പേജുകള്‍‌

2012, നവംബർ 7, ബുധനാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -3)

(ശ്രീ. എം.കെ.കെ നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച )

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു തന്നെ A D.1744-ല്‍  തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് കൃഷ്ണാര്‍ജുനസംവാദം, സുഭദ്രാഹരണം, ഗുരുദക്ഷിണ, സന്താനഗോപാലം, ശംബരവധം, ബാല്യുദ്ഭവം, എന്നീ കഥകള്‍ അഭിനയിക്കപ്പെട്ടു.  1754- ലാണ് നളചരിതം രണ്ടാം ദിവസം ആടിയത്. 1647 -ല്‍ പല കഥകളും ആടിയെങ്കിലും പ്രധാനമായി കിരാതം, ധൃവചരിതം, രാവണോല്‍ഭവം എന്നിവയായിരുന്നു. ഈ  രാവണോല്‍ഭവം പിന്നീട് ആടിയതായി അറിവില്ല. അങ്ങിനെ കാര്‍ത്തിക തിരുനാള്‍ രാജ്യഭാരം ഏറ്റപ്പോള്‍ തിരുവനന്തപുരത്തെ അന്തരീക്ഷം കഥകളിയാല്‍ മുഖരിതമായിരുന്നു എന്നതില്‍ സംശയം ഇല്ല. ഉണ്ണായിവാര്യരും കുഞ്ചന്‍ നമ്പ്യാരും കൂടാതെ ഇട്ടിരാരിശമേനോന്‍ (സന്താനഗോപാലവും  രുഗ്മാംഗാദചരിതവും  രചിച്ച കവി), പുതിയിക്കല്‍ തമ്പാന്‍ (കാര്‍ത്തവീര്യാര്‍ജുനവിജയം,  രാമാനുകരണം ഇവയുടെ രചയിതാവ്  ), അശ്വതി തിരുനാള്‍ (ഇളയ തമ്പുരാന്‍ ), ഇരട്ടക്കുളങ്ങര വാര്യര്‍ (കിരാതകര്‍ത്താവ് ), ഇടവക്കാട് നമ്പൂതിരിമാര്‍, കിളിമാനൂര്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍ (കംസവധം രചിച്ച കവി) മുതലായ പ്രശസ്ത വിദ്വാന്മാര്‍ കാര്‍ത്തികതിരുനാളിന്റെ സദസ്യരായിരുന്നു.

കാര്‍ത്തികതിരുനാള്‍ ഏഴ് ആട്ടക്കഥകള്‍ രചിച്ചു. രാജസൂയം (തെക്കന്‍), സുഭദ്രാഹരണം , ബകവധം , ഗന്ധര്‍വവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൌഗന്ധികം എന്നിവയാണ് ആ കൃതികള്‍. കത്തിവേഷത്തിന്റെ സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി വീരരസപ്രൌഡി  തികഞ്ഞ ഒരു കഥാപാത്രമായിട്ടാണ് കാര്‍ത്തികതിരുനാള്‍ രാജസൂയത്തില്‍ ജരാസന്ധനെ അവതരിപ്പിച്ചത്.  
പിന്നീടുണ്ടായതും ഉത്തരകേരളത്തില്‍  പ്രചാരപ്പെട്ടതുമായ വടക്കന്‍ രാജസൂയത്തില്‍ ജരാസന്ധന്‍ താടിയാണ്. 
രാജസൂയം കഥയിലെ പ്രതിനായകന്മാര്‍ ജരാസന്ധനും ശിശുപാലനും ആണ്.  രണ്ടും ശക്തരായ  രാജാക്കന്മാരാണ് എങ്കിലും ജരാസന്ധനാണ് ചക്രവര്‍ത്തി.  ശിശുപാലന്‍ താരതമ്യേന അത്രശക്തനോ പ്രാഭാവശാലിയോ അല്ല. അതാണ്‌ കാര്‍ത്തികതിരുനാള്‍  'ഗോത്രനാഥന്മാരെല്ലാം അത്രവന്നു വണങ്ങുന്ന' ജരാസന്ധനെ കത്തിയിലവതരിപ്പിച്ചത്.

നരകാസുരവധം മുഴുവനും കാര്‍ത്തികതിരുനാളല്ല എഴുതിയത് എന്നാണ് കേള്‍വി. 'അര്‍ണോജാക്ഷികളെ ഹരിച്ചൊരു നിന്‍ കര്‍ണ്ണ നാസികാ- കുചകൃന്തനമിഹ തുര്‍ണ്ണം ചെയ് വന്‍ കണ്ടു കൊള്‍ക നീ' എന്ന പദം ഇത്രയുമായപ്പോള്‍ ആശയം തീര്‍ന്നു പോയി. നാലാമത്തെ വരി പിന്നെ പൂരിപ്പിക്കാം എന്നു വിചാരിച്ചു കാര്‍ത്തിക തിരുനാള്‍ ഓലയും നാരായവും വെച്ചിട്ടു പോയി എന്നും, അശ്വതി തിരുനാള്‍ അതു നോക്കിയശേഷം 'നിര്‍ണ്ണയമതിനുണ്ടുമേ കരാളേ' എന്നെഴുതി ചേര്‍ത്തുവെന്നും അതുകണ്ടു സന്തുഷ്ടനായ മഹാരാജാവ് അദ്ദേഹത്തോട്  'ഇന്നിശേഷം അപ്പന്‍ എഴുതിയാല്‍ മതി എന്നു പറഞ്ഞതിനാല്‍ നരകാസുരവധം കഥ മുഴുവനാക്കിയത് അശ്വതി ആയിരുന്നു എന്നാണ് ഐതിഹ്യം. ഏതായാലും നരകാസുരവധം ആട്ടക്കഥയിലെ  ഉത്തര  ഭാഗത്തിന്റെ ശൈലി പൂര്‍വഭാഗത്തെ അപേക്ഷിച്ചു വളരെ വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ ഈ ഐതിഹ്യത്തില്‍ കഴമ്പുണ്ടായിരിക്കണം.

കാര്‍ത്തികതിരുനാള്‍ സുഭദ്രാഹരണം രചിച്ചു എങ്കിലും പ്രചാരപ്പെട്ടത്‌ മന്ത്രേടത്തു നമ്പൂതിരിയുടെ കൃതിയാണ്.  കോട്ടയത്തു തമ്പുരാന്റെ കൃതികള്‍  ബകവധവും കല്യാണസൌഗന്ധികവും ഉണ്ടായിരുന്നതിനാല്‍ കാര്‍ത്തികയുടെ കൃതികള്‍ ആരും ആടാന്‍ ഒരുമ്പെട്ടില്ല. കോട്ടയം തമ്പുരാന്റെ കൃതികളെ അപേക്ഷിച്ച് കാര്‍ത്തികയുടെ കൃതികള്‍ കൂടുതല്‍ ലളിതവും സംഗീത മധുരവും ആണെങ്കിലും ചിട്ടപ്പെടുത്തി ഉറപ്പിച്ചു കഴിഞ്ഞ കോട്ടയം കൃതികളെ അവയ്ക്കു സ്ഥാനഭ്രംശം ചെയ്യാന്‍ കഴിഞ്ഞില്ല. മഹാരാജാവുമായി വളരെ അടുത്ത ആശ്രിതബന്ധം പുലര്‍ത്തിയിരുന്ന കപ്ലിങ്ങാട്‌ നമ്പൂതിരിയോടു കല്യാണസൌഗന്ധികം ചൊല്ലിയാടിക്കുവാന്‍ ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹം അതില്‍ നിന്നൊഴിയുകയായിരുന്നു ചെയ്തത്. മഹാമനസ്കനായ കാര്‍ത്തികയ്ക്ക് അതുകൊണ്ട് കുണ്ടിതമോ  പരിഭവമോ ഉണ്ടായില്ല. കാര്‍ത്തിക തിരുനാളിന്റെ മറ്റു ആട്ടക്കഥകള്‍ പില്‍ക്കാലത്ത് പ്രചാരപ്പെട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജസൂയവും നരകാസുരവധവും ഇന്നും പുതുമയോടെ ആടിവരുന്നുണ്ട്. 

കാര്‍ത്തികതിരുനാളിന്റെ കാലത്താണ് കഥകളിക്ക് ഏറ്റവും പ്രസ്താവ്യമായ പരിഷ്കാരങ്ങള്‍ ഉണ്ടായത്. അക്കാലത്തു തലപ്പള്ളി താലൂക്കിന്റെ വടക്കുഭാഗത്തുള്ള നെടുമ്പുര ഗ്രാമത്തില്‍ കപ്ലിങ്ങാട്‌ ഇല്ലത്തില്‍ നാരായണനെന്നു പേരായി ഒരു നമ്പൂതിരി ജനിച്ചു. ആ ഉണ്ണിയുടെ അച്ഛന് വേളികൂടാതെ ദേശമംഗലത്തു വാര്യത്ത് സംബന്ധവുമുണ്ടായിരുന്നു. അന്തര്‍ജ്ജനവും വാര്യസാരും ഒരേ സമയം ഗര്‍ഭവതികളായത്രേ. അച്ഛന്‍ നമ്പൂതിരി നല്ല കുട്ടികള്‍ ഉണ്ടാവാനായി ദിവസവും വെണ്ണ രണ്ടായി വെവ്വേറെ ജപിച്ചു അന്തര്‍ജ്ജനത്തെ ഏല്‍പ്പിക്കും. ഒന്ന് അവര്‍ക്കും ഒന്ന് വാര്യസാര്‍ക്കും വേണ്ടിയായിരുന്നു. രണ്ടുപേരും അടുത്തടുത്തു പ്രസവിച്ചു. വാര്യസാരുടെ കുട്ടി ഗ്രന്ഥപഠനത്തില്‍ അതീവ തല്‍പ്പരനായി. ഉണ്ണിനമ്പൂതിരിയാകട്ടെ പാട്ടിലും കൊട്ടിലുമാണ്  ആകര്‍ഷിതനായത്. നമ്പൂതിരിക്ക് വാര്യസാരില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടെന്നു ശങ്കിച്ച അന്തര്‍ജ്ജനം തനിക്കു നിശ്ചയിച്ചിരുന്ന വെണ്ണ കൂടി  വാര്യസാര്‍ക്ക് ദിവസവും കൊടുത്തിരുന്നുവത്രേ. ഐതിഹ്യം ശരിയായിരിക്കാം, അല്ലായിരിക്കാം. കപ്ലിങ്ങാട്‌ നമ്പൂതിരി അനുഗ്രഹീതനായ ഒരു താളമേളസംഗീത വിദഗ്ദനും നാട്യ കലയില്‍ അസാധാരണ വിദ്വാനുമായിരുന്നു. എന്നത് ചരിത്ര വാസ്തവമാണ്. ആ വാര്യരുകുട്ടിയാണ് ദേശമംഗലത്ത് ഉഴുത്രവാര്യര്‍  എന്നു പ്രശസ്തനായിതീര്‍ന്ന ശാസ്ത്രജ്ഞന്‍. കുഞ്ഞിട്ടി രാഘവന്‍ നമ്പ്യാര്‍, മനോരമ തമ്പുരാട്ടി, കല്ലൂര്‍ നമ്പൂതിരിപ്പാട്‌ എന്നിവരുടെ ഗുരുവായിരുന്നു വാര്യര്‍. 

കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ നാട്യ കലാപ്രേമം മനസിലാക്കിയ കപ്ലിങ്ങാട്‌ നമ്പൂതിരി അദ്ദേഹത്തെ മുഖം കാണിച്ചു. അന്നുമുതല്‍ കൊട്ടാരത്തില്‍ തന്നെ താമസിച്ചു മഹാരാജാവുമായി ഒത്തുചേര്‍ന്ന് ഒരു കഥകളി പരിഷ്കരണയജ്ഞം തുടങ്ങി. അന്ന് നടപ്പിലിരുന്നത്‌ കല്ലടിക്കോടന്‍ സമ്പ്രദായമായിരുന്നു. ആ സമ്പ്രദായത്തെ ഉടച്ചു വാര്‍ക്കുകയായിരുന്നു കപ്ലിങ്ങാടന്റെ സംരംഭം. വേഷം, രസാഭിനയം, നൃത്തം, പാട്ട് , മേളം എന്നിങ്ങനെ കഥകളിയുടെ എല്ലാ വശങ്ങളിലും കപ്ലിങ്ങാടന്റെയും കാര്‍ത്തിക തിരുനാളിന്റെയും സംയുക്ത പ്രതിഭ ആവരണം ചെയ്തു.  ഈ മഹാ   സംരഭത്തില്‍ പങ്കെടുത്ത മഹാരഥന്മാര്‍ ഇട്ടീരിപ്പണിക്കര്‍,  കൃഷ്ണപ്പണിക്കര്‍, ഉണ്ണീരിപ്പണിക്കര്‍ എന്ന മഹാനടന്മാര്‍  ആയിരുന്നു.       സൌഗന്ധികത്തില്‍ ഹനുമാന്റെ ചിട്ട 
അവതരിപ്പിച്ചത്  ഇട്ടീരിപ്പണിക്കാരാണ്.   

                                                                          (തുടരും )

3 അഭിപ്രായങ്ങൾ:

  1. ചരിത്രത്തിലൂടെ വീണ്ടും സഞ്ചരിക്കാന്‍ അവസരം ഒരുക്കി തന്നതിന് നന്ദി. ശിഷ്ട ഭാഗങ്ങള്‍ക്കായി കൌതുക പൂര്‍വ്വം കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. കൈക്കുളങ്ങര രാമവാര്യരുടെ ജീവ ചരിത്രത്തിലും ഇതേ ഐതീഹ്യം പറയുന്നതായി വായിച്ചു. കൈക്കുളങ്ങരയും ഉഴൂത്രയും വരാഹ ഹോരയുടെ അതി പ്രശസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുമുണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. Mr. Unnikrishnan, എന്റെ ബ്ലോഗ്‌ വായിക്കുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും താങ്കള്‍ കാട്ടുന്ന താല്‍പ്പര്യത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ