പേജുകള്‍‌

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

സ്മരണയിൽ ഒരു വിഷുക്കൈനീട്ടം


                                                                വിഷുക്കൈനീട്ടം

ചെറുപ്പകാലത്ത് വിഷുദിവസം രാവിലെ അച്ഛൻ, അമ്മ, മുത്തശ്ശി, മുത്തച്ഛൻ, അമ്മാവൻ,  ബന്ധുമിത്രാദികൾ എന്നിവരിൽ നിന്നും   വിഷുക്കൈനീട്ടം ലഭിക്കുന്നത് വളരെ സന്തോഷപ്രദമാണ്. ലഭിക്കുന്ന കൈനീട്ടത്തുകയുടെ വലിപ്പം കൂടിയാൽ കൂടുതൽ സന്തോഷമുണ്ടാവുകയും സ്മരണയിൽ നിലനില്ക്കുകയും ചെയ്യും. തുകയുടെ വലിപ്പം കൊണ്ടല്ലാ എങ്കിലും എന്റെ സ്മരണയിൽ നിലനില്ക്കുന്ന ഒരു വിഷുക്കൈനീട്ടത്തിന്റെ കഥയാണ് ഈ പോസ്റ്റിൽ കൂടി സമർപ്പിക്കുന്നത്. 

1973 - ലെ ഒരു വിഷുവിനാണ് ഈ സ്മരണാർഹമായ വിഷുക്കൈ നീട്ടം ലഭിച്ചത്. എന്റെ ITI പഠന കാലം. കായംകുളത്തിനു കിഴക്ക് കരിമുളയ്ക്കൽ (കാഷ്യുനട്ട് ഫാക്റ്ററിക്ക് പിന്നിൽ കൂടി യാത്ര ചെയ്താൽ) പര്യാരത്തുകുളങ്ങര ക്ഷേത്രത്തിൽ ആ വർഷം വിഷുവിനു മുൻ ദിവസം കഥകളി ഉണ്ടായിരുന്നു. ഒരു കഥകളി പ്രേമി എന്നതിലുപരി ഒരു സംഗീത പ്രേമിയായ ഒരു മാന്യവ്യക്തിയുടെ ചുമതലയിൽ നടന്ന കഥകളി ആയിരുന്നു അത്. അതുകൊണ്ടു തന്നെ സംഗീതത്തിന്  ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, ശ്രീ. കലാമണ്ഡലം സുബ്രഹ്മണ്യൻ എന്നിവരെ വിശേഷാൽ ക്ഷണിക്കപ്പെട്ടിരുന്നു. വിഷുവിനു മുൻദിനം നടത്തുന്ന കളിയാകയാൽ കളിപ്പണം വിഷു ദിവസം വിഷുക്കൈനീട്ടമായാവും കലാകാരന്മാർക്ക് ലഭിക്കുക. 
"അങ്ങയെപ്പോലുള്ള ഒരു മഹാന്റെ കയ്യിൽ നിന്നും വിഷുക്കൈ നീട്ടം വാങ്ങുവാൻ സാധിച്ചത് മഹാഭാഗ്യം" എന്ന് പറഞ്ഞാണ് എന്റെ പിതാവ് കളിയുടെ ചുമതല വഹിച്ച വ്യക്തിയിൽ നിന്നും കളിപ്പണം സ്വീകരിച്ചത്. എന്റെ പിതാവിന് കളിപ്പണം നല്കിയശേഷം അദ്ദേഹം എന്നെ വിളിച്ച് എന്റെ കയ്യിൽ അഞ്ചു രൂപ നൽകിയിട്ട് "വിഷുക്കൈനീട്ടം" എന്ന് പറഞ്ഞു. ഞാൻ അത് സസന്തോഷം സ്വീകരിച്ചു. കഥകളിക്ക് പങ്കെടുത്ത കലാകാരന്മാർക്ക് കളിപ്പണം നൽകിയിട്ട് ഒരു കലാകാരന്റെ മകന് ഒരു സംഘാടകൻ വിഷുക്കൈനീട്ടം നൽകുന്നതിന്റെ പിന്നിൽ    ഒരു പ്രത്യേക കാരണം കൂടി ഉണ്ടായിരിക്കണം  അല്ലേ? ഉണ്ട്. 

 സാധാരണ പല കലാകാരന്മാരിൽ കാണുന്ന ശീലങ്ങൾ കുറച്ചൊക്കെ എന്റെ പിതാവിനും ഉണ്ടായിരുന്നു. ഈ കളിക്ക് മുൻദിനം കോട്ടയം ജില്ലയിലെ വെള്ളൂത്തുരുത്തിയിലെ ഒരു  കഴിഞ്ഞ്  ഒരു ചിലർ അച്ഛനെ കാറിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. അന്ന് അദ്ദേഹം നല്ലതു പോലെ സേവിച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ വന്നയുടൻ തന്നെ ആഹാരം ഒന്ന് കഴിക്കാതെ ഉറങ്ങാൻ കിടന്നു. വൈകിട്ട് അഞ്ചു മണിമുതൽ അച്ഛനെ ഉണർത്തി കരിമുളയ്ക്കലിലെ കളിക്ക് അയയ്ക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. വൈകിട്ട് ഏഴു മണിയായപ്പോൾ ഞാൻ അച്ഛന്റെ ഒരു സുഹൃത്തിനെ കൂട്ടി വന്നു. അദ്ദേഹത്തിൻറെ ശ്രമം വിജയിച്ചു. രാത്രി ഒൻപതു മണിക്ക് ഒരു കാർ തരപ്പെടുത്തി അച്ഛനോടൊപ്പം ഞാനും കരിമുളയ്ക്കൽ ക്ഷേത്രത്തിലെ അണിയറയിൽ എത്തി.

 നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തുമായിരുന്നു അവിടെ നിശ്ചയിച്ചിരുന്ന കഥകൾ. ശ്രീ. മങ്കൊമ്പ് ആശാന്റെ നളനും അച്ഛന്റെ ഹംസവും നിഴൽകുത്തിൽ ശ്രീ. പന്തളം കേരള വർമ്മയുടെ ദുര്യോധനനും ആയിരുന്നു നിശ്ചയിച്ചിരുന്ന വേഷങ്ങൾ. ഞങ്ങൾ അണിയറയിൽ എത്തുമ്പോൾ അച്ഛന് പകരം ഹംസം ചെയ്യാൻ ശ്രീ. പന്തളം കേരളവർമ്മ തേച്ചു തുടങ്ങിയിരുന്നു. അച്ഛനെ കണ്ടയുടൻ തന്നെ അദ്ദേഹം തേച്ചത് തുടയ്ക്കുകയും ചെയ്തു.  ശ്രീ. മങ്കൊമ്പ് ആശാൻ സ്ത്രീവേഷങ്ങളും പുരുഷവേഷങ്ങളും ഒന്ന് പോലെ ചെയ്തു കൊണ്ടിരുന്ന കാലഘട്ടം ആയിരുന്നു അത്. അദ്ദേഹം തന്നെ മലയത്തി ചെയ്യണം എന്ന് അവിടെയുള്ള ആസ്വാദകർക്ക് വളരെ നിർബ്ബന്ധം ഉണ്ടായിരുന്നു. ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരിയുടെ ദമയന്തിയും മലയനും, ശ്രീ. മങ്കൊമ്പ് ആശാന്റെ നളൻ കഴിഞ്ഞു മലയത്തിയും എന്റെ പിതാവ് ഹംസം കഴിഞ്ഞു മന്ത്രികനുമായിരുന്നു ചെയ്ത വേഷങ്ങൾ.

കലാകാരന്മാർക്കെല്ലാം കളിപ്പണം നൽകുമ്പോൾ അദ്ദേഹം ഉദ്ദേശിച്ചതുപോലെ തന്നെ കളി നടന്നതിന്റെ പിന്നിൽ എന്റെ പരിശ്രമം ഉണ്ടായിരുന്നു എന്ന് എങ്ങിനെയോ അദ്ദേഹം മനസിലാക്കിയിരുന്നതു കൊണ്ടാവാം കലാകാരന്മാരോടൊപ്പം എനിക്കും ഒരു വിഷുക്കൈനീട്ടം ലഭിക്കാനിടയായത്.

1 അഭിപ്രായം: