പേജുകള്‍‌

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള - ഒരനുസ്മരണം


ബ്രഹ്മശ്രീ.  മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരിയുടെയും ശ്രീ. കലാമണ്ഡലം കേശവന്റെയും ശിഷ്യന്‍ എന്ന നിലയില്‍  അറിയപ്പെടുന്ന കഥകളി ചെണ്ട കലാകാരനുമായ ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അവര്‍കള്‍ ചെന്നിത്തല ആശാന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് ആശാനെ പറ്റിയുള്ള സ്മരണ എഴുതി  ആശാന്റെ കുടുംബാംഗങ്ങള്‍ക്ക് 27-02-1999- ന്   സമര്‍പ്പിച്ചത്





                                   ഡോക്ടര്‍. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിലെ കഥകളി. കഥ. ഹരിശ്ചന്ദ്രചരിതം. ഹരിക്ക് തുല്യനായ
ഹരിശ്ചന്ദ്ര ചക്രവര്‍ത്തി ഒരിക്കലെങ്കിലും വ്യാജം ഉരച്ചെന്നാകില്‍  മദ്യം നിറച്ച കുംഭവുമായി തെക്കോട്ട്‌ തിരിക്കുമെന്ന് ദേവസദസ്സില്‍ വസിഷ്ഠന്‍ സത്യം ചെയ്തു. ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലെന്നു തെളിയിച്ചില്ലെങ്കില്‍ താനാര്‍ജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്ന് വിശ്വാമിത്രനും ശപഥം ചെയ്തു. ദേവസദസ്സ് പിരിഞ്ഞു. ഹരിശ്ചന്ദ്രന്റെ സമീപമെത്തുന്ന വിശ്വാമിത്രന്‍ യാഗം നടത്തുവാനുള്ള ധനം ആവശ്യപ്പെടുന്നു. ഹരിശ്ചന്ദ്രന്‍ അതു സമ്മതിച്ചു. വിശ്വാമിത്രന്‍ രതി വിരതികളെ സൃഷ്ട്ടിച്ചു ഹരിശ്ചന്ദ്രന്റെ സമീപത്തേക്ക് അയച്ചു. അവര്‍ ആക്ഷേപിക്കപ്പെട്ട് തിരിച്ചെത്തി. കോപം കൊണ്ട് വിറച്ച വിശ്വാമിത്രന്‍ രതി വിരതികളെയും കൂട്ടി  ഹരിശ്ചന്ദ്രന്റെ മുന്നിലെത്തി അവരെ സ്വീകരിക്കുവാന്‍ ആജ്ഞാപിക്കുന്നു. ഹരിശ്ചന്ദ്രന്‍ അതിന് തയ്യാറാകുന്നില്ല. രാജ്യം വിശ്വാമിത്രന്‍ നേടി. കാല്‍ക്കല്‍ വീണ ഹരിശ്ചന്ദ്രന്റെ ശിരസ്സില്‍  വിശ്വാമിത്രന്‍ ചവിട്ടി. വേദവെദാന്താദിവിദ്യാപയോധിയുടെ മറുകര കണ്ട മുനിവര്യന്റെ കാലുകള്‍ പാപിയായ തന്റെ തലയില്‍ ചവിട്ടിയപ്പോള്‍ വേദന പൂണ്ടീടുന്നോ എന്നു ചോദിക്കുന്ന സാത്വികനായ, സത്യ സന്ധനായ ഹരിചന്ദ്രന്‍ കഥകളി ലോകത്തോട്‌ വിടപറഞ്ഞു.

ആരാണീ കഥാനായകന്‍? അറുപതു വര്‍ഷം കഥകളി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

ശ്മശാനത്തിന്റെ കാവല്‍ക്കാരനായിത്തീര്‍ന്ന ഹരിചന്ദ്രന്‍ നിത്യ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസിലാക്കി ദാര്‍ശനികതയിലേക്ക്  ഉയര്‍ന്ന സന്ദര്‍ഭം. തല ചീകി പൊട്ടുതൊട്ട് അഹംഭാവവുമായി നടക്കുന്ന മനുഷ്യന്‍ ചിതയിലോടുങ്ങുന്ന രംഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ ഹരിചന്ദ്രനായി രംഗത്തു നിന്ന ചെല്ലപ്പന്‍ പിള്ളയ്ക്ക് അസ്വസ്ഥത.  അവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് - കൂടുതല്‍ വൈദ്യ പരിശോധനക്ക്  മദ്രാസിലേക്ക്. വേഷം കേട്ടരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശനമായ നിര്‍ദ്ദേശം. അതേല്‍പ്പിച്ച മാനസീക വ്യഥയുമായി നാലു വര്‍ഷം. അങ്ങിനെ ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു നിന്നും പിന്മാറി (പിന്നീടു ദൂരദര്‍ശനു വേണ്ടി അര മണിക്കൂര്‍ കചന്‍). ചെല്ലപ്പന്‍ പിള്ളയുടെ കഥകളി രംഗത്തെ അവസാന വേഷത്തിന് പിന്നില്‍ നിന്നു മേളം നല്‍കിയ രംഗം ഒരു ദുഃഖ സ്മൃതിയായി മനസ്സില്‍ തെളിഞ്ഞു.
                            സംഗീത നാടക അക്കാദമി അവാര്‍ഡ് ഫോട്ടോ 
 

അനുഗഹീത കഥകളി നടനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെ ഭൌതീക ശരീരം ചിതയിലെരിഞ്ഞപ്പോള്‍ കഥകളിയിലെ ഒരു ശൈലിയുടെ എണ്ണപ്പെട്ട ഒരു കലാകാരനാണ് തിരശീലക്ക്  പിന്നിലേക്ക്‌ മറഞ്ഞത്. കത്തി വേഷത്തില്‍ അഗ്ര ഗണ്ണ്യനായിരുന്ന ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യനായിരുന്നെങ്കിലും പച്ച വേഷങ്ങളാണ് മുഖ്യമായി ചെല്ലപ്പന്‍ പിള്ള കൈകാര്യം ചെയ്തിരുന്നത്. രുഗ്മാംഗാദചരിതത്തിലെ രുഗ്മാംഗദനും, കര്‍ണ്ണശപഥത്തിലെ കര്‍ണ്ണനും, സന്താനഗോപാലം കിരാതം എന്നീ കഥകളിലെ അര്‍ജുനനും നളചരിതം ഒന്നാം ദിവസത്തിലെ നളനും ഹംസവും, നാരദനും  ശുക്രനും  കചനും കൃഷ്ണനും ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു സജീവമാക്കിയ പുരാണ കഥാപാത്രങ്ങളാണ്.  കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങള്‍ ആസ്വാദകരിലെത്തിക്കുവാന്‍ ഒരു പ്രത്യേക സിദ്ധി വിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. നാട്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വടിവില്‍ നിന്നും അഭിനയ പ്രകടനം കൂടുതല്‍ സംവേദനക്ഷമമായ മേഖലയിലേക്ക് പലപ്പോഴും പോയിരുന്നു. ചെല്ലപ്പന്‍ പിള്ള രംഗത്തു വരുമ്പോള്‍ കാണികള്‍ക്ക് എന്നും ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതു കൊടുക്കുവാന്‍ അദ്ദേഹത്തിന്‍റെ അഭിനയ ചാതുരിക്ക് കഴിഞ്ഞിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു.

                                          നാട്ടുകാരോടൊപ്പം ശ്രീ. ചെല്ലപ്പന്‍ പിള്ള
 

                              ദൂരദര്‍ശനു വേണ്ടി അവതരിപ്പിച്ച കചന്‍

                              രുഗ്മാംഗദന്‍ : ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

നിഴല്‍കുത്തിലെ മന്ത്രവാദിയുടെ വേഷം കെട്ടി ലോകധര്‍മ്മിയായ അഭിനയ പ്രകടനങ്ങളിലൂടെ സാധാരണ ആസ്വാദകരെ ആകര്‍ഷിച്ചു കൊണ്ടാണ് ചെല്ലപ്പന്‍ പിള്ള മുന്‍നിരയിലേക്ക് ഉയര്‍ന്നത്.  ഗുരു. ചെങ്ങന്നൂര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി, കുറിച്ചി, കുടമാളൂര്‍, ചമ്പക്കുളം എന്നിവര്‍ നിറഞ്ഞു നിന്നിരുന്ന കാലഘട്ടത്തില്‍ അവരുടെ അഭിനയത്തിന്റെ സൂഷ്മതലങ്ങള്‍  ദൂരെ നിന്നു കണ്ടു മനസിലാക്കുവാന്‍ ശ്രമിച്ചിരുന്ന  കഠിനാധ്വാനിയായ കലാകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്വന്തം വ്യക്തിത്വമുള്ള ഒരു ശൈലിയിലൂടെ മുന്‍നിരയിലെത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ അതു സൃഷ്ടിച്ചേക്കാവുന്ന ദോഷവശങ്ങളെക്കുറിച്ചു  ആലോചിക്കാതെ മുഖം നോക്കാതെ പറയുവാന്‍  തന്റേടം കാണിച്ചിട്ടുള്ള   ചെല്ലപ്പന്‍ പിള്ളയുടെ ഗുരുഭക്തിയും വിനയവും സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. അണിയറകളില്‍ വെച്ച്, യാത്രക്കിടയില്‍ വെച്ച് സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലൊക്കെ  നര്‍മ്മം കലര്‍ന്ന വാക്കുകള്‍ കൊണ്ട് രസിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്നേഹം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.  ഒരിക്കല്‍ കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ നളചരിതം മൂന്നാം ദിവസം. ബാഹുകന്‍ കലാമണ്ഡലം ഗോപി. അന്നത്തെ ബാഹുകന്‍ ജന ഹൃദയങ്ങളെ ആകര്‍ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട് വെളുത്ത നളനായി രംഗത്തു വന്ന ചെല്ലപ്പന്‍പിള്ള, ദമയന്തിയെ കാട്ടിലുപേക്ഷിക്കേണ്ടി  വന്ന നളന്റെ ദുഖവും മാനസീക സംഘട്ടനവും അവതരിപ്പിച്ചപ്പോള്‍ നളനും ബാഹുകനും ഒരു തുടര്‍ച്ചയായിത്തന്നെ കണ്ടാസ്വദിക്കുവാന്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചു.
  
നിരവധി പുരസ്കാരങ്ങള്‍, വിദേശപര്യടനങ്ങള്‍ - അരനൂറ്റാണ്ടിലേറെ നീണ്ട സപര്യ ദേശീയ അവാര്‍ഡു വരെ ലഭിച്ച ഒരു കലാകാരന് വേണ്ടത്ര മാനസീക സംതൃപ്തി നല്‍കുവാന്‍, ആദരിക്കുവാന്‍ കഴിഞ്ഞിരുന്നുവോ എന്ന് സംശയമാണ്. കഥകളിയിലെ തെക്കന്‍ ശൈലിയില്‍ ഭവാവിഷ്കാരത്തിനു വളരെ അധികം കഴിവുണ്ടായിരുന്ന ഒരു കഥകളി നടന്‍ കൂടി എന്നെന്നേക്കുമായി വിട പറഞ്ഞു. 
കഥകളി ലോകം എന്നും ആ കലാപ്രതിഭയെ സ്മരിക്കും.  

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഭക്തി സാഗരത്തില്‍ അവസാനിച്ച രാമയണം കഥകളി ഉത്സവം -2

അഞ്ചാം രംഗം. (രംഗത്തു: ഭരദ്വാജന്‍,  ശ്രീരാമന്‍, സീത,  ഹനുമാന്‍ ) 

അയോദ്ധ്യയിലേക്കുള്ള യാത്രാ മദ്ധ്യേ ശ്രീരാമാദികള്‍  ഭരദ്വാജ മുനിയുടെ ആശ്രമത്തില്‍ എത്തിച്ചേരുന്നു. മുനിയെ വണങ്ങിയ ശ്രീരാമന്‍  അയോദ്ധ്യയില്‍ തന്റെ  സഹോദരന്മാരുടെയും മാതാക്കളുടെയും ക്ഷേമ വിവരങ്ങള്‍  മുനീന്ദ്രനോട്  ചോദിച്ചറിയുന്നു. 

രാമന്റെ വേര്‍പാട് മാത്രമാണ് അവര്‍ക്ക് ദുഖമായിട്ടുള്ളൂ  എന്ന് മുനി ശ്രീരാമനെ അറിയിക്കുന്നു. അയോദ്ധ്യയിലേക്ക് ഉടനെ   മടങ്ങുവാന്‍ യാത്രാനുമതി ചോദിക്കുന്ന ശ്രീരാമനോട് ഇന്നൊരു ദിവസം ഇവിടെ തങ്ങി നാളെ യാത്ര തിരിക്കുവാനും പ്രസ്തുത വിവരം ഭരതനെ അറിയിക്കുവാന്‍ വായു പുത്രനായ ഹനുമാനെ നിയോഗിക്കുവാനും  ഭരദ്വാജമുനി നിര്‍ദ്ദേശിക്കുന്നു. 
ശ്രീരാമന്‍ ഹനുമാനോട് അയോദ്ധ്യയിലേക്കു ഉടനെ യാത്ര തിരിക്കുവാനും യാത്രാ മദ്ധ്യേ ഗുഹനെ സന്ധിച്ചു വിവരങ്ങള്‍ അറിയിക്കണം എന്നും ഗുഹന്‍ പറയും വഴി അനുസരിച്ച് അയോദ്ധ്യയില്‍ എത്തി നാളെ ഞങ്ങള്‍ എത്തുന്ന വാര്‍ത്ത‍ ഭരതനെ ധരിപ്പിക്കണം  എന്നും നിര്‍ദ്ദേശിക്കുന്നു. ശ്രീരാമ നിര്‍ദ്ദേശം സ്വീകരിച്ചു ഹനുമാന്‍ യാത്രയാകുന്നു.

രംഗം ആറ്. ( രംഗത്ത്: മുക്കുവന്മാര്‍, ഹനുമാന്‍ )

ശ്രീരാമസ്തുതി ഉള്‍ക്കൊണ്ടുള്ള വഞ്ചിപ്പാട്ട് പാടി മീന്‍ പിടിക്കുന്ന മുക്കുവന്മാരെ ഹനുമാന്‍ കണ്ട്‌ കുസൃതി ചെയ്യുന്നു. ഹനുമാന്റെ കുസൃതിത്തരങ്ങള്‍  കണ്ട്‌ മുക്കുവന്മാര്‍ ഭയന്ന് ഓടുന്നു.

രംഗം ഏഴ്.  ( രംഗത്ത്: ഗുഹന്‍ (തിരനോട്ടം),  മുക്കുവന്മാര്‍, ഹനുമാന്‍ )

 മുക്കുവന്മാര്‍ ഗുഹനെ കണ്ട്‌ ഒരു വലിയ വാനരനാല്‍ തങ്ങള്‍ക്കു ഉണ്ടായ സങ്കടം അറിയിക്കുന്നു.  ഉടന്‍ തന്നെ   ഞാന്‍ ആ മര്‍ക്കടനെ ബന്ധിക്കും എന്നു പറഞ്ഞു ഗുഹന്‍  മുക്കുവരെ സമാധാനപ്പെടുത്തുന്നു. 

തത്സമയം ഗുഹസന്നിധിയില്‍ ത്തിച്ചേരുന്ന ഹനുമാന്‍ ഞാന്‍ അങ്ങയുടെ കുലത്തിനു നാശം ഉണ്ടാക്കുവാന്‍ വന്നതല്ല എന്നും    ഭരദ്വാജമുനിയുടെ ആശ്രമത്തില്‍  ശ്രീരാമന്‍ വന്നിട്ടുണ്ടെന്നും  നാളെ  അയോദ്ധ്യയില്‍ അദ്ദേഹം കാലടി വെയ്ക്കുവാന്‍  പോകുന്നു എന്ന വിവരം താങ്കളെ അറിയിക്കുവാന്‍ എന്നെ അദ്ദേഹം നിയോഗിച്ചു അയച്ചതാണെന്നും അറിയിക്കുന്നു.

                                                            ഹനുമാനും ഗുഹനും
ഹനുമാനില്‍ നിന്നും ശ്രീരാമ വാര്‍ത്ത‍ അറിഞ്ഞ ഗുഹന്‍ ഉടന്‍ തന്നെ രാമപാദം വന്ദിക്കുവാന്‍ പുറപ്പെടുകയാണെന്ന് ഹനുമാനോട് പറയുന്നു.

രംഗം എട്ട്. ( ഭരതന്‍, ശത്രുഘ്നന്‍, ശ്രീരാമന്‍ , സീത, ലക്ഷ്മണന്‍, കൌസല്ല്യ , വിഭീഷണന്‍, സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍, വസിഷ്ഠന്‍) 

 ശ്രീരാമന്റെ മെതിയടിക്കു    മുന്‍പില്‍ നിലവിളക്കും നിറപറയും ഒരുക്കി വെച്ച്  ഭരതന്‍ പൂജ ചെയ്യുന്നു. ജ്യേഷ്ടന്‍ ഇന്ന് വരും എന്ന് കൃത്യമായി പറഞ്ഞിരുന്നു എന്നും, ജ്യേഷ്ഠന്‍ വന്നു ചേരായ്കയാല്‍     ചിന്തിക്കുവാന്‍ ഇനിയൊന്നും ഇല്ലെന്നും താന്‍ അഗ്നിയില്‍ ചാടി ജീവന്‍ അവസാനിപ്പിക്കുവാന്‍ പോവുകയാണെന്നും നീ  രാജ്യം ഭരിച്ചു കൊള്ളുക   എന്നും ശത്രുഘ്നനോട് പറയുന്നു.    ശത്രുഘ്നന്‍ തന്റെ നിസ്സഹായത ഭരതനെ അറിയിക്കുന്നു. ഭരതന്‍ ആത്മഹൂതി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഹനുമാന്‍ ബ്രാഹ്മണവേഷം ധരിച്ചു (വടു) അവിടെ എത്തി ശ്രീരാമനും, സീതയും, ലക്ഷ്മണനും പരിവാരങ്ങള്‍ എല്ലാവരും നാളെ അയോദ്ധ്യയില്‍  എത്തുന്ന വിവരം അറിയിക്കുന്നു. 
 ഹനുമാന്‍ തന്റെ സ്വന്തരൂപം ധരിച്ചു. ഭരതന്‍  ജ്യേഷ്ഠന്റെ  ആഗമന വാര്‍ത്ത അറിഞ്ഞു  അത്യധികം സന്തോഷവാനായി. അമ്മമാരെ ശ്രീരാമന്‍ എത്തി ചേരുന്ന വിവരം അറിയിക്കുവാനും   ശ്രീരാമനെ സ്വീകരിക്കുവാന്‍ വേണ്ടിയ ഒരുക്കങ്ങള്‍ (വിളക്കുകള്‍, തോരണം, വാദ്യം, അലക്കിട്ട കുടകള്‍, താലപ്പൊലി  തുടങ്ങിയവ) ചെയ്യുവാനും എല്ലാ പ്രജകളും ഈ സന്തോഷ, മംഗള  മുഹൂര്‍ത്ഥത്തിനു  സാക്ഷിയാകണം എന്നും ഭരതന്‍ സുമന്ത്രന് നിര്‍ദ്ദേശം നല്‍കാനും ശത്രുഘ്നനോട്    പറയുന്നു. ശ്രീരാമന്റെ  വരവ് പ്രതീക്ഷിച്ചു  ഭരതന്‍ അക്ഷമനായി നില്‍ക്കുന്നു.
    
   ശ്രീരാമാദികള്‍  വരുന്നത് കണ്ട ഭരതന്‍ രാമന്റെ മെതിയടി തലയില്‍ ചുമന്നു കൊണ്ട് രാമ സമീപം ഓടിയെത്തി. രാമന്റെ കാലില്‍ മെതിയടി അണിയിച്ചു  നമസ്കരിച്ച ശേഷം കൊട്ടാരത്തിലേക്ക് ആനയിച്ചു. വിഭീഷണന്‍, ഹനുമാന്‍, സുഗ്രീവന്‍, ഗുഹന്‍ തുടങ്ങിയവര്‍ സന്തോഷ  ആരാവരങ്ങളോടെ അഭിഷേകത്തിനു ആവശ്യമായ പുണ്യ തീര്‍ത്ഥജലം എത്തിക്കുക തുടങ്ങിയ  ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു. കുലഗുരുവായ വസിഷ്ടന്‍ കുറിച്ച സമയത്ത് ശ്രീരാമനെ രാജാവായി അഭിഷേകം ചെയ്യുന്നു.
ഭരതന്‍, ശത്രുഘ്നന്‍,  ലക്ഷ്മണന്‍, കൌസല്ല്യ , വിഭീഷണന്‍,  .    സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍ എന്നിവര്‍ സന്തോഷത്തോടെ ശ്രീരാമനെയും സീതയേയും രാമനാമം പാടിക്കൊണ്ട് വലം വെച്ചു. ശ്രീരാമന്‍ എല്ലാവരെയും അനുഗ്രഹിച്ചു. 





 ( ഭരതന്‍, ശത്രുഘ്നന്‍, ഹനുമാന്‍, ശ്രീരാമന്‍ , സീത, കൌസല്ല്യ , ലക്ഷ്മണന്‍)


 തന്നില്‍ ഹനുമാനോളം ഭക്തി ഭൂമിയില്‍ മറ്റാര്‍ക്കും ഇല്ല എന്ന് അരുള്‍ ചെയ്തുകൊണ്ട് ചിരഞ്ജീവിയായി ഭവിക്കാന്‍ ശ്രീരാമന്‍ ഹനുമാന് വരം  നല്‍കി. സീതാദേവിയും ഹനുമാനാണ് തന്നില്‍ ഏറ്റവും ഭക്തിയുള്ളവരില്‍ ഒന്നാമന്‍ എന്ന് അരുളിക്കൊണ്ട് ഒരു ഹാരം ഹനുമാന് നല്‍കി. ശ്രീരാമപട്ടാഭിഷേകം മംഗളമായി പര്യവസാനിച്ചതില്‍ എല്ലാവരും കൃതാര്‍ത്ഥരാകുന്നതോടെ കഥ അവസാനിക്കുന്നു.
 





( സുഗ്രീവന്‍, ഭരതന്‍, ശത്രുഘ്നന്‍,  കൌസല്ല്യ , വിഭീഷണന്‍,  ഹനുമാന്‍, ശ്രീരാമന്‍ , സീത)

  ശ്രീ. സദനം കൃഷ്ണന്‍ കുട്ടി( ശ്രീരാമന്‍), ശ്രീ. കലാകേന്ദ്രം മുരളീ കൃഷ്ണന്‍ (സീത), ശ്രീ. കലാനിലയം വിനോദ് (ലക്ഷ്മണന്‍), ശ്രീ. ഫാക്റ്റ് മോഹനന്‍ (വിഭീഷണന്‍), ശ്രീ. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി (സരമ, കൌസല്ല്യ ), ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (ഹനുമാന്‍), ശ്രീ. തിരുവല്ല ബാബു (സുഗ്രീവന്‍), ശ്രീ. കലാനിലയം കരുണാകരകുറുപ്പ് (ഭരദ്വാജന്‍, മുക്കുവന്‍(1) ), ശ്രീ. തലവടി അരവിന്ദന്‍ (ഗുഹന്‍), ശ്രീ. കലാമണ്ഡലം ശ്രീകുമാര്‍ (ഭരതന്‍), ശ്രീ. കലാമണ്ഡലം അരുണ്‍ (ശത്രുഘ്നന്‍),  ,ശ്രീ. കലാമണ്ഡലം ഷണ്മുഖന്‍ (വസിഷ്ടന്‍), ശ്രീ. തിരുവല്ല ശിവദാസന്‍ (വടു, മുക്കുവന്‍( 2)), തിരുവഞ്ചൂര്‍ സുഭാഷ് (മുക്കുവന്‍(3)) എന്നിങ്ങിനെ വേഷ വിവരങ്ങള്‍. എല്ലാ കലാകാരന്മാരും അവരവരുടെ റോളുകള്‍  ഭംഗിയായി അവതരിപ്പിച്ചു.

   ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി  ഉണ്ണികൃഷ്ണന്‍,    ശ്രീ. കലാഭാരതി പീതാംബരന്‍ എന്നിവര്‍ ചെണ്ടയും ശ്രീ. കലാനിലയം മനോജ്‌, ശ്രീ. കലാഭാരതി ജയന്‍ എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. ചിങ്ങോലി പുരുഷോത്തമനും, ശ്രീ. കലാനിലയം സജിയും അണിയറ ശില്‍പ്പികളായി ചുട്ടിയിലുള്ള  വൈദഗ്ദ്യം പ്രകടിപ്പിച്ചു. ശ്രീവല്ലഭവിലാസം കഥകളിയോഗത്തിന്റെ കോപ്പുകളായിരുന്നു   കളിക്ക് ഉപയോഗിച്ചിരുന്നത്. 


      ശ്രീവല്ലഭ ക്ഷേത്രത്തിന്റെ കിഴക്കുള്ള ജങ്ക്ഷനില്‍ ഒരു മിനി ലോറി അലങ്കരിച്ചു അതിന്റെ പിറകില്‍ ശ്രീരാമനെയും സീതയേയും ലക്ഷ്മണനെയും ഇരുത്തി, (ലോറി പിറകോട്ടു ഓടിച്ചു കൊണ്ട്)  തീവട്ടി, അലക്കിട്ടകുട, പഞ്ചവാദ്യം, വെടിക്കെട്ട്‌ എന്നിവകളോടെ )  വിഭീഷണന്‍, സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍ എന്നിവരുടെ അകമ്പടികളോടെ  കഥകളി  മണ്ഡപം വരെ എത്തിച്ചേര്‍ന്നു . (അരങ്ങിനു മുന്‍പില്‍ പതിനാലു നിലവിളക്കുകള്‍ കൊളുത്തി വെച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.) നാല് മിനി വാനുകളിലായി    ക്ഷേത്ര ദര്‍ശനം ചെയ്യാനെത്തിയ തമിഴ് വൈഷ്ണവ ബ്രാഹ്മണര്‍ ഈ  ശുഭ മുഹൂര്‍ത്ഥം കണ്ടു ശ്രീരാമനെയും സീതയേയും കുമ്പിട്ടു നിന്നു.

 ശ്രീരാമപട്ടാഭിഷേകം  കണ്ടു നിര്‍വൃതി നേടുവാന്‍ പുലര്‍ച്ചെ  മൂന്നു മണി മുതല്‍  ഭക്തജനങ്ങള്‍ നടന്നും, സ്കൂട്ടറിലും, കാറുകളിലുമായി കഥകളി  മണ്ഡപത്തിലേക്ക്   എത്തിക്കൊണ്ടിരുന്നു.

 
   ശ്രീരാമനെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്‍റെ  മെതിയടി തലയില്‍ ചുമന്നു കൊണ്ട് ഭരതന്‍
എത്തിയപ്പോള്‍ കഥകളി മണ്ഡപം നിറഞ്ഞു നിന്നിരുന്ന ഭക്ത ജനങ്ങളുടെ ആരവാരവും,  സ്ത്രീജനങ്ങളുടെ കുരവയും ചേര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതിയെ പ്രദാനം ചെയ്തു. പട്ടാഭിഷേകത്തിനു ശ്രീരാമന് നേദിച്ച പ്രസാദം വാങ്ങുവാനും ഭക്തരുടെ വലിയ തിരക്കാണ് കണ്ടത്.

  മഴ പെയ്യുമോ എന്ന് ഭയന്നു എങ്കിലും പ്രഭാതത്തില്‍ ആറു മണിക്ക്  പട്ടാഭിഷേകം കഴിയും വരെ മഴ ഉണ്ടായില്ല. കളി കഴിഞ്ഞപ്പോള്‍ വാനവും ആനന്ദാശ്രു പൊഴിച്ചു. വേഷക്കാര്‍ എല്ലാവരും ആ  ആനന്ദാശ്രു  അനുഭവിച്ചു കൊണ്ടാണ് അണിയറയില്‍ എത്തിച്ചേര്‍ന്നത്.


  സുമാര്‍  ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എനിക്ക്  രാമായണ മാസത്തില്‍ തിരുവല്ലയില്‍  നടക്കാറുള്ള രാമായണം  കഥകളി ഉത്സവത്തിന്റെ സമാപ്തി  കാണുവാന്‍ സാധിച്ചത്.