പേജുകള്‍‌

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -2


ആദ്യ രംഗത്തിന്റെ അവതരണത്തില്‍ വനത്തില്‍ വിശ്രമിക്കുന്ന രുഗ്മാംഗദരാജാവിന്റെ  സമീപം മോഹിനി എത്തുന്നു.    സുഗന്ധവാസനയും മുത്തു പൊഴിയുന്നത് പോലുള്ള ശബ്ദവുമാണ്‌ മോഹിനിയില്‍ രാജാവിന് അനുഭവപ്പെട്ടത്. മോഹിനി രാജാവിനെ " കോമളാകൃതേ" എന്ന് മോഹിനി സംബോധന ചെയ്യുമ്പോള്‍ വീണ വായിക്കുന്നതു പോലെയുള്ള  അനുഭൂതി രാജാവിന് അനുഭവപ്പെട്ടു. 


                                   (രുഗ്മാംഗദനും മോഹിനിയും )

രാജാവിന്റെ താല്‍പ്പര്യം മാസസ്സിലാക്കിയ മോഹിനി, തന്നോട് ആപ്രിയം ചെയ്യുകയില്ല എന്ന സത്യം ചെയ്യണം എന്ന നിബന്ധന വെച്ചപ്പോള്‍ " സത്യം എന്തിനു? എന്ന് രാജാവ് ചോദിക്കുകയും രാജ്ഞിയെയും മകനെയും മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു .

താന്‍ ദേവസ്ത്രീകളെ കണ്ടിട്ടുണ്ട് എന്നും, താന്‍ കണ്ടിട്ടുള്ള ദേവസ്ത്രീകള്‍ക്ക്  ഇത്രയും (ശില്‍പ്പ)  സൌന്ദര്യം ഇല്ലെന്നും ഈ മോഹിനിയുടെ വരവ്  പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കും പോലെയുള്ള പ്രതീതിയാണെന്നുമായി  രുഗ്മാംഗദന്‍. 

മോഹിനി: അങ്ങ്  ദേവസ്ത്രീകളെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞുവല്ലോ ?

രുഗ്മാംഗദന്‍: അതെ. എന്റെ പൂന്തോട്ടത്തില്‍ ഉള്ള ധാരാളം വിശേഷപ്പെട്ട പുഷ്പങ്ങള്‍ ആരോ രാത്രിയില്‍ ആരോ  കൊണ്ടു പോയ്ക്കൊണ്ടിരുന്നു. അതിന്റെ രഹസ്യം അറിയുവാന്‍ ഞാന്‍ ദൂതന്മാരെ നിയോഗിച്ചു. അവരാല്‍ അതിന്റെ രഹസ്യം അറിയുവാന്‍ സാധിച്ചില്ല. ഒരു ദിവസം രാത്രി ഞാന്‍ പൂന്തോട്ടത്തിന്റെ നടുവില്‍ ചെടികള്‍ക്ക്  ഇടയില്‍ മറഞ്ഞിരുന്നു. അപ്പോള്‍ അവിടെ ഒരു വിമാനം താഴേക്കു ഇറങ്ങി നിന്നു. അതില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി പൂക്കള്‍ ഇറുത്തു വിമാനത്തില്‍ ഇട്ടു. പിന്നീട് അവര്‍ വിമാനത്തില്‍ കയറി യാത്ര പുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്ന ഇടത്തില്‍ നിന്നും വെളിയില്‍ വന്ന്‌, ഉയര്‍ന്നു കൊണ്ടിരുന്ന വിമാനത്തില്‍ പിടിച്ചു. വിമാനം പെട്ടെന്ന് നിന്നു. വിമാനത്തില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി വന്ന്‌ അവരുടെ യാത്ര മുടക്കിയത്തിനു എന്നെ ശപിക്കുവാന്‍ തുടങ്ങി. എന്നെ ശപിക്കരുതെ! നിങ്ങളുടെ യാത്ര തുടരുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിയാലും എന്ന് അപേക്ഷിച്ചു.   

ഇന്നത്തെ ദിവസം  ആഹാരം കഴിക്കാത്ത ഒരാള്‍ വന്നു തൊട്ടാല്‍ മതി വിമാനം ഗതി  എന്ന് അവര്‍ പറഞ്ഞു. ഞാന്‍ ദൂതന്മാരെ നാടു മുഴുവന്‍ അന്ന് ആഹാരം കഴിക്കാത്തവരെ തേടുവാന്‍ അയച്ചു. ദൂതന്മാര്‍ ഒരു കിഴവിയെ കണ്ടു പിടിച്ചു. അവരോടെ രാജാവിന് നിങ്ങളെ കാണണം എന്ന് പറഞ്ഞു കൂട്ടിവന്നു. 
ദൂതന്മാര്‍ പൂന്തോട്ടത്തില്‍ എത്തി. 
അല്ലയോ രാജാവേ! ഈ കിഴവി ഇന്ന് ആഹാരം കഴിച്ചിട്ടില്ല എന്ന് അറിയിച്ചു. 
ഞാന്‍ ആ അമ്മയോട് വിമാനത്തില്‍ ഒന്ന് തൊടുവാന്‍ അപേക്ഷിച്ചു. 
ആ അമ്മ  വിമാനത്തില്‍ തൊട്ടു. വിമാനം മേലേക്ക് ഉയരുവാന്‍ തയ്യാറായി. ഞാന്‍ ഈ അത്ഭുതത്തിന്റെ കാരണം തിരക്കി. ഇന്ന് ഏകാദശി ദിവസം ആണെന്നും ഏകാദശി നാള്‍ അന്നം വര്‍ജ്ജിക്കണം എന്നും, ഈ വൃദ്ധ ഇന്ന് അന്നം കഴിക്കാത്തതിനാല്‍ അതിന്റെ പുണ്യ ഫലം കൊണ്ടാണ് വിമാനം ഉയര്‍ന്നതെന്നും ദേവസ്ത്രീകള്‍ അറിയിച്ച ശേഷം വിമാനത്തില്‍ യാത്രയായി. 
ആ അമ്മയ്ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കി ഞാന്‍ യാത്രയാക്കി. 

രുഗ്മാംഗദന്‍: അല്ലയോ മോഹിനി! നീ ദേവലോകത്തെ ഉപേക്ഷിച്ച് ഈ കാട്ടില്‍ എത്താന്‍ കാരണം എന്താണ്?
 മോഹിനി: അങ്ങയോടുള്ള സ്നേഹം തന്നെ. 
രുഗ്മാംഗദന്‍: എന്നോട് സ്നേഹം തോന്നാന്‍ കാരണം എന്താണ്?
മോഹിനി: ദേവലോകത്ത് ദേവസ്ത്രീകള്‍ അങ്ങയെ പുകഴ്ത്തി,   വീണ വായിക്കുന്നത് ഞാന്‍ കേട്ടു.  അപ്പോള്‍ മുതല്‍ അങ്ങയോടു എനിക്ക് സ്നേഹം ഉണ്ടായി.
രുഗ്മാംഗദന്‍: ദേവലോകത്ത് ദേവസ്ത്രീകള്‍ എന്നെ പുകഴ്ത്തി,   വീണ വായിക്കുന്നു വെന്നോ?
മോഹിനി: സത്യം തന്നെ.
രുഗ്മാംഗദന്‍: ഞാന്‍ സത്യം ചെയ്യണം എന്ന് പറഞ്ഞത് എന്തിനാണ്?
മോഹിനി: അങ്ങ് രാജാവല്ലേ! അങ്ങേക്ക് ധാരാളം ഭാര്യമാര്‍ ഉണ്ടാകും. അതുകൊണ്ടാണ് ഞാന്‍ സത്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്‌.
രുഗ്മാംഗദന്‍: കഷ്ടം! 
അഗ്നി സാക്ഷിയായി സ്വീകരിച്ച ഒരു ഭാര്യ മാത്രമാണ് എനിക്ക്  ഉള്ളത്. 
മോഹിനി: ഞാന്‍ അങ്ങയുടെ കൂടെ കൊട്ടാരത്തിലേക്ക് വന്നാല്‍ അവര്‍ എന്നെ ആക്ഷേപിക്കുകയില്ലേ?
രുഗ്മാംഗദന്‍: എന്റെ ഭാര്യ എന്നോട് അഹിതം ഭാവിക്കുകയില്ല. എനിക്ക് ഒരു മകനും ഉണ്ട്. 
മോഹിനി: എനിക്ക് അവരെ കാണുവാന്‍ ആഗ്രഹം ഉണ്ട്. 
രുഗ്മാംഗദന്‍: എന്നാല്‍ നാം വേഗം കൊട്ടാരത്തിലേക്ക് മടങ്ങുക തന്നെ.
രുഗ്മാംഗദന്‍: (ഭടന്മാരെ നോക്കി) ഞാന്‍ വേട്ട അവസാനിപ്പിച്ചു മടങ്ങുന്നു. വിവരം കൊട്ടാരത്തില്‍ അറിയിച്ചാലും. യാത്രക്ക് രഥം  ഒരുക്കുക. 
( മോഹിനിയോടു) രഥം  തയ്യാറായി. നമുക്ക് പോകാം. 
മോഹിനി: രഥത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് ഭയമാണ്.
രുഗ്മാംഗദന്‍:  അല്‍പ്പവും ഭയപ്പെടേണ്ട. എന്നെ കെട്ടി പിടിച്ചു കൊള്ളുക .
 രുഗ്മാംഗദനും മോഹിനിയും യാത്രയാകുന്നതോടെ രംഗം അവസാനിച്ചു. രുഗ്മാംഗദനായി ശ്രീ. കലാമണ്ഡലം ഗോപി ആശാനും മോഹിനിയായി ശ്രീ. മാര്‍ഗി വിജയകുമാറും വളരെ നല്ല ഒരു പ്രകടനം കാഴ്ചവെച്ചു.



ബ്രാഹ്മണര്‍: ശ്രീ. മധു വാരണാസിയും ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണനും

 രണ്ടാം രംഗത്തിലെ ബ്രാഹ്മണന്മാരായി വേഷമിട്ടത്
ശ്രീ. മധു വാരണാസിയും ചിങ്ങോലി ഗോപാലകൃഷ്ണനും ആയിരുന്നു .

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -1

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ കഥകളി  മാര്‍ച്ച്‌- 25, 26- എന്നീ തീയതികളില്‍ നടന്നു. മാര്‍ച്ച്‌ 26-നു  രുഗ്മാംഗദചരിതം, നിഴല്‍കുത്ത് എന്നീ രണ്ടു കഥകളാണ് അവതരിപ്പിച്ചത്. ശ്രീ. കലാമണ്ഡലം വൈശാഖ് പുറപ്പാടിന് വേഷമിട്ടു അരങ്ങിലെത്തി. മേളപ്പദം ഉണ്ടായില്ല.
ഏകാദശി വ്രതത്തിന്റെ   മാഹാത്മ്യമാണ് രുഗ്മാംഗദചരിതം കഥയുടെ പ്രധാന മൂല്യം.

                        പുറപ്പാട്: ശ്രീ. കലാമണ്ഡലം വൈശാഖ് 


സൂര്യവംശ രാജാക്കന്മാരില്‍  പ്രശസ്തനായിരുന്നു രുഗ്മാംഗദന്‍. അദ്ദേഹത്തിനു  സന്ധ്യാവലി എന്ന പത്നിയും ധര്‍മ്മാംഗദന്‍ എന്ന ഒരു മകനും ഉണ്ട്.    അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പൂന്തോട്ടം അതിസൌരഭ്യമുള്ള  പൂച്ചെടികള്‍ നിറഞ്ഞതായിരുന്നു. രാത്രിയില്‍ അദ്ദേഹത്തിന്റെ പൂന്തോട്ടത്തിലെ സൌരഭ്യ പുഷ്പങ്ങള്‍ അപ്രത്യക്ഷമാവുക പതിവായി. കൊട്ടാരത്തിലെ രാജഭടന്മാര്‍ക്കൊന്നും ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.  ഒരു രാത്രിയില്‍  രുഗ്മാംഗദ മഹാരാജാവ്  പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു കൊണ്ട് പൂക്കള്‍ മറയുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ തീരുമാനിച്ചു.  

രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു വിമാനം പൂന്തോട്ടത്തില്‍ വന്നിറങ്ങി. വിമാനത്തില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി പൂന്തോട്ടത്തിലെ സൌരഭ്യ പുഷ്പങ്ങള്‍ എല്ലാം ഇറുത്തെടുത്തുകൊണ്ട് വിമാനത്തില്‍ കയറി. യാത്രക്കായി വിമാനം മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ പൂച്ചെടികള്‍ക്കിടയില്‍ നിന്നും വെളിയില്‍ വന്ന രുഗ്മാംഗദന്‍ വിമാനത്തില്‍ പിടിച്ചു. വിമാനം പെട്ടെന്ന് താഴെ നിന്നു. വിമാനത്തിന്റെ ഗതി മുടങ്ങിയതിനാല്‍ കോപത്തോടെ ദേവസ്ത്രീകള്‍ വിമാനത്തില്‍ നിന്നും ഇറങ്ങി വന്നു രുഗ്മാംഗദനെ ശപിക്കുവാന്‍ തുടങ്ങി. ഉടനെ രുഗ്മാംഗദന്‍ ദയവു ചെയ്തു എന്നെ ശപിക്കരുതെ, വിമാനത്തിന്റെ ഗതി തുടരുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിചെയ്താലും എന്ന് ദേവസ്ത്രീകളോട് അപേക്ഷിച്ചു.  ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിവരൂ, അവര്‍ വന്നു തൊട്ടാല്‍ മതി വിമാനത്തിന്റെ ഗതി തുടരും എന്ന് ദേവസ്ത്രീകള്‍ അറിയിച്ചു. രാജാവ്  തന്റെ ഭടന്മാരെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ അയച്ച്‌ ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിവരുവാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ കണ്ണിനു കാഴ്ച നഷ്ടപ്പെട്ട ഒരു വൃദ്ധയെ ഭടന്മാര്‍ കൂട്ടിവന്നു. അന്ന് ആ വൃദ്ധക്ക്‌ എന്തുകൊണ്ടോ ആഹാരം ലഭിച്ചിരുന്നില്ല. ആ വൃദ്ധ വിമാനത്തില്‍ സ്പര്‍ശിച്ചപ്പോള്‍  വിമാനം യാത്രക്ക് തയ്യാറായി. ദേവസ്ത്രീകള്‍ സന്തോഷത്തോടെ യാത്രയാകുവാന്‍ തയ്യാറായപ്പോള്‍ രുഗ്മാംഗദന്‍ അവരോട് താന്‍ വിമാനത്തില്‍ തൊട്ടപ്പോള്‍ വിമാനം നില്‍ക്കുകയും ആ വൃദ്ധ തൊട്ടപ്പോള്‍ വിമാനം ഉയരുകയും ചെയ്തതിന്റെ മര്‍മ്മം എന്തെന്ന് അറിയിക്കുവാന്‍ അപേക്ഷിച്ചു. 

ഇന്ന് ഏകാദശി ദിവസമാണ്. ഏകാദശി വ്രതം അനുഷ്ടിക്കുന്നത് പുണ്യമാണ് എന്നും,  ഏകാദശി വ്രതഭാഗത്തില്‍ ഒന്നാണ് ഉപവാസം. അറിഞ്ഞോ അറിയാതെയോ ഈ വൃദ്ധ ഉപവാസം അനുഷ്ടിച്ചിരിക്കുന്നു. അതിന്റെ പുണ്യ ഫലമാണ് ആ വൃദ്ധ സ്പര്‍ശിച്ചപ്പോള്‍ വിമാനം ഉയര്‍ന്നത് എന്ന് പറഞ്ഞു ദേവസ്ത്രീകള്‍ യാത്രയായി. 
രുഗ്മാംഗദന്‍ ഏകാദശി വ്രതാനുഷ്ടാനങ്ങള്‍ എല്ലാം മനസ്സിലാക്കി  രാജ്യം മുഴുവന്‍ ഏകാദശി വ്രതമാഹത്മ്യം പ്രചരിപ്പിക്കുകയും   രാജ്യത്തെ എല്ലാജനങ്ങളും ഏകാദശി വ്രതം അനുഷ്ടിക്കണം എന്ന് കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ എല്ലാം ഏകാദശി വ്രതാനുഷ്ടാനങ്ങള്‍ ചെയ്തു വന്നതിനാല്‍ എല്ലാ ജനങ്ങളും മരണശേഷം വിഷ്ണുലോകം പ്രാപിക്കുകയും അതിനാല്‍ ബാധിക്കപ്പെട്ട യമധര്‍മ്മന്‍ ബ്രഹ്മാവിനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു. ബ്രഹ്മാവ് അതി സുന്ദരിയായ മോഹിനി എന്ന ഒരു സ്ത്രീയെ സൃഷ്ടിച്ച് രുഗ്മാംഗദന്റെ വ്രതം മുടക്കാനായി ഭൂമിയിലേക്ക്‌ അയച്ചു. 

നായാട്ടിനായി വനത്തില്‍  എത്തിയ രുഗ്മാംഗദന്റെ മുന്‍പില്‍ മോഹിനി പ്രത്യക്ഷപ്പെട്ടു. മോഹിനിയെ കണ്ടമാത്രയില്‍ തന്നെ രാജാവ് അവളില്‍ മോഹിതനായി. തന്റെ പ്രിയതമാ പദവി അലങ്കരിക്കുവാന്‍ രാജാവ് മോഹിനിയെ ക്ഷണിച്ചു. തന്നോട് ഒരിക്കലും അപ്രിയം ചെയ്യുകയില്ല എന്ന ഒരു സത്യം ചെയ്തു തന്നാല്‍ രാജാവിന്റെ പ്രിയതമയാകുവാന്‍ തയ്യാറാണെന്ന് മോഹിനി അറിയിച്ചു. രാജാവ് അപ്രകാരം സത്യം ചെയ്തു കൊടുത്തുകൊണ്ട് നായാട്ടു അവസാനിപ്പിച്ച്  മോഹിനിയും കൂട്ടി കൊട്ടാരത്തിലേക്ക് മടങ്ങി.  

കൊട്ടാരത്തില്‍ എത്തിയ രുഗ്മാംഗദന്‍  മോഹിനിയോടൊപ്പം വളരെക്കാലം സന്തോഷമായി കഴിഞ്ഞു . രാജാവ് അക്കാലത്തും ഏകാദശി വ്രതത്തിനു ഒരു ഭാഗവും വരുത്തിയിരുന്നില്ല. ഒരു ഏകാദശി ദിവസം രുഗ്മാംഗദന്‍ വ്രതം അനുഷ്ടിക്കവേ, മോഹിനി ബ്രഹ്മനിയോഗം ഉണര്‍ന്നു കൊണ്ട് രാജാവിന്റെ വ്രതം മുടക്കുവാന്‍ തീരുമാനിച്ചു. 
വ്രതാചരണത്തില്‍ മുഴുകിയിരുന്ന രാജാവിനെ സമീപിച്ചു കൊണ്ട്  മോഹിനി തന്നോടൊപ്പം കാമകേളിയില്‍ പങ്കെടുക്കുവാന്‍ നിര്‍ബ്ബന്ധിച്ചു. വ്രതം കഴിയുന്നതു വരെ ക്ഷമിക്കുവാന്‍ രാജാവ് മോഹിനിയോട് അപേക്ഷിച്ചുവെങ്കിലും മോഹിനി വഴങ്ങിയില്ല. വ്രതത്തില്‍ നിന്നും രാജാവ് പിന്മാറുന്നില്ല എന്ന് കണ്ടപ്പോള്‍ തന്റെ അനിഷ്ടത്തിനു എതിരായി ഒന്നും ചെയ്യുകയില്ല എന്ന് പണ്ട് സത്യം ചെയ്തിരുന്ന വിഷയം മോഹിനി രാജാവിനെ ഓര്‍മ്മിപ്പിച്ചു. പിന്നീട്  വ്രതം തുടരുവാന്‍ മോഹിനി വെച്ചത് ക്രൂരമായ ഒരു നിബന്ധന ആയിരുന്നു.   ധര്‍മ്മാംഗദനെ, അവന്റെ  അമ്മയായ സന്ധ്യാവലിയുടെ  മടിയില്‍ കിടത്തി, രാജാവ് വാളുകൊണ്ട് ധര്‍മ്മാംഗദന്റെ കഴുത്ത് വെട്ടണം. ഈ സമയത്ത് രാജാവിനോ, രാജ്ഞിക്കോ കണ്ണില്‍ നിന്നും കണ്ണുനീര്‍ അല്‍പ്പം പോലും വരുവാനും പാടില്ല. 

ധര്‍മ്മ സങ്കടത്തിലായ രാജാവ് മോഹിനിയുടെ ക്രൂര നിബന്ധനയാല്‍  മനമുരുകി വിലപിക്കുമ്പോള്‍ ധര്‍മ്മാംഗദന്‍ വാളുമായി എത്തി പിതാവിനെ സമാധാനിപ്പിച്ചു. ഇനിയും  അങ്ങേക്ക് പുത്രന്മാര്‍ ഉണ്ടാകും. എന്തു കാരണം കൊണ്ടും വ്രതം മുടക്കരുത്. അച്ഛന്‍ എന്നെ വധിച്ചു കൊള്‍ക എന്നു പറഞ്ഞുകൊണ്ട് അമ്മയുടെ മടിയില്‍ കിടന്നു. ഒടുവില്‍ രാജാവ്  ധര്‍മ്മാംഗദനെ വെട്ടുവാന്‍ തയ്യാറാകുമ്പോള്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു തടഞ്ഞു.  മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശ പ്രകാരം ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തു അനുഗ്രഹിച്ചു. മഹാവിഷ്ണു രുഗ്മാംഗദനെയും സന്ധ്യാവലിയെയും ഉടലോടെ വിഷ്ണുലോകത്തേക്ക് കൂട്ടിപ്പോയി. ഇതാണ് രുഗ്മാംഗദചരിതം കഥയുടെ ഉള്ളടക്കം.

 രുഗ്മാംഗദന്‍ (ശ്രീ. കലാമണ്ഡലം ഗോപി ) മോഹിനി (ശ്രീ. മാര്‍ഗി വിജയകുമാര്‍)

രുഗ്മാംഗദചരിതം കഥയിലെ  മൂന്നു രംഗങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നത്.  നായാട്ടിനു പോകുന്ന രുഗ്മാംഗദ മഹാരാജാവ്  വനത്തില്‍ മോഹിനിയെ കണ്ടുമുട്ടുന്നതും, അദ്ദേഹം  മോഹിനിയെ പ്രിയതമ പദവിക്ക് ക്ഷണിക്കുന്നതും തുടര്‍ന്ന് മോഹിനി ആവശ്യപ്പെട്ട സത്യം ചെയ്തു കൊട്ടാരത്തിലേക്ക് കൂട്ടി വരുന്നതുമാണ് ആദ്യ രംഗം. 

രണ്ടാംരംഗം ബ്രാഹ്മണര്‍ പരസ്പരം കണ്ടു സംസാരിക്കുന്നതാണ്.  നായാട്ടിനു പോയ മഹാരാജാവിനു മോഹിനി എന്നു പേരുള്ള ഒരു സുന്ദരിയായ സ്ത്രീയെ ലഭിച്ചുവെന്നും ആ സ്ത്രീയുമായി രാജാവ് കാമ സല്ലാപങ്ങളില്‍ മുഴുകി കഴിയുകയാണെന്നും, ഏകാദശി വ്രതത്തിന് ഭംഗം വരുത്തിയിട്ടില്ലെന്നും വൃതാന്ത്യത്തില്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ ചെന്നാല്‍ ആഹാരവും വസ്ത്രവും ലഭിക്കുമെന്നും പരസ്പരം സംസാരിച്ചു കൊണ്ട്  ബ്രാഹ്മണര്‍  രുഗ്മാംഗദന്റെ കൊട്ടാരത്തിലേക്ക് യാത്രയാകുന്നു.


 രുഗ്മാംഗദരാജാവിന്റെ ഏകാദശി വ്രതം മുടക്കുവാന്‍ മോഹിനി ശ്രമിക്കുന്നതും തുടര്‍ന്ന് പുത്രനെ നിഗ്രഹിക്കുവാന്‍ തയ്യാറാകുന്ന രാജാവിനെ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു തടയുകയും ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തു വെച്ച ശേഷം മഹാവിഷ്ണുവോടൊപ്പം രുഗ്മാംഗദനും  സന്ധ്യാവലിയും വിഷ്ണുലോകം പ്രാപിക്കുന്നതുമാണ് അവസാന രംഗം.

                                                                                    ( തുടരും)