പേജുകള്‍‌

2013, ജൂലൈ 15, തിങ്കളാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച ഒൻപതാമത് കഥകളി അരങ്ങ് -(3)


29- 06- 2013-ന് ചെന്നൈ  കലാക്ഷേത്രയിൽ ലവണാസുരവധം കഥയുടെ അവതരണത്തിനു ശേഷം ശ്രീ. കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്  അവർകൾ രചിച്ച ബാലിവിജയം കഥകളിയാണ് അവതരിപ്പിച്ചത്. 

ദേവലോകാധിപനായ ഇന്ദ്രനെ രാവണപുത്രനായ മേഘനാദന്‍ യുദ്ധത്തില്‍ ബന്ധിച്ചു ലങ്കയില്‍ കൊണ്ടുവന്നു ( ഇന്ദ്രനെ ജയിച്ചതു കൊണ്ടാണ് ഇന്ദ്രജിത്ത് എന്ന പേര് മേഘനാന് ലഭിച്ചത് ). ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം   രാവണൻ ഇന്ദ്രനെ മോചിപ്പിച്ചു. ഈ കാലയളവിൽ  നാരദന്‍    ഇന്ദ്രപുരി സന്ദർശിച്ച്  ഇന്ദ്രനെ ആശ്വസിപ്പിച്ചു.   രാവണപുത്രനാൽ  ഇന്ദ്രൻ അപമാനിക്കപ്പെട്ടതിന്   പ്രതികാരമായി   ഇന്ദ്രപുത്രനും വാനരനുമായ  ബാലിയെ കൊണ്ട് രാവണനെ  അപമാനിപ്പിക്കും എന്ന് നാരദൻ   ഇന്ദ്രന്  ഉറപ്പു നല്‍കി ആശ്വസിപ്പിച്ചു. അവിടെ നിന്നും നാരദന്‍ നേരെ കിഷ്കിന്ധയിലെത്തി ബാലിയെ കണ്ട്‌  ഇന്ദ്രന് നല്‍കിയ ഉറപ്പിനെ അറിയിക്കുകയും ചെയ്തു. 

 കലഹപ്രിയനായ നാരദന്‍ തന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍   രാവണനെ  സ്തുതിച്ചു  കൊണ്ട്  ലങ്കയില്‍ എത്തുന്നതാണ്   ആദ്യ  രംഗം. രാവണൻ നാരദനെ സ്വീകരിച്ചു. തന്റെ പുത്രൻ ഇന്ദ്രനെ ബന്ധിച്ചതും ബ്രഹ്മാവ്‌ നേരിട്ടു വന്ന് സങ്കടം  പറഞ്ഞപ്പോൾ  ഞാൻ ഇന്ദ്രനെ മോചിപ്പിച്ചു എന്നും അറിയിക്കുന്നു.   ഈ ലോകത്ത് എന്നോട് യുദ്ധം ചെയ്യാൻ ശക്തിയുള്ളവർ ആരെങ്കിലും ഉണ്ടോ എന്നും ചോദിക്കുന്നു.

  വളരെ നിസ്സാരമായ ഒരു വാര്‍ത്ത അറിയിക്കുവാന്‍ ഉണ്ടെന്നും അഹങ്കാരിയായ ബാലി എന്ന ഒരു വാനരനു  മാത്രം അങ്ങയോടു മത്സരം ഉണ്ടെന്നും, "ഒരു പുല്ലിനു സമമാണ് രാവണന്‍"  എന്നു അവന്‍ പറയുന്നു എന്നും,  വളരെ നിസ്സാരമായ  വിഷയമാണ്  ഇതെങ്കിലും   ലോകം മുഴുവന്‍  പ്രസിദ്ധമാകുന്നതിനു മുന്‍പ് അവന്റെ ശൌര്യം അടക്കണം എന്നും നാരദന്‍ രാവണനെ അറിയിക്കുന്നു. 



എനിക്ക് ഒരു പുതിയ ശതൃ ഉണ്ടായിരിക്കുന്നു എന്നറിഞ്ഞ രാവണന്‍ വാനരനായ ബാലിയെ ബന്ധിച്ചു കൊണ്ടു വരുവാന്‍ തയ്യാറായി ചന്ദ്രഹാസവുമെടുത്തു യാത്രയ്ക്ക് ഒരുങ്ങുന്നു. നാരദൻ തന്റെ വാക്കുചാതുര്യത്താൽ രാവണനെ  
നിരായുധനായി     ബാലിയെ  ബന്ധിക്കുവാൻകൂട്ടി പോകുന്നു. 

രണ്ടാം രംഗം :  ബാലിയുടെ തിരനോക്ക്. രാവണനും നാരദനും കൂടി തന്റെ സമീപത്തേക്ക് എത്തുന്നത് ബാലി മനസിലാക്കി. നാരദന്‍ തന്നെ സന്ധിച്ച്, തന്റെ പിതാവായ ഇന്ദ്രനെ രാവണപുത്രന്‍ അപമാനിച്ചതും അതിനു പ്രതികാരമായി  രാവണനെ അപമാനിക്കണം എന്ന്  നാരദൻ  അറിയിച്ചത്  ബാലി  സ്മരിച്ചു. രാവണന്റെ അഹങ്കാരം ശമിപ്പിക്കും എന്ന ഉറച്ച തീരുമാനത്തോടെ  ബാലി ഒന്നും അറിയാത്ത ഭാവത്തില്‍ സമുദ്ര തീരത്ത്‌ തര്‍പ്പണം  തുടങ്ങി. 

മൂന്നാം രംഗത്തില്‍ തര്‍പ്പണം ചെയ്യുന്നതില്‍  മുഴുകിയിരിക്കുന്ന ബാലിയെ നാരദന്‍ രാവണന് കാട്ടി കൊടുത്തു. ഈ രൂപം കണ്ടു ഭയപ്പെടെണ്ടതില്ല എന്നും, ബന്ധിക്കുവാന്‍ പറ്റിയ അവസരമാണ് ഇതെന്നും നമ്മെ കണ്ടാല്‍ ബാലി ഓടി രക്ഷപെടുമെന്നും അതിനാല്‍ ബാലിയുടെ പിറകില്‍ കൂടി ചെന്ന് അവന്റെ വാലിന്റെ അറ്റത്തു പിടിക്കുക എന്നും   നാരദന്‍ രാവണനോടു പറയുന്നു. ബലിയുടെ രൂപം കണ്ട്‌  ഭയാശങ്ക പൂണ്ട രാവണന്‍ ബന്ധനം  സാദ്ധ്യമാകുമോ എന്ന്  ചിന്തിക്കുകയും  ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞാലോ എന്നു പോലും ചിന്തിച്ചു.

നാരദന്റെ പ്രേരണയാൽ  രാവണൻ ബാലിയുടെ വാലിന്റെ അഗ്രത്തു പിടിക്കുന്നു. നാരദന്‍ രാവണനെ സഹായിക്കുന്ന ഭാവത്തില്‍ അഭിനയിച്ചു ബാലിയുടെ വാലില്‍ കുടുക്കുന്നു. ഉദ്യമം സഫലമായതിൽ സന്തോഷിച്ച  നാരദന്‍  ബാലിയെ അനുഗ്രഹിച്ച്   യാത്രയായി. 

സമുദ്രക്കരയിൽ തര്‍പ്പണവും    കിഷ്കിന്ധയിലേക്ക്  മടക്കവും തുടർന്ന ബാലി  രാവണന്റെ ദീനരോദനം  ശ്രദ്ധിച്ചപ്പോൾ രാവണനെ ബന്ധനത്തില്‍ നിന്നും  മോചിപ്പിച്ചു. തന്റെ പൃഷ്ഠഭാഗത്ത്  വളരെക്കാലം വസിക്കേണ്ടിവന്നത്  ഓർമ്മിപ്പിച്ച് ബാലി  രാവണനെ പരിഹസിച്ചു. നാരദന്റെ വാക്കുകള്‍ കേട്ട് ഇന്ദ്രപുത്രനായ   നിന്റെ  ശക്തി  അറിയാതെ ഞാന്‍ ചെയ്ത സാഹസത്തിനു ക്ഷമിക്കണം എന്ന് രാവണന്‍ ബാലിയോടു അപേക്ഷിച്ചു.  ഇനി നാം എന്നും മിത്രങ്ങളാണ്  എന്ന് അറിയിച്ച്  ബാലി രാവണനെ യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു. 

                                         രാവണൻ (തിരനോട്ടം)

                                        രാവണൻ (തിരനോട്ടം)

കഥകളിയുടെ അവതരണത്തിൽ  രാവണന്റെ തിരനോട്ടം കഴിഞ്ഞ് ഒന്നാം രംഗം ആരംഭിച്ചു. രാവണനെ (ജയ ജയ രാവണ, ലങ്കാപതേ!)  പുകഴ്ത്തിക്കൊണ്ട്‌ നാരദൻ ലങ്കയിൽ  എത്തുന്നു. 
രാവണൻ നാരദനെ സ്വീകരിച്ച് ഇരിപ്പിടം നൽകി. അങ്ങ് എവിടെ നിന്നാണ് വരുന്നത് ? ഇന്ദ്രന് സംഭവിച്ചത് എല്ലാം അങ്ങ് അറിഞ്ഞു കാണുമല്ലോ? ഏറ്റവും ശക്തനായ എന്റെ പുത്രൻ ഇന്ദ്രനെ ബന്ധിച്ച് ഇവിടെ കൊണ്ടു വന്നു.  ബ്രഹ്മദേവൻ ലങ്കയിൽ എത്തി സങ്കടം പറഞ്ഞപ്പോൾ ഞാൻ ഇന്ദ്രനെ മോചിപ്പിച്ചു.  ലോകത്തിൽ   ആരെങ്കിലും എന്നോട് യുദ്ധം ചെയ്യാൻ ധൈര്യം ഉള്ളവരായി ഉണ്ടോ? ഈരേഴുലോകവും സഞ്ചരിക്കുന്ന അങ്ങ് പറഞ്ഞാലും എന്ന് രാവണൻ നാരദനോട്  ചോദിച്ചു. 

രാവണപുത്രൻ ഇന്ദ്രനെ ജയിച്ചത്‌ ആരാണ് അറിയാതെയുള്ളത് ? എല്ലാ ദേവന്മാരും നിന്റെ പുത്രന്റെ നേരെ നിൽക്കാൻ സാധിക്കാതെ ഓടിപ്പോയില്ലേ? ചിന്തിച്ചു നോക്കിയാൽ വളരെ നിസ്സാരമായ ഒരു വാർത്ത നിന്നോട് ഉണർത്തുവാൻ ഉണ്ട്. അഹങ്കാരിയായ ബാലി എന്ന വാനരന് മാത്രം അങ്ങയോട് മത്സരം ഉണ്ട്. ഒരു പുല്ലം രാവണനും തുല്യമാണെനിക്ക് എന്ന് അവൻ പറയുന്നു. ഈ കഥ ലോകമെങ്ങും അറിയുന്നതിന് മുൻപ് അവന്റെ ശൌര്യം അടക്കണം എന്ന് നാരദനും അറിയിച്ചു. 

എനിക്ക് ഒരു ശതൃ ഉണ്ടെന്നോ? വളരെ ആശ്ചര്യമായിരിക്കുന്നു. എനിക്ക് ചിന്തിക്കുമ്പോൾ ലജ്ജ തോന്നുന്നു. മദം പിടിച്ച ആനകളുടെ  മസ്തകം അടിച്ചു പൊളിക്കുന്ന സിംഹത്തിന്റെ കരങ്ങൾക്ക്  തുല്യമായ എന്റെ കരബലത്തെ തടുക്കാൻ ആ വാനരന് സാധിക്കുമോ? എന്തിനാണ് നാം താമസിക്കുന്നത് ? ഉടനെ പോയി ആ വാനരനെ ബന്ധിച്ച് ഇവിടെ കൊണ്ടുവരാം എന്ന് നാരദനോട് പറഞ്ഞു. നാരദനും സമ്മതിച്ചു. രാവണൻ വാളുമേന്തി പുറപ്പെടുവാൻ തയ്യാറായി. 

നാരദൻ : അല്ലയോ രാവണാ, ഒരു നിസാരനായ വാനരനെ ബന്ധിക്കുവാൻ ഈ വാൾ എന്തിനാണ് ? ഈ വാൾ കണ്ടാൽ അവൻ ഓടി രക്ഷപ്പെടും. 
രാവണൻ : ഈ ചന്ദ്രഹാസം (വാൾ) എനിക്ക് ഭഗവാൻ പരമശിവൻ സമ്മാനിച്ചതാണ്‌. ഇത് എപ്പോഴും എന്റെ കൈവശം ഉണ്ടാകും. 

നാരദൻ : ഞാൻ കേട്ടിട്ടുണ്ട്. കൈലാസമാർഗ്ഗം നീ പോകുമ്പോൾ പരമശിവൻ പ്രത്യക്ഷമായി നൽകിയതല്ലേ? 

                                                 രാവണൻ

                                                നാരദൻ 

                                               രാവണൻ

രാവണൻ : അങ്ങിനെയല്ല.  ഞാൻ പറയാം കേട്ടാലും.  ബ്രഹ്മാവിനെ    തപസ്സുചെയ്ത്  വരങ്ങൾ വാങ്ങി മടങ്ങി എത്തിയ ഞാൻ   ലങ്ക ഭരിച്ചു കൊണ്ടിരുന്ന  സമയത്ത് വൈശ്രവണൻ ഒരു ദൂതനെ എന്റെ സമീപത്തേക്ക് അയച്ചു. ദൂതൻ നൽകിയ സന്ദേശം വായിച്ചപ്പോൾ ഉണ്ടായ കോപത്താൽ ഞാൻ ദൂതനെ വധിച്ചു. ഞാൻ സൈന്യവുമായി അളകാപുരിയിലേക്ക് തിരിച്ചു. വൈശ്രവണൻ എന്നെ കണ്ടപ്പോൾ ഭയന്ന് പുഷ്പകവിമാനം എന്റെ മുൻപിൽ വെച്ചു. ഞാൻ പുഷ്പകവിമാനവുമായി ലങ്കയിലേക്ക്  മടങ്ങവേ വിമാനം കൈലാസ പർവതത്തിൽ ഇടിച്ച്  നിന്നു. 


യാത്രയ്ക്ക് തടസ്സം സംഭവിചിരിക്കുന്നു.  വിമാനം കൈലാസ പർവതത്തിൽ തട്ടി നിന്നു എന്ന് മനസിലായി.  വിമാനത്തിൽ നിന്നും ഞാൻ ഇറങ്ങി കൈലാസപർവതത്തെ  നോക്കി എനിക്ക്  മാർഗ്ഗതടസ്സം സൃഷ്ടിച്ച പർവതമേ, വഴി മാറൂ   എന്ന് ആജ്ഞാപിച്ചു.  
പുഷ്പകവിമാനം കൈലാസ പർവതത്തിൽ നിന്നും ഞാൻ വേർപെടുത്തുവാൻ ശ്രമിച്ചു. സാധിച്ചില്ല. കൈലാസപർവതം എന്റെ കൈകൾ കൊണ്ട്  കുത്തിയെടുത്ത് ഒരു പന്ത് എന്നപോലെ   ഞാൻ അമ്മാനമാടി. 
നാരദൻ: ഈ സമയം പരമശിവനും പാർവതീ ദേവിയും കൈലാസ മലയിൽ ഉണ്ടായിരുന്നില്ലേ? 
രാവണൻ: പരമശിവനും കുടുംബവും കൈലാസമലയുടെ മുകളിൽ തന്നെ ഉണ്ടായിരുന്നു.

 (പാർവതീ വിരഹമാണ് അടുത്ത അവതരണം.  രാവണൻ പരമശിവനായും, പാർവതിയായും, ഗണപതിയായും മാറി മാറി അഭിനയിക്കുന്ന പകർന്നാട്ടമായിട്ടാണ് അവതരിപ്പിക്കുന്നത്‌. )

രാവണൻ: പരമശിവൻ ഗംഗയോടൊപ്പം കുറച്ചു സമയം സന്തോഷമായിരിക്കുവാൻ ആഗ്രഹിച്ചു. ഇതിനായി അപ്സരസുകളെ ശിവൻ സ്മരിച്ചു. അപ്സരസ്സുകൾ എത്തി മാനസസരസ്സിൽ ഒപ്പം നീരാടാൻ പാർവതിയെ  ക്ഷണിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നീട് മനസില്ലാ മനസ്സോടെ  അപ്സരസ്സുകളോടൊപ്പം യാത്രയായി. പർവതീദേവി യാത്രയാകുന്നതിനു മുൻപ് ഗണപതിയോട് പരമശിവന്റെ മടിയിൽ ഇരുന്നുകൊള്ളൂ എന്നും സുബ്രഹ്മണ്യനോട്‌ സമീപത്ത് ഇരുന്നു കൊള്ളണം എന്നും നിർബ്ബന്ധമായി പറഞ്ഞിട്ടാണ് പോയത്.
പർവതീദേവി പോയപ്പോൾ ശിവൻ ഗണപതിയോടും സുബ്രഹ്മണ്യനോടും  വെളിയിൽ പോയി കളിച്ചുകൊള്ളുവാൻ ആജ്ഞാപിച്ചു.

 ഗണപതി: ഞാൻ പോവില്ല. ഇവിടെ നിന്നും അനങ്ങരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
ശിവൻ: നിന്റെ മാതാവ് നിനക്ക്  എന്തെങ്കിലും തരാം എന്ന് വാഗ്ദാനം നല്കിയിട്ടുണ്ടോ?
ഗണപതി: എനിക്ക് വയർ നിറയെ പലഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. 

ശിവൻ: ഞാൻ നിങ്ങൾക്ക് വയർ നിറയെ പലഹാരം നൽകാം.

 ശിവൻ ഗണപതിക്കും സുബ്രഹ്മണ്യനും  മതിയോവോളം പലഹാരങ്ങൾ നല്കി അവരെയും   ഭൂതഗണങ്ങളെയും വെളിയിൽ അയച്ചു. ആരും സമീപത്തില്ല എന്ന് ഉറപ്പു വന്നപ്പോൾ പരമശിവൻ ജട അഴിച്ച് ഗംഗയെ വെളിയിൽ വരുത്തി ആലിംഗനം ചെയ്തു. എന്തോ ശബ്ദം കേട്ടതു  പോലെ ശിവന്  സംശയം ഉണ്ടായപ്പോൾ ശിവൻ ഗംഗയെ വീണ്ടും ജടയിൽ ഒളിപ്പിച്ചശേഷം  (ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ)  താളം പിടിച്ചു കൊണ്ട്  സംഗീതം ആലപിച്ചു. 

ശബ്ദം  ഒന്നും ഉണ്ടായിട്ടില്ല, ഒരു തോന്നലാണ് എന്ന് മനസിലാക്കിയ ശിവൻ വീണ്ടും ഗംഗയെ ജടയിൽ നിന്നും പുറത്തു കൊണ്ടുവന്ന് സന്തോഷമായി ഇരുന്നു.
 

ഈ സമയം പാർവതീ ദേവി അപ്സരസ്സുകളോടൊപ്പം നീരാടിയും  ലീലാ വിലാസങ്ങളും മതിയാക്കി   മടങ്ങി എത്തി. പരമശിവന്റെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നതു കണ്ട് വളകൾ, കാലിലെ പാദസരങ്ങൾ എല്ലാം ശബ്ദം കേൽക്കാത്തവിധം മുറുക്കി വന്ന് വാതിൽ ബലമായി തട്ടിത്തുറന്നു. പരമശിവൻ ഗംഗയുമായി യുമായി സല്ലപിക്കുന്നത്‌ പാർവതീദേവി കണ്ടു. പരമശിവൻ പെട്ടെന്ന്  ഗംഗയെ ജടയിൽ ഒളിപ്പിച്ച് ഒന്നും അറിയാത്ത മട്ടിൽ താളം പിടിച്ച് സംഗീതം ആലപിച്ചു.



                                         നാരദനും രാവണനും 

പരമശിവനെ നോക്കി ദുഖവും, കോപവും പ്രകടിപ്പിച്ച പാർവതീദേവി ഗണപതിയെ എടുത്ത്  ഒക്കത്തും  വെച്ച്   സുബ്രഹ്മണ്യന്റെ കയ്യിലും പിടിച്ചുകൊണ്ട് പിണങ്ങി പോകുവാൻ തയ്യാറായി. ഈ സമയത്താണ് ഞാൻ കൈലാസം എടുത്ത് അമ്മനമാടിയത്.  എന്റെ കരബലത്താൽ  അങ്ങോട്ടും ഇങ്ങോട്ടും കൈലാസ പർവതം ആടിയപ്പോൾ ഭയന്നു തടുമാറിയ പാർവതീദേവി പരമശിവനെ ആലിംഗനം ചെയ്തു. കൈലാസ പർവതത്തെ ഇളക്കി അമ്മാനമാടിയത്  ഞാനാണ് എന്ന് മനസിലാക്കിയ പരമശിവൻ കാലിന്റെ പെരുവിരൽ കൊണ്ട് കൈലാസപർവതം ഒന്നമർത്തി. അപ്പോൾ  മലയുടെ അടിയിൽ പെട്ട് എന്റെ കൈകൾ ചതഞ്ഞു. ഞാൻ എന്റെ കൈകളിലെ ഞരമ്പ് വലിച്ചു കെട്ടി സാമഗീതം പാടി പരമശിവനെ സ്തുതിച്ചു. സംപ്രീതനായ പരമശിവൻ പ്രത്യക്ഷപ്പെട്ട് എനിക്ക് നൽകിയതാണ് ഈ ചന്ദ്രഹാസം. 
നാരദൻ : ഇത്രയും മഹത്തായ ഈ വാൾ ഒരു നിസ്സാരനായ കുരങ്ങനെ ജയിക്കുവാൻ ആവശ്യമില്ല. ഈ വാളുമായി ഒരു കുരങ്ങനെ ബന്ധിക്കുവാൻ പോകുന്നത്  ജനങ്ങൾ  കണ്ടാൽ പരിഹസിക്കും. 
രാവണൻ :  (ഒന്ന് ആലോചിച്ച ശേഷം  വാൾ ഉപേക്ഷിച്ച് ) ശരി. എന്നാൽ വാൾ വേണ്ട. നമുക്ക് പോകാം. 
 ബാലിയെ ബന്ധിക്കുവാൻ രാവണനും നാരദനും ഒന്നിച്ച് യാത്രയായി.

(ബാലിയുടെ തിരനോക്ക് മുതൽ  കളിയുടെ  അവസാന ഭാഗം വരെ അടുത്ത പോസ്റ്റിൽ )

5 അഭിപ്രായങ്ങൾ:

  1. ഗംഭീരം !!!!!!!! പദങ്ങള്‍ ഏതൊക്കെ ആണ്?

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ല സംരംഭം, അതിമനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  3. നന്നായി വിശകലനം ചെയ്തിരിക്കുന്നു, അഭിനന്ദനങ്ങൾ ശ്രീ അംബുജാക്ഷൻ നായർ.

    മറുപടിഇല്ലാതാക്കൂ