പേജുകള്‍‌

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

കാർത്തിക തിരുനാൾ തിയേറ്ററിലേക്ക് ഒരു യാത്ര


 1986 ഫെബ്രവരി 2 -ന്  എൻറെ  വിവാഹം കഴിഞ്ഞ് ഞാൻ എന്റെ ജോലി സ്ഥലമായ കൽപ്പാക്കത്ത്  കുടുംബ സമേതം  എത്തിയ ശേഷമാണ്   ഒരു വിനോദയാത്ര ചെയ്യുന്നതിനെ പറ്റി ആലോചിച്ചത്. തേക്കടിയാണ് പ്രധാനമായി തിരഞ്ഞെടുത്ത  സ്ഥലം. മാർച്ച്‌ മാസം ഏതാണ്ട് മദ്ധ്യത്തോടെ യാത്ര തിരിച്ച്  പഴനി, സുരുളി, തേക്കടി എന്നിവിടങ്ങിളിൽ സന്ദർശിച്ചു. കേരളത്തിൽ കാലടി വെച്ചിട്ട് വീട്ടിൽ വരെ പോയി അമ്മ, അച്ഛൻ, മുത്തശ്ശി, സഹോദരങ്ങൾ എന്നിവരെ കാണാതെ മടങ്ങുന്നത് ഒട്ടും ശരിയല്ല എന്ന തോന്നൽ എനിക്ക് ഉണ്ടായി. പിന്നീട് ഒന്നും ആലോചിച്ചില്ല. ഞങ്ങൾ കുമളിയിൽ നിന്നും യാത്ര തിരിച്ച്  ചെന്നിത്തലയിൽ എത്തിച്ചേർന്നപ്പോൾ രാത്രി പത്തു മണി. വീട്ടിൽ അച്ഛൻ മാത്രം ഇല്ല.   മാർച്ച് മാസം മുഴുവൻ ഉത്സവങ്ങളുടെ തിരക്കാണ്. മാർച്ചിൽ 31- ദിവസവും അച്ഛന് കഥകളി ഉണ്ടാവും. ചില ദിവസങ്ങളിൽ രണ്ടു കളികൾക്ക് പങ്കെടുക്കേണ്ടതായും വരും. എന്റെ അനുഭവത്തിൽ വയ്യാ എന്ന് തീരുമാനിച്ച് മാർച്ച് മാസത്തിൽ ഒരു കളി ഒഴിഞ്ഞ അനുഭവം ഉണ്ട്. ഞങ്ങളുടെ മടക്കയാത്രയ്ക്ക് മുൻപ്  അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലത്ത് പോയാൽ  മാത്രമേ അച്ഛനെ കാണാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയായിരുന്നു അന്ന്. അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലങ്ങളുടെ വിവരങ്ങൾ വീട്ടിലെ കലണ്ടറിൽ കുറിച്ചിട്ടിട്ടുള്ളത്‌ ഞാൻ നോക്കി. അന്ന് ആലപ്പുഴയിൽ ആണ് കളി. അടുത്ത ദിവസം  കാർത്തികതിരുനാൾ തിയേറ്ററിൽ   തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ കളിയാണ്. അതു കഴിഞ്ഞുള്ള കളികൾ മിക്കതും തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം  ഭാഗങ്ങളിലാണ്, അതെല്ലാം ഉത്സവക്കളികളും.   അന്നുവരെ കഥകളി കണ്ടിട്ടില്ലാത്ത എന്റെ കുടുംബിനിയെയും കൂട്ടിപോയി അച്ഛനെ കാണാൻ പറ്റിയത് ക്ലബ്ബുകളി തന്നെയാണ് എന്ന് ഉറപ്പിച്ചു. അക്കാലത്ത് രാത്രി പത്തു മണിക്ക് അവസാനിക്കുന്നത് ക്ലബ്ബുകളിയാണല്ലോ. ഈ തീരുമാനത്തോടെ ഞങ്ങൾ അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്തിന് യാത്ര തിരിച്ചു. 

രാവിലെ ഒൻപതു മണിയോടെ ഞങ്ങൾ ഹരിപ്പാട്ട്‌ എത്തി. യാത്രാ സൗകര്യം അതാണ്‌. ഞങ്ങൾ ബസ് സ്റ്റാന്റിന് സമീപം എത്തിയപ്പോൾ തിരുവനന്തപുരത്തിനുള്ള KSRTC -യുടെ ഒരു ഫാസ്റ്റ് പാസഞ്ചർ ഹരിപ്പാട്ട്‌ സ്റ്റാന്റിലേക്ക് കയറി. സ്റ്റാന്റിൽ നിന്നും ആ ബസ് പുറപ്പെടുമ്പോഴാണ് ബസ്സിലെ ഒരു സൈഡിലെ സീറ്റിൽ ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ ചേട്ടൻ ഇരിക്കുന്നത് ഞാൻ കണ്ടത്.   അദ്ദേഹവും  എന്നെ കണ്ടു.   അപ്പോൾ ഉണ്ണികൃഷ്ണൻ ചേട്ടൻ ആരെയോ വിളിച്ചു എന്തൊക്കയോ  പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും തിരുവനന്തപുരത്തിനുള്ള KSRTC -യുടെ മറ്റൊരു ഫാസ്റ്റ് പാസഞ്ചർ അവിടെ എത്തി. ഞങ്ങൾ ആ ബസ്സിൽ കയറുന്നത് ഉണ്ണികൃഷ്ണൻ ചേട്ടൻ കാണുകയും ചെയ്തു. ഉണ്ണികൃഷ്ണൻ ചേട്ടൻ യാത്രചെയ്യുന്ന ബസ്സിനു തൊട്ടു പിന്നാലെ ഞങ്ങളുടെ ബസ്സും മുൻപോട്ടു നീങ്ങി കൊണ്ടിരുന്നു. കായംകുളത്ത് ബസ് സ്റ്റാന്റിൽ ഞങ്ങളുടെ ബസ്  പ്രവേശിക്കുമ്പോൾ ഉണ്ണികൃഷ്ണൻ ചേട്ടൻ സഞ്ചരിക്കുന്ന ബസ്സ്‌  സ്റ്റാന്റിൽ നിന്നും വെളിയിലേക്ക് വരുന്നു.  ആ ബസ്സിലിരുന്നു കൊണ്ട് ഞങ്ങൾ യാത്ര ചെയ്യുന്ന ബസ്സിനെ ശ്രദ്ധിക്കുന്ന എന്റെ അച്ഛനെയും  ഉണ്ണികൃഷ്ണൻ ചേട്ടനെയും, മങ്കൊമ്പ് ആശാനെയും വാരണാസി മാധവൻ നമ്പൂതിരിയെയും എനിക്ക് കാണാൻ സാധിച്ചത്. ആലപ്പുഴയിലെ കളി കഴിഞ്ഞ് അവർ ഒന്നിച്ച് തിരുവനന്തപുരത്തേക്കുള്ള  യാത്രയാണ് എന്ന് ഞാൻ മനസിലാക്കി. 
ഞങ്ങൾ നാട്ടിൽ എത്തുമെന്ന വിവരം  അച്ഛന് അറിയില്ല. ഞങ്ങൾ തിരുവനന്തപുരത്തിനുള്ള ബസിൽ കയറുന്നു എന്ന് ഉണ്ണികൃഷ്ണൻ ചേട്ടൻ അച്ഛനോട് പറഞ്ഞപ്പോൾ ഞങ്ങൾ എങ്ങോട്ട് പോകുന്നു എന്ന ചിന്തയും ഉണ്ടായി കാണണം. കൊല്ലം ബസ് സ്റ്റാന്റിൽ നിന്നും അവർ സഞ്ചരിച്ചിരുന്ന ബസ്, സ്റ്റാന്റു വിട്ടു വെളിയിൽ എത്തിയപ്പോഴാണ് ഞങ്ങളുടെ ബസ്, ബസ് സ്റ്റാന്റിലേക്ക് കയറിയത്. ബസ്സിന്റെ മറു സൈഡിൽ   മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും വാരണാസി വിഷ്ണു നമ്പൂതിരിയും ഇരിക്കുന്നതും  ഞാൻ കണ്ടു.  

ഞങ്ങൾ തിരുവനന്തപുരത്ത് എത്തിയ ശേഷം ഒരു ലോഡ്ജിൽ മുറിയെടുക്കുയും ഭക്ഷണം കഴിഞ്ഞ് വിശ്രമിച്ച   ശേഷമാണ് കാർത്തിക തിരുനാൾ തിയേറ്ററിൽ എത്തിയത്. ഞങ്ങൾ നേരെ അണിയറയിൽ എത്തി.  അച്ഛനോട് ഞങ്ങൾ പെട്ടെന്ന് തീരുമാനിച്ച യാത്രാവിവരങ്ങൾ എല്ലാം അറിയിച്ചു. മരുമകളെയും കൂട്ടി കഥകളി കാണാൻ എത്തിയതിന്റെ സന്തോഷം അച്ഛനിൽ പ്രകടമായിരുന്നു. മങ്കൊമ്പ് ആശാൻ, മാത്തൂർ ചേട്ടൻ, ഉണ്ണികൃഷ്ണൻ ചേട്ടൻ, വാരണാസിമാർ എന്നിവരെയും കണ്ടു സംസാരിച്ചു.  അച്ഛന്റെ ക്ഷണപ്രകാരം ഞങ്ങളുടെ വിവാഹത്തിന് എത്തിച്ചേരാൻ സാധിക്കാത്ത തിരുവനന്തപുരം കഥകളി ക്ലബ്ബിലെ ചില അംഗങ്ങൾ ഇതിനിടെ അവിടെ എത്തി ഞങ്ങൾക്ക് തരുവാൻ വേണ്ടി ചില പാരിതോഷികങ്ങൾ അച്ഛനെ ഏൽപ്പിക്കുവാൻ സമീപിച്ചു. നവദമ്പതികൾ ഇവിടെ എത്തിയിട്ടുണ്ട് എന്ന് അച്ഛൻ അവരെ അറിയിച്ചപ്പോൾ അവരുടെ അനുഗ്രഹവും വാങ്ങി അവർ നൽകിയ പാരിതോഷികങ്ങൾ സ്വീകരിച്ചു കൊണ്ട് ഞങ്ങൾ കാർത്തിക തിരുനാൾതിയേറ്ററിന്റെ മുൻ നിരയിൽ ഇടം പിടിച്ചു. 


                                                         ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള 

                                                     ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള

                                                                ശ്രീ.  മാത്തൂർ ഗോവിന്ദൻ കുട്ടി


                                         ശ്രീ. മാർഗി വിജയകുമാർ 

അന്ന് അവതരിപ്പിച്ച കഥ നളചരിതം ഒന്നാം ദിവസം ആയിരുന്നു. ശ്രീ. മങ്കൊമ്പ് ആശാന്റെ നളൻ, അച്ഛന്റെ ഹംസം, ശ്രീ. മാത്തൂരിന്റെ ദമയന്തി, ശ്രീ. മാർഗി വിജയകുമാറിന്റെ സഖി എന്നിങ്ങനെയായിരുന്നു വേഷങ്ങൾ. അന്നാണ്  ശ്രീ. മാർഗി വിജയകുമാറിനെ ആദ്യമായി കാണുന്നത്.  കഥകളി ലോകത്തിൽ ശ്രീ. മാർഗി വിജയകുമാർ ശ്രദ്ധേയനായ ഒരു നടനായിത്തീരും എന്ന് അന്നത്തെ സഖി തെളിയിച്ചിരുന്നു. ഹംസവും ദമയന്തിയും തമ്മിലുള്ള ഇളകിയാട്ടങ്ങൾ ഞാൻ എന്റെ കുടുംബിനിയ്ക്ക് വിശദമാക്കി കൊടുക്കുകയും അതെല്ലാം   മനസിലാകുന്നുണ്ട് എന്ന മട്ടിൽ തലകുലുക്കുകയും ചെയ്തുകൊണ്ടിരുന്നു. 

 കളി കഴിഞ്ഞ് അച്ഛനോടും അച്ഛന്റെ സ്നേഹിതന്മാരായ കലാകാരന്മാരോടും യാത്ര പറഞ്ഞു ഞങ്ങൾ ലോഡ്ജിലെത്തി. ഞങ്ങൾക്ക് ലഭിച്ച വിവാഹ പാരിതോഷികങ്ങൾ  പരിശോധിച്ചു. അത് കുറച്ചു നോട്ടുകൾ ആയിരുന്നു. ആ നോട്ടുകൾ വീട്ടിലേക്കുകൊണ്ടു പോകുന്നത് ശരിയല്ല. ചിലവാക്കുക തന്നെ എന്ന്‌ ഉദ്ദേശിച്ചു കൊണ്ട് ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിക്കാണ് യാത്ര തിരിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ