പേജുകള്‍‌

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരി അനുസ്മരണം


ദക്ഷിണ കേരളത്തിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന സ്ത്രീ വേഷക്കാരനായിരുന്നു   ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരി.  ആർ. എൽ. വി. കഥകളി അക്കാഡമിയിൽ  പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ കീഴിൽ കഥകളി അഭ്യാസം പൂർത്തീകരിച്ചു മടങ്ങി എത്തുമ്പോൾ സ്ത്രീവേഷത്തിന്      ഉണ്ടായിരുന്ന  കലാകാരന്മാരുടെ അഭാവം  ഏറ്റവും പ്രയോജനം ഉണ്ടായത്    ശ്രീ.മയ്യനാടിനായിരുന്നു.    ദമയന്തി, പാഞ്ചാലി, മോഹിനി, രംഭ, സൈരന്ധ്രി, ഉർവശി , ദേവയാനി , ഭാനുമതി, ചന്ദ്രമതി,   കുന്തി, ബ്രാഹ്മണസ്ത്രീ,   രതിവിരതിമാർ,     മലയത്തി, കാട്ടാളത്തി  തുടങ്ങി അദ്ദേഹം അവതരിപ്പിച്ചിരുന്ന    എല്ലാ സ്ത്രീ വേഷങ്ങളും കാണുവാൻ അവസരം ഉണ്ടായിട്ടുണ്ട്.

                                                  ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരി

 അദ്ദേഹം പുരുഷവേഷം ചെയ്യുന്നതിൽ കൂടുതൽ  ശ്രദ്ധ ചെലുത്തുവാൻ തുടങ്ങിയ ശേഷം തിരുവനന്തപുരം,  കൊല്ലം   ജില്ലകളിലെ  കളിയരങ്ങുകളിലാണ് കൂടുതൽ  പ്രബലമായത്.  കൃഷ്ണൻ, ശ്രീരാമൻ, ദശരഥൻ,  കചൻ,    കാട്ടാളൻ,  മലയൻ,  അർജുനൻ (കിരാതം) , പുഷ്ക്കരൻ,, ഭരതൻ, ഉത്തരൻ, ദുര്യോധനൻ (കർണ്ണശപഥം), സത്യകീർത്തി, ശുക്രൻ, നാരദൻ , മാന്ത്രികൻ  എന്നിങ്ങനെ ധാരാളം  പുരുഷവേഷങ്ങളും   കാണാൻ അവസരം ലഭിച്ചിട്ടുണ്ട്.  കായംകുളത്തിന് കിഴക്ക് കരിമുളയ്ക്കൽ  പര്യാരത്തു കുളങ്ങര ക്ഷേത്രത്തിലെ ഒരു കളിക്കാണ് അദ്ദേഹം മലയൻ  ആദ്യമായി (1973) ചെയ്തത്‌. അന്ന്  അദ്ദേഹത്തിനു മലയത്തി ചെയ്തത് മങ്കൊമ്പ് ആശാനും.   ദുര്യോധനവധത്തിൽ ദുശാസനൻ പാഞ്ചാലിയോട് നിന്റെ വസ്ത്രം ഞാൻ അഴിക്കും എന്ന് പറയുമ്പോൾ തന്റെ ഭർത്താക്കന്മാർ തലകുനിഞ്ഞു നില്ക്കുന്നതു കണ്ട്  ശകുനിയോടും ദുര്യോധനനോടും തന്നെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്ന രീതി തുടങ്ങി വെച്ചത് ശ്രീ. മയ്യനാടാണ്  എന്ന് പറഞ്ഞറിവ് ഉണ്ട്. പല കലാകാരന്മാരും ഇദ്ദേഹത്തിന്റെ ഈ രംഗ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള  അനുഭവവും ഉണ്ട്. 

 ദുര്യോധനനും ഭാനുമതിയും (ഹരിപ്പാട്ട്‌ രാമകൃഷ്ണപിള്ളയും മയ്യനാട് കേശവൻ നമ്പ്യാതിരിയും)

ചില വർഷങ്ങൾക്കു  മുൻപ് നീണ്ടകര പരിമണം  ക്ഷേത്രത്തിലെ  കഥകളിക്കും  ശ്രീ.മാത്തൂർ ഗോവിന്ദൻ കുട്ടി ജ്യേഷ്ടന്റെ അറുപതാം   ജന്മദിന ആഘോഷത്തിനും പങ്കെടുത്തിരുന്ന   അദ്ദേഹത്തെ കണ്ടു വളരെയധികം  സംസാരിച്ചിരുന്നു.  ദൂരെ കളികൾക്ക് പോകാറില്ലെന്നും അദ്ദേഹത്തിൻറെ സ്വന്ത കളിയോഗത്തിന്റെ  കളികൾക്കുപോലും മിനുക്ക്‌ വേഷങ്ങളിൽ ഒതുങ്ങുകയാണ് എന്നും  അദ്ദേഹം പറഞ്ഞിരുന്നു. ഒരു കഥകളി കലാകാരൻ എന്ന നിലയിലും   ഒരു വലിയ കഥകളി ആസ്വാദകന്റെ മകഎന്ന നിലയിലും, ഒരു പ്രസിദ്ധനായ യുവ കഥകളി കലാകാരന്റെ പിതാവ് (കലാമണ്ഡലം രാജീവൻ) എന്ന നിലയിലും ശ്രീ.  മയ്യനാട് കേശവൻ നമ്പ്യാതിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.


                                ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരി

നിഷ്ക്കളങ്കത നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിൻറെ സംസാര ശൈലിയും എന്നെ വളരെ അധികം ആകർഷിച്ചിട്ടുണ്ട്. ഒരു കളിയരങ്ങിൽ നിന്നും മറ്റൊരു കളിയരങ്ങിലേക്ക് പോകും വഴിയിൽ  ധാരാളം തവണ മറ്റു പല കലാകാരന്മാരോടൊപ്പം  ശ്രീ.  മയ്യനാട് കേശവൻ നമ്പ്യാതിരിയെയും എന്റെ പിതാവ്  വീട്ടിൽ കൂട്ടി വന്നിട്ടുണ്ട്.    അന്നൊക്കെ അവർ പങ്കു വെച്ചിരുന്ന  രസകരമായ നർമ്മ സംഭാഷണങ്ങളെല്ലാം ഇന്നും സ്മരണയിൽ ഉണ്ട്.  

 കൊല്ലം ജില്ലയിലെ കൂട്ടിക്കടയിൽ  നവരംഗം എന്ന പേരിൽ ഒരു കലാസ്ഥാപനം അദ്ദേഹം നടത്തി വന്നിരുന്നു. കളിക്കോപ്പ് നിർമ്മാണത്തിലും അദ്ദേഹം തന്റെ വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട്.  2013 മാർച്ച് 29- ന്  71- മത്തെ വയസ്സിൽ  ശ്രീ. മയ്യനാട്  കേശവൻ നമ്പ്യാതിരി  നിര്യാതനായി. അദ്ദേഹത്തിൻറെ   വേർപാടിൽ ദുഖിക്കുന്ന  കുടുംബാംഗങ്ങൾ, ശിഷ്യർ, ആസ്വാദകർ എന്നിവരോടൊപ്പം ഞാനും പങ്കുചേരുന്നു. 

3 അഭിപ്രായങ്ങൾ: