പേജുകള്‍‌

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

സന്താനഗോപാലവും ചില അരങ്ങു കഥകളും - 3

കലാമണ്ഡലത്തിലെ (1960-61)  വള്ളത്തോള്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന സന്താനഗോപാലം കഥകളിയില്‍ ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ ബ്രാഹ്മണന്‍ ചെയ്ത നര്‍മ്മ പ്രയോഗമായ  പുത്ര നിഷേധത്തെ തുടര്‍ന്ന് കൃഷ്ണാര്‍ജുനന്മാര്‍ ഇടപെട്ടു ഇത് അങ്ങയുടെ പുത്രന്‍ തന്നെ എന്ന് സമാധാനപ്പെടുത്തി  ബ്രാഹ്മണനെ  ഏല്‍പ്പിച്ചു. സദസ്സിന്റെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നിരുന്ന കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത ഹൈദരാലി എന്ന  ആ ബാലനെ ബ്രാഹ്മണന്‍ കെട്ടിപ്പിടിച്ചു ആലിംഗനം ചെയ്ത് മുഖത്ത് ചുംബിച്ചു.  ആ ആലിംഗനം ഹൈദരാലി എന്ന ബാലനെ ആനന്ദ ലഹരിയില്‍ എത്തിച്ചു എന്ന് മാത്രമല്ല ആ ബാലന്റെ മനസ്സില്‍ മറക്കാന്‍ ആവാത്ത ഒരു അനുഭവവും ആയി തീര്‍ന്നു. അതോടെ ഹൈദരാലി എന്ന ആ ബാലന്റെ മനസ്സില്‍ ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന മഹാനുഭാവന് ഒരു സ്ഥാനം ഉണ്ടായി. ഇത് മനസിലാക്കിയ ഹൈദരലിയുടെ സഹപാഠികള്‍ പിന്നീട് ഏതു കളിസ്ഥലത്ത് ചെന്നാലും " എടാ നിന്റെ ആ കൃഷ്ണന്‍ ആശാന്‍ വന്നിട്ടുണ്ട് " എന്ന് പറയും.ഹൈദരാലി അത് വിശ്വസിച്ചു പരിസരം ശ്രദ്ധിക്കും. അങ്ങിനെ ഒരു മാനസീക ബന്ധം ആ ബാലന്റെ മനസ്സില്‍ വളര്‍ന്നു കൊണ്ടേ ഇരുന്നു. കാല ക്രമേണ അത് ആരാധനയായി മാറി. ആ ആരാധനാ മൂര്‍ത്തിക്ക് വേണ്ടി പാടുക എന്ന സ്വപ്നവും കാലപോക്കില്‍ സാക്ഷാത്കരിക്കപ്പെട്ടു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം എന്നല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശങ്ങളിലും അദ്ദേഹത്തിന്റെ വേഷങ്ങള്‍ക്ക് പൊന്നാനിക്കാരന്‍ ആയി.

 

                       നളന്‍. പത്മശ്രീ . കലാമണ്ഡലം കൃഷ്ണന്‍ നായര്‍



നളചരിതം രണ്ടാം ഭാഗത്തിലെ " ഒരു നാളും നിരൂപിതമല്ലേ" എന്ന വേര്‍പാട് രംഗം കൃഷ്ണന്‍ നായര്‍ ആശാന്റെ നളനു വേണ്ടി പാടുമ്പോള്‍, ആ നളന്റെ അണ പൊട്ടി ഒഴുകുന്ന ദുഃഖഭാരത്തില്‍ ലയിക്കുമ്പോള്‍ ഹൈദരാലിയുടെ തൊണ്ട ഇടറിപ്പോയിട്ടുണ്ട്. ഒരിക്കല്‍ കോട്ടയം കളിയരങ്ങില്‍ നളചരിതം നാലാം ഭാഗം അവതരിപ്പിച്ചപ്പോള്‍ അന്ന് ശിങ്കിടി ഗായകന്‍ കളിക്ക് എത്തിയില്ല. കേശിനി വേഷം ഒഴിഞ്ഞു ഇലത്താളം പിടിക്കാന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി തയ്യാറായതോടെ ഹൈദരാലി ഒറ്റയ്ക്ക് പൊന്നാനിയും ശിങ്കിടിയും പാടി. കളി കഴിഞ്ഞപ്പോള്‍ അന്ന് ബഹുകാനായി വേഷമിട്ട  കൃഷ്ണന്‍ നായര്‍ ആശാന്‍ ഹൈദരാലിയെ അടുത്ത് വിളിച്ചു." പാട്ട് നന്നായി. ഹൈദരാലി ഒറ്റയ്ക്ക് പാടുന്നതാണ് നല്ലത് " എന്ന് ചിരിച്ചു കൊണ്ട് ഒരു കമന്റും പാസാക്കി. തീര്‍ച്ചയായും ഹൈദരാലി എന്ന കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം.


ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അന്തരിച്ചു എന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ " ആ വാര്‍ത്ത‍ സത്യമയിരിക്കല്ലേ " എന്ന പ്രാര്‍ത്ഥനയോടെയാണ് ഹൈദരാലി ത്രിപ്പൂണിതുറയിലേക്ക്  യാത്ര തിരിച്ചത് . ആ മഹാനുഭാവന്റെ മൃത ശരീരത്തിലേക്ക് നോക്കി കണ്ണീര്‍ വിടുമ്പോള്‍ മനസില്‍ ഓടിയെത്തിയത് എത്ര എത്ര ഹംസവേഷക്കാര്‍ ആശാന്റെ നളവേഷത്തെ നോക്കി " ഉപമാ നഹി തവ മൂന്നു ഉലകിലും " എന്ന് മുദ്ര കാട്ടിയിട്ടുള്ളത്  എന്നാണ്.
                                   പത്മശ്രീ . കലാമണ്ഡലം കൃഷ്ണന്‍ നായര്‍

ഒരു സന്താനഗോപാലം കഥകളി അരങ്ങിലെ കൃഷ്ണന്‍ നായര്‍ ആശാന്റെ ബ്രാഹ്മണന്‍ ചെയ്ത നര്‍മ്മ പ്രയോഗത്തിലൂടെ ഹൈദരാലിയുടെ  മനസ്സില്‍ മുളച്ച ആരാധനാ ബന്ധം, സ്വര്‍ഗ്ഗാരൂഡരായ ആ രണ്ടു പുണ്യ ആത്മാക്കള്‍ക്കിടയില്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ പറ്റി ശ്രീ. കലമണ്ഡലം ഹൈദരലിയുടെ വാക്കുകള്‍ കൂടി സ്മരിച്ചാലെ ഈ കഥ പൂര്‍ണതയില്‍ എത്തുകയുള്ളൂ.
                             ശ്രീ. കലാണ്ഡലം ഹൈദരാലി

" എല്ലാ നൃത്ത നൃത്യ കലകള്‍ക്കും മാതൃകയായിരുന്ന ആ അഭിനയ ചക്രവര്‍ത്തിയുടെ വേര്‍പാട്‌ കഥകളിക്ക്‌ എന്നല്ല മറ്റു കലകള്‍ക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും. ഇനി നല്ലൊരു തികഞ്ഞ കഥകളി കലാകാരന്‍ ഉണ്ടാകണം എങ്കില്‍ ലോകം തിരിഞ്ഞു കറങ്ങി ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതു അമ്പതുകളിലേക്ക് മടങ്ങി വരേണ്ടി വരും".
 
(ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മരണികയില്‍ ശ്രീ. കലാമണ്ഡലം ഹൈദരാലി എഴുതിയ
" ഉപമാ നഹി തവ മൂന്നു ഉലകിലും" എന്ന ലേഖനത്തെ അടിസ്ഥാനമാക്കി തയാറാക്കിയത് )

8 അഭിപ്രായങ്ങൾ:

  1. എല്ലാ കഥകളി സ്നേഹികള്‍ക്കും എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ വായനക്കാര്‍ക്കും ആയിരം ആയിരം ഓണ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇതിനെ അരങ്ങു കഥ എന്ന് വിശേഷിപ്പിക്കാമോ ? ഇത് മിസ്റ്റര്‍ സുനിലിനുള്ള മറുപടിയല്ലേ ? :-)

    "സദസ്സിന്റെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നിരുന്ന കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത ഹൈദരാലി എന്ന ആ ബാലനെ.." - ആ "തമാശ" മനസ്സിലാക്കാത്തതു കൊണ്ടാണോ "കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത" എന്ന് പറഞ്ഞത് ?

    "ആ ആലിംഗനം ഹൈദരാലി എന്ന ബാലനെ ആനന്ദ ലഹരിയില്‍ എത്തിച്ചു എന്ന് മാത്രമല്ല..." - ആനന്ദ ലഹരിയോ ? !! സുനില്‍ പറയുന്നതു പോലെ ഇത് അതിശയോക്തിയല്ലേ സര്‍ ? :-) ഇത്തരം അതിശയോക്തികള്‍ ഈ ബ്ലോഗിന്റെ ഗാംഭീര്യം കുറയ്ക്കുന്നു എന്ന് പറയാതെ തരമില്ല.

    മറുപടിഇല്ലാതാക്കൂ
  3. കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...

    മറുപടിഇല്ലാതാക്കൂ
  4. കൃഷ്ണന്‍ നായര്‍ - ഹൈദരാലി വിഷയം രണ്ടു രീതിയില്‍ കാണാം എന്ന് തോന്നുന്നു. ഒന്ന് കുട്ടി ഹൈദരാലി യെ നോക്കി ബ്രാഹ്മണത്തം ഒട്ടും ഇല്ല പറഞ്ഞപ്പോള്‍ എത്ര പേര്‍ക്ക് അത് ഒരു "ജാതി" നര്‍മം ആയി തോന്നിയുട്ടുണ്ടാവും? വളരെ വളരെ കുറച്ചു പേര്‍ക്ക് മാത്രം. കണ്ടു നിന്ന കഥകളി കലാകാരന്മാര്‍ക്കും ഒരു വളരെ കുറച്ചു പ്രേക്ഷകര്‍ക്കും. ബാക്കി എല്ലാവരും ഇതു ആശാന്റെ ഒരു സാധാരണ നര്‍മം എന്ന് മാത്രമേ ചിന്തിച്ച്ചിട്ടുണ്ടാവൂ. അങ്ങിനെതന്നെയാവും മതി മറന്നു പൊട്ടിച്ച്ചിരിച്ച്ചതും. എന്തായാലും തല്ക്കാലം കുട്ടി ഹൈദരാലി ക്ക് വിഷമം ഉണ്ടായിട്ടുണ്ടാവും, പക്ഷെ അത് ആ അലിങ്ങനത്തോടുകൂടി മരിയുട്ടും ഉണ്ടാവും. കഥകളി പ്രേക്ഷകര്‍ മിക്കവാറും ഏതൊക്കെ കഴിഞ്ഞാവും ഇതില്‍ ഒരു "ജാതി" മര്‍മം ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടുണ്ടാവുക.
    പക്ഷെ രണ്ടാമത്തെ വിഷയം അതല്ല. ഹൈദരാലി പട്ടു പഠിക്കാന് കലാമണ്ടലത്തില് ചേര്‍ന്നപ്പോള്‍ പലര്‍ക്കും നെറ്റി ചുളിഞ്ഞു. അത് ഒരു പരിധി വരെ ഹൈദരാലി ആശാന്റെ നല്ലകാലത്ത് വരെ ഉണ്ടായിരുന്നു. ഒരു സംഭവം ഓര്മ വന്നത് എഴുതാം. ഒരു ഇരുപതു കൊല്ലം മുംപാവും കലാമണ്ടലത്തിലെ ഒരു കളിയുടെ അന്ന് കളി കാണാനും ഒരു കളി ഏല്‍പ്പിക്കാനും കൂടി (ബോംബെ ക്ക്) ഞാനും പോയിരുന്നു. "........." ആശാന്‍ ആണ് പ്രധാന വേഷക്കാരന്‍. ആശാനോട് പാട്ടുകാരന്‍ ആരു വേണം എന്ന് ചോദിച്ചപ്പോള്‍ നിങ്ങളല്ലേ തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞു. ഹൈദരാലി ആയാലോ എന്ന് ചോദിച്ചപ്പോള്‍ " ആ ആ.... മലപ്പുറം കാക്ക യാണെങ്കിലും അയാള്‍ ആയാലും മതി" എന്നാണ് പറഞ്ഞത്. "......." ആശാന്റെ ഈ പ്രയോഗം നങ്ങള്‍ക്ക് ഒരു ഞെട്ടല്‍ ആണ് ഉളവാക്കിയത്. അവസാനമായപ്പോഴേക്കും അത് കുറച്ചൊക്കെ മാറിയിരുന്നു.
    ഒരു അഹിന്ദു ക്ഷേത്ര കല പധിക്കുന്നതിലുള്ള അതൃപ്തി ആയിരിക്കണം അത്. എന്തായാലും ഹൈദരാലി ആശാന്‍ സ്വന്തം പ്രവര്‍ത്തി കൊണ്ട് അത് കുറെയൊക്കെ മാറ്റിയെടുത്തു എന്ന് പറയുന്നതാവും ശരി.

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ സുഹൃത്തുക്കളെ,
    ഇത് അരങ്ങുമായി ബന്ധപ്പെട്ട കഥ തന്നെയാണ്. സന്താനഗോപാലം കഥ എന്തെന്നോ വേഷക്കാരന്‍ തന്നെ മാത്രം തള്ളി മാറ്റിയത് എന്തിനെന്നോ, സദസ്സ് ചിരിച്ചത് എന്തിനെന്നോ അന്ന് ആ ഹൈദരാലി എന്ന ബാലന് അറിവ് ഉണ്ടായിരിക്കണം എന്നില്ല. അതാണ്‌ കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത ബാലന്‍ എന്ന് വിശേഷിപ്പിക്കല്‍.

    ആ ആലിംഗനത്തിന്റെ "ആനന്ദലഹരി "എന്ന വിശേഷണം ഒരിക്കലും അതിശയോക്തിയല്ല. ഹൈദരാലി എന്ന ആ ബാലന് ഇങ്ങിനെ ഒരു ആലിംഗനം ആ പ്രായത്തില്‍ ഒരു പക്ഷെ ആദ്യ അനുഭവം ആയിരിക്കാം. പതിനാലാമത്തെ വയസ്സില്‍ (കഥകളിയില്‍ ഒരു പിതാവിന്റെതായ ) പരസ്യ ചുംബനം.

    ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെയും, ശ്രീ. മാങ്കുളം തിരുമേനിയുടെയും സന്താനഗോപലത്തില്‍ ബ്രാഹ്മണന്‍ അരങ്ങില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി അര്‍ജുന നടന്‍ ഈ എന്നെയും ബ്രാഹ്മണ ബാലനായി പിടിച്ചു നല്‍കിയിട്ടുണ്ട്. അന്ന് മനപ്പൂര്‍വം നല്‍കുന്ന ആലിംഗനം, ചുംബനം ഇവ ഒരിക്കലും മറക്കാന്‍ ആവില്ല. അന്നും സദസ്യര്‍ ചിരിച്ചിട്ടുണ്ട് ( മതി മറന്നല്ല എന്ന് മാത്രം.)
    1977-78 കാലങ്ങളില്‍ ബോംബയില്‍ ഞാന്‍ ഉണ്ടായിരുന്ന കാലത്ത് കലാമണ്ഡലം ട്രൂപ്പിന്റെ കഥകളി അവിടെ ഉണ്ടായി. ശ്രീ. രാമന്‍കുട്ടി ആശാന്‍, പത്മനാഭന്‍ നായര്‍ ആശാന്‍, ഗോപി ആശാന്‍ , പൊതുവാള്‍ ആശാന്‍ , നീലകണ്ഠന്‍ നമ്പീശന്‍, രാമന്‍കുട്ടി വാര്യര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഞാന്‍ ജോലി തേടി ബോംബക്ക് പോകുന്നതിനു മുന്‍പ് മിക്ക കളി സ്ഥലങ്ങളിലും എന്നെ കണ്ടു നല്ല സ്നേഹബന്ധം സ്ഥാപിച്ചതിന്റെ കാരണത്താലും എന്റെ പിതാവുമായുള്ള അവര്‍ക്കുള്ള സ്നേഹബന്ധം കാരണത്താലും ഇവരില്‍ പലരും എന്നോട് വളരെ സ്നേഹമായി തന്നെയാണ് പെരുമാറിയത്. അന്ന് ബോംബയിലെ അണിയറയില്‍ ധാരാളം ആസ്വാദകരുടെ മുന്‍പില്‍ വെച്ച് ശ്രീ. ഗോപി ആശാന്‍ എന്നെ കണ്ടയുടന്‍ തന്നെ കെട്ടിപ്പിടിച്ചു. എന്റെ പിതാവ് അങ്ങിനെ ഒരു സ്നേഹ പ്രകടനം ചെയ്തതായി ഓര്‍മ്മയില്ല. ആ അലിംഗനം അതിന്റെ "ആനന്ദ ലഹരി", അത് മറക്കാനാവില്ല. അരങ്ങില്‍ രുക് മാംഗദന്‍ ധര്‍മ്മാംഗദനെ ആലിംഗനം ചെയ്യുന്ന അതേ പ്രതീതി. അന്ന് ആനന്ദ കണ്ണീര്‍ എനിക്ക് ഉണ്ടായി. ( ഞാന്‍ കഥകളിയെ കുറിച്ച് ബ്ലോഗിലും കഥകളി ഗ്രൂപ്സിലും എഴുതി തുടങ്ങിയ കാരണത്താല്‍ ആവാം ആ ബന്ധം എനിക്ക് തുടര്‍ന്ന് നിലനിര്‍ത്താന്‍ എനിക്ക് കഴിയാതെ പോയി). ഒരു വലിയ കലാകാരന്‍, അവരുടെ ആസ്വാദകരുടെ മുന്‍പില്‍ വെച്ച് നമുക്ക് നല്‍കുന്ന സ്നേഹ പ്രകടനം. ഒരു പക്ഷെ അന്ന് എനിക്ക് തോന്നിയ അതേ "ആനന്ദ ലഹരി" തന്നെയാവും ഹൈദരാലിക്ക് ലഭിച്ചിരിക്കുക.
    ആദ്യ കാലത്ത് സഹപാഠികളില്‍ നിന്നും , അവരുടെ കുസൃതികള്‍ കാരണം ചില്ലറ ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട് എന്നും കാലപോക്കില്‍ അത് താമാശയായി കാണാന്‍ കഴിഞ്ഞിരുന്നു എന്നും ഹൈദരാലി പലപ്പോഴും സ്മരിച്ചിട്ടുണ്ട്.
    "ഒരു പുലിയുടെ വാല്‍ ആയി ഇരിക്കുന്നതില്‍ ഭേദം ഒരു എലിയുടെ തലയായി ഇരിക്കുന്നതിനോട് തന്നെയാണ് താല്‍പ്പര്യം എന്നാണ് ഹൈദരാലി പൊന്നാനിക്കാരന്‍ ആയപ്പോള്‍ സ്വയം പറഞ്ഞ അഭിപ്രായം.
    " കൃഷ്ണന്‍ നായര്‍ ജയ ജയ " എന്നാണ് ഈ കഥക്ക് പേര് നല്‍കിയതെങ്കില്‍ ഈ കഥ ഹൈദരലിയുടെ ഒരു ലേഖനത്തെ ആസ്പദമാക്കി ഉള്ളതാണ്. അപ്പോള്‍ ഈ "ജയ ജയ സംഗീതം " ഹൈദരാലി യുടെതാണ്.
    ഹൈദരാലിയെ കഥകളി ലോകം സ്നേഹിച്ചത് അദ്ദേഹത്തിന്റെ കലയോടും, കലയോടുള്ള ആത്മാര്‍ത്ഥതയും, ആ വ്യക്തിമഹിമയും എല്ലാം കൊണ്ടാണ്.

    മറുപടിഇല്ലാതാക്കൂ
  6. vayikkunnavarkku ishtapedukayum veendum veendum chilappol vayikkan thonnukayum cheyyunna lalithamaya post ukal aanu ee blog il ullathu.. vasthu nishtamaya oru avalokanamo, sangathikale izha keeri murichu kondulla oru patanamo onnumalla Ambujakshan chettan ee blog il kudi uddeshikkunnathu ennu njangalkkariyam.. athu kondu thanne palappozhum sambhavangalde bhaava theevratha kurayathe irikkan kurachokke athiyoshakthi idunnathinodu njan adakkamulla pala vayankaarkkum ethirppumilla ennumanu enikku ariyan kazhinjathu (Ente office il ee blog sthiram vayikkunna kurachu kathakali aaswadakar undu, avar aarum sthiramayi comment idarillenkilum, ithile narmmangalum, athishayokthi undenkil athum okke manasinu sukham pakarunna karyangal aanennu ennodu paranjittullu ).. athu kondu thanne palappozhum njangale pole ullavarkku Sunil nteyo Devidasantyo comments nodu poornnamayum yogikkan pattarumilla.

    മറുപടിഇല്ലാതാക്കൂ
  7. ശ്രീ. മൊതലകോട്ടം പറഞ്ഞ അഭിപ്രായത്തെ ഞാന്‍ നിഷേധിക്കുന്നില്ല.
    ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന ശ്രീ. എം. കെ .കെ. നായര്‍ കലാമണ്ഡലം വിട്ടു പോയ ശേഷം ഒരിക്കല്‍ കലാമണ്ഡലം സന്ദര്‍ശിക്കാന്‍ എത്തി. അദ്ദേഹം ആദ്യം അന്വേഷിച്ചത് ഇവിടെ കഥകളി സംഗീതം പഠിക്കാന്‍ ഒരു മുസ്ലീം കുട്ടി ഉണ്ടായിരുന്നല്ലോ. അവന്‍ ഇപ്പോള്‍ എവിടെയാണ് എന്നും അവനോടു എന്നെ വന്നു കാണാന്‍ പറയൂ എന്നും ആയിരുന്നു.
    ഒരു മുസ്ലീം കഥകളി സംഗീതം പഠിച്ചിട്ട്, അയാള്‍ക്ക് ക്ഷേത്ര പ്രവേശം നിരസിച്ചാല്‍ എങ്ങിനെ ജീവിക്കും എന്ന് ചിന്തിച്ചിരുന്ന ആ വലിയ മനുഷ്യന്‍ ഫാക്റ്റ് കഥകളി സ്കൂളില്‍ ഒരു കഥകളി അദ്ധ്യാപകന്റെ പോസ്റ്റ്‌ ശ്രീ. ഹൈദരാലിക്കായി റിസേര്‍വ് ചെയ്തു വെച്ചിരുന്നു. ശ്രീ. ശങ്കരന്‍ എമ്ബ്രന്തിരിക്കും അവിടെ തന്നെ നിയമനം നല്‍കി. ഈ വിവരങ്ങളും നാംസ്മരിക്കേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ