പേജുകള്‍‌

2014, മേയ് 4, ഞായറാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച രാവണോത്ഭവം കഥകളി

ചെന്നൈയിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന ഉത്തരീയം കഥകളി സംഘടനയുടെ പന്ത്രണ്ടാമത് കഥകളി പ്രോഗ്രാം  2014- മെയ് മൂന്നിന് വൈകിട്ട് ആറുമണിക്ക് ചെന്നൈ ബസന്ത് നഗറിലുള്ള നമ്പർ.1, എല്ലിയോട്സ് ബീച്ച് റോഡിൽ അവതരിപ്പിച്ചു.     വൈകിട്ട് അഞ്ചരമണിയ്ക്ക്   കേളിയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

                                                            കേളി അവതരണം

ശ്രീ.കല്ലേക്കുളങ്ങര രാഘവപ്പിഷാരടി അവർകൾ  എഴുതിയ രാവണോത്ഭവം കഥയിലെ പ്രധാന  രംഗമാണ് അവതരിപ്പിച്ചത്.   തിരനോക്കിനു ശേഷം  തന്റേടാട്ടമായാണ് അവതരണാരംഭം. "എനിക്ക് സുഖം ഭവിച്ചു. അതിനുള്ള കാരണം എന്താണ് " എന്ന ആത്മഗതത്തോടെ ആരംഭിച്ച്  ബ്രഹ്മാവിനെ വർഷങ്ങളോളം കൊടും തപസ്സു ചെയ്ത് ആഗ്രഹിച്ച വരസിദ്ധികളെല്ലാം നേടിയെടുത്ത  കഥ ആത്മഗതം പോലെ വിസ്തരിക്കുകയാണ്   രാവണൻ.  

                                                 തിരനോട്ടം 

 കിടന്നുറങ്ങുവാൻ പോലും  സ്വന്തമായി ഒരിടമില്ലാതെ മധുവനത്തിൽ  രാവണനും സഹോദരന്മാരും   മാതാവായ  കൈകസിയുമൊത്ത്  വസിക്കുന്ന  കാലത്ത് ഒരു ദിവസം രാവണൻ ക്ഷീണാധിക്ക്യത്താൽ മാതാവിന്റെ മടിയിൽ തലവെച്ച് ഉറങ്ങി. എന്തോ ആസാധാരണ ശബ്ദം കേട്ട് ആകാശത്തേക്ക് ശ്രദ്ധിച്ച കൈകസി തന്റെ ഭർത്താവായ വിശ്രവസ്സിന്റെ മറ്റൊരു മകനും  ലങ്കാവാസിയുമായ  വൈശ്രവണൻ പുഷ്പകവിമാനത്തിൽ യാത്ര ചെയ്യുന്നതു കണ്ടു. സമ്പൽസമൃദ്ധി നിറഞ്ഞ  വൈശ്രവണന്റെ പദവിയും പ്രതാപജീവിതവും തന്റെ പുത്രനായ രാവണന്റെ പരിതാപമായ അവസ്ഥയെ പറ്റിയും കൈകസി ചിന്തിച്ചപ്പോൾ ആ കണ്ണുകൾ കലങ്ങി.  കണ്ണുനീർ  ശരീരത്തിൽ പതിച്ചപ്പോൾ രാവണന് ഉറക്കതടസ്സം നേരിട്ടു. രാവണൻ  എഴുനേറ്റ്  മാതാവിന്റെ ശോകകാരണം തിരക്കി. മാതാവിന്റെ ശോകകാരണം മനസിലാക്കിയ രാവണൻ "ആ നിസ്സാരനായ വൈശ്രവണനും  ഞാനും  എങ്ങിനെ സമമാകും? ഞാൻ വൈശ്രവണന്റെ കൈകാൽ ബന്ധിച്ച് അമ്മയുടെ കാലടികളിൽ എത്തിക്കാം" എന്ന് പറഞ്ഞ് സമാധാനപ്പെടുത്തി. സർവലോകങ്ങളെയും ജയിക്കാനായി ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരസിദ്ധികൾ നേടാനായി  മാതാവിന്റെ  അനുവാദത്തോടും  അനുഗ്രഹത്തോടും കൂടി രാവണൻ യാത്ര തിരിക്കുന്നു.

 തപസ്സിന് ഏറ്റ ഇടമായി രാവണൻ ഗോകർണ്ണക്ഷേത്രം തിരഞ്ഞെടുത്തു. സഹോദരന്മാരായ കുംഭകർണ്ണനെയും വിഭീഷണനെയും കണ്ട് അവരെയും തപസ്സു ചെയ്യാനായി ക്ഷണിച്ചു. തപസ്സു ചെയ്ത് ദേവന്മാരെ ജയിക്കാനുള്ള വരം നേടാൻ ഇരുവർക്കും നിർദ്ദേശം നൽകി അവരെ അനുഗ്രഹിച്ച് രാവണൻ ഗോകർണ്ണക്ഷേത്രത്തിൽ എത്തി. നാലു മൂലയിൽ വിറകുകൾ അടുക്കി, സ്നാനം കഴിഞ്ഞ് ഭസ്മലേപനവും ചെയ്ത ശേഷം    വിറകിൽ തീ പിടിപ്പിച്ച് അഗ്നിപൂജയും ചെയ്തു. അഞ്ചാമത്തെ (പഞ്ചാഗ്നി) അഗ്നിയായി സൂര്യദേവനെകണ്ട് എന്റെ അനുവാദമില്ലാതെ ചലിക്കരുത്  എന്ന് നിർദ്ദേശവും നൽകി. രാവണൻ ഘോരതപസ്സു തുടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷമാകായ്കയാൽ  രാവണൻ കണ്ണുതുറന്നു. ബ്രഹ്മദേവനെ പ്രീതിപ്പെടുത്തുവാനുള്ള മാർഗ്ഗം എന്താണ് എന്നാലോചിച്ചു. ഒരു ശിരസ്സ്‌ ത്യാഗം ചെയ്യുക എന്നുറപ്പിച്ച് ഒരു കയ്യാൽ ഒരു സിരസ്സിന്റെ മുടിയിൽ പിടിച്ചു കൊണ്ട് മറ്റൊരു കയ്യാൽ വാളൂരി ആ ശിരസ്സ് അറുത്ത് അഗ്നിയിൽ ഹോമിച്ച് പൂജ ചെയ്ത ശേഷം വീണ്ടും ഘോരതപസ്സിൽ മുഴുകി.

 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും രാവണൻ കണ്ണുകൾ തുറന്നു. ബ്രഹ്മാവ് പ്രത്യക്ഷമാകാത്തതിനാൽ ഒരു തലയൊഴിച്ച് എല്ലാ തലകളും അറുത്ത് അഗ്നിയിൽ ഹോമിക്കുക എന്ന് തീരുമാനിച്ചു. രാവണൻ തന്റെ ഒരു തലയൊഴികെ മറ്റു തലകൾ അറുത്ത് അഗ്നിയിൽ ഹോമിച്ച ശേഷം ഒറ്റക്കാലിൽ തപസ്സുതുടങ്ങി. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ബ്രഹ്മാവ്‌ പ്രത്യക്ഷമാകാതെ വന്നപ്പോൾ, ഒരു ഭക്തനെ നിരസിച്ച കാരണത്താൽ തന്റെ നാശം കൊണ്ട് ബ്രഹ്മദേവന് ദുഷ്കീർത്തി ഉണ്ടാകട്ടെ എന്ന് കരുതി ശേഷിച്ച ഒരു സിരസ്സുകൂടി അറുത്ത് ഹോമിക്കുവാൻ രാവണൻ തീരുമാനിച്ചു. ഒരു ഇടതുകൈ  കൊണ്ട് ശിരസ്സിൽ പിടിച്ച് ഒരു വലതുകൈ കൊണ്ട് വാളെടുത്ത് ശിരസ്സ് അറുക്കാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷനായി രാവണനെ തടഞ്ഞു. രാവണന്റെ നഷ്ടപ്പെട്ട എല്ലാ സിരസ്സുകളും ബ്രഹ്മപ്രീതിയാൽ പൂർവസ്ഥാനത്ത് ഉണ്ടായി. രാവണൻ സന്തോഷവാനായി. 
ത്രിലോകാധിപസ്ഥാനം, കണക്കില്ലാത്തത്ര സമ്പത്ത്,   പത്തു ദിശകളിലും കീർത്തിമാൻ  സ്ഥാനം, ഒരു മനുഷ്യനാലല്ലാതെ വേറാരാലും വധിക്കപ്പെടരുത് എന്നിങ്ങനെയുള്ള വരങ്ങൾ ബ്രഹ്മാവിൽ നിന്നും രാവണൻ നേടിയെടുത്ത ശേഷം സന്തോഷവാനായി സഹോദരങ്ങളെ കണ്ട് അവരുടെ തപനേട്ടങ്ങൾ അറിയുവാൻ തീരുമാനിച്ചു. 

രാവണൻ

                                                                       രാവണൻ

സഹോദരന്മാരായ കുംഭകർണ്ണനെയും വിഭീഷണനെയും രാവണൻ കണ്ടു.  തപസ്സുമൂലം ബ്രഹ്മാവിൽ നിന്നും താൻ ആഗ്രഹിച്ചതുപോലെ എല്ലാ വരങ്ങളും നേടിയെടുത്തുവെന്നും ഈ ലോകത്തെ ജയിക്കാൻ താൻ ഒരുവൻ മാത്രം മതിയെന്നും അറിയിച ശേഷം   നിങ്ങൾ നേടിയ വരങ്ങളെ പറ്റി പറഞ്ഞാലും എന്ന് രാവണൻ ആവശ്യപ്പെടുന്നു. 

ഇന്ദ്രപദവി  ആഗ്രഹിച്ചു തപസ്സു ചെയ്തുവെങ്കിലും നേടിയത് നിദ്രാപദവിയാണ് എന്ന്  വളരെ വിഷമത്തോടെ കുംഭകർണ്ണൻ രാവണനെ അറിയിച്ചു. വിഷ്ണുഭക്തനാകാനുള്ള തന്റെ ആഗ്രഹം സഫലീകരിച്ചു എന്ന് വിഭീഷണനും അറിയിച്ചപ്പോൾ കോപത്തോടും  ലജ്ജയോടും പരിഹാസത്തോടും രാവണൻ അവരെ നിന്ദിച്ചയച്ചു. സഹോദരങ്ങളുടെ ഒരു സഹായവും ഇല്ലാതെ സർവലോകത്തെയും വെല്ലാൻ തനിക്കാവും എന്ന് രാവണൻ അഹങ്കരിക്കുന്നതോടെ രംഗം അവസാനിക്കുന്നു. 

രാവണോത്ഭവം കളിയുടെ വിജയത്തിന് ഏറ്റവും പ്രധാനമായുള്ള ഘടകങ്ങൾ  മികച്ച ചൊല്ലിയാട്ടവും അഭ്യാസസബലവും നേടിയ രാവണനടന്റെ പ്രകടനവും അതിനേറ്റ ഉജ്വലമായ മേളപ്രകടനവുമാണ്.   രാവണനായി രംഗത്തെത്തിയ കഥകളിയിലെ യുവ തലമുറയിലെ ശ്രദ്ധേയനായ കലാകാരൻ ശ്രീ. കലാമണ്ഡലം പ്രതീപ്,  വളരെ അഭിനന്ദനീയമായ  പ്രകടനമാണ് കാഴ്ചവെച്ചത്.  ശ്രീ. കലാമണ്ഡലം ബാലസുന്ദരൻ, ശ്രീ. കലാമണ്ഡലം വേണുമോഹൻ എന്നിവരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം ഹരിദാസൻ, ശ്രീ. കലാമണ്ഡലം വൈശാഖ് എന്നിവരുടെ മദ്ദളവും ചേർന്നുള്ള മേളപ്രകടനം കളിയെ വിജയത്തിലെത്തിച്ച ഉജ്വല പ്രകടനം തന്നെയായിരുന്നു . 

തന്റെ മാതാവ് വൈശ്രവണന്റെ പ്രതാപ ജീവിതത്തെ പറ്റി ചിന്തിച്ചു വേദനപ്പെടുമ്പോൾ വൈശ്രവണനെ വെറും നിസ്സാരനായി കരുതിയുള്ള പുശ്ചം, ഗംഭീരമായ  തപസ്സാട്ടം, രംഗാനുസൃണമായ അലർച്ച, ബ്രഹ്മാവിൽ നിന്നും എല്ലാ വരങ്ങളും  നേടിയെടുത്ത ശേഷം ബ്രഹ്മാവിനെ വെറും നിസ്സാരനായി കണ്ട് "പോയില്ലേ" എന്നുള്ള പരിഹാസചോദ്യവും എന്നാൽ ഇനി പോകൂ എന്ന് ബ്രഹ്മാവിന് നൽകുന്ന ആജ്ഞ,    ആകാരത്താൽ  ശക്തിമാനായ കുംഭകർണ്ണൻ വർഷങ്ങളോളം തപസ്സു ചെയ്ത്   നിദ്രത്വം നേടിയതിലും വിഭീഷണൻ   വിഷ്ണുഭക്തിമാൻ എന്ന പദവി നേടി പരിഹാസപാത്രമായി തീർന്നതിലുള്ള   കോപം, ലജ്ജ, അപമാനം  എന്നിവയും സമസ്ത ലോകത്തെയും വെല്ലാൻ താൻ ഒരാൾ മതി എന്നുള്ള അഹങ്കാരം എന്നിവ വളരെ ഭംഗിയായി പ്രതീപ് അവതരിപ്പിച്ചു.  

 സഹോദരിക്ക് അനുയോജ്യനായ ഒരു വരനെ തേടി  വിവാഹം ചെയ്തുകൊടുക്കണം (രണ്ടു സഹോദരങ്ങളുടെ ജന്മം പാഴായിപോയതിനാൽ) എന്ന കടമ ഉണർവോടെയാണ് രാവണൻ രംഗം അവസാനിപ്പിച്ചത്. വരസിദ്ധി ഒരു അപദ്ധമായിത്തീർന്നതിലുളള നിരാശയും സംഭവിച്ചത് ജ്യേഷ്ഠനെ അറിയിക്കുവാനുള്ള ഭയവും ശ്രീ. കലാമണ്ഡലം ബാജിയോ അവതരിപ്പിച്ച കുംഭകർണ്ണനിൽ പ്രകടമായിരുന്നു. ശ്രീ. കലാമണ്ഡലം ശിബി ചക്രവർത്തി വിഭീഷണനായും രംഗത്തെത്തി കഥാപാത്രത്തെ വിജയകരമായി അവതരിപ്പിച്ചു.  


                                               രാവണൻ, വിഭീഷണൻ, കുംഭകർണ്ണൻ 

കുംഭകർണ്ണനെയും  വിഭീഷണനെയും രാവണൻ കണ്ട് തപനേട്ടങ്ങൾ അറിയുന്ന രംഗാവസാനത്തിൽ മാത്രമാണ് സംഗീതത്തിന് പ്രാധാന്യമുള്ളത്.  ശ്രീ. അത്തിപ്പറ്റ രവി, ശ്രീ. പനയൂർ കുട്ടൻ എന്നിവർ വളരെ ഭംഗിയായി സംഗീതം ചെയ്ത് കളി വിജയിപ്പിച്ചു. ശ്രീ. കലാമണ്ഡലം സതീശൻ അവർകൾ ചുട്ടിയും ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ. ഉണ്ണികൃഷ്ണൻ ശ്രീ. രാജൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച്‌ കളിയുടെ  വിജയത്തിന്റെ പങ്കാളികളായി. 

 ചെന്നൈയിലുള്ള എല്ലാ  കലാസ്നേഹികളുടെയും  ആത്മാർത്ഥമായ സഹകരണം 'ഉത്തരീയം' സംഘടനയ്ക്ക് ഉണ്ടാകണം എന്ന് എന്റെ വിനീതമായ അപേക്ഷ. 

1 അഭിപ്രായം:

  1. ഉത്തരീയം തുടർച്ചയായി കളികൾ നടത്തിവരുന്നത് അഭിനന്ദനീയർഹം തന്നെ. ഇനിയും ഇനിയും അനേകം അനേകം കളികൾ പ്രതീക്ഷിക്കുന്നു.
    ശ്രീ പ്രദീപ് വളരെ പ്രാതീക്ഷ നൽകുന്ന ഒരു നടൻ ആയി പരക്കെ പരിഗണിക്കപ്പെട്ടുവരുന്നുണ്ട്. തുടർന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ