പേജുകള്‍‌

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -10


ഒരിക്കല്‍ നിശ്ചയിച്ചുറപ്പിച്ച    കഥകളി ഏതെങ്കിലും കാരണം കൊണ്ട്     മുടങ്ങുന്നത്    ദോഷമാണെന്നും,   ഒരു കലാകാരന്‍ മൂലം കളി  മുടങ്ങിയാല്‍ പ്രസ്തുത  കലാകാരന് ദോഷം സംഭവിക്കും എന്നൊക്കെയുള്ള     വിശ്വാസം    ദക്ഷിണ കേരളത്തില്‍    നിലനിന്നിരുന്നു.  ഈ കാരണം കൊണ്ടു തന്നെയാകാം തന്റെ  പേരു പറഞ്ഞ്‌  ഒരു കഥകളി മുടങ്ങുവാന്‍ ഒരിക്കലും ഇടയുണ്ടാകരുതെന്ന്  ചെങ്ങന്നൂര്‍ ആശാന്  നിര്‍ബ്ബന്ധം  ഉണ്ടായിരുന്നു. 1980- നവംബര്‍ മുപ്പതിന് വൈകിട്ട് 4:50
 മണിക്കാണ്  ഗുരു. ചെങ്ങന്നൂര്‍ മരണമടയുന്നത്. ആശാന്റെ  മരണ ദിനത്തിന് ഒരു ദിവസം മുന്‍പ്  ആശാന്റെ  ഗൃഹത്തിന് ഒരു ഫര്‍ലോങ്ങ് അകലെയുള്ള വന്മഴി, തൃക്കയില്‍കുളങ്ങര  ക്ഷേത്രത്തില്‍ കഥകളി ഉണ്ടായിരുന്നു. ഈ ക്ഷേത്രത്തില്‍ എല്ലാ  വര്‍ഷവും കഥകളി പതിവായി നടത്തി വന്നിരുന്നു.  ശ്രീരാമപട്ടാഭിഷേകം കഥകളി നടത്തണം എന്ന അഭിപ്രായം എല്ലാ വര്‍ഷവും ഉണ്ടാകുമെങ്കിലും അത് സാധിച്ചത് അന്നാണ്. കളിക്ക് എത്തിയ  അദ്ദേഹത്തിന്‍റെ  ശിഷ്യന്മാര്‍ക്കും കളിക്ക് പങ്കെടുത്ത  എല്ലാ  കലാകാരന്മാര്‍ക്കും  വാര്‍ദ്ധക്യ സഹജമായ അസുഖം നിമിത്തം അവശതയിലായിരുന്ന  ആശാനെ  അവസാനമായി  കാണുവാനുളള  ഒരു അവസരമായി  ഭവിച്ചു എന്നതും അദ്ദേഹത്തിന് ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ പാട്ടും മേളവും   ശ്രവിച്ചു  കൊണ്ട് അന്ത്യശ്വാസം വലിക്കുവാനുമുള്ള ഭാഗ്യമുണ്ടായി എന്നതും പ്രത്യേകം എടുത്തു പറയേണ്ട സംഗതിയാണ്. അന്ന് അദ്ദേഹത്തിന്‍റെ ശിഷ്യരായ ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ശ്രീരാമനായും, ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള ഹനുമാനായും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ഭരതനായുമാണ്  അരങ്ങില്‍ എത്തിയത്.  കഥകളി ലോകത്തില്‍ ഇങ്ങിനെ ഒരു മഹാഭാഗ്യം ലഭിച്ച മറ്റൊരു ആചാര്യന്‍ ഉണ്ടോ എന്ന് സംശയമാണ്. 

ആശാന്റെ  ഭൌതീക ശരീരം സംസ്കരിച്ച ശേഷം ആശാന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെ ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ പിള്ളയെയും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ളയെയും  പോരുവഴി  ശ്രീകൃഷ്ണ വിലാസം കഥകളിയോഗത്തിന്റെ  മാനേജര്‍  ശ്രീ. പോരുവഴി മാധവന്‍ ഉണ്ണിത്താന്‍ അവര്‍കള്‍ അദ്ദേഹത്തിന്‍റെ ചുമതലയില്‍ നടന്ന കളിസ്ഥലത്തേക്ക് കൂട്ടിപോയി. ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്റെ ചുമതലയില്‍  അന്ന്  നടന്ന കൊല്ലം കഥകളി ക്ലബ്ബിന്റെ കളി   ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ഏറ്റിരുന്നു എങ്കിലും പോയില്ല. ശ്രീ. മടവൂരിനു നിശ്ചയിച്ചിരുന്ന  വേഷം ശ്രീ. പീതാംബരനാണ് ചെയ്തത്. 

ആലപ്പുഴയില്‍ നടന്ന  ഒരു കളിക്ക് പ്രസിദ്ധ കഥകളി  ആചാര്യനായ   ശ്രീ. വെള്ളിനേഴി നാണുനായര്‍ അവര്‍കളെ ക്ഷണിച്ചിരുന്നു.   എന്തുകൊണ്ടോ അദ്ദേഹത്തിന് പ്രസ്തുത കളിക്ക് എത്തിച്ചേരുവാനോ  തനിക്കുണ്ടായ  അസൗകര്യം  ചുമതലക്കാരെ  അറിയിക്കുവാനോ   സാധിച്ചില്ല. അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന വേഷം ചെയ്യുവാന്‍ പ്രാപ്തിയുള്ള മറ്റൊരു പകരക്കാരനെ   ക്ഷണിക്കപ്പെട്ടിട്ടുമില്ല,   വേറൊരു നടനെ കൂട്ടികൊണ്ടു വന്നു  കളി നടത്തുവാനുള്ള  സമയമോ സൌകര്യമോ അന്നുണ്ടായിരുന്നില്ല .  ഈ കാരണങ്ങള്‍ കൊണ്ട് കളി റദ്ദു ചെയ്യുവാന്‍ ചുമതലക്കാര്‍  തീരുമാനിച്ചു.  പക്ഷെ കഥകളി ലോകം കണ്ട അതുല്യ പ്രതിഭാശാലിയായ    അദ്ദേഹത്തിന്‍റെ പേരില്‍ ഒരു കഥകളി മുടങ്ങുവാന്‍ പാടില്ല എന്ന ഒരു ദൈവ  നിശ്ചയമുള്ളതു കൊണ്ടു  തന്നെയാവാം    അപ്രതീക്ഷിതമായി    ഒരു പ്രസിദ്ധ നടന്‍ അവിടെ  എത്തുകയും കളി ഗംഭീരമായി നടക്കുകയും ചെയ്തു. വളരെ രസകരമായ ആ കഥയാണ് നിങ്ങളില്‍ എത്തിക്കുന്നത്.

                                ശ്രീ. വെള്ളിനേഴി നാണുനായര്‍ ആശാന്‍ 

                                               ശ്രീ. വെള്ളിനേഴി നാണുനായര്‍ ആശാന്‍

1980- കളുടെ ആദ്യ കാലഘട്ടം  എന്നാണെന്റെ ഓര്‍മ്മ.  ആലപ്പുഴ   കഥകളി ക്ലബ്ബിന്റെ ഒരു കളിക്ക് ബാലിവധം കഥയാണ്  തീരുമാനിച്ചത്. ശ്രീ. വെള്ളിനേഴി നാണുനായര്‍ ആശാന്റെ ബാലി എന്നായിരുന്നു ഏകമനസാ കമ്മിറ്റിയുടെ തീരുമാനം. പ്രായധിക്ക്യം ബാധിച്ചു തുടങ്ങിയ ആ മഹാനായ കലാകാരന്റെ പ്രസിദ്ധ വേഷം   കാണണം എന്നുള്ള  ആസ്വാദകരുടെ  അതിയായ താല്‍പ്പര്യം അറിഞ്ഞ ക്ലബ്ബിന്റെ ഭാരവാഹികള്‍   ശ്രീ. നാണുനായര്‍ ആശാനെ നേരില്‍ കണ്ട് ആഗ്രഹം അറിയിച്ചു.    ആശാന്റെ നിര്‍ദ്ദേശ പ്രകാരം  ശ്രീ. വേങ്ങൂര്‍ രാമകൃഷ്ണനെ അദ്ദേഹത്തിന്‍റെ തൃശൂര്‍ പൂങ്കുന്നത്തിലുള്ള വസതിയില്‍ എത്തി  സുഗ്രീവന്റെ വേഷത്തിന് ക്ഷണിക്കുകയും ചെയ്തു. 

ദുര്യോധനനും ത്രിഗര്‍ത്തനും 
 (ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനും  ശ്രീ .വെള്ളിനേഴി  നാണുനായര്‍ ആശാനും )

ക്ലബ്ബിന്റെ പ്രസ്തുത കളി ദിവസം ഉച്ചയ്ക്ക്  രണ്ടു മണിയോടെ  ക്ഷണിക്കപ്പെട്ടിരുന്ന  എല്ലാ കലാകാരന്മാരും എത്തി. ശ്രീ. നാണുനായര്‍ ആശാന്‍ മാത്രം എത്തിയിട്ടില്ല. ആശാന്‍ വരുമോ ഇല്ലയോ എന്നതിനെ പറ്റി ഒരു വിവരവും ഇല്ല. സമയം നീങ്ങിക്കൊണ്ടിരുന്നു.  

രാവണന്‍, മാരീചന്‍,   ശ്രീരാമന്‍, ലക്ഷ്മണന്‍ വേഷങ്ങളുടെ ചുട്ടി തീര്‍ന്നു. ശ്രീ. വേങ്ങൂര്‍ രാമകൃഷ്ണന്‍ അവര്‍കള്‍ സുഗ്രീവന്റെ തേപ്പു തീര്‍ത്തു . ശ്രീ. നാണുനായര്‍ ആശാന്‍ വന്നതിനു ശേഷം ചുട്ടിക്കു കിടക്കാം എന്നാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ശ്രീ. നാണുനായര്‍ ആശാന്‍  എത്തിയില്ലായെങ്കില്‍  കളി നടത്തുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല  അനുയോജ്യനായ ഒരു  പകരക്കാരനെ കിട്ടുവാനുള്ള  സാദ്ധ്യതയും അന്നില്ല. കഥകളി  കലാകാരന്മാരും സംഘാടകരും എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലായി. സമയം വളരെ അതിക്രമിച്ചിരിക്കുന്നു. ഒടുവില്‍  സമയം നാലര മണിക്കും  മേലായപ്പോള്‍ കളി റദ്ദു ചെയ്യുക തന്നെ എന്ന ഒരു  തീരുമാനത്തിലേക്ക് സംഘാടകര്‍  എത്തിച്ചേര്‍ന്നു. കഥകളി റദ്ദു ചെയ്തിരിക്കുന്നു എന്ന്  കലാകാരന്മാരെ ഔപചാരികമായി അറിയിക്കുവാന്‍ സെക്രട്ടറി അണിയറയിലേക്ക് പോകുമ്പോള്‍ ദൂരെ നിന്നും ആരോ വരുന്നതു കണ്ട് ശ്രദ്ധിച്ചുനോക്കി. അദ്ദേഹത്തിന്റെ മുഖത്തു ആശ്വാസവും സന്തോഷവും തെളിഞ്ഞു.  ആക്കം, പൊക്കം, ഊക്ക്, നോക്ക്, അലര്‍ച്ച, പകര്‍ച്ച എന്നിങ്ങനെയുള്ള  ഗുണവിശേഷം നിറഞ്ഞ ഒരു പ്രസിദ്ധ താടി വേഷക്കാരന്‍ തന്നെയായിരുന്നു ആഗതന്‍. സെക്രട്ടറി  ഓടിച്ചെന്ന്  ആഗതനെ കെട്ടി പുണര്‍ന്നു കൊണ്ട് "ഞങ്ങളെ രക്ഷിച്ചു"എന്നും വേഗം അണിയറയിലേക്ക് വന്നു സുഗ്രീവന്‍ വേഷം തേച്ചാലും എന്ന് ഒരു അപേക്ഷയും

ആഗതന്‍ വേറാരുമല്ല, കഥകളി ലോകത്തിനു സുപരിചിതനായ  ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ തന്നെ. 
 കഥകളി ലോകത്തിലെ സുപ്രസിദ്ധരായ  കലാകാരന്മാര്‍  ശ്രീ. വെള്ളിനേഴി നാണു നായര്‍ ആശാനും ശ്രീ.  വേങ്ങൂര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ബാലിവധം കഥകളി കാണുകയും  അവരുടെ  അവതരണത്തിന്റെ  പ്രത്യേകതകള്‍  കണ്ടു മനസിലാക്കി തനിക്കു പ്രയോജനപ്പെടുത്തണം എന്ന  സസുദ്ദേശത്തോടെ   എത്തിയതാണ്  ശ്രീ. ഉണ്ണിത്താന്‍.  ശ്രീ. ഉണ്ണിത്താനെ കണ്ടതും ശ്രീ. വെങ്ങൂര്‍ രാമകൃഷ്ണന്റെ ബാലിയും ശ്രീ. ഉണ്ണിത്താന്റെ സുഗ്രീവനുമായി കഥകളി നടത്താം എന്ന് സെക്രട്ടറി മനസാ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

കഥകളി   കാണുവാന്‍ എത്തുകയും കളി നടത്തി പോവുകയും ചെയ്ത ഒരു സംഭവം മൂലം മഹാനും  പ്രതിഭാ ശാലിയുമായ ഒരു   കഥകളി ആചാര്യന്റെ  പേരില്‍  കഥകളി മുടങ്ങി എന്ന  ഒരപവാദത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍  സാധിച്ചു.

ശ്രീ. വെള്ളിനേഴി  നാണുനായര്‍ ആശാന്  ഇതിനേക്കാള്‍ എന്ത്  വലിയ ഗുരു ദക്ഷിണയാണ്  ശ്രീ. ഉണ്ണിത്താനാല്‍ നല്‍കുവാന്‍ സാധിക്കുന്നത്. 

4 അഭിപ്രായങ്ങൾ:

  1. മനോഹരമായ വിവരണം! അവിടെ നിന്ന് എല്ലാം കണ്ടതു പോലെ. തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  2. ആ ഗുരുത്വം ശ്രീ ഉണ്ണിത്താന് എപ്പോഴും ഉണ്ട്. അതിന്റെ ഗുണം അദ്ദേഹത്തില്‍ നിന്ന് ആസ്വാദകര്‍ക്കും എന്തിനു കഥകളിക്കും ലഭിക്കുന്നുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. കഥ തുടരട്ടെ..... നന്നാവുന്നുണ്ട്. കമന്‍റ് വേഡ് വെരിഫിക്കേഷന്‍ ഇല്ലാതാണെങ്കില്‍ കൂടുതല്‍ സൌകര്യമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. :ഫേസ് ബൂക്കില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ :
    (1)Sreekanth V Lakkidi: ഇത്തരത്തില്‍ ഉള്ള കഥകളി സംബന്ധിയായ പഴയ കാല അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനു നന്ദി ശ്രീ. Ambujakshan Nair.

    (2)Narayanan Mothalakottam :നല്ല വിവരണം അംബു ചേട്ടാ.

    മറുപടിഇല്ലാതാക്കൂ