പേജുകള്‍‌

2014, ജനുവരി 12, ഞായറാഴ്‌ച

22-12- 2013-ന് തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച കഥകളി -1



2013  ഡിസംബർ - 22 ന് തിരുവല്ല കിഴക്കുംമുറിയിൽ  ശ്രീ. ഉണ്ണികൃഷ്ണൻ, ശ്രീ ഹരികൃഷ്ണൻ എന്നിവരുടെ വഴിപാടായി തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ കഥകളി  അവതരിപ്പിച്ചു. രാത്രി ഒൻപതു മണിക്ക് കളിക്ക് വിളക്ക് വെച്ച ശേഷം  പുറപ്പാടും തുടർന്ന്  മേളപ്പദവും അവതരിപ്പിച്ചു.  ശ്രീ. കലാമണ്ഡലം ഉല്ലാസ്, ശ്രീ. കലാമണ്ഡലം അരുണ്‍ എന്നിവരാണ് പുറപ്പാടിന് വേഷമിട്ടത്.  

                                    പുറപ്പാട്: ബലഭദ്രനും ശ്രീകൃഷ്ണനും 

ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയും   ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരിയും സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസും  ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണനും    ചെണ്ടയും  ശ്രീ. കലാമണ്ഡലം അച്യുതവാര്യരും    ശ്രീ. കലാനിലയം മനോജും    മദ്ദളവും ഒത്തു ചേർന്നവതരിപ്പിച്ച   മേളപ്പദം വളരെ ഗംഭീരമായി. തുടർന്ന് ആദ്യം അവതരിപ്പിച്ചത് കുചേലവൃത്തം കഥയാണ്. അഞ്ചു  രംഗങ്ങളായിട്ടാണ് കുചേലവൃത്തം അവതരിപ്പിച്ചത്.

                                                                      മേളപ്പദം 

 ലോകപാലകനായ ഭഗവാൻ ശ്രീകൃഷ്ണൻറെ സഹപാടിയാണ് സുദാമാവ് (കുചേലൻ). ദാരിദ്ര്യ ദുഃഖം മൂലം വിഷമിക്കുന്ന കുചേലന്റെ കുടുംബത്തിൻറെ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകുവാൻ കുചേലൻ ഭഗവാൻ കൃഷ്ണനെ ചെന്നു ഒന്ന് കണ്ടാൽ മതി എന്ന് കുചേലപത്നി കുചേലനെ അറിയിക്കുന്നു. അടുത്ത ദിവസം തന്നെ കൃഷ്ണനെ കാണാൻ യാത്രയാകുവാൻ സമ്മതിച്ച കുചേലൻ അദ്ദേഹത്തിനു നൽകുവാൻ എന്തെങ്കിലും കാഴ്ച ദ്രവ്യം കൂടി കൊണ്ടുപോകണം എന്ന് പത്നിയെ അറിയിക്കുന്നു. ഇതാണ്   ആദ്യം അവതരിപ്പിച്ച രംഗം. 

                                                         കുചേലനും കുചേലപത്നിയും 
രണ്ടാം രംഗത്തിൽ ശ്രീകൃഷ്ണന് നൽകുവാൻ ഭിക്ഷയാചിച്ചു കിട്ടിയ നെല്ലുകൊണ്ട് അവൽ ഉണ്ടാക്കി  കുചേലപത്നി കുചേലനെ ഏൽപ്പിക്കുന്നു. കൊണ്ടൽ വർണ്ണൻ മുകുന്ദൻ എന്റെ കയ്യിൽ എന്തെങ്കിലും തന്നാൽ അതു കൊണ്ടുവന്ന് നിന്നെ ഏൽപ്പിക്കാം എന്ന് കുചേലൻ പത്നിയെ അറിയിച്ചു കൊണ്ട് കുടയും വടിയും എടുത്തു കൊണ്ട് യാത്രയാകുന്നു. 

മൂന്നാം രംഗത്തിൽ ദ്വാരകയിലേക്കുള്ള കുചേലന്റെ യാത്രയാണ്. ബാല്യസ്നേഹിതനായ ഭഗവാൻ കൃഷ്ണൻ തന്നെ കാണുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കും, സൽക്കരിക്കും എന്നെല്ലാം മനോരാജ്യം നിർമ്മിച്ചു ഭക്തിപുരസ്സരാ ദ്വാരകയിലേക്ക് യാത്രയാകുന്നു. 


                          കുചേലൻ : ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരി 

നാലാം രംഗത്തിൽ ദ്വാരകയിലെ ഏഴുനില മാളികയിൽ രുഗ്മിണിയുമായി   സല്ലപിച്ചു കൊണ്ടിരുന്ന ശ്രീകൃഷ്ണൻ തന്റെ സുഹൃത്തിന്റെ വരവ് മനസിലാക്കി. എല്ലാം മറന്ന് തന്റെ സുഹൃത്തിന്റെ സമീപത്ത് ഓടിയെത്തി നമസ്കരിച്ച ശേഷം ആലിംഗനം ചെയ്തുകൊണ്ട് രാജമഞ്ചത്തിൽ ഇരുത്തി. കുചേലനെ പാദപൂജചെയ്തു. രുഗ്മിണീദേവിയും കുചേലനെ പരിചരിച്ചു. എല്ലാം മറന്ന് ബാല്യകാല സ്മരണകൾ  ഇരുവരും പങ്കുവെച്ചു. കുചേലന്റെ കക്ഷത്തിൽ മറച്ചു വെച്ചിരുന്ന അവൽപ്പൊതി കൃഷ്ണൻ കൈക്കലാക്കി. പൊതി അഴിച്ച് ഒരു പിടി അവൽ സന്തോഷപൂർവ്വം കൃഷ്ണൻ ഭജിച്ചു. വീണ്ടും ഒരു പിടി അവൽ കൃഷ്ണൻ ഭുജിക്കാൻ ഒരുങ്ങുമ്പോൾ രുഗ്മിണി തടഞ്ഞു (കൃഷ്ണൻ ഒരു പിടി അവൽ ഭുജിച്ചപ്പോൾ കുചേലന്റെ ഭവനത്തിൽ സകലവിധ സൌഭാഗ്യങ്ങളും ഉണ്ടായി എന്നും വീണ്ടും കൃഷ്ണൻ അവൽ ഭുജിച്ചാൽ കുചേലപത്നിയുടെ ഭൃത്യയായിത്തീരുമോ എന്നു ഭയന്നാണ്  രുഗ്മിണി തടഞ്ഞത് ). രുഗ്മിണിയുടെ പരിഭവം കൃഷ്ണൻ മനസിലാക്കി. ബാക്കിയുള്ള അവൽ കൃഷ്ണൻ രുഗ്മിണിയെ ഏൽപ്പിച്ചു (കൃഷ്ണന്റെയും രുഗ്മിണിയുടെയും സംവാദം കുചേലൻ അറിഞ്ഞിരുന്നില്ല).  സഹപാഠിയുടെ വരവ് നിമിത്തം ഇന്ന് ഒരു സുദിനമായിത്തീർന്നുവെന്ന് കൃഷ്ണൻ കുചേലനെ അറിയിച്ചു. 

                                                        രുഗ്മിണി, കുചേലൻ, ശ്രീകൃഷ്ണൻ 


                                           കുചേലനും ശ്രീകൃഷ്ണനും 
തന്നെ സ്വീകരിച്ചു സല്ക്കരിച്ചത് വലിയ ഭാഗ്യമായി കരുതുവെന്നും തന്റെ കുടുംബവും കുട്ടികളും തൻറെ വരവും കാത്ത് കഴിയുകയാണെന്നും ഉടൻ മടങ്ങണം എന്നും കുചേലൻ  അറിയിക്കുന്നു. ഗുരുകുലവാസകാലത്ത് താൻ ആസ്വദിച്ചിട്ടുള്ള ശ്രീകൃഷ്ണന്റെ വേണുഗാനം കേൾക്കണം എന്ന കുചേലന്റെ ആഗ്രഹം കൃഷ്ണൻ സഫലമാക്കി. കൃഷ്ണൻ കുചേലനെ മനസില്ലാമനസ്സോടെ യാത്രയാക്കുന്നു. ദ്വാരകവിട്ടകലുന്ന കുചേലനെ കൃഷ്ണനും  രുഗ്മിണിയും ചേർന്നുനിന്ന് അനുഗ്രഹിച്ചു. 

                                       വൃദ്ധ: ശ്രീ. മധു വാരണാസി.

 കുചേലന്റെ ഗൃഹമായിരുന്നു അഞ്ചാം  രംഗം.  ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ  സർവ്വ ഐശ്വര്യങ്ങളും നേടിയ കുചേലഭവനം. കുചേലപത്നിയുടെ പരിചാരികയുടെ പുലമ്പൽ. വയസ്യനായ കുചേലൻ, തന്റെ ആരോഗ്യപരമായ ക്ഷീണതകൾ മാറി സ്വഗൃഹത്തിൽ എത്തിച്ചേരുന്നു. ഗൃഹാന്തരീക്ഷത്തിനു സംഭവിച്ച മാറ്റങ്ങൾ കണ്ടു അദ്ദേഹം അത്ഭുതപ്പെടുകയും ഭഗവാൻ കൃഷ്ണനോട് ഒന്നും ആവശ്യപ്പെടാതെതന്നെ എല്ലാം നല്കിയ ഭഗവാനെ സ്മരിച്ചു കൊണ്ട് കൃഷ്ണഭക്തിയിൽ  പരവശനാവുകയും തന്റെ സന്തോഷം പത്നിയെ അറിയിക്കുകയും ചെയ്യുന്നു. പരിചാരികയായ വൃദ്ധയ്ക്ക്  കുചേലൻ സമ്മാനം നൽകുകയും ചെയ്യുന്നു. 
കുചേലനായി ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരിയും  വയസ്യനായ കുചേലൻറെ രൂപസാദൃശ്യം മൂലം പ്രകടമായ ദാരിദ്ര്യദുഖത്തിന്റെ ലക്ഷണം എന്നിവ നെല്ലിയോടിന്റെ കുചേലന്റെ വിജയത്തിന്റെ പ്രധാന ഘടകം തന്നെയാണ്. കുചേലഗതിയിൽ അരങ്ങിനു വെളിയിലും നടന്നു പോകുന്നതിനുള്ള ക്ഷീണം നടനിൽ പ്രകടമാക്കിയിരുന്നു. അഞ്ചാം  രംഗത്തിൽ ആരോഗ്യപരമായ ക്ഷീണം മാറിയ അദ്ദേഹത്തിൻറെ കുചേലനെ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. ഭക്തിസാഗരത്തിൽ ആസ്വാദകനെ കൊണ്ടെത്തിക്കുന്ന വളരെ നല്ല ഒരു അവതരണമാണ് ശ്രീ.നെല്ലിയോട് തിരുമേനിയുടെ കുചേലൻ കാഴ്ചവെച്ചത്.

തന്നോടൊപ്പം ഗുരുകുലത്തിൽ പഠിച്ച സുദമാവിൻറെ വരവ് മനസിലാക്കി, ഓടിച്ചെന്ന് അദ്ദേഹത്തെ സ്വീകരിക്കുന്ന വളരെ ചടുലതയാർന്ന ശ്രീകൃഷ്ണനെയാണ്  ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അവതരിപ്പിച്ചത്. ഗുരുനാഥനായ സാന്ദീപനി മുനിയെ സ്മരിക്കുമ്പോഴുള്ള ഭക്തി, ചിരകാലമായി അങ്ങയെ വന്നു കാണണം എന്ന് ആഗ്രഹിച്ചിരുന്നു എന്ന് കുചേലൻ അറിയിക്കുമ്പോൾ "കള്ളം പറയുന്നു" എന്നുള്ള പരിഭവം എന്നിവ വളരെ ഹൃദ്യമായി അവതരിപ്പിച്ചു. കുചേലന്റെ കുടയും വടിയും എടുത്തുകൊണ്ട് 'കുട' ഒന്ന് ശ്രദ്ധിച്ച് ' ഒരു കാറ്റടിച്ചാൽ കുട പറന്നു പോകും എന്നൊരു കമന്റും പാസ്സാക്കി കുചേലന്റെ  മനസില്ലാ മനസ്സോടെ കുചേലനെ ശ്രീകൃഷ്ണൻ യാത്രയാക്കുന്നതും    വളരെ ഭംഗിയും ഹൃദ്യമായി.
വേഷഭംഗി കൊണ്ടും അരങ്ങു പ്രവർത്തികൊണ്ടും ശ്രീ. കലാമണ്ഡലം അനിൽ കുമാറിന്റെ രുഗ്മിണി ശ്രദ്ധേയമായി. ശ്രീ. കലാനിലയം വിനോദിന്റെ ബ്രാഹ്മണപത്നിയും വളരെ നന്നായി. കുചേലഗൃഹം വൃത്തിയാക്കിക്കൊണ്ട് രംഗപ്രവേശം ചെയ്ത ശ്രീ.മധു വാരണാസിയുടെ വൃദ്ധയും  വളരെ നന്നായി. ചെയ്യുന്ന വേഷം എന്തുതന്നെയാണെങ്കിലും, ആ വേഷത്തെ തികഞ്ഞ അർപ്പണ ബുദ്ധിയോടും   ആത്മാർത്ഥതയോടും പാത്ര ബോധത്തോടും അവതരിപ്പിക്കുന്ന ഈ യുവ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.  (ഏവൂർ ക്ഷേത്രത്തിലെ ഒരു കളി കഴിഞ്ഞാണ് അദ്ദേഹം തിരുവല്ലയിലെ കളിക്ക് എത്തിയത്.)
 
കുചേലവൃത്തം  ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയും   ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരിയും ചേർന്ന് വളരെ ഹൃദ്യമായി ആലപിച്ചു.  ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്  ചെണ്ടയും    ശ്രീ. കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും ചെയ്ത്    കളി വളരെ ഗംഭീരമാക്കി.

1 അഭിപ്രായം:

  1. അന്ന് മുഴുവൻ നേരമിരുന്ന്, ആഗ്രഹമുണ്ടായിരുന്നെങ്കിലും കളി കാണാൻ കഴിഞ്ഞില്ല. കളിയെക്കുറിച്ച് നല്ല അഭിപ്രായം ആണ് പറഞ്ഞു കേട്ടത്.
    കാണാൻ കഴിഞ്ഞില്ലെങ്കിലും, വായിക്കാൻ കഴിഞ്ഞല്ലോ എന്ന സമാധാനം ഉണ്ടിപ്പോൾ. ശ്രീ അംബുജാക്ഷൻ നായർക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ