പേജുകള്‍‌

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഈശ്വരോ രക്ഷതു ! -(2)



 യാത്ര കൂടുതൽ ചെയ്യുന്നവർക്ക് അവരുടെ യാത്രകളിൽ രസകരമായ പല അനുഭവങ്ങളും ഉണ്ടാവാറുണ്ട്. കഥകളി കലാകാരന്മാർ കൂടുതൽ യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ വളരെയധികം അനുഭവകഥകൾ അവർക്ക് പങ്കുവെയ്ക്കാൻ ഉണ്ടാകും. പണ്ട് കഥകളി കലാകാരന്മാരുടെ ഒരു കളിസ്ഥലത്ത് നിന്നും അടുത്ത കളിസ്ഥലത്തേക്കുള്ള യാത്രയും വീട്ടിലേക്കുള്ള മടക്കയാത്രയും ഇന്നത്തെപ്പോലെ സുഗമമായിരുന്നില്ല.  എന്റെ പിതാവ് അദ്ദേഹം കഥകളി അഭ്യസിച്ചശേഷമുള്ള   ആദ്യ കാലഘട്ടങ്ങളിലെ പല യാത്രാനുഭവങ്ങളും   പറഞ്ഞ് അറിവുണ്ട്. എന്റെ ഗ്രാമമായ  ചെന്നിത്തലയിൽ നിന്നും അക്കാലത്ത് തട്ടാരമ്പലം വഴി സുമാർ 17-കിലോമീറ്ററിലധികം ദൂരമുള്ള ആയിരംതെങ്ങിലോ വവ്വാക്കാവിലോവരെ   (കായംകുളം കൊച്ചുണ്ണിയുടെ സാമ്രാജ്യം)  നടന്നു ചെന്ന്  അവിടെ നിന്നും ബോട്ടിലാണ് പരവൂരും പരിസരത്തും (കൊല്ലം)  കളിക്ക് പോയിരുന്നത്. ഒരിക്കൽ പരവൂരിലെ ഒരു കളിയും കഴിഞ്ഞ് ആയിരംതെങ്ങ് ബോട്ട് ജെട്ടിയിൽ എത്തി അവിടെ  പുതുപ്പള്ളി വഴി കായംകുളത്തിന് നടന്ന് അച്ഛൻ യാത്ര തിരിച്ചു. പുതുപ്പള്ളിയിൽ അച്ഛന്റെ മുത്തശ്ശി താമസമുണ്ട്. മുത്തശ്ശിക്ക് നല്കാനുദ്ദേശിച്ച    മൂന്നുരൂപ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിട്ട്   മിച്ചമുള്ള പണം ശരീരഭാഗത്ത് ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്രാമദ്ധ്യേ ഒരു വിജനമായ സ്ഥലത്തു വെച്ച് ഒരു കള്ളൻ അച്ഛനെ മടക്കി. ആദ്യം തന്നെ അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് മൂന്നു രൂപ കൈക്കലാക്കി. പിന്നീട് കഥകളി സാധനങ്ങൾ കൊണ്ടുപോകുന്ന ചാക്കുസഞ്ചി (അന്ന് ബാഗ് ഇല്ല. പണ്ടത്തെ ചാക്കുതുണി കൊണ്ട് തൈച്ച സഞ്ചിയാണ് ഉപയോഗിച്ചിരുന്നത്) തുറന്ന് അതിലിരുന്ന   കഴുത്താരം, ചുട്ടിത്തുണി, ഹസ്തകടകം,  പട്ടുത്തരീയം, ചെപ്പ്, കണ്ണാടി എന്നീ സാധനങ്ങൾ ഓരോന്നായി എടുത്തു വെളിയിലേക്ക് എറിഞ്ഞിട്ട് അതിനുള്ളിൽ എവിടെയെങ്കിലും പണം ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു.  അയാൾക്ക് പ്രതീക്ഷയ്ക്കനുസരിച്ചുള്ള  പണം ലഭിക്കാത്തതിനാൽ ക്രുദ്ധനായി, ഇനി പണം കയ്യിലില്ലാതെ ഇതുവഴി വരരുത് എന്ന് ഒരു താക്കീതും  നൽകിയ ശേഷമാണ് അയാൾ പോയത്. പിന്നീട് ഒരിക്കലും പരവൂരിലേക്ക് കളിക്ക് പോകുമ്പോഴും വരുമ്പോഴും ആ വിജനവീഥിയിൽ തനിയേയാത്ര ചെയ്തിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

1980 കാലഘട്ടങ്ങളിൽ ഒരിക്കൽ കൊല്ലം ജില്ലയിലെ മൂന്നോ നാലോ ദിവസത്തെ തുടർക്കളി കഴിഞ്ഞുള്ള അച്ഛന്റെ മടക്കയാത്ര.  തുടർക്കളികൾ കഴിഞ്ഞു വരുമ്പോൾ ഒരിക്കലും കളിപ്പണം പേഴ്സിൽ വെയ്ക്കുകയില്ല. കളിപ്പണം ഭദ്രമായി ഒരു മുഷിഞ്ഞ വേഷ്ടിയിൽ പൊതിഞ്ഞു ബാഗിനുള്ളിൽ സൂക്ഷിക്കും. യാത്രാച്ചിലവിനുള്ള പണം മാത്രം പേഴ്സിൽ കരുതും. അതായിരുന്നു രീതി. അച്ഛൻ മാവേലിക്കരയിൽ എത്തി അവിടെ നിന്നും ചങ്ങനാശേരിക്ക് പോകുന്ന "സെന്റ്‌ ജോർജ് " ബസ്സിൽ കയറി ചെന്നിത്തലയ്ക്ക് ടിക്കറ്റ് വാങ്ങി. ടിക്കറ്റിനുള്ള പണം നൽകിയ ശേഷം പേഴ്സ് മടിയിൽ സൂക്ഷിച്ചുവെച്ചു. യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയും  ചെയ്തു. ചെന്നിത്തലയിൽ എത്തിയപ്പോൾ ആരോ ഉണർത്തി. ഇറങ്ങാൻ നേരമാണ്  മടിയിൽ പേഴ്സ് ഇല്ല എന്ന് മനസിലായത്. എന്റെ പേഴ്സ് നഷ്ടപ്പെട്ടു. ഞാൻ ടിക്കറ്റിനു പണം നല്കിയശേഷം മടിയിൽ സൂക്ഷിച്ചതാണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ ബസ്സിലെ കണ്ടക്ടറും ക്ളീനറും  ബസ്സ് യാത്രക്കാരും ബസ്സിലാകെ തേടി. എന്നാൽ പേഴ്സ് കണ്ടെടുക്കാനായില്ല. പേഴ്സിൽ പണം കുറവായിരുന്നതിനാൽ അതൊരു ഇഷ്യു ആക്കാതെ അദ്ദേഹം  ബസ്സിൽ നിന്നും ഇറങ്ങി വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ്  ഉറക്കമായി.

ഉച്ചയോടെ "സെന്റ്‌ ജോർജ്" ബസ്സിലെ കണ്ടക്റ്റർ ഞങ്ങളുടെ  വീട്ടിലെത്തി. ഉറങ്ങിക്കിടന്നിരുന്ന അച്ഛനെ അദ്ദേഹം വിളിച്ചുണർത്തി. നഷ്ടപ്പെട്ട പേഴ്സ് ലഭിച്ചു എന്നും ബസ്സിൽ നിന്നും പേഴ്സ് കൈക്കലാക്കിയ വ്യക്തി ചങ്ങനാശേരി  പോലീസ് കസ്റ്റടിയിൽ ഉണ്ടെന്നും, ഇന്നു തന്നെ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് കൈപ്പറ്റണം എന്നും അച്ഛനെ അദ്ദേഹം അറിയിച്ചു. നഷ്ടപ്പെട്ട പേഴ്സിനുള്ളിൽ ഉള്ള നോട്ടും  ചില്ലറയും എല്ലാം ചേർത്താൽ ചങ്ങനാശേരിവരെ പോയി മടങ്ങിവരാനുള്ള യാത്ര ക്കൂലിക്കുള്ള പണം പോലും കാണില്ല എന്നും, ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിട്ടില്ല   എന്നൊക്കെ പറഞ്ഞ് ചങ്ങനാശേരിയാത്ര ഒഴിവാക്കാൻ അച്ഛൻ പരമാവധി ശ്രമിച്ചു നോക്കി. അച്ഛന്റെ കഥകളിയിലെ  തിരക്കുള്ള പ്രവർത്തനമേഖല അധികവും കൊല്ലം ജില്ലയാണ്. ഒരു വർഷത്തിൽ കുറച്ച്  അരങ്ങുകളാവും കോട്ടയം ജില്ലയിൽ ലഭിക്കുക. കോട്ടയം ജില്ലയിലെ ഏതെങ്കിലും ഒരു കളിക്ക് പോകുമ്പോൾ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ പോയി പേഴ്സ് കൈപ്പറ്റിക്കൊള്ളാം എന്ന അഭിപ്രായം അച്ഛൻ കണ്ടക്റ്ററെ അറിയിച്ചു. അങ്ങിനെയെങ്കിൽ ആവിവരം ഒരു പേപ്പറിൽ എഴുതി ഒപ്പിട്ടുതരൂ, ഞാൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം എന്നായി കണ്ടക്റ്റർ. ഒടുവിൽ കണ്ടക്റ്ററുടെ അഭിപ്രായപ്രകാരം അച്ഛൻ എഴുതിക്കൊടുത്ത ലറ്ററുമായാണ്  കണ്ടക്റ്റർ മടങ്ങിയത്.  ബസ്സിൽ നഷ്‌ടമായ പേഴ്സ്  ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എങ്ങിനെ എത്തിച്ചേർന്നു എന്ന വിവരം കൂടി അറിയണമല്ലോ?

ഒരു  കലാകാരൻ എന്ന നിലയിൽ  സ്ഥിരയാത്രക്കാരനാകയാൽ  അച്ഛനെ അറിയാവുന്നവരാണ് ആ ബസ്സിൽ ഉണ്ടായിരുന്നവരിൽ പലരും. അച്ഛന്റെ മടിയിൽ നിന്നും പേഴ്സ് ബസ്സിനുള്ളിൽ വീഴുകയും ബസ്സ് നീങ്ങുന്നതിനനുസരിച്ച്   പേഴ്സ്  മുന്നോട്ട് നീങ്ങി മുൻ സീറ്റിലിരുന്ന ഒരു യാത്രക്കാരന്റെ കാലിൽത്തട്ടി.   തന്റെ കാലിൽ തട്ടിയത് ഒരു പേഴ്സ് ആണെന്ന് മനസിലാക്കിയപ്പോൾ, അതിൽ അധികം പണം ഉണ്ടാകും എന്ന ധാരണയിൽ അയാൾ അത് എങ്ങിനെയോ  മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാതെ മറച്ചു. ഇതിനിടെ പല യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. ചങ്ങനാശേരി ടവുണിനു സമീപം ബസ്സ് എത്തിയപ്പോൾ പേഴ്സ് മറച്ചു വെച്ചിരുന്ന യാത്രക്കാരൻ  കുനിഞ്ഞ് ഒളിപ്പിച്ചു വെച്ചിരുന്ന പേഴ്സ്  എടുക്കുന്നത് ഒരു യാത്രിക കണ്ടു. അവർ ഉടൻ തന്നെ കണ്ടക്റ്ററെ വിവരം ധരിപ്പിക്കുകയും ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ  നിർബ്ബന്ധിക്കുകയും ചെയ്തു. ആ യാത്രിക പോലീസ് സ്റ്റേഷനിൽ ഒരു പരാതി എഴുതി നൽകുകയും  കുറ്റവാളിയെ കസ്റ്റടിയിൽ എടുക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ കോട്ടയം ജില്ലയിലെ ഒരു കളിക്ക് പോകും വഴിയില ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എത്തി  അച്ഛൻ പേഴ്സ് കൈപ്പറ്റുകയും ചെയ്തു. 

ഉദ്യോഗമണ്ഡൽ കഥകളി ട്രൂപ്പിന്റെ വിദേശയാത്രയിൽ പങ്കെടുക്കുവാൻ ഒരവസരം എന്റെ പിതാവിന് ലഭിച്ചിരുന്നു. ആ യാത്രയിലെ ഒരു അനുഭവം അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ ഞാൻ വായിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് നഷ്ടപ്പെട്ട മൂക്കുക്കണ്ണാടി, പ്രസ്തുത ഹോട്ടലിലെ റസിപ് ഷനിസ്റ്റ് കണ്ടെടുത്ത് ലണ്ടൻ വിട്ടു ജർമ്മനിയിൽ എത്തിയ കഥകളി സംഘവുമായി എങ്ങിനെയോ  ബന്ധപ്പെടുകയും സംഘം  ജർമ്മനിയിൽ തങ്ങിയിരുന്ന ഹോട്ടലിൽ തപാൽ  മൂലം മൂക്കുകണ്ണാടി എത്തിച്ചതായും   സൂചിപ്പിച്ചിട്ടുണ്ട്. 
 
ഇങ്ങിനെ യാത്രാനുഭവകഥകൾ അച്ഛന്റെ ജീവിതത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇനി പിന്നീടാവാം. ഒരു പ്രശസ്തനായ കഥകളി ഗായകന്റെ യാത്രാനുഭാവമാണ് ഇനി നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നത്. അറിയപ്പെടുന്ന ഒരു കലാകാരനായതു കൊണ്ടുമാത്രമാണ് നമ്മുടെ കഥാനായകൻ ശരീരത്തിനു ഒരു കേടുംകൂടാതെ സ്വഗൃഹത്തിൽ എത്തിച്ചേർന്നത് എന്നാണ് എന്റെ അറിവ് എന്ന് പറയുമ്പോൾ ഇദ്ദേഹം വലിയ ഒരു അപരാധം ചെയ്തു എന്ന് ആരും തെറ്റിധരിക്കരുത്. ഒരു ചെറിയ അപദ്ധം സംഭവിച്ചു എന്ന് മാത്രം കരുതിയാൽ മതി. 

 എറണാകുളം ജില്ലയിലെ പിറവം ക്ഷേത്രത്തിലെ ഒരു കഥകളി കഴിഞ്ഞ് ഏറണാകുളം വരെയുള്ള   മടക്കയാത്രയിലാണ് സംഭവം നടന്നത്. പിറവത്തു നിന്നും ഏറണാകുളത്തിനുള്ള  സുമാർ ഒന്നേകാൽ മുതൽ ഒന്നര മണിനേരത്തിനുള്ളിൽ  എന്ത് സംഭവമാണ് നടന്നത് എന്ന ആകാംക്ഷ  വായനക്കാരിൽ ഉണ്ടായേക്കാം. കളി കഴിഞ്ഞ് ഗായകൻ പിറവം സ്റ്റാന്റിൽ എത്തി. ബസ് കാത്തു നിൽക്കുമ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന അൽപ്പം പുകയില എടുത്തു വായിൽ തിരുകി. അപ്പോഴാണ്‌ ഒരു കഥകളി ആസ്വാദകൻ അവിടെയെത്തിയത്. അലക്കി തേച്ച്  ശുഭ (വെള്ളവസ്ത്രം) വസ്ത്രധാരിയായ ആ ആസ്വാദകൻ  ഗായകനെ കണ്ടപ്പോൾ ആദരവാൽ  കൈകൂപ്പി സന്തോഷപൂർവ്വം  അടുത്തു കൂടി. കഴിഞ്ഞ രാത്രിയിലെ പിറവം ക്ഷേത്രത്തിലെ കളി കാണാൻ താനും ഉണ്ടായിരുന്നു എന്നും പുറപ്പാടും മേളപ്പദവും മറ്റും ഒന്നാം തരമായി എന്നും ആസ്വാദകൻ അറിയിച്ചപ്പോൾ ഗായകനും  ഉത്സാഹം വർദ്ധിച്ചു. ബസ്സ് എത്തിയപ്പോൾ ആസ്വാദകൻ ഗായകന് തന്റെ സമീപത്തുള്ള സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയും യാത്രയിലും  സംഭാഷണം ചെയ്തു കൊണ്ടിരുന്നു.   സംസാരമദ്ധ്യേ താൻ ഒരു വിവാഹത്തിനു പങ്കെടുക്കുവാൻ പോവുകയാണെന്നുള്ള വിവരവും  ആസ്വാദകൻ ഗായകനെ അറിയിക്കാനും മറന്നില്ല. കളികഴിഞ്ഞുള്ള ഉറക്കക്ഷീണം കൊണ്ട് ഗായകൻ കുറേശ്ശെ ഉറക്കത്തിലേക്ക് വഴുതുന്നത് ആസ്വാദകൻ മനസിലാക്കിയപ്പോൾ  സംസാരം നിർത്തി. താൻ ആരാധിക്കുന്ന ഒരു കഥകളി ഗായകൻ ഉറക്കക്ഷീണം കൊണ്ട് തന്റെ ശരീരത്തിലേക്ക് ചാഞ്ഞുറങ്ങുന്നത് ഒരു സുഖമായി പ്രസ്തുത  ആസ്വാദകന്നും  തോന്നിയിട്ടുണ്ടാവണം.

യാത്ര തുടർന്നു കൊണ്ടേയിരുന്നു. ബസ്സ് സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ ട്രാഫിക്കിന്റെ ഏതോ തിരക്കുകൊണ്ടാവണം ഡ്രൈവർ ശക്തിയായി ഒരു ബ്രേക്ക്‌ പിടിച്ചു. ഈ ബ്രേക്കാണ് കുഴപ്പം ഉണ്ടാക്കിയത്. ആസ്വാദകന്റെ തോളിലേക്ക് ചാഞ്ഞുറങ്ങിക്കൊണ്ടിരുന്ന ഗായകൻ ഈ ബ്രേക്ക്പിടിത്തം മൂലം ഉണ്ടായ ഉലച്ചിലിൽ ഞെട്ടിഉണരുകയും അദ്ദേഹത്തിൻറെ  വായിൽ തിരുകി വെച്ചിരുന്ന പുകയില ആസ്വാദകന്റെ ഷർട്ടിലേക്ക് വീഴുകയും ചെയ്തു. ഗായകന്റെ ഉമിനീരിൽ കുതിർന്ന പുകയില ചുരുൾ ഷർട്ടിൽ നിന്നും മുണ്ടിലേക്ക്. നല്ല ചുവന്ന നിറം നൽകിക്കൊണ്ട് ഉരുണ്ട് ഉരുണ്ട് മുണ്ടിന്റെ താഴെ വരെ എത്തി പിന്നീട് ബസ്സിനുള്ളിൽ  വീഴുന്നത് ഗായകൻ കണ്ടു.  അബദ്ധം സംഭവിച്ചതു  മനസിലാക്കിയ ഗായകൻ നിസ്സഹായതയോടും  കുറ്റബോധത്തോടും ആ   ആസ്വാദകന്റെ മുഖത്തേക്ക് ഒന്നു  നോക്കി. ദുശാസനനെ പോർക്കളത്തിൽ കണ്ട  രൌദ്രഭീമന്റെ രൂക്ഷമായ നോട്ടമാണ്   ആ ആസ്വാദകന്റെ കണ്ണുകളിൽ ഗായകൻ കണ്ടത്.  എന്ത് ചെയ്യണം എന്നറിയാതെ ജീവശ്ശവം പോലെ പകച്ചിരുന്നു  പോയ   ഗായകൻ പിന്നീട് ആ ആസ്വാദകന്റെ മുഖത്തേക്ക് നോക്കുവാൻ ധൈര്യപ്പെട്ടില്ല. അദ്ദേഹം ഇറങ്ങുന്നതിനു മുൻപ്  തന്നെ തീർച്ചയായും മർദ്ദിക്കും എന്ന ഭയത്തോടെയാണ് ഗായകന്റെ ഓരോ നിമിഷവും  നീങ്ങിയത്. 

 അടുത്ത സ്റ്റോപ്പിൽ ആസ്വാദകൻ ഇറങ്ങിയപ്പോഴാണ് ഗായകന് ശ്വാസം വീണത്‌.  താൻ ഒരു കലാകാരനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന ബോധത്തോടെ അദ്ദേഹം ആശ്വസിച്ചു. ഈശ്വരോ രക്ഷതു!

6 അഭിപ്രായങ്ങൾ:

  1. അങ്ങയുടെ വിവരണം വളരെ രസകരമായി തോന്നി. ഈ അനുഭവക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ പഴയകാലത്തേക്ക് പോകുന്നത് പോലെ ഒരു തോന്നല്‍. 'നാട്ടിന്പു്റം നന്മകളാല്‍ സമൃദ്ധം' എന്നാണല്ലോ. അതുകൊണ്ട് തന്നെ ഒരു കലാകാരനോടുള്ള പ്രതേക സ്നേഹവും ബഹുമാനവും ഇവിടെ സ്പുരിക്കുന്നുണ്ട്. അവസാനം പ്രതിപാദിച്ച ഗായകന്റെ കഥ വളരെ രസകരം ആയി തോന്നി. സ്നേഹവും ബഹുമാനവും കൊണ്ട് ആസ്വാദകര്‍ കലാകാരന്റെ കൂടെ കൂടുകയും കലാകാരനോ അദ്ദെഹതെഇന്ടെ പ്രവൃത്തിയോ ആസ്വാദകന് 'തീവെട്ടി' ആയി ഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയും ഇന്വ്ടെ വെളിവാകുന്നു. അനുഭവങ്ങളുടെ സമ്പത്തുള്ള അങ്ങയില്നിനന്നും ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വളരെ രസകരം ഈ ഗായകന്റെ അനുഭവം.

    മറുപടിഇല്ലാതാക്കൂ
  3. എന്റെ ബ്ളോഗ് പോസ്റ്റ്‌ വായിച്ചു അഭിപ്രായം പങ്കുവെച്ച ശ്രീ. അനന്ത ശിവൻ അയ്യർ, ശ്രീ. നിഷികാന്ത് എന്നിവര്ക്കും ഫേസ് ബൂക്കിലൂടെ അഭിപ്രായം പങ്കുവെച്ചവർക്കും നന്ദി.
    ഫേസ് ബുക്ക്‌ അഭിപ്രായങ്ങൾ :
    Poonthottam സദാനന്ദൻ:
    Ambu......Arangum,Aniyarayum,Anubhavavum,Jeevithavum koottathil...ABHINAYAVUM othu chrnnathalle.......KATHAKALI...? EVIDE athirvarambugalku enthu Praskthi....?

    Padmini Narayanan : enjoyed...

    Sankaranarayanan Sambhu: Good

    Suja Rk :
    Really enjoyed especially the metaphors used (Roudrabheeman & Dussasana) are apt to the situation. Thanks for sharing.

    മറുപടിഇല്ലാതാക്കൂ
  4. രസകരം തന്നെ. കഥകളി ഗായകനും ആസ്വാദകനും ഒന്നിച്ചുള്ള ആ യാത്രയും ക്ളൈമാക്‌സും. എൻ്റെ മുത്തച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ "ബലേ ഭേഷ്"

    മറുപടിഇല്ലാതാക്കൂ