ദക്ഷിണ കേരളത്തിലെ കഥകളി നടന്മാരിൽ അധികം ജനപ്രീതി നേടിയ പ്രധാനി ആയിരുന്നു ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള. ആകാര ഭംഗികൊണ്ടും പ്രകൃത്യാലുള്ള ഗാംഭീര്യം കൊണ്ടും അലർച്ചയുടെ ഘനം കൊണ്ടും കത്തി വേഷങ്ങൾക്ക് ഇത്രയധികം മികവു സിദ്ധിച്ചിരുന്ന നടൻ വേറെ ഉണ്ടോ എന്നു സംശയമാണ്. രാമകൃഷ്ണപിള്ളയുടെ രൗദ്രഭീമൻ, ബലഭദ്രൻ, സൗഗന്ധികത്തിലെയും ബകവധത്തിലെയും ഭീമസേനൻ എല്ലാ കത്തി, വെള്ളത്താടി, കരി വേഷങ്ങൾ ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ, അംബരീക്ഷ ചരിതത്തിൽ ദുർവാസാവ് തുടങ്ങിയ മിനുക്കു വേഷങ്ങൾ പ്രസിദ്ധമായിരുന്നു. “മത്തദ്വിഗ്ഗജങ്ങളുടെ മസ്തകം പിളർക്കുമൊരു മൽക്കരബലം തടുപ്പാൻ മർക്കടനാളാമോ“ എന്ന ബാലി വിജയത്തിലെ രാമകൃഷ്ണപിള്ളയുടെ രാവണന്റെ ആട്ടത്തിന് ഒരു അലർച്ച ഉണ്ട്. അലർച്ച അല്ല, സിംഹ ഗർജ്ജനമാണ് അത്.
കലാലയങ്ങളിൽ കഥകളി അഭ്യാസം പൂർത്തിയാക്കി അവസരങ്ങൾ തേടി തെക്കൻ കേരളത്തിൽ എത്തുമ്പോൾ പല യുവ കലാകാരന്മാർക്കും ഏതെങ്കിലും ഒരു വേഷം ലഭിച്ചാൽ മതി എന്നതാവും നില. രാമകൃഷ്ണപിള്ളയുടെ ദുര്യോധനനോടൊപ്പമോ രൗദ്രഭീമനോടൊപ്പമോ ദുശാസനവേഷമാവും ഇവരിൽ പലർക്കും ആരംഭത്തിൽ ലഭിക്കുക. പിള്ളയ്ക്ക് ഒരു ചെറിയ കുഴപ്പം ഉണ്ടായിരുന്നു. അരങ്ങിലെ യുദ്ധരംഗങ്ങളിൽ ശരീരത്തെങ്ങാനും അടിപെട്ട് വേദനിച്ചാൽ സഹനടൻ ആരായിരുന്നാലും തിരിച്ചടി ലഭിച്ചിരിക്കും. ഇക്കാര്യത്തിൽ കൃഷ്ണൻ നായരാശാനു പോലും വിട്ടു വീഴ്ച നൽകുന്ന പ്രശ്നമേ ഇല്ലായിരുന്നു. അതുകൊണ്ട് രാമകൃഷ്ണപിള്ളയുടെ രൗദ്രഭീമനാണെങ്കിൽ പല ദുശാസനന്മാരും രംഗം കഴിഞ്ഞാവും ശരിക്കൊന്ന് ആശ്വസിക്കുക.
ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ (1977-78) ഒരിക്കൽ ശ്രീ. കലാമണ്ഡലം കേശവൻ രചിച്ച അശ്വത്ഥാമാവ് എന്ന കഥകളി അവതരിപ്പിക്കുക ഉണ്ടായി. ദുര്യോധനവധത്തെ തുടർന്നാണ് ഈ കഥ അവതരിപ്പിക്കപ്പെട്ടത്. അതുതന്നെയാണ് ഉചിതവും. ഭീമസേനന്റെ ഗദയടി തുടയിൽ പെട്ട് മരണശയ്യയിൽ ദുര്യോധനൻ കിടക്കുമ്പോൾ കൃപരും ദ്രോണരുടെ പുത്രനായ അശ്വത്ഥാമാവും (ഏതാണ്ട് പരശുരാമ വേഷം) അവിടെ എത്തി പാണ്ഡവരെ നശിപ്പിക്കും എന്നു സത്യം ചെയ്യുന്നു. അശ്വത്ഥാമാവ് പാണ്ഡവരുടെ വാസസ്ഥലത്തിനു തീ കൊളുത്തിയ ശേഷം ദ്രോണരെ ചതിച്ചു കൊന്ന ദൃഷ്ടദ്യുമ്നനെ ചവിട്ടി കൊല്ലുകയും ചെയ്തു. ദൃഷ്ടദ്യുമ്നനെ വധിച്ച അശ്വത്ഥാമാവിനെ ഭീമൻ തേടി പിടിച്ച് ഏറ്റുമുട്ടി. ഭീമനും അർജുനനും ചേർന്ന് അശ്വത്ഥാമാവിന്റെ ശിരോമണി പിഴുത് എടുത്തു. കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിച്ചു.
ഒരു കഥകളി സ്ഥാപനത്തിൽ അഭ്യാസം പൂർത്തിയാക്കി ദക്ഷിണ കേരളത്തിലെ കഥകളി അരങ്ങുകളിൽ അക്കാലത്ത് അംഗീകാരം നേടിക്കൊണ്ടിരുന്ന സാമാന്യം ആരോഗ്യവാനായ ഒരു യുവ കഥകളി കലാകാരൻ (നടന്റെ പേര് ഓർമ്മയിൽ ഇല്ല) ആയിരുന്നു അന്ന് അശ്വത്ഥാമാവായത്. ഹരിപ്പാട് രാമകൃഷ്ണപിള്ള ആയിരുന്നു ഭീമസേനൻ. ദൃഷ്ടദ്യുമ്നനായി എത്തിയത് രാമകൃഷ്ണപിള്ളയുടെ ഒരു ശിഷ്യനും. ദുര്യോധനന്റെ മരണശയ്യയിൽ അശ്വത്ഥാമാവും കൃപരും വില്ലും അമ്പുമായി പ്രവേശിച്ച് ദുര്യോധനനെ ചതിച്ച കൃഷ്ണനോടും പാണ്ഡവരോടുമുള്ള കോപ പ്രകടനങ്ങളും (പരശുരാമൻ മോഡൽ) പാണ്ഡവരെ നശിപ്പിക്കും എന്ന സത്യം ചെയ്യലും കഴിഞ്ഞപ്പോൾ ഈ കലാകാരന് യുവ കഥകളി ആസ്വാദകരുടെ മനസിൽ സ്ഥാനം പിടിക്കാനായി. പ്രോത്സാഹന സമ്മാനങ്ങൾ അരങ്ങിൽ എത്തിയപ്പോൾ നടൻ പരിസര ബോധം പോലും മറന്നു എന്നു പറയുന്നതാവും ശരി. ആദ്യ രംഗം കഴിഞ്ഞപ്പോൾ തന്നെ സ്ററേജിനു പിറകിൽ വെച്ച് അൽപ്പം വിദേശവും നടൻ അകത്താക്കി. അശ്വത്ഥാമാവ് ദൃഷ്ടദ്യുമ്നനെ (പച്ച വേഷം) ചവിട്ടി കൊല്ലുന്ന രംഗം ഒന്നാം തരമായി. ദൃഷ്ടദ്യുമ്നനെ അവതരിപ്പിച്ച നടൻ (രാമകൃഷ്ണപിള്ളയുടെ ശിഷ്യൻ) അണിയറയിൽ എത്തി, കീരീടം അഴിച്ചു വെച്ച ശേഷം ഉച്ചത്തിൽ കരച്ചിൽ തുടങ്ങി. അശ്വത്ഥാമാവുമായുള്ള രംഗത്തിന് പോകാൻ കിരീടം വെച്ചുമുറുക്കി കൊണ്ടിരുന്ന ഭീമനടൻ ശിഷ്യന്റെ ശോക കാരണം തിരക്കി. അശ്വത്ഥാമാവ് ദൃഷ്ടദ്യുമ്നനെ ചവിട്ടി കൊല്ലുന്നതായി അഭിനയിക്കുന്നതിനു പകരം എന്റെ കൈക്കും കാലിനും കഠിനമായി ചവിട്ടുക തന്നെ ചെയ്തു എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോൾ അത്യധികം കോപത്തോടെ ശിഷ്യ വാത്സല്യം നിറഞ്ഞ ഗുരുനാഥൻ ചോദിച്ചു “ എന്നിട്ട് നീ ഒരു അടി പോലും തിരിച്ചു നൽകിയില്ലേ”? മരിച്ചു കിടക്കുന്നതായി അഭിനയിക്കുന്ന ഞാൻ എങ്ങിനെ തിരിച്ച് അടിക്കാനാവും എന്ന് ശിഷ്യൻ തന്റെ ദയനീയമായ അവസ്ഥ ഗുരുനാഥനെ ബോദ്ധ്യപ്പെടുത്തി. മകന് തുല്യനാണ് ശിഷ്യൻ. അപ്പോൾ മകനെ ചവിട്ടിയവനെ ശിക്ഷിക്കേണ്ടത് അച്ഛന്റെ കടമയാണ്. അടുത്ത രംഗം ഭീമനും അശ്വത്ഥാമാവും തമ്മിലുള്ള യുദ്ധമാണ്. ഇവിടെ ഒരു യുദ്ധം വെറുതേ അഭിനയിക്കാനാവുമോ ഈ ഭീമനടന് ? തിരശീല താഴ്ത്തുമ്പോൾ അരങ്ങിൽ പാണ്ഡവ സേനയെ ചുട്ടു കൊന്ന അശ്വത്ഥാമാവിനെ തേടുന്ന ഭീമൻ. സദസ്യർക്കു നടുവിൽ അശ്വത്ഥാമാവ്. ഒട്ടും അമാന്തിച്ചില്ല. നേരെ സദസ്യർക്കു നടുവിലേക്കു ചാടി അശ്വത്ഥാമാവിനെ ഒരു പിടി. അശ്വത്ഥാമാവിന്റെ കഴുത്ത് തന്റെ കക്ഷത്തിലാക്കി ഭീമൻ സ്റ്റേജിലേക്ക് ഓടിക്കയറി.
കൃഷ്ണന്റെ ശാപം മൂലം പഴുത്ത് അളിഞ്ഞ് ദുർഗ്ഗന്ധം വമിക്കുന്ന ശരീരവുമായി വനത്തിലേക്ക് മറയുകയാണ് കഥയിലെ അശ്വത്ഥാമാവ്. കഥകളിയിൽ ദൃഷ്ടദ്യുമ്നനായി എത്തിയ കലാകാരന്റെ മനശാപം നിമിത്തം കളി കഴിഞ്ഞ് അണിയറയിൽ എത്താൻ ധൈര്യപ്പെടാതെ അലഞ്ഞ് ക്ഷേത്രപരിസരത്ത് എവിടെയോ വെച്ച് വേഷം തുടച്ച് ആരുടേയോ സഹായത്തോടെ അണിയറയിൽ നിന്നും ബാഗും ഡ്രസ്സും എടുപ്പിച്ച് എങ്ങിനെയോ രക്ഷപെടുകയാണ് ചെയ്തത് അശ്വത്ഥാമാവ് നടൻ.
ഈ സംഭവം വെച്ചു കൊണ്ട് രാമകൃഷ്ണപിള്ളയെ ഒരിക്കലും നാം തെറ്റിധരിക്കുവാൻ പാടില്ല. തന്റെ ജന്മനാട്ടിൽ ഒരു കഥകളി കലാകാരൻ അപമാനപ്പെടാൻ പാടില്ല എന്നു ചിന്തിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു ഉത്സവക്കളി. കല്യാണസൗഗന്ധികം ആയിരുന്നു ആദ്യകഥ. ഹനൂമാന്റെ സമുദ്രലംഘനസമയത്തെ രൂപം കണ്ട് ഭീമൻ മയങ്ങി വീണു. എന്നാൽ പടിപ്പടിയായുള്ള ഹനുമാന്റെ രൂപ വളർച്ചയ്ക്കുള്ള ചെണ്ടക്കാരന്റെ കൊട്ട് പിടിക്കാതെ ഹനൂമാൻ രംഗം വിട്ടു വെളിയിൽ വന്ന് അണിയറയിലേക്കു നീങ്ങി. രംഗം നിശ്ചലമായി. പൊന്നാനി ഭാഗവതരും ഉത്സവത്തിന്റെ ചുമതലക്കാരും ചില ആസ്വാദകരും ഇടപെട്ട് ഹനൂമാനെ സ്വാന്തനപ്പടുത്തി തിരിച്ച് രംഗത്തേക്ക് തിരിച്ചയയ്ക്കാൻ കുറച്ചു സമയമെടുത്തു. ഇത്രയും സമയം എന്താണ് സംഭവിച്ചത് ? കളി തുടരുമോ ? എന്നുള്ള വിവരങ്ങൾ അറിയാതെ അരങ്ങിൽ കിടക്കുന്നു ഭീമൻ. ഈ ഭീമൻ വേറ് ആരുമല്ല! ഹരിപ്പാട് രാമകൃഷ്ണപിള്ള. താൻ എഴുനേറ്റു അണിയറയിലേക്കു പോയാൽ കളി മുടങ്ങും. കളി മുടങ്ങിയാൽ പ്രശസ്തനായ തന്റെ സഹനടൻ അപമാനിക്കപ്പെടും. അതും ഹരിപ്പാട്ടിൽ. എന്റെ ജന്മനാട്ടിൽ അങ്ങിനെ ഒന്നും സംഭവിക്കാൻ പാടില്ലാ എന്ന സസുദ്ദേശം തന്നെ ആയിരുന്നു ആ കിടപ്പിന്റെ മർമ്മം.
എനിക്ക് വ്യക്തമായി അറിയാവുന്ന ഇത്രയും സംഭവത്തിന്റെ ബാക്കി ഭാഗങ്ങൾ കഥകളിയിലെ ചെണ്ടമേള വിദഗ്ദനായ ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരിയിൽ നിന്നും കുറച്ചു നാളുകൾക്കു മുൻപാണ് അറിയുവാൻ സാധിച്ചത്. രംഗം കഴിഞ്ഞ് ഭീമൻ (ഹരിപ്പാട് ക്ഷേത്രത്തിലെ ഊട്ടുപുരയിൽ) അണിയറയിൽ എത്തിയപ്പോൾ കളിക്കു കൊട്ടിയ ചെണ്ടക്കാരന്റെ സ്നേഹിതർ ചിലർ സംഘം ചേർന്ന് ശബ്ദമുണ്ടാക്കി കൊണ്ട് ഹനൂമാൻ നടനെ ചോദ്യം ചെയ്യാനായി അണിയറയിലേക്ക് തള്ളിക്കയറാൻ ഒരു ശ്രമം നടത്തി. സംഗതി വഷളാകുമെന്ന് ഭയന്നപ്പോൾ രാമകൃഷ്ണപിള്ള വേഷത്തോടെ അണിയറയുടെ വാതിലിൽ എത്തി തള്ളിക്കയറാൻ വന്നവരെ തടഞ്ഞു നിന്നു കൊണ്ട് ഉച്ചത്തിൽ ഗർജ്ജിച്ചു. “ആർക്കെടാ അദ്ദേഹത്തെ നേരിടണ്ടത്, അവർ ആരായിരുന്നാലും ശരി ആദ്യം ഈ എന്നെ, ഹരിപ്പാട് രാമകൃഷ്ണനെ അടിച്ചു വീഴ്ത്തി എന്റെ നെഞ്ചിൽ ചവിട്ടി വേണമെടാ അണിയറയിലേക്ക് കയറാൻ“. രാമകൃഷ്ണപിള്ളയുടെ ഘന ഗംഭീരമായ ശബ്ദത്തിന് ഒരു മറുപടി പറയാൻ ധൈര്യം ആർക്കുണ്ട്? സംഘം ചേർന്ന് വന്നവരെല്ലാം തലകുനിഞ്ഞ് പിറുപിറുത്തു കൊണ്ട് സാവധാനം മടങ്ങി പോയി.
(തുടരും)