പേജുകള്‍‌

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി.


ആഗസ്റ്റ്‌ -3 ന് ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ  വൈകിട്ട് ഏഴു മണിമുതൽ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുകയുണ്ടായി.  മധുരാപുരിയിലെ രാജാവായ ഉഗ്രസേനനെ കാരാഗൃഹത്തിൽ ബന്ധിതനാക്കിയശേഷം  പുത്രനായ  കംസൻ രാജാവായി. കംസൻറെ സഹോദരിയായ ദേവകിയുടെ വിവാഹശേഷം ഉണ്ടായ ഒരശരീരി അദ്ദേഹത്തെ ഭയപ്പെടുത്തി. ദേവകിയുടെ എട്ടാമത്തെ പുത്രൻ അദ്ദേഹത്തെ വധിക്കും എന്നതായിരുന്നു അശരീരി. 
ദേവകീ വസുദേവർ ദമ്പതികൾക്ക് ജനിച്ച ഏഴു കുട്ടികളെയും കംസൻ വധിച്ചു. എട്ടാമതും ദേവകി ഗർഭിണിയായപ്പോൾ ദമ്പതികളെ കംസൻ കാരാഗൃഹത്തിൽ അടച്ചു. അഷ്ടമിരോഹിണി നാളിൽ ദേവകി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണം എന്ന് അവർക്ക് മോഹം ഉണ്ടായപ്പോൾ കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കുകയും കാവൽ ഭടന്മാർ നിദ്രയിൽ മുഴുകുകയും ചെയ്തു. വസുദേവർ കുഞ്ഞിനേയും കൊണ്ട് വെളിയിലെത്തി. കരകവിഞ്ഞൊഴുകുന്ന കാളിന്ദീനദി വസുദേവർക്കായി വഴിയൊതുങ്ങി ആഴം കുറച്ചു. കനത്ത മഴയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ അനന്തൻ ഫണം നിവർത്തി പിന്നാലേ ഇഴഞ്ഞു നീങ്ങി. വസുദേവർ കുഞ്ഞുമായി അമ്പാടിയിലെ നന്ദഗോപരുടെ വസതിയിലെത്തി. നന്ദഗോപന്റെ പത്നി യശോദയുടെ സമീപം സ്വപുത്രനെ കിടത്തിയശേഷം യശോദയുടെ പെണ്‍കുട്ടിയെ എടുത്തു കൊണ്ട് കാരാഗൃഹത്തിൽ മടങ്ങിയെത്തി. കാരാഗൃഹത്തിന്റെ വാതിലുകൾ താനേ അടയുകയും ചെയ്തു. പെണ്‍കുട്ടി കരഞ്ഞപ്പോൾ കാവൽ ഭടന്മാർ ഉണർന്നു. അവർ കംസനെ വിവരം അറിയിച്ചു. കംസൻ എത്തി. പെണ്‍കുട്ടിയെ  വധിക്കാനായി കാലിൽ പിടിച്ച് ഉയർത്തിയപ്പോൾ കുട്ടി കംസൻറെ കയ്യിൽ നിന്നും വഴുതി ആകാശത്തേക്ക് ഉയർന്നു. "തവാന്തകൻ ഭൂമിയിൽ ജനിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് പെണ്‍കുട്ടി അപ്രത്യക്ഷയായി. 

അമ്പാടിയിൽ കൃഷ്ണൻ വളർന്നു വന്നു. ദൂതന്മാർ മുഖേന ഈ വൃത്താന്തം അറിഞ്ഞ കംസൻ, കൃഷ്ണനെ വധിക്കുവാൻ പൂതനയെന്ന രാക്ഷസിയെ നിയോഗിക്കുന്നു. കംസാജ്ഞ സ്വീകരിച്ചു കൊണ്ട് സുന്ദരിയായ ലളിതാരൂപം ധരിച്ച് അമ്പാടിയിൽ എത്തി. അത്ഭുതബാലനായ കൃഷ്ണനെ വാത്സല്യത്തോടെ ലളിത  സമീപിക്കുന്നു. പിഞ്ചു  കുഞ്ഞിനെ വധിക്കുവാൻ ആ രാക്ഷസിക്കു  ആദ്യം  മനസ്സു വന്നില്ല.  എന്നാൽ കുട്ടിയെ വധിക്കാതെ മടങ്ങിയാൽ കംസൻ തന്നെ വധിക്കും എന്നു മനസിലാക്കിയ ലളിത തന്റെ മുലകളിൽ വിഷം പുരട്ടിയ ശേഷം കുഞ്ഞിനു മുലപ്പാൽ നല്കുന്നു. കുട്ടി പൂതനയുടെ ജീവനെ ആ മുലകൾനുകർന്ന് അപഹരിക്കുന്നു. പൂതനയ്ക്ക് മോക്ഷം ലഭിക്കുന്നു. ഇതാണ് പൂതനാമോക്ഷം കഥയുടെ ഇതിവൃത്തം. 
 കംസൻറെ തിരനോക്കിനു ശേഷം  കംസസന്നിധിയിൽ നാരദ മഹർഷി എത്തുന്നതാണ് അവതരിപ്പിച്ച ആദ്യരംഗം. ദേവലോകത്തു നിന്നുമാണ് താൻ  വരുന്നതെന്നും മഹാവിഷ്ണു കംസാരിയായി ജനിക്കാമെന്ന് ഇന്ദ്രന് വാഗ്ദാനം ചെയ്തിട്ടുള്ള   വൃത്താന്തവും ശത്രു   ജനിച്ചിട്ടുണ്ട് എന്ന വിവരവും   നാരദൻ കംസനെ ഓർമ്മിപ്പിക്കുന്നു. ഞാൻ അങ്ങയോടു പറയുന്നതെല്ലാം  സത്യമാണെന്നും മന്ത്രി സത്തമന്മാരുമായി ആലോചിച്ച് വേണ്ടത് ചെയ്താലും എന്ന് ഉപദേശിച്ച് നാരദൻ മടങ്ങി.   ശത്രുവിനെ നശിപ്പിക്കുവാൻ എന്താണ് ചെയ്യുക. നാടിന്റെ നാനാഭാഗത്തും ദൂതന്മാരെ അയച്ച് നാട്ടിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും നശിപ്പിക്കണമെന്നും എത്രയും വേഗം  പൂതനയുടെ ഗൃഹത്തിലെത്തി അവളോട്‌    ഇവിടെ എത്തുവാൻ അറിയിക്കണമെന്നും ദൂതനോട് ആജ്ഞാപിക്കുന്നു. 

                ശ്രീ.ഏവൂർ മധു (മദ്ദളം), ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ  

                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ 



                                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ

                               കംസനും നാരദനും (നാരദൻ : ശ്രീ. കലാമണ്ഡലം അഖിൽ)

                                              കംസനും നാരദനും
                                           
 പൂതനയുടെ (പെണ്‍കരി) തിരനോക്കിനു ശേഷം ഒരുക്കം ആരംഭിച്ചു. കൈവിരലുകൾ കടക്കാത്ത വിധം ജട പിടിച്ച മുടികൾ എണ്ണപുരട്ടി ഓരോ മുടികളും ജടയിൽ നിന്നും വേർപെടുത്തി. തല ചൊറിഞ്ഞപ്പോൾ  കൈയ്യിൽ തടഞ്ഞ പേൻകൾ ഓരോന്നിനെയും കൊന്നു. മുടികൾ  കോതി ഒരുക്കി. ചെടിയിൽ നിന്നും പൂവ് ഇറുത്ത് തലയിൽ ചൂടി. ചന്ദനം ചാലിച്ച് പൊട്ടും തൊട്ടു.  വിളക്കിൽ നിന്നും കരിയെടുത്ത് കണ്ണെഴുതി. പൂക്കൾ രണ്ടു കാതിലും വെച്ചു. മുലകൾ ചലിക്കാത്ത വിധം ഭംഗിയായി കെട്ടിവെച്ചു. അങ്ങിനെ ഒരുക്കങ്ങൾക്ക് ശേഷം വിശ്രമിക്കുന്നു. 

                                     കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള 


                         കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള

                                              കരിപൂതന
  കംസന്റെ  ദൂതൻ തന്റെ ആവാസ സ്ഥലത്തേക്ക് വരുന്നത് പൂതന കാണുന്നതും ദൂതനോട് ആഗമന കാരണം       കാരണം തിരക്കുന്നതുമാണ് അടുത്ത  രംഗം.  കംസന്റെ സന്നിധിയിൽ പൂതനയെത്തുന്നതാണ് മൂന്നാം രംഗം. പൂതന തന്നെ ആനയിച്ചതിന്റെ കാരണം കംസനോട് തിരക്കുന്നു. തന്റെ ശതൃ ജനിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയുവാൻ സാധിച്ചു. അതുകൊണ്ട്   നാട്ടിൽ വളരുന്ന എല്ലാ കുട്ടികളെയും വധിക്കുവാനും  നന്ദഗൃഹത്തിൽ വളരുന്ന ശ്രീകൃഷ്ണനെ മുലയിൽ വിഷം പുരട്ടി, മുലപ്പാൽ കൊടുത്ത് വധിക്കുവാനും കംസൻ പൂതനയോട്  നിർദ്ദേശിക്കുന്നു. അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻ തയ്യാറാണെന്നും എത്ര കുട്ടികളെയും വധിക്കാൻ തയ്യാറാണെന്നും പൂതന അറിയിക്കുന്നു. കംസനോട് യാത്ര പറഞ്ഞ പൂതന അമ്പാടിയിലേക്ക് യാത്ര തിരിക്കുന്നു. യാത്ര തിരിക്കുമ്പോൾ ചില ദുർലക്ഷണങ്ങൾ ലളിതയ്ക്ക് അനുഭവപ്പെടുന്നു. അന്തരീക്ഷത്തിൽ കൂടി സഞ്ചരിച്ച്  പൂതന അമ്പാടിയിൽ എത്തി.  സിംഹം,  ആന,  പാമ്പ് തുടങ്ങിയ വന്യ ജീവികൾ സ്വാതന്ത്ര്യമായി വിഹരിക്കുന്നത്  കണ്ടു.    പശുവൃന്ദങ്ങൾ,   സ്ത്രീകൾ കുടവും തലയിൽ ചുമന്ന് പോകുന്നത്,  സ്ത്രീകൾ തൈർ കടഞ്ഞ് വെണ്ണയെടുക്കുന്നത്    ഗോപസ്ത്രീകളുടെ നൃത്തം തുടങ്ങിയ കാഴ്ചകൾ പൂതന കണ്ടു.    രാക്ഷസി  വേഷത്തോടെ അമ്പാടിയ്ക്കുള്ളിൽ   പ്രവേശിച്ചാൽ അവിടെയുള്ള ജനങ്ങൾ  തന്നെ ഓടിക്കുമെന്ന്  മനസിലാക്കി പൂതന സുന്ദരിയായ ഒരു ലളിതയുടെ വേഷം സ്വീകരിക്കുവാൻ തീരുമാനിക്കുന്നു.  

                                                           കംസനും കരിപൂതനയും 

നാലാം രംഗത്തിൽ പൂതന "കന്നൽ കണ്ണികൾ മൌലിരത്ന കലികാരൂപം ധരിച്ച്, പൊന്നിൻ മാലയുമണിഞ്ഞ് ആദരവോടെ ലളിത വേഷധാരിയായി പൂതന   അമ്പാടിയിൽ  പ്രവേശിച്ചു. അമ്പാടിയിലെ  കാഴ്ചകൾ ഓരോന്നും കണ്ടു രസിച്ച ശേഷം   നന്ദഗൃഹത്തിൽ പ്രവേശിച്ച ലളിത (കൃഷ്ണനെ) ഉണ്ണിക്കണ്ണനെ കണ്ടു. ഉണ്ണിക്കണ്ണന്റെ സുന്ദരമായ മേനി കണ്ട് കണ്ണുകൾ സായൂജ്യം അടഞ്ഞു. ഉണ്ണിയെ സ്നേഹപൂർവമെടുത്തു താലോലിച്ചു. എത്രയോ കുട്ടികളെ താൻ കണ്ടിരിക്കുന്നു, വധിച്ചിരിക്കുന്നു എന്നാൽ ഇത്രയും ശോഭയുള്ള ഒരു കുട്ടിയെ താൻ ഇതുവരെ കണ്ടിട്ടില്ല, ഈ കുട്ടിയെ വധിക്കുവാൻ എനിക്ക് മനസ്സ് വരുന്നില്ല, അതുകൊണ്ട് മടങ്ങുക തന്നെ എന്ന് ലളിത തീരുമാനിച്ച് മടങ്ങുവാൻ തയ്യാറായി.    "ഈ കുഞ്ഞിനെ വധിച്ചില്ല എങ്കിൽ ആ ദുഷ്ടനായ കംസൻ എന്നെ വധിക്കും" ഒരു പക്ഷേ ഈ കുഞ്ഞിനെ വധിക്കുന്നതിൽ കൂടി തനിക്ക്‌ ശാപമോക്ഷം ലഭിന്നെങ്കിൽ ലഭിക്കട്ടെ എന്ന് തീരുമാനിച്ച്   മടങ്ങി  വന്ന് സൂക്ഷിച്ചു വെച്ചിരുന്ന വിഷം മുലകളിൽ പുരട്ടിയ ശേഷം മുലപ്പാൽ ഉണ്ണിക്കണ്ണന് നല്കുന്നു.     സ്തനപാനത്തിലൂടെ ലളിതയുടെ ജീവൻ ഉണ്ണിക്കണ്ണൻ നുകർന്നു. മരണവെപ്രാളം കൊണ്ട് ലളിത വളഞ്ഞു. കുട്ടിയെ തൻറെ സ്തനം നുകരുന്നതിൽ  മാറ്റുവാൻ ലളിത പരമാവധി ശ്രമിച്ചു. ഒടുവിൽ ഭീകരരൂപിണിയായി പൂതന മാറി മരിക്കുകയും തുടർന്ന് ശാപമോക്ഷം ലഭിക്കുകയും ചെയ്യുന്നു. 

                                    ലളിത: ശ്രീ. സദനം വിജയൻ 

                                     ലളിത: ശ്രീ. സദനം വിജയൻ


                                    ലളിത: ശ്രീ. സദനം വിജയൻ
                                  
 ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനാണ് കംസനായി വേഷമിട്ടത്. പൂതനാമോക്ഷം കഥയിലെ കംസന്റെ വേഷം ചെയ്തുള്ള  ശീലം കുറവാണ് എങ്കിലും വളരെ ഭംഗിയായി അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീ. കലാമണ്ഡലം അഖിലാണ് നാരദനെ അവതരിപ്പിച്ചു വിജയിപ്പിച്ചത്. കഥകളി എന്ന കലാരൂപവുമായി ഒരു ബന്ധവുമില്ലാത്ത ഹൈറേഞ്ചാണ് അഖിലിന്റെ ജന്മസ്ഥലം. കഥകളി  കണ്ടു ശീലമോ, കഥകളി എന്താണെന്ന് അറിയാതെയുമാണ്‌ അദ്ദേഹം കഥകളി പഠിക്കാൻ കലാമണ്ഡലം കളരിയിൽ എത്തിയത്. ദക്ഷിണ കേരളത്തിലെ കലാകാരന്മാരും ആസ്വാദകരും ഈ യുവകലാകാരനെ കഥകളിയിൽ നിലനിർത്തും എന്നൊരു ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. പൂതനാമോക്ഷം കഥയിലെ നാരദന്റെ രംഗം അദ്ദേഹവും ആദ്യമായാണ് കൈകാര്യം ചെയ്യുന്നത്. കരിപൂതനയായി രംഗത്തെത്തിയത് ശ്രീ. ചാത്തന്നൂർ കൊച്ചു നാരായണപിള്ള അവർകളാണ്. അദ്ദേഹത്തിന് ഈ കഥയിലെ വേഷങ്ങൾ ചെയ്തു ശീലമുണ്ട് എന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്. കരി പൂതനയെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ.ആർ.എൽ.വി. രാധാകൃഷ്ണനെയാണ് ലളിതയുടെ വേഷത്തിനായി  ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന് എന്തോ അസൌകര്യം ഉണ്ടായത് കാരണം ശ്രീ. സദനം വിജയനാണ് ലളിതയുടെ വേഷമിട്ടത്. വേഷഭംഗി കൊണ്ടും ലാളിത്യം കൊണ്ടും വളരെ നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. "അമ്പാടി ഗുണം", സുകുമാര! നന്ദകുമാര! വരിക" എന്നീ പദാട്ടങ്ങളും  ലളിതയുടെ  അവതരണവും വളരെ ഹൃദ്യമായിരുന്നു. 

 ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. ഏവൂർ മധു എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകളാണ് ചുട്ടി കൈകാര്യം ചെയ്തത്. ശ്രീ. ഏവൂർ കണ്ണംപള്ളിൽ കളിയോഗത്തിന്റെ കോപ്പുകളും അണിയറ ശിൽപ്പികളും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.  

(പൂതനാമോക്ഷം കഥയിൽ കാരാഗൃഹത്തിൽ ബന്ധനസ്ഥനായ വസുദേവർ, ബന്ധന വിമുക്തനായി എട്ടാമത്തെ പുത്രനുമായി കാരാഗൃഹത്തിൽ നിന്നും വെളിയിൽ വരുന്നതും കടൽ കടന്ന് നന്ദഗൃഹത്തിൽ എത്തുന്നതും പെണ്‍കുട്ടിയുമായി കാരാഗൃഹത്തിൽ മടങ്ങിയെത്തുന്നതും പെണ്‍കുട്ടിയുടെ കരച്ചിൽ കേട്ട് ഭടന്മാർ വിവരം കംസനെ അറിയിക്കുന്നത് വരെ  ദണ്ഡകമായാണ് കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത്. "പത്മനാഭ! പരമപുരുഷ പാഹിമാം വിഭോ" എന്ന വസുദേവരുടെ സ്തുതിയും കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ