണ സമ്മേളനവും നടന്നു.








സമിതി പ്രസിഡന്റ്  ശ്രീ. ഗോപിമോഹനൻനായർ അവർകളുടെ അദ്ധ്യക്ഷതയിൽ,  ശ്രീ. പ്രസാദ്, ചെന്നിത്തല അവർകളുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം  ആരംഭിച്ചു. സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. ജി. ഹരികുമാർ അവർകൾ സ്വാഗതം ആശംസിച്ചു. സമിതിയുടെ മുൻകാല സജീവപ്രവർത്തകർ ശ്രീ. ആർ. ഗോപാലകൃഷ്ണൻ  നായർ, ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ എന്നിവരുടെ സേവനം യോഗത്തിൽ പ്രത്യേകം സ്മരിക്കപ്പെട്ടു.  
2017 ലെ ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ട പ്രസിദ്ധ കഥകളി ഗായകൻ ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി അവർകളെ സമിതിയുടെ  ജോയിൻ സെക്രട്ടറി ശ്രീ. രാഘുനാഥൻ നായർ അവർകൾ പരിചയപ്പെടുത്തി.   അനുസ്മരണ സമ്മേളനം   ശ്രീ. കെ.കെ. രാമചന്ദ്രൻ നായർ (M L A ) അവർകൾ നിലവിളക്കു തെളിച്ചു ഉത്‌ഘാടനം ചെയ്തു. ശ്രീ. ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി അവർകളെ പൊന്നാടയണിയിച്ചുകൊണ്ട് ശ്രീ. കെ.കെ. രാമചന്ദ്രൻ നായർ (M L A ) അവർകൾ പുരസ്കാരദാനം നിർവഹിച്ചു. വളരെ ചുരുങ്ങിയ വാക്കുകളിൽ, വളരെ ഹൃദ്യമായിരുന്നു     ശ്രീ.  പത്തിയൂർ ശങ്കരൻകുട്ടിയുടെ  മറുപടി പ്രസംഗം. 

ചെന്നിത്തലയിൽ കഥകളി കലാകാരന്മാരായി പ്രവർത്തിച്ചു വന്നിരുന്നവരും ഹൃദയത്തിൽ ഇന്നും കഥകളിയെ സ്നേഹിക്കുകയും ചെയ്യുന്ന  ശ്രീ. ചെന്നിത്തല ഭാസ്കരൻ പിള്ള, ശ്രീ. കുറിയിടത്തു വിഷ്ണുനമ്പൂതിരി, ശ്രീ. ചാലയിൽ ഈശ്വരൻ നമ്പൂതിരി, ശ്രീ. ചെന്നിത്തല ലക്ഷ്മണൻ ആശാരി എന്നിവരെ സമിതി ആഡിറ്റർ. ശ്രീ. എൻ. ശ്രീധരൻ നായർ അവർകൾ പരിചയപ്പെടുത്തുകയും  ശ്രീ. കെ.കെ. രാമചന്ദ്രൻ നായർ (M L A ) അവർകൾ
പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. സ്‌കൂൾ കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരത്തിൽ വിജയികളായുള്ള കുട്ടികൾക്ക് സമ്മാനദാനം പഞ്ചായത്തു പ്രസിഡന്റ് ശ്രീ. ഇ. എൻ. നാരായണൻ അവർകൾ നിർവഹിച്ചു.   ഗ്രാമ പഞ്ചായത്തു അംഗങ്ങൾ ശ്രീമതി. രമാദേവി അവർകളും, ശ്രീമതി. സുമാവിശ്വാസ് അവർകളും ആശംസകൾ അറിയിച്ചു. സമിതി ട്രഷറർ ശ്രീ. വേണാട് ചന്ദ്രശേഖരൻ നായർ അവർകൾ കൃതജ്ഞത രേഖപ്പെടുത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം  ചെന്നിത്തല ശ്രീ. രാമൻ, ശ്രീ. ശങ്കരൻ എന്നിവരുടെ തായമ്പകയും തുടർന്ന് പ്രശസ്ത കഥകളി കലാകാരന്മാർ ബകവധം കഥകളിയും അവതരിപ്പിച്ചു.
  





























കഥകളിയിൽ ധർമ്മപുത്രരായി ശ്രീ. കലാമണ്ഡലം അരുൺ, ഖനകനായി ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ, കുന്തീദേവിയായി ശ്രീ. മധു,വാരാണാസിയും, ഭീമസേനനായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും ബ്രാഹ്മണനായി ശ്രീ. വിവേക് കല്ലമ്പള്ളിലും ബകനായി ശ്രീ. കലാമണ്ഡലം ഹരി. ആർ. നായരും മിഴിവുറ്റ പ്രകടനം കാഴ്ചവെച്ചു. ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. പരിമണം മധു എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി മുരളി എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളി വിജയത്തിലെത്തിച്ചു. ശ്രീ. ഏവൂർ അജികുമാർ, ശ്രീ. ഏവൂർ ഗോപീകൃഷ്ണൻ എന്നിവർ കഥകളി ചുട്ടി കൈകാര്യം ചെയ്തു. സർ.  ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിന്റെ കോപ്പുകളും ഏവൂർ. മാധവൻ കുട്ടി, ശ്രീ. പള്ളിപ്പുറം കണ്ണൻ, ശ്രീ. ഏവൂർ അനു എന്നിവർ അണിയറ ശില്പികളായും  പ്രവർത്തിച്ചു.



കഥകളി കലാകാരൻ എന്ന നിലയിലും ഗുരുനാഥൻ എന്നനിലയിലും അംഗീകാരം നേടിയ ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌ അവർകളെ സമിതി പ്രസിഡന്റ്  പൊന്നാടയണിയിച്ചു ആദരിച്ചു. 

2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ശ്രീ. ഓയൂർ ആശാൻ, എൻ്റെ ബാല്യകാല സ്മരണയിൽ.


നളചരിതം കഥയിലെ ഹംസം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മൺമറഞ്ഞ കഥകളി കലാകാരൻ ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപിള്ള ആശാന്റെ നൂറാം ജന്മദിനം 2017  ഒക്ടോബർ 19 -നു ആഘോഷിക്കുന്നു എന്ന് അറിഞ്ഞ ഈ അവസരത്തിൽ എൻ്റെ ബാല്യ കാലത്തെ ഒരു സംഭവം ഞാൻ ഈ ബ്ലോഗിൽ കുറിക്കുകയാണ്. അതിനു മുൻപ് എന്റെ ജന്മനാടായ ചെന്നിത്തലയ്ക്ക്   ഓയൂർ ആശാനുമായുണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്നതും പ്രതിപാദിക്കേണ്ടത് തന്നെയാണല്ലോ?

സംസ്കൃത പണ്ഡിതനും അദ്ധ്യാപകനുമായ ശ്രീ. പള്ളിക്കൽ കേശവപിള്ള  അവർകൾ സുമാർ  87  വര്ഷങ്ങള്ക്കു മുൻപ് 13 വയസ്സുകാരനായ കൊച്ചുഗോവിന്ദൻ എന്ന ബാലനെയും കൂട്ടി ചെന്നിത്തല എന്ന ഗ്രാമത്തിൽ എത്തി. അക്കാലത്ത് പ്രസിദ്ധനായിരുന്ന കഥകളി ആചാര്യൻ  ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുമായി ശ്രീ. പള്ളിക്കൽ കേശവപിള്ള അവർകൾ പുലർത്തിയിരുന്ന സൗഹൃദ ബന്ധത്തിൻറെ പേരിൽ കൊച്ചുഗോവിന്ദനെ തുടർന്നുള്ള കഥകളി അഭ്യാസത്തിനുള്ള ചുമതല ഏൽപ്പിക്കുക എന്നതായിരുന്നു ഈ വരവിന്റെ ലക്‌ഷ്യം. പ്രായാധിക്ക്യം നന്നേ ബാധിച്ചിരുന്ന പണിക്കർ ആശാൻ കൊച്ചുഗോവിന്ദനെ തന്റെ ശിഷ്യനായി സ്വീകരിച്ചു. പ്രാഥമിക കഥകളി അഭ്യാസവും അരങ്ങേറ്റവും കഴിഞ്ഞ ശേഷമാണ് കൊച്ചുഗോവിന്ദൻ എത്തിയിരിക്കുന്നത്. പണിക്കരാശാന്റെ  മക്കളും മരുമക്കളും കൊച്ചുമക്കളുമായി ഇരുപതോളം അംഗങ്ങൾ ഉണ്ടായിരുന്ന ആശാൻറെ  ചിറ്റാടത്ത് എന്നറിയപ്പെട്ടിരുന്ന ഗൃഹത്തിൽ     ഇരുപത്തൊന്നാമത്തെ അംഗമായി കൊച്ചുഗോവിന്ദൻ  മൂന്നുവർഷം താമസിച്ചു കഥകളി അഭ്യസിച്ചു. കൊച്ചുഗോവിന്ദനോടൊപ്പം പണിക്കർ ആശാന്റെ 9 വയസ്സുകാരൻ കൊച്ചുമകൻ ചെല്ലപ്പനും 6 വയസ്സുകാരിയയായ കൊച്ചുമകൾ പങ്കജാക്ഷിയും കഥകളി അഭ്യസിച്ചു. പൊക്കം കുറഞ്ഞ, സാധുശീലനായ കൊച്ചു ഗോവിന്ദനെ ഒരു മകനെപോലെയാണ് പണിക്കർ ആശാന്റെ മൂന്നു പെൺമക്കളും സ്നേഹിച്ചിരുന്നത്.

                                                       ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ 

ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാൻ അവശനായ കാലഘട്ടത്തിൽ കൊച്ചുഗോവിന്ദൻ ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാന്റെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹം എല്ലാ കളിസ്ഥലത്തും കൂട്ടിപോവുകയും ചെയ്തു. ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാനു ശേഷം അദ്ദേഹത്തിൻറെ  ഏറ്റവും പ്രസിദ്ധവും മാസ്റ്റർ പീസ് വേഷം എന്ന് അറിയയപ്പെട്ടിരുന്ന  ഹംസവേഷം കൊച്ചു ഗോവിന്ദന്റെ പ്രസിദ്ധവും മാസ്റ്റർ പീസ് വേഷവുമായി കഥകളി ലോകം അംഗീകരിച്ചു. കഥകളി ആചാര്യൻ ഗുരു. കുഞ്ചുക്കുറുപ്പ് അവർകൾ ഒരിക്കൽ ഓയൂർ കൊച്ചുഗോവിന്ദന്റെ ഹംസത്തിന്റെ കൂടെ നളൻ ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും അതിനു ഒരു അവസരം ഉണ്ടായതായും ഓയൂർ ആശാൻ തന്നെ പറഞ്ഞു അറിവുണ്ട്. കാലത്തിന്റെ നിയോഗത്താൽ കൊച്ചുപിള്ള പണിക്കർ ആശാന്റെ കൊച്ചുമകൾ പങ്കജാക്ഷി   കഥകളി അഭ്യാസം നിർത്തുകയും  കൊച്ചുമകൻ ചെല്ലപ്പൻ ഗുരു.ചെങ്ങന്നൂരിന്റെ ശിഷ്യത്വം  സ്വീകരിക്കുകയും  കാലക്രമത്തിൽ    അറിയപ്പെടുന്ന കലാകാരനാവുകയും ചെയ്തു.  ദക്ഷിണ കേരളത്തിലെ ധാരാളം കഥകളി അരങ്ങുകളിൽ കൂടെപ്പിറക്കാത്ത രണ്ടു സഹോദരങ്ങളായി ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപിള്ളയും  ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയും അറിയപ്പെട്ടിരുന്നു. കൊച്ചുപിള്ള  പണിക്കർ ആശാൻറെ മരണശേഷവും  ചിറ്റേടത്തു കുടുംബവുമായുള്ള സ്നേഹ ബന്ധം നിലനിർത്തുവാനും കൊച്ചു ഗോവിന്ദൻ പരമാവധി ശ്രമിച്ചിരുന്നു.

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മകനായി ജനിക്കുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായതു കൊണ്ടാണ് ശ്രീ. ഓയൂർ ആശാന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കുവാനും അത് സ്മരിക്കുവാനും എനിക്ക് സാധ്യമായിട്ടുള്ളത്  എന്നുള്ള ബോധത്തോടെ എന്റെ സ്മരണ ആരംഭിക്കട്ടെ.





                                     നളനും ഹംസവും (ബ്രഹ്മശ്രീ. മാങ്കുളവും ശ്രീ. ഓയൂർ ആശാനും)


                                                                  ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള 

എനിക്ക് പത്തോ പതിനൊന്നോ വയസ്സുള്ള കാലം. മാവേലിക്കരയ്ക്ക് ,  സമീപം  കണ്ടിയൂർ ക്ഷേത്രത്തിലെ ഉത്സവക്കളിക്കു പോകാൻ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ "നീ വരുന്നോ കണ്ടിയൂരിന് " എന്ന് അച്ഛൻ എന്നോട് ചോദിച്ചു. പൊതുവെ യാത്രയോടു കമ്പമുണ്ടായിരുന്നതിനാൽ വളരെ സന്തോഷത്തോടെ വരുന്നു എന്ന് മറുപടി പറഞ്ഞുകൊണ്ട് ട്രൗസറും ഷർട്ടും ഇട്ടു അച്ഛന്റെ ബാഗും എടുത്തു തോളിലിട്ട് അച്ഛനെക്കാൾ സ്പീഡിൽ ഞാൻ അര  ഫർലോങ് ദൂരമുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു. വൈകിട്ട് അഞ്ചു മണിയോടടുത്ത സമയമായിരുന്നതിനാൽ റോഡിൽ സാമാന്യം തിരക്കും ഉണ്ടായിരുന്നു. റോഡിന്റെ സൈഡിലെ പിച്ചിങ്ങിൽ കൂടി നടന്നു കൊണ്ട് എതിരെ വരുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ട് മുന്നോട്ടു നടക്കവേ പിച്ചിങ്ങിൽ നിന്നും കാല് സ്ലിപ്പായി ഞാൻ തോട്ടിലേക്ക് വീണു. തോട്ടിൽ നിന്നും ആരോ എന്നെ പിടിച്ചു റോഡിൽ കയറ്റി. കൈ-കാൽ മുട്ടുകളിലെ തോൽ അങ്ങുമിങ്ങും നഷ്ടപ്പെട്ടു ചെറുതായി രക്തക്കറയും നീറ്റലും അനുഭവപ്പെട്ടു  എങ്കിലും യാത്ര  മുടങ്ങരുതെന്ന ഒരേ ആഗ്രഹത്തോടെ ഞാൻ ബസ് സ്റ്റാൻഡിൽ എത്തി. അൽപ്പം കഴിഞ്ഞപ്പോൾ അച്ഛനും എത്തി.  ഞാൻ തോട്ടിൽ വീണതും കാലിൽ ചെറിയ മുറിവുകളും എനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് ആരോ പറഞ്ഞു അദ്ദേഹംഅറിഞ്ഞിരുന്നു. അൽപ്പം ക്ഷിപ്രകോപിയിരുന്ന അച്ഛൻ "നേരെ നോക്കി നടക്കരുതോടാ" എന്ന് ചോദിച്ചു കൊണ്ട് എന്റെ കരണത്ത് ഒരടിയും തന്നു എന്നെ വീട്ടിലേക്കു തിരിച്ചയച്ചു. കൈ- കാൽ മുട്ടിന്റെ വേദനയും നീറ്റലും  അച്ഛൻ അടിച്ചതിന്റെ വേദനയേക്കാൾ ഏറെ എന്റെ യാത്ര മുടങ്ങിയതിലുള്ള വേദനയായാലും ഞാൻ കരഞ്ഞുകൊണ്ടാണ് വീട്ടിൽ മടങ്ങിയെത്തിയത്. 

എന്റെ വിഷമം കണ്ട് എൻ്റെ  മുത്തശ്ശി (അച്ഛന്റെ അമ്മ) എന്നെ ആശ്വസിപ്പിച്ചു. ആറുമണിയ്ക്ക് ശേഷം  മുത്തശ്ശി എന്നെയും കൂട്ടി കണ്ടിയൂരിന് പുറപ്പെട്ടു. മുത്തശ്ശി ചെറുകോൽ വഴി നടന്ന്  അച്ചൻകോവിലാറിൻറെ  തീരത്ത് എത്തി. കടത്തുവള്ളത്തിൽ വള്ളത്തിൽ  പറക്കടവ് അക്കരെ കടന്ന് സുമാർ മൂന്നു കിലോമീറ്റർ ദൂരം  നടന്നാണ് കണ്ടിയൂരിൽ എത്തിയത്. കൈകാലുകളിലെ വേദന സഹിച്ചു കൊണ്ട്    ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഒരുക്കിയിരിക്കുന്ന അണിയറയുടെ സമീപം എത്തി. അച്ഛൻ ഒന്നാം ദിവസത്തെ നളന്റെ വേഷത്തിനു മുഖത്തേപ്പു   തുടങ്ങിയിരുന്നു. മുത്തശ്ശി അണിയറയുമായി ബന്ധമുള്ള  ആരോടോ ഗോവിന്ദനെ കാണണം എന്ന് ആഗ്രഹം അറിയിക്കുകയും അതിൻപ്രകാരം ഓയൂർ ആശാൻ മുത്തശ്ശിയുടെ സമീപം എത്തുകയും ചെയ്തു.  ഇതിനകം തന്നെ നടന്ന   ക്ഷേമ അന്വേഷണങ്ങൾക്കിടയിൽ എന്നെയും  കണ്ടിയൂരിലേക്കു കൂട്ടിവരാൻ ഉദ്ദേശിച്ചതും അടിച്ചു മടക്കി അയച്ചതുമായ   കഥകൾ   അച്ഛൻ ഓയൂർ ആശാനോട് പറഞ്ഞിരുന്നു. മുത്തശ്ശിയുമായി സംസാരിച്ച ശേഷം ഓയൂർ ആശാൻ എന്നെ അദ്ദേഹത്തിൻറെ ശരീരത്തോട് ചേർത്തു വെച്ച് ആശ്ലേഷിച്ച ശേഷം അച്ഛൻ എന്റെ കരണത്ത് അടിച്ചത്തിന്റെ അടയാളം വല്ലതും  ഉണ്ടോ എന്ന് വെളിച്ചത്തേക്ക്  കൂട്ടി കൊണ്ടുപോയി  നോക്കുകയും കാലിലെ മുറിവുകളും രക്തം പടിഞ്ഞിരുന്നത് തുണി എടുത്തു തുടയ്ക്കുകയും ചെയ്തു. അപ്പോൾ സംഭവിച്ചതെല്ലാം ഒന്നുകൂടി  ഓർക്കുകയും   വീണ്ടും എന്റെ സങ്കടം അണപൊട്ടുകയും ചെയ്തു.  ഓയൂർ ആശാൻ ഓരോന്നും പറഞ്ഞു എന്നെ  സമാധാനിപ്പിച്ച  ശേഷം അച്ഛന്റെ അടുത്തേക്ക് കൂട്ടി  കൊണ്ടുപോയി  ഇരുത്തുകയും ചെയ്തു. 



ശ്രീ. ഓയൂർ ആശാന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിനെ  പറ്റിയുള്ള എന്റെ ബാല്യകാല സ്മരണ ഞാൻ അദ്ദേഹത്തെ മനസാ കണ്ടുകൊണ്ടു കാണിക്കയായി സമർപ്പിക്കുന്നു.  ശ്രീ. ഓയൂർ ആശാന്റെ സ്മരണയിലുള്ള പ്രഥമ പുരസ്‌കാരം ശ്രീ. മടവൂർ  ആശാന് നൽകുന്നതിനുള്ള അതിയായ സന്തോഷവും രേഖപ്പെടുത്തുന്നു. 

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

കലാസമിതിയുടെ ഓണാഘോഷം -2017 (ഭാഗം -2)


ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ സെപ്തംബർ ആറിന് ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച ദേവയാനിചരിതം കഥകളി വളരെ ഗംഭീരമായി.  എന്നാൽ അന്ന് മാവേലിക്കരയിൽ ശ്രീ. വാരണാസി അനുസ്മരണവും  തുടർന്ന് നളചരിതം മൂന്നാം ദിവസം കഥകളിയും ഉണ്ടായിരുന്നതിനാൽ ചെന്നിത്തലയിൽ കഥകളിക്കു പതിവായി എത്തിയിരുന്ന പല ആസ്വാദകരുടെയും സാന്നിധ്യം ഉണ്ടായില്ല. സാധാരണമായി മഹാത്മാ ഗേൾസ് ഹൈസ്‌കൂളിൽ വെച്ചാണ് സമിതിയുടെ ചുമതലയിലുള്ള പരിപാടികൾ നടത്താറുള്ളത്. ഇത്തവണ പഞ്ചായത്തു ആഡിറ്റോറിയത്തിൽ വെച്ചാണ്  പരിപാടികൾ നടന്നത്. 

കഥകളി കഴിഞ്ഞാലുടൻ എത്രയും പെട്ടെന്നു മടങ്ങുവാനാണ്   കലാകാരന്മാർക്കു താൽപ്പര്യം.   ചിലർക്ക് തിരുവല്ല ക്ഷേത്രത്തിൽ കളിക്ക് പങ്കെടുക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. ഇക്കാരണത്താൽ പരിപാടി സ്ഥലത്തു വെച്ച് തന്നെ കലാകാരന്മാർക്ക് ആഹാരവും നൽകുകയാണ് ചില വര്ഷങ്ങളായി പതിവ്. സ്‌കൂളിൽ പരിപാടി നടക്കുമ്പോൾ ഇതിനുള്ള സൗകര്യവും ഉണ്ട്. പഞ്ചായത്തു ആഡിറ്റോറിയത്തിൽ ഇതിനുള്ള സൗകര്യം കുറവായതിനാൽ സ്മാരക സമിതിയിൽ വെച്ചാകാം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സമിതിയുടെ തൊട്ടടുത്തുള്ള ഒരു കുടുംബം സ്വമേധയാ മുന്നോട്ടു വന്ന്  സമിതിയിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി  അവരുടെ വീട്ടിൽ വെച്ചാകാം കലാകാരന്മാർക്ക് ആഹാരം എന്ന് ഞങ്ങളെ നിർബ്ബന്ധിക്കുകയുണ്ടായി. 






ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ കെട്ടിടം സ്ഥിതി ചെയ്യുന്നത് രണ്ടു ക്രിസ്തീയ ഭവനകൾക്കിടയിലാണ്. അതിൽ ഒരു ഭവനത്തിലെ കുടുംബനായകൻ മൺമറഞ്ഞ  ശ്രീ. ദേവസ്യ അവർകൾ അച്ഛന്റെ ആത്മമിത്രമായിരുന്നു. അച്ഛന് കളികൾ ഇല്ലാത്ത ദിവസങ്ങളിലെ  അച്ഛൻറെ ചീട്ടുകളി സുഹൃത്തുക്കളിൽ ഒരാളായിരുന്നു ശ്രീ. ദേവസ്യ    ആ വീട്ടിൽ വെച്ചായിരുന്നു കലാകാരന്മാർക്ക് ഭക്ഷണം നൽകിയത്.  കളി കഴിഞ്ഞു ആഡിറ്റോറിയത്തിലെ അത്യാവശ്യം ചെയ്യേണ്ട ജോലികൾ തീർത്തിട്ട് ഞാൻ ആഹാരം കഴിക്കുവാൻ എത്തുമ്പോൾ ശ്രീ. ദേവസ്യയുടെ മക്കൾ, തങ്ങളുടെ പിതാവും എന്റെ പിതാവും തമ്മിലുണ്ടായിരുന്ന  ആത്മബന്ധത്തെ  പറ്റി കലാകാരന്മാരോട് വിവരിക്കുന്നതാണ് കണ്ടത്. ശരിക്കും സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു അനുസ്മരണം.  എല്ലാവരും പിരിയുമ്പോൾ  സമയം രാത്രി പന്ത്രണ്ടു മണിയോടടുത്തിരുന്നു. അത്രയും നേരം  ഞങ്ങൾക്ക് വേണ്ടി ഉറക്കമൊഴിഞ്ഞു സേവചെയ്യാൻ സന്മനസ്സു കാണിച്ച,  മതത്തേക്കാൾ, സംസ്കാരമാണ് വലുതെന്നു വിശ്വസിക്കുന്ന  ആ കുടുംബാംഗങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 

സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോൾ അവിടെ എത്തിയ ഒരു മാന്യവ്യക്തി എന്നെ സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിൻറെ പേര് ഞാൻ ഓർക്കുന്നില്ല.. ചെന്നിത്തലയ്ക്ക്  അടുത്തുള്ള  കുട്ടംപേരൂർ ഗ്രാമവാസി എന്നാണ് പറഞ്ഞത്. അദ്ദേഹം എന്റെ പിതാവിനെ ആദ്യമായി കണ്ട അനുഭവമാണ് എന്നോട് പങ്കുവെച്ചത്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്....

1991 -ൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയ്ക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തെ ഒന്ന് കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.  എന്തുകൊണ്ടോ വീട്ടിൽ പോയി കാണാൻ ശ്രമിച്ചില്ല. എന്റെ ആഗ്രഹം ഞാൻ ചെന്നിത്തലയിലുള്ള പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഒരിക്കൽ ഞാനും എന്റെ ഒരു സുഹൃത്തും സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ചെന്നിത്തല കളരിക്കൽ എൽ.പി.സ്‌കൂളിന് സമീപമെത്തിയപ്പോൾ സൈക്കിൾ നിർത്തുവാൻ സുഹൃത്ത് പറഞ്ഞു. സ്‌കൂളിനു സമീപമുള്ള ഗ്രവുണ്ടിൽ     ഒരു മരത്തിന്റെ ചുവട്ടിൽ ചിലർ ചീട്ടുകളിക്കുന്നതു ചൂണ്ടി കാട്ടി സുഹൃത്ത് പറഞ്ഞു, അതാ തലയിൽ ഒരു തൊപ്പിയും കാതിൽ കുണുക്കുകളും ഇട്ടു ചീട്ടുകളിക്കുന്നില്ലേ അദ്ദേഹമാണ് ചെന്നിത്തല ചെല്ലപ്പൻ പിള്ള എന്ന്.  ഒരു പുഞ്ചിരിയോടെയാണ് ഞാൻ അദ്ദേഹത്തന്റെ അനുഭവം ശ്രദ്ധിച്ചത്. അദ്ദേഹത്തിൻറെ വാക്കുകൾ എന്നെ എന്റെ ചെറുപ്പ കാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. 



ഉത്സവ സീസൺ കഴിഞ്ഞാൽ ചെന്നിത്തലയിലുള്ള ചില സുഹൃത്തുക്കളുമായി ചീട്ടുകളിക്കുന്ന സ്വഭാവം അച്ഛന് ഉണ്ടായിരുന്നു. ഈ കാലയളവിൽ  തിരുവല്ല, ഏവൂർ, മണ്ണൂർക്കാവ്‌ എന്നീ  ക്ഷേത്രങ്ങളിലെ വഴിപാടു കഥകളിക്കു ക്ഷണിക്കുവാൻ എത്തുന്നവരാകും അധികവും. അപ്പോൾ ഞാനാകും അച്ഛൻ ചീട്ടു കളിക്കുന്ന സ്ഥലത്തെത്തി വിവരം പറയുന്നത്. എന്റെ ധൃതിയിലുള്ള പോക്ക് കാണുമ്പോൾ എതിരെ വരുന്ന പലർക്കും വിവരം മനസിലാകും. അവർ ഒരു ഫലിത രസത്തിൽ "വേഗം ചെല്ല്, അവിടെ നിന്റെ അച്ഛനെ തൊപ്പിയും കുണുക്കും എല്ലാം അണിയിച്ചു ഒരുക്കിയിരുത്തിയിട്ടുണ്ട്" എന്ന് പറഞ്ഞിട്ടുള്ളത് ഓർക്കുന്നു. 



ചീട്ടുകളിയിൽ  തോൽക്കുമ്പോൾ സഹ കളിക്കാർ തോൽവിയെ ആഘോഷിക്കുന്നത് പ്ലാവിൻറെ ഇലകൾ കൊണ്ടുണ്ടാക്കിയ തൊപ്പിയും വെള്ളയ്ക്കയിൽ പച്ചീർക്കിൽ കുത്തിയുണ്ടാക്കിയ കുണുക്കുകളും അണിയിച്ചാണ്. ഇങ്ങിനെ അച്ഛനെ കാണുമ്പോൾ എനിക്ക് ഒരു നാണക്കേടും സങ്കടവും ഉണ്ടായിട്ടുണ്ട്  (സുന്ദരീസ്വയംവരം കഥകളിയിൽ അഭിമന്യുവും ഘടോൽക്കചനും ഇരാവാനും ചേർന്ന് സുന്ദരീസ്വയംവരത്തിനെത്തുന്ന ദുര്യോധനാദികളെ ഓടിക്കുകയും ദുര്യോധനപുത്രനായ ലക്ഷണനെ ബന്ധിച്ചു ചിരട്ടകൊണ്ടുള്ള മാലയും മറ്റും അണിയിച്ചു അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. ഈ അനുഭവം ഒരു കാരണമായിരിക്കാം).



എന്നാൽ ഇപ്പോൾ സ്മരിച്ചപ്പോൾ ഒരു രസമായി തോന്നി. പ്ലാവിലകൾ കൊണ്ട് ഒരു തൊപ്പിയും വെള്ളയ്ക്കയും പച്ചീർക്കിലും കൊണ്ട് രണ്ടു കുണുക്കുകളും ഉണ്ടാക്കി കാതുകളിൽ  അണിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും അനുഭൂതിയും  പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഒരനുഭൂതിയുമാണ് എനിക്ക്  അനുഭവപ്പെട്ടത്. 

2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

കലാസമിതിയുടെ ഓണാഘോഷം -2017 (ഭാഗം -1)

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ ഓണാഘോഷപരിപാടികൾ 2017  സെപ്തംബർ ആറിന് വൈകിട്ട്  ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തു ഹാളിൽ വെച്ച് നടത്തി. പരിപാടികളുടെ ഉത്‌ഘാടനം ശ്രീ. നരേന്ദ്രപ്രസാദ് സ്മാരക നാടക ഗവേഷണകേന്ദ്രത്തിൻറെ  ചെയർമാൻ ശ്രീ. ഫ്രാൻസീസ് T. മാവേലിക്കര അവർകൾ ഉത്‌ഘാടനം ചെയ്തു. തുടർന്ന് കലാസമിതിയിൽ പഠിക്കുന്ന കുട്ടികളുടെ കലാപരിപാടികൾക്കു  ശേഷം    ദേവയാനീസ്വയംവരം കഥകളി അവതരിപ്പിക്കുക  ഉണ്ടായി. ശുക്രാചാര്യരായി ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയും   കചനായി ശ്രീ. ഫാക്ട് മോഹനനും   ദേവയാനിയായി ശ്രീ. കലാകേന്ദ്രം മുരളീകൃഷ്ണനും  സുകേതുവായി ശ്രീമതി. കൊട്ടാരക്കര ഗംഗയും   വേഷമിട്ടു.  ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാനിലയം സിനു എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണനും ശ്രീ. കലാഭാരതി ജയശങ്കറും യഥാക്രമം ചെണ്ടയും മദ്ദളവും  ശ്രീ. തിരുവല്ലാ പ്രതീപ്  ചുട്ടിയും ചെയ്ത്  കളി വിജയകരമാക്കി. ശ്രീ. കണ്ണമ്പള്ളിൽ ജയകൃഷ്ണനും അദ്ദേഹത്തിൻറെ  ചുമതലയിലുള്ള  കണ്ണമ്പള്ളിൽ കഥ കളിയോഗവും അണിയറ ശിൽപ്പികളും കളിയുടെ വിജയത്തിന് പങ്കാളികളായി.

                                                                      ശുക്രാചാര്യരും കചനും

                                                                      ശുക്രാചാര്യരും കചനും 

                                                                                            കചൻ 

                                                                           കചനും ദേവയാനിയും 

സുകേതു 

                                                                          സുകേതുവും കചനും 

                                                                     ശുക്രാചാര്യരും  ദേവയാനിയും 

                                                                 ശുക്രാചാര്യർ , ദേവയാനി , കചൻ .

                                                                         കചനും ദേവയാനിയും 

                                                                         കചനും ദേവയാനിയും 

                                                                          കചനും ദേവയാനിയും 

കലാസമിതിയുടെ ചുമതലയിൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ അനുസ്മരണത്തിനാണ് കഥകളി അവതരിപ്പിച്ചു വന്നിരുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി കഥകളി അവതരിപ്പിക്കേണ്ടിവന്ന  സാഹചര്യത്തിലും  എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അണിയറയിലെ അനുസ്മരണം തന്നെയാണ്. അനുസ്മരണത്തിൻറെ കഥാനായകൻ   ശ്രീ. ഫാക്ട് മോഹനൻ അവർകളും. കളി ദിവസം രാവിലെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു നേരത്തേ എത്തിച്ചേരണം എന്ന് അറിയിക്കുമ്പോൾ തന്നെ "ചെന്നിത്തല ആശാൻറെ പ്രോഗ്രാമിന് എത്തിയില്ലാ എങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല" എന്നാണ് പറഞ്ഞത്. അദ്ദേഹം വളരെ നേരത്തേ എത്തുകയും അണിയറയിൽ വേഷം തേച്ചുകൊണ്ട് ആശാനേ പറ്റിയുള്ള സ്മരണകൾ  പങ്കുവെക്കുന്നതിൽ ഉത്സാഹം കാണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്രകാരമായിരുന്നു : 
"ഞാൻ ഫാക്ടിൽ നിന്നും കഥകളി അഭ്യാസം കഴിഞ്ഞു ആറന്മുളയിൽ താമസമാക്കുമ്പോൾ എന്നെ ഒരു കഥകളി കലാകാരൻ എന്ന നിലയിൽ ആറന്മുള വാസികൾക്ക് പരിചിതനല്ലായിരുന്നു. ആദ്യമായി എന്നെ ആറന്മുള ക്ഷേത്രത്തിലെ കളിക്ക് പങ്കെടുപ്പിച്ചത് ചെന്നിത്തല ആശാനായിരുന്നു. എനിക്ക് ഏതാണ്ട് 20 -21  - വയസ്സ് പ്രായമുള്ള അക്കാലഘട്ടത്തിൽ ആറന്മുള പാർത്ഥസാരഥി  ക്ഷേത്രത്തിലെ ഒരു ഉത്സവക്കളി ദിവസം ക്ഷേത്രത്തിൽ തൊഴാൻ എത്തിയ എന്നെ ക്ഷേത്ര ഭാരവാഹികൾക്ക് പരിചയപ്പെടുത്തുകയും ആശാന്റെ കൃഷ്ണനോടൊപ്പം കുചേലനും രൗദ്രഭീമനും ചെയ്യാൻ അവസരം ഉണ്ടാക്കിത്തരികയും ചെയ്തത് എന്റെ കലാജീവിതത്തിൽ  വിലപ്പെട്ട ഒരു അനുഭവമായി. അന്ന് കളിക്ക് ക്ഷണിക്കപ്പെട്ടിരുന്ന ശ്രീ. ഹരിപ്പാട് ആശാൻ കളിക്ക് എത്താതിരുന്നതാണ് ഇങ്ങിനെയൊരു സന്ദർഭം ഉണ്ടാകുവാൻ കാരണമായത്.   അടുത്ത വര്ഷം മുതൽ  ആറന്മുള ക്ഷേത്രത്തിലെ ഉത്സവക്കളിയുടെ ചുമതല എനിക്ക് ലഭിക്കുകയും ചെയ്തു.
ചെന്നിത്തല  ആശാന്‌ ഒരു വേഷ്ടിയും നേര്യതും നൽകി ആശാന്റെ അനുഗ്രഹം വാങ്ങിയാണ് ആറന്മുളയിലെ  എന്റെ ചുമതലയിൽ നടന്ന  ആദ്യകളിക്കു ക്ഷണിക്കുവാൻ പോയത്. ആശാൻ അണിയറയിൽ ഉണ്ടായാൽ പൊതുവെ  ഒരു ഉത്സാഹം തന്നെയാണ് അനുഭവപ്പെട്ടിരുന്നു. ഫലിതം നിറഞ്ഞ എത്രയോ അണിയറ വിശേഷങ്ങൾ! സീനിയർ ജൂനിയർ  ചിന്തകളില്ലാതെ എന്നെ കൊണ്ട് കിരാതത്തിൽ കാട്ടാളൻ കെട്ടിച്ചു ആശാൻ അർജുനനായിട്ടുള്ള അനുഭവങ്ങൾ  ഉണ്ടായിട്ടുണ്ട്."

ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാനേ പത്തനംതിട്ട ജില്ലയിലെ ചെറുകോൽപ്പുഴയ്ക്കു സമീപം ഒരു കളിക്ക് എത്തിയ കഥയാണ് ശ്രീ. ഫാക്ട് മോഹനൻ സ്മരിച്ചത്. ഒരു സൗഗന്ധികത്തിനാണ്  ശ്രീ. രാമൻകുട്ടി നായർ ആശാനേ ക്ഷണിച്ചിരുന്നത്. ചെന്നിത്തല ആശാന്റെ ഭീമനും രാമൻകുട്ടി ആശാന്റെ ഹനുമാനും. കളി കഴിഞ്ഞു  കലാകാരന്മാർക്കെല്ലാം കളിപ്പണം കവറിലാക്കി കമ്മറ്റിക്കാർ നൽകി. ക്ഷേത്രത്തിന്റെ കോമ്പൗണ്ട് കടക്കുന്നതിനു മുൻപ്   രാമൻകുട്ടി ആശാൻ കവർ തുറന്നു നോക്കി.  അതിൽ കണ്ടത് നൂറിന്റെ മൂന്നു നോട്ടുകൾ മാത്രം. അക്കാലത്തു രാമൻകുട്ടി ആശാന് അഞ്ഞൂറ് രൂപയിൽ കുറയാതെ ലഭിച്ചിരുന്നു വത്രേ. രാമൻകുട്ടി ആശാൻ ചെല്ലപ്പൻപിള്ളേ എന്ന് വിളിച്ചു കൊണ്ട് തുറന്ന കവർ കാണിച്ചു. ഉടനെ ചെന്നിത്തല ആശാനും   തന്റെ കവർ തുറന്നു നോക്കി. അതിൽ നാനൂറ്റി അമ്പതു രൂപ ഉണ്ട്. കവർ മാറിപ്പോയതാവും എന്ന് രാമൻകുട്ടി ആശാനേ ആശ്വസിപ്പിച്ചുകൊണ്ടു തന്റെ കവറിൽ നിന്നും നൂറ്റിഅൻപതു രൂപ എടുത്തു രാമൻകുട്ടി ആശാന് നീട്ടി. ഉടനെ രാമൻകുട്ടി ആശാൻ "ഹേയ് , അത് താങ്കളുടെ അദ്ധ്വാനത്തിന്റെ വേതനമാണ്, എനിക്ക് അർഹതപ്പെട്ടതല്ല" ഞാൻ വാങ്ങുകില്ല എന്നായി. 

ചെന്നിത്തല ആശാൻ പിന്നീട് ഒട്ടും മടിക്കാതെ കമ്മറ്റി ആഫീസിലേക്കു മടങ്ങി ചെന്ന് അവരുമായി സംവാദം നടത്തി. "രാമൻകുട്ടി നായർ ആരാണ് എന്നാണ് നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്. അദ്ദേഹം കഥകളി ലോകത്തെ ഏറ്റവും ആരാധ്യനായ  ഒരു കലാകാരനാണ്. അദ്ദേഹത്തിനു മാന്യമായ കളിപ്പണം നൽകണം എന്ന ആവശ്യം ഉന്നയിച്ചു. ഒടുവിൽ  രണ്ടു നൂറുരൂപാ നോട്ടുകൾ കൂടി അവരിൽ നിന്നും  വാങ്ങി ആശാന് നൽകി സന്തോഷത്തോടെ യാത്രയാക്കി. ഇതേ പോലെ സഹകലാകാരന്മാർക്കു വേണ്ടി പലപ്പോഴും സംഘാടകരുമായി ചെന്നിത്തല ആശാൻ  സംവാദത്തിൽ ഏർപ്പെട്ടു  പ്രശ്നങ്ങൾ പരിഹരിച്ചിട്ടുള്ള  അനുഭവങ്ങൾ ധാരാളം ഉണ്ട്.

 ശ്രീ. ഫാക്ട് മോഹനന്റെ ചെന്നിത്തല ആശാനേ പറ്റിയുള്ള സ്മരണകൾ അദ്ദേഹത്തിൻറെ  മകൻ എന്ന നിലയിൽ വളരെ അഭിമാനത്തോടെയാണ് ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നത്.