പേജുകള്‍‌

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

മാവേലിക്കരയിൽ അവതരിപ്പിച്ച സന്താനഗോപാലം കഥകളി


ആഗസ്റ്റ്‌ 3- ന് കൊല്ലം ജില്ലയിൽ നടത്തുന്ന ഒരു കുടുംബ  സംഗമത്തിന് പങ്കെടുക്കുവാനായി ഈ കഴിഞ്ഞ ജൂലായ്‌ 31-ന്  നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ ഒരു കഥകളിയെങ്കിലും കാണാൻ അവസരം ഉണ്ടാകും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. ഞാൻ നാട്ടിൽ എത്തിയ ശേഷം ശ്രീ. കണ്ടിയൂർ ഗോപൻ സാർ അവർകളെ ഫോണിൽ കൂടി   ബന്ധപ്പെട്ടപ്പോഴാണ് ആഗസ്റ്റ്‌ -2 ന് വൈകിട്ട് 7 മണിക്ക് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സന്താനഗോപാലം, അന്നേ ദിവസം വൈകിട്ട് 7 മണിക്ക്    ഹരിപ്പാട്‌ തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ കിരാതവും ആഗസ്റ്റ്‌ -3 ന് സമ്പൂർണ്ണ പൂതനാമോക്ഷവും, ആഗസ്റ്റ്‌ നാലിന് കായംകുളം, കണ്ണമംഗലം ക്ഷേത്രത്തിൽ കിരാതം കഥകളിയും ഉണ്ടെന്ന വിവരം അറിയുന്നത്. ആഗസ്റ്റ്‌ -3  ന് പുലർച്ചയിൽ കൊല്ലത്തിന് യാത്രയാകണം. അതുകൊണ്ട് ആഗസ്റ്റ്‌ -2 ന് രാത്രി പത്തുമണിവരെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സന്താനഗോപാലം കഥകളി കാണുക എന്ന് തീരുമാനിച്ചു. 

ആഗസ്റ്റ്‌ - 2 നു  വൈകിട്ട് മാവേലിക്കര ബസ് സ്റ്റാന്റിൽ നിന്നും ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ശ്രീ. കലാമണ്ഡലം സുരേന്ദ്രനെ കൂട്ടിനു ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു അണിയറയിൽ എത്തുമ്പോൾ   അവിടെ ഉണ്ടായിരുന്ന ശ്രീ. കലാമണ്ഡലം രാജീവൻ, ശ്രീ. ഫാക്റ്റ് ജയദേവവർമ്മ, ശ്രീ. കലാഭാരതി സുരേഷ് എന്നിവരുമായി സൗഹൃദസംഭാഷണം ചെയ്ത ശേഷം അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ശ്രീ. കലാമണ്ഡലം വിശാഖു് പുറപ്പാട് അവതരിപ്പിച്ചു.   മേളപ്പദം ഉണ്ടായില്ല. തുടർന്ന്  സന്താനഗോപാലം കഥ ആരംഭിച്ചു. 

                       ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് 

                                 പുറപ്പാട് : ശ്രീ. കലാമണ്ഡലം വിശാഖ് 

ആദ്യ രംഗത്തിൽ മഹാഭാരതയുദ്ധത്തിനു ശേഷം പാണ്ഡവർ രാജ്യം ഭരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഒരു നാൾ അർജുനൻ ദ്വാരകയിൽ എത്തി ശ്രീകൃഷ്ണനെ വണങ്ങുന്നതും  ശ്രീകൃഷ്ണൻ അർജുനനെ സസന്തോഷം സ്വീകരിക്കുകയും  തന്നോടൊപ്പം കുറച്ചു കാലം ദ്വാരകയിൽ താമസിക്കുവാൻ താൽപ്പര്യം അറിയിക്കുകയും ചെയ്യുന്നു.

 പണ്ട് യുദ്ധക്കളത്തിൽ സഹോദരന്മാരെയും ഗുരുനാഥന്മാരെയും എതിർത്ത് യുദ്ധം ചെയ്യാൻ വിഷമിച്ചു മനം തളർന്നപ്പോൾ  ശ്രീകൃഷ്ണൻ ധൈര്യവും ഉപദേശവും നൽകി പരിപാലിച്ചത് അർജുനൻ സ്മരിച്ചു. അങ്ങയെ ഇവിടെ വന്ന് കാണുവാൻ കുറച്ചു കാലമായി ആഗ്രഹിച്ചിരുന്നു  എങ്കിലും കാലതാമസം നേരിട്ടു. ഇപ്പോൾ ആ ആഗ്രഹം കൈവന്നു. കുറച്ചു കാലം അങ്ങയുടെ ആഗ്രഹപ്രകാരം ഞാൻ ദ്വാരകയിൽ താമസിക്കുവാൻ തീരുമാനിച്ചു എന്ന് അർജുനൻ ശ്രീകൃഷ്ണനെ അറിയിച്ചു. ദ്വാരകയിൽ ഒരു യാഗം നടത്തുന്ന വിവരം കൃഷ്ണൻ അർജുനനെ അറിയിക്കുന്നു. യാഗരക്ഷയുടെ ചുമതല വഹിക്കുവാൻ  അർജുനൻ സന്നദ്ധനായി.   ബലരാമനെ കണ്ടു വണങ്ങുവാൻ അർജുനൻ യാത്രയാകുന്നതോടെ ആദ്യരംഗം അവസാനിച്ചു. 

 ശ്രീകൃഷ്ണനും അർജുനനും (ശ്രീ. കലാമണ്ഡലം വിശാഖും ശ്രീ. കലാമണ്ഡലം രാജീവനും)
 
                     ശ്രീകൃഷ്ണനും  ബ്രാഹ്മണനും  (ബ്രാഹ്മണൻ: ശ്രീ. ഫാക്റ്റ് ജയദേവവർമ്മ)

അർജുനൻ ദ്വാരകയിൽ താമസിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു ദിവസം ഒരു ബ്രാഹ്മണൻ തനിക്കു ജനിച്ചു മരിച്ച ഒൻപതാമത്തെ കുട്ടിയുടെ മൃത ശരീരവുമായി യാദവസഭയിൽ എത്തി വിലപിക്കുന്നതാണ് രണ്ടാം രംഗം. യാദവസഭയിൽ അർജുനനൻ ഇല്ല എന്ന രീതിയിലുള്ള അവതരണമാണ് രംഗത്ത് കാഴ്ച വെച്ചത്. 
"കഷ്ടമിതു കാണ്മിനെന്റെ കറ്റക്കിടാവിതിഹ 
ദൃഷ്ടിമലച്ചേഷശേതേ; എട്ടു ബാലന്മാരീവണ്ണം 
പെട്ടുപോയിമമ മക്കൾ ദൃഷ്ട തര രാജദോഷാൽ ശിവശിവ!"
എന്ന ബ്രാഹ്മണന്റെ പദത്തിനാണ് അർജുനൻ രംഗത്ത് പ്രവേശിച്ചത്‌. ബ്രാഹ്മണന്റെ വിലാപം ശ്രദ്ധിക്കാത്ത ശ്രീകൃഷ്ണനെ ശ്രദ്ധിക്കുകയും പുത്ര ദുഖഭാരത്താൽ ബ്രാഹ്മണൻ   ശ്രീകൃഷ്ണനെ ഭൽസിക്കുമ്പോൾ അരുതേ!, അരുതേ! എന്ന് അർജുനൻ ബ്രാഹ്മണനോട് അപേക്ഷിക്കുകയും ചെയ്യുന്നു. ബ്രാഹ്മണനെ സ്വന്തനപ്പെടുത്തുവാൻ അർജുനൻ തയ്യാറാകുന്നതോടെ ശ്രീകൃഷ്ണനും യാദവവീരന്മാരും സഭ വിട്ടു പോകുന്നു. ഇത് കണ്ട അർജുനൻ ക്ഷത്രിയധർമ്മം പരിപാലിക്കുവാൻ   തയ്യാറായി,      ബ്രാഹ്മണന്റെ ഭാവി സന്താനങ്ങളെ സംരക്ഷിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു.  ഭഗവാൻ കൃഷ്ണൻ കയ്യൊഴിഞ്ഞ വിഷയം  അർജുനൻ സാധിച്ചു തരാമെന്ന് പറയുന്നത് അവിവേകമാണ് എന്ന് ഉറപ്പുള്ള ബ്രാഹ്മണൻ അർജുനനെ പരിഹസിക്കുന്നു. അർജുനൻ തന്റെ വിജയ കഥകളെല്ലാം ബ്രാഹ്മണനെ അറിയിക്കുന്നു. ഇന്ദ്രപുത്രനായ തന്റെ ശരകൂടാരത്തിനു മുൻപിൽ   ഭാവി സന്താനത്തിന് മരണഭയം ഉണ്ടാകും എന്ന ഭയം ലേശവും വേണ്ടെന്ന് ആശ്വസിപ്പിച്ചു. ഇനി അങ്ങയുടെ പത്നിക്ക് ഇനി ഗർഭം പൂർത്തിയാകുമ്പോൾ ഇവിടെ എത്തി എന്നെ അറിയിക്കുക. ഇനി മേലിൽ ജനിക്കുന്ന കുട്ടിയെ രക്ഷിച്ചു തരാൻ കഴിഞ്ഞില്ലാ എങ്കിൽ അഗ്നികുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്യുമെന്ന്  സത്യം ചെയ്യുകയും ചെയ്തു അർജുനൻ. അർജുനൻ ബ്രാഹ്മണനെ ആശ്വസിപ്പിച്ച് യാത്രയാക്കി. 

                               ശ്രീകൃഷ്ണൻ, അർജുനൻ, ബ്രാഹ്മണൻ 

"സ്വർഗ്ഗവാസികൾക്കും സുഖ വിതരണം ചെയ്യും 
ഫൽഗുന വീരനെ കേട്ടറിയുന്നില്ലയോ ഭവാൻ" എന്ന പദാട്ടം  സ്വർഗ്ഗത്തിൽ കടന്നു കൂടിയ അസുരന്മാരെ വധിച്ചത് സ്മരിച്ചു കൊണ്ടാണ് അവതരിപ്പിച്ചത്. ശരകൂടം നിർമ്മിച്ച്‌ ഖാണ്ഡവവനം അഗ്നിക്ക് ദഹിക്കാൻ നല്കിയതും ഗാന്ധീവം ലഭിച്ച കഥയും രംഗത്ത് അർജുനൻ അവതരിപ്പിച്ചു. 

 രണ്ടു സത്യം കഴിഞ്ഞ ശേഷം ഇനി ജനിക്കുന്ന ബ്രാഹ്മണപുത്രന്മാരെ രക്ഷിക്കാൻ സാധിച്ചില്ലാ എങ്കിൽ അഗ്നിയിൽ ചാടി ദേഹത്യാഗം ചെയ്യാമെന്ന് ഭഗവാൻ കൃഷ്ണന്റെ പദകമലം സ്മരിച്ച്   ഒരു സത്യം കൂടി ചെയ്യണം എന്ന്  ബ്രാഹ്മണൻ ആവശ്യപ്പെടുമ്പോൾ അർജുനൻ വിസമ്മതിക്കുകയും തുടർന്ന് ബ്രാഹ്മണൻ വിലപിച്ച് മടങ്ങുവാൻ തുടങ്ങുമ്പോൾ അർജുനൻ ബ്രാഹ്മണനെ തിരിച്ചു വിളിച്ചു സത്യം ചെയ്തു ബ്രാഹ്മണനെ തൃപ്തിപ്പെടുത്തുന്ന രീതിയാണ്‌ ഞാൻ അധികം കണ്ടു ശീലിച്ചിട്ടുള്ളത്. 
"ഇദ്ദേഹം ഒരു സാധാരണ ബ്രാഹ്മണനല്ല" എന്ന് സ്മരിച്ചു കൊണ്ട് മൂന്നാമത്തെ സത്യവും മടി കൂടാതെ ചെയ്തു കൊടുക്കുന്ന അർജുനനെയാണ് അവതരിപ്പിച്ചത്. 

                                      അർജുനനും ബ്രാഹ്മണനും

പുത്രശവവുമായി യാദവ സഭയിൽ എത്തിയ തന്റെ ദുഖത്തിന് പരിഹാരം ലഭിക്കുന്ന വാർത്ത ലഭിച്ചു എന്നും  ഭഗവാൻ കൃഷ്ണന്റെ സഹോദരീ ഭർത്താവായ അർജുനൻ ചെയ്ത സത്യവും  അർജുനനെ ആപത്ഘട്ടത്തിൽ ഭഗവാൻ ഉപേക്ഷിക്കുകയും ഇല്ലെന്ന വിശ്വാസവും ബ്രാഹ്മണൻ പത്നിയെ അറിയിക്കുന്നതാണ് മൂന്നാം രംഗം. (മൂന്നാം രംഗം അവസാനിക്കുമ്പോൾ സമയം പത്തു മണിയോട്‌ അടുത്തിരുന്നു.   ഇനിയും അമാന്തിച്ചാൽ വീട്ടിലെത്താനുള്ള യാത്രാ സൗകര്യം ഇല്ലാത്തതിനാൽ കളി മതിയാക്കി യാത്രയകേണ്ടി വന്നു.) 

                   ബ്രാഹ്മണപത്നിയും ബ്രാഹ്മണനും  (ബ്രാഹ്മണപത്നി: ശ്രീ. മധു വാരണാസി)
ശ്രീകൃഷ്ണനായി ശ്രീ. കലാമണ്ഡലം വിശാഖും അർജുനനായി ശ്രീ. കലാമണ്ഡലം രാജീവനും ബ്രാഹ്മണനായി ശ്രീ. ഫാക്റ്റ് ജയദേവ വർമ്മയും ബ്രാഹ്മണപത്നിയായി ശ്രീ. മധു, വാരണാസിയും രംഗത്തെത്തിയത്. 
 ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ, ശ്രീ. കലാഭാരതി സുമേഷ് എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ, ശ്രീ. വരനാട് (RLV) സുദേവവർമ്മ എന്നിവർ മദ്ദളവും   ശ്രീ. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും കൈകാര്യം ചെയ്തു.  കൊല്ലം, മയ്യനാട് നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ