പേജുകള്‍‌

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

കാർത്തിക തിരുനാൾ തിയേറ്ററിലേക്ക് ഒരു യാത്ര


 1986 ഫെബ്രവരി 2 -ന്  എൻറെ  വിവാഹം കഴിഞ്ഞ് ഞാൻ എന്റെ ജോലി സ്ഥലമായ കൽപ്പാക്കത്ത്  കുടുംബ സമേതം  എത്തിയ ശേഷമാണ്   ഒരു വിനോദയാത്ര ചെയ്യുന്നതിനെ പറ്റി ആലോചിച്ചത്. തേക്കടിയാണ് പ്രധാനമായി തിരഞ്ഞെടുത്ത  സ്ഥലം. മാർച്ച്‌ മാസം ഏതാണ്ട് മദ്ധ്യത്തോടെ യാത്ര തിരിച്ച്  പഴനി, സുരുളി, തേക്കടി എന്നിവിടങ്ങിളിൽ സന്ദർശിച്ചു. കേരളത്തിൽ കാലടി വെച്ചിട്ട് വീട്ടിൽ വരെ പോയി അമ്മ, അച്ഛൻ, മുത്തശ്ശി, സഹോദരങ്ങൾ എന്നിവരെ കാണാതെ മടങ്ങുന്നത് ഒട്ടും ശരിയല്ല എന്ന തോന്നൽ എനിക്ക് ഉണ്ടായി. പിന്നീട് ഒന്നും ആലോചിച്ചില്ല. ഞങ്ങൾ കുമളിയിൽ നിന്നും യാത്ര തിരിച്ച്  ചെന്നിത്തലയിൽ എത്തിച്ചേർന്നപ്പോൾ രാത്രി പത്തു മണി. വീട്ടിൽ അച്ഛൻ മാത്രം ഇല്ല.   മാർച്ച് മാസം മുഴുവൻ ഉത്സവങ്ങളുടെ തിരക്കാണ്. മാർച്ചിൽ 31- ദിവസവും അച്ഛന് കഥകളി ഉണ്ടാവും. ചില ദിവസങ്ങളിൽ രണ്ടു കളികൾക്ക് പങ്കെടുക്കേണ്ടതായും വരും. എന്റെ അനുഭവത്തിൽ വയ്യാ എന്ന് തീരുമാനിച്ച് മാർച്ച് മാസത്തിൽ ഒരു കളി ഒഴിഞ്ഞ അനുഭവം ഉണ്ട്. ഞങ്ങളുടെ മടക്കയാത്രയ്ക്ക് മുൻപ്  അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലത്ത് പോയാൽ  മാത്രമേ അച്ഛനെ കാണാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയായിരുന്നു അന്ന്. അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലങ്ങളുടെ വിവരങ്ങൾ വീട്ടിലെ കലണ്ടറിൽ കുറിച്ചിട്ടിട്ടുള്ളത്‌ ഞാൻ നോക്കി. അന്ന് ആലപ്പുഴയിൽ ആണ് കളി. അടുത്ത ദിവസം  കാർത്തികതിരുനാൾ തിയേറ്ററിൽ   തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ കളിയാണ്. അതു കഴിഞ്ഞുള്ള കളികൾ മിക്കതും തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം  ഭാഗങ്ങളിലാണ്, അതെല്ലാം ഉത്സവക്കളികളും.   അന്നുവരെ കഥകളി കണ്ടിട്ടില്ലാത്ത എന്റെ കുടുംബിനിയെയും കൂട്ടിപോയി അച്ഛനെ കാണാൻ പറ്റിയത് ക്ലബ്ബുകളി തന്നെയാണ് എന്ന് ഉറപ്പിച്ചു. അക്കാലത്ത് രാത്രി പത്തു മണിക്ക് അവസാനിക്കുന്നത് ക്ലബ്ബുകളിയാണല്ലോ. ഈ തീരുമാനത്തോടെ ഞങ്ങൾ അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്തിന് യാത്ര തിരിച്ചു. 

രാവിലെ ഒൻപതു മണിയോടെ ഞങ്ങൾ ഹരിപ്പാട്ട്‌ എത്തി. യാത്രാ സൗകര്യം അതാണ്‌. ഞങ്ങൾ ബസ് സ്റ്റാന്റിന് സമീപം എത്തിയപ്പോൾ തിരുവനന്തപുരത്തിനുള്ള KSRTC -യുടെ ഒരു ഫാസ്റ്റ് പാസഞ്ചർ ഹരിപ്പാട്ട്‌ സ്റ്റാന്റിലേക്ക് കയറി. സ്റ്റാന്റിൽ നിന്നും ആ ബസ് പുറപ്പെടുമ്പോഴാണ് ബസ്സിലെ ഒരു സൈഡിലെ സീറ്റിൽ ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ ചേട്ടൻ ഇരിക്കുന്നത് ഞാൻ കണ്ടത്.   അദ്ദേഹവും  എന്നെ കണ്ടു.   അപ്പോൾ ഉണ്ണികൃഷ്ണൻ ചേട്ടൻ ആരെയോ വിളിച്ചു എന്തൊക്കയോ  പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും തിരുവനന്തപുരത്തിനുള്ള KSRTC -യുടെ മറ്റൊരു ഫാസ്റ്റ് പാസഞ്ചർ അവിടെ എത്തി. ഞങ്ങൾ ആ ബസ്സിൽ കയറുന്നത് ഉണ്ണികൃഷ്ണൻ ചേട്ടൻ കാണുകയും ചെയ്തു. ഉണ്ണികൃഷ്ണൻ ചേട്ടൻ യാത്രചെയ്യുന്ന ബസ്സിനു തൊട്ടു പിന്നാലെ ഞങ്ങളുടെ ബസ്സും മുൻപോട്ടു നീങ്ങി കൊണ്ടിരുന്നു. കായംകുളത്ത് ബസ് സ്റ്റാന്റിൽ ഞങ്ങളുടെ ബസ്  പ്രവേശിക്കുമ്പോൾ ഉണ്ണികൃഷ്ണൻ ചേട്ടൻ സഞ്ചരിക്കുന്ന ബസ്സ്‌  സ്റ്റാന്റിൽ നിന്നും വെളിയിലേക്ക് വരുന്നു.  ആ ബസ്സിലിരുന്നു കൊണ്ട് ഞങ്ങൾ യാത്ര ചെയ്യുന്ന ബസ്സിനെ ശ്രദ്ധിക്കുന്ന എന്റെ അച്ഛനെയും  ഉണ്ണികൃഷ്ണൻ ചേട്ടനെയും, മങ്കൊമ്പ് ആശാനെയും വാരണാസി മാധവൻ നമ്പൂതിരിയെയും എനിക്ക് കാണാൻ സാധിച്ചത്. ആലപ്പുഴയിലെ കളി കഴിഞ്ഞ് അവർ ഒന്നിച്ച് തിരുവനന്തപുരത്തേക്കുള്ള  യാത്രയാണ് എന്ന് ഞാൻ മനസിലാക്കി. 
ഞങ്ങൾ നാട്ടിൽ എത്തുമെന്ന വിവരം  അച്ഛന് അറിയില്ല. ഞങ്ങൾ തിരുവനന്തപുരത്തിനുള്ള ബസിൽ കയറുന്നു എന്ന് ഉണ്ണികൃഷ്ണൻ ചേട്ടൻ അച്ഛനോട് പറഞ്ഞപ്പോൾ ഞങ്ങൾ എങ്ങോട്ട് പോകുന്നു എന്ന ചിന്തയും ഉണ്ടായി കാണണം. കൊല്ലം ബസ് സ്റ്റാന്റിൽ നിന്നും അവർ സഞ്ചരിച്ചിരുന്ന ബസ്, സ്റ്റാന്റു വിട്ടു വെളിയിൽ എത്തിയപ്പോഴാണ് ഞങ്ങളുടെ ബസ്, ബസ് സ്റ്റാന്റിലേക്ക് കയറിയത്. ബസ്സിന്റെ മറു സൈഡിൽ   മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും വാരണാസി വിഷ്ണു നമ്പൂതിരിയും ഇരിക്കുന്നതും  ഞാൻ കണ്ടു.  

ഞങ്ങൾ തിരുവനന്തപുരത്ത് എത്തിയ ശേഷം ഒരു ലോഡ്ജിൽ മുറിയെടുക്കുയും ഭക്ഷണം കഴിഞ്ഞ് വിശ്രമിച്ച   ശേഷമാണ് കാർത്തിക തിരുനാൾ തിയേറ്ററിൽ എത്തിയത്. ഞങ്ങൾ നേരെ അണിയറയിൽ എത്തി.  അച്ഛനോട് ഞങ്ങൾ പെട്ടെന്ന് തീരുമാനിച്ച യാത്രാവിവരങ്ങൾ എല്ലാം അറിയിച്ചു. മരുമകളെയും കൂട്ടി കഥകളി കാണാൻ എത്തിയതിന്റെ സന്തോഷം അച്ഛനിൽ പ്രകടമായിരുന്നു. മങ്കൊമ്പ് ആശാൻ, മാത്തൂർ ചേട്ടൻ, ഉണ്ണികൃഷ്ണൻ ചേട്ടൻ, വാരണാസിമാർ എന്നിവരെയും കണ്ടു സംസാരിച്ചു.  അച്ഛന്റെ ക്ഷണപ്രകാരം ഞങ്ങളുടെ വിവാഹത്തിന് എത്തിച്ചേരാൻ സാധിക്കാത്ത തിരുവനന്തപുരം കഥകളി ക്ലബ്ബിലെ ചില അംഗങ്ങൾ ഇതിനിടെ അവിടെ എത്തി ഞങ്ങൾക്ക് തരുവാൻ വേണ്ടി ചില പാരിതോഷികങ്ങൾ അച്ഛനെ ഏൽപ്പിക്കുവാൻ സമീപിച്ചു. നവദമ്പതികൾ ഇവിടെ എത്തിയിട്ടുണ്ട് എന്ന് അച്ഛൻ അവരെ അറിയിച്ചപ്പോൾ അവരുടെ അനുഗ്രഹവും വാങ്ങി അവർ നൽകിയ പാരിതോഷികങ്ങൾ സ്വീകരിച്ചു കൊണ്ട് ഞങ്ങൾ കാർത്തിക തിരുനാൾതിയേറ്ററിന്റെ മുൻ നിരയിൽ ഇടം പിടിച്ചു. 


                                                         ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള 

                                                     ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള

                                                                ശ്രീ.  മാത്തൂർ ഗോവിന്ദൻ കുട്ടി


                                         ശ്രീ. മാർഗി വിജയകുമാർ 

അന്ന് അവതരിപ്പിച്ച കഥ നളചരിതം ഒന്നാം ദിവസം ആയിരുന്നു. ശ്രീ. മങ്കൊമ്പ് ആശാന്റെ നളൻ, അച്ഛന്റെ ഹംസം, ശ്രീ. മാത്തൂരിന്റെ ദമയന്തി, ശ്രീ. മാർഗി വിജയകുമാറിന്റെ സഖി എന്നിങ്ങനെയായിരുന്നു വേഷങ്ങൾ. അന്നാണ്  ശ്രീ. മാർഗി വിജയകുമാറിനെ ആദ്യമായി കാണുന്നത്.  കഥകളി ലോകത്തിൽ ശ്രീ. മാർഗി വിജയകുമാർ ശ്രദ്ധേയനായ ഒരു നടനായിത്തീരും എന്ന് അന്നത്തെ സഖി തെളിയിച്ചിരുന്നു. ഹംസവും ദമയന്തിയും തമ്മിലുള്ള ഇളകിയാട്ടങ്ങൾ ഞാൻ എന്റെ കുടുംബിനിയ്ക്ക് വിശദമാക്കി കൊടുക്കുകയും അതെല്ലാം   മനസിലാകുന്നുണ്ട് എന്ന മട്ടിൽ തലകുലുക്കുകയും ചെയ്തുകൊണ്ടിരുന്നു. 

 കളി കഴിഞ്ഞ് അച്ഛനോടും അച്ഛന്റെ സ്നേഹിതന്മാരായ കലാകാരന്മാരോടും യാത്ര പറഞ്ഞു ഞങ്ങൾ ലോഡ്ജിലെത്തി. ഞങ്ങൾക്ക് ലഭിച്ച വിവാഹ പാരിതോഷികങ്ങൾ  പരിശോധിച്ചു. അത് കുറച്ചു നോട്ടുകൾ ആയിരുന്നു. ആ നോട്ടുകൾ വീട്ടിലേക്കുകൊണ്ടു പോകുന്നത് ശരിയല്ല. ചിലവാക്കുക തന്നെ എന്ന്‌ ഉദ്ദേശിച്ചു കൊണ്ട് ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിക്കാണ് യാത്ര തിരിച്ചത്. 

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

കഥകളി കലാകാരന്റെ കളിപ്പണം


പണ്ടത്തെ കഥകളി കലാകാരന്മാരുടെ  ജീവിതം വളരെ ക്ലേശം നിറഞ്ഞതായിരുന്നു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കലാകാരൻമാർ വേഷം കെട്ടിയിരുന്ന കാലഘട്ടം വരെ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞ് അറിവുണ്ട്. ന്യായമായ കളിപ്പണം ചോദിച്ചു വാങ്ങുന്ന രീതി തുടങ്ങി വെച്ചത് പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനാണ് എന്നാണ് പറയപ്പെടുന്നത്‌. ആശാൻ കളിപ്പണം ചോദിച്ചു വാങ്ങുന്നത് കണ്ടാണ്‌ അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന   മറ്റു   കലാകാരന്മാർ  അവരവരുടെ യോഗ്യതയ്ക്ക്  അനുസരിച്ച്‌ കളിപ്പണം ചോദിച്ചു വാങ്ങുവാൻ തുടങ്ങിയത്. ആശാനെ ക്ഷണിച്ച് ഒരു വേഷം ചെയ്യിച്ച ശേഷം ആശാന്റെ വേഷം വളരെ നന്നായി എന്ന് കളിയുടെ സംഘാടകർ ആരെങ്കിലും ആശാനോട് അഭിപ്രായപ്പെട്ടാൽ നിങ്ങൾക്ക് സന്തോഷമായി അല്ലേ, എങ്കിൽ നിങ്ങളെ സന്തോഷിപ്പിച്ച ഈ കൃഷ്ണന്   കളിപ്പണം കൂട്ടി നല്കി  സന്തോഷപ്പെടുത്തൂ എന്ന് പറയുവാൻ അദ്ദേഹം മടിക്കില്ല എന്ന് പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. പന്തളം കേരളവർമ്മ അവർകൾ ഒരിക്കൽ നർമ്മത്തോടെ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്. 

കഥകളി അവതരിപ്പിക്കുമ്പോൾ കലാകാരന്മാരെ തീരുമാനിക്കുക, അവരുടെ സൗകര്യം അറിയുക, അവരെ ക്ഷണിക്കുക,  ഉദ്ദേശിച്ച കലാകാരന് അസൌകര്യമുള്ള പക്ഷം പകരക്കാരനെ തീരുമാനിക്കുകയും അവരെ ക്ഷണിക്കുകയും, തക്ക സമയത്ത് ക്ഷണിച്ച കലാകാരൻ എത്താതെ പോയാൽ പകരക്കാരനെ സംഘടിപ്പിച്ച് കളി നടത്തുക തുടങ്ങിയവ പല സംഘാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ കളിയുടെ ചുമതല ഒരു കഥകളി കലാകാരനെയോ അല്ലെങ്കിൽ ഒരു കഥകളിയോഗം മാനേജരെയോ ഏൽപ്പിക്കുന്ന രീതിയുണ്ട്. കളിയുടെ ചുമതല ഏൽക്കുന്ന കലാകാരനായാലും കഥകളിയോഗം മാനേജർ ആയാലും അവർക്ക് സ്വാതന്ത്ര്യമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുന്നതിലാവും കൂടുതൽ താൽപ്പര്യം കാട്ടുക.  കളിയോഗം മാനേജർക്കും അദ്ദേഹത്തിൻറെ താൽപ്പര്യക്കാരായ കലാകാരന്മാർക്കും തമ്മിൽ ഒരു ധാരണയുണ്ടാകും. ഒരു കളിക്ക് ക്ഷണിച്ചാൽ ഞാൻ ഇത്ര പണം തരും എന്നതാവും മുഖ്യ ധാരണ. സംഘാടകർക്ക് എഴുതി കൊടുക്കുന്ന ലിസ്റ്റിലെ തുകയും കലാകാരന് നൽകുന്ന തുകയും തമ്മിൽ അന്തരം ഉണ്ടായിരിക്കും. ഈ അന്തരമുള്ള തുക മനേജർക്കുള്ള കമ്മീഷനായാണ് കണക്കാക്കുന്നത്. ഇങ്ങിനെ ഒരു കമ്മീഷൻ സമ്പ്രദായം നിലവിലുള്ളത് സംഘാടകർക്ക് അറിയുകയും ചെയ്യാം. കലാകാരന്മാർ എല്ലാവരും അവർക്ക് നൽകാമെന്ന് മാനേജർ പറഞ്ഞിട്ടുള്ള തുക ലഭിച്ചാൽ  തൃപ്തരാവുകയും ചെയ്യും. 

ഒരു സന്ദർഭത്തിൽ ഒരു കളിയോഗം മാനേജർ ഒരു കലാകാരനെ ഒരു കളിക്ക് ക്ഷണിക്കുകയും അവർ തമ്മിൽ കളിപ്പണം സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ കളി കഴിഞ്ഞപ്പോൾ ആ കലാകാരന് പണം നൽകിയത് സംഘാടകർ ആണ്. കലാകാരനും മാനേജരും തമ്മിൽ കളിപ്പണം സംബന്ധിച്ച് ഉണ്ടായിരുന്ന ധാരണത്തുകയും മാനേജർ പ്രസ്തുത  കലാകാരന് ലിസ്റ്റിട്ട് നൽകിയ തുകയും തമ്മിൽ വളരെ അന്തരം ഉണ്ടായിരുന്നു. സംഘാടകർ കലാകാരന് പണം നേരിട്ട് നൽകാൻ ഒരു കാരണവും അവിടെ ഉണ്ടായി. അത്തരം ഒരു കഥയാണ് എന്റെ ഇളകിയാട്ടത്തിൽ കൂടി നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നത്. 

 തുളസീവനം എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ശ്രീ. ആർ. രാമചന്ദ്രൻ നായർ (EX. വിദ്യാഭ്യാസ ഡയറക്ടർ) എഴുതിയ പാർവതീ പരിണയം എന്ന കഥ 1970 കളുടെ ആദ്യ കാലത്ത്  മേജർ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരുന്നു. കഥയിലെ   പരമശിവൻ, പാർവതി, നാരദൻ നന്ദികേശ്വരൻ, മന്മഥൻ, വസന്തൻ, ഹിമവാൻ, കാട്ടാളൻ എന്നീ പ്രധാന വേഷങ്ങൾ യഥാക്രമം ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള, ശ്രീമതി ചവറ പാറുകുട്ടി, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. മടവൂർ വാസുദേവൻ നായർ, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. മയ്യനാട് കേശവൻ പോറ്റി, ശ്രീ. പകൽക്കുറി ദേവദാസ്‌, ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള എന്നിവരാണ് ചെയ്തത്.  കളി കഴിഞ്ഞ് ഓയൂർ ആശാനും അദ്ദേഹത്തിൻറെ മകനും  (കലാമണ്ഡലം രതീശന്റെ ജ്യേഷ്ടൻ. Mr. ഗോപാലകൃഷ്ണൻ. മിലട്ടറി സർവീസ്. അവധിക്കു എത്തിയപ്പോൾ ആശാനോടൊപ്പം കളി കാണുവാൻ എത്തിയതാണ് ) എന്റെ പിതാവും ഞാനും കൂടി തിരുവൻവണ്ടൂരിൽ നിന്നും നടന്ന് ആലുംതുരുത്തിയിൽ എത്തി അവിടെ നിന്നും ചെന്നിത്തലയിലേക്ക് ബസ്സിലായിരുന്നു യാത്ര. തിരുവൻവണ്ടൂരിൽ നിന്നും ആലുംതുരുത്തിവരെയുള്ള ഒരു മണിക്കൂർ നേരത്തോളം നടന്നുള്ള യാത്രാ മദ്ധ്യേ ഓയൂർ ആശാനും എന്റെ പിതാവും തമ്മിലുണ്ടായ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഞാനും ഗോപാലകൃഷ്ണൻ അവർകളും അവരുടെ പിന്നാലേ നടന്നു. അങ്ങിനെ മനസിലാക്കാൻ കഴിഞ്ഞതാണ് ഈ കഥ.

കളിപ്പണം സംബന്ധിച്ച് വലിയ നിർബ്ബന്ധം പ്രകടിപ്പിക്കാത്ത കലാകാരന്മാരിൽ ശ്രീ. ഓയൂർ ആശാനും ഉൾപ്പെടും. ഈ കാരണം കൊണ്ട് അദ്ദേഹത്തെ ക്ഷണിച്ച് വേഷം ചെയ്യിച്ച ശേഷം അദ്ദേഹത്തിന് കളിപ്പണം വളരെ കുറച്ചു കൊടുത്ത ഒരു കളിയോഗം മാനേജരായിരുന്നു സംഭാഷണത്തിലെ പ്രധാന കഥാനായകൻ. ഇതിനെ തുടർന്നുള്ള സംഭാഷണത്തിലാണ് എന്റെ പിതാവ് പ്രസ്തുത കളിയോഗം മാനേജരുടെ ചുമതലയിലുള്ള ഒരു കളിക്ക് പങ്കെടുത്ത കഥ വിവരിച്ചത്. 

                                       ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള 

                                              ഓയൂർ ആശാൻ ചെന്നിത്തല ആശാന്റെ 
                                        ഫോട്ടോവിന്  മുൻപിൽ നിലവിളക്ക് തെളിക്കുന്നു 

കുട്ടനാടൻ പ്രദേശത്തുള്ള വേഴപ്ര ക്ഷേത്രത്തിലായിരുന്നു കളി. ആദ്യ കഥ ദേവയാനിചരിതം. കളിയുടെ ചുമതല തിരുവല്ലയിൽ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന ഒരു കളിയോഗം മാനേജർക്ക് ആയിരുന്നു. അദ്ദേഹത്തിൻറെ ചുമതലയിലുള്ള   കളികൾക്ക് പങ്കെടുക്കുവാൻ അച്ഛന് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. തീരെ കുറഞ്ഞ പക്ഷം തിരുവല്ലയിലെ ഒരു വഴിപാട്ടുകളിക്ക് ലഭിക്കുന്ന പണം ലഭിക്കണം എങ്കിൽ മാത്രമേ അയാൾ ക്ഷണിക്കുന്ന കളികൾക്ക് പോകൂ എന്ന് ഒരു നിർബ്ബന്ധം അച്ഛന് ഉണ്ടായിരുന്നു.  അക്കാലത്ത് തിരുവല്ലായിലെ ഒരു വഴിപാട്‌ കളിക്ക് അച്ഛന് ലഭിക്കുന്ന പണം നൂറ്റിഅമ്പതു രൂപയാണ് ലഭിക്കുക (ഒരു ഗ്ലാസ്‌ ചായ , മിനിമം ബസ് ചാർജ് എന്നിവ പത്തു പൈസയാണ് അക്കാലത്ത് എന്ന് കൂടി അറിഞ്ഞിരിക്കുക). വേഴപ്രായിലെ  കളിക്ക് അച്ഛനെ ക്ഷണിക്കാൻ മാനേജർ വീട്ടിൽ എത്തി. കളിക്ക് എത്തണം. കളിപ്പണമായി നൂറുരൂപയിൽ കൂടുതൽ തരുവാൻ നിർവാഹമില്ല, സഹകരിക്കണം എന്ന അദ്ദേഹത്തിൻറെ അഭ്യർത്ഥന അച്ഛൻ നിരസിച്ചു. ഒടുവിൽ മനസില്ലാ മനസോടെ നൂറ്റിഅമ്പതു രൂപ നൽകാമെന്ന് അദ്ദേഹം സമ്മതിക്കുകയും  അച്ഛൻ കളി ഏൽക്കുകയും ചെയ്തു. ദേവയാനീചരിതമാണ്‌ നിശ്ചയിച്ചിരുന്ന കഥ. അച്ഛന്റെ കചനും ശ്രീമതി ചവറ പാറുക്കുട്ടി അവർകളുടെ ദേവയാനിയും. സംഘാടകരുടെ താൽപ്പര്യം അനുസരിച്ചാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. 

                                   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള 

അച്ഛൻ വേഴപ്രയിലെ കളിക്ക് എത്തി. അന്ന് കലാകാരന്മാരുടെ വാച്ച്, പേഴ്സ് എന്നിവ ചുട്ടി ആർട്ടിസ്റ്റിനെ എല്പ്പിച്ചിട്ടാണ് കലാകാരന്മാർ വേഷമിടുന്നത്. കലാകാരന്മാർക്ക് ചായ, സോഡാ എന്നിവ വാങ്ങി കൊടുക്കുന്ന ജോലി അണിയറക്കാർ ചെയ്യും. അവർക്ക് അതിന് കളികഴിയുമ്പോൾ കലാകാരന്മാർ ഒരു വിഹിതം നല്കുകയും ചെയ്യും. കചനും ദേവയാനിയും തമ്മിലുള്ള രംഗം കഴിഞ്ഞ് അച്ഛൻ അണിയറയിൽ എത്തി. സുകേതു രംഗത്തേക്ക് പോയി. അച്ഛൻ കിരീടം അഴിച്ചു വെച്ച് അണിയറക്കാരിൽ ഒരുവനോട് ഒരു ചായ വേണം എന്ന് ആവശ്യപ്പെട്ടു. കളിപ്പണം സംബന്ധിച്ച് നീരസം മനസ്സിൽ വെച്ചിരുന്ന കളിയോഗം മാനേജർ ഇതിനു എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സാധാരണ നടപ്പുള്ള രീതിയാണ്‌ എന്നും അച്ഛനും വാദിച്ചു. ഒടുവിൽ ഇരുവരും തമ്മിലുള്ള വാദം  മൂത്തപ്പോൾ   കളിയുടെ സംഘാടകർ എത്തി. അവർ ചായയോ കാപ്പിയോ സോഡായോ ഏതുവേണമെങ്കിലും വാങ്ങിത്തരാം എന്ന് അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.  ഒടുവിൽ ചായ എത്തി. അച്ഛൻ അടുത്ത സുകേതുവുമായുള്ള  യുദ്ധരംഗത്തിന് അരങ്ങിലേക്ക് പോവുകയും ചെയ്തു. 

കളി കഴിഞ്ഞപ്പോൾ അച്ഛനുള്ള  കളിപ്പണം സംഘാടകർ തന്നെ നേരിട്ട് അച്ഛന് നല്കി. കളിപ്പണവും വാങ്ങി ക്ഷേത്രപരിസരം വിട്ട് വെളിയിൽ എത്തിയ ശേഷമാണ് അച്ഛൻ കവർ തുറന്നു നോക്കിയത്. അതിൽ നാല് അൻപതിന്റെ നോട്ടുകൾ. കളിയോഗം മാനേജരുമായുള്ള  ധാരണത്തുകയിൽ അൻപതുരൂപ കൂടുതൽ. ഉടൻ തന്നെ അച്ഛൻ ക്ഷേത്രത്തിലേക്ക് തിരികെ നടന്നു. സംഘാടകരാണ് തനിക്ക്‌ കളിപ്പണം നല്കിയത് എന്നാലും വേറൊരുവന് അവകാശപ്പെട്ട പണം തനിക്കു വേണ്ട എന്ന ഉദ്ദേശത്തോടെയാണ് അച്ഛൻ അണിയറയിലേക്ക്  മടങ്ങിയെത്തിയത്. കളിക്കോപ്പുകൾ ഓരോന്നായി   ആട്ടപ്പെട്ടിക്കുള്ളിൽ അടുക്കി വെച്ചു കൊണ്ടിരുന്ന, കഴിഞ്ഞ രാത്രിയിൽ തന്നോട് തകരാര് ഉണ്ടാക്കിയ   കളിയോഗം  മാനേജരെ വിളിച്ച് തനിക്കു അധികം ലഭിച്ച അൻപതു രൂപ അദ്ദേഹത്തിന് നൽകി. 
"ഇത് ചെല്ലപ്പനുള്ള പണം അല്ല. താങ്കൾക്കുള്ളതാണ് " എന്ന് പറഞ്ഞ ശേഷം അച്ഛൻ മടങ്ങി.

2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ചെന്നിത്തല പുത്തുവിള ക്ഷേത്രത്തിൽ അവതരിപ്പിച്ച സന്താനഗോപാലം കഥകളി


 ചെന്നിത്തല പുത്തുവിള ഭഗവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണസന്നിധിയിൽ 2013,ഡിസംബറിൽ  നടത്തി വന്ന   സപ്താഹ മഹോത്സവത്തോട് അനുബന്ധിച്ച്   25-ന് വൈകിട്ട് ഏഴരമണിക്ക് മണ്ടവപ്പിള്ളി ശ്രീ.  ഇട്ടിരാരിശി മേനോൻ രചിച്ച   സന്താനഗോപാലം കഥകളി അവതരിപ്പിച്ചു.  ചെന്നിത്തല ഒരിപ്രം, നാനാട്ട് വീട്ടിൽ  ശ്രീധരൻ അവർകളാണ് കഥകളി വഴിപാടായി  സമർപ്പിച്ചത്. സന്താനഗോപാലം കഥയുടെ വിശദവിവരങ്ങൾ എന്റെ ബ്ലോഗ്‌ പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അതിനാൽ വിശദമായ കഥാ വിവരണത്തിലേക്ക് കടക്കുന്നില്ല.


                                                          ശ്രീകൃഷ്ണനും അർജുനനും


                                                 ശ്രീകൃഷ്ണൻ , അർജുനൻ, ബ്രാഹ്മണൻ


                                                               അർജുനൻ, ബ്രാഹ്മണൻ


                                                       ബ്രാഹ്മണൻ,  ബ്രാഹ്മണസ്ത്രീ


                                                         ബ്രാഹ്മണൻ , അർജുനൻ


                                             ബ്രാഹ്മണൻ ,  ശ്രീകൃഷ്ണൻ, അർജുനൻ,


                                          ബ്രാഹ്മണസ്ത്രീ , ബ്രാഹ്മണപുത്രന്മാർ, അർജുനൻ


  ശ്രീകൃഷ്ണനായി ശ്രീ. കലാമണ്ഡലം വിശാഖ്, അർജുനനായി ശ്രീ. ഫാക്റ്റ് മോഹനൻ, ബ്രാഹ്മണനായി ശ്രീ. കലാമണ്ഡലം   കൃഷ്ണപ്രസാദ്‌, ബ്രാഹ്മണസ്ത്രീയായി ശ്രീ. മധു വാരണാസിയും   രംഗത്തെത്തിയത്.  സൂതകർമ്മിണിയായി ശ്രീ. ഏവൂർ അനുവുമാണ്  വേഷമിട്ടത്. 

 ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ, ശ്രീ. പരിമണം മധു, ശ്രീ. തട്ടയിൽ ഉണ്ണികൃഷ്ണൻ എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ മദ്ദളവും കൈകാര്യം ചെയ്തു.  ശ്രീ. ഏവൂർ അജികുമാർ ചുട്ടിയും ശ്രീ. ഏവൂർ മാധവൻ കുട്ടി, ശ്രീ. ചേർത്തല കണ്ണൻ, ശ്രീ. ഏവൂർ അനു എന്നിവരാണു് അണിയറ ജോലികൾ ചെയ്തത്.  ഏവൂർ ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിൻറെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

കഥകളിയുടെ ചുമതല എന്റെ ഉറ്റ ബന്ധുവിനായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യം നിമിത്തം അദ്ദേഹത്തിന് ക്ഷേത്രത്തിൽ എത്താൻ സാധിക്കാതെ വന്നതിനാൽ കളിയുടെ ചുമതല എന്നിൽ എത്തിച്ചേർന്നു. കലാകാരന്മാർക്ക് കളിപ്പണം നൽകി അവരെ സന്തോഷത്തോടെ യാത്രയാക്കുവാൻ  പുത്തുവിളയിൽ ഭഗവതി എനിക്ക് ഒരു അവസരം നൽകിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  ശ്രീ. ഫാക്റ്റ് മോഹനന്റെ ബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ അർജുനൻ, ശ്രീ. മധു വാരണാസിയുടെ ശ്രീകൃഷ്ണൻ, ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയുടെ  ബ്രാഹ്മണസ്ത്രീ എന്നിങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്.  ശ്രീ. രവീന്ദ്രനാഥപൈയുടെ അച്ഛന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിനു കളിക്ക് കൂടാൻ അസൗകര്യമായി. ശ്രീ. ഫാക്റ്റ് മോഹനൻ അര്ജുനൻ ചെയ്യാൻ എന്നോട് താൽപ്പര്യം പ്രകടിപ്പിച്ചു. കൃഷ്ണപ്രസാദിന്റെ അർജുനൻ മുൻപ് കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ ബ്രാഹ്മണനും ഫാക്റ്റ് മോഹനന്റെ അര്ജുനനും കണ്ടിട്ടുമില്ല. അങ്ങിനെ ഒരു അവസരം ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ എന്ന് അവരെ അറിയിക്കുകയും വഴിപാട്ടുകാരനോട്‌ വിവരം ധരിപ്പിക്കുകയും ചെയ്തു.
 
കഥകളി വളരെ നന്നായി എന്ന അഭിപ്രായമാണ് എല്ലാ ആസ്വാദകരിൽ നിന്നും ലഭിച്ചത്. കലാകാരന്മാരുടെ സഹകരണവും ആത്മാർത്ഥതയുമാണ്  ഈ വിജയത്തിന് കാരണം. പുത്തുവിള ഭഗവതി ക്ഷേത്രത്തിൽ ഇനി വഴിപാട് കഥകളികൾ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. 

പുത്തുവിള ഭഗവതി ക്ഷേത്രത്തിൽ ആദ്യമായാണ്  കഥകളിയുടെ  അവതരണം എന്നാണ് അവിടെ പലരും അഭിപ്രായപ്പെട്ടത്. എന്റെ അറിവ് അങ്ങിനെയല്ല. പണ്ട് ചെന്നിത്തലയിൽ ചാലയിൽ ശങ്കരൻ പോറ്റിയുടെ ചുമതലയിൽ ഒരു കഥകളിയോഗം ഉണ്ടായിരുന്നു. ചാലയിൽ കഥകളിയോഗം, ചെന്നിത്തല എന്ന പേരിൽ അറിയപ്പെട്ടിരുന്നു.   ആ കാലഘട്ടത്തിൽ പുത്തുവിള ക്ഷേത്രത്തിൽ ദക്ഷയാഗം കഥകളി അവതരിപ്പിച്ചിരുന്നു എന്നും അന്ന് ദക്ഷനായി വേഷമിട്ടത്  ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി ആയിരുന്നു എന്നും ഭദ്രകാളി വേഷമിട്ട നടൻ രംഗത്ത് എന്തോ ഒരു ആവേശം ഉണ്ടാവുകയും ദക്ഷനെ അമിതമായി ഉപദ്രവിച്ചു എന്നും പന്തികേട്‌ മനസിലാക്കിയ ദക്ഷനടൻ വേഷത്തോടെ അരങ്ങിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു എന്നും എന്റെ മുത്തശി പറഞ്ഞ് അറിവുണ്ട്. 
എന്റെ മുത്തശ്ശിയുടെ പിതാവും എന്റെ പിതാവിന്റെ മുത്തച്ഛനും കഥകളി ആചാര്യനുമായിരുന്ന   ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുടെ ശിഷ്യനായിരുന്നു ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി.