പേജുകള്‍‌

2014, മേയ് 30, വെള്ളിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -2


ചെന്നൈ വാസിയായ ഞാൻ 06-05-2014 നു നാട്ടിൽ എത്തി, 13-05-2014 - ന് ഹരിപ്പാടിനു  സമീപം ഒരു ഫാമിലി ഫങ്ങ്ഷന് എത്തിയപ്പോഴാണ് മണ്ണൂർക്കാവിൽ   പത്തു ദിവസത്തെ  കഥകളി ഫെസ്റ്റിവൽ  നടക്കുന്ന  വിവരത്തിന്റെ ഫ്ളക്സ് ബോർഡ് കരുനാഗപ്പള്ളിയിൽ കണ്ടു എന്ന് ഒരു ബന്ധു പറഞ്ഞ് അറിഞ്ഞത്. കഥകളി സംബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിലൂടെയും ഫേസ് ബുക്ക്‌ ഗ്രൂപ്പുകളിലൂടെയും ലോകത്തെമ്പാടും എത്തുന്ന പ്രസ്തുത കാലഘട്ടത്തിൽ മണ്ണൂർക്കാവിൽ നടക്കുന്ന പത്തു ദിവസം കഥകളി ഫെസ്റ്റിവലിനെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതെ പോയതിൽ അങ്ങേയറ്റം വിഷമം ഉണ്ടായി. നാട്ടിൽ എത്തുമ്പോൾ കഥകളി കാണാൻ ലഭിക്കുന്ന അവസരങ്ങൾ  കഴിവതും ഞാൻ പാഴാക്കാറില്ല. രാത്രി പത്തിനോ പതിനൊന്നിനോ അവസാനിക്കുന്ന കളികൾ കണ്ട ശേഷം  സ്വഗൃഹത്തിൽ മടങ്ങിയെത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം  ഒരു  സാഹസീകത തന്നെയാണ്.  1981-നു മുൻപ് എന്റെ പിതാവിനോടൊപ്പം മണ്ണൂർക്കാവിൽ പോയ അനുഭവം  സ്മരിച്ചു കൊണ്ട് ഹരിപ്പാട്ടെ ഫാമിലി ഫങ്ങ്ഷൻ കഴിഞ്ഞ ഉടൻ തന്നെ മണ്ണൂർക്കാവിനു യാത്ര തിരിച്ചു. 

കരുനാഗപ്പള്ളിയിൽ എത്തി അവിടെ നിന്നും കൊട്ടാരക്കര ബസ്സിൽ യാത്ര ചെയ്ത് കല്ലുകടവിൽ ഇറങ്ങുമ്പോഴാണ്   കഥകളി ഗായകൻ ശ്രീ. കലാമണ്ഡലം സജീവനും ബസ്സിൽ ഉണ്ടായിരുന്ന വിവരം അറിഞ്ഞത്. ശ്രീ. സജീവനുമൊന്നിച്ച് ആട്ടോവിൽ മണ്ണൂർക്കാവിനുള്ള യാത്രാ മദ്ധ്യേ   കഥയുടെയും പങ്കെടുക്കുന്ന കലാകാരന്മാരുടെയും, താമസസൌകര്യങ്ങൾ സംബന്ധപ്പെട്ട വിവരങ്ങൾ മനസിലാക്കി. മണ്ണൂർക്കാവ് ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കൂടി  കഥകളി മണ്ഡപത്തിന്റെ പിന്നിലെ അണിയറ ലക്ഷ്യമാക്കിയായിരുന്നു എന്റെ യാത്ര. അണിയറയിൽ  ശ്രീ. വെള്ളിനേഴി അച്യുതൻ കുട്ടി അവർകൾ,  ശ്രീ. ഓയൂർ രാമചന്ദ്രൻ, ശ്രീ. കലാമണ്ഡലം രാജശേഖരൻ, ശ്രീ. കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ, ശ്രീ. കലാമണ്ഡലം രാജീവൻ നമ്പൂതിരി, ശ്രീ. കലാമണ്ഡലം വിനോദ് തുടങ്ങിയ കലാകാരന്മാരുമായി നർമ്മ സംഭാഷണം, പഴയ രസകരമായ കഥകൾ ഇവയൊക്കെ പങ്കുവെയ്ക്കാൻ ഈ അവസരം ഒട്ടും തന്നെ പാഴാക്കിയില്ല. 

വൈകിട്ട് മൂന്നു മണിക്ക്  'കഥകളി സംഗീതം' ഒരു പഠനം എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാർ ആരംഭിച്ചു. ശ്രീ. വെള്ളിനേഴി അച്യുതൻകുട്ടി അവർകളാണ് വിഷയം അവതരിപ്പിച്ചത്. ശ്രീ. കലാമണ്ഡലം രാജശേഖരൻ, ശ്രീ. കലാമണ്ഡലം രാജീവൻ നമ്പൂതിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കത്തി, താടി വേഷങ്ങൾക്കുള്ള ശ്ളോകങ്ങൾ പദങ്ങൾ എന്നിവ ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ പാടുകയും ശ്രീ. കലാഭാരതി സുരേഷ് ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ മദ്ദളവും ചെയ്ത് സെമിനാർ ഹൃദ്യമാക്കി.     തുടർന്ന് ശ്രീ. മധു, വാരണാസി എഴുതി ചിട്ടപ്പെടുത്തിയ മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തെ ആസ്പദമാക്കിയുള്ള കഥകളി ആവിഷ്കാരത്തിന്റെ രണ്ടു രംഗങ്ങൾ അവതരിപ്പിച്ചു.


                                             'കഥകളി സംഗീതം' ഒരു പഠനം (സെമിനാർ)

വാസവദത്ത (ശ്രീ. മധു, വാരണാസി)


വാസവദത്തയും സഖിയും (സഖി : ശ്രീ. കലാ. വിശാഖ് )

                                                            വാസവദത്തയും സഖിയും

ഉത്തര മധുരാപുരിയിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന വാസവദത്തയ്ക്ക് സന്യാസി വര്യനായ ഉപഗുപ്തനിൽ അനുരാഗമുദിക്കുകയും വാസവദത്ത തന്റെ പ്രിയ തോഴിയെ അയച്ച് പലതവണ തന്റെ ഇംഗിതം ഉപഗുപ്തനെ അറിയിക്കുകയും ചെയ്തു. 'സമയമായില്ല' എന്ന് മറുപടി പറഞ്ഞ് ഉപഗുപ്തൻ തോഴിയെ മടക്കി അയച്ചു. ഉപഗുപ്തനെ സമീപത്തേക്ക് അയച്ച തോഴിയുടെ വരവും കാത്തിരിക്കുന്ന വാസവദത്തയാണ് അരങ്ങിൽ ആദ്യം എത്തിയ കഥാപാത്രം. 'സമയമായില്ല' എന്ന  ഉപഗുപ്തൻറെ സന്ദേശം തോഴി വാസവദത്തയെ അറിയിക്കുന്നു. ഉപഗുപ്തന്റെ സന്ദേശം അറിഞ്ഞ് വാസവദത്ത വിഷാദചിത്തയാകുന്നു. തന്നോടൊപ്പം ഒരു നിമിഷം കഴിയുവാനായി ആഗ്രഹിച്ച്,   തന്റെ കാലടികളിൽ ധനം സമർപ്പിക്കാൻ എത്തിയ എത്രയോ ധനവാന്മാരുടെ അപേക്ഷകൾ നിരസിച്ചതും താൻ ആഗ്രഹിച്ച സന്യാസിവര്യൻ   തന്റെ അപേക്ഷകൾക്ക്   'സമയമായില്ല'  എന്നറിയിച്ച് ഒഴിഞ്ഞു മാറുന്നത് ഓർത്ത് വേദനപ്പെടുന്നു. 

ദുർവിധിയാൽ നാസികാകരചരണാധികൾ മുറിക്കപ്പെട്ട്‌   ശ്മശാനത്തിൽ തള്ളപ്പെട്ട നിലയിൽ വിശ്വസ്തയായ തോഴിയുടെ ശ്രുശൂഷയിൽ കഴിയുന്ന വാസവദത്തയെ (സമയമായി)    ഉപഗുപ്തൻ സന്ധിച്ച് ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമ്പോൾ വാസവദത്തയുടെ ജീവൻ പിരിയുന്നു. ഉപഗുപ്തൻ വാസവദത്തയ്ക്ക് നിത്യശാന്തി നൽകുന്നതുമാണ്     രണ്ടാം രംഗം. 
ശ്രീ. മധു വാരണാസി വാസവദത്തയായും ശ്രീ. കലാമണ്ഡലം വിശാഖ് തോഴിയായും ശ്രീ. കലാമണ്ഡലം അനിൽകുമാർ ഉപഗുപ്തനായും രംഗത്തെത്തി. ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ മദ്ദളവും കൈകാര്യം ചെയ്തു. വളരെ ലളിതമായ ഭാഷയിലും മഹാകവി കുമാരനാശാന്റെ കരുണയിലെ പദ്യങ്ങൾ പലതും അതേപടി ചേർത്തും അവതരിപ്പിച്ച കഥകളി ആവിഷ്ക്കരണം  വളരെ നല്ല അനുഭവം തന്നെയായിരുന്നു.

                      നാസികാകരചരണാധികൾ മുറിക്കപ്പെട്ട ശ്മശാനത്തിൽ 
                                  തള്ളപ്പെട്ട വാസവദത്തയും ശ്രുശൂഷിക്കുന്ന തോഴിയും
                              ഉപഗുപ്തൻ : ശ്രീ. കലാമണ്ഡലം അനിൽകുമാർ 

                            ഉപഗുപ്തൻ വാസവദത്തയെ ആശ്വസിപ്പിക്കുന്നു

                                                    മരണപ്പിടിയിൽ വാസവദത്ത 

 ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ശ്രീ. കലാമണ്ഡലം ആരോമൽ ശ്രീ. കലാമണ്ഡലം നിഥിൻ S.P എന്നിവരുടെ  പുറപ്പാടും  തുടർന്ന് ഹരിശ്ചന്ദ്രചരിതം കഥകളിയുമാണ്  അവതരിപ്പിച്ചത് . ശ്രീ. കലാമണ്ഡലം പ്രശാന്ത് ഹരിശ്ചന്ദ്രചരിതം കഥകളിയുടെ രംഗ വിവരണവും നൽകി.

                                    പുറപ്പാട്: ശ്രീ. കലാ: ആരോമൽ ശ്രീ. കലാ: നിഥിൻ S.P

                                           കഥാ വിവരണം: ശ്രീ. കലാമണ്ഡലം പ്രശാന്ത്

'കരുണ' കഥകളിയുടെ അവതരണം കഴിഞ്ഞുള്ള സമയത്ത് സുമാർ ഇരുപതു വർഷങ്ങൾക്കു മുൻപ് മണ്ണൂർക്കാവിൽ കഥകളി കണ്ട് അനുഭവമുള്ള ആസ്വാദകരെ കണ്ടു പിടിക്കാൻ ഒരു ചെറിയ ശ്രമം നടത്തി. ആ ശ്രമം വിജയിക്കുകയും എന്റെ പിതാവിന്റെ വേഷങ്ങൾ കണ്ട്‌ അനുഭവമുള്ളവരും സ്നേഹിച്ചിരുന്നവരുമായ പത്തോളം  ആസ്വാദകരെ പരിചയപ്പെടുവാനും സാധിച്ചു. അവരിൽ പലരും മണ്ണൂർക്കാവിലെ കളിക്ക് ക്ഷണിക്കുവാൻ വീട്ടിൽ എത്തിയ ഓർമ്മകൾ പങ്കുവെയ്ക്കുകയും ചെയ്തു. 

കഥകളി ചെണ്ട കലാകാരൻ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ അവർകളുമായി സംസാരിച്ചപ്പോൾ കളികഴിഞ്ഞുള്ള എന്റെ മടക്കയാത്ര എങ്ങിനെയാണ്‌ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വിശ്വാമിത്രന്റെ രംഗം കഴിഞ്ഞാൽ അദ്ദേഹം കാറിൽ മടങ്ങുമെന്നും ഒപ്പം  ചെന്നാൽ ചെന്നിത്തലയിൽ ഇറക്കിവിടാം  എന്നറിയിച്ചു. ഞാൻ അദ്ദേഹത്തോടൊപ്പം ചെല്ലാം എന്നറിയിച്ച് ഭക്ഷണവും കഴിഞ്ഞ് ഹരിശ്ചന്ദ്രചരിതം കഥകളിയുടെ രംഗങ്ങൾ ആസ്വദിക്കുവാൻ അരങ്ങിനു മുൻപിലെത്തി സ്ഥാനം പിടിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ