പേജുകള്‍‌

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കീചകവധം കഥകളി

ചെന്നൈയിലെ കഥകളി ആസ്വാദകരുടെ സംഘടനയായ  ഉത്തരീയത്തിന്റെ  വിജയകരമായ    പതിനാലാമത് അരങ്ങ് ഒക്ടോബർ -25 ന് വൈകിട്ട് ആറുമണിക്ക് ചെന്നൈ അഡയാർ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കാഞ്ചിമഹാസ്വാമി അനന്തമണ്ഡപത്തിൽ അവതരിപ്പിച്ചു.  അനന്തപത്മനാഭ സ്വാമി ക്ഷേത്രനടയിൽ കേളി അവതരിപ്പിച്ചു കൊണ്ടായിരുന്നു  കഥകളിയുടെ  തുടക്കം. ശ്രീ.  ഇരയിമ്മൻതമ്പി കഥകളി ലോകത്തിന് നൽകിയ വലിയ സംഭാവനകളിൽ ഒന്നായ  കീചകവധം  കഥകളിയാണ് അവതരിപ്പിച്ചത്.  

കൌരവരുമായി ചൂതിൽ തോറ്റ പാണ്ഡവർ വനവാസം കഴിഞ്ഞ് ഒരു വർഷകാലം അജ്ഞാതവാസം ചെയ്ത കാലഘട്ടമാണ് കഥയുടെ സന്ദർഭം.  പാണ്ഡവർ വിരാടരാജ്യത്തെത്തി പല പേരുകളിൽ രാജകൊട്ടാരത്തിൽ അഭയം തേടി. പാഞ്ചാലി, മാലിനി എന്ന പേര് സ്വീകരിച്ച് വിരാടരാജ്ഞിയായ സുദേഷ്ണയുടെ  തോഴീപദവി നേടുന്നു. ഭീമൻ വലലൻ എന്ന നാമധേയത്തിൽ കൊട്ടാരത്തിലെ പാചകശാലയിലാണ് കടന്നു കൂടിയത്. വിരാടരാജ്ഞിയായ  സുദേഷ്ണയുടെ വീരനും അതിശക്തനുമായ സഹോദരൻ, കീചകന്റെ   കാമനയനങ്ങൾ മാലിനിയിലെത്തി.    കീചകൻ ഒരു ദിവസം ഉദ്യാനത്തിൽ വെച്ച്  മാലിനിയെ തന്റെ കാമാശ അറിയിച്ചു. പരസ്ത്രീകളോട് താൽപ്പര്യം കാണിക്കുന്നത് അപകടമാണെന്നും തനിക്കു അഞ്ചു ഗന്ധർവന്മാർ ഭർത്താക്കന്മാരായി ഉണ്ടെന്നും അവർ ഈ വിവരം അറിഞ്ഞാൽ നിന്നെ വധിക്കും എന്നും മുന്നറിയിപ്പ് നല്കുന്നു. 

മാലിനിയെ പ്രാപിക്കുവാൻ മറ്റൊരു വഴിയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ സ്വസഹോദരിയുടെ സഹായം തേടി. സഹോദരിയുടെ ഉപദേശം ഉൾക്കൊള്ളാൻ കീചകൻ തയ്യാറായില്ല. മാലിനിയുടെ ഭർത്താക്കന്മാർ അഞ്ചുപേരെയും ജയിക്കാൻ തനിക്കു വിഷമമില്ലെന്നും മാലിനിയോടുള്ള കാമം അടക്കാനാണ് വിഷമം എന്നാണ് കീചകൻ സഹോദരിയെ അറിയിച്ചത്.  ഒടുവിൽ കീചകന്റെ താൽപ്പര്യത്തിന് വഴങ്ങി മാലിനിയെ അവന്റെ മന്ദിരത്തിലേക്ക് അയയ്കാം എന്ന് ഉറപ്പു നല്കുന്നു. സഹോദരന്റെ  താൽപ്പര്യപ്രകാരം    സുദേഷ്ണ, മാലിനിയോട്   സോദരമന്ദിരത്തിൽ ചെന്ന്  ആഹാരവും മദ്യവും വാങ്ങിവരുവാൻ  ആജ്ഞാപിക്കുന്നു. മാലിനിയുടെ ഒഴിവുകഴിവുകൾ ഒന്നും സുദേഷ്ണയുടെ കാതിൽ വിലപ്പോയില്ല. പരുഷസ്വരത്തിലുള്ള സുദേഷ്ണയുടെ ആജ്ഞ സ്വീകരിക്കേണ്ട ഒരു ദാസിയാകേണ്ടി വന്നതിലുള്ള   ദുഖത്തോടും, തന്നിൽ കാമക്കൊതി പൂണ്ടിരിക്കുന്ന കീചകനെ നേരിടേണ്ടിവരുന്നത്  ഓർത്തുള്ള വിറയലോടും, ഭയത്തോടും കൂടി സുദേഷ്ണ നൽകിയ പാത്രവുമായി കീചകമന്ദിരത്തിലേക്ക് മാലിനി പുറപ്പെടുന്നു. 
കീചകമന്ദിരത്തിൽ എത്തിയ മാലിനിയെ കീചകൻ തന്നോടൊപ്പം കാമകേളിക്ക് ക്ഷണിക്കുന്നു. തന്റെ ഇംഗിതത്തിന് വശംവദയാകാത്ത മാലിനിയെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കുകയും  മർദ്ദിക്കുകയും തൊഴിക്കുകയും ചെയ്യുന്നു. കീചകന്റെ പിടിയിൽ നിന്നും   മാലിനി ഓടി രക്ഷപെടുന്നു. 

രാത്രിയിൽ പാചകശാലയിൽ വിശ്രമിക്കുന്ന വലലനിടം രഹസ്യമായി മാലിനി (സൈരന്ധ്രി) തനിക്ക് ഏർപ്പെട്ട സങ്കടം അറിയിക്കുന്നു. കീചകനെ നൃത്തശാലയിലേക്ക് നീ വരുത്തുക ഞാൻ അവനോട് പ്രതികാരം ചെയ്തു കൊള്ളാം എന്ന് വലലൻ മാലിനിയെ ആശ്വസിപ്പിക്കുന്നു. കീചകനെ നേരിടാൻ തയ്യാറായി വലലൻ നൃത്തശാലയിൽ മൂടിപ്പുതച്ച് ശയിക്കുന്നു.  നൃത്തശാലയിലെത്തിയ കീചകൻ ഇരുട്ടിൽ മാലിനിയെ തേടുന്നു. ശരീരം മൂടി നൃത്തശാലയിൽ ശയിക്കുന്ന വലലന്റെ സമീപം കീചകൻ എത്തുന്നു. മാലിനിയാണ് ശയിക്കുന്നത്‌ എന്ന വിശ്വാസത്തോടെ  വലലനോടൊപ്പം ശയിക്കാൻ മുതിരുന്ന കീചകനെ വലലൻ കടന്നു പിടിച്ച് ഞെരിച്ചു കൊല്ലുന്നതോടെ കഥ അവസാനിക്കുന്നു. 

ഏഴു  രംഗങ്ങളായിട്ടാണ് കഥ അവതരിപ്പിച്ചത്.  സുദേഷ്ണയുടെ സമീപം മാലിനി എന്ന പേര് സ്വീകരിച്ച് പാഞ്ചാലി എത്തുന്നതും സുദേഷ്ണ മാലിനിയെ തോഴിയായി (സൈരന്ധ്രി)  സ്വീകരിക്കുന്നതുമാണ് ആദ്യരംഗം. ഉദ്യാനത്തിൽ വെച്ച്  കീചകൻ മാലിനിയെ കണ്ട് തന്റെ ഇംഗിതം അറിയിക്കുന്നതും ഈ വിവരം എന്റെ ഭർത്താക്കന്മാരായ ഗന്ധർവന്മാർ അറിഞ്ഞാൽ നിന്നെ വധിക്കും എന്നും മാലിനി കീചകന് മുന്നറിയിപ്പ് നൽകുന്നതുമാണ് രണ്ടാം രംഗം. മൂന്നാം രംഗത്തിൽ കീചകൻ തന്റെ അഭിലാഷം സുദേഷ്ണയെ അറിയിക്കുന്നതും  മാലിനിയെ എങ്ങിനെയെങ്കിലും നിന്റെ മന്ദിരത്തിലേക്ക് അയയ്കാമെന്ന് കീചകന് ഉറപ്പു നൽകുന്നതുമാണ്. കീചകമന്ദിരത്തിൽ പോയി ആഹാരവും മദ്യവും വാങ്ങി വരുവാൻ മലിനിയോട് സുദേഷ്ണ ആജ്ഞാപിക്കുന്നതും മാലിനി ദുഖത്തോടും ഭയത്തോടും കീചകമന്ദിരത്തിലേക്ക് യാത്രയാകുന്നതുമാണ് നാലാം രംഗം. അഞ്ചാം രംഗത്തിൽ കീചകമന്ദിരത്തിൽ എത്തുന്ന മാലിനിയെ കീചകൻ കാമകേളിക്കു ക്ഷണിക്കുന്നതും കീചകന്റെ ഇംഗിതത്തിനു വഴങ്ങാത്ത മാലിനിയെ കീചകൻ മർദ്ദിക്കുന്നതും മാലിനി ഓടി രക്ഷപെടുന്നതുമാണ്. പാചകശാലയിൽ വിശ്രമിക്കുന്ന വലലനോട് മാലിനി കീചകനിൽ നിന്നും ഉണ്ടായ അനുഭവം അറിയിക്കുന്നതും വലലൻ മാലിനിയെ ആശ്വസിപ്പിച്ച ശേഷം കീചകനോട്  നൃത്തശാലയിൽ എത്തിക്കുവാൻ നിർദ്ദേശിക്കുന്നതുമാണ് ആറാം രംഗം. നൃത്തശാലയിൽ എത്തുന്ന കീചകനെ വലലൻ ഞെരിച്ചു കൊല്ലുന്നതുമാണ് അവതരിപ്പിച്ച ഏഴാം രംഗം. 
                                                         സുദേഷ്ണയും സൈരന്ധ്രിയും

                                                                          കീചകൻ

യുവപ്രതിഭകളായ കലാകാരന്മാരാണ് അരങ്ങിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   ശ്രീ. കലാമണ്ഡലം  പ്രതീപ് കീചകനായി രംഗത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. കീചകന്റെ തിരനോക്കിനു ശേഷം ഇരുന്നാട്ടം അവതരിപ്പിക്കുകയുണ്ടായി. ഒരു പ്രഭപോലെയുള്ള സ്ത്രീരത്നത്തെ കണ്ട് അവൾ ആരെന്നു ചിന്തിക്കുന്നതും അവൾ കൊട്ടാരത്തിന്റെ മുകളിലുള്ള രാജ്ഞിയുടെ മുറിയിലേക്ക് പോകുന്നത് കണ്ട് അവൾ രാജ്ഞിയുടെ സൈരന്ധ്രിയാണ് എന്ന് കീചകൻ  മനസിലാക്കുന്നതുമാണ് ഇരുന്നാട്ടത്തിലൂടെ അവതരിപ്പിച്ചത്. ഉദ്യാനത്തിൽ നിന്നും മാലിനി പോയ ശേഷവും  അവളെ ചിന്തിച്ച് കീചകൻ കാമപരവശനാകുന്നതും കൊട്ടാരത്തിന്റെ മുകളിലുള്ള രാജ്ഞിയുടെ മുറിയിലേക്ക് പോയി വാതിൽ മൂടുന്നതും കീചകൻ ശ്രദ്ധിച്ചു. മാലിനിയെ പ്രപിക്കുവാനുള്ള മാർഗ്ഗങ്ങളെ പറ്റി ചിന്തിക്കുന്നതും സഹോദരിയുടെ സഹായം തേടുന്നത് ശരിയല്ല എന്ന് ചിന്തിക്കുകയും മറ്റു മാർഗ്ഗങ്ങൾ ഒന്നും തെളിയാത്ത സാഹചര്യത്തിൽ അങ്ങിനെ തന്നെ എന്ന് തീരുമാനിക്കുന്നതും   സുദേഷ്ണയെ സമീപിച്ച് മാലിനിയെ അടയുവാനുള്ള താൽപ്പര്യം അറിയിക്കുന്ന  കീചകന്റെ ലജ്ജമൂലമുള്ള മടിയും വളരെ ഹൃദ്യമായിരുന്നു. 

                                       കീചകനും സൈരന്ധ്രിയും (മാലിനി)

                                                               സുദേഷ്ണയും  കീചകനും

                                                          സുദേഷ്ണയും സൈരന്ധ്രിയും ((മാലിനി)
                                    കീചകനും സൈരന്ധ്രിയും (മാലിനി)

                                                     വലലനും  സൈരന്ധ്രിയും (മാലിനി)
                                                                       കീചകൻ

                                                                        കീചകൻ

                                                             വലലനും   കീചകനും

                                                             വലലനും   കീചകനും
                                                                        വലലൻ 

ശ്രീ. സദനം വിജയനാണ് മാലിനിയെ അവതരിപ്പിച്ചത്. വളരെ നല്ല അവതരണമാണ് വിജയൻ കാഴ്ചവെച്ചത്. സിംഹത്തിന്റെ മുൻപിൽ അകപ്പെട്ട മാൻപേടപോലെപോലെയാണ് കീചകന്റെ കൊട്ടാരത്തിൽ എത്തിയ മാലിനിയുടെ അവതരണത്തിൽ കണ്ടത്. നൃത്തശാലയിൽ കീചകനെ എത്തിക്കുവാൻ വലലൻ നിർദ്ദേശിക്കുമ്പോൾ കീചകനെ നേരിടാൻ തനിക്കുള്ള ഭയത്തെയും മാലിനി ഭാവാഭിനയത്തിലൂടെ  വ്യക്തമാക്കി. ശ്രീ. കലാമണ്ഡലം ആദിത്യൻ സുദേഷ്ണയേയും ശ്രീ. കലാമണ്ഡലം ചിനോഷ് ബാലൻ വലലനെയും വളരെ ഭംഗിയായി അവതരിപ്പിച്ചു. 

ശ്രീ. കോട്ടയ്ക്കൽ നാരായണൻ, ശ്രീ. വേങ്ങേരി നാരായണൻ എന്നിവരുടെ സംഗീതവും,  ശ്രീ. കലാമണ്ഡലം രവിശങ്കരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം വേണുവിന്റെ മദ്ദളവും കളിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളായി. ശ്രീ. കലാമണ്ഡലം സതീശൻ അവർകൾ ചുട്ടി കൈകാര്യം ചെയ്തു. ശ്രീ. കോട്ടയ്ക്കൽ കുഞ്ഞിരാമൻ, ശ്രീ. രാമകൃഷ്ണൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ചു കളിയുടെ വിജയത്തിന്റെ പങ്കാളികളായി. 

കഥകളി സ്നേഹികളായ ഉത്തരീയത്തിന്റെ സംഘാടകരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിന് എന്നും എപ്പോഴും വിജയം ആശംസിക്കുന്നു.  

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കുപിതനായ ശങ്കിടി ഗായകൻ


1978-79 കാലഘട്ടത്തിൽ മാവേലിക്കര ചെറുകോൽ ക്ഷേത്രത്തിന്റെ മുന്ഭാഗത്തുള്ള ഒരു ഗൃഹത്തിൽ ഒരു  കഥകളി നടത്തിയിരുന്നു. നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും   കഥകൾ. മാങ്കുളം വിഷ്ണുനമ്പൂതിരി, ഹരിപ്പാട്‌ രാമകൃഷ്ണപിള്ള,  ചെന്നിത്തല ചെല്ലപ്പൻപിള്ള, മാത്തൂർ ഗോവിന്ദൻകുട്ടി എന്നിങ്ങനെയുള്ള അക്കാലഘട്ടത്തിലെ  പ്രധാന നടന്മാരും തകഴി കുട്ടൻപിള്ള, മുദാക്കൽ ഗോപിനാഥൻനായർ എന്നീ ഗായകരും വാരണാസി സഹോദരന്മാരുടെ  മേളവും.

ഈ കളി കഴിഞ്ഞ ഒരു ചില മാസങ്ങൾക്ക്  ശേഷമാണ് ചെറുകോൽ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് കഥകളി വേണം എന്ന് പലർക്കും അതീവ താല്പ്പര്യം ഉണ്ടായി. കളി നടത്തുവാൻ  സാമ്പത്തീകം വളരെക്കുറവും. ഇങ്ങിനെ സാമ്പത്തീകക്കുറവുള്ള കളികൾക്ക് രണ്ടു ഗായകരും ചെണ്ട, മദ്ദളം എന്നിവയ്ക്ക് മാറ്റത്തിന് ആരും ഉണ്ടാവുകയില്ല എന്നതാണ് കഷ്ടം.       രുഗ്മാംഗദചരിതം, ദുര്യോധനവധം എന്നീ കഥകളാണ് അന്ന് അവതരിപ്പിച്ചത്. ചെന്നിത്തല ആശാനും ഓയൂർ രാമചന്ദ്രനും കൂടി യഥാക്രമം
രുഗ്മാംഗദനെയും മോഹിനിയെയും അവതരിപ്പിച്ചു. അന്ന് കളിക്ക് പാടാൻ എത്തിയ പൊന്നാനി ഭാഗവതർക്ക് തുടർക്കളികളാൽ കടുത്ത ജലദോഷവും തൊണ്ടയടപ്പും കൊണ്ട്  വിഷമത്തിലായിരുന്നു. രുഗ്മാംഗദചരിതം അദ്ദേഹം ഒരു തരത്തിൽ കഴിച്ചു കൂട്ടുകയായിരുന്നു.  ദുര്യോധനവധം നടക്കണം. അദ്ദേഹത്തെക്കൊണ്ട് കളി തുടരുവാൻ ഒരു  നിർവാഹവുമില്ല. മാറ്റത്തിന് വേറെ ഗായകന്മാർ  ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല. എന്തു ചെയ്യണം എന്നറിയാതെ കളിയോഗം മാനേജരും കളിയുടെ ചുമതലക്കാരും ആകെ വിഷമിച്ചു.

ഇതിനിടെ മറ്റൊരു വിശേഷം  കൂടി ഉണ്ടായി. പണ്ടെങ്ങോ കഥകളിപ്പാട്ട് പഠിച്ചു അരങ്ങേറ്റവും കഴിഞ്ഞു കുറേക്കാലം അരങ്ങുകളിൽ കഥകളിപ്പാട്ട് പാടി, പിന്നീട് ആ പണി വേണ്ടെന്നു വെച്ച ഒരു വിദ്വാൻ കളി കാണാൻ എത്തിയിട്ടുണ്ട്. ഇദ്ദേഹം കളി തുടങ്ങും മുൻപ് അണിയറയിൽ എത്തി തനിക്കു നന്നേ പരിചയമുള്ള കലാകാരന്മാരുമായി സഹൃദ സംഭാഷണം നടത്തിയ ശേഷം അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചിരുന്നു. പെട്ടെന്നാണ്
പൊന്നാനി ഭാഗവതർക്ക് ഈ വിദ്വാന്റെ സാന്നിദ്ധ്യം ഓർമ്മയിൽ എത്തിയത്.
 പൊന്നാനി ഗായകനും കളിയോഗം മാനേജരും കൂടി അരങ്ങിനു മുൻപിലിരുന്ന ഈ വിദ്വാനെ നയത്തിൽ സമീപിച്ചു.  സംഭവിച്ചിരിക്കുന്ന വിഷമത അറിയിച്ചു. കളിയെങ്ങിനെയെങ്കിലും നടത്തിത്തരണം എന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്തു. വളരെക്കാലമായി അരങ്ങു പരിചയം നഷ്ടപ്പെട്ട വ്യക്തിയാണ് ഇദ്ദേഹമെങ്കിൽ കൂടി കളിക്ക് മുടക്കം സംഭവിക്കാതെയിരിക്കാൻ ചില നിബന്ധനകളോടെ ചേങ്കിലയെടുക്കുവാൻ അദ്ദേഹം തയ്യാറായി.

ഞാൻ അരങ്ങിൽ ഷർട്ട് ധരിച്ചിരിക്കും.   പൊന്നാന്നി പാടാൻ എന്നെ അനുവദിക്കണം  എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന  നിബന്ധന. കാര്യം നടക്കേണ്ടേ!, അദ്ദേഹത്തിൻറെ നിബന്ധനകൾ അംഗീകരിച്ചു. അദ്ദേഹം ചേങ്കിലഎടുത്തു.
"ആനീതോത്ര പുരൈവ .........മഹാ വീര്യോഥ ദുര്യോധന"! എന്ന ശ്ളോകം പാടിയത് കാതിൽ എത്തിയപ്പോഴേ വധം 'കുളമാക്കും'  എന്നുറപ്പായി. ഓരോ രംഗത്തിന്റെയും പദാട്ടം കഴിഞ്ഞാലുടൻ ശങ്കിടിഗായകൻ അരങ്ങിൽ നിന്നും വെളിയിൽ എത്തും. "ആ പൊന്നാനിക്കാരനോടൊപ്പം പാടാൻ എനിക്ക്  വിഷമമാണ്, സാധ്യമല്ല എന്നൊക്കെ   അണിയറയിൽ എത്തി പരാതി പറയും". അണിയറയിലുള്ളവർ അദ്ദേഹത്തെ സമാധാനിപ്പിച്ച് വീണ്ടും അരങ്ങിലേക്ക് അയക്കും. അങ്ങിനെ  ഓരോ  രംഗത്തിലും ഈ അവസ്ഥ തുടർന്നു കൊണ്ടിരുന്നു. ഒരു പരുവത്തിൽ ദുശാസനവധത്തോടെ കളി  അവസാനിപ്പിച്ചു.

കലാകാരന്മാർക്കെല്ലാം സംഘാടകർ കളിപ്പണം നൽകി. കളി മുടങ്ങാതെ രക്ഷിച്ച ഗായകനെയും
സംഘാടകർ തൃപ്തിപ്പെടുത്തി. ശങ്കിടി ഗായകൻ മാത്രം കളിപ്പണം സ്വീകരിക്കാൻ വിസമ്മതിച്ചു.  കലാകാരന്മാർ പലരും ശങ്കിടി ഗായകനെ കളിപ്പണം വാങ്ങുവാൻ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.  എല്ലാവരും ശങ്കിടി ഗായകനെ കളിപ്പണം വാങ്ങുവാൻ സമ്മർദ്ദം ചെലുത്തിയപ്പോൾ    ശങ്കിടി ഗായകൻ വളരെ ഉച്ചത്തിൽ ഇങ്ങിനെ പറഞ്ഞു " എനിക്ക് കളിപ്പണം വേണ്ടേ വേണ്ട, പകരം അയാളെ (ഷർട്ടിട്ട് പാടിയ ഗായകനെ) രണ്ടടി കൊടുക്കാൻ നിങ്ങൾ എല്ലാവരും എനിക്ക് ഒരു അവസരം നൽകിയാൽ മതി. 

ശങ്കിടി ഗായകന്റെ കടുത്ത മാനസീക നില മനസിലായെങ്കിലും അത്യാവശ്യത്തിന് സഹായിയായി വന്ന രക്ഷകനെ അങ്ങിനെ വിട്ടുകൊടുക്കുവാൻ ആരും തയ്യാറായില്ല. 

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ശ്രീ.ചേർത്തല തങ്കപ്പപ്പണിക്കർ

(കഥകളിയുടെ സുവർണ്ണ കാലം എന്ന് കഥകളി ആസ്വാദകർ വിലയിരുത്തിയിട്ടുള്ള കാലഘട്ടം 1960-കളാണ്.  1962 - ഫെബ്രുവരിയിൽ ഒരു കഥകളി മാസികയിൽ ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ അവർകളെ പറ്റി ശ്രീ. ഇയ്യങ്കോട് ശ്രീധരൻ അവർകൾ എഴുതി പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഇന്നത്തെ കഥകളി ആസ്വാദകരിൽ എത്തിക്കുക എന്നതാണ്  ഈ പോസ്റ്റിന്റെ ലക്‌ഷ്യം. 
 കഥകളിലോകത്തിൽ   തെക്കും  വടക്കുമെന്ന പേരിൽ  എന്നും എപ്പോഴും വൈജാത്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.  തെക്കുള്ള ഒരു കലാകാരൻ  വടക്ക് അംഗീകരിക്കപ്പെടുക എന്നത്  വളരെ വിരളമായ അനുഭവമാണ്. അതുകൊണ്ടു തന്നെ ഈ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് ഞാൻ കരുതുന്നത്. )
 
                                                     ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ

മൂന്നു കൊല്ലങ്ങൾക്കു  മുൻപ് ഒരു നട്ടുച്ചനേരത്ത് വെളുത്ത് ചെല്ലിച്ച ഒരു മനുഷ്യൻ, കലാമണ്ഡലത്തിൽ വന്നു കയറി. ഉമ്മറത്തുണ്ടായിരുന്ന ചില കുട്ടികളോട് അദ്ദേഹം അന്വേഷിച്ചു. 
 ശ്രീധരനില്ലേ, ഇവിടെ?
"ഉവവ് "
"ഒന്ന് വരാൻ പറയൂ"
അത് കേട്ട ഒരാൾ എന്റെ സമീപത്തോടിയെത്തി എന്നെ ഒരു സർവ്വോദയക്കാരൻ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. സർവ്വോദയക്കാരനോ! ഞാൻ തെല്ലൊന്നമ്പരക്കാതിരുന്നില്ല. സംസാരിക്കുമ്പോഴെല്ലാം അൽപ്പം ഇടതുപക്ഷം ചായ്‌വ് പ്രകടിപ്പിക്കാറുള്ള എന്നെ കളിയാക്കാൻ അവരെല്ലാം കരുതിക്കൂട്ടി പരിഹസിക്കുകയായിരുന്നുവെന്നാണ് ആദ്യം ധരിച്ചത്. ഉമ്മറത്ത് വന്ന് നോക്കിയപ്പോൾ കാര്യം മനസിലായി. ശുഭമായ ഖാദിയിൽ മുങ്ങിയ ഒരു കൃശഗാത്രൻ! ഒരു നിരാഹാരം നടത്തിയ സത്യാഗ്രഹിയുടെ പാരവശ്യമാണ് മുഖത്തുണ്ടായിരുന്നത്.  
"ശ്രീധരനെന്നല്ലേ പേര് "
"അതെ!"
"ഞാൻ ഗാന്ധിസേവാസദനത്തിൽ നിന്ന് വരികയാണ്. എന്റെ കൂടെ ഇന്നൊരു കളിക്ക് വരാൻ പറ്റുമോ?"
"ആലോചിക്കട്ടെ"
"ആലോചിക്കാനൊന്നും ഇടയില്ല. വേഗം തീർച്ചയാക്കി വരികയാണെങ്കിൽ എന്റെ കൂടെ വരണം."
ങ്ഹേ!! ഇതെന്തു പ്രകൃതം! ഞാൻ ഒന്ന് വല്ലാതെയായി. ഒടുവില ചോദിച്ചു. 
"എവിടെ വെച്ചാണ് കളി"
"ഇതാ ഇവിടെ അടുത്താണ്. അമ്പലപുരത്ത്. നമ്മുടെ കുട്ടൻമേനോന്റെ വീട്ടിൽ വെച്ചാണ്‌." (മദ്ധ്യ മലയാളത്തിലെ കഥകളി ലോകത്തിനും പ്രത്യേകിച്ച് കേരളകലാമണ്ഡലത്തിനും മറക്കാനാവാത്ത ഒരു നാമധേയമാണ്, 'കുട്ടൻമേനോൻ. ' ആ ഒന്നാംതരം കലാസ്വാദകൻ ഈയ്യിടെ അന്തരിച്ചു പോയെന്നത് വളരെ വേദനയോടുകൂടിയാണ് അറിഞ്ഞത് .) 
"എനിക്ക് ലീവ് എടുക്കേണ്ടിവരും"
"എന്നാൽ വേഗമാകട്ടെ"
ഞാൻ വേഗത്തിൽ ലീവ് വാങ്ങി. ആ മനുഷ്യന്റെ കൂടെയിറങ്ങിത്തിരിച്ചു. അദ്ദേഹത്തിൻറെ കൂടെ നടക്കാൻ വളരെ പണിപ്പെടേണ്ടിയിരുന്നു. നടക്കുക എന്നതിൽ കവിഞ്ഞ്, എന്നാൽ ഓടുക എന്ന നിലവാരത്തിലേക്ക് എത്തുകയും ചെയ്യാത്ത ഒരു മട്ടിലാണ് അദ്ദേഹം തെന്നിത്തെന്നി പോയിരുന്നത്. ചെയ്യുന്ന പ്രവർത്തികൾക്കെല്ലാമൊരു കൃത്യത; അതിലുപരിയായ വേഗത; മാലപ്പടക്കത്തിന് തീ പിടിച്ച പോലെ വെറുമൊരു നിസ്സാരകാര്യത്തിൽ നിന്നാരംഭിച്ച് ചുറ്റുപാടുകളെ മുഴുവൻ കുറച്ചു നേരത്തേക്ക് കിടിലംകൊള്ളിക്കുന്ന ശുണ്ഠി; സാഹിത്യാഭിരുചിയുണ്ടെന്ന് കാണിക്കാൻ സംസാരത്തിനിടയിൽ എല്ലാം സ്ഥാനം പിടിക്കുന്ന ചില അലക്കിത്തേച്ച വാചകങ്ങൾ;  അതിർകടന്ന ആത്മവിശ്വാസത്തിന്റെ കുപ്പായം ധരിച്ച ചങ്കൂറ്റം! കൂടുതലടുപ്പമുണ്ടെങ്കിൽ ആ ഹൃദയത്തിന്റെ അടച്ചിട്ട എല്ലാ മുറികളും കയറിയിറങ്ങുവാൻ സ്വാതന്ത്ര്യം തരുന്ന വിശ്വസ്തതയിൽ സ്പുടം ചെയ്ത ആത്മാർത്ഥത.....
ഇങ്ങിനെയെല്ലാമുള്ള ചേർത്തല തങ്കപ്പപണിക്കരെന്ന കഥകളി ഗായകനെ കാണുമ്പോൾ "ഈ മനുഷ്യൻ ഊണുകഴിക്കാറില്ലേ," എന്ന് നിങ്ങൾക്ക് തോന്നും. നിങ്ങൾക്കെന്നല്ല, ആർക്കും അതു തന്നെയാണ് തോന്നുക. അത്, തോന്നുന്ന ആളിന്റെ കുറ്റം കൊണ്ടല്ല; നേരെ മറിച്ച് പണിക്കരുടെ ശരീരത്തിന്റെ കൃശത്വവും ബലഹീനതയുമാണ് ആരെക്കൊണ്ടും അങ്ങിനെ തോന്നിപ്പിക്കുന്നത്. 
ഇങ്ങിനെയൊക്കെയാണെങ്കിലും അദ്ദേഹം കേൾക്കെ "ഈ പാട്ടുകാരന് കുറച്ച് വിശ്രമമാണാവശ്യം" എന്നോ മറ്റോ പറഞ്ഞേക്കരുത് !അഥവാ കേട്ടുപോയെന്നാൽ, അതിനൊരു മറുപടിയും കിട്ടും. 
"അല്ല! ചേങ്കിലയാണാവശ്യം!"  

 ചേർത്തല മുതൽ ഈ തലവരെ. 

                                                       ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ
  
  ഇരുപുറത്തും  ഓളം തല്ലുന്ന വിശാലമായ കായൽ, പഞ്ചാര മണൽ നിറഞ്ഞ തീരപ്രദേങ്ങൾ! കായൽപ്പരപ്പിലൂടെ നീന്തി വരുന്ന കാറ്റിൽ 'കമലദള'മാടുന്ന തെങ്ങിൻ തലപ്പുകൾ. ഇവയെല്ലാം ചേർന്ന ചേർത്തലയിലെ വാത്ത്യാട്ടു വീട്ടിൽ പിറന്ന തങ്കപ്പപ്പണിക്കർക്ക്‌ മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞു. തിരുവിതാംകൂർ വിദ്യാഭ്യാസരീതി പ്രകാരം ഏഴാംക്ളാസ് വരെ പഠിച്ച ശേഷം കുറച്ചുകാലം സംസ്കൃതപഠനം നടത്തി. ശാസ്ത്രിവരെ പഠിച്ചെങ്കിലും പരീക്ഷയ്ക്കൊന്നുമിരുന്നില്ല, അപ്പോഴേക്കും
 സംഗീതാഭിരുചി മനസ്സിൽ നാമ്പെടുത്തു കഴിഞ്ഞിരുന്നു. ഒപ്പം കഥകളി ഭ്രമവും. അവ രണ്ടും കൂടി പൊരുത്തപ്പെട്ടപ്പോൾ, കഥകളി സംഗീതം പഠിക്കുവാൻ തീർച്ചപ്പെടുത്തി. തിരുവല്ലാ ചെല്ലപ്പൻപിള്ളയുടെ അടുത്താണാദ്യം പഠനം  രംഭിച്ചതെ- ങ്കിലും, മറ്റു ചില കാരണങ്ങളാൽ തകഴി കുട്ടൻപിള്ളയാണ് അഭ്യസിപ്പിച്ചത്. അതിൽ പിന്നീട്, ഗുരു കുഞ്ചുക്കുറുപ്പ് അമ്പലപ്പുഴയിൽ നടത്തി വന്നിരുന്ന കളരിയിൽ കുറച്ചുകാലം ചൊല്ലിയാട്ടത്തിന്  പാടി പരിചയം നേടി. ആയിടയ്ക്കുതന്നെ ചേർത്തല കുട്ടപ്പക്കുറുപ്പോടൊത്ത് ഒരുപാട് അരങ്ങുകളിൽ പങ്കെടുത്തു. ഈയൊരു സന്ദർഭത്തിൽ, കേരളത്തിന്റെ വടക്ക് ഒരു കലാമണ്ഡലം നമ്പീശൻ പേരെടുത്തു വരികയായിരുന്നു. കുറെ വടക്കൻ ചിട്ടകളും മനസ്സിലാക്കുന്നത്‌ നന്നായിരിക്കുമെന്ന് തങ്കപ്പപ്പണിക്കർക്ക് തോന്നി. നേരെ പോരൂരിലുള്ള ഗാന്ധി സേവാസദനത്തിൽ വന്നു. നമ്പീശനന്ന് അവിടെയായിരുന്നു. അൽപ്പകാലം ഒരു ശിഷ്യനെന്നപോലെ, നമ്പീശന്റെ കൂടെ കൂടി. അക്കൂട്ടത്തിൽ പലതും നേടാനും ചിലത് പുറം തള്ളാനും സാധിച്ചു. നമ്പീശൻ വീണ്ടും കലാമണ്ഡലത്തിലേക്ക്‌ തന്നെ   പോയപ്പോൾ തങ്കപ്പപ്പണിക്കരെ ഗാന്ധി സേവാസദനത്തിന് ആവശ്യമായി വന്നു. ഈ ജോലിക്കാലത്തിന്നിടയിൽ തങ്കപ്പപ്പണിക്കർ വളർന്നു. കേരളത്തിന് പുറത്ത് പലേടത്തും പോയി. മദ്ധ്യമലയാളത്തിലെ കഥകളിപ്രേമികൾക്കെല്ലാം തന്നെ 'ചേർത്തല തങ്കപ്പൻ' സുപരിചിതനായി.  തെക്ക്, ചേർത്തലയിൽ നിന്നും മലയാളത്തിന്റെ ഈ തലവരെ വന്ന്, ചേങ്കില കയ്യിലെടുത്ത്, തങ്കപ്പപ്പണിക്കർ വിജയിച്ചിരിക്കയാണ്. അതൊരത്ഭുതമല്ലേ?

ശരീരവും, ശാരീരവും. 

ഈ ഗായകൻ ജീവിതത്തിലെ മുപ്പത്തിരണ്ടു നാഴികക്കല്ലുകൾ പിന്നിട്ടു. ഈ യാത്രയിൽ "ആരോഗ്യം അപകടം. സൂക്ഷിച്ചു യാത്ര ചെയ്യുക!" എന്ന ധാരാളം കൈനാട്ടികൾ തന്റെ ജീവിതപാതയിലദ്ദേഹം കണ്ടുമുട്ടിയിട്ടുണ്ട്. എന്നിട്ടും ഒട്ടും അധീരനാവാതെയാണ് അദ്ദേഹം ഇത്രയും നടന്നത്. 
കഥകളിയിലെ തെക്കനെന്നും  വടക്കനെന്നുമുള്ള സർവ്വസജാതീയ വൈജാത്യങ്ങൾക്കുമതീതനായി തങ്കപ്പപ്പണിക്കരും അദ്ദേഹത്തിൻറെ സംഗീതവും നിലകൊള്ളുന്നു. തെക്കർക്കും വടക്കർക്കും പണിക്കരെ ഇഷ്ടമാണ്.  എന്തെന്നാൽ ഈ രണ്ടു സമ്പ്രദായങ്ങളിലും പയറ്റിത്തെളിഞ്ഞ് ഭിന്ന സ്വഭാവക്കാരായ രണ്ടു വിഭാഗം ആസ്വാദകരെയും തൃപ്തിപ്പെടുത്താവുന്ന മൂന്നാമതൊരു രീതിയാണ് പണിക്കരുടെ കയ്യിലുള്ളത്. തെക്ക് തിരുനക്കര ഉത്സവക്കളിക്ക് പാടുന്ന അതേമട്ടിൽത്തന്നെ അദ്ദേഹം, ഇങ്ങു വടക്കു് തിരുവേഗപ്പുറം   ഉത്സവക്കളിക്കും  പാടുന്നു. തിരുനക്കരക്കാരും തിരുവേഗപ്പുറക്കാരും ആ പാട്ടുകേട്ട്, അറിയാതെ "ബലേ!"പറഞ്ഞു പോകുന്നു.  അതിഗായകനുള്ള ഒരു ഒരു പ്രത്യേക കഴിവാണ്. വളരെ പണിപ്പെട്ട് നേടിയെടുത്ത കഴിവ്. തകഴി കുട്ടൻപിള്ളയുടെ കീഴിലഭ്യസിക്കുകയും, ചേർത്തല കുട്ടപ്പപ്പക്കുറുപ്പിന്റെ കൂടെ പരിചയിക്കുകയും ചെയ്ത തങ്കപ്പപ്പണിക്കർ ഒടുവിൽ ചെന്നെത്തിയത് സാക്ഷാൽ കലാമണ്ഡലം നമ്പീശന്റെ അടുത്താണ്. കഥകളി സംഗീതത്തിലെ ഈ ത്രിമൂർത്തികളെ സ്വാധീനിച്ചു കഴിഞ്ഞപ്പോൾ; തങ്കപ്പപ്പണിക്കരെന്ന ഗായകൻ ഇപ്പറഞ്ഞ മൂന്നു ത്രിമൂർത്തികളുടെയും ഗുണം ചെയ്യുന്ന നാലാമതൊരു മൂർത്തിയാവുകയാണുണ്ടായത്.  തെക്കനെന്നും  വടക്കനെന്നും പറഞ്ഞ് വെറുതെ ബഹളം കൂട്ടിക്കൊണ്ടിരുന്ന പലരും അതുകണ്ട് അത്ഭുതപ്പെട്ടുപോയി. അവരുടെയെല്ലാം മുൻപിൽവെച്ച്, അൽപ്പം ശക്തിയായൊരു കാറ്റടിച്ചാൽ പാറിപപോകുമെന്ന ശങ്ക ജനിപ്പിക്കുന്ന മട്ടിലുള്ള ഒരു ചെറുപ്പക്കാരൻ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസങ്ങൾ എങ്ങിനെ പരിഹരിക്കണമെന്ന് തന്റെ ജീവിതം കൊണ്ട് പരീക്ഷണം ചെയ്ത് കാണിച്ചിരിക്കുന്നു! മാത്രമോ? ആ പരീക്ഷണം അങ്ങേയറ്റം വിജയിപ്പിക്കുകയും ചെയ്തിരിക്കുന്നു!. 

തങ്കപ്പപ്പണിക്കർ ചേങ്കിലയുമെടുത്ത് അരങ്ങത്ത് നിൽക്കുമ്പോൾ, ശരീരത്തിന്റെ ബലഹീനതകൊണ്ടോ, ചേങ്കിലയുടെ കനം കൊണ്ടോ, എന്തോ ഏതാണ്ടൊരു ചോദ്യ ചിഹ്നംപോലെയാണ് ജീവിതത്തിലും അദ്ദേഹം. അതേപോലെ അൽപ്പം കൽക്കണ്ടവും, കുരുമുളകും ചുക്കുവെള്ളവും ഇടയ്ക്കിടയ്ക്ക് കൊടുക്കുകയാണെങ്കിൽ, ഒരു രാത്രി മുഴുവൻ ഒരൊറ്റ നിൽപ്പിലങ്ങനെ തന്നെ നിന്ന് പാടിയേക്കും. അതുകാണുമ്പോൾ ഒരു സാധാരണ ആസ്വാദകൻ തീരുമാനിക്കുന്നു.
         "സാധു! നാളേക്ക് കിടപ്പിലായിപപോകും."
പക്ഷെ, പിറ്റേന്നും ആ ആസ്വാദകൻ   തങ്കപ്പപ്പണിക്കരെ അതേ മട്ടിൽത്തന്നെ കാണുന്നു! അയാൾ മൂക്കത്തു വിരൽ വെയ്ക്കുന്നു. അങ്ങിനെ പലർക്കും ഒരു ചോദ്യ ചിഹ്നമായിക്കൊണ്ട് അദ്ദേഹം പാടുന്നു. ആ ശരീരം ബലഹീനമാണെങ്കിലും ശാരീരം ആരോഗ്യപൂർണ്ണമാണ് ; സുന്ദരമാണ്. ആത്മാർത്ഥതയോടെ പാടുവാനുള്ള ഈ ഗായകന്റെ കഴിവിനെ പലരും പുകഴ്ത്തുന്നു. ഏത് സന്ദർഭത്തിലായാലും ആ സന്ദർഭത്തിന്റെ വികാരങ്ങൾക്കനുസരിച്ച്, സ്വന്തം ഹൃദയത്തുടിപ്പുകളുടെ താളം ചേർത്തുകൊണ്ട് തങ്കപ്പപ്പണിക്കർ പാടുന്നു. വിഷാദപദങ്ങൾ, പ്രത്യേകിച്ചും അവർണ്ണനീയമായ അന്നരദ്യതയോടെ അദ്ദേഹം പാടുമ്പോൾ നടന്റെ ഭാവാവിഷ്ക്കരണത്തിന്  പോലും നിറപ്പകിട്ടേറുന്നു. ആസ്വാദകരുടെ കണ്ണുകൾക്കിടയിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടുന്നു. 

അണിയറയിൽ 

  തങ്കപ്പപണിക്കർ വളർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കഥകളിയരങ്ങുകളെല്ലാമിന്ന് ഈ ഗായകനെ ആവശ്യപ്പെട്ടു- കൊണ്ടിരിക്കുന്നു. ഗാന്ധിസേവാസദനം കഥകളി വിദ്യാലയത്തിലെ ഗായകനായി നാലഞ്ചുകൊല്ലത്തോളം തുടർച്ചയായി ജോലിചെയ്തു വരികയാണദ്ദേഹം. ഈയിടെയാണ് രാജിവെച്ചത്. ഒരു കലാകാരന്റെ വളർച്ച മനസിലാക്കാത്ത സ്ഥാപനത്തിൽ ആ കലാകാരന് ജീവിക്കാൻ പ്രയാസമാണെന്നാണ് ആ രാജിയെപറ്റി പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. എന്നും ഒരേമാനദണ്ഡമുപയോഗിച്ച് ഒരു കലാകാരന്റെ കഴിവിനെ അളക്കുവാൻ ശ്രമിക്കുന്നത് ഒരു വലിയ വിഡ്ഢിത്തമാണെന്നദ്ദേഹം വിശ്വസിക്കുന്നു. 

തൂവെള്ള ഖാദിവസ്ത്രങ്ങൾ ധരിച്ച് ഉള്ളിലുള്ള പാാരവശ്യത്തെ മുഖത്തെ പ്രസന്നതകൊണ്ട് മൂടി, കയ്യിലൊരു "യൂക്കാലിപ്സ് " ബാഗുമായി വല്ല കളിസ്ഥലത്തും എത്തിച്ചേരുന്ന തങ്കപ്പപണിക്കർ ആളൊരു ശുദ്ധനാണ്. ശുദ്ധന്മാർക്കാണല്ലോ ശുണ്ഠി വേഗത്തിൽ വരിക. അതെ! തങ്കപ്പപണിക്കർക്കും വല്ലാത്ത ശുണ്ഠി, ഇടിപോലെയുള്ള ശുണ്ഠിയാണ്. ഒരു പൊട്ടിത്തെറി......ഒരു മിന്നൽ......കഴിഞ്ഞു...... പിന്നെയെല്ലാം ശാന്തമാണ്. 

കുറച്ചു നേരം നിങ്ങളാമനുഷ്യനെ ശ്രദ്ധിക്കണം. അതാ ബാഗ് തുറക്കുന്നു. അതിൽ നിന്നും അഞ്ചു പത്തു മരുന്നുകുപ്പികൾ പുറത്തുവരുന്നു. ബോണ്‍വിറ്റ, ഹാർലിക്സ്, വിറ്റമിൻ-ബി കോമ്പ്ളെക്സ് ; രക്ത വർദ്ധിനിക്കുതകുന്ന ടാബ്ലെറ്റുകൾ ..... അങ്ങിനെ പലതും. ഇവയെല്ലാമാണ് തങ്കപ്പപണിക്കരുടെ നിതാന്തപരിചാരകർ. പരിചയമുണ്ടെങ്കിൽ സംസാരിക്കാൻ തുടങ്ങാം. മിതഭാഷിയാണെങ്കിലും സുഹൃത്തുക്കളുടെ അടുത്തെത്തുമ്പോൾ അദ്ദേഹം വായാടിയായേക്കും.  

"എന്താ! ഭാഗവതരെ! ആരോഗ്യം ഒന്ന് ഭേദപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു" ഒരു സുഹൃത്ത് അന്വേഷിക്കുന്നു. 
"സ്വൽപ്പം ഭേദമായിട്ടുണ്ടെന്നു തോന്നുന്നു. പൊടിവലിയൊക്കെ നിർത്തിയിരിക്കുകയാണ്. ഇടവിട്ട് മരുന്ന് കഴിക്കുന്നുണ്ട്." തങ്കപ്പപ്പണിക്കരുടെ മറുപടിയാണത്. 
"എല്ലാറ്റിനും അത്യാവശ്യം ആരോഗ്യമാണല്ലോ!" ആ സുഹൃത്ത് ഒരു സാധാരണ സത്യം പറയുന്നു. 
"ആട്ടെ! സ്വല്പ്പം പൊടിയുണ്ടോ, കയ്യിൽ" പൊടിവലി നിർത്തി എന്ന് അൽപ്പം മുൻപേ പറഞ്ഞ മനുഷ്യൻ പെട്ടെന്ന് പൊടിയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ ആ സുഹൃത്ത്‌ ഒന്ന് അന്ധാളിക്കും. പക്ഷേ തങ്കപ്പപ്പണിക്കരെ കൂടുതലടുത്ത് പരിചയമുള്ള സുഹൃത്തുക്കൾക്കത് ഒരത്ഭുതമായിരിക്കയില്ലെന്നു മാത്രം.