പേജുകള്‍‌

2010, നവംബർ 23, ചൊവ്വാഴ്ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -2

                                          
                                (Sri. Mathur Govindan kutty as brahmanan)

    അവാര്‍ഡ് ചടങ്ങിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കഥകളിയിലെ രംഗം.  
                 ബാഹുകന്‍ (ശ്രീ. സദനം ബാലകൃഷ്ണന്‍) ദമയന്തി (മാത്തൂര്‍)          

ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ശ്രീ. ഗുരുസ്വാമി അവര്‍കള്‍ മാത്തൂരിനെ പൊന്നാട അണിയിച്ച് ആശംസിച്ചു. ശ്രീ. വാഴേങ്കട കുഞ്ചുനായര്‍  ആശാന്റെ ശഷ്ട്യബ്ടപൂര്‍ത്തി പഴയ കലാമണ്ഡലത്തില്‍  ആഘോഷിച്ചപ്പോള്‍ അന്ന് ശ്രീ. കുഞ്ചു നായര്‍ ആശാനും  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനും ചേര്‍ന്നുള്ള കൂട്ടു വേഷം കാണാനായി ചെന്ന  അനുഭവമാണ് പങ്കുവെച്ചത്. അന്ന് അവതരിപ്പിച്ച അഞ്ചു കഥകളില്‍ ഏറ്റവും ആകര്‍ഷിച്ചത് ശ്രീ. കുടമാളൂര്‍ ആശാന്‍ ചിത്രലേഖയായും   മാത്തൂര്‍ ഉഷയായും ചേര്‍ന്നു അവതരിപ്പിച്ച   രംഗമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ഈ കഴിഞ്ഞ ഒക്ടോബറില്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ മാത്തൂര്‍ അവതരിപ്പിച്ച കുചേലനെ കണ്ട് അന്നുതന്നെ അഭിപ്രായം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് ഏര്‍പ്പെട്ട മാനസീകമായ അടുപ്പമാണ് തന്നെ ഈ വേദിയില്‍ എത്തിച്ചതെന്നും അറിയിച്ചു. എന്നും കഥകളി വേഷത്തില്‍ മാത്തൂരിനു കുട്ടിത്തം നില നില്‍ക്കട്ടെ എന്ന് ആശംസിക്കയും ഗുരുവായൂരപ്പനെ നമിക്കയും ചെയ്യുന്നു എന്ന് അറിയിച്ചു. 

ഗുരുവായൂര്‍ ജയശ്രീ ലോഡ്ജിന്റെ ഉടമ (ശ്രീ. ശങ്കരന്‍ നമ്പൂതിരി എന്നാണ് ഓര്‍മ്മ) തൃശൂര്‍ കഥകളി ക്ലബ്ബിന്റെ വകയായി ഉപഹാരം നല്‍കി മാത്തൂരിനെ ആശംസിച്ചു. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം ഞങ്ങളില്‍ കൂടി ഈ വേദിയില്‍ എത്തി ചേര്‍ന്നതായി അറിയിച്ചു കൊണ്ട്  മാത്തൂരിന്റെ കര്‍ത്തവ്യ ബോധത്തെ പ്രശംസിച്ചു കൊണ്ട് പൊന്നാട അണിയിച്ചു. 
  
കഥകളി നടന്‍ ശ്രീ.തലവടി അരവിന്ദനാണ് പിന്നീടു സംസാരിച്ചത്. 1961 ജൂലൈ 11-നു ആര്‍. എല്‍. വി. കഥകളി അക്കാദമിയില്‍ തന്നോടൊപ്പം മാത്തൂരും ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനു ദക്ഷിണ നല്‍കി  കഥകളി അഭ്യാസത്തിനു ചേര്‍ന്ന നാള്‍ സ്മരിച്ചു. സുമാര്‍ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ കഥകളിക്കാര്‍ക്കുള്ള ചവുട്ടി തിരുമ്മിനാലുള്ള ശരീര വേദന കൊണ്ടോ അതോ ലേലം വിളിച്ചു വാങ്ങി വരുന്ന കുഴമ്പിന്റെ അസഹ്യമായ ഗന്ധം കൊണ്ടോ എന്തോ മാത്തൂര്‍ ആര്‍.എല്‍.വി  വിട്ടു പോയി. ആറു വര്‍ഷത്തെ കഥകളി അഭ്യാസം കഴിഞ്ഞ് ഞാന്‍ 1967- ല്‍ തെക്കന്‍ കേരളത്തിലെ കളിയരങ്ങുകളില്‍ അവസരം തേടി ചെന്നെത്തിയ എനിക്ക് ഒരു തികഞ്ഞ സ്ത്രീ വേഷക്കാരനായി, കൃഷ്ണന്‍ നായര്‍ ആശാന്‍, മാങ്കുളം തിരുമേനി ഉള്‍പ്പടെയുള്ള  പ്രസിദ്ധ നടന്മാരുടെ  നായികാ വേഷക്കാരനായി നില്‍ക്കുന്ന മാത്തൂരിനെയാണ്  കാണാന്‍ കഴിഞ്ഞത് . 

ഒരു കളിസ്ഥലത്ത് ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്‍ എത്താതെ വന്നപ്പോള്‍ തന്നെകൊണ്ട് നിര്‍ബ്ബന്ധിച്ച്‌, ധൈര്യം തന്ന് താടിവേഷം കെട്ടിച്ചത് മാത്തൂരാണ്. ആ പ്രചോദനം  കൊണ്ട് താന്‍ ഇന്ന് കഥകളിക്കാരന്‍ ആയി   ജീവിച്ചു പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. അസൂയ, കുശുമ്പ് എന്നിവ ഇല്ലാത്ത ഒരു കഥകളി കലാകാരന്‍, പുറപ്പാട്  കെട്ടുന്ന കലാകാരനോട് പോലും നല്ല സമീപനം കൊള്ളുന്ന സന്മനസ്സിന്റെ ഉടമ എന്നിവയാണ് മാത്തൂരിന്റെ ഗുണ വിശേഷങ്ങള്‍.  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനും  മാത്തൂരും  ഒന്നിച്ചു തെക്കന്‍ കേരളത്തിലെ ഒരു അരങ്ങില്‍ നിന്നും ഒന്നിച്ചു മറ്റൊരു അരങ്ങിലേക്കുള്ള യാത്രകളുടെ ഓര്‍മ്മകള്‍ സ്മരിച്ചുകൊണ്ട് ശ്രീ. തലവടി അരവിന്ദന്‍  മാത്തൂരിന്റെ ശതാഭിഷേകം, നവതി എന്നിവ ആഘോഷിക്കാന്‍ ഇട വരട്ടെ എന്ന് ശ്രീവല്ലഭ നാമത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. 


കലാകാരന്മാര്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും അഭിമാനിക്കുവാനും സന്തോഷിക്കുവാനും ഉള്ള ധന്യ  മുഹൂര്തമാണിത് എന്നാണ് പ്രസിദ്ധ കഥകളി കലാകാരന്‍ ആയിരുന്ന ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും , കഥകളി ചെണ്ട വിദഗ്ദനും പ്രൊഫസ്സറുമായ   ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടത്. മാങ്കുളത്തിന്റെ കാലഘട്ടത്തില്‍ ശ്രീ. കുടമാളൂര്‍ ആശാനുമൊന്നിച്ചുള്ള അവരുടെ രംഗ പ്രവര്‍ത്തികള്‍, ചെങ്ങന്നൂര്‍ ആശാന്‍, മാങ്കുളം, കുഞ്ചുനായര്‍ ആശാന്‍ തുടങ്ങിയവര്‍ മുതല്‍  ഇപ്പോഴത്തെ കഥകളി തലമുറയുടെ പിന്നില്‍ വരെ കഥകളി ചെണ്ടക്കാരനായി പ്രവര്‍ത്തിക്കാന്‍ സാധിച്ച അനുഭവങ്ങള്‍ എന്നിവ സ്മരിച്ചു.  ചിറക്കര മാധവന്‍ കുട്ടി, കോട്ടക്കല്‍ ശിവരാമന്‍  തുടങ്ങിയ പ്രശസ്തരായ സ്ത്രീ വേഷക്കാരെ പോലെ കഥകളി രംഗത്ത്‌ ആസ്വാദകരുടെ അനുഗ്രഹാശിസ്സുകള്‍ നേടാന്‍ മാത്തൂരിനു സാധിച്ചുവെന്നും ഏതു വേഷക്കാരനോടും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള മനസ്സും വേഷ സൌന്ദര്യവും അഭിനയത്തിലെ മിതത്വവും മാത്തൂരിന്റെ കലാ വിജയത്തിന് കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഒരു സഹോദരന്‍ എന്ന നിലയിലും കഥകളി കലാകാരന്‍ എന്ന നിലയിലും കൂട്ടു വേഷക്കാരന്‍ എന്ന നിലയിലും ശ്രീ. മാത്തൂരിനെ പറ്റി കൂടുതല്‍ പറയുവാന്‍ എനിക്ക് സാധിക്കും എന്നാണ് ശ്രീ. കലാമണ്ഡലം രാജശേഖരന്‍ അഭിപ്രായപ്പെട്ടത്. ഒരു സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യം, സൌഭാഗ്യം, ഔചിത്യം, പെരുമാറ്റം, മാന്യത ഇവകള്‍ എല്ലാം നിറഞ്ഞ ഒരു കലാകാരനാണ് ശ്രീ. ഗോവിന്ദന്‍കുട്ടി ജ്യേഷ്ടന്‍ എന്നും ഇനിയും അദ്ദേഹത്തിന്റെ ധാരാളം വേഷങ്ങള്‍ ആസ്വദിക്കാന്‍  ആസ്വാദകര്‍ക്ക് അവസരം ഉണ്ടാകട്ടെ എന്നും മാത്തൂര്‍ കുടുംബത്തിന്റെ കലാ പാരമ്പര്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകനായ മുരളീ കൃഷ്ണനും കഴിയട്ടെ എന്ന് ആശംസിച്ചു. 


കഥകളിയെ പോലെ കലകാരന്മാര്‍ക്കിടയില്‍  സൗഹൃദം സൂക്ഷിക്കുന്ന മറ്റൊരു കലാരൂപവും ഇല്ല എന്നാണ് പ്രൊഫസ്സര്‍  ശ്രീ.അമ്പലപ്പുഴ രാമവര്‍മ്മ അവര്‍കളുടെ പുത്രനും കോട്ടയം സി. എം. എസ് കോളേജിലെ ഉദ്യോഗസ്ഥനുമായ ശ്രീ. രാജാ ശ്രീകുമാര്‍ വര്‍മ്മ അഭിപ്രായപ്പെട്ടത്. ടൂറിസ്റ്റ് വാരാഘോഷത്തോട്‌ അനുബന്ധിച്ച് ഒരിക്കല്‍ ഒരു  കഥകളി നടന്നപ്പോള്‍ അന്നു അവതരിപ്പിച്ച നളചരിതത്തില്‍  ശ്രീ. ഓയൂര്‍ ആശാന്റെ ഹംസവും മാത്തൂരിന്റെ ദമയന്തിയും തമ്മിലുള്ള രംഗം കണ്ട് ഒരു കന്യാസ്ത്രീ " പാഞ്ചാലിയും കോഴിയും" തമ്മിലുള്ള രംഗം വളരെ നന്നായി എന്ന് അഭിപ്രായപ്പെട്ടത് ശ്രീ. ശ്രീകുമാര്‍ വര്‍മ്മ സൂചിപ്പിച്ചപ്പോള്‍  സദസ്സില്‍ പൊട്ടിച്ചിരി ഉണ്ടായി.  ശ്രീ.കുടമാളൂരിന്റെ കഥകളി പാരമ്പര്യം നിലനിര്‍ത്തുവാന്‍  മാത്തൂരിനു ശേഷം ശ്രീ. മുരളീകൃഷ്ണന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 


കരുണാകരന്‍ ആശാന്‍ കഴിഞ്ഞാല്‍ സ്ത്രീ വേഷത്തിനു ചിറക്കര മാധവന്‍ കുട്ടി, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നിവരില്‍ ഏതു കുട്ടി എന്നാണ് ഒരുകാലത്ത് നിലനിന്നിരുന്ന കഥകളി  ആസ്വാദകരുടെ ചോദ്യം എന്നായിരുന്നു ശ്രീ. രാജു,കുമ്മനം പറഞ്ഞത്. ആപല്‍ ബാന്ധവനാണ് ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നും തന്റെ അനുഭവത്തില്‍ അദ്ദേഹം കളിക്കെത്തിയാല്‍ സംഘാടകരില്‍ ഒരാള്‍ ആയിരിക്കും. ഏതെങ്കിലും വേഷക്കാര്‍ എത്തിയില്ലെങ്കില്‍  അതിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഗോവിന്ദന്‍ കുട്ടി ആയിരിക്കും. അണിയറ ശാഠ്യം തീരെ ഇല്ലാത്ത
ഗോവിന്ദന്‍ കുട്ടി ഒരു കളിക്ക് രണ്ടോ മൂന്നോ വേഷങ്ങള്‍ വരെ കെട്ടാന്‍ തയ്യാറാവുന്നത് കണ്ടിട്ടുണ്ടെന്ന്  സ്മരിച്ചു.

സംഗീതജ്ഞയായ മാതംഗി സത്യമൂര്‍ത്തി കുടമാളൂര്‍ ആശാന്റെ കുടുംബവുമായി ഇരുപത്തി ആറു വര്‍ഷത്തെ ആത്മബന്ധം നില നിര്‍ത്തിയതു സ്മരിച്ചു കൊണ്ട്  മാത്തൂരിനു സര്‍വ മംഗളവും നേര്‍ന്നു.

പ്രസിദ്ധ കഥകളി നടി ശ്രീമതി. ചവറ പാറുക്കുട്ടി സൌഹൃദ സമ്മേളനത്തിന്റെ ലിസ്റ്റില്‍ തന്റെ പേര് ചേര്‍ത്തിരുന്നില്ല എന്നതിന്റെ ഖേദമാണ്‌ ആദ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മാത്തൂരിന്റെ ചിത്രലേഖയും തന്റെ ഉഷയുമായി ഉണ്ടായിട്ടുള്ള ധാരാളം അരങ്ങുകള്‍ സ്മരിച്ചു.  പരസ്പരം രംഗത്ത്‌ എന്തു ചെയ്യണം എന്നതിനെ പറ്റി സംസാരിക്കാതെ മാത്തൂര്‍ വേദിയിലേക്ക് പോയിട്ടില്ലെന്നും കണ്ണു കൊണ്ട് ആശയം കാണിച്ചാലും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനും, അംഗീകരിക്കുവാനും ഉള്ള സന്മനസും, സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യവും   അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണം എന്നും ശ്രീമതി. ചവറ അഭിപ്രായപ്പെട്ടു.    ഒരിക്കല്‍ മുതുപിലാക്കാട്ടു നടന്ന കളിക്ക് ചെന്നിത്തല ആശാന്‍ എത്താതെ വന്നപ്പോള്‍ ധൈര്യപൂര്‍വ്വം  തന്റെ ദേവയാനിക്ക് കചന്‍  കെട്ടി താന്‍ പുരുഷ വേഷങ്ങള്‍ക്കും പ്രാപ്തനാണ് എന്ന് ഗോവിന്ദന്‍ കുട്ടി തെളിയിച്ചു എന്നും പറഞ്ഞു. കളി അരങ്ങില്‍ എന്നും യവ്വനത്തോടെ ധാരാളം വേഷങ്ങള്‍ കെട്ടുവാനും അദ്ദേഹത്തിനോടൊപ്പം ധാരാളം കൂട്ടു വേഷങ്ങള്‍  കെട്ടുവാന്‍  തനിക്കും സൌഭാഗ്യം  ഉണ്ടാകട്ടെ എന്ന്  ഈശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ശ്രീമതി. ചവറ അവസാനിപ്പിച്ചു. 

ആര്‍. എല്‍. വി കഥകളി അക്കാദമിയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ  കളരിയില്‍ തന്നോടൊപ്പം മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  കഥകളി അഭ്യസിച്ച കാലഘട്ടം ശ്രീ. മയ്യനാട് കേശവന്‍ നമ്പ്യാതിരി സ്മരിച്ചു. ആശാന്റെ വിശ്വാമിത്രനോടൊപ്പം താനും മാത്തൂരും ഒന്നിച്ചു  രതി വിരതികളുടെ വേഷമിട്ടതും ലോഹിതാക്ഷന്‍ കെട്ടിയതു മുതല്‍ ഇന്നുവരെയുള്ള   അനുഭവങ്ങള്‍ മനസ്സില്‍ സ്മരിക്കുന്നതായി അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്  ശ്രീ. കുടമാളൂര്‍ അപ്പുക്കുട്ടന്‍ തുടങ്ങിയ പ്രമുഖരും സുഹൃത്ത് സമ്മേളനത്തില്‍ പങ്കെടുത്തു. സുഹൃത്ത് സമ്മേളനത്തിളും അന്നത്തെ കഥകളിയിലും  പങ്കെടുത്ത കഥകളി കലാകാരന്മാര്‍ക്കു പുറമേ (എനിക്ക് കണ്ടാല്‍ അറിയാവുന്ന)  ശ്രീമാന്മാര്‍.  വാരണാസി വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഭാഗ്യനാഥ്, പ്രശാന്ത്,  ശശീന്ദ്രന്‍, അമ്പിളി (ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍, ന്യു ഡല്‍ഹി), കലാനിലയം വിജയന്‍,  കുടമാളൂര്‍ ബാലു, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, പന്തളം ഉണ്ണികൃഷ്ണന്‍, തട്ടയില്‍ ഉണ്ണികൃഷ്ണന്‍, കലാഭാരതി ഹരികുമാര്‍, കൊട്ടാരക്കര ഗംഗ , കലാനിലയം രവീന്ദ്രനാഥ പൈ,  ചുട്ടി ആര്‍ട്ടിസ്റ്റ്: ശ്രീ. തിരുവല്ല ഗോപിനാഥന്‍ നായര്‍  തുടങ്ങി ധാരാളം  കലാകാരന്മാര്‍ സന്നിഹിതരായിരുന്നു. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ