പേജുകള്‍‌

2014, ജനുവരി 18, ശനിയാഴ്‌ച

22-12- 2013-ന് തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച കഥകളി -2


 2013, ഡിസംബർ 22 -ന്  തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ   കുചേലവൃത്തം കഥയ്ക്ക്‌ ശേഷം കംസവധം കഥകളിയാണ് അവതരിപ്പിച്ചത്. കംസന്റെ തിരനോക്ക് കഴിഞ്ഞ ശേഷം ഇരുന്നാട്ടത്തോടെയാണ് കഥ ആരംഭിച്ചത്. തന്റെ ബല- പരാക്രമങ്ങൾ, പിതാവായ ഉഗ്രസേനനെ ജയിലിൽ അടച്ച് സ്വയം രാജാവായതും ജരാസന്ധന്റെ പുത്രിമാരെ വിവാഹം ചെയ്തതും, സഹോദരിയായ ദേവകിയെ വസുദേവർക്ക് വിവാഹം ചെയ്തു കൊടുത്തതും വിവാഹശേഷം  അവരെ തന്റെ  രഥത്തിൽ കൂട്ടി പോകുമ്പോൾ "ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും" എന്ന് ഒരു അശരീരി ഉണ്ടായതും ഇത് കേട്ട് കോപം കൊണ്ട് ദേവകിയെ വധിക്കാൻ ശ്രമിച്ചപ്പോൾ വസുദേവർ ഞങ്ങളെ വധിക്കരുതേ! എന്ന് അപേക്ഷിച്ചുകൊണ്ട്  ഇവൾ പ്രസവിക്കുന്ന എല്ലാ കുട്ടികളെയും ഞാൻ അങ്ങയുടെ  കാലടികളിൽ സമർപ്പിക്കാം  എന്ന് അറിയിച്ചതും,  നാരദമഹർഷി കൊട്ടാരത്തിൽ എത്തി മഹാവിഷ്ണു കംസാരിയായി ജനിക്കാമെന്ന് ഇന്ദ്രന് വാഗ്ദാനം ചെയ്ത വിവരം അറിയിച്ചതും അതിനാലുള്ള ഭയത്താൽ   ദേവകീ വാസുദേവ ദമ്പതിമാർക്ക് ജനിച്ച  എല്ലാ  കുട്ടികളെയും  താൻ വധിച്ചതും എട്ടാമത് ജനിച്ച പെണ്‍കുട്ടിയെ വധിക്കാൻ ഒരുങ്ങുമ്പോൾ തന്റെ കയ്യിൽ നിന്നും രക്ഷപെട്ട് "ദുഷ്ടാ! നിന്റെ അന്തകൻ ഭൂമിയിൽ ജനിച്ചു കഴിഞ്ഞിരിക്കുന്നു, നീ അവനെ തിരഞ്ഞു കൊള്ളുക എന്ന് അറിയിച്ചു മറഞ്ഞു. അശരീരിയാലും വധിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപെട്ട പെണ്‍കുഞ്ഞിന്റെ അറിയിപ്പും തുടർന്ന്   നാനാ ദിക്കിലും സമീപ കാലത്തു ജനിച്ച കുഞ്ഞുങ്ങളെ വധിക്കുവാൻ പൂതന എന്ന രാക്ഷസിയെയും, ബകൻ, അരിഷ്ടൻ, ശകടൻ തുടങ്ങിയ അസുരന്മാരെയും അയച്ചതും അവർ എല്ലാവരും വധിക്കപ്പെട്ടതും കാരണം  മനസിന്റെ ധൈര്യം നഷ്ടപ്പെട്ട കംസൻ ദൂരെ നാരദന്റെ വരവ് കാണുന്നതുമാണ് ആട്ടത്തിൽ അവതരിപ്പിച്ചത്. 

                                                          കംസന്റെ തിരനോട്ടം

                                                              കംസൻ, നാരദൻ

മധുരാപുരിയിലെ കംസന്റെ  കൊട്ടാരത്തിൽ നാരദൻ എത്തുന്നതാണ് രണ്ടാമത് അവതരിപ്പിച്ച രംഗം. കംസൻ നാരദനെ സ്വീകരിച്ചു. നന്ദഗൃഹത്തിൽ വളരുന്ന രാമകൃഷ്ണന്മാർ യഥാർത്ഥത്തിൽ   വാസുദേവപുത്രന്മാർ തന്നെയാണ് എന്നും കൃഷ്ണൻ തന്നെയാണ് നീ അയച്ച പൂതന, ബകാദികളെ വധിച്ചത് എന്നും നിന്നെ വധിക്കുവാൻ അവസരം നോക്കി കഴിയുകയാണ് കൃഷ്ണൻ എന്നും നാരദൻ കംസനെ അറിയിക്കുന്നു. നാരദനെ യാത്രയാക്കിയ കംസൻ ശതൃവിനെ ഹനിക്കുവാനുള്ള മാർഗ്ഗം മന്ത്രിമാരുമായി ആലോചിക്കുന്നു. കാർമ്മുകയാഗം നടത്തി, അതിലേക്ക് രാമകൃഷ്ണന്മാരെ ക്ഷണിക്കുകയും അവർ എത്തുമ്പോൾ കരിവരയുദ്ധം, മല്ലയുദ്ധം എന്നിവ മൂലം അവരെ ഹനിക്കാമെന്നും തീരുമാനിക്കുന്നു .
മൂന്നാം രംഗത്തിൽ  ചണൂരൻ, മുഷ്ടികൻ എന്നീ മല്ലന്മാർ കംസനെ വണങ്ങുന്നു. നന്ദഗൃഹത്തിൽ വാഴുന്ന രാമകൃഷ്ണന്മാർ, വാസുദേവപുത്രന്മാരായ തന്റെ ശത്രുക്കളാണെന്നും അവരെ വധിക്കുവാൻ ഒരു ഉപായം കണ്ടിട്ടുണ്ടെന്നും അതിനായി  കൊട്ടാരത്തിൽ ഒരു കാർമുകയാഗം നടത്തുന്നുവെന്നും,   യാഗം കാണാൻ എത്തുന്ന അവരെ ഗോപുരവാതുക്കൽ വെച്ച് കൊമ്പനാനയെ കൊണ്ട് വധിക്കാമെന്നും അതിൽ നാം പരാജയപ്പെട്ടാൽ നിങ്ങൾ അവരെ മല്ലയുദ്ധത്തിൽ കൂടി വധിക്കണം എന്ന് നിയോഗിക്കുന്നു. ഗോപാലകന്മാരായ രാമ- കൃഷ്ണന്മാർ തങ്ങളുടെ മുൻപിൽ വിജയിക്കുകയില്ല എന്ന് അറിയിക്കുന്നു. മല്ലന്മാരുടെ അഭ്യാസപ്രയോഗങ്ങളും മല്ലന്മാരുടെ ശാരീരിക ശക്തിയും കംസന് തൃപ്തിയായി. കംസൻ ആനക്കാരെ വരുത്തി, രാമ- കൃഷ്ണന്മാർ എത്തുമ്പോൾ ഗോപുരവാതുക്കൽ വെച്ച് കൊമ്പനാനയെ കൊണ്ട് വധിക്കുവാനുള്ള നിർദ്ദേശം നൽകിയ  
 ശേഷം രാമ- കൃഷ്ണന്മാരെ ക്ഷണിക്കുവാൻ അക്രൂരനെ അയയ്കാം എന്ന് തീരുമാനിക്കുന്നു.

                                                     കംസൻ, ആനക്കാർ, മല്ലന്മാർ

                                                        കംസൻ, ആനക്കാർ, മല്ലന്മാർ

 അക്രൂരൻ  കംസന്റെ മുൻപിൽ എത്തുന്നതാണ് നാലാം രംഗം.  അക്രൂരാ, ഭവാനു തുല്ല്യനായി ഒരു ബന്ധു എനിക്ക് വേറാരും ഇല്ല.   എന്റെ ശതൃക്കളായി നന്ദഗൃഹത്തിൽ വസിക്കുന്ന രാമകൃഷ്ണന്മാരെ, നാം ഇവിടെ നടത്തുവൻ തീരുമാനിച്ചിരിക്കുന്ന കാർമുകയാഗം  കാണുവാനായി നീ പോയി ക്ഷണിച്ചു കൂട്ടി വരണം. രാമകൃഷ്ണന്മാരെയും എല്ലാ ഗോപന്മാരേയും യാഗത്തിന് ആവശ്യമായ ഗോരസങ്ങളുമായി എത്തുവാൻ ക്ഷണിക്കണം. അവർ കൊട്ടാരത്തിൽ എത്തിയാൽ അവരെ നമ്മുടെ മല്ലന്മാർ തീർച്ചയായും സംഹരിക്കും. അവർ കൊല്ലപ്പെട്ടാൽ നമുക്ക് പിന്നീട് പറയാൻ പോലും ഒരു ശതൃ നമുക്ക് വേറെ ഇല്ല. എന്റെ രഥം എടുത്തു കൊണ്ട് എത്രയും വേഗം നന്ദഗൃഹത്തിലേക്ക് ഗമിച്ചാലും എന്ന് കംസൻ അക്രൂരനോട് പറയുന്നു.

അല്ലയോ രാജാവേ! എല്ലാം വിധി പോലെ നടക്കും. ഞാൻ വേഗം പോയി വസുദേവ പുത്രന്മാരെയും ഗോപന്മാരെയുമെല്ലാം വിഷമമില്ലാതെ കൂട്ടി വരാം എന്ന് അറിയിക്കുന്നു. അക്രൂരൻ ചിന്താധീനനാവുന്നു. ഞാൻ എന്താണ് ചെയ്യുക. കംസന്റെ നിർദ്ദേശം സീകരിച്ചാൽ പാപം ഭവിക്കും. കംസാജ്ഞ നിരസിച്ചാൽ ആ ദുഷ്ടൻ എന്നെ വധിക്കും. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് കൃഷ്ണനായി അവതരിച്ചിരിക്കുന്നത് എന്ന് മഹാമുനി നാരദൻ പറഞ്ഞു അറിവുണ്ട്. ദുഷ്ടനായ കംസന്റെ ആഗ്രഹം എങ്ങിനെ സഫലമാകും. ഭഗവാനെ കാണുവാൻ എന്റെ കണ്ണുകൾക്ക്‌ സായൂജ്യം ലഭിച്ചിരിക്കുന്നു. ദുഷ്ടനായ കംസാജ്ഞ മൂലം ഒരു മഹാഭാഗ്യം എനിക്ക് കൈവന്നിരിക്കുന്നു. എന്നെ കാണുമ്പോൾ അക്രൂരാ വന്നാലും എന്ന് പറഞ്ഞുകൊണ്ട് ലോകചക്രം ചലിപ്പിക്കുന്ന അദ്ദേഹത്തിൻറെ കൈകൾ കൊണ്ട് എന്നെ സ്വീകരിക്കും എന്ന് ചിന്തിച്ചു കൊണ്ട് രഥം ഒരുക്കി, ഭഗവാൻ കൃഷ്ണന് പൂക്കളാൽ അലങ്കരിച്ച ഇരിപ്പിടം ഒരുക്കി അക്രൂരൻ ഗോകുലത്തെക്ക് യാത്ര തിരിച്ചു.


                                                         കംസനും അക്രൂരനും

ശ്രീകൃഷ്ണനെ കാണാൻ സാധിക്കുമെന്ന ചിന്തകളുമായുള്ള  അക്രൂരന്റെ  യാത്ര തുടർന്നു. സൂര്യാസ്തമയം അടുത്തിരിക്കുന്നു. സന്ധ്യാ നേരത്തെ സൂര്യകിരണമേറ്റ്  തിളങ്ങുന്ന  ഗോവർദ്ദന ഗിരിയും  ഗോകുലവും കണ്ട് അക്രൂരൻ വണങ്ങി. ഇത്ര മനോഹരമായ ഒരു പ്രദേശം മറ്റൊരിടത്തും ഉണ്ടാവില്ല. രഥത്തിൽ നിന്നും അശ്വങ്ങളെ അഴിച്ചു മാറ്റി അവയോട് കൃഷ്ണനാമം ജപിച്ചു കൊള്ളുവാൻ പറഞ്ഞശേഷം അക്രൂരൻ ഗോകുലമാകെ ചുറ്റിക്കാണുവാൻ തീരുമാനിച്ചു. 
ഗോകുലമാകെ ഭഗവാൻ കൃഷ്ണൻറെ കാൽപ്പാടുകൾ കണ്ട് ഭക്തി പുരസ്സരം തൊഴുതു. ഭഗവത്പാദം പതിഞ്ഞ മണ്ണെടുത്ത് തൻറെ ശരീരമാകെ വിതറി. ഈ പുണ്യം ചെയ്ത മണ്‍തരികളിൽ ഒരു പുല്ലായി കുരുത്ത് ജന്മസായൂജ്യം നേടാൻ സാധിക്കുമോ എന്ന് ചിന്തിച്ചു.   ഭഗവാൻ കൃഷ്ണൻ ദിനവും നീരാടുന്ന കാളിന്ദീ നദി കണ്ട അക്രൂരൻ, നദിയിലെ ജലം എടുത്ത് തന്റെ ദേഹത്തിൽ തളിച്ചു. 
 ഗോകുലത്തിലെ  സന്ധ്യാനാമ ജപങ്ങളും കൃഷ്ണഗാനങ്ങൾ പാടിയുള്ള  ഗോപികമാരുടെ നൃത്തവും മറ്റു ഭക്തികാഴ്ചകളും കണ്ടു കൊണ്ട് അക്രൂരൻ നന്ദഭവനത്തിലേക്ക് പ്രവേശിച്ചു.

അഞ്ചാം രംഗത്തിൽ ഭഗവാനെ പറ്റിയുള്ള ചിന്തകളിൽ മുഴുകിക്കൊണ്ട് അക്രൂരൻ ദേവന്മാരുടെ ദേവന്മാരായ    ബലരാമന്റെയും ശ്രീകൃഷ്ണന്റെയും സമീപമെത്തി, അവരെ ഭക്ത്യാ നമസ്കരിച്ചു.
 
(സാനന്ദം നടന്നു മന്ദം ഗാന്ദിനീ നന്ദനൻ പര-
മാനന്ദമൂർത്തിയെ മുദാ ചിന്ത ചെയ്തു.
കണ്ടാലാനന്ദമുണ്ടാകും കൊണ്ടാൽവർണ്ണരാമന്മാരെ 
കണ്ടീടാമഹോ നിതരാം ശോഭനം ജേ 
ചഞ്ചലമണികുണ്ഡല പുഞ്ചിരി കടാക്ഷങ്ങളാ-
ലഞ്ചിതമാം തിരുമുഖം കണ്ടീടുന്നേൻ 
ഈശാനവിരിഞ്ചവൃന്ദാരേശവന്ദിതങ്ങളാകും 
കേശവപാദയുഗളം കണ്ടീടുന്നേൻ.
ദുർമ്മതികംസൻ നമുക്കു നന്മയത്രേ ചെയ്തു നൂനം 
ചിന്മയനെക്കാണ്‍മാറായി നന്ദിയോടെ.
അക്രൂരാ! വന്നാലുമെന്നു തൃക്കൈകൊണ്ടുപിടിച്ചെന്നെ
സൽക്കരിച്ചിരുത്തീടും പുഷ്കരാക്ഷൻ.
എവമോർത്തു ഗോകുലത്തിൽ വേഗമോടു ചെന്നനേരം
ദേവദേവന്മാരെക്കണ്ടു കൈവണങ്ങിനാൻ.)

                                                    ബലരാമൻ, കൃഷ്ണൻ, അക്രൂരൻ

കൃഷ്ണൻ അക്രൂരനെ സ്വീകരിച്ചിരുത്തി. സൽഗുണങ്ങൾ നിറഞ്ഞ അല്ലയോ ഗാന്ദിനീനന്ദനാ!, സ്വാഗതം. താങ്കളെ കണ്ടതിനാൽ ഞങ്ങള്ക്ക് അതിയായ സന്തോഷം. ബന്ധു മിത്രാദികൾക്കെല്ലാം സുഖമല്ലേ? എന്റെ മാതാപിതാക്കൾ ഞാൻ നിമിത്തം എന്റെ മാതുലനായ കംസനാൽ ദു:ഖം അനുഭവിച്ചു. ചിന്തിച്ചാൽ വളരെ കഷ്ടം തന്നെ. അങ്ങ് ഇവിടെ എത്തിയത്  കംസൻറെ നിയോഗം എന്ന് ഞാൻ അറിയുന്നു. ഒട്ടും സംശയിക്കാതെ ആഗമന കാരണം പറഞ്ഞാലും. അങ്ങേയ്ക്ക് മംഗളം ഭവിക്കും എന്ന് കൃഷ്ണൻ അക്രൂരനെ ആശീർവദിച്ചു.

കംസരാജൻ നിഷ്കരുണം അങ്ങയുടെ മാതാപിതാക്കളെ കാരാഗൃഹത്തിൽ അടച്ചു ദുഖിപ്പിച്ചു. കംസൻ  നടത്തുന്ന ചാപമഹോത്സവം കാണാൻ അങ്ങ് ഗോപീജനത്തോടെ  എത്തുവാൻ അദ്ദേഹം ക്ഷണിച്ചിരിക്കുന്നു. കടുത്തവിരോധം കൊണ്ട് നിങ്ങളെ ജയിക്കുവാൻ ദുഷ്ടനായ കംസൻ ശ്രമിക്കുന്നു. അങ്ങയുടെ മാഹാത്മ്യം ആ ദുഷ്ടന്മാർക്ക് അറിയുവാനാവില്ല എന്ന് അക്രൂരൻ കൃഷ്ണനെ അറിയിച്ചു.

കൃഷ്ണൻ: അല്ലയോ അക്രൂരാ ഞാൻ ആ കംസൻറെ മനസ് അറിയുന്നു. നാം ഒട്ടും അമാന്തിക്കാതെ യാത്രയാവുകയല്ലേ? (ആക്രൂരനെ ശ്രദ്ധിച്ച്) എന്താണ് അങ്ങയുടെ മുഖം മ്ലാനമായിരിക്കുന്നത് ?

അക്രൂരൻ: അല്ലയോ രാമകൃഷ്ണന്മാരേ,  ചാപ മഹോത്സവത്തിന് ആവശ്യമായ ഗോരസങ്ങളുമായി നിങ്ങളെ കൂട്ടിചെല്ലുവാനാണ് രഥവും നൽകി കംസൻ എന്നെ നിയോഗിച്ചിരിക്കുന്നത്.    നിങ്ങളെ  വധിക്കുവാൻ അവിടെ  മദയാനയെയും  മല്ലന്മാരെയും കംസൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.  ഇത് ചതിയാണ്.

കൃഷ്ണൻ: ഞാൻ എല്ലാം അറിയുന്നു.    ദുഷ്ടനായ കംസന്റെ നാശം അടുത്തിരിക്കുന്നു.
കൃഷ്ണൻ മാതാപിതാക്കന്മാരുടെ അനുവാദം വാങ്ങി. മധുരാപുരിയിലേക്ക് ഗോരസങ്ങളുമായി യാത്ര തിരിക്കുവാൻ ഗോപന്മാർക്ക് നിർദ്ദേശം നൽകി. വിഷാദരായി കാണപ്പെട്ട  ഗോപികമാരെ കൃഷ്ണൻ ആശ്വസിപ്പിച്ചു.   ബലരാമനും കൃഷ്ണനും  അക്രൂരനും രഥത്തിൽ യാത്ര ആരംഭിച്ചു.
യാത്രാമദ്ധ്യേ യമുനാനദി കണ്ട അക്രൂരൻ രഥം നിർത്തി, യമുനയിൽ സ്നാനം സ്നാനകർമ്മം ചെയ്യാൻ അക്രൂരൻ   കൃഷ്ണനോട് അനുവാദം ചോദിച്ചു. കൃഷ്ണാനുവാദത്തോടെ യമുനയിൽ മുങ്ങിയ അക്രൂരന് യമുനാനദിയുടെ അന്തർ ഭാഗത്ത് ശ്രീരാമകൃഷ്ണന്മാരെ കണ്ട് ആശ്ചര്യപ്പെട്ടു. നദിയിൽ നിന്നും മുകളിലേക്ക് ഉയർന്ന് രഥത്തിലേക്ക്  നോക്കി. രാമകൃഷ്ണന്മാർ രഥത്തിൽത്തന്നെ  ഇരിക്കുന്നതു കണ്ടു. തന്റെ മനസിന്റെ തോന്നലാകും എന്നു  കരുതി അക്രൂരൻ  വീണ്ടും നദിയിൽ മുങ്ങി. നദിയുടെ അന്തർഭാഗത്ത് ചതുർബാഹുക്കളിൽ ശംഖു, ചക്ര, ഗദാ, പത്മത്തോടു കൂടി ഭഗവത് ദർശനം കണ്ട അക്രൂരൻ ജലത്തിൽ നിന്നും ഉയർന്ന് വീണ്ടും രഥത്തിൽ ശ്രദ്ധിച്ചു. ഭഗവാൻ കൃഷ്ണൻ രഥത്തിൽത്തന്നെയുണ്ട്. തന്റെ  മനസിന്റെ ചഞ്ചലത്തമാണ് ഈ ദർശിക്കുന്നത് എന്ന് കരുതി വീണ്ടും അക്രൂരൻ നദിയിൽ മുങ്ങുമ്പോൾ ജലത്തിനടിയിൽ വൈകുണ്ഠദർശനം കണ്ടു പുളകിതനായി. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് കൃഷ്ണൻ എന്നും അദ്ദേഹത്തിൻറെ ലീലാവിനോദമാണ്‌ യമുനാനദിയിൽ താൻ കണ്ടത് എന്നും മനസിലാക്കിയ അക്രൂരൻ നദിയിൽ നിന്നും കര കയറി കൃഷ്ണനെ ഭക്തിപുരസ്സരം  നമസ്കരിച്ചു. കൃഷ്ണൻ അക്രൂരനെ സ്നേഹപൂർവ്വം പിടിച്ച് എഴുനേൽപ്പിച്ച് അനുഗ്രഹിച്ചു.

വീണ്ടും യാത്ര തുടർന്നു. മധുരാപുരിയുടെ സമീപം എത്തിയപ്പോൾ രഥം നിർത്താൻ കൃഷ്ണൻ അക്രൂരനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ആഗമന വൃത്താന്തം അങ്ങ് ദയവായി കംസനെ അറിയിച്ചാലും. ഞങ്ങൾ ഈ മധുരാപുരി ഒന്ന് ചുറ്റിക്കണ്ടശേഷം അവിടെ എത്താം എന്ന് അറിയിച്ചു കൊണ്ട് രാമകൃഷ്ണന്മാർ അക്രൂരനെ സ്നേഹപൂർവ്വം ആശ്ലേഷിച്ച്‌  യാത്രയാക്കി. 
                                                      ബലരാമൻ, കൃഷ്ണൻ, അക്രൂരൻ

                                                     ബലരാമൻ, കൃഷ്ണൻ, അക്രൂരൻ

ആറാം രംഗത്തിൽ   മധുരാപുരിയാകെ ബലരാമനും കൃഷ്ണനും ചുറ്റിക്കാണുന്നു. വിശിഷ്ടവസ്ത്രങ്ങൾ അടങ്ങിയ ഭാണ്ഡവുമായി വരുന്ന രജകനെ കണ്ടപ്പോൾ ആ വസ്ത്രങ്ങൾ തങ്ങൾക്കു നൽകണമെന്ന് ബലരാമനും കൃഷ്ണനും ആവശ്യപ്പെടുന്നു. മഹാരാജാവിനുള്ള  വസ്ത്രങ്ങൾ ഗോപന്മാക്കുള്ളതല്ല എന്ന് പറഞ്ഞ് രജകൻ രാമ-കൃഷ്ണന്മാരെ നിന്ദിക്കുന്നു. രജകനിൽ നിന്നും വസ്ത്രം പിടിച്ചു വാങ്ങിയശേഷം കൃഷ്ണൻ അവനെ വധിക്കുന്നു.


                                                      ബലരാമൻ, കൃഷ്ണൻ, രജകൻ

സ്തുതി ഗീതങ്ങൾ ആലപിച്ചു കൊണ്ടും സുഗന്ധപുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ വിശിഷ്ട ഹാരങ്ങളുമായി എത്തുന്ന ഭക്തനായ സുദാമനെ കണ്ടു മുട്ടുന്നു. സുദാമൻ ഹാരങ്ങൾ രാമ-കൃഷ്ണമാർക്ക് നല്കി വലം വെച്ച് സ്തുതിച്ചു. പിന്നീട് കംസന് ശരീരാമാകസലം പൂശുവാനുള്ള കളഭകൂട്ടുമായി പോകുന്ന കുബ്ജയെ രാമകൃഷ്ണന്മാർ കണ്ടു മുട്ടുന്നു. രാമകൃഷ്ണന്മാരുടെ ആവശ്യപ്രകാരം കുബ്ജ ഭക്തിയോടെ കളഭകൂട്ട്‌ നല്കുന്നു. സംപ്രീതനായ കൃഷ്ണൻ കുബ്ജയുടെ ഗാത്രവക്രത മാറ്റി ആകാരഭംഗി നല്കി അനുഗ്രഹിക്കുന്നു.

                                                     ബലരാമൻ, കൃഷ്ണൻ, സുദാമൻ

                                                       ബലരാമൻ, കൃഷ്ണൻ, കുബ്ജ

എഴാം രംഗത്തിൽ ഗോപുരവാതിലിൽ ആനക്കാർ  മദയാനയുമായി നിന്നുകൊണ്ട് ആഗതർക്ക് ആനയുടെ ക്രൂരസ്വഭാവത്തെ പറ്റി മുന്നറിയിപ്പ് നൽകുന്നു. അവിടെ എത്തുന്ന രാമകൃഷ്ണന്മാർ  തങ്ങൾക്കു മാർഗ്ഗം നൽകണമെന്ന് അപേക്ഷിക്കുന്നു. ഗോരസം രാജാവിന് കാഴ്ചവെയ്ക്കുവാൻ വന്ന ഞങ്ങളെ അതിന് അനുവദിക്കണമെന്ന കൃഷ്ണന്റെ അപേക്ഷ ആനക്കാർ നിരസിക്കുന്നു. രാമ-കൃഷ്ണന്മാർ ഗജവീരന്റെ മസ്തകം അടിച്ചു പൊളിച്ച് ദന്തങ്ങൾ ഊരിയെടുക്കുന്നു. ആനയെയും ആനക്കാരെയും വധിക്കുന്നു. 

                            ഗോപുരവാതുക്കൽ രാമ-കൃഷ്ണന്മാരെ നേരിടാൻ 
                                              തയ്യാർ നിലയിൽ ആനയും ആനക്കാരും 

                                                രാമകൃഷ്ണന്മാർ മല്ലന്മാരുമായി ഏറ്റുമുട്ടുന്നു

എട്ടാം  രംഗത്തിൽ ആനകൊമ്പുകളുമായി ഗോപുരത്തിൽ കടന്ന രാമകൃഷ്ണന്മാരെ മല്ലന്മാർ നേരിടുന്നു. മല്ലന്മാരെ രാമകൃഷ്ണന്മാർ വധിക്കുന്നു. മല്ലന്മാരുമായി രാമകൃഷ്ണന്മാർ യുദ്ധം ചെയ്യുന്നത് കണ്ടു കൊണ്ട് സിംഹാസനത്തിലിരുന്ന കംസനെ അത്യധികം കോപത്തോടെ കൃഷ്ണൻ പിടിച്ചു വലിച്ചു താഴെയിട്ടു. കൃഷ്ണന്റെ മുഷ്ടി പ്രഹരത്താൽ കംസൻ വധിക്കപ്പെടുന്നു. ഉഗ്രസേനൻ ഉൾപ്പടെ കംസനാൽ കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടവരെ    രാമ-കൃഷ്ണന്മാർ ബന്ധനത്തിൽ നിന്നും മുക്തരാക്കി. രാജ്യ ഭരണം സംബന്ധിച്ച ഭാവിവിഷയങ്ങളെ പറ്റി ആലോചിക്കാൻ തീരുമാനിക്കുന്നതോടെ   കഥ അവസാനിച്ചു.

                                    ബലരാമൻ, കൃഷ്ണൻ, കംസൻ 

23 -പുലർച്ച ആറുനാൽപ്പതു മണിക്കാണ് കളി അവസാനിച്ചത്‌. അക്രൂരന്റെ രംഗം കഴിഞ്ഞ ശേഷം വളരെ വേഗത്തിലാണ് രംഗങ്ങൾ അവതരിപ്പിച്ചത്.  പ്രധാന വേഷങ്ങളായ കംസനെ ശ്രീ. ഫാക്റ്റ് മോഹനനും ആക്രൂരനെ ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും ഒരു മല്ലനെ ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീകൃഷ്ണനെ   ശ്രീ. ഫാക്റ്റ് പത്മനാഭനും വളരെ ഭംഗിയായി അവതരിപ്പിച്ചു.    ശ്രീ. കലാനിലയം കരുണാകരകുറുപ്പിന്റെ നാരദനും , സുദാമനും  ശ്രീ. തിരുവല്ല ബാബുവിന്റെ മല്ലൻ, ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരി, ശ്രീ. കലാമണ്ഡലം ഉല്ലാസ് എന്നിവരുടെ ആനക്കാർ, ശ്രീ. മധു വാരണാസിയുടെ രജകൻ, ശ്രീ. കലാമണ്ഡലം അരുണിന്റെ ബലഭദ്രർ, ശ്രീ. കലാമണ്ഡലം അനിൽ കുമാറിന്റെ   കുബ്ജ  എന്നീ വേഷങ്ങളും  നല്ല നിലവാരം പുലർത്തി.

കംസവധം പാടിയത് ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ , ശ്രീ. പരിമണം മധു എന്നിവരാണ്‌. ശ്രീ. കലഭാരതി ഉണ്ണികൃഷ്ണൻ ചെണ്ടയും  ശ്രീ. കലാനിലയം മനോജ്‌   മദ്ദളവും കൈകാര്യം ചെയ്തു.
 ശ്രീ. ചിങ്ങോലി പുരുഷോത്തമൻ,  ശ്രീ. തിരുവല്ല പ്രതീപ് എന്നിവർ ചുട്ടി ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചു. ശ്രീ. തിരുവല്ല രാധാകൃഷ്ണന്റെ (മാനേജർ ,ശ്രീവല്ലഭവിലാസം കഥകളിയോഗം) ചുമതലയിലായിരുന്നു കളി നടന്നത്. 

ഇത്രയും വലിയ കളി നടന്നിട്ടും വളരെ പരിമിതമായ ആസ്വാദകർ മാത്രമാണ്  എത്തിയിരുന്നത്.  തിരുവല്ലാ സ്വദേശികളായ മിക്ക   ആസ്വാദകരും  പുറപ്പാട് മേളപ്പദം കഴിഞ്ഞപ്പോൾത്തന്നെ മടങ്ങി. ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലെ ചില അംഗങ്ങളുടെ സാന്നിദ്ധ്യം ആശ്വാസമുളവാക്കി. 

1 അഭിപ്രായം:

  1. ഇത്ര ദൂരം വരികയും സാന്നിദ്ധ്യം കൊണ്ട് സദസ്സിനെ പ്രൌഢമാക്കുകയും ഉന്നതമായ വിവരണം സഹൃദയ സമക്ഷം അവതരിപ്പിക്കുകയും ചെയ്ത അങ്ങേക്ക് എന്റെ നിസ്സീമമായ നന്ദി അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ