പേജുകള്‍‌

2014, മാർച്ച് 11, ചൊവ്വാഴ്ച

'ഉത്തരീയം' ചെന്നൈയിൽ അവതരിപ്പിച്ച 'ഉഷ - ചിത്രലേഖ' കഥകളി


ചെന്നൈയിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന ഉത്തരീയം കഥകളി സംഘടനയുടെ പതിനൊന്നാമത്തെ  പ്രോഗ്രാം  2014- മാർച്ച് ഒന്നിന് വൈകിട്ട് നാലരമണിക്ക് അണ്ണാനഗർ അയ്യപ്പ ക്ഷേത്രത്തിലെ ആഡിറ്റോറിയത്തിൽ അവതരിപ്പിച്ചു.  

ശ്രീ.കോട്ടക്കൽ മധുവും  ശ്രീ. സദനം ശിവദാസനും അവതരിപ്പിച്ച  വളരെ ഹൃദ്യമായ കഥകളിപ്പദക്കച്ചേരിയ്കു ശേഷം     ബാണയുദ്ധം കഥയിലെ 'ഉഷ-ചിത്രലേഖ' രംഗമാണ് അവതരിപ്പിച്ചത്.   


                                                                കഥകളിപ്പദക്കച്ചേരി

അസുരരാജാവായിരുന്ന  മഹാബലിയുടെ പുത്രനായ ബാണൻ കൈലാസത്തിലെത്തിയ അവസരത്തിൽ പരമശിവന്റെ നൃത്തത്തിന് മിഴാവ് കൊട്ടി ശിവപ്രീതി സമ്പാദിച്ചു. പരമശിവൻ ബാണന് ആയിരം കൈകൾ നൽകി അനുഗ്രഹിച്ചു. (ബാണനിൽ പ്രീതനായ പരമശിവനും കുടുംബവും പരിവാരങ്ങളും ബാണന്റെ ആഗ്രഹപ്രകാരം ശോണിതപുരിയുടെ കവലാളികളുമായി.) ശിവപീതിയാൽ നേടിയ ആയിരം കൈകൾ കൊണ്ട് ബാണൻ പരമശിവൻറെ നൃത്തത്തിന്  അഞ്ഞൂറ് മിഴാവ് വാദ്യം വായിക്കുകയും നൃത്തം മുറുകിയപ്പോൾ ആകൃഷ്ടയായ പാർവതീദേവിയും   നൃത്തത്തിൽ പങ്കുചേർന്നു. പരമശിവൻറെ താണ്ഡവനൃത്തത്തിന്  പാർവതീദേവി ലാസ്യ നൃത്തം ചെയ്യാൻ ഒരുങ്ങിയപ്പോൾ അതിനുവേണ്ടിയ വാദ്യങ്ങളായ മദ്ദളവും ഇടയ്ക്കയും ബാണൻ ഉണ്ടാക്കി.  പരമശിവൻറെ താണ്ഡവനൃത്തത്തിന് മിഴാവും പാർവതീദേവിയുടെ  ലാസ്യ നൃത്തത്തിന് മദ്ദളവും ഇടയ്ക്കയും ബാണൻ തന്റെ കൈകൾ കൊണ്ട് സമർത്ഥമായി  പ്രയോഗിച്ചു. താണ്ഡവ, ലാസ്യ നൃത്തലയം  ദ്രുതഗതിയിലെത്തിയപ്പോൾ ദേവതകളെല്ലാം സ്തബ്ദരായി നിന്നുപോയി. നൃത്തം അവസാനിച്ചപ്പോൾ സന്തോഷത്താൽ പ്രീതയായ പാർവതീ ദേവി നിനക്ക് ത്രൈലോക്യ സുന്ദരിയായ ഒരു പുത്രിയുണ്ടാകും, ആപുത്രിയെ ഞാൻ ലാസ്യ നൃത്തം അഭ്യസിപ്പിക്കും എന്ന് അരുളിചെയ്ത് അനുഗ്രഹിച്ചു. അങ്ങിനെ  ബാണന് ജനിച്ച പുത്രിയാണ് ഉഷ. ഉഷയുടെ സഖിയാണ് ചിത്രലേഖ.
"സുന്ദരിമാർ മണി ബാണ നന്ദിനിയും സഖീ 
വൃന്ദമോടുമൊത്തു ചേർന്നു -ഭംഗിയോടെ 
ചന്ദ്രകര രഞ്ജിതമാം ചന്ദ്രശാലോപരി 
ചന്ദ്രമുഖി ചെന്നു കളിയാടി മന്ദം" 
....................................................
എന്നുള്ള സാരി നൃത്തത്തോടെയാണ് രംഗാരംഭം. ഉഷയും ചിത്രലേഖയും പലതരം ലീലാവിനോദങ്ങളിൽ ഏർപ്പെടുകയും തുടർന്ന് ക്ഷീണിതയായ ഉഷയെ  ചിത്രലേഖ ഉഷയുടെ ശയനഗൃഹത്തിലേക്ക് കൂട്ടി പോകുകയും ചെയ്യുന്നു.

ചിത്രലേഖയുടെ മടിയിൽ തലവെച്ചുറങ്ങിയ ഉഷ നിദ്രയിൽ സുന്ദരനായ ഒരു കുമാരനുമായി കാമസ്വപ്നം കണ്ട്  ഞെട്ടിയുണർന്നു. ഉഷയുടെ നിദ്രയിലെ   ചേഷ്ടകൾ, കണ്ട സ്വപ്നം പെട്ടെന്ന് അവസാനിച്ചതിലുള്ള നിരാശ,  പിന്നീടുള്ള സംഭ്രമം തുടർന്നുള്ള ഭയം എന്നിവയെല്ലാം സഖി ശ്രദ്ധിച്ചു.  
എന്താണ് നിനക്ക് സംഭവിച്ചതെന്ന്   അൽപ്പം പോലും മടി കൂടാതെന്നോട് പറയണമെന്നും അങ്ങിനെ പറഞ്ഞാൽ മാത്രമേ എനിക്ക് നിന്നെ സമാധാനിപ്പിക്കാൻ സാധ്യമാകൂ, നിന്റെ ഹൃദയം കവർന്ന ആ ധന്യൻ ആരാണ് എന്ന് പറയൂ എന്ന് സഖി ഉഷയോട്‌ ആവശ്യപ്പെട്ടു. 


                                                             ഉഷയും ചിത്രലേഖയും

                                                                  ഉഷയും ചിത്രലേഖയും

                                                                ഉഷയും ചിത്രലേഖയും

നിദ്രയിൽ കമോപമരൂപനായ ഒരു കുമാരൻ തന്നെ  സമീപിച്ചതും  ഒടുവിൽ തന്റെ ഉടുതുണി അഴിക്കാൻ തുനിഞ്ഞപ്പോൾ താൻ ഞെട്ടി ഉണർന്നു എന്നും ഒരു മിന്നൽക്കൊടി പോലെ തന്റെ കമനൻ അപ്രത്യക്ഷനായി എന്നും ഉഷ തന്റെ സഖിയെ ലജ്ജയോടും കടുത്ത നിരാശയോടും കൂടി അറിയിക്കുന്നു.

സ്വപ്നത്തിൽ കണ്ട കമനൻ ആരാണ് എന്ന് ഉഷയ്ക്ക് അറിയുവാനുള്ള വ്യഗ്രത ചിത്രലേഖ മനസിലാക്കുകയും  തനിക്കുള്ള ചിത്ര രചനാ വൈദഗ്ദം കൊണ്ട് ഉഷയെ സഹായിക്കാനും  ചിത്രലേഖ തയ്യാറായി. സ്വപ്നത്തിൽ കണ്ട കുമാരന്റെ രൂപ വിവരങ്ങൾ   ഉഷയിൽ നിന്നും മനസിലാക്കിയ ചിത്രലേഖ, തനിക്ക് അറിയാവുന്ന ദേവന്മാർ,  അസുരന്മാർ   മനുഷ്യാദികൾ എന്നിവരുടെ ചിത്രങ്ങൾ ഉഷയെ കാണിച്ചു. ആ ചിത്രങ്ങൾ ഒന്നും തന്റെ സ്വപ്ന നായകനുമായി സാമ്യം ഇല്ലെന്നു ഉഷ അറിയിച്ചു. 

ചിത്രലേഖ കാട്ടിയ യദുവംശശ്രേഷ്ഠനായ വസുദേവരുടെ ചിത്രവുമായി തന്റെ കമനനു സാമ്യം ഉണ്ടെങ്കിലും   ഇദ്ദേഹത്തിന് എന്റെ മുത്തച്ഛനാകാനുള്ള പ്രായം ഉണ്ടെന്നും ഉഷ അറിയിച്ചപ്പോൾ ചിത്രലേഖ ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രം കാണിച്ചു. ഭഗവാൻ കൃഷ്ണന്റെ രൂപ സാദൃശ്യം ഉണ്ട്, എന്നാൽ ഇതിലും ചെറുപ്പമാണ് തന്റെ കമനന് എന്നായി ഉഷ. കൃഷ്ണ പുത്രനായ പ്രദ്യുമ്നന്റെ ചിത്രമാണ്‌ പിന്നീട് സഖി കാണിച്ചത്‌. ആ ചിത്രം കണ്ടപ്പോൾ ഈ രൂപം തന്നെ എന്നും അല്പ്പം കൂടി ചെറുപ്പം ആണെന്നും ഉഷ അറിയിച്ചു.  ഉഷയുടെ കമനൻ അനിരുദ്ധൻ തന്നെ എന്ന് മനസിലാക്കിയ ചിത്രലേഖ അനിരുദ്ധന്റെ ചിത്രം ഉഷയെ കാണിച്ചു. ഉഷ ചിത്രലേഖയിൽ നിന്നും ആ ചിത്രം കൈക്കലാക്കി, നിർന്നിമേഷയായി ചിത്രത്തിൽത്തന്നെ നോക്കി നിന്നു. തന്നെ സ്വപ്നത്തിൽ പ്രാപിക്കനെത്തിയ കമനൻ ഈ കുമാരൻ തന്നെയാണ്  എന്നും, കുമാരൻ ഇല്ലാതെ ഒരു നിമിഷം പോലും തനിക്കു ജീവിക്കാനാവില്ല എന്നും അതിനാൽ    എങ്ങിനെയെങ്കിലും കുമാരനെ തന്റെ സമീപം കൂട്ടി വരണം  എന്നും ഉഷ ചിത്രലേഖയെ അറിയിക്കുന്നു.

                                                                               ഉഷ

അനിരുദ്ധൻ  ഏകദേശം  പതിനായിരം യോജന അകലെയുള്ള, സമുദ്രത്താൽ ചുറ്റപ്പെട്ട   ദ്വാരകയിലാണ് വസിക്കുന്നത് . ഞാൻ എങ്ങിനെ അദ്ദേഹത്തെ കൂട്ടി വരും? ആ ദ്വാരകയിൽ കടക്കുന്നത്‌ അത്ര നിസ്സാരമല്ല. അവിടെ നിന്നും അനിരുദ്ധനെ കൂട്ടി വന്നാലും  ശ്രീപരമേശ്വരനും കുടുംബവും അനുചരന്മാരും കാവൽ നിൽക്കുന്ന ശോണിതപുരിയിൽ എങ്ങിനെ കടന്നുകൂടും? എന്നൊക്കെ ചിന്തിക്കുന്ന ചിത്രലേഖ ഉഷയുടെ താൽപ്പര്യം കഠിനമായപ്പോൾ തന്റെ യോഗബലം ഉപയോഗിച്ച് അനിരുദ്ധനെ കൂട്ടിവരാം എന്ന് സമ്മതിക്കുന്നു. 

യോഗബലത്താൽ രാത്രിയിൽ  ദ്വാരകയിലെത്തിയ ചിത്രലേഖ     അനിരുദ്ധനെ നിദ്രാധീനനാക്കി  ഉഷയുടെ ശയനഗൃഹത്തിൽ എത്തിച്ചു. തന്റെ നയനങ്ങളെ പോലും വിശ്വസിക്കുവാൻ സാധിക്കാത്ത അവസ്ഥയിലായി ഉഷ. താൻ അനിരുദ്ധനെ എത്തിച്ച വിധം അറിയിക്കുന്ന ചിത്രലേഖ, ഈ കഥകൾ തോഴിമാരോ, ദുർജ്ജനങ്ങളോ , ദൂഷണപ്രിയരോ  അറിയാതെ ശ്രദ്ധിക്കണം എന്നും അച്ഛൻ അറിഞ്ഞാൽ കോപിക്കും എന്ന് അറിയിക്കുകയും 'ദോഷമില്ലേതും ബാലേ സൂക്ഷിച്ചു കൊണ്ടാൽ' എന്നുപദേശിച്ച ശേഷം 'നാണമെന്തേവം ബാലേ! കേണതും നീയല്ലയോ? ചേണാർന്നു കാന്തനോടും കൂടി രമിച്ചീടുക' എന്ന് അറിയിച്ചു കൊണ്ട് ഉഷയുടെ ശയനാഗൃഹത്തിൽ നിന്നും പോകുന്നതോടെ 'ഉഷ- ചിത്രലേഖ' ഭാഗം  അവസാനിക്കുന്നു.

 ശ്രീ. കോട്ടക്കൽ സി.എം. ഉണ്ണികൃഷ്ണനാണ് ലാസ്യം നിറഞ്ഞ ഉഷയെ വളരെ ഭംഗിയായി അവതരിപ്പിച്ചത്. നല്ല വേഷഭംഗിയും ഭാവാഭിനയവും കൊണ്ട്  കഥാപാത്രത്തെ വിജയിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. ശ്രീ. കലാമണ്ഡലം ശിവദാസിന്റെ  ചിത്രലേഖയും വളരെ ഭംഗിയായി.  ശ്രീ. കോട്ടക്കൽ മധു, ശ്രീ. സദനം ശിവദാസൻ എന്നിവരുടെ സംഗീതവും   ശ്രീ. സദനം ദേവദാസിന്റെ മദ്ദളം, ശ്രീ. സദനം ജിതിൻറെ ഇടയ്ക്ക എന്നിവയും നന്നായി . അണിയറയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ട്  ശ്രീ. കോട്ടക്കൽ കുഞ്ഞിരാമനും കളിയുടെ വിജയത്തിന്റെ പങ്കാളികളായി.  

കഥകളിയുടെ അവതരണത്തിനു ആഡിറ്റോറിയം നൽകിയ അണ്ണാനഗർ അയ്യപ്പൻ ക്ഷേത്രത്തിന്റെ ഭാരവാഹികൾക്കും ചെന്നൈയിലെ കഥകളി ആസ്വാദകർക്കു വേണ്ടി വളരെ നല്ല കഥകളി വിരുന്ദൊരുക്കിയ ഉത്തരീയം കഥകളി സംഘടനയുടെ ഭാരവാഹികൾക്കും എളിയ കഥകളി ആസ്വാദകന്റെ   കൂപ്പുകൈ. 

4 അഭിപ്രായങ്ങൾ:

  1. ചേട്ടാ സൂപ്പർ. ഹെഡ്ഡിങ്ങ് മാത്രം ശരിയായില്ല.
    പിന്നെ ചേട്ടനും ഒരു ഉത്തരീയൻ ആയ സ്ഥിതിക്കു നമ്മൾ നടത്തിയ കളിക്കു കൂപ്പുകൈ അണ്ണാനഗർ അയ്യപ്പൻ ക്ഷേത്രത്തിന്റെ ഭാരവാഹികൾക്കു മാത്രം പോരെ :)

    മറുപടിഇല്ലാതാക്കൂ
  2. ജനുവരിയിൽ നടന്ന പത്തനംതിട്ട ജില്ല കഥകളിമേളയിൽ മാത്തൂരിന്റെ ചിത്രലേഖ ഉണ്ടായിരുന്നു. ഗോപിച്ചെട്ടന്റെ പാട്ട്. മടവൂരിന്റെ ബാണൻ. തകർത്ത കളിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. മിസ്റ്റർ. മനോജ്‌ മംഗലം,
    ഞാൻ ഒരു അംഗം എന്ന നിലയിൽത്തന്നെ പറഞ്ഞു കൊള്ളട്ടെ.
    'ഉത്തരീയത്തിന്റെ' വളരെയധികം ഉത്സാഹികളായ ഭാരവാഹികൾക്ക് പ്രത്യേകം അർഹതപ്പെട്ടതാണ് കളി കാണാൻ എത്തുന്നവരുടെ കൂപ്പുകൈ.

    മറുപടിഇല്ലാതാക്കൂ
  4. Good account of the play. Kottakkal Unnikrishnan's Usha was very good and deserves a special mention

    മറുപടിഇല്ലാതാക്കൂ