പേജുകള്‍‌

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -12

 (തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി).
 വിക്രമോർവ്വശീയം കഥകളിയുടെ കഥാവിവരണം

ഭൂമിയെയും  സ്വർഗ്ഗത്തെയും പ്രേമം കൊണ്ട് കോർത്തിണക്കുന്ന മഹാകവി കാളിദാസന്റെ വിക്രമോർവ്വശീയം നാടകമാണ് ഈ    കഥയുടെ ആധാരം. കഥാനായകനായ പുരൂരവസ്സിന് കഥാനായിക  ഉർവ്വശിയെ പറ്റി കേട്ട് അറിയാം. കാളിദാസന്റെ ചില കഥാപാത്രങ്ങളെ ഒഴിവാക്കിയും രംഗപുഷ്ടിക്കായി  നളചരിതം കഥയിലെന്ന പോലെ നാരദനിൽ കൂടി അറിയുന്നതായും  പുരൂരവസ്സിനെയും ഉർവ്വശിയെയും ബന്ധിപ്പിക്കുന്നതിനു ഒരു രാജഹംസത്തെയും പ്രതിനായകനായ കേശിയുടെ കൂട്ടാളിയായി    വജ്രദംഷ്ടൻ എന്നൊരു കഥാപാത്രത്തെയും   കഥാകൃത്ത് കഥയിൽ ചേർത്തിരിക്കുന്നു. 

ചന്ദ്രവംശത്തിൽ ജനിച്ച  വിഖ്യാതനായ ഒരു ചക്രവർത്തിയാണ് പുരൂരവസ്സ് പുരൂരവസ്സ്    തന്റെ പരാക്രമബലം  കൊണ്ട് വിക്രമൻ എന്ന അപരനാമധേയവും നേടിയിരുന്നു. യവ്വന യുക്തനായ പുരൂരവസിന്റെ സമീപം ഒരു ദിവസം നാരദ മഹർഷി എത്തിച്ചേരുന്നു. അദ്ദേഹത്തെ സൽക്കരിച്ചിരുത്തിയ ശേഷം വിക്രമൻ നാരദനോട് ദേവലോക വിശേഷങ്ങൾ ആരായുന്നു. നാരയണ മഹർഷിയുടെ മകളായ "ഉർവ്വശി" എന്നു പേരുള്ള ദേവസുന്ദരി പുരൂരവസ്സിന്റെ ഭാര്യയാകുവാൻ യോഗ്യയാണെന്ന് നാരദൻ പറയുന്നു. നാരദന്റെ വാക്കു കേട്ടതു  മുതൽ വിക്രമൻ ഉർവ്വശിയിൽ അനുരക്തയാകുന്നു. ഒരു  ദിവസം  പുരൂരവസ്സ് ഉർവ്വശിയെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദ്രദൂതനായ മാതലി അവിടെ എത്തി അസുരന്മാരോട് യുദ്ധം ചെയ്യുന്നതിന് ദേവലോകത്തേക്ക് ചെല്ലണം എന്നുള്ള ഇന്ദ്രസന്ദേശം അറിയിക്കുന്നു. പുരൂരവസ്സ്  സ്വന്തത്തേരിൽ ദേവലോകത്തേക്ക് യാത്രയാകുന്നു.  ദേവലോക സൌന്ദര്യങ്ങൾ ആസ്വദിച്ചും ഉർവ്വശിയെ ചിന്തിച്ചു കൊണ്ടും ഇന്ദ്രസമീപം പുരൂരവസ്സ് എത്തിച്ചേരുന്നു.

ഇന്ദ്രലൊകത്തുപോലും പാട്ടായിത്തീർന്ന വിക്രമന്റെ സൗന്ദര്യാദി- ഗുണഗണങ്ങൾ ശ്രവിച്ച് ഉർവ്വശിയും അദ്ദേഹത്തിൽ അനുരക്തയായിത്തീരുന്നു. വേശ്യാവൃത്തിയിലും സുരലോക സുഖങ്ങളിലും ഉർവ്വശിക്ക് ആസക്തിയില്ലാതാകുന്നു. ഒരു ദിവസം തോഴിയുമൊത്തു നന്ദനോദ്യാനത്തിൽ വിരഹിക്കുന്ന ഉർവ്വശി തന്റെ ദുഃഖം സഖിയോടു പറയുന്നു. ഇങ്ങിനെയിരിക്കെ ഒരു ദിവസം നന്ദനോദ്യാനത്തിൽ  ഉർവശി ഏകാകിനിയായി ഇരിക്കുമ്പോൾ  കേശി എന്ന അസുരനായകൻ ഉർവ്വശിയെ കണ്ട് പ്രണയാഭ്യർത്ഥന നടത്തുന്നു. പ്രണയാഭ്യർത്ഥന നിരസിച്ച    ഉർവ്വശിയെ  കേശി ബലാൽ കീഴ്പ്പെടുത്തുന്നു. 

അസുരന്മാമാരെ യുദ്ധത്തിൽ ജയിച്ച് ദേവേന്ദ്രനാൽ സമ്മാനിതനായി രഥത്തിൽ ഭൂമിയിലേക്ക്‌ യാത്ര തിരിക്കുന്ന  പുരൂരവസ്സ്, അസുരന്റെ അട്ടഹാസവും ഉർവ്വശിയുടെ വിലാപവും കേൾക്കുന്നു. ദൂരെ നിന്നുതന്നെ ശബ്ദവേദിയായ അമ്പയച്ച് കേശിയെ വധിക്കുന്നു. ബോധക്ഷയം സംഭവിച്ചു വീഴുന്ന ഉർവ്വശിയെ പുരൂരവസ്സ് പരിചരിച്ചുണർത്തുന്നു. പരസ്പരാനുരാഗം ഉണ്ടാകുന്നു. ആ സമയം ഉർവ്വശിയെ  രക്ഷിക്കാനായി ദേവേന്ദ്രൻ അയച്ച "ചിത്രരഥൻ" എന്ന ഗാന്ധർവ്വൻ അവിടെ എത്തുന്നു. ചിത്രരഥന്റെ വാക്കുകളിൽ   നിന്നും  ഇവർ  പരസ്പരം അറിയുന്നു.  ചിത്രരഥനോടൊപ്പം ഉർവ്വശിയെ പുരൂരവസ്സ് യാത്രയാക്കുന്നു.  

വിക്രമനെ (പുരൂരവസ്സ്) കണ്ടതു മുതൽ അത്യന്തം കാമപരവശയായ ഉർവ്വശി സുരലോക സുഖങ്ങൾ എല്ലാം വെടിഞ്ഞ്  ഏകാകിനിയായി കഴിഞ്ഞു കൂടുകയാണ്. ഒരു ദിവസം മാനസസരസ്സിനു സമീപം നന്ദനോദ്യാനത്തിൽ ഉർവ്വശി ചിന്താകുലയായിരിക്കുമ്പോൾ ഒരു രാജഹംസം പറന്നെത്തി. ദേവസുന്ദരികളെ നൃത്തം പഠിപ്പിക്കുവാൻ ഇന്ദ്രനാൽ   നിയോഗിക്കപ്പെട്ട ഹംസമാണ് താനെന്നും നിന്റെ  ദുഃഖ കാരണം താൻ അറിയുന്നുണ്ട് എന്നും അതിനു പ്രതിവിധി ചെയ്യാൻ താൻ തയ്യാറാണെന്നും ഉർവ്വശിയെ അറിയിക്കുന്നു. ദുഖിതയായ തന്നെ രക്ഷിക്കുവാൻ വിക്രമൻ ദേവലോകത്തു വന്ന് ഇന്ദ്രനെ ജയിച്ച് തന്നെ ഭൂമിയിലേക്ക്‌ കൊണ്ടു പോകണം എന്നുള്ള സന്ദേശം ഉർവ്വശി ഹംസത്തിന്റെ പക്കൽ കൊടുത്തയയ്ക്കുന്നു. 

ഉർവ്വശിയെ കണ്ടതുമുതൽ വിക്രമന്  രാജ്യഭാരത്തിൽ പോലും തീരെ താൽപ്പര്യമില്ലാതെ അതീവ ദുഖിതനായി. ഒരു ദിവസം ഏകാന്തനായി അദ്ദേഹം ഉദ്യാനത്തിലിരിക്കുമ്പോൾ ഹംസം അദ്ദേഹത്തെ സമീപിച്ച് ഉർവ്വശിയുടെ സന്ദേശം അറിയിക്കുന്നു. സന്തുഷ്ടനായെങ്കിലും പല പല ചിന്തകളോടെ സങ്കടത്തിലായ  വിക്രമൻ ദേവലോകത്തെത്തി ഇന്ദ്രനെ പോരിനു വിളിച്ചു. ഇന്ദ്രൻ വിക്രമനുമായി ഘോരയുദ്ധം ചെയ്തു. പരാജയ ഭീതിയാൽ വിക്രമന്റെ നേർക്ക്‌ വജ്ജ്രായുധം പ്രയോഗിക്കുവാൻ  ഇന്ദ്രൻ  മുതിർന്നപ്പോൾ മഹാവിഷ്ണു പ്രത്യക്ഷനായി യുദ്ധത്തിൽ  നിന്നും പിന്മാറാൻ ഇന്ദ്രനെ ഉപദേശിക്കുന്നു. വിഷ്ണുവിന്റെ വാക്കുകളിൽ ശാന്തനായ ഇന്ദ്രൻ യുദ്ധം നിർത്തി വിഷ്ണുവിനെ സ്തുതിച്ചു. ഇന്ദ്രന്റെ സമ്മതത്തോടെ ദേവലോകത്തു വെച്ച് ഉർവ്വശിയുടെ സ്വയംവരം ആർഭാടമായി നടത്തുന്നു. ഇന്ദ്രനും വിഷ്ണുവും വിക്രമനെയും ഉർവ്വശിയെയും ദേവലോകത്തേക്ക് യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു. 
 (രംഗങ്ങളുടെയും  വേഷങ്ങളുടെയും   വിവരങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും അടുത്ത പോസ്റ്റിൽ)  

1 അഭിപ്രായം:

  1. കഥാ വിവരണം ഒന്നാന്തരമായി. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ