പേജുകള്‍‌

2012, നവംബർ 16, വെള്ളിയാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -4)

(ശ്രീ. എം.കെ.കെ നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച )

കപ്ലിങ്ങാട്‌ - കാര്‍ത്തിക തിരുനാള്‍ പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ ചുരുക്കിപ്പറയാം. ഒന്നാമതായി ആഹാര്യാഭിനയം സുന്ദരതരമാക്കി. ചുട്ടിയുടെ വടിവും വികാസവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടതോടു കൂടി തേച്ച വേഷങ്ങള്‍ ആകര്‍ഷകമായി. കത്തിക്കും ചുവപ്പു താടിക്കും മൂക്കിലും നെറ്റിയുടെ നടുവിലും ചുട്ടിപ്പൂവും നല്‍കി. മഹര്‍ഷിക്ക് വെള്ള മനയോലയും മഹര്‍ഷി മുടിയും നല്‍കി. കേശഭാരം സുന്ദര മാക്കി. ഈ പരിഷ്കാരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് കാര്‍ത്തികതിരുനാള്‍ മാത്തൂര്‍ പണിക്കരുടെ നേതൃത്വത്തിലുള്ള കളിയോഗത്തിന്റെ കോപ്പ് പുതുതായി പണിയിച്ചത്.

മഹാരാജാ - നമ്പൂതിരിദ്വയത്തിന്റെ മറ്റൊരു പരിഷ്കാരം കൈമുദ്ര കാണിക്കുന്ന രീതിയെയാണ് ബാധിച്ചത്. മുട്ടുകള്‍ വിടര്‍ത്തി, തോളിന്റെ താനത്തില്‍ പിടിച്ചു മാറിനു നേരേ മുദ്ര കാണിക്കണമെന്നു തീരുമാനിക്കുകയും അതു നടപ്പിലാക്കുകയും ചെയ്തു. 

കോട്ടയം കഥകളുടെ ചിട്ടയില്‍ വലിയ പരിഷ്കരണത്തിനൊന്നും രണ്ടുപേരും തുനിഞ്ഞില്ല.  ചെറിയ പൊടിക്കൈകള്‍ പ്രയോഗിച്ചു എന്നു മാത്രം. എന്നാല്‍ മറ്റു കഥകളുടെ അവതരണത്തില്‍ അതിപ്രധാനമായ പരിഷ്കരണങ്ങളാണ് മഹാരാജാ- നമ്പൂതിരി സംയുക്തം ഏര്‍പ്പെടുത്തിയത്. 

ഉത്ഭവത്തില്‍ രാവണന്റെ തപസ്സാട്ടചിട്ട , നക്രതുണ്ഡിയുടെ ആട്ടവും ചടങ്ങുകളും, ചെറിയ നരകാസുരന്റെ ശൂര്‍പ്പണകാങ്കം, ചെറിയ നരകാസുരന്‍ പത്നിയുമായി  പ്രവേശിക്കുന്ന രീതി, അഴകിയ രാവണന്റെ പ്രവേശം, ആട്ടം, ചിട്ട എന്നിങ്ങനെ. 
മേളത്തിലും പാട്ടിലും പരിഷ്കാരങ്ങള്‍ പലതും ഉണ്ടായി. മഞ്ജുതരയില്‍ ചരണങ്ങള്‍ പല രാഗങ്ങളിലായി പാടുന്നതും അതിനെ തുടര്‍ന്നുള്ള മേളവും കപ്ലിങ്ങാടന്റെ പ്രധാനമായ സംഭാവനയാണ്. 

കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ രാജശക്തിയായിരുന്നു കപ്ലിങ്ങാടന്റെ പരിഷ്കാരങ്ങള്‍ക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. നാല്‍പ്പതു വര്‍ഷം ഭരിച്ച കാര്‍ത്തിക തിരുനാളിന് എല്ലാ പരിഷ്കാരങ്ങളും നിര്‍ദ്ദാക്ഷിണ്യം നടപ്പിലാക്കുവാനുള്ള സമയവും സാഹചര്യവും ലഭിച്ചു. അങ്ങിനെയാണ് കത്തിവേഷം കഥകളിയിലെ സര്‍വപ്രധാന വേഷമായി തീര്‍ന്നതും രാഘവപിഷാരടിയുടെ രാവണോത്ഭവവും കല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ കാര്‍ത്തവീരവിജയവും എല്ലാം പ്രചാരപ്പെട്ടതും. പില്‍ക്കാലത്ത് ഇരയിമ്മന്‍തമ്പിയുടെ കീചകവധവും ഉത്തരാസ്വയംവരവും കരീന്ദ്രന്‍ കോയിതമ്പുരാന്റെ രാവണവിജയവും കൂടിയായപ്പോള്‍ കത്തിവേഷം നടന്മാരുടെ സ്വപനമായിത്തീര്‍ന്നു. 

കാര്‍ത്തികതിരുനാളും കപ്ലിങ്ങാട്‌ നമ്പൂതിരിയും ഒത്തുചേര്‍ന്നാണ് എല്ലാ പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തിയതെങ്കിലും ആ പരിഷ്കൃത സമ്പ്രദായം പില്‍ക്കാലത്ത് അറിയപ്പെട്ടത് കപ്ലിങ്ങാടന്‍ സമ്പ്രദായം അഥവാ കപ്ലിങ്ങാടന്‍ ചിട്ട എന്നാണ് . അതിനു കാരണഭൂതന്‍ മഹാരാജാവ് തന്നെയായിരുന്നുവത്രേ. അദ്ദേഹം കളിയോഗത്തിലെ ആശാന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴെല്ലാം കപ്ലിങ്ങാടന്‍ ചിട്ട ശുദ്ധമായി പാലിക്കണമെന്നാണുപോലും  പറഞ്ഞിരുന്നത്. സംസ്കൃത ചിത്തനായ അദ്ദേഹത്തിന്‍റെ മഹാമനസ്കത കേള്‍വിപ്പെട്ടതാണല്ലോ. 

കപ്ലിങ്ങാടന്‍ സമ്പ്രദായം തിരുവിതാംകൂറില്‍ അരക്കിട്ടുറപ്പിച്ചതു പില്‍ക്കാലത്ത് പ്രശസ്തരായ കണ്ടത്തില്‍ നാരായണ മേനോനും  നളനുണ്ണിയും ആയിരുന്നു.  കല്ലുവഴി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായ ഇട്ടിരാരിശമേനോനെ  ചൊല്ലിയാടിക്കുവാന്‍ ഒളപ്പമണ്ണ അപ്പന്‍ നമ്പൂതിരിപ്പാട്‌ ഉത്രം തിരുനാള്‍ മഹാരാജാവിന്റെ അനുമതിയോടുകൂടി നളനുണ്ണിയെ ഇല്ലത്തുവരുത്തി. നളന്റെ ഭാഗം ചൊല്ലിയാടിക്കുവനാണ് ഉദ്ദേശിച്ചതെങ്കിലും നളനുണ്ണിയുടെ സുഭാദ്രാഹരണത്തിലെ അര്‍ജുനന്റെ പതിഞ്ഞ പദം  കണ്ടു ആകൃഷ്ടനായ നമ്പൂതിരിപ്പാട്‌ ഇട്ടിരാരിശമേനോനെ ആ പദമാണ്‌ ആദ്യം ചൊല്ലിയാടിച്ചത്. ഇന്നും നളനുണ്ണിയുടെ ആ ചിട്ടയാണ് കല്ലുവഴി സമ്പ്രദായത്തില്‍ പാലിച്ചു കാണുന്നത്. നെടുമുടി തകഴി എന്നീ പ്രദേശങ്ങളിലാണ് കറയറ്റ കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ പരിപാലിച്ചു വന്നത്. കപ്ലിങ്ങാടന്‍ സമ്പ്രദായം കടത്തനാട്ടും കാവുങ്ങല്‍ കളരിയിലും കാലതാമസം കൂടാതെ പ്രവേശിച്ചു. ആ കളരിയില്‍ കാണുന്ന സമ്പ്രദായം തകഴി ചിട്ടയുമായി അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഉള്ളതാണ്. ദേശീയമായ രുചിഭേദം കൊണ്ടുവന്ന മാറ്റങ്ങള്‍ ആയിരിക്കാം അവ. കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ നിലനിര്‍ത്തിയത് അമ്പലപ്പുഴ കര്‍ത്താവും കുറിച്ചി കിട്ടന്‍ പിള്ളയും തകഴി കേശവ നെടുമുടി തകഴി എന്നീ പ്രദേശങ്ങളിലാണ് കറയറ്റ കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ പരിപാലിച്ചു വന്നത്. കപ്ലിങ്ങാടന്‍ സമ്പ്രദായം കടത്തനാട്ടും കാവുങ്ങല്‍ കളരിയിലും കാലതാമസം കൂടാതെ പ്രവേശിച്ചു. ആ കളരിയില്‍ കാണുന്ന സമ്പ്രദായം തകഴി ചിട്ടയുമായി അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഉള്ളതാണ്. ദേശീയമായ രുചിഭേദം കൊണ്ടുവന്ന മാറ്റങ്ങള്‍ ആയിരിക്കാം അവ. 

കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ നിലനിര്‍ത്തിയത് അമ്പലപ്പുഴ കര്‍ത്താവും കുറിച്ചി കിട്ടന്‍ പിള്ളയും തകഴി കേശവപ്പണിക്കരുമായിരുന്നു. ഭീമന്‍ കേശവപ്പണിക്കര്‍ എന്നാണ് പണിക്കര്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് നാം കാണുന്ന രൌദ്രഭീമന്റെ തേപ്പ് നിര്‍ണ്ണയിച്ചത് കേശവപ്പണിക്കരായിരുന്നു. അദ്ദേഹത്തിന്‍റെ വത്സല ശിഷ്യനായ ഗുരു.ചെങ്ങന്നൂര്‍ രാമന്‍പിള്ളയാണ്  കപ്ലിങ്ങാട്‌ സമ്പ്രദായത്തിലെ അവസാന കണ്ണി. കഴിഞ്ഞ (1980)നവംബര്‍ 28- നു സ്വര്‍ഗ്ഗാരോഹണം  ചെയ്ത രാമന്‍ പിള്ള കപ്ലിങ്ങാടന്‍ സമ്പ്രദായം അദ്ദേഹത്തിന്‍റെ ശിഷ്യരിലേക്ക് പകര്‍ന്നു കൊടുത്തിട്ടുണ്ട്. ആ സമ്പ്രദായപ്രകാരം  ഇന്നു നടന്നുവരുന്ന പകല്‍കുറി കളരിയില്‍ രാമന്‍പിള്ളയുടെ പ്രശസ്ത ശിഷ്യനായ മടവൂര്‍ വാസുദേവന്‍‌ നായരുടെ നേതൃത്വത്തിലാണ് അഭ്യസനം നടക്കുന്നത്. 
                                                                 
                                                                      (തുടരും)

1 അഭിപ്രായം: