പേജുകള്‍‌

2013, നവംബർ 15, വെള്ളിയാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കംസവധം (2)


ഗോകുലത്തിലേക്ക് കാലടി വെച്ച കൃഷ്ണഭക്തനായ   അക്രൂരന് ഗോകുലമാകെ കാണുന്നത്   ഭഗവാൻ കൃഷ്ണൻറെ കാൽപ്പാടുകൾ  എന്ന് മനസിലാക്കി. ഭക്തിസാഗരത്തിൽ മുഴുകിയ അക്രൂരൻ കൃഷ്ണൻറെ പാദം പതിഞ്ഞ മണ്ണെടുത്ത് ശരീരത്തിൽ വിതറി ധന്യത നേടി. കൃഷ്ണൻറെ കാലടികൾ പതിഞ്ഞ ഈ മണ്‍തരികൾ എത്ര  പുണ്യം ചെയ്തവയാണ്. ഈ പുണ്യ ഭൂമിയിലെ മണ്‍തരികളിൽ ഒരു പുല്ലായികുരുത്താൽ എന്റെ ജന്മം സഫലമാകും എന്ന് ചിന്തിച്ചു കൊണ്ട് സഞ്ചരിക്കുന്ന അക്രൂരൻ മനോഹരമായ ഗോവർദ്ദന ഗിരിയും കാളിന്ദീ നദിയും കണ്ട് വന്ദിച്ചു.  ദിനന്തോറും കൃഷ്ണൻ നീരാടുന്ന കാളിന്ദി നദിയിലെ പുണ്യ  ജലം,  അക്രൂരൻ തന്റെ കൈകളാൽ  എടുത്ത് ശരീരത്തിൽ തളിച്ച് നിർവൃതി നേടി. 

അക്രൂരൻ

                                            അക്രൂരൻ (ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള)

ഗോകുല വാസികളുടെ സന്ധ്യാ നാമ ജപങ്ങളും, കൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള ഗോപികമാരുടെ നൃത്തങ്ങളും നിറഞ്ഞ കാഴ്ചകളെല്ലാം  കണ്ടാനന്ദിച്ചു കൊണ്ട് ഭക്തിപൂർവ്വം അക്രൂരൻ നന്ദഭവനത്തിലേക്ക് പ്രവേശിക്കുന്നതോടെ രംഗം അവസാനിക്കുന്നു. 
അക്രൂരൻ ആനന്ദ മൂർത്തിയായ കൃഷ്ണനെ ചിന്ത ചെയ്തു കൊണ്ട് രാമകൃഷ്ണന്മാരുടെ മുൻപിൽ എത്തുന്നതാണ് അവതരിപ്പിച്ച അടുത്ത രംഗം. 

                                                        ബലരാമൻ, കൃഷ്ണൻ , അക്രൂരൻ

ഭഗവാന്റെ ചഞ്ചലമണികുണ്ഡലപുഞ്ചിരി കടാക്ഷങ്ങൾ നിറഞ്ഞ തിരുമുഖം, ഗോപികാകുചകുങ്കുമശോഭിതമാകുന്ന തിരുമാറും, കേശാദിപാദപത്മങ്ങളും അക്രൂരൻ മനസാ ദർശിക്കുന്നു. ദുഷ്ടനായ കംസൻ കാരണം തനിക്കു ലഭിച്ച ഈ മഹാഭാഗ്യത്തെ അക്രൂരൻ നന്ദിയോടെ സ്മരിച്ചു. ലോകപാലകനായ കൃഷ്ണൻ തന്നെ കാണുമ്പോൾ "അക്രൂരാ വന്നാലും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിൻറെ തൃക്കൈകൊണ്ട് പിടിച്ചു തന്നെ സ്വീകരിക്കും' എന്ന് ചിന്തിച്ചു കൊണ്ട് രാമകൃഷ്ണന്മാരുടെ മുൻപിൽ എത്തി അക്രൂരൻ അവരെ നമസ്കരിച്ചു.  കൃഷ്ണൻ അക്രൂരനെ സ്വീകരിച്ചിരുത്തി.

 സൽഗുണങ്ങൾ നിറഞ്ഞ അല്ലയോ ഗാന്ദിനീനന്ദനാ!, സ്വാഗതം. ബന്ധു മിത്രാദികൾക്കെല്ലാം സുഖമല്ലേ? എന്റെ മാതാപിതാക്കൾ ഞാൻ നിമിത്തം എന്റെ മാതുലനായ കംസനാൽ ദു:ഖം അനുഭവിച്ചു. അങ്ങ് ഇവിടെ എത്തിയത്  കംസൻറെ നിയോഗം എന്ന് ഞാൻ അറിയുന്നു. അങ്ങേയ്ക്ക് മംഗളം ഭവിക്കും എന്ന് കൃഷ്ണൻ അക്രൂരനെ ആശീർവദിച്ചു.

കംസരാജൻ നിഷ്കരുണം അങ്ങയുടെ മാതാപിതാക്കളെ കാരാഗൃഹത്തിൽ അടച്ചു ദുഖിപ്പിച്ചു. കംസൻ  നടത്തുന്ന ചാപമഹോത്സവം കാണാൻ അങ്ങ് ഗോപീജനത്തോടെ  എത്തുവാൻ അദ്ദേഹം ക്ഷണിച്ചിരിക്കുന്നു. കടുത്തവിരോധം കൊണ്ട് നിങ്ങളെ ജയിക്കുവാൻ ദുഷ്ടനായ കംസൻ ശ്രമിക്കുന്നു. അങ്ങയുടെ മാഹാത്മ്യം ആ ദുഷ്ടന്മാർക്ക് അറിയുവാനാവില്ല എന്ന് അക്രൂരൻ കൃഷ്ണനെ അറിയിച്ചു. 

കൃഷ്ണൻ: അല്ലയോ അക്രൂരാ ഞാൻ ആ കംസൻറെ മനസ് അറിയുന്നു. നാം ഒട്ടും അമാന്തിക്കാതെ യാത്രയാവുകയല്ലേ? (ആക്രൂരനെ ശ്രദ്ധിച്ച്) എന്താണ് അങ്ങയുടെ മുഖം മ്ലാനമായിരിക്കുന്നത് ?

അക്രൂരൻ: അല്ലയോ രാമകൃഷ്ണന്മാരേ,  ചാപ മഹോത്സവത്തിന് ആവശ്യമായ ഗോരസങ്ങളുമായി നിങ്ങളെ കൂട്ടിചെല്ലുവാനാണ് കംസൻ എന്നെ നിയോഗിച്ചിരിക്കുന്നത്.    നിങ്ങളെ  നേരിടാൻ മദയാനയെയും  മല്ലന്മാരെയും കംസൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.  ഇത് ചതിയാണ്. 

കൃഷ്ണൻ: എനിക്ക് നന്നായി അറിയാം. ആ ദുഷ്ടന്റെ നാശം അടുത്തിരിക്കുന്നു. 
കൃഷ്ണൻ മാതാപിതാക്കന്മാരുടെ അനുവാദം വാങ്ങി. മധുരാപുരിയിലേക്ക് ഗോരസങ്ങളുമായി യാത്ര തിരിക്കുവാൻ ഗോപന്മാർക്ക് നിർദ്ദേശം നൽകി. വിഷാദരായി കാണപ്പെട്ട  ഗോപികമാരെ കൃഷ്ണൻ ആശ്വസിപ്പിച്ചു.   ബലരാമനും കൃഷ്ണനും  അക്രൂരനും രഥത്തിൽ യാത്ര ആരംഭിച്ചു.


                                                        ബലരാമൻ, കൃഷ്ണൻ , അക്രൂരൻ


                                                        മധുരാപുരിയിലേക്കുള്ള യാത്ര

യാത്രാമദ്ധ്യേ യമുനാനദി കണ്ട അക്രൂരൻ രഥം നിർത്തി, യമുനയിൽ സ്നാനം ചെയ്തു വന്ദിക്കുവാൻ  കൃഷ്ണനോട് അനുവാദം ചോദിച്ചു. കൃഷ്ണന്റെ അനുവാദത്തോടെ യമുനയിൽ മുങ്ങിയ അക്രൂരന് നദിയുടെ അന്തർ ഭാഗത്ത് ശ്രീരാമകൃഷ്ണന്മാരെ കണ്ട് ആശ്ചര്യപ്പെട്ടു. നദിയിലെ ജലത്തിന് മുകളിലേക്ക് ഉയർന്ന് രഥത്തിലേക്ക്  നോക്കി. രാമകൃഷ്ണന്മാർ രഥത്തിൽത്തന്നെ  ഇരിക്കുന്നതു കണ്ടു. തന്റെ മനസിന്റെ തോന്നലാകും എന്നു  കരുതി അക്രൂരൻ  വീണ്ടും നദിയിൽ മുങ്ങി. നദിയുടെ അന്തർഭാഗത്ത് ചതുർബാഹുക്കളിൽ ശംഖു, ചക്ര, ഗദാ, പത്മത്തോടു കൂടി ഭഗവത് ദർശനം കണ്ട അക്രൂരൻ ജലത്തിൽ നിന്നും ഉയർന്ന് വീണ്ടും രഥത്തിൽ ശ്രദ്ധിച്ചു. ഭഗവാൻ കൃഷ്ണൻ രഥത്തിൽത്തന്നെയുണ്ട്. തന്റെ  മനസിന്റെ ചഞ്ചലത്തമാണ് ഈ ദർശിക്കുന്നത് എന്ന് കരുതി വീണ്ടും അക്രൂരൻ നദിയിൽ മുങ്ങുമ്പോൾ ജലത്തിനടിയിൽ വൈകുണ്ഠദർശനം സാദ്ധ്യമാകുന്നു. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് കൃഷ്ണൻ എന്നും അദ്ദേഹത്തിൻറെ ലീലാവിനോദമാണ്‌ യമുനാനദിയിൽ താൻ കണ്ടത് എന്നും മനസിലാക്കിയ അക്രൂരൻ നദിയിൽ നിന്നും കര കയറി കൃഷ്ണനെ ഭക്തിപുരസ്സരം  നമസ്കരിച്ചു. കൃഷ്ണൻ അക്രൂരനെ സ്നേഹപൂർവ്വം പിടിച്ച് എഴുനേൽപ്പിച്ച് അനുഗ്രഹിച്ചു. 

വീണ്ടും യാത്ര തുടർന്നു. മധുരാപുരിയുടെ സമീപം എത്തിയപ്പോൾ രഥം നിർത്താൻ കൃഷ്ണൻ അക്രൂരനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ആഗമന വൃത്താന്തം അങ്ങ് ദയവായി കംസനെ അറിയിച്ചാലും. ഞങ്ങൾ ഈ മധുരാപുരി ഒന്ന് ചുറ്റിക്കണ്ടശേഷം അവിടെ എത്താം എന്ന് അറിയിച്ചു കൊണ്ട് രാമകൃഷ്ണന്മാർ അക്രൂരനെ സ്നേഹപൂർവ്വം ആശ്ലേഷിച്ച്‌  യാത്രയാക്കി. രാമകൃഷ്ണന്മാരുടെ ധനാശിയോടെ രംഗം അവസാനിച്ചു. 


   ബലരാമൻ, കൃഷ്ണൻ , അക്രൂരൻ  

                                                      ബലരാമൻ, കൃഷ്ണൻ , അക്രൂരൻ

                                         ബലരാമൻ, കൃഷ്ണൻ

പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള അവർകളുടെ മകനായ ശ്രീ. കലാമണ്ഡലം രതീശൻ കംസനായും, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ശിഷ്യനായ ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള അക്രൂരനായും,   കഥകളി കലാകാരൻ  ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരിയുടെ മകൻ ശ്രീ. കലാമണ്ഡലം രാജീവൻ ശ്രീകൃഷ്ണനായും ശ്രീ. ആർ.എൽ.വി. പ്രമോദ് ബലരാമനായും വേഷമിട്ടു.  ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. പരിമണം മധു എന്നിവർ സംഗീതവും പ്രസിദ്ധ കഥകളി ചെണ്ട ആചാര്യൻ ശ്രീ. ആയാംകുടി കുട്ടപ്പൻ മാരാരുടെ മകൻ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ ചെണ്ടയും, കഥകളി കലാകാരൻ, നർത്തകൻ, ജോതിഷ പണ്ഡിതൻ എന്നീ നിലയിൽ പ്രസിദ്ധനായ ശ്രീ. ചേപ്പാട് ശങ്കരവാര്യരുടെ മകൻ ശ്രീ. കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. കലാമണ്ഡലം രവികുമാർ, ശ്രീ. സദനം അനിൽ എന്നിവർ ചുട്ടിയും,  ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ. രമേഷ് എന്നിവർ അണിയറ ജോലികളും ചെയ്തു. 

ഭക്തി പ്രധാനമായ കംസവധം കഥകളിയുടെ "അക്രൂരാഗമനം" എന്ന ഭാഗത്തിന്റെ  അവതരണം വളരെ ഭംഗിയായി. ഗംഭീരം എന്നൊന്നും  പറയുന്നില്ല. 
കളിയുടെ അവതരണത്തിൽ വിമർശനപരമായി എന്റെ മനസ്സിൽ തോന്നുന്ന അഭിപ്രായം എഴുതിയാൽ കഥകളി  കലാകാരന്മാരുമായി നിലവിലുള്ള സ്നേഹബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ് എന്റെ സമീപകാല അനുഭവം. അതുകൊണ്ട് ആ സാഹസത്തിലേക്ക് ഞാൻ കടക്കുന്നില്ല. 
*************************************************************************************************************
                  *കംസവധം കഥകളി സ്മരണകൾ* 

 എന്റെ വളരെ ചെറുപ്പത്തിൽ ചെങ്ങന്നൂർ ആശാന്റെ കംസനും മാങ്കുളത്തിന്റെ കൃഷ്ണനും കണ്ട നേരിയ ഓർമ്മയുണ്ട്. ആലപ്പുഴ ജില്ലയിലെ എരുവയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളിൽ മാങ്കുളം വിഷ്ണുനമ്പൂതിരി , വെല്ലംപാടി നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ കൃഷ്ണൻ, ഹരിപ്പാട്ട്‌ ആശാന്റെ കംസൻ  ചെന്നിത്തല ആശാന്റെ അക്രൂരൻ എന്നിങ്ങനെ പല തവണ കണ്ടിട്ടുണ്ട്.

1978 - 1979 കാലഘട്ടത്തിൽ മാലക്കര ആനന്ദവാടിയിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ അക്രൂരൻ, ചെന്നിത്തല ആശാന്റെ കംസൻ, മങ്കൊമ്പ് ആശാൻ , ചന്ദ്രമന ഗോവിന്ദൻ  നമ്പൂതിരി എന്നിവരുടെ മല്ലന്മാർ, മങ്ങാനം രാമപിഷാരടിയുടെ അരിഷ്ടൻ, ആനക്കാരൻ എന്നീ വേഷങ്ങൾ   കലാമണ്ഡലം ശേഖറിന്റെ സുദാമൻ  എന്നിങ്ങനെ അവതരിപ്പിച്ച കംസവധം, 1980- കളിൽ  തിരുവൻവണ്ടുരിൽ  മങ്കൊമ്പ്  ആശാന്റെ കംസൻ  മടവൂര് ആശാന്റെ അക്രൂരൻ, ചെന്നിത്തല ആശാന്റെ ആനക്കാരൻ എന്നിങ്ങനെ അവതരിപ്പിച്ച കംസവധം എന്നിവ സ്മരണയിൽ ഉണ്ട്. 

 മാങ്കുളത്തിന്റെ കാലഘട്ടത്തിൽ, അദ്ദേഹത്തിൻറെ കൃഷ്ണനും ഓയൂർ ആശാന്റെ അക്രൂരനും വെല്ലമ്പാടി നീലകണ്ഠൻ നമ്പൂതിരി, ആറ്റിങ്ങൽ കൃഷ്ണപിള്ള ആശാൻ എന്നിവരുടെ കംസനുമായി     തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളികൾക്ക്   ധാരാളം കംസവധം  അവതരിപ്പിച്ചിട്ടുണ്ട്. 

2 അഭിപ്രായങ്ങൾ:

  1. പോരായ്മകൾ ചൂണ്ടി കാണിച്ചാൽ മാത്രമേ അത് ആവർത്തിക്കതിരിക്കാൻ ശ്രദ്ധിക്കുകയുള്ളു , അല്ലെങ്കിൽ അങ്ങിനെ പറയരുതായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. Murali Varier: താങ്കളുടെ അഭിപ്രായം ശരിയാണ്.
    ചൂടുള്ള വെള്ളത്തിൽ വീണ ഒരു പൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്.

    മറുപടിഇല്ലാതാക്കൂ